1
അലിഫ്-ലാം-മീം-സ്വാദ്.
2
(നബിയേ,) നിനക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമത്രെ ഇത്. അതിനെ സംബന്ധിച്ച് നിന്‍റെ മനസ്സില്‍ ഒരു പ്രയാസവും ഉണ്ടായിരിക്കരുത്. അതു മുഖേന നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും സത്യവിശ്വാസികള്‍ക്ക് ഉല്‍ബോധനം നല്‍കുവാന്‍ വേണ്ടിയുമാണത്.
3
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. വളരെ കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.
4
എത്രയോ രാജ്യങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്. രാത്രിയിലോ, അവര്‍ ഉച്ചയുറക്കത്തിലായിരിക്കുമ്പോഴോ നമ്മുടെ ശിക്ഷ അവര്‍ക്ക് വന്നുഭവിച്ചു.
5
അവര്‍ക്ക് നമ്മുടെ ശിക്ഷ വന്നുഭവിച്ചപ്പോള്‍ ഞങ്ങള്‍ അക്രമികളായിപ്പോയല്ലോ എന്ന് പറയുക മാത്രമായിരുന്നു അവരുടെ മുറവിളി.
6
എന്നാല്‍ (നമ്മുടെ ദൂതന്‍മാര്‍) ആര്‍ക്കിടയിലേക്ക് അയക്കപ്പെട്ടുവോ അവരെ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും. അയക്കപ്പെട്ട ദൂതന്‍മാരെയും തീര്‍ച്ചയായും നാം ചോദ്യം ചെയ്യും.
7
എന്നിട്ട് ശരിയായ അറിവോടുകൂടി നാം അവര്‍ക്കു (കാര്യം) വിവരിച്ചുകൊടുക്കുന്നതാണ്. ഒരിക്കലും നമ്മുടെ അസാന്നിദ്ധ്യം ഉണ്ടായിട്ടില്ല.
8
അന്നത്തെ ദിവസം (കര്‍മ്മങ്ങള്‍) തൂക്കികണക്കാക്കുന്നത് സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ ഘനം തൂങ്ങിയോ അവരാണ് വിജയികള്‍.
9
ആരുടെ തുലാസുകള്‍ ഘനം കുറഞ്ഞുവോ അവരാണ് ആത്മനഷ്ടം നേരിട്ടവര്‍. നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ അവര്‍ അന്യായം കൈക്കൊണ്ടിരുന്നതിന്‍റെ ഫലമത്രെ അത്.
10
നിങ്ങള്‍ക്കു നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും, നിങ്ങള്‍ക്കവിടെ നാം ജീവിതമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.
11
തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പിന്നീട് നാം മലക്കുകളോട് പറഞ്ഞു: നിങ്ങള്‍ ആദമിനെ പ്രണമിക്കുക. അവര്‍ പ്രണമിച്ചു; ഇബ്ലീസൊഴികെ. അവന്‍ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല.
12
അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്ത് തടസ്സമായിരുന്നു? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ് സൃഷ്ടിച്ചത്. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും.
13
അവന്‍ (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. പുറത്തു കടക്കുക. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു.
14
അവന്‍ പറഞ്ഞു: മനുഷ്യര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി നല്‍കേണമേ.
15
അവന്‍ (അല്ലാഹു) പറഞ്ഞു: തീര്‍ച്ചയായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു.(1)
കുറിപ്പ്:
1) ലോകാവസാന നാള്‍ വരെ നിനക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു.
16
അവന്‍ (ഇബ്ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും.
17
പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല.
18
അവന്‍ (അല്ലാഹു) പറഞ്ഞു: നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട് നീ ഇവിടെ നിന്ന് പുറത്ത് കടക്കൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്‍പറ്റുന്ന പക്ഷം നിങ്ങളെല്ലാവരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും.
