അൽ-മുസ്സമ്മിൽ
മലയാളം Translation with Arabic Quran Text
| മലയാളം | العربية |
|---|---|
|
1
ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ,(1)
1) നബി(ﷺ)യെ 'വസ്ത്രം കൊണ്ട് മൂടിയവന്‍' എന്ന് വിശേഷിപ്പിച്ചതിന്റെ പശ്ചാത്തലത്തെപ്പറ്റി വ്യാഖ്യാതാക്കള്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. പ്രവാചകത്വമാകുന്ന വസ്ത്രത്തില്‍ പൊതിഞ്ഞവന്‍, ആദ്യത്തെ ദിവ്യസന്ദേശം ലഭിച്ച സമയത്തുണ്ടായ ഭയവിഹ്വലത നിമിത്തം പുതച്ചുമൂടിയവന്‍, പ്രാര്‍ഥനക്കായി വസ്ത്രങ്ങള്‍ ധരിച്ചു ഒരുങ്ങിയവന്‍, മൂടിപ്പുതച്ച് ഉറങ്ങാന്‍ പോകുന്നവന്‍ എന്നിങ്ങനെ പല വിധത്തിലും 'മുസ്സമ്മില്‍' എന്ന വാക്ക് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
|
يَٰٓأَيُّهَا ٱلْمُزَّمِّلُ. ﴿1﴾ |
| 2 രാത്രി അല്‍പസമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് നമസ്കരിക്കുക. | قُمِ ٱلَّيْلَ إِلَّا قَلِيلًۭا. ﴿2﴾ |
| 3 അതിന്‍റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു അല്‍പം കുറച്ചു കൊള്ളുക. | نِّصْفَهُۥٓ أَوِ ٱنقُصْ مِنْهُ قَلِيلًا. ﴿3﴾ |
| 4 അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക. | أَوْ زِدْ عَلَيْهِ وَرَتِّلِ ٱلْقُرْءَانَ تَرْتِيلًا. ﴿4﴾ |
|
5
തീര്‍ച്ചയായും നാം നിന്‍റെ മേല്‍ ഒരു കനപ്പെട്ട വാക്ക്(2) ഇട്ടുതരുന്നതാണ്.
2) പില്‍ക്കാലത്ത് നബി(ﷺ)ക്ക് അവതരിപ്പിച്ചു കൊടുക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്ന മതാദ്ധ്യാപനങ്ങളെയും വിധിവിലക്കുകളെയും പറ്റിയാണ് ഇവിടെ 'കനപ്പെട്ട വാക്ക്' എന്നുപറഞ്ഞത്. പ്രവാചകനിയോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ അവതരിച്ച അദ്ധ്യായങ്ങളില്‍ ഒന്നാണ് സൂറത്തുല്‍ മുസ്സമ്മില്‍.
|
إِنَّا سَنُلْقِى عَلَيْكَ قَوْلًۭا ثَقِيلًا. ﴿5﴾ |
| 6 തീര്‍ച്ചയായും രാത്രിയില്‍ എഴുന്നേറ്റു നമസ്കരിക്കല്‍ കൂടുതല്‍ ശക്തമായ ഹൃദയസാന്നിദ്ധ്യം നല്‍കുന്നതും വാക്കിനെ കൂടുതല്‍ നേരെ നിര്‍ത്തുന്നതുമാകുന്നു. | إِنَّ نَاشِئَةَ ٱلَّيْلِ هِىَ أَشَدُّ وَطْـًۭٔا وَأَقْوَمُ قِيلًا. ﴿6﴾ |
|
7
തീര്‍ച്ചയായും നിനക്ക് പകല്‍ സമയത്ത് ദീര്‍ഘമായ ജോലിത്തിരക്കുണ്ട്.(3)
3) പകല്‍ സമയത്ത് ജോലിത്തിരക്കുള്ളതിനാല്‍ ദീര്‍ഘനേരം പ്രാര്‍ഥനയില്‍ മുഴുകാനാവില്ല. അതിനാല്‍ രാത്രിയില്‍ കഴിയുന്നത്ര ദീര്‍ഘമായി പ്രാര്‍ത്ഥനയില്‍ മുഴുകുക. ഇതാണ് നബി(ﷺ)ക്ക് അല്ലാഹു നൽകുന്ന നിര്‍ദേശം.
