അൻ-നജ്മ്
മലയാളം Translation with Arabic Quran Text
| മലയാളം | العربية |
|---|---|
| 1 നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം. | وَٱلنَّجْمِ إِذَا هَوَىٰ. ﴿1﴾ |
|
2
നിങ്ങളുടെ കൂട്ടുകാരന്‍(1) വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.
1) നാല്പത് വര്‍ഷക്കാലം ഖുറൈശികള്‍ക്കിടയില്‍ അവരുടെ ഉത്തമ സുഹൃത്തായി ജീവിച്ച മുഹമ്മദ് നബി(ﷺ)യെയാണ് 'നിങ്ങളുടെ കൂട്ടുകാരന്‍' എന്ന് ഇവിടെ വിശേഷിപ്പിച്ചത്.
|
مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ. ﴿2﴾ |
| 3 അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. | وَمَا يَنطِقُ عَنِ ٱلْهَوَىٰٓ. ﴿3﴾ |
| 4 അത് അദ്ദേഹത്തിന് (അല്ലാഹുവിൽ നിന്നുള്ള) സന്ദേശമായി നല്‍കപ്പെടുന്നത് മാത്രമാകുന്നു. | إِنْ هُوَ إِلَّا وَحْىٌۭ يُوحَىٰ. ﴿4﴾ |
| 5 ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്. | عَلَّمَهُۥ شَدِيدُ ٱلْقُوَىٰ. ﴿5﴾ |
|
6
കരുത്തുള്ള ഒരു വ്യക്തി.(2) അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു.
2) 'ദൂ മിര്‍റ' എന്ന വാക്കിന് ആകാര സൗഷ്ഠവമുള്ളവന്‍ എന്നും, ബുദ്ധിശക്തിയുള്ളവന്‍ എന്നും അര്‍ത്ഥം നല്കപ്പെട്ടിട്ടുണ്ട്.
|
ذُو مِرَّةٍۢ فَٱسْتَوَىٰ. ﴿6﴾ |
|
7
അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു.(3)
3) ജിബ്‌രീല്‍(عليه السلام) എന്ന മലക്ക് സാക്ഷാല്‍ രൂപത്തില്‍ ദിവ്യസന്ദേശവുമായി നബി(ﷺ)യുടെ സമീപമെത്തിയ ഒരു സന്ദര്‍ഭമാണ് ഈ വചനങ്ങളിലൂടെ സൂചിപ്പിക്കപ്പെടുന്നതെന്നാണ് പ്രമുഖ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.
|
وَهُوَ بِٱلْأُفُقِ ٱلْأَعْلَىٰ. ﴿7﴾ |
| 8 പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍ അടുത്തു. | ثُمَّ دَنَا فَتَدَلَّىٰ. ﴿8﴾ |
|
9
അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ(4) അതിനെക്കാള്‍ അടുത്തോ ആയിരുന്നു.
4) അഭിമുഖ സംഭാഷണം നടത്തുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള സാമീപ്യത്തെ സൂചിപ്പിക്കുന്ന ഒരു ഉപമയത്രെ 'രണ്ടു വില്ലുകളുടെ അകലം.'
|
فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ. ﴿9﴾ |
| 10 അപ്പോള്‍ അവന്‍ (അല്ലാഹു) തന്‍റെ ദാസന് അവന്‍ ബോധനം നല്‍കിയതെല്ലാം ബോധനം നല്‍കി. | فَأَوْحَىٰٓ إِلَىٰ عَبْدِهِۦ مَآ أَوْحَىٰ. ﴿10﴾ |
| 11 അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്‍റെ) ഹൃദയം നിഷേധിച്ചിട്ടില്ല. | مَا كَذَبَ ٱلْفُؤَادُ مَا رَأَىٰٓ. ﴿11﴾ |
| 12 എന്നിരിക്കെ അദ്ദേഹം (നേരില്‍) കാണുന്നതിന്‍റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ? | أَفَتُمَٰرُونَهُۥ عَلَىٰ مَا يَرَىٰ. ﴿12﴾ |
|
13
മറ്റൊരു ഇറക്കത്തിലും(5) അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്.