19
ആദമേ, നീയും നിന്‍റെ ഇണയും കൂടി ഈ തോട്ടത്തില്‍ താമസിക്കുകയും, നിങ്ങള്‍ക്ക് ഇഷ്ടമുള്ളേടത്ത് നിന്ന് തിന്നുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചു പോകരുത്. എങ്കില്‍ നിങ്ങള്‍ ഇരുവരും അക്രമികളില്‍ പെട്ടവരായിരിക്കും എന്നും (അല്ലാഹു പറഞ്ഞു.)
20
അവരില്‍ നിന്ന് മറച്ചു വെക്കപ്പെട്ടിരുന്ന അവരുടെ ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്കു വെളിപ്പെടുത്തുവാനായി പിശാച് അവര്‍ ഇരുവരോടും ദുര്‍മന്ത്രണം നടത്തി. അവന്‍ പറഞ്ഞു: നിങ്ങളുടെ ഇരുവരുടെയും രക്ഷിതാവ് ഈ വൃക്ഷത്തില്‍ നിന്ന് നിങ്ങള്‍ ഇരുവരെയും വിലക്കിയിട്ടുള്ളത് നിങ്ങള്‍ ഇരുവരും മലക്കുകളായിത്തീരുമെന്നത് കൊണ്ടോ, നിങ്ങള്‍ ഇവിടെ നിത്യവാസികളായിത്തീരുമെന്നത് കൊണ്ടോ അല്ലാതെ മറ്റൊന്നുകൊണ്ടുമല്ല.
21
തീര്‍ച്ചയായും ഞാന്‍ നിങ്ങളിരുവരുടെയും ഗുണകാംക്ഷികളില്‍പ്പെട്ടവനാണ് എന്ന് അവരോട് അവന്‍ സത്യം ചെയ്ത് പറയുകയും ചെയ്തു.
22
അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ അവന്‍ തരംതാഴ്ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന് രുചി നോക്കിയതോടെ അവര്‍ക്ക് അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി. അവര്‍ ഇരുവരെയും വിളിച്ച് അവരുടെ രക്ഷിതാവ് പറഞ്ഞു: ആ വൃക്ഷത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ വിലക്കിയിട്ടില്ലേ? തീര്‍ച്ചയായും പിശാച് നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുമില്ലേ?
23
അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.
24
അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളായിരിക്കും. നിങ്ങള്‍ക്ക് ഭൂമിയില്‍ വാസസ്ഥലമുണ്ട്. ഒരു നിശ്ചിതസമയം വരെ ജീവിത സൗകര്യങ്ങളുമുണ്ട്.
25
അവന്‍ പറഞ്ഞു: അതില്‍ (ഭൂമിയില്‍) തന്നെ നിങ്ങള്‍ ജീവിക്കും. അവിടെ തന്നെ നിങ്ങള്‍ മരിക്കും. അവിടെ നിന്ന് തന്നെ നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടുകയും ചെയ്യും.
26
ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്.
27
ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ സ്വർഗത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.
28
അവര്‍ വല്ല നീചവൃത്തിയും ചെയ്താല്‍, ഞങ്ങളുടെ പിതാക്കള്‍ അതില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ടെന്നും, അല്ലാഹു ഞങ്ങളോട് കല്‍പിച്ചതാണത് എന്നുമാണവര്‍ പറയുക. (നബിയേ,) പറയുക: നീചവൃത്തി ചെയ്യുവാന്‍ അല്ലാഹു കല്‍പിക്കുകയേയില്ല. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്ക് വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുകയാണോ?
