Loading date... | Loading Hijri date... | Loading time...

അൽ-ഫജ്റ്

മലയാളം Translation with Arabic Quran Text

മലയാളം العربية
1 പ്രഭാതം തന്നെയാണ സത്യം. وَٱلْفَجْرِ. ﴿1﴾
2 പത്തു രാത്രികള്‍(1) തന്നെയാണ സത്യം.
1) ദുല്‍ഹിജ്ജഃ മാസത്തിലെ ആദ്യത്തെ പത്ത് രാത്രികളായിരിക്കാം ഇവിടെ ഉദ്ദേശിക്കപ്പെട്ടതെന്നാണ് ചില പ്രമുഖ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.
وَلَيَالٍ عَشْرٍۢ. ﴿2﴾
3 ഇരട്ടയും ഒറ്റയും(2) തന്നെയാണ സത്യം.
2) സംഖ്യകളിലെ ഒറ്റയും ഇരട്ടയും പോലെത്തന്നെ പദാര്‍ഥങ്ങളിലുമുണ്ട് ഒറ്റയും ഇരട്ടയും അഥവാ മൂലകങ്ങളും യൗഗികങ്ങളും. ഒന്നിനോടൊന്ന് ഇണചേര്‍ന്ന് ഇരട്ടയാകാനും ഇരട്ടിക്കാനുമുള്ള പ്രവണതയാണ് ജൈവസസ്യജാലങ്ങളുടെ വളര്‍ച്ചയ്ക്ക് നിദാനം. ഇങ്ങനെയൊക്കെയുള്ള പ്രാധാന്യം നിമിത്തമായിരിക്കാം അല്ലാഹു ഒറ്റയെയും ഇരട്ടയെയും കൊണ്ട് സത്യം ചെയ്യുന്നത്.
وَٱلشَّفْعِ وَٱلْوَتْرِ. ﴿3﴾
4 രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കെ അത് തന്നെയാണ സത്യം. وَٱلَّيْلِ إِذَا يَسْرِ. ﴿4﴾
5 അതില്‍ (മേല്‍ പറഞ്ഞവയില്‍) കാര്യബോധമുള്ളവന്ന് സത്യത്തിന് വകയുണ്ടോ? هَلْ فِى ذَٰلِكَ قَسَمٌۭ لِّذِى حِجْرٍ. ﴿5﴾
6 ആദ് സമുദായത്തെ കൊണ്ട് നിന്‍റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ? أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ. ﴿6﴾
7 അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്‌(3)
3) 'ഇറം' എന്നത് ആദ് സമുദായത്തിന്റെ തന്നെ മറ്റൊരു പേരാണെന്നും അതല്ല ആദ് സമുദായത്തിന്റെ ആസ്ഥാന നഗരത്തിന്റെ പേരാണെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്. അവരുടെ സ്ഥലങ്ങളില്‍ സ്മാരകസ്തൂപങ്ങള്‍ നിര്‍മിച്ചിരുന്നതുകൊണ്ടായിരിക്കാം അവരെ തൂണുകളുടെ ഉടമകള്‍ എന്ന് വിശേഷിപ്പിച്ചത്.
إِرَمَ ذَاتِ ٱلْعِمَادِ. ﴿7﴾
8 തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.(4)
4) ആകാരസൗഷ്ഠവത്തിലും കായികശേഷിയിലും അതുല്യരായിരുന്നു ആ സമുദായമെന്നര്‍ത്ഥം.
ٱلَّتِى لَمْ يُخْلَقْ مِثْلُهَا فِى ٱلْبِلَٰدِ. ﴿8﴾
9 താഴ്‌വരയില്‍ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെക്കൊണ്ടും. وَثَمُودَ ٱلَّذِينَ جَابُوا۟ ٱلصَّخْرَ بِٱلْوَادِ. ﴿9﴾
10 ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും.(5)
5) ഇവിടെ ആണികള്‍ അധികാരത്തിന്റെ പ്രതീകമാണെന്ന് അഭിപ്രായപ്പെട്ടവരും മര്‍ദ്ദനോപാധികളുടെ പ്രതീകമാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.
وَفِرْعَوْنَ ذِى ٱلْأَوْتَادِ. ﴿10﴾
11 അതായത് നാടുകളില്‍ അതിക്രമം പ്രവര്‍ത്തിച്ചവർ. ٱلَّذِينَ طَغَوْا۟ فِى ٱلْبِلَٰدِ. ﴿11﴾
12 അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍. فَأَكْثَرُوا۟ فِيهَا ٱلْفَسَادَ. ﴿12﴾
13 അതിനാല്‍ നിന്‍റെ രക്ഷിതാവ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു. فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ. ﴿13﴾
14 തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്‌.(6)
6) അവന്‍ സദാ നിരീക്ഷിക്കുന്നുണ്ട് എന്നര്‍ത്ഥം.
إِنَّ رَبَّكَ لَبِٱلْمِرْصَادِ. ﴿14﴾
15 എന്നാല്‍ മനുഷ്യനെ അവന്‍റെ രക്ഷിതാവ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് സൗഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന്‌. فَأَمَّا ٱلْإِنسَٰنُ إِذَا مَا ٱبْتَلَىٰهُ رَبُّهُۥ فَأَكْرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّىٓ أَكْرَمَنِ. ﴿15﴾
16 എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്‍റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്‌.(7)