5) മറ്റൊരു പ്രാവശ്യം ജിബ്‌രീല്‍(عليه السلام) ഉപരിലോകത്ത് നിന്ന് ഇറങ്ങിയപ്പോൾ എന്നർഥം
|
وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ. ﴿13﴾ |
|
14
അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച്(6)
6) 'സിദ്‌റഃ' എന്ന വാക്കിന് ഇലന്തമരം എന്നും 'മുന്‍തഹാ' എന്ന വാക്കിന് അറ്റം അല്ലെങ്കില്‍ അതിര്‍ത്തി എന്നുമാണര്‍ത്ഥം. 'സിദ്‌റത്തുല്‍മുന്‍തഹാ' എന്നത് ഉപരിലോകത്തുള്ള അത്യത്ഭുതകരമായ ഒരു വൃക്ഷമാണ്.
|
عِندَ سِدْرَةِ ٱلْمُنتَهَىٰ. ﴿14﴾ |
| 15 അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം. | عِندَهَا جَنَّةُ ٱلْمَأْوَىٰٓ. ﴿15﴾ |
| 16 ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍. | إِذْ يَغْشَى ٱلسِّدْرَةَ مَا يَغْشَىٰ. ﴿16﴾ |
|
17
(നബിയുടെ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല.(7)
7) ആകാശാരോഹണ സമയത്ത് റസൂല്‍(ﷺ) കണ്ട ദൃശ്യങ്ങളെപ്പറ്റിയാണ് 13-18 കൂടിയുള്ള വചനങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്നാണ് പ്രമുഖ വ്യാഖ്യാതാക്കളുടെ അഭിപ്രായം. മിഅ്‌റാജിനെ സംബന്ധിച്ച ഹദീസുകള്‍ അതിന് പിന്‍ബലം നല്കുന്നു. അല്ലാഹു കാണിച്ചുകൊടുത്ത കാര്യങ്ങള്‍ കണ്ടുമനസ്സിലാക്കുന്നതില്‍ നബി(ﷺ)ക്ക് തെറ്റുപറ്റുകയോ, വിലക്കപ്പെട്ട കാര്യങ്ങളിലേക്ക് അദ്ദേഹത്തിന്റെ ദൃഷ്ടി അതിക്രമിച്ചുപോവുകയോ ഉണ്ടായിട്ടില്ലെന്നത്രെ 17ാം വചനത്തിന്റെ വിവക്ഷ.
|
مَا زَاغَ ٱلْبَصَرُ وَمَا طَغَىٰ. ﴿17﴾ |
| 18 തീര്‍ച്ചയായും തന്‍റെ രക്ഷിതാവിന്‍റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹം കാണുകയുണ്ടായി. | لَقَدْ رَأَىٰ مِنْ ءَايَٰتِ رَبِّهِ ٱلْكُبْرَىٰٓ. ﴿18﴾ |
| 19 ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? | أَفَرَءَيْتُمُ ٱللَّٰتَ وَٱلْعُزَّىٰ. ﴿19﴾ |
|
20
വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും.(8)
8) അറബികള്‍ ആരാധിച്ചിരുന്ന മൂന്ന് ദൈവങ്ങളാണ് ലാത്തയും ഉസ്സയും മനാത്തും. തീര്‍ത്ഥാടകര്‍ക്ക് പായസം നല്കിക്കൊണ്ടിരുന്ന ഒരാളായിരുന്നു ലാത്ത. അയാളുടെ മരണശേഷം അയാളുടെ പേരില്‍ വിഗ്രഹം നിര്‍മ്മിച്ച് ആരാധന തുടങ്ങുകയാണുണ്ടായത്. ഒരു വൃക്ഷമായിരുന്നു ഉസ്സാ. ഹുദൈല്‍ ഗോത്രക്കാര്‍ പൂജിച്ചിരുന്ന ഒരു പാറക്കല്ലാണ് മനാത്ത്. ഇത്തരം ആരാധനയ്ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് അവര്‍ ചിന്തിച്ചുനോക്കാറുണ്ടായിരുന്നില്ല. അന്ധമായ അനുകരണം മാത്രമായിരുന്നു അവരുടെ സമ്പ്രദായം.
