Loading date... | Loading Hijri date... | Loading time...

അൽ-ഹിജ്ർ

മലയാളം Translation with Arabic Quran Text

മലയാളം العربية
1 അലിഫ് ലാം റാ - വേദഗ്രന്ഥത്തിലെ അഥവാ (കാര്യങ്ങള്‍) സ്പഷ്ടമാക്കുന്ന ഖുര്‍ആനിലെ വചനങ്ങളാകുന്നു അവ. الٓر ۚ تِلْكَ ءَايَٰتُ ٱلْكِتَٰبِ وَقُرْءَانٍۢ مُّبِينٍۢ. ﴿1﴾
2 തങ്ങള്‍ മുസ്‌ലിംകളായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് ചിലപ്പോള്‍ സത്യനിഷേധികള്‍ കൊതിച്ചുപോകും. رُّبَمَا يَوَدُّ ٱلَّذِينَ كَفَرُوا۟ لَوْ كَانُوا۟ مُسْلِمِينَ. ﴿2﴾
3 നീ അവരെ വിട്ടേക്കുക. അവര്‍ തിന്നുകയും സുഖിക്കുകയും (ദീർഘായുസിനെക്കുറിച്ചുള്ള) വ്യാമോഹത്തില്‍ വ്യാപൃതരാകുകയും ചെയ്തു കൊള്ളട്ടെ. (പിന്നീട്‌) അവര്‍ മനസ്സിലാക്കിക്കൊള്ളും. ذَرْهُمْ يَأْكُلُوا۟ وَيَتَمَتَّعُوا۟ وَيُلْهِهِمُ ٱلْأَمَلُ ۖ فَسَوْفَ يَعْلَمُونَ. ﴿3﴾
4 ഒരു രാജ്യത്തെയും നാം നശിപ്പിച്ചിട്ടില്ല; നിര്‍ണിതമായ ഒരു അവധി അതിന്ന് നല്‍കപ്പെട്ടിട്ടല്ലാതെ. وَمَآ أَهْلَكْنَا مِن قَرْيَةٍ إِلَّا وَلَهَا كِتَابٌۭ مَّعْلُومٌۭ. ﴿4﴾
5 യാതൊരു സമുദായവും അതിന്‍റെ അവധിയേക്കാള്‍ മുമ്പിലാവുകയില്ല. (അവധി വിട്ട്‌) അവര്‍ പിന്നോട്ടുപോകുകയുമില്ല. مَّا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَـْٔخِرُونَ. ﴿5﴾
6 അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ. وَقَالُوا۟ يَٰٓأَيُّهَا ٱلَّذِى نُزِّلَ عَلَيْهِ ٱلذِّكْرُ إِنَّكَ لَمَجْنُونٌۭ. ﴿6﴾
7 നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍ നീ ഞങ്ങളുടെ അടുക്കല്‍ മലക്കുകളെ കൊണ്ട് വരാത്തതെന്ത്‌?(1)
1) ഒരാള്‍ അല്ലാഹുവിൻ്റെ ദൂതനാണെങ്കില്‍ അയാളുടെ കൂടെ മലക്കുകള്‍ അയക്കപ്പെടേണ്ടതുണ്ടെന്നാണ് അവരുടെ വാദം.
لَّوْ مَا تَأْتِينَا بِٱلْمَلَٰٓئِكَةِ إِن كُنتَ مِنَ ٱلصَّٰدِقِينَ. ﴿7﴾
8 എന്നാല്‍ ന്യായമായ കാരണത്താലല്ലാതെ നാം മലക്കുകളെ ഇറക്കുന്നതല്ല. അന്നേരം അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്‌) സാവകാശം നല്‍കപ്പെടുന്നതുമല്ല(2)
2) മലക്കുകളെ അയച്ചിട്ടും അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അല്ലാഹുവിൻ്റെ ശിക്ഷയ്ക്ക് പിന്നീട് ഒട്ടും താമസമുണ്ടാവില്ല എന്നര്‍ത്ഥം.
مَا نُنَزِّلُ ٱلْمَلَٰٓئِكَةَ إِلَّا بِٱلْحَقِّ وَمَا كَانُوٓا۟ إِذًۭا مُّنظَرِينَ. ﴿8﴾
9 തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.‌(3)
3) പരിശുദ്ധ ഖുര്‍ആന്‍ മാറ്റത്തിരുത്തലുകള്‍ക്കൊന്നും വിധേയമാകാത്തവിധം ലോകാവസാനം വരെ അല്ലാഹു കാത്തുസൂക്ഷിക്കുന്നതാണ്.
إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ. ﴿9﴾
10 തീര്‍ച്ചയായും നിനക്ക് മുമ്പ് പൂര്‍വ്വികന്‍മാരിലെ പല കക്ഷികളിലേക്കും നാം ദൂതന്‍മാരെ അയച്ചിട്ടുണ്ട്‌. وَلَقَدْ أَرْسَلْنَا مِن قَبْلِكَ فِى شِيَعِ ٱلْأَوَّلِينَ. ﴿10﴾
11 ഏതൊരു ദൂതന്‍ അവരുടെ അടുത്ത് ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല. وَمَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ. ﴿11﴾
12 അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളില്‍ അത് (പരിഹാസം) നാം ചെലുത്തി വിടുന്നതാണ്‌. كَذَٰلِكَ نَسْلُكُهُۥ فِى قُلُوبِ ٱلْمُجْرِمِينَ. ﴿12﴾
13 പൂര്‍വ്വികന്‍മാരില്‍ (അല്ലാഹുവിന്‍റെ) നടപടി നടന്നുകഴിഞ്ഞിട്ടും അവര്‍ ഇതില്‍ വിശ്വസിക്കുന്നില്ല. لَا يُؤْمِنُونَ بِهِۦ ۖ وَقَدْ خَلَتْ سُنَّةُ ٱلْأَوَّلِينَ. ﴿13﴾
14 അവരുടെ മേല്‍ ആകാശത്ത് നിന്ന് നാം ഒരു കവാടം തുറന്നുകൊടുക്കുകയും, എന്നിട്ട് അതിലൂടെ അവര്‍ കയറിപ്പോയിക്കൊണ്ടിരിക്കുകയും ചെയ്താല്‍ പോലും وَلَوْ فَتَحْنَا عَلَيْهِم بَابًۭا مِّنَ ٱلسَّمَآءِ فَظَلُّوا۟ فِيهِ يَعْرُجُونَ. ﴿14﴾
15 അവര്‍ പറയും: ഞങ്ങളുടെ കണ്ണുകള്‍ക്ക് മത്ത് ബാധിച്ചത് മാത്രമാണ്‌. അല്ല, ഞങ്ങള്‍ മാരണം ചെയ്യപ്പെട്ട ഒരു കൂട്ടം ആളുകളാണ്‌. لَقَالُوٓا۟ إِنَّمَا سُكِّرَتْ أَبْصَٰرُنَا بَلْ نَحْنُ قَوْمٌۭ مَّسْحُورُونَ. ﴿15﴾
16 ആകാശത്ത് നാം നക്ഷത്രമണ്ഡലങ്ങള്‍ നിശ്ചയിക്കുകയും, നോക്കുന്നവര്‍ക്ക് അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു. وَلَقَدْ جَعَلْنَا فِى ٱلسَّمَآءِ بُرُوجًۭا وَزَيَّنَّٰهَا لِلنَّٰظِرِينَ. ﴿16﴾
17 ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ നാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു. وَحَفِظْنَٰهَا مِن كُلِّ شَيْطَٰنٍۢ رَّجِيمٍ. ﴿17﴾
18 എന്നാല്‍ കട്ടുകേള്‍ക്കാന്‍ ശ്രമിച്ചവനാകട്ടെ, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌.(4)
4) ആകാശലോകത്തു നിന്ന് വാര്‍ത്തകള്‍ കട്ടുകേള്‍ക്കാന്‍ പിശാചുക്കള്‍ ശ്രമിക്കുമെന്നും, അവരുടെ നേരെ തീജ്വാലകള്‍ അയക്കപ്പെടുമെന്നും, വിശുദ്ധ ഖുര്‍ആനില്‍ പല സ്ഥലത്തും കാണാം. മലക്കുകളുടെയും പിശാചുക്കളു(ജിന്നുകള്‍)ടെയും പ്രകൃതിയെയും, പ്രവര്‍ത്തനരീതിയെയും പറ്റി വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും പറഞ്ഞതിനപ്പുറം യാതൊന്നും മനുഷ്യര്‍ക്ക് അറിയാവുന്നതല്ല.
إِلَّا مَنِ ٱسْتَرَقَ ٱلسَّمْعَ فَأَتْبَعَهُۥ شِهَابٌۭ مُّبِينٌۭ. ﴿18﴾
19 ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ് നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും(5) അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
5) ഭൂമിയില്‍ അല്ലാഹു മുളപ്പിച്ച ഓരോ സസ്യത്തിൻ്റെയും ഗുണഗണങ്ങള്‍ നിര്‍ണ്ണിതവും, സന്തുലിതവുമാണെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം. 'മൗസൂന്‍' എന്ന പദത്തിന് തൂക്കം അഥവാ അളവ് നിര്‍ണ്ണയിക്കപ്പെട്ടത് എന്നും, സന്തുലിതം എന്നും അര്‍ത്ഥമുണ്ട്.
وَٱلْأَرْضَ مَدَدْنَٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ شَىْءٍۢ مَّوْزُونٍۢ. ﴿19﴾
20 നിങ്ങള്‍ക്കും, നിങ്ങള്‍ ആഹാരം നല്‍കിക്കൊണ്ടിരിക്കുന്നവരല്ലാത്തവര്‍ക്കും അതില്‍ നാം ഉപജീവനമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.(6)
6) ഗര്‍ഭസ്ഥ ശിശുക്കളടക്കം സകല ജീവജാലങ്ങള്‍ക്കും അവയുടെ പ്രകൃതിക്കൊത്ത ഭക്ഷണം ലഭ്യമാക്കുന്ന അല്ലാഹുവെക്കാള്‍ വലിയ അനുഗ്രഹ ദാതാവ് ആരുണ്ട്?
وَجَعَلْنَا لَكُمْ فِيهَا مَعَٰيِشَ وَمَن لَّسْتُمْ لَهُۥ بِرَٰزِقِينَ. ﴿20﴾
21 യാതൊരു വസ്തുവും നമ്മുടെ പക്കല്‍ അതിന്‍റെ ഖജനാവുകള്‍ ഉള്ളതായിട്ടല്ലാതെയില്ല. (എന്നാല്‍) ഒരു നിര്‍ണിതമായ തോതനുസരിച്ചല്ലാതെ നാമത് ഇറക്കുന്നതല്ല.(7)
7) ഏതൊരു വസ്തുവും യഥേഷ്ടം സൃഷ്ടിച്ചിറക്കുവാന്‍ അല്ലാഹുവിന്ന് കഴിയും. പക്ഷെ, നിര്‍ണ്ണിതമായ അനുപാതത്തിലല്ലാതെ യാതൊന്നും അവന്‍ സൃഷ്ടിക്കുകയില്ല.