29
പറയുക: എന്‍റെ രക്ഷിതാവ് നീതിപാലിക്കാനാണ് കല്‍പിച്ചിട്ടുള്ളത്. എല്ലാ ആരാധനാവേളയിലും(2) (അഥവാ എല്ലാ ആരാധനാലയങ്ങളിലും) നിങ്ങളുടെ മുഖങ്ങളെ ശരിയാം വിധം (അവനിലേക്ക് തിരിച്ച്) നിര്‍ത്തുകയും കീഴ്‌വണക്കം അവന് മാത്രമാക്കി കൊണ്ട് അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. നിങ്ങളെ അവന്‍ ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയതുപോലുള്ള അവസ്ഥയിലേക്ക് തന്നെ നിങ്ങള്‍ മടങ്ങുന്നതാകുന്നു(3)
കുറിപ്പ്:
2) മസ്ജിദ് എന്ന പദത്തിന് ആരാധനാവേള എന്നും, ആരാധനാലയം എന്നും അര്‍ത്ഥമാകാവുന്നതാണ്.
3) നിങ്ങളെ ഇല്ലായ്മയില്‍ നിന്ന് ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയതുപോലെ തന്നെ ഉയിര്‍ത്തെഴുനേല്‍പിൻ്റെ നാളില്‍ അവന്‍ നിങ്ങളെ പുനഃസൃഷ്ടിക്കുന്നതാണ്.
30
ഒരു വിഭാഗത്തെ അവന്‍ നേര്‍വഴിയിലാക്കിയിരിക്കുന്നു. ഒരു വിഭാഗമാകട്ടെ വഴിപിഴക്കാന്‍ അര്‍ഹരായിരിക്കുന്നു. അല്ലാഹുവിനെ വിട്ട് പിശാചുക്കളെയാണ് അവര്‍ രക്ഷാധികാരികളാക്കി വെച്ചിരിക്കുന്നത്. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യുന്നു.
31
ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക.(4) എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല.
കുറിപ്പ്:
4) നഗ്നരോ അര്‍ധനഗ്നരോ ആയിക്കൊണ്ട് പ്രാര്‍ത്ഥിച്ചാലേ ഭക്തിക്കിണങ്ങുകയുള്ളൂ എന്ന മിഥ്യാധാരണ പല പ്രാകൃത സമൂഹങ്ങളിലും നിലനിന്നിരുന്നു. വിശുദ്ധഖുര്‍ആന്‍ അത് തിരുത്തുന്നു. ധൂര്‍ത്തും പൊങ്ങച്ചവും കലരാത്ത വേഷവും മിതമായ ഭക്ഷണവും ഇസ്‌ലാം അഭികാമ്യമായി കരുതുന്നു.
32
(നബിയേ,) പറയുക: അല്ലാഹു അവന്‍റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കുമാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.
33
പറയുക: എന്‍റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്.
34
ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ അവര്‍ ഒരു നാഴിക നേരം പോലും വൈകിക്കുകയോ, നേരത്തെ ആക്കുകയോ ഇല്ല.
35
ആദം സന്തതികളേ, നിങ്ങള്‍ക്ക് എന്‍റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നു കൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുത്ത് വരുന്ന പക്ഷം അപ്പോള്‍ സൂക്ഷ്മത പാലിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
36
എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
37
അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്‍റെ തെളിവുകളെ നിഷേധിച്ചുതള്ളുകയോ ചെയ്തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്? (അല്ലാഹുവിന്‍റെ) രേഖയില്‍ തങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഓഹരി അത്തരക്കാര്‍ക്കു ലഭിക്കുന്നതാണ്. അവസാനം അവരെ മരിപ്പിക്കുവാനായി നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവരുടെ അടുത്ത് ചെല്ലുമ്പോള്‍ അവര്‍ പറയും: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നവരൊക്കെ എവിടെ? അവര്‍ പറയും : അവരൊക്കെ ഞങ്ങളെ വിട്ടുപോയിക്കളഞ്ഞു. തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് അവര്‍ക്കെതിരായി അവര്‍ തന്നെ സാക്ഷ്യം വഹിക്കുകയും ചെയ്യും.