|
وَمَنَوٰةَ ٱلثَّالِثَةَ ٱلْأُخْرَىٰٓ. ﴿20﴾ |
| 21 (സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ? | أَلَكُمُ ٱلذَّكَرُ وَلَهُ ٱلْأُنثَىٰ. ﴿21﴾ |
|
22
എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.(9)
9) തങ്ങളുടെ ദേവതകളെ അല്ലാഹുവിന്റെ പുത്രിമാരായിട്ടാണ് അറേബ്യന്‍ ബഹുദൈവാരാധകര്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചാല്‍ അത് അപമാനമായിക്കരുതുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്യുന്നവരായിരുന്നു അവര്‍.
|
تِلْكَ إِذًۭا قِسْمَةٌۭ ضِيزَىٰٓ. ﴿22﴾ |
| 23 നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്മാര്‍ഗം വന്നിട്ടുണ്ട് താനും. | إِنْ هِىَ إِلَّآ أَسْمَآءٌۭ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَٰنٍ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهْوَى ٱلْأَنفُسُ ۖ وَلَقَدْ جَآءَهُم مِّن رَّبِّهِمُ ٱلْهُدَىٰٓ. ﴿23﴾ |
| 24 അതല്ല, മനുഷ്യന് അവന്‍ മോഹിച്ചതാണോ ലഭിക്കുന്നത്? | أَمْ لِلْإِنسَٰنِ مَا تَمَنَّىٰ. ﴿24﴾ |
|
25
എന്നാല്‍ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും.(10)
10) ഇഹലോകത്ത് ആഗ്രഹസഫലീകരണവും, പരലോകത്ത് ശുപാര്‍ശയും കാംക്ഷിച്ചുകൊണ്ടാണ് ബഹുദൈവാരാധകര്‍ അല്ലാഹുവിന് പുറമെയുള്ള ദൈവങ്ങളെ തേടിപ്പോകുന്നത്. അതൊരു മിഥ്യാഭ്രമമാണെന്നും, ഇഹപരസൗഭാഗ്യങ്ങള്‍ നല്കാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണെന്നും ഈ വചനം വ്യക്തമാക്കുന്നു.
|
فَلِلَّهِ ٱلْءَاخِرَةُ وَٱلْأُولَىٰ. ﴿25﴾ |
| 26 ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാര്‍ശയ്ക്ക്) അനുവാദം നല്‍കിയതിന്‍റെ ശേഷമല്ലാതെ. | ۞ وَكَم مِّن مَّلَكٍۢ فِى ٱلسَّمَٰوَٰتِ لَا تُغْنِى شَفَٰعَتُهُمْ شَيْـًٔا إِلَّا مِنۢ بَعْدِ أَن يَأْذَنَ ٱللَّهُ لِمَن يَشَآءُ وَيَرْضَىٰٓ. ﴿26﴾ |
|
27
തീര്‍ച്ചയായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക് പേരിടുന്നത് സ്ത്രീ നാമങ്ങളാകുന്നു.(11)
11) മലക്കുകളെയും അല്ലാഹുവിന്റെ പെണ്‍മക്കളായിട്ടാണ് അറേബ്യന്‍ മുശ്‌രിക്കുകള്‍ ചിത്രീകരിച്ചിരുന്നത്.