وَإِن مِّن شَىْءٍ إِلَّا عِندَنَا خَزَآئِنُهُۥ وَمَا نُنَزِّلُهُۥٓ إِلَّا بِقَدَرٍۢ مَّعْلُومٍۢ. ﴿21﴾
22 മേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ(8) നാം അയക്കുകയും, എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ച് വെക്കാന്‍ കഴിയുമായിരുന്നില്ല.(9)
8) 'ലവാഖിഹ്' എന്ന വാക്കിന് ചെടികളില്‍ പരാഗണം നടത്തുന്ന കാറ്റുകള്‍ എന്നും വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്. അന്തരീക്ഷത്തിലെ നീരാവിയെ കാര്‍മേഘമാക്കി മാറ്റുന്നതിലും, കാര്‍മേഘത്തെ വിവിധ ഭൂഭാഗങ്ങളിലേക്ക് നയിക്കുന്നതിലും കാറ്റിൻ്റെ പങ്ക് നിസ്സീമമാണ്. 9) അതിദീര്‍ഘമായ കാലത്തേക്ക് വെളളം സൂക്ഷിച്ചുവെക്കാന്‍ മനുഷ്യന് സാധിക്കില്ല. നീരാവി-കാര്‍മേഘം-മഴ ഈ നിലയില്‍ ഒരു ചാക്രിക വ്യവസ്ഥ നിലവിലില്ലായിരുന്നെങ്കില്‍ ഇവിടെ ജീവിതം തന്നെ അസാദ്ധ്യമാകുമായിരുന്നു.
وَأَرْسَلْنَا ٱلرِّيَٰحَ لَوَٰقِحَ فَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۭ فَأَسْقَيْنَٰكُمُوهُ وَمَآ أَنتُمْ لَهُۥ بِخَٰزِنِينَ. ﴿22﴾
23 തീര്‍ച്ചയായും, നാം തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്‌. (എല്ലാറ്റിന്‍റെയും) അനന്തരാവകാശിയും നാം തന്നെയാണ്‌. وَإِنَّا لَنَحْنُ نُحْىِۦ وَنُمِيتُ وَنَحْنُ ٱلْوَٰرِثُونَ. ﴿23﴾
24 തീര്‍ച്ചയായും നിങ്ങളില്‍ നിന്ന് മുമ്പിലായവര്‍ ആരെന്ന് നാം അറിഞ്ഞിട്ടുണ്ട്‌. പിന്നിലായവര്‍ ആരെന്നും നാം അറിഞ്ഞിട്ടുണ്ട്‌.(10)
10) ജീവിതത്തിലും മരണത്തിലും കരമ്മങ്ങളിലുമൊക്കെ മുന്നിലായവരെയും പിന്നിലായവരെയും ഒരുപോലെ അല്ലാഹുവിന് അറിയാം.
وَلَقَدْ عَلِمْنَا ٱلْمُسْتَقْدِمِينَ مِنكُمْ وَلَقَدْ عَلِمْنَا ٱلْمُسْتَـْٔخِرِينَ. ﴿24﴾
25 തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെ അവരെ ഒരുമിച്ചുകൂട്ടുന്നതുമാണ്‌. തീര്‍ച്ചയായും അവന്‍ യുക്തിമാനും സര്‍വ്വജ്ഞനുമത്രെ. وَإِنَّ رَبَّكَ هُوَ يَحْشُرُهُمْ ۚ إِنَّهُۥ حَكِيمٌ عَلِيمٌۭ. ﴿25﴾
26 കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن صَلْصَٰلٍۢ مِّنْ حَمَإٍۢ مَّسْنُونٍۢ. ﴿26﴾
27 അതിന്നു മുമ്പ് ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു. وَٱلْجَآنَّ خَلَقْنَٰهُ مِن قَبْلُ مِن نَّارِ ٱلسَّمُومِ. ﴿27﴾
28 നിന്‍റെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌. وَإِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى خَٰلِقٌۢ بَشَرًۭا مِّن صَلْصَٰلٍۢ مِّنْ حَمَإٍۢ مَّسْنُونٍۢ. ﴿28﴾
29 അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്നിൽ നിന്നുള്ള ആത്മാവില്‍ നിന്ന് അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന് പ്രണമിക്കുന്നവരായിക്കൊണ്ട് നിങ്ങള്‍ വീഴുവിന്‍.(11)
11) അല്ലാഹു വിജ്ഞാനം മുഖേന ശ്രേഷ്ഠത നൽകിയ ആദം നബി(عليه السلام)യോട് ആദരവ് പ്രകടിപ്പിക്കുവാന്‍ വേണ്ടിയത്രെ ഈ സുജൂദ് (പ്രണാമം). ഇത് ആരാധനാഭാവത്തോടുകൂടിയുളള സുജൂദല്ല.
فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَٰجِدِينَ. ﴿29﴾
30 അപ്പോള്‍ മലക്കുകള്‍ എല്ലാവരും പ്രണമിച്ചു. فَسَجَدَ ٱلْمَلَٰٓئِكَةُ كُلُّهُمْ أَجْمَعُونَ. ﴿30﴾
31 ഇബ്‌ലീസ് ഒഴികെ. പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ അവന്‍ വിസമ്മതിച്ചു. إِلَّآ إِبْلِيسَ أَبَىٰٓ أَن يَكُونَ مَعَ ٱلسَّٰجِدِينَ. ﴿31﴾
32 അല്ലാഹു പറഞ്ഞു: ഹേ ഇബ്‌ലീസ്! പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ് ന്യായം? قَالَ يَٰٓإِبْلِيسُ مَا لَكَ أَلَّا تَكُونَ مَعَ ٱلسَّٰجِدِينَ. ﴿32﴾
33 അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യന് സുജൂദ് ചെയ്യേണ്ടവനല്ല ഞാന്‍. قَالَ لَمْ أَكُن لِّأَسْجُدَ لِبَشَرٍ خَلَقْتَهُۥ مِن صَلْصَٰلٍۢ مِّنْ حَمَإٍۢ مَّسْنُونٍۢ. ﴿33﴾
34 അവന്‍ പറഞ്ഞു: നീ ഇവിടെ നിന്ന് പുറത്ത് പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു. قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌۭ. ﴿34﴾
35 തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്‌. وَإِنَّ عَلَيْكَ ٱللَّعْنَةَ إِلَىٰ يَوْمِ ٱلدِّينِ. ﴿35﴾
36 അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ അവധി നീട്ടിത്തരേണമേ. قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ. ﴿36﴾
37 അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും. قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ. ﴿37﴾
38 ആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ. إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ. ﴿38﴾
39 അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച. قَالَ رَبِّ بِمَآ أَغْوَيْتَنِى لَأُزَيِّنَنَّ لَهُمْ فِى ٱلْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ. ﴿39﴾
40 അവരുടെ കൂട്ടത്തില്‍ നിന്ന് നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരെയൊഴികെ.(12)
12) അല്ലാഹുവിൻ്റെ നിഷ്‌കളങ്കരായ ദാസന്മാരെ പിഴപ്പിക്കാന്‍ കഴിയുമെന്ന് ഇബ്‌ലീസിന് പ്രതിക്ഷയില്ലായിരുന്നു.
إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ. ﴿40﴾
41 അവന്‍ (അല്ലാഹു) പറഞ്ഞു: എന്നിലേക്ക് നേര്‍ക്കുനേരെയുള്ള മാര്‍ഗമാകുന്നു ഇത്‌.(13)
13) 'ഞാന്‍ ചൂണ്ടിക്കാണിച്ചു തരേണ്ടതായ നേര്‍മാര്‍ഗ്ഗമാകുന്നു ഇത്' എന്നും വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്.
قَالَ هَٰذَا صِرَٰطٌ عَلَىَّ مُسْتَقِيمٌ. ﴿41﴾
42 തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക് യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ. إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلْغَاوِينَ. ﴿42﴾
43 തീര്‍ച്ചയായും നരകം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു. وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ. ﴿43﴾
44 അതിന് ഏഴ് കവാടങ്ങളുണ്ട്‌. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്‌. لَهَا سَبْعَةُ أَبْوَٰبٍۢ لِّكُلِّ بَابٍۢ مِّنْهُمْ جُزْءٌۭ مَّقْسُومٌ. ﴿44﴾
45 തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും. إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍۢ وَعُيُونٍ. ﴿45﴾
46 നിര്‍ഭയരായി ശാന്തിയോടെ അതില്‍ പ്രവേശിച്ച് കൊള്ളുക. (എന്ന് അവര്‍ക്ക് സ്വാഗതം ആശംസിക്കപ്പെടും.) ٱدْخُلُوهَا بِسَلَٰمٍ ءَامِنِينَ. ﴿46﴾
47 അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത് നീക്കം ചെയ്യുന്നതാണ്‌. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍(14) പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.
14) 'സരീര്‍' എന്ന പദത്തിൻ്റെ ബഹുവചനമാണ് 'സുറൂര്‍'. കട്ടിലിന് മാത്രമല്ല വിശിഷ്ടമായ പലതരം ഇരിപ്പിടങ്ങള്‍ക്കും ഈ പദം പ്രയോഗിക്കാറുണ്ട്.
وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّ إِخْوَٰنًا عَلَىٰ سُرُرٍۢ مُّتَقَٰبِلِينَ. ﴿47﴾
48 അവിടെവെച്ച് യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന് അവര്‍ പുറത്താക്കപ്പെടുന്നതുമല്ല. لَا يَمَسُّهُمْ فِيهَا نَصَبٌۭ وَمَا هُم مِّنْهَا بِمُخْرَجِينَ. ﴿48﴾
49 (നബിയേ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാണ് എന്ന് എന്‍റെ ദാസന്‍മാരെ വിവരമറിയിക്കുക. ۞ نَبِّئْ عِبَادِىٓ أَنِّىٓ أَنَا ٱلْغَفُورُ ٱلرَّحِيمُ. ﴿49﴾
50 എന്‍റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷ എന്നും (വിവരമറിയിക്കുക.) وَأَنَّ عَذَابِى هُوَ ٱلْعَذَابُ ٱلْأَلِيمُ. ﴿50﴾
51 ഇബ്റാഹീമിന്‍റെ (അടുത്ത് വന്ന) അതിഥികളെപ്പറ്റിയും നീ അവരെ വിവരമറിയിക്കുക. وَنَبِّئْهُمْ عَن ضَيْفِ إِبْرَٰهِيمَ. ﴿51﴾
52 അദ്ദേഹത്തിന്‍റെ അടുത്ത് കടന്നുവന്ന് അവര്‍ സലാം എന്ന് പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെപ്പറ്റി ഭയമുള്ളവരാകുന്നു.(15)
15) അതിഥികള്‍ക്ക് ഇബ്രാഹീം നബി(عليه السلام) നല്‍കിയ ഭക്ഷണം അവര്‍ കഴിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് അവരെ പറ്റി അദ്ദേഹത്തിന് ഭയം തോന്നിയതെന്ന് 11:70 ല്‍ പറഞ്ഞിട്ടുണ്ട്.
إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَٰمًۭا قَالَ إِنَّا مِنكُمْ وَجِلُونَ. ﴿52﴾
53 അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി ഞങ്ങളിതാ താങ്കള്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു. قَالُوا۟ لَا تَوْجَلْ إِنَّا نُبَشِّرُكَ بِغُلَٰمٍ عَلِيمٍۢ. ﴿53﴾
54 അദ്ദേഹം പറഞ്ഞു: എനിക്ക് വാര്‍ദ്ധക്യം ബാധിച്ചു കഴിഞ്ഞിട്ടാണോ എനിക്ക് നിങ്ങള്‍ (സന്താനത്തെപറ്റി) സന്തോഷവാര്‍ത്ത അറിയിക്കുന്നത്‌? അപ്പോള്‍ എന്തൊന്നിനെപ്പറ്റിയാണ് നിങ്ങളീ സന്തോഷവാര്‍ത്ത അറിയിക്കുന്നത്‌? قَالَ أَبَشَّرْتُمُونِى عَلَىٰٓ أَن مَّسَّنِىَ ٱلْكِبَرُ فَبِمَ تُبَشِّرُونَ. ﴿54﴾
55 അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിട്ടുള്ളത് ഒരു യാഥാര്‍ത്ഥ്യത്തെപറ്റിതന്നെയാണ്‌. അതിനാല്‍ താങ്കള്‍ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്‌. قَالُوا۟ بَشَّرْنَٰكَ بِٱلْحَقِّ فَلَا تَكُن مِّنَ ٱلْقَٰنِطِينَ. ﴿55﴾
56 അദ്ദേഹം (ഇബ്റാഹീം) പറഞ്ഞു: തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ. قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِۦٓ إِلَّا ٱلضَّآلُّونَ. ﴿56﴾
57 അദ്ദേഹം (ഇബ്റാഹീം) പറഞ്ഞു: ഹേ; ദൂതന്‍മാരേ, എന്നാല്‍ നിങ്ങളുടെ (മുഖ്യ) വിഷയമെന്താണ്‌? قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ. ﴿57﴾
58 അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടിരിക്കുകയാണ്‌. قَالُوٓا۟ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍۢ مُّجْرِمِينَ. ﴿58﴾
59 (എന്നാല്‍) ലൂത്വിന്‍റെ കുടുംബം അതില്‍ നിന്നൊഴിവാണ്‌. തീര്‍ച്ചയായും അവരെ മുഴുവന്‍ ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്‌. إِلَّآ ءَالَ لُوطٍ إِنَّا لَمُنَجُّوهُمْ أَجْمَعِينَ. ﴿59﴾
60 അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. തീര്‍ച്ചയായും അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു.(16)
16) അല്ലാഹു കണക്കാക്കിയ കാര്യത്തെപറ്റി 'ഞങ്ങള്‍ കണക്കാക്കി' എന്ന് മലക്കുകള്‍ പറയുന്നത് അല്ലാഹുവിൻ്റെ തീരുമാനം നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന അര്‍ത്ഥത്തിലാണ്. അല്ലാഹുവിൻ്റെ തീരുമാനത്തിനെതിരായ തീരുമാനമെടുക്കുക മലക്കുകള്‍ക്ക് അസാദ്ധ്യമാണല്ലോ.