38
അവന്‍ (അല്ലാഹു) പറയും: ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമായി നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചുകൊള്ളുക. ഓരോ സമൂഹവും (അതില്‍) പ്രവേശിക്കുമ്പോഴൊക്കെ അതിന്‍റെ സഹോദര സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാവരും അവിടെ ഒരുമിച്ചുകൂടിക്കഴിഞ്ഞാല്‍ അവരിലെ പിന്‍ഗാമികള്‍ അവരുടെ മുന്‍ഗാമികളെപ്പറ്റി പറയും: ഞങ്ങളുടെ രക്ഷിതാവേ, ഇവരാണ് ഞങ്ങളെ വഴിതെറ്റിച്ചത്. അത് കൊണ്ട് അവര്‍ക്ക് നീ നരകത്തില്‍ നിന്ന് ഇരട്ടി ശിക്ഷ കൊടുക്കേണമേ. അവന്‍ പറയും: എല്ലാവര്‍ക്കും ഇരട്ടിയുണ്ട്. പക്ഷെ നിങ്ങള്‍ മനസ്സിലാക്കുന്നില്ല.
39
അവരിലെ മുന്‍ഗാമികള്‍ അവരുടെ പിന്‍ഗാമികളോട് പറയും: അപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളെക്കാളുപരി യാതൊരു ശ്രേഷ്ഠതയുമില്ല. ആകയാല്‍ നിങ്ങള്‍ സമ്പാദിച്ചു വെച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ ശിക്ഷ അനുഭവിച്ച് കൊള്ളുക.
40
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വേണ്ടി ആകാശത്തിന്‍റെ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയേയില്ല.(5) ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്ന് പോകുന്നത് വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല. അപ്രകാരമാണ് നാം കുറ്റവാളികള്‍ക്ക് പ്രതിഫലം നല്‍കുന്നത്.
കുറിപ്പ്:
5) അവരുടെ സല്‍കര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടുകയില്ല. മരണാനന്തരം അവരുടെ ആത്മാക്കൾക്കുവേണ്ടി ആകാശത്തിന്‍റെ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയില്ലെന്ന് ഹദീഥുകളിൽ കാണാം.
41
അവര്‍ക്ക് നരകാഗ്നിയാലുള്ള മെത്തയും അവരുടെ മീതെക്കൂടി പുതപ്പുകളും ഉണ്ടായിരിക്കും. അപ്രകാരമാണ് നാം അക്രമികള്‍ക്കു പ്രതിഫലം നല്‍കുന്നത്.
42
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ- ഒരാള്‍ക്കും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നാം ബാധ്യതയേല്‍പ്പിക്കുന്നില്ല.- അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
43
അവരുടെ (വിശ്വാസികളുടെ) മനസ്സുകളിലുള്ള ഉള്‍പകയെല്ലാം നാം നീക്കികളയുന്നതാണ്. അവരുടെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ പറയുകയും ചെയ്യും: 'ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളൊരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൂതന്‍മാര്‍ തീര്‍ച്ചയായും സത്യവും കൊണ്ടാണ് വന്നത്.' അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ അതിന്‍റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു.
44
സ്വര്‍ഗാവകാശികള്‍ നരകാവകാശികളോട് വിളിച്ചു പറയും: 'ഞങ്ങളോട് ഞങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് ഞങ്ങള്‍ യാഥാര്‍ത്ഥ്യമായി കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് (നിങ്ങളോട്) വാഗ്ദാനം ചെയ്തത് നിങ്ങള്‍ യാഥാര്‍ത്ഥ്യമായി കണ്ടെത്തിയോ?' അവര്‍ പറയും: 'അതെ.' അപ്പോള്‍ ഒരു വിളംബരക്കാരന്‍ അവര്‍ക്കിടയില്‍ വിളിച്ചുപറയും: 'അല്ലാഹുവിന്‍റെ ശാപം അക്രമികളുടെ മേലാകുന്നു.'
45
അതായത്, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തടയുകയും, അത് വക്രമാക്കാന്‍ ആഗ്രഹിക്കുകയും, പരലോകത്തില്‍ അവിശ്വസിക്കുകയും ചെയ്യുന്നവരുടെ മേല്‍.
