അബസ
മലയാളം Translation with Arabic Quran Text
| മലയാളം | العربية |
|---|---|
| 1 അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു. | عَبَسَ وَتَوَلَّىٰٓ. ﴿1﴾ |
| 2 അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍. | أَن جَآءَهُ ٱلْأَعْمَىٰ. ﴿2﴾ |
| 3 (നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ? | وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ. ﴿3﴾ |
| 4 അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ. | أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ. ﴿4﴾ |
| 5 എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ | أَمَّا مَنِ ٱسْتَغْنَىٰ. ﴿5﴾ |
| 6 നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു. | فَأَنتَ لَهُۥ تَصَدَّىٰ. ﴿6﴾ |
| 7 അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം? | وَمَا عَلَيْكَ أَلَّا يَزَّكَّىٰ. ﴿7﴾ |
| 8 എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ, | وَأَمَّا مَن جَآءَكَ يَسْعَىٰ. ﴿8﴾ |
| 9 (അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട് (ആകുന്നു വന്നത്). | وَهُوَ يَخْشَىٰ. ﴿9﴾ |
|
10
അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.(1)
1) നബി(ﷺ) ഒരിക്കല്‍ ചില ഖുറൈശി പ്രമുഖന്മാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ ഇസ്‌ലാം സ്വീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവിടുന്ന് (ﷺ). ആ സന്ദര്‍ഭത്തിലാണ് അന്ധനായ അബ്ദുല്ലാഹി ബ്‌നു ഉമ്മിമക്തൂം റസൂല്‍(ﷺ)നോട് ഇസ്‌ലാമികാദര്‍ശങ്ങള്‍ പഠിപ്പിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അങ്ങോട്ട് കടന്നുചെന്നത്. ഒരു പാവപ്പെട്ടവന് നല്കുന്ന പരിഗണന ആ പ്രമുഖന്മാര്‍ക്ക് ഇഷ്ടപ്പെടാതെ വരികയും, അവര്‍ ഇസ്‌ലാമിനോട് തന്നെ വിമുഖത കാണിക്കാന്‍ അത് കാരണമാകുകയും ചെയ്‌തെങ്കിലോ എന്ന ആശങ്ക നിമിത്തം റസൂല്‍ (ﷺ) ആ അന്ധന്റെ ആഗമനത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. അത് ശരിയായില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അല്ലാഹു ഈ വചനങ്ങള്‍ അവതരിപ്പിച്ചത്. വിശുദ്ധ ഖുര്‍ആന്‍ നബി(ﷺ)യുടെ സ്വന്തം വചനങ്ങളല്ലെന്നതിനും, വിശുദ്ധ ഖുര്‍ആനില്‍ എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ നബി(ﷺ)ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്നതിനും പ്രബലമായ ഒരു തെളിവുകൂടിയാണ് ഈ വചനങ്ങള്‍.
|
فَأَنتَ عَنْهُ تَلَهَّىٰ. ﴿10﴾ |
| 11 നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച. | كَلَّآ إِنَّهَا تَذْكِرَةٌۭ. ﴿11﴾ |
| 12 അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ. | فَمَن شَآءَ ذَكَرَهُۥ. ﴿12﴾ |
|
13
ആദരണീയമായ ചില ഏടുകളിലാണത്.(2)
2) ഉന്നതലോകത്ത് അല്ലാഹുവിന്റെ വചനങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള സുഭദ്രമായ രേഖകളെപ്പറ്റിയാണ് ഈ പരാമര്‍ശം എന്നാണ് പ്രമുഖ വ്യാഖ്യാതാക്കളുടെ അഭിപ്രായം.