إِلَّا ٱمْرَأَتَهُۥ قَدَّرْنَآ ۙ إِنَّهَا لَمِنَ ٱلْغَٰبِرِينَ. ﴿60﴾
61 അങ്ങനെ ലൂത്വിന്‍റെ കുടുംബത്തില്‍ ആ ദൂതന്‍മാര്‍ വന്നെത്തിയപ്പോള്‍ فَلَمَّا جَآءَ ءَالَ لُوطٍ ٱلْمُرْسَلُونَ. ﴿61﴾
62 അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അപരിചിതരായ ആളുകളാണല്ലോ! قَالَ إِنَّكُمْ قَوْمٌۭ مُّنكَرُونَ. ﴿62﴾
63 അവര്‍ (ആ ദൂതന്‍മാരായ മലക്കുകള്‍) പറഞ്ഞു: അല്ല, ഏതൊരു (ശിക്ഷയുടെ) കാര്യത്തില്‍ അവര്‍ (ജനങ്ങള്‍) സംശയിച്ചിരുന്നുവോ അതും കൊണ്ടാണ് ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്‌. قَالُوا۟ بَلْ جِئْنَٰكَ بِمَا كَانُوا۟ فِيهِ يَمْتَرُونَ. ﴿63﴾
64 യാഥാര്‍ത്ഥ്യവും കൊണ്ടാണ് ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്‌. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു. وَأَتَيْنَٰكَ بِٱلْحَقِّ وَإِنَّا لَصَٰدِقُونَ. ﴿64﴾
65 അതിനാല്‍ താങ്കളുടെ കുടുംബത്തെയും കൊണ്ട് രാത്രിയില്‍ അല്‍പസമയം ബാക്കിയുള്ളപ്പോള്‍ യാത്രചെയ്തു കൊള്ളുക. താങ്കള്‍ അവരുടെ പിന്നാലെ അനുഗമിക്കുകയും ചെയ്യുക. നിങ്ങളില്‍ ഒരാളും തിരിഞ്ഞുനോക്കരുത്‌. നിങ്ങള്‍ കല്‍പിക്കപ്പെടുന്ന ഭാഗത്തേക്ക് നടന്ന് പോയിക്കൊള്ളുക. فَأَسْرِ بِأَهْلِكَ بِقِطْعٍۢ مِّنَ ٱلَّيْلِ وَٱتَّبِعْ أَدْبَٰرَهُمْ وَلَا يَلْتَفِتْ مِنكُمْ أَحَدٌۭ وَٱمْضُوا۟ حَيْثُ تُؤْمَرُونَ. ﴿65﴾
66 ആ കാര്യം, അതായത് പ്രഭാതമാകുന്നതോടെ ഇക്കൂട്ടരുടെ മുരടുതന്നെ മുറിച്ചുനീക്കപ്പെടുന്നതാണ് എന്ന കാര്യം നാം അദ്ദേഹത്തിന് (ലൂത്വ് നബിക്ക്‌) ഖണ്ഡിതമായി അറിയിച്ചുകൊടുത്തു. وَقَضَيْنَآ إِلَيْهِ ذَٰلِكَ ٱلْأَمْرَ أَنَّ دَابِرَ هَٰٓؤُلَآءِ مَقْطُوعٌۭ مُّصْبِحِينَ. ﴿66﴾
67 ആ രാജ്യക്കാര്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് വന്നു.(17)
17) ലൂത്വ് നബി(عليه السلام)യുടെ അടുത്ത് വന്ന ചെറുപ്പക്കാരെ പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചക്ക് വിധേയരാക്കാമെന്ന് കരുതിയാണ് അവര്‍ വന്നത്.
وَجَآءَ أَهْلُ ٱلْمَدِينَةِ يَسْتَبْشِرُونَ. ﴿67﴾
68 അദ്ദേഹം (ലൂത്വ്‌) പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ എന്‍റെ അതിഥികളാണ്‌. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുത്‌ز قَالَ إِنَّ هَٰٓؤُلَآءِ ضَيْفِى فَلَا تَفْضَحُونِ. ﴿68﴾
69 നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. وَٱتَّقُوا۟ ٱللَّهَ وَلَا تُخْزُونِ. ﴿69﴾
70 അവര്‍ പറഞ്ഞു: ലോകരുടെ കാര്യത്തില്‍ (ഇടപെടുന്നതില്‍) നിന്നു നിന്നെ ഞങ്ങള്‍ വിലക്കിയിട്ടില്ലേ? قَالُوٓا۟ أَوَلَمْ نَنْهَكَ عَنِ ٱلْعَٰلَمِينَ. ﴿70﴾
71 അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ പെണ്‍മക്കള്‍. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാം.) നിങ്ങള്‍ക്ക് ചെയ്യാം എന്നുണ്ടെങ്കില്‍. قَالَ هَٰٓؤُلَآءِ بَنَاتِىٓ إِن كُنتُمْ فَٰعِلِينَ. ﴿71﴾
72 നിന്‍റെ ജീവിതം തന്നെയാണ സത്യം(18) തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു.
18) 'അംറ്' എന്ന പദത്തിന് ആയുഷ്‌ക്കാലം അഥവാ ജീവിതം എന്നര്‍ത്ഥം. അഭിസംബോധിതൻ്റെ ജീവിതത്തെ മുന്‍നിര്‍ത്തി സത്യം ചെയ്തു സംസാരിക്കുന്ന രീതി അറബികള്‍ക്കിടയില്‍ സാധാരണമായിരുന്നു. ഈ വാക്യം അല്ലാഹു ലൂത്വ് നബി(عليه السلام)യോട് പറഞ്ഞതാണോ, മുഹമ്മദ് നബി(ﷺ)യോട് പറഞ്ഞതാണോ എന്ന കാര്യത്തില്‍ അഭിപ്രായാന്തരമുണ്ട്.
لَعَمْرُكَ إِنَّهُمْ لَفِى سَكْرَتِهِمْ يَعْمَهُونَ. ﴿72﴾
73 അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി. فَأَخَذَتْهُمُ ٱلصَّيْحَةُ مُشْرِقِينَ. ﴿73﴾
74 അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു. فَجَعَلْنَا عَٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهِمْ حِجَارَةًۭ مِّن سِجِّيلٍ. ﴿74﴾
75 നിരീക്ഷിച്ച് മനസ്സിലാക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. إِنَّ فِى ذَٰلِكَ لَءَايَٰتٍۢ لِّلْمُتَوَسِّمِينَ. ﴿75﴾
76 തീര്‍ച്ചയായും അത് (ആ രാജ്യം) (ഇന്നും) നിലനിന്ന് വരുന്ന ഒരു പാതയിലാണ് സ്ഥിതി ചെയ്യുന്നത്‌.(19)
19) നശിപ്പിക്കപ്പെട്ട സൊദോം ദേശം ഉള്‍ക്കൊളളുന്ന ചാവു കടലിനടുത്തുകൂടിയായിരുന്നു അറബികളുടെ വ്യാപാരയാത്രാമാര്‍ഗ്ഗങ്ങളില്‍ ചിലത്. ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് ആ നാടിൻ്റെ നഷ്ടാവശിഷ്ടങ്ങള്‍ ആ പ്രദേശത്ത് കാണാമായിരുന്നുവെന്നാണ് പല ആയത്തുകളും സൂചിപ്പിക്കുന്നത്.