46
ആ രണ്ടു വിഭാഗത്തിനുമിടയില്‍ ഒരു തടസ്സം ഉണ്ടായിരിക്കും. ഉന്നത സ്ഥലങ്ങളില്‍ ചില ആളുകളുണ്ടായിരിക്കും.(6) ഓരോ വിഭാഗത്തെയും(7) അവരുടെ ലക്ഷണം മുഖേന അവര്‍ തിരിച്ചറിയും. സ്വര്‍ഗാവകാശികളോട് അവര്‍ വിളിച്ചുപറയും: നിങ്ങള്‍ക്കു സമാധാനമുണ്ടായിരിക്കട്ടെ. അവര്‍ (ഉയരത്തുള്ളവര്‍) അതില്‍ (സ്വര്‍ഗത്തില്‍) പ്രവേശിച്ചിട്ടില്ല. അവര്‍ (അത്) ആശിച്ചുകൊണ്ടിരിക്കുകയാണ്.
കുറിപ്പ്:
6) സ്വര്‍ഗാവകാശികള്‍ക്കും നരകാവകാശികള്‍ക്കുമിടയില്‍ ഒരു തടസ്സം അല്ലെങ്കില്‍ മറ എന്നോണം വര്‍ത്തിക്കുന്ന ഒരു സ്ഥലം ഉണ്ടായിരിക്കുമെന്നും, അതിൻ്റെ ഉയര്‍ന്ന ഭാഗങ്ങളാണ് അഅ്‌റാഫ് എന്നുമാണ് ഈ വചനങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നത്. സ്വര്‍ഗം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നവരും, ഇതുവരെ സ്വര്‍ഗാവകാശികളുടെ കൂട്ടത്തില്‍ ചേര്‍ക്കപ്പെട്ടിട്ടില്ലാത്തവരുമായ കുറേപ്പേരായിരിക്കും അഅ്‌റാഫില്‍ (ഉന്നതസ്ഥലങ്ങളില്‍) ഉള്ളവര്‍.
7) സ്വര്‍ഗാവകാശികളെയും നരകാവകാശികളെയും 'അഅ്‌റാഫി'ല്‍ ഉള്ളവര്‍ തിരിച്ചറിയുമെന്നര്‍ഥം.
47
അവരുടെ ദൃഷ്ടികള്‍ നരകാവകാശികളുടെ നേരെ തിരിക്കപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ജനങ്ങളുടെ കൂട്ടത്തിലാക്കരുതേ.
48
ഉയര്‍ന്ന സ്ഥലങ്ങളിലുള്ളവര്‍ ലക്ഷണം മുഖേന അവര്‍ക്ക് തിരിച്ചറിയാവുന്ന ചില ആളുകളെ വിളിച്ചുകൊണ്ട് പറയും: നിങ്ങള്‍ ശേഖരിച്ചിരുന്നതും, നിങ്ങള്‍ അഹങ്കരിച്ചിരുന്നതും നിങ്ങള്‍ക്കെന്തൊരു പ്രയോജനമാണ് ചെയ്തത്?
49
ഇക്കൂട്ടരെപ്പറ്റിയാണോ അല്ലാഹു അവര്‍ക്കൊരു കാരുണ്യവും നല്‍കുകയില്ലെന്ന് നിങ്ങള്‍ സത്യം ചെയ്ത് പറഞ്ഞത്? (എന്നാല്‍ അവരോടാണല്ലോ) നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക, നിങ്ങള്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല, നിങ്ങള്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (എന്ന് പറയപ്പെട്ടിരിക്കുന്നത്!)
50
നരകാവകാശികള്‍ സ്വര്‍ഗാവകാശികളെ വിളിച്ചുപറയും: ഞങ്ങള്‍ക്ക് അല്‍പം വെള്ളമോ, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപജീവനത്തില്‍ നിന്ന് അല്‍പമോ നിങ്ങള്‍ ചൊരിഞ്ഞുതരണേ! അവര്‍ പറയും: സത്യനിഷേധികള്‍ക്കു അല്ലാഹു അത് രണ്ടും തീര്‍ത്തും വിലക്കിയിരിക്കുകയാണ്.