|
فِى صُحُفٍۢ مُّكَرَّمَةٍۢ. ﴿13﴾ |
| 14 ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍). | مَّرْفُوعَةٍۢ مُّطَهَّرَةٍۭ. ﴿14﴾ |
| 15 ചില സന്ദേശവാഹകരുടെ കൈകളിലാണത്. | بِأَيْدِى سَفَرَةٍۢ. ﴿15﴾ |
| 16 മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ. | كِرَامٍۭ بَرَرَةٍۢ. ﴿16﴾ |
| 17 മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍? | قُتِلَ ٱلْإِنسَٰنُ مَآ أَكْفَرَهُۥ. ﴿17﴾ |
| 18 ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്? | مِنْ أَىِّ شَىْءٍ خَلَقَهُۥ. ﴿18﴾ |
| 19 ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. | مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ. ﴿19﴾ |
| 20 പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു. | ثُمَّ ٱلسَّبِيلَ يَسَّرَهُۥ. ﴿20﴾ |
| 21 അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു. | ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ. ﴿21﴾ |
| 22 പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്. | ثُمَّ إِذَا شَآءَ أَنشَرَهُۥ. ﴿22﴾ |
| 23 നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല. | كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ. ﴿23﴾ |
| 24 എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ചു നോക്കട്ടെ. | فَلْيَنظُرِ ٱلْإِنسَٰنُ إِلَىٰ طَعَامِهِۦٓ. ﴿24﴾ |
| 25 നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു. | أَنَّا صَبَبْنَا ٱلْمَآءَ صَبًّۭا. ﴿25﴾ |
|
26
പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി.(3)
3) മഴയില്‍ നനഞ്ഞു കുതിര്‍ന്ന ഭൂമി പിളര്‍ന്നുകൊണ്ട് മുളച്ചുപൊങ്ങുന്ന സസ്യജാലങ്ങള്‍ വഴിയാണ് മുഴുവന്‍ ജീവജാലങ്ങള്‍ക്കും ആഹാരം ലഭിക്കുന്നത്.
|
ثُمَّ شَقَقْنَا ٱلْأَرْضَ شَقًّۭا. ﴿26﴾ |
| 27 എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു. | فَأَنۢبَتْنَا فِيهَا حَبًّۭا. ﴿27﴾ |
| 28 മുന്തിരിയും പച്ചക്കറികളും | وَعِنَبًۭا وَقَضْبًۭا. ﴿28﴾ |
| 29 ഒലീവും ഈന്തപ്പനയും | وَزَيْتُونًۭا وَنَخْلًۭا. ﴿29﴾ |
| 30 ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും | وَحَدَآئِقَ غُلْبًۭا. ﴿30﴾ |
| 31 പഴവര്‍ഗവും പുല്ലും. | وَفَٰكِهَةًۭ وَأَبًّۭا. ﴿31﴾ |
| 32 നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്. | مَّتَٰعًۭا لَّكُمْ وَلِأَنْعَٰمِكُمْ. ﴿32﴾ |
| 33 എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍. | فَإِذَا جَآءَتِ ٱلصَّآخَّةُ. ﴿33﴾ |
| 34 അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം. | يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ. ﴿34﴾ |
| 35 തന്‍റെ മാതാവിനെയും പിതാവിനെയും | وَأُمِّهِۦ وَأَبِيهِ. ﴿35﴾ |
| 36 ഭാര്യയെയും മക്കളെയും (വിട്ട് ഓടിപ്പോകുന്ന ദിവസം). | وَصَٰحِبَتِهِۦ وَبَنِيهِ. ﴿36﴾ |
|
37
അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.(4)
4) അന്ത്യദിനത്തില്‍ ഓരോ മനുഷ്യനും അത്യന്തം ഭയവിഹ്വലനായിരിക്കും. സ്വന്തം ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠ നിമിത്തം മറ്റുള്ളവരെപ്പറ്റി ചിന്തിക്കാനോ ഇതരരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാനോ അവര്‍ക്ക് ഒഴിവുണ്ടായിരിക്കുകയില്ല.
|
لِكُلِّ ٱمْرِئٍۢ مِّنْهُمْ يَوْمَئِذٍۢ شَأْنٌۭ يُغْنِيهِ. ﴿37﴾ |
| 38 അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും. | وُجُوهٌۭ يَوْمَئِذٍۢ مُّسْفِرَةٌۭ. ﴿38﴾ |
| 39 ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും. | ضَاحِكَةٌۭ مُّسْتَبْشِرَةٌۭ. ﴿39﴾ |
| 40 വേറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും. | وَوُجُوهٌۭ يَوْمَئِذٍ عَلَيْهَا غَبَرَةٌۭ. ﴿40﴾ |
| 41 അവയെ കൂരിരുട്ട് മൂടിയിരിക്കും | تَرْهَقُهَا قَتَرَةٌ. ﴿41﴾ |
| 42 അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍. | أُو۟لَٰٓئِكَ هُمُ ٱلْكَفَرَةُ ٱلْفَجَرَةُ. ﴿42﴾ |