وَإِنَّهَا لَبِسَبِيلٍۢ مُّقِيمٍ. ﴿76﴾
77 തീര്‍ച്ചയായും അതില്‍ വിശ്വാസികള്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ട്‌. إِنَّ فِى ذَٰلِكَ لَءَايَةًۭ لِّلْمُؤْمِنِينَ. ﴿77﴾
78 തീര്‍ച്ചയായും മരക്കൂട്ടത്തില്‍ താമസിച്ചിരുന്ന ജനവിഭാഗം അക്രമികളായിരുന്നു.(20)
20) 'ഐകത്ത്' എന്നാല്‍ മരങ്ങള്‍ തിങ്ങി നിറഞ്ഞ പ്രദേശം എന്നര്‍ത്ഥം. മദ്‌യന്‍ ദേശത്തിനടുത്തായിരുന്നു ഈ സ്ഥലം. ശുഐബ് നബി((عليه السلام)യാണ് അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്‍.
وَإِن كَانَ أَصْحَٰبُ ٱلْأَيْكَةِ لَظَٰلِمِينَ. ﴿78﴾
79 അതിനാല്‍ നാം അവരുടെ നേരെ ശിക്ഷാനടപടി സ്വീകരിച്ചു. തീര്‍ച്ചയായും ഈ രണ്ട് പ്രദേശവും(21) തുറന്ന പാതയില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്‌.
21) സൊദോം ദേശവും, മദ്‌യന്‍ പരിസരവും.
فَٱنتَقَمْنَا مِنْهُمْ وَإِنَّهُمَا لَبِإِمَامٍۢ مُّبِينٍۢ. ﴿79﴾
80 തീര്‍ച്ചയായും ഹിജ്‌റിലെ(22) നിവാസികള്‍ (അല്ലാഹുവിൻ്റെ) ദൂതന്‍മാരെ നിഷേധിച്ചുകളയുകയുണ്ടായി.
22) മദീനയ്ക്കും, തബൂക്കിനും മദ്ധ്യേയാണ് ഹിജ്ര്‍. ഥമൂദ് ഗോത്രമാണ് അവിടെ താമസിച്ചിരുന്നത്.
وَلَقَدْ كَذَّبَ أَصْحَٰبُ ٱلْحِجْرِ ٱلْمُرْسَلِينَ. ﴿80﴾
81 അവര്‍ക്ക് നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും ചെയ്തു. എന്നിട്ട് അവര്‍ അവയെ അവഗണിച്ചു കളയുകയായിരുന്നു. وَءَاتَيْنَٰهُمْ ءَايَٰتِنَا فَكَانُوا۟ عَنْهَا مُعْرِضِينَ. ﴿81﴾
82 അവര്‍ പര്‍വ്വതങ്ങളില്‍ നിന്ന് (പാറകള്‍) വെട്ടിത്തുരന്ന് വീടുകളുണ്ടാക്കി നിര്‍ഭയരായി കഴിയുകയായിരുന്നു. وَكَانُوا۟ يَنْحِتُونَ مِنَ ٱلْجِبَالِ بُيُوتًا ءَامِنِينَ. ﴿82﴾
83 അങ്ങനെയിരിക്കെ പ്രഭാതവേളയില്‍ ഒരു ഘോരശബ്ദം അവരെ പിടികൂടി. فَأَخَذَتْهُمُ ٱلصَّيْحَةُ مُصْبِحِينَ. ﴿83﴾
84 അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയിരുന്നതൊന്നും അവര്‍ക്ക് ഉപകരിച്ചില്ല. فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ. ﴿84﴾
85 ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വ്വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ് ചെയ്തു കൊടുക്കുക.(23)
23) സത്യനിഷേധികള്‍ ശിക്ഷിക്കപ്പെടാതെ പോകുമെന്ന് കരുതി വ്യാകുലപ്പെടേണ്ടതില്ല. ന്യായവിധിയുടെ നാള്‍ വരുമെന്ന് ഉറപ്പാണ്. അതിനാല്‍ അവരുടെ ദുഷ്ടതകള്‍ക്ക് മാപ്പ് നല്‍കിയേക്കുക. അവരെ അല്ലാഹു കൈകാര്യം ചെയ്തു കൊളളും.
وَمَا خَلَقْنَا ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ ۗ وَإِنَّ ٱلسَّاعَةَ لَءَاتِيَةٌۭ ۖ فَٱصْفَحِ ٱلصَّفْحَ ٱلْجَمِيلَ. ﴿85﴾
86 തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് എല്ലാം സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു. إِنَّ رَبَّكَ هُوَ ٱلْخَلَّٰقُ ٱلْعَلِيمُ. ﴿86﴾
87 ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ് വചനങ്ങളും(24) മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നിനക്ക് നാം നല്‍കിയിട്ടുണ്ട്‌.