|
إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ لَيُسَمُّونَ ٱلْمَلَٰٓئِكَةَ تَسْمِيَةَ ٱلْأُنثَىٰ. ﴿27﴾ |
| 28 അവര്‍ക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്. തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല. | وَمَا لَهُم بِهِۦ مِنْ عِلْمٍ ۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّ ۖ وَإِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًۭٔا. ﴿28﴾ |
| 29 ആകയാല്‍ നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ നിന്ന് നീ തിരിഞ്ഞുകളയുക. | فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا ٱلْحَيَوٰةَ ٱلدُّنْيَا. ﴿29﴾ |
| 30 അറിവില്‍നിന്ന് അവര്‍ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവാകുന്നു അവന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്മാര്‍ഗം പ്രാപിച്ചവരെ പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു. | ذَٰلِكَ مَبْلَغُهُم مِّنَ ٱلْعِلْمِ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِمَنِ ٱهْتَدَىٰ. ﴿30﴾ |
| 31 അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്. നന്മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും. | وَلِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ لِيَجْزِىَ ٱلَّذِينَ أَسَٰٓـُٔوا۟ بِمَا عَمِلُوا۟ وَيَجْزِىَ ٱلَّذِينَ أَحْسَنُوا۟ بِٱلْحُسْنَى. ﴿31﴾ |
|
32
അതായത് വലിയ പാപങ്ങളില്‍ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍ നിന്നും വിട്ടകന്നു നില്‍ക്കുന്നവര്‍ക്ക്. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയ(12) സന്ദര്‍ഭത്തിലും, നിങ്ങള്‍ നിങ്ങളുടെ ഉമ്മമാരുടെ വയറുകളില്‍ ഗര്‍ഭസ്ഥശിശുക്കളായിരിക്കുന്ന സന്ദര്‍ഭത്തിലും അവനാകുന്നു നിങ്ങളെ പറ്റി ഏറ്റവും കൂടുതല്‍ അറിവുള്ളവന്‍.(13) അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവന്‍.
12) ഭൂമിയിലെ ധാതുലവണങ്ങളാണ് സര്‍വശക്തനായ സ്രഷ്ടാവിന്റെ ഹിതപ്രകാരം ബുദ്ധിജീവിയായ മനുഷ്യന്‍ എന്ന മഹാവിസ്മയമായി, മനുഷ്യന്റെ അതിസൂക്ഷ്മമായ കോടാനുകോടി കോശങ്ങളായി രൂപപ്പെടുന്നത്.
13) ഒരു ബീജവും ഒരു അണ്ഡവുമായി ചേര്‍ന്ന് ഗര്‍ഭാശയത്തില്‍ വെച്ച് ലക്ഷണമൊത്ത ഒരു മനുഷ്യക്കുഞ്ഞായി മാറുന്ന പ്രക്രിയയില്‍ സോദ്ദേശമായ ഒരു പങ്കും ആരും വഹിക്കുന്നില്ല; അല്ലാഹുവല്ലാതെ. അവന്റെ പൂര്‍ണമായ അറിവും കഴിവും കൊണ്ട് മാത്രമാണ് ഭ്രൂണത്തിന്റെ വ്യവസ്ഥാപിതമായ വളര്‍ച്ച നടക്കുന്നത്
|
ٱلَّذِينَ يَجْتَنِبُونَ كَبَٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ إِلَّا ٱللَّمَمَ ۚ إِنَّ رَبَّكَ وَٰسِعُ ٱلْمَغْفِرَةِ ۚ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ ٱلْأَرْضِ وَإِذْ أَنتُمْ أَجِنَّةٌۭ فِى بُطُونِ أُمَّهَٰتِكُمْ ۖ فَلَا تُزَكُّوٓا۟ أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ ٱتَّقَىٰٓ. ﴿32﴾ |
| 33 എന്നാല്‍ പിന്‍മാറിക്കളഞ്ഞ ഒരുത്തനെ നീ കണ്ടുവോ? | أَفَرَءَيْتَ ٱلَّذِى تَوَلَّىٰ. ﴿33﴾ |
|
34
അല്‍പമൊക്കെ അവന്‍ ദാനം നല്‍കുകയും എന്നിട്ട് അത് നിര്‍ത്തിക്കളയുകയും ചെയ്തു.(14)
14) സ്വന്തം മനഃസ്സാക്ഷിയനുസരിച്ച് സത്യദീന്‍ സ്വീകരിക്കുകയും, പിന്നീട് പ്രകോപനങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വഴങ്ങി വിശ്വാസവും സല്‍കര്‍മങ്ങളും പരിത്യജിക്കുകയും ചെയ്തവരുടെ കാര്യത്തിലാണ് ഈ വചനം അവതരിച്ചത്.
