1
ആ യഥാര്‍ത്ഥ സംഭവം!
2
എന്താണ് ആ യഥാര്‍ത്ഥ സംഭവം?
3
ആ യഥാര്‍ത്ഥ സംഭവം എന്താണെന്ന് നിനക്കെന്തറിയാം?
4
ഥമൂദ് സമുദായവും ആദ് സമുദായവും ആ ഭയങ്കര സംഭവത്തെ നിഷേധിച്ചു കളഞ്ഞു.
5
എന്നാല്‍ ഥമൂദ് സമുദായം അത്യന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട് നശിപ്പിക്കപ്പെട്ടു.
6
എന്നാല്‍ ആദ് സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ് കൊണ്ട് നശിപ്പിക്കപ്പെട്ടു.
7
തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്) അവരുടെ നേര്‍ക്ക് അവന് തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം.
8
ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?
9
ഫിര്‍ഔനും, അവന്റെ മുമ്പുള്ളവരും കീഴ്മേല്‍ മറിഞ്ഞ രാജ്യങ്ങളും(1) തെറ്റായ പ്രവര്‍ത്തനം കൊണ്ടു വന്നു.
കുറിപ്പ്:
1) ലൂത്വ് നബി(عليه السلام)യുടെ ജനതയുടെ അധിവാസകേന്ദ്രങ്ങളത്രെ ഉദ്ദേശ്യം
10
അവര്‍ അവരുടെ രക്ഷിതാവിന്റെ ദൂതനെ ധിക്കരിക്കുകയും, അപ്പോള്‍ അവന് അവരെ ശക്തിയേറിയ ഒരു പിടുത്തം പിടിക്കുകയും ചെയ്തു.
11
തീര്‍ച്ചയായും നാം, വെള്ളം അതിരുകവിഞ്ഞ സമയത്ത് നിങ്ങളെ കപ്പലില്‍ കയറ്റി രക്ഷിക്കുകയുണ്ടായി.(2)
കുറിപ്പ്:
2) നൂഹ് നബി(عليه السلام)യുടെ കാലത്തുണ്ടായ മഹാപ്രളയത്തില്‍ സത്യവിശ്വാസികളെ അല്ലാഹു കപ്പലില്‍ കയറ്റി രക്ഷിച്ചതിനെപ്പറ്റിയത്രെ ഈ പരാമര്‍ശം.
12
നിങ്ങള്‍ക്ക് നാം അതൊരു സ്മരണയാക്കുവാനും ശ്രദ്ധിച്ചു മനസ്സിലാക്കുന്ന കാതുകള്‍ അത് ശ്രദ്ധിച്ചു മനസ്സിലാക്കുവാനും വേണ്ടി.
13
കാഹളത്തില്‍ ഒരു ഊത്ത് ഊതപ്പെട്ടാല്‍,
14
ഭൂമിയും പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ചു തകര്‍ക്കലിന് വിധേയമാക്കപ്പെടുകയും ചെയ്താല്‍!
15
അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി.
16
ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന് അത് ദുര്‍ബലമായിരിക്കും.
17
മലക്കുകള്‍ അതിന്റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്റെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടു കൂട്ടര് വഹിക്കുന്നതാണ്.(3)
കുറിപ്പ്:
3) ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ അല്ലാഹുവിന്റെ സിംഹാസനത്തെ എട്ടുമലക്കുകളായിരിക്കും വഹിക്കുകയെന്ന് ചില വ്യാഖ്യാതാക്കളും എട്ടുവിഭാഗം മലക്കുകളായിരിക്കും വഹിക്കുകയെന്ന് മറ്റു ചില വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു.
18
അന്നേ ദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതല്ല.(4)
കുറിപ്പ്:
4) നിങ്ങള്‍ ഗോപ്യമാക്കിവെച്ചിരുന്ന വാക്കുകളും പ്രവൃത്തികളുമൊക്കെ അന്ന് അനാവൃതമാകും എന്നര്‍ഥം.
19
എന്നാല്‍ വലതുകൈയില്‍ തന്റെ രേഖ നല്കപ്പെട്ടവന് പറയും: ഇതാ എന്റെ ഗ്രന്ഥം വായിച്ചുനോക്കൂ.