24) സത്യവിശ്വാസികള്‍ നമസ്‌കാരത്തില്‍ അനേകതവണ പാരായണം ചെയ്യുന്ന സൂറത്തുല്‍ ഫാതിഹഃ (പ്രാരംഭാദ്ധ്യായം)യത്രെ ഇതു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഫാതിഹയില്‍ ഏഴ് വചനങ്ങളാണുളളത്.
وَلَقَدْ ءَاتَيْنَٰكَ سَبْعًۭا مِّنَ ٱلْمَثَانِى وَٱلْقُرْءَانَ ٱلْعَظِيمَ. ﴿87﴾
88 അവരില്‍ (അവിശ്വാസികളില്‍) പെട്ട പല വിഭാഗക്കാര്‍ക്കും നാം സുഖഭോഗങ്ങള്‍ നല്‍കിയിട്ടുള്ളതിന്‍റെ നേര്‍ക്ക് നീ നിന്‍റെ ദൃഷ്ടികള്‍ നീട്ടിപ്പോകരുത്‌.(25) അവരെപ്പറ്റി നീ വ്യസനിക്കേണ്ട.(26) സത്യവിശ്വാസികള്‍ക്ക് നീ നിന്‍റെ ചിറക് താഴ്ത്തികൊടുക്കുക.(27)
25) സത്യനിഷേധികള്‍ക്ക് അല്ലാഹു നല്‍കിയ സുഖൈശ്വര്യങ്ങളില്‍ കണ്ണുനട്ടുപോകരുത്. അത് ഒരു പരീക്ഷണം മാത്രമാണ്. അല്ലാഹുവിൻ്റെ പരമമായ അനുഗ്രഹം സത്യവിശ്വാസവും സത്കര്‍മ്മവും പരലോകമോക്ഷവുമത്രെ. 26) അവര്‍ വിശ്വസിക്കാത്തതിൻ്റെ പേരില്‍ വ്യസനിക്കേണ്ട എന്നര്‍ത്ഥം. 27) അവരോട് വിനയത്തോടെ പെരുമാറണം എന്നര്‍ത്ഥം.
لَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًۭا مِّنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَٱخْفِضْ جَنَاحَكَ لِلْمُؤْمِنِينَ. ﴿88﴾
89 തീര്‍ച്ചയായും ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ തന്നെയാണ് എന്ന് പറയുകയും ചെയ്യുക. وَقُلْ إِنِّىٓ أَنَا ٱلنَّذِيرُ ٱلْمُبِينُ. ﴿89﴾
90 വിഭജനം നടത്തിക്കളഞ്ഞവരുടെ മേല്‍ നാം ഇറക്കിയത് പോലെത്തന്നെ. كَمَآ أَنزَلْنَا عَلَى ٱلْمُقْتَسِمِينَ. ﴿90﴾
91 അതായത് ഖുര്‍ആനിനെ വ്യത്യസ്ത ഖണ്ഡങ്ങളാക്കി മാറ്റിയവരുടെ മേല്‍.(28)
28) വിഭജനം നടത്തിയവര്‍ എന്നത്‌കൊണ്ടുളള വിവക്ഷ യഹൂദരും ക്രൈസ്തവരുമത്രെ. ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് അവരുടെ താല്‍പര്യങ്ങളോട് യോജിക്കുന്നത് അവര്‍ സ്വീകരിക്കുകയും, യോജിക്കാത്തത് അവര്‍ തളളിക്കളയുകയും ചെയ്തു. അവര്‍ക്ക് അല്ലാഹു വേദം ഇറക്കിക്കൊടുത്തതുപോലെ തന്നെയാണ് മുഹമ്മദ് നബി(ﷺ)ക്ക് ഖുര്‍ആന്‍ ഇറക്കിക്കൊടുത്തത് എന്നര്‍ത്ഥം. മറ്റുവിധത്തിലും ഈ വചനം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.
ٱلَّذِينَ جَعَلُوا۟ ٱلْقُرْءَانَ عِضِينَ. ﴿91﴾
92 എന്നാല്‍ നിന്‍റെ രക്ഷിതാവിനെത്തന്നെയാണ, അവരെ മുഴുവന്‍ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും. فَوَرَبِّكَ لَنَسْـَٔلَنَّهُمْ أَجْمَعِينَ. ﴿92﴾
93 അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെ സംബന്ധിച്ച്‌. عَمَّا كَانُوا۟ يَعْمَلُونَ. ﴿93﴾
94 അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. فَٱصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ ٱلْمُشْرِكِينَ. ﴿94﴾
95 പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു. إِنَّا كَفَيْنَٰكَ ٱلْمُسْتَهْزِءِينَ. ﴿95﴾
96 അതായത് അല്ലാഹുവോടൊപ്പം മറ്റു ദൈവത്തെ സ്ഥാപിക്കുന്നവര്‍. (പിന്നീട്‌) അവര്‍ അറിഞ്ഞ് കൊള്ളും. ٱلَّذِينَ يَجْعَلُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ ۚ فَسَوْفَ يَعْلَمُونَ. ﴿96﴾
97 അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്.‌ وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ. ﴿97﴾
98 ആകയാല്‍ നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവൻ്റെ പരിശുദ്ധിയെ നീ പ്രകീർത്തിക്കുക. നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക. فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ ٱلسَّٰجِدِينَ. ﴿98﴾
99 ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നതുവരെ നീ നിന്‍റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക. وَٱعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ ٱلْيَقِينُ. ﴿99﴾