|
إِنَّ لَكَ فِى ٱلنَّهَارِ سَبْحًۭا طَوِيلًۭا. ﴿7﴾ |
| 8 നിന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും, (മറ്റു ചിന്തകള്‍ വെടിഞ്ഞ്) അവങ്കലേക്കു മാത്രമായി മടങ്ങുകയും ചെയ്യുക. | وَٱذْكُرِ ٱسْمَ رَبِّكَ وَتَبَتَّلْ إِلَيْهِ تَبْتِيلًۭا. ﴿8﴾ |
| 9 ഉദയസ്ഥാനത്തിന്‍റെയും, അസ്തമനസ്ഥാനത്തിന്‍റെയും രക്ഷിതാവാകുന്നു അവന്‍. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അതിനാല്‍ ഭരമേല്‍പിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക | رَّبُّ ٱلْمَشْرِقِ وَٱلْمَغْرِبِ لَآ إِلَٰهَ إِلَّا هُوَ فَٱتَّخِذْهُ وَكِيلًۭا. ﴿9﴾ |
|
10
അവര്‍ (അവിശ്വാസികള്‍) പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുകയും, ഭംഗിയായ വിധത്തില്‍ അവരെ വെടിയുകയും ചെയ്യുക.(4)
4) സത്യനിഷേധികള്‍ പരിഹസിക്കാന്‍ തുടങ്ങുമ്പോള്‍ അവരുമായി ശണ്ഠ കൂടാനൊരുങ്ങാതെ മാന്യമായി അവരില്‍ നിന്ന് മാറിനിൽക്കാന്‍ അല്ലാഹു നബി(ﷺ)യെ ഉദ്‌ബോധിപ്പിക്കുന്നു.
|
وَٱصْبِرْ عَلَىٰ مَا يَقُولُونَ وَٱهْجُرْهُمْ هَجْرًۭا جَمِيلًۭا. ﴿10﴾ |
|
11
എന്നെയും, സുഖാനുഗ്രഹങ്ങള്‍ ഉള്ളവരായ സത്യനിഷേധികളെയും വിട്ടേക്കുക.(5) അവര്‍ക്കു അല്‍പം ഇടകൊടുക്കുകയും ചെയ്യുക.
5) സുഖലോലുപരായ സത്യനിഷേധികളുടെ കൂത്താട്ടത്തെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ലെന്നും അവരെ ഞാന്‍ കൈകാര്യം ചെയ്തുകൊള്ളാമെന്നും അല്ലാഹു നബി(ﷺ)യെ ഉണര്‍ത്തുന്നു.
|
وَذَرْنِى وَٱلْمُكَذِّبِينَ أُو۟لِى ٱلنَّعْمَةِ وَمَهِّلْهُمْ قَلِيلًا. ﴿11﴾ |
| 12 തീര്‍ച്ചയായും നമ്മുടെ അടുക്കല്‍ കാല്‍ ചങ്ങലകളും ജ്വലിക്കുന്ന നരകാഗ്നിയുമുണ്ട്. | إِنَّ لَدَيْنَآ أَنكَالًۭا وَجَحِيمًۭا. ﴿12﴾ |
| 13 തൊണ്ടയില്‍ അടഞ്ഞു നില്‍ക്കുന്ന ഭക്ഷണവും വേദനയേറിയ ശിക്ഷയുമുണ്ട്. | وَطَعَامًۭا ذَا غُصَّةٍۢ وَعَذَابًا أَلِيمًۭا. ﴿13﴾ |
| 14 ഭൂമിയും പര്‍വ്വതങ്ങളും വിറകൊള്ളുകയും പര്‍വ്വതങ്ങള്‍ ഒലിച്ചു പോകുന്ന മണല്‍ കുന്ന് പോലെയാവുകയും ചെയ്യുന്ന ദിവസത്തില്‍. | يَوْمَ تَرْجُفُ ٱلْأَرْضُ وَٱلْجِبَالُ وَكَانَتِ ٱلْجِبَالُ كَثِيبًۭا مَّهِيلًا. ﴿14﴾ |
| 15 തീര്‍ച്ചയായും നിങ്ങളിലേക്ക് നിങ്ങളുടെ കാര്യത്തിന് സാക്ഷിയായിട്ടുള്ള ഒരു ദൂതനെ നാം നിയോഗിച്ചിരിക്കുന്നു. ഫിര്‍ഔന്‍റെ അടുത്തേക്ക് നാം ഒരു ദൂതനെ നിയോഗിച്ചതു പോലെത്തന്നെ. | إِنَّآ أَرْسَلْنَآ إِلَيْكُمْ رَسُولًۭا شَٰهِدًا عَلَيْكُمْ كَمَآ أَرْسَلْنَآ إِلَىٰ فِرْعَوْنَ رَسُولًۭا. ﴿15﴾ |
| 16 എന്നിട്ട് ഫിര്‍ഔന്‍ ആ ദൂതനോട് ധിക്കാരം കാണിച്ചു. അപ്പോള്‍ നാം അവനെ കടുത്ത ഒരു പിടുത്തം പിടിക്കുകയുണ്ടായി. | فَعَصَىٰ فِرْعَوْنُ ٱلرَّسُولَ فَأَخَذْنَٰهُ أَخْذًۭا وَبِيلًۭا. ﴿16﴾ |
|
17
എന്നാല്‍ നിങ്ങള്‍ അവിശ്വസിക്കുകയാണെങ്കില്‍, കുട്ടികളെ നരച്ചവരാക്കിത്തീര്‍ക്കുന്ന ഒരു ദിവസത്തെ നിങ്ങള്‍ക്ക് എങ്ങനെ സൂക്ഷിക്കാനാവും?(6)
6) ഭയവിഹ്വലത നിമിത്തം കുട്ടികള്‍ പെട്ടെന്ന് വാര്‍ധക്യം ബാധിച്ച് നരച്ചവരായിത്തീരുന്ന ഒരു ഭയങ്കര ദിവസത്തെ ശിക്ഷയില്‍ നിന്ന് നിങ്ങള്‍ക്കെങ്ങനെ സ്വയം രക്ഷിക്കാനാവും എന്നര്‍ഥം.