7) ഐശ്വര്യവും കഷ്ടപ്പാടും ഒരേപോലെ അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് മനസ്സിലാക്കി ഉചിതമായി പ്രതികരിക്കുകയാണ് ഒരു സത്യവിശ്വാസി ചെയ്യേണ്ടത്. അനുഗ്രഹങ്ങള്‍ കൈവരുമ്പോള്‍ അത് സ്വന്തം മഹത്വത്തിന്റെ ഫലമായി കരുതാതെ അല്ലാഹുവിന്റെ ദാനമായി ഗണിച്ച് നന്ദിപൂര്‍വം പ്രതികരിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്. കഷ്ടപ്പാട് നേരിടുമ്പോള്‍ നിരാശയും വേവലാതിയും കൊണ്ട് മനസ്സ് മടുക്കാതെ ക്ഷമ അവലംബിക്കാനും അവന് കഴിയണം. എന്നാല്‍ മനുഷ്യരില്‍ ബഹുഭൂരിഭാഗവും ഇതിന് വിപരീതമായ നിലപാടാണ് സ്വീകരിക്കുന്നത്.
وَأَمَّآ إِذَا مَا ٱبْتَلَىٰهُ فَقَدَرَ عَلَيْهِ رِزْقَهُۥ فَيَقُولُ رَبِّىٓ أَهَٰنَنِ. ﴿16﴾
17 അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.(8)
8) അനാഥകളെ സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില വ്യക്തികളും സ്ഥാപനങ്ങളും അനാഥകളോട് ആദരവ് പുലര്‍ത്താത്തവരും അവരെ അധമരായി ഗണിക്കുന്നവരുമാണ്. തങ്ങളുടെ മനസ്സില്‍ അനാഥകള്‍ക്ക് ആദരണീയമായ സ്ഥാനം കല്പിക്കുന്നവര്‍ക്ക് മാത്രമേ അല്ലാഹുവിങ്കല്‍ സ്വീകാര്യതയുള്ളൂ.
كَلَّا ۖ بَل لَّا تُكْرِمُونَ ٱلْيَتِيمَ. ﴿17﴾
18 പാവപ്പെട്ടവന്‍റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല. وَلَا تَحَٰٓضُّونَ عَلَىٰ طَعَامِ ٱلْمِسْكِينِ. ﴿18﴾
19 അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു. وَتَأْكُلُونَ ٱلتُّرَاثَ أَكْلًۭا لَّمًّۭا. ﴿19﴾
20 ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു. وَتُحِبُّونَ ٱلْمَالَ حُبًّۭا جَمًّۭا. ﴿20﴾
21 അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും كَلَّآ إِذَا دُكَّتِ ٱلْأَرْضُ دَكًّۭا دَكًّۭا. ﴿21﴾
22 നിന്‍റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും, وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّۭا صَفًّۭا. ﴿22﴾
23 അന്ന് നരകം കൊണ്ടു വരപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം മനുഷ്യന്ന് ഓര്‍മ വരുന്നതാണ്‌.(9) ഓര്‍മ വന്നതിലൂടെ അവന് എന്തു ഫലം?
9) അല്ലാഹുവിന്റെ വിചാരണയും ശിക്ഷയും ആസന്നമാകുന്ന സന്ദര്‍ഭത്തില്‍ - ന്യായവിധിയുടെ നാളില്‍ പ്രവാചകന്മാരുടെ പ്രബോധനവും താക്കീതുകളും സത്യനിഷേധികള്‍ ഓര്‍മിക്കും. എന്നാല്‍ ആ സമയത്ത് ആ ഓര്‍മ കൊണ്ട് അവര്‍ക്ക് ഒരു പ്രയോജനവുമുണ്ടാവില്ല.
وَجِا۟ىٓءَ يَوْمَئِذٍۭ بِجَهَنَّمَ ۚ يَوْمَئِذٍۢ يَتَذَكَّرُ ٱلْإِنسَٰنُ وَأَنَّىٰ لَهُ ٱلذِّكْرَىٰ. ﴿23﴾
24 അവന്‍ പറയും. ഞാന്‍ എന്‍റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി (സല്‍കര്‍മ്മങ്ങള്‍) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! يَقُولُ يَٰلَيْتَنِى قَدَّمْتُ لِحَيَاتِى. ﴿24﴾
25 അപ്പോള്‍ അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്ന പ്രകാരം ഒരാളും ശിക്ഷിക്കുകയില്ല. فَيَوْمَئِذٍۢ لَّا يُعَذِّبُ عَذَابَهُۥٓ أَحَدٌۭ. ﴿25﴾
26 അവന്‍ പിടിച്ചു ബന്ധിക്കുന്നത് പോലെ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല. وَلَا يُوثِقُ وَثَاقَهُۥٓ أَحَدٌۭ. ﴿26﴾
27 ഹേ; സമാധാനമടഞ്ഞ ആത്മാവേ, يَٰٓأَيَّتُهَا ٱلنَّفْسُ ٱلْمُطْمَئِنَّةُ. ﴿27﴾
28 നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക. ٱرْجِعِىٓ إِلَىٰ رَبِّكِ رَاضِيَةًۭ مَّرْضِيَّةًۭ. ﴿28﴾
29 എന്നിട്ട് എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക. فَٱدْخُلِى فِى عِبَٰدِى. ﴿29﴾
30 എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക. وَٱدْخُلِى جَنَّتِى. ﴿30﴾