Loading date... | Loading Hijri date... | Loading time...

അൽ-അഅ്ലാ

മലയാളം Translation with Arabic Quran Text

മലയാളം العربية
1 അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം നീ പ്രകീര്‍ത്തിക്കുക. سَبِّحِ ٱسْمَ رَبِّكَ ٱلْأَعْلَى. ﴿1﴾
2 സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്‍റെ). ٱلَّذِى خَلَقَ فَسَوَّىٰ. ﴿2﴾
3 വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനുമായവനെ.(1)
1) പ്രകൃതിയിലെ സചേതനവും അചേതനവുമായ മുഴുവന്‍ വസ്തുക്കള്‍ക്കും കണിശവും സൂക്ഷ്മവുമായ വ്യവസ്ഥ അല്ലാഹു നല്കിയിട്ടുണ്ട്. ഓരോ വസ്തുവും എങ്ങനെ വര്‍ത്തിക്കണമെന്നത് സംബന്ധിച്ച മാര്‍ഗദര്‍ശനവും അതോടൊപ്പം അവന്‍ നല്കിയിട്ടുണ്ട്.
وَٱلَّذِى قَدَّرَ فَهَدَىٰ. ﴿3﴾
4 മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും, وَٱلَّذِىٓ أَخْرَجَ ٱلْمَرْعَىٰ. ﴿4﴾
5 എന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം). فَجَعَلَهُۥ غُثَآءً أَحْوَىٰ. ﴿5﴾
6 നിനക്ക് നാം ഓതിത്തരാം. നീ മറന്നു പോകുകയില്ല. سَنُقْرِئُكَ فَلَا تَنسَىٰٓ. ﴿6﴾
7 അല്ലാഹു ഉദ്ദേശിച്ചതൊഴികെ.(2) തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു.
2) ഖുര്‍ആനില്‍ നിന്ന് ഏതെങ്കിലും ഭാഗം നബി(ﷺ) മറന്നുപോകുമെന്ന് ഇതിനര്‍ത്ഥമില്ല. ഓര്‍മശക്തി പോലെ തന്നെ മറവിയും അല്ലാഹുവിന്റെ ഒരു അനുഗ്രഹമാണ്. ചില കടുത്ത ദുരനുഭവങ്ങള്‍ മറക്കുവാന്‍ കഴിയേണ്ടത് ജീവിതയാഥാര്‍ഥ്യങ്ങളെ വിജയകരമായി അഭിമുഖീകരിക്കുന്നതിന് അനുപേക്ഷ്യമാണ്. നബി(ﷺ) എന്തൊക്കെ ഓര്‍മിക്കണമെന്നും എന്തൊക്കെ വിസ്മരിക്കണമെന്നും അല്ലാഹു തീരുമാനിക്കുന്നു.
إِلَّا مَا شَآءَ ٱللَّهُ ۚ إِنَّهُۥ يَعْلَمُ ٱلْجَهْرَ وَمَا يَخْفَىٰ. ﴿7﴾
8 കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൗകര്യമുണ്ടാക്കിത്തരുന്നതുമാണ്‌. وَنُيَسِّرُكَ لِلْيُسْرَىٰ. ﴿8﴾
9 അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക. فَذَكِّرْ إِن نَّفَعَتِ ٱلذِّكْرَىٰ. ﴿9﴾
10 ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്‌. سَيَذَّكَّرُ مَن يَخْشَىٰ. ﴿10﴾
11 ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ (ഉപദേശത്തെ) വിട്ടകന്നു പോകുന്നതാണ്‌. وَيَتَجَنَّبُهَا ٱلْأَشْقَى. ﴿11﴾
12 വലിയ അഗ്നിയില്‍ കടന്ന് എരിയുന്നവനത്രെ അവന്‍. ٱلَّذِى يَصْلَى ٱلنَّارَ ٱلْكُبْرَىٰ. ﴿12﴾
13 പിന്നീട് അവന്‍ അതില്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല.(3)
3) യാതൊരുവിധ സുഖവും സന്തോഷവുമില്ലാത്ത, ദുരിതപൂര്‍ണമായ നരകജീവിതം യഥാര്‍ഥത്തില്‍ ജീവിതമെന്ന് പറയാന്‍ അര്‍ഹമല്ല. മരണത്തിലൂടെ ആ ദുരിതത്തിന് അവസാനമുണ്ടായെങ്കില്‍ എന്ന് നരകാവകാശികള്‍ കൊതിക്കും. എന്നാല്‍ അല്ലാഹു അവര്‍ക്ക് മരണം വിധിക്കുകയില്ല.
ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ. ﴿13﴾
14 തീര്‍ച്ചയായും പരിശുദ്ധി നേടിയവൻ വിജയം പ്രാപിച്ചു. قَدْ أَفْلَحَ مَن تَزَكَّىٰ. ﴿14﴾
15 തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും (ചെയ്തവന്‍). وَذَكَرَ ٱسْمَ رَبِّهِۦ فَصَلَّىٰ. ﴿15﴾
16 പക്ഷെ, നിങ്ങള്‍ ഐഹിക ജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا. ﴿16﴾
17 പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും. وَٱلْءَاخِرَةُ خَيْرٌۭ وَأَبْقَىٰٓ. ﴿17﴾
18 തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്‌. إِنَّ هَٰذَا لَفِى ٱلصُّحُفِ ٱلْأُولَىٰ. ﴿18﴾
19 അതായത് ഇബ്റാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍.(4)
4) പാപപുണ്യങ്ങളെയും മോക്ഷത്തെയും പറ്റി വിശുദ്ധഖുര്‍ആനില്‍ പ്രതിപാദിച്ച കാര്യങ്ങളുടെ സാരാംശം പൂര്‍വപ്രവാചകന്മാര്‍ക്ക് നല്കപ്പെട്ട വേദങ്ങളിലുള്ളത് തന്നെയാണ് എന്നര്‍ത്ഥം.
صُحُفِ إِبْرَٰهِيمَ وَمُوسَىٰ. ﴿19﴾