|
فَكَيْفَ تَتَّقُونَ إِن كَفَرْتُمْ يَوْمًۭا يَجْعَلُ ٱلْوِلْدَٰنَ شِيبًا. ﴿17﴾ |
| 18 അതു നിമിത്തം ആകാശം പൊട്ടിപ്പിളരുന്നതാണ്. അല്ലാഹുവിന്‍റെ വാഗ്ദാനം പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു. | ٱلسَّمَآءُ مُنفَطِرٌۢ بِهِۦ ۚ كَانَ وَعْدُهُۥ مَفْعُولًا. ﴿18﴾ |
| 19 തീര്‍ച്ചയായും ഇതൊരു ഉല്‍ബോധനമാകുന്നു. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം അവന്‍ തന്‍റെ രക്ഷിതാവിങ്കലേക്ക് ഒരു മാര്‍ഗം സ്വീകരിച്ചു കൊള്ളട്ടെ. | إِنَّ هَٰذِهِۦ تَذْكِرَةٌۭ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا. ﴿19﴾ |
|
20
നീയും നിന്‍റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന് അവന്നറിയാം.(7) അതിനാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു.(8) ആകയാല്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് സൗകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്കരിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ രോഗികളും ഭൂമിയില്‍ സഞ്ചരിച്ച് അല്ലാഹുവിന്‍റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന മറ്റ് ചിലരും ഉണ്ടാകും എന്ന് അല്ലാഹുവിന്നറിയാം. അതിനാല്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന് സൗകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുകയും നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുകയും ചെയ്യുക. സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്മ മുന്‍കൂട്ടി ചെയ്തു വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
7) രാപ്പകലുകളുടെ അളവില്‍ ദിവസേന ചെറിയ വ്യത്യാസമുണ്ടായിരിക്കും. തന്നിമിത്തം രാത്രിയുടെ നേര്‍പകുതി അല്ലെങ്കില്‍ കൃത്യം മൂന്നിലൊന്ന് കണിശമായി കണക്കാക്കുക ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം അസാധ്യമായിരിക്കും. ഇസ്‌ലാം എല്ലാവര്‍ക്കും അനുഷ്ഠിക്കാവുന്ന കാര്യങ്ങളേ നിര്‍ദേശിക്കുന്നുള്ളൂ.
8) 2,3,4 വചനങ്ങളില്‍ പറഞ്ഞതുപോലെ രാത്രിയുടെ ഒരു നിശ്ചിതഭാഗം മുഴുവന്‍ പ്രാര്‍ഥനയില്‍ മുഴുകണമെന്ന കല്പനയില്‍ ഈ വചനം മുഖേന അല്ലാഹു ഇളവു നല്കി.
|
۞ إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَىِ ٱلَّيْلِ وَنِصْفَهُۥ وَثُلُثَهُۥ وَطَآئِفَةٌۭ مِّنَ ٱلَّذِينَ مَعَكَ ۚ وَٱللَّهُ يُقَدِّرُ ٱلَّيْلَ وَٱلنَّهَارَ ۚ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ ۖ فَٱقْرَءُوا۟ مَا تَيَسَّرَ مِنَ ٱلْقُرْءَانِ ۚ عَلِمَ أَن سَيَكُونُ مِنكُم مَّرْضَىٰ ۙ وَءَاخَرُونَ يَضْرِبُونَ فِى ٱلْأَرْضِ يَبْتَغُونَ مِن فَضْلِ ٱللَّهِ ۙ وَءَاخَرُونَ يُقَٰتِلُونَ فِى سَبِيلِ ٱللَّهِ ۖ فَٱقْرَءُوا۟ مَا تَيَسَّرَ مِنْهُ ۚ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَقْرِضُوا۟ ٱللَّهَ قَرْضًا حَسَنًۭا ۚ وَمَا تُقَدِّمُوا۟ لِأَنفُسِكُم مِّنْ خَيْرٍۢ تَجِدُوهُ عِندَ ٱللَّهِ هُوَ خَيْرًۭا وَأَعْظَمَ أَجْرًۭا ۚ وَٱسْتَغْفِرُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۢ. ﴿20﴾ |