|
وَأَعْطَىٰ قَلِيلًۭا وَأَكْدَىٰٓ. ﴿34﴾ |
| 35 അവന്‍റെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട് അതു മുഖേന അവന്‍ കണ്ടറിഞ്ഞ് കൊണ്ടിരിക്കുകയാണോ? | أَعِندَهُۥ عِلْمُ ٱلْغَيْبِ فَهُوَ يَرَىٰٓ. ﴿35﴾ |
| 36 അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ? | أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ. ﴿36﴾ |
|
37
(കടമകള്‍) നിറവേറ്റിയ ഇബ്‌റാഹീമിന്‍റെയും (പത്രികകളില്‍)(15)
15) മൂസാ നബി(عليه السلام)ക്കും ഇബ്‌റാഹീം നബി(عليه السلام)ക്കും നല്കപ്പെട്ട വേദങ്ങള്‍.
|
وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ. ﴿37﴾ |
| 38 അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും, | أَلَّا تَزِرُ وَازِرَةٌۭ وِزْرَ أُخْرَىٰ. ﴿38﴾ |
|
39
മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല(16) എന്നും.
16) ഏതൊരാള്‍ക്കും മോക്ഷം ലഭിക്കണമെങ്കില്‍ സ്വന്തം സല്‍കര്‍മങ്ങളല്ലാതൊന്നും അതിനു ഉപകരിക്കുകയില്ലെന്ന് ഈ വചനം വ്യക്തമാക്കുന്നു.
|
وَأَن لَّيْسَ لِلْإِنسَٰنِ إِلَّا مَا سَعَىٰ. ﴿39﴾ |
| 40 അവന്‍റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം. | وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ. ﴿40﴾ |
| 41 പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും. | ثُمَّ يُجْزَىٰهُ ٱلْجَزَآءَ ٱلْأَوْفَىٰ. ﴿41﴾ |
| 42 നിന്‍റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും. | وَأَنَّ إِلَىٰ رَبِّكَ ٱلْمُنتَهَىٰ. ﴿42﴾ |
| 43 അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തതെന്നും. | وَأَنَّهُۥ هُوَ أَضْحَكَ وَأَبْكَىٰ. ﴿43﴾ |
| 44 അവന്‍ തന്നെയാണ് മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്തതെന്നും. | وَأَنَّهُۥ هُوَ أَمَاتَ وَأَحْيَا. ﴿44﴾ |
| 45 ആണ്‍, പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും. | وَأَنَّهُۥ خَلَقَ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰ. ﴿45﴾ |
| 46 ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് | مِن نُّطْفَةٍ إِذَا تُمْنَىٰ. ﴿46﴾ |
| 47 രണ്ടാമത് ജനിപ്പിക്കുക എന്നത് അവന്‍റെ ചുമതലയിലാണെന്നും. | وَأَنَّ عَلَيْهِ ٱلنَّشْأَةَ ٱلْأُخْرَىٰ. ﴿47﴾ |
| 48 ഐശ്വര്യം നല്‍കുകയും സംതൃപ്തി വരുത്തുകയും ചെയ്തത് അവന്‍ തന്നെയാണ് എന്നും. | وَأَنَّهُۥ هُوَ أَغْنَىٰ وَأَقْنَىٰ. ﴿48﴾ |
|
49
അവന്‍ തന്നെയാണ് ശിഅ്‌റാ നക്ഷത്രത്തിന്‍റെ രക്ഷിതാവ്.(17) എന്നുമുള്ള കാര്യങ്ങള്‍.