20
തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു. ഞാന്‍ എന്റെ വിചാരണയെ(5) നേരിടേണ്ടി വരുമെന്ന്.
കുറിപ്പ്:
5) 'ഹിസാബ്' എന്ന പദത്തിന് വിചാരണ അഥവാ കണക്ക് ചോദിക്കല്‍ എന്നും കര്‍മങ്ങളുടെ കണക്ക് എന്നും അര്‍ഥമുണ്ട്.
21
അതിനാല്‍ അവന്(6) തൃപ്തികരമായ ജീവിതത്തിലാകുന്നു.
കുറിപ്പ്:
6) കര്‍മങ്ങളുടെ രേഖ വലതുകൈയില്‍ നല്കപ്പെട്ടവന്.
22
ഉന്നതമായ സ്വര്‍ഗത്തില്‍.
23
അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു.
24
കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക (എന്ന് അവരോട് പറയപ്പെടും.)
25
എന്നാല്‍ ഇടതു കയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്: ഹാ! എന്റെ ഗ്രന്ഥം എനിക്ക് നല്‍കപ്പെടാതിരുന്നെങ്കില്‍,
26
എന്റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു.)
27
അത് (മരണം) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു!)
28
എന്റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല.
29
എന്റെ അധികാരം എന്നില്‍ നിന്ന് നഷ്ടപ്പെട്ടുപോയി.
30
(അപ്പോള്‍ ഇപ്രകാരം കല്‍പനയുണ്ടാകും:) നിങ്ങള്‍ അവനെ പിടിച്ച് ബന്ധനത്തിലിടൂ.
31
പിന്നെ അവനെ നിങ്ങള്‍ ജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കൂ.
32
പിന്നെ, എഴുപത് മുഴം നീളമുള്ള ഒരു ചങ്ങലയില്‍ അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ.
33
തീര്‍ച്ചയായും അവന് മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.
34
സാധുവിന് ഭക്ഷണം കൊടുക്കുവാന്‍ അവന് പ്രോത്സാഹിപ്പിച്ചിരുന്നുമില്ല.
35
അതിനാല്‍ ഇന്ന് ഇവിടെ അവന്ന് ഒരു ഉറ്റബന്ധുവുമില്ല.
36
ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല.
37
തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല.
38
എന്നാല്‍ നിങ്ങള്‍ കാണുന്നവയെക്കൊണ്ട് ഞാന്‍ സത്യം ചെയ്ത് പറയുന്നു:
39
നിങ്ങള്‍ കാണാത്തവയെക്കൊണ്ടും.
40
തീര്‍ച്ചയായും ഇത് മാന്യനായ ഒരു ദൂതന്റെ വാക്കു തന്നെയാകുന്നു.
41
ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ.
42
ഒരു ജ്യോത്സ്യന്റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.
43
ഇത് ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു.
44
നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍.
45
അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും,
46
എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.
47
അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന് (ശിക്ഷയെ) തടയാനാവില്ല.
48
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ഭയഭക്തിയുള്ളവര്‍ക്ക് ഒരു ഉല്‍ബോധനമാകുന്നു.
49
തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ (ഇതിനെ) നിഷേധിച്ചു തള്ളുന്നവരുണ്ടെന്ന് നമുക്കറിയാം.
50
തീര്‍ച്ചയായും ഇത് സത്യനിഷേധികള്‍ക്ക് ഖേദത്തിന് കാരണവുമാകുന്നു.
51
തീര്‍ച്ചയായും ഇത് ദൃഢമായ യാഥാര്‍ത്ഥ്യമാകുന്നു.
52
അതിനാല്‍ നീ നിന്റെ മഹാനായ രക്ഷിതാവിന്റെ നാമത്തെ പ്രകീര്‍ത്തിക്കുക.
ഈ പേജിൽ ഏതെങ്കിലും പിഴവുകൾ കണ്ടെത്തുകയോ നിർദേശങ്ങൾ ഉണ്ടെങ്കിൽ, ദയവായി WhatsApp ചെയ്യുക: +91 8606279533