17) ശിഅ്‌റാ അഥവാ ത്രിശങ്കുനക്ഷത്രം (Sirius) അറേബ്യയിലെ ചില ബഹുദൈവാരാധകരുടെ ഒരു ആരാധ്യവസ്തുവായിരുന്നു.
|
وَأَنَّهُۥ هُوَ رَبُّ ٱلشِّعْرَىٰ. ﴿49﴾ |
| 50 ആദിമ ജനതയായ ആദിനെ അവനാണ് നശിപ്പിച്ചതെന്നും, | وَأَنَّهُۥٓ أَهْلَكَ عَادًا ٱلْأُولَىٰ. ﴿50﴾ |
| 51 ഥമൂദിനെയും. എന്നിട്ട് (ഒരാളെയും) അവന്‍ അവശേഷിപ്പിച്ചില്ല. | وَثَمُودَا۟ فَمَآ أَبْقَىٰ. ﴿51﴾ |
| 52 അതിന് മുമ്പ് നൂഹിന്‍റെ ജനതയെയും (അവന്‍ നശിപ്പിച്ചു.) തീര്‍ച്ചയായും അവര്‍ കൂടുതല്‍ അക്രമവും, കൂടുതല്‍ ധിക്കാരവും കാണിച്ചവരായിരുന്നു. | وَقَوْمَ نُوحٍۢ مِّن قَبْلُ ۖ إِنَّهُمْ كَانُوا۟ هُمْ أَظْلَمَ وَأَطْغَىٰ. ﴿52﴾ |
|
53
കീഴ്മേല്‍ മറിഞ്ഞ രാജ്യത്തെയും,(18) അവന്‍ തകര്‍ത്തു കളഞ്ഞു.
18) ലൂത്വ് നബി(عليه السلام)യുടെ ജനത താമസിച്ചിരുന്ന സൊദോം, ഗൊമോറാ പ്രദേശങ്ങളത്രെ ഉദ്ദേശ്യം
|
وَٱلْمُؤْتَفِكَةَ أَهْوَىٰ. ﴿53﴾ |
| 54 അങ്ങനെ ആ രാജ്യത്തെ അവന്‍ ഭയങ്കരമായ ഒരു (ശിക്ഷയുടെ) ആവരണം കൊണ്ട് പൊതിഞ്ഞു. | فَغَشَّىٰهَا مَا غَشَّىٰ. ﴿54﴾ |
| 55 അപ്പോള്‍ നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെപ്പറ്റിയാണ് നീ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്? | فَبِأَىِّ ءَالَآءِ رَبِّكَ تَتَمَارَىٰ. ﴿55﴾ |
| 56 ഇദ്ദേഹം (മുഹമ്മദ് നബി) പൂര്‍വ്വികരായ താക്കീതുകാരുടെ കൂട്ടത്തില്‍ പെട്ട ഒരു താക്കീതുകാരന്‍ ആകുന്നു. | هَٰذَا نَذِيرٌۭ مِّنَ ٱلنُّذُرِ ٱلْأُولَىٰٓ. ﴿56﴾ |
|
57
സമീപസ്ഥമായ ആ സംഭവം(19) ആസന്നമായിരിക്കുന്നു.
19) ലോകാന്ത്യം അല്ലെങ്കില്‍ അന്തിമമായ ന്യായവിധി.
|
أَزِفَتِ ٱلْءَازِفَةُ. ﴿57﴾ |
|
58
അല്ലാഹുവിന് പുറമെ അതിനെ തട്ടിനീക്കാന്‍ ആരുമില്ല.(20)
20) അല്ലാഹുവിന് പുറമെ ആര്‍ക്കും അതിനെ അനാവരണം ചെയ്യാനാവില്ല എന്നും അര്‍ത്ഥമാകാം
|
لَيْسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ. ﴿58﴾ |
| 59 അപ്പോള്‍ ഈ വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുകയും, | أَفَمِنْ هَٰذَا ٱلْحَدِيثِ تَعْجَبُونَ. ﴿59﴾ |
| 60 നിങ്ങള്‍ ചിരിച്ച് കൊണ്ടിരിക്കുകയും നിങ്ങള്‍ കരയാതിരിക്കുകയും, | وَتَضْحَكُونَ وَلَا تَبْكُونَ. ﴿60﴾ |
| 61 നിങ്ങള്‍ അശ്രദ്ധയില്‍ കഴിയുകയുമാണോ? | وَأَنتُمْ سَٰمِدُونَ. ﴿61﴾ |
| 62 അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് സുജൂദ് ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിന്‍. | فَٱسْجُدُوا۟ لِلَّهِ وَٱعْبُدُوا۟ ۩. ﴿62﴾ |