51
(അതായത്) തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്. അതിനാല്‍ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത് അവര്‍ മറന്നുകളഞ്ഞത് പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത് പോലെ ഇന്ന് അവരെ നാം മറന്നുകളയുന്നു.
52
ജ്ഞാനത്തിന്‍റെ അടിസ്ഥാനത്തില്‍ നാം കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ള ഒരു ഗ്രന്ഥം അവര്‍ക്കു നാം കൊണ്ടുവന്നുകൊടുത്തു. വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗദര്‍ശനവും കാരുണ്യവുമത്രെ അത്.
53
അതിലുള്ളത് പുലര്‍ന്ന് കാണുക എന്നതല്ലാതെ മറ്റുവല്ലതുമാണോ അവര്‍ നോക്കിക്കൊണ്ടിരിക്കുന്നത്?(8) മുമ്പ് അതിനെ മറന്നുകളഞ്ഞവര്‍ അതിന്‍റെ പുലര്‍ച്ചവന്നെത്തുന്ന ദിവസത്തില്‍ പറയും: 'ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൂതന്‍മാര്‍ സത്യവും കൊണ്ട് തന്നെയാണ് വന്നത്. ഇനി ഞങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്യാന്‍ വല്ല ശുപാര്‍ശക്കാരുമുണ്ടോ? അതല്ല, ഞങ്ങളൊന്ന് തിരിച്ചയക്കപ്പെടുമോ? എങ്കില്‍ ഞങ്ങള്‍ മുമ്പ് ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുമായിരുന്നു.' തങ്ങള്‍ക്ക് തന്നെ അവര്‍ നഷ്ടം വരുത്തിവെച്ചു. അവര്‍ കെട്ടിച്ചമച്ചിരുന്നതെല്ലാം അവരെ വിട്ട് പോയിക്കളയുകയും ചെയ്തു.
കുറിപ്പ്:
8) സ്വര്‍ഗ്ഗത്തെപ്പറ്റിയുള്ള സന്തോഷവാര്‍ത്തയും നരകത്തെപ്പറ്റിയുള്ള താക്കീതുമാണല്ലോ വേദങ്ങളില്‍ പ്രവചിക്കപ്പെട്ട കാര്യങ്ങളില്‍ അതിപ്രധാനം. ആ പ്രവചനം പുലരുന്ന ദിവസം പരലോകത്തെ ന്യായവിധിയുടെ ദിവസമാണ്. അത് വന്നുകണ്ടിട്ട് വിശ്വസിക്കാമെന്നാണോ സത്യനിഷേധികള്‍ കാത്തിരിക്കുന്നത്? എന്നാല്‍ അന്ന് വിശ്വസിച്ചതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ല. അന്ന് തെറ്റ് തിരുത്താന്‍ അവസരം ലഭിക്കുകയുമില്ല.
54
തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനത്തിൽ ആരോഹണം ചെയ്തിരിക്കുന്നു.(9) രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ്.(10) ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു.
കുറിപ്പ്:
9) അല്ലാഹു സിംഹാസനസ്ഥനായിരിക്കുന്നു. അഥവാ സിംഹാസനാരോഹണം ചെയ്തിരിക്കുന്നു എന്ന് ഖുര്‍ആനില്‍ പല സന്ദര്‍ഭങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ട്. സിംഹാസനം ഏതു തരത്തിലുളളതാണെന്നോ, ആരോഹണം ഏത് രീതിയിലാണെന്നോ അല്ലാഹു അറിയിച്ചു തന്നിട്ടില്ല. നമ്മുടെ അറിവിൻ്റെ പരിധിക്കപ്പുറത്തുളള അദൃശ്യമായ കാര്യങ്ങളില്‍ നമ്മുടെ വകയായുള്ള വ്യാഖ്യാനങ്ങള്‍ക്കോ വിശദീകരണങ്ങള്‍ക്കോ പ്രസക്തിയില്ല.
10) പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ മുഴുവന്‍ വസ്തുക്കളെയും സൃഷ്ടിച്ചത് അവന്‍ മാത്രമാണ്. അവ എങ്ങനെ വര്‍ത്തിക്കണമെന്ന് അനുശാസിക്കാനുള്ള അധികാരവും അവന് മാത്രമാകുന്നു. വ്യക്തിസ്വാതന്ത്ര്യമുള്ള മനുഷ്യനുള്‍പ്പെടെ സകല ചരാചരങ്ങള്‍ക്കും ഇത് ബാധകമത്രെ. എന്നാല്‍ അല്ലാഹുവിൻ്റെ ശാസനാധികാരത്തിന് വിധേയമായിക്കൊണ്ട് സ്വന്തം ഭാഗധേയം നിര്‍ണയിക്കാന്‍ മനുഷ്യന് അവകാശമുണ്ട്.
55
താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല.
56
ഭൂമിയില്‍ നന്‍മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക് സമീപസ്ഥമാകുന്നു.
57
അവനത്രെ തന്‍റെ അനുഗ്രഹത്തിന്ന് (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട് പോകുകയും, എന്നിട്ടവിടെ നാം അതു മുഖേന വെള്ളം ചൊരിയുകയും, അത് മൂലം എല്ലാതരം കായ്കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അത് പോലെ നാം മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്നതാണ്. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം.
58
നല്ല നാട്ടില്‍ അതിലെ സസ്യങ്ങള്‍ അതിന്‍റെ രക്ഷിതാവിന്‍റെ അനുമതിയോടെ നന്നായി മുളച്ചു വരുന്നു. എന്നാല്‍ മോശമായ നാട്ടില്‍ ശുഷ്ക്കമായിക്കൊണ്ടല്ലാതെ സസ്യങ്ങള്‍ മുളച്ച് വരികയില്ല. അപ്രകാരം, നന്ദികാണിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിവധ രൂപത്തില്‍ വിവരിക്കുന്നു.
59
നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും നിങ്ങള്‍ക്കില്ല. തീര്‍ച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങള്‍ക്കു (വന്നുഭവിക്കുമെന്ന്) ഞാന്‍ ഭയപ്പെടുന്നു.
60
അദ്ദേഹത്തിന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ പ്രത്യക്ഷമായ ദുര്‍മാര്‍ഗത്തിലാണെന്ന് ഞങ്ങള്‍ കാണുന്നു.
61
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്നില്‍ ദുര്‍മാര്‍ഗമൊന്നുമില്ല. പക്ഷെ ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ദൂതനാകുന്നു.
62
എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരികയും, നിങ്ങളോട് ആത്മാര്‍ത്ഥമായി ഉപദേശിക്കുകയുമാകുന്നു. നിങ്ങള്‍ക്കറിഞ്ഞ് കൂടാത്ത പലതും അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുമുണ്ട്.
63
നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയും, നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിന് വേണ്ടിയും, നിങ്ങള്‍ക്ക് കാരുണ്യം നല്‍കപ്പെടുന്നതിന് വേണ്ടിയും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉല്‍ബോധനം നിങ്ങളില്‍ പെട്ട ഒരു പുരുഷനിലൂടെ നിങ്ങള്‍ക്ക് വന്നുകിട്ടിയതില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ?
64
എന്നാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞവരെ നാം മുക്കിക്കൊല്ലുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ അന്ധരായ ഒരു ജനതയായിരുന്നു.
65
ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (അയച്ചു.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും നിങ്ങള്‍ക്കില്ല. നിങ്ങളെന്താണ് സൂക്ഷ്മത പുലര്‍ത്താത്തത്?
66
അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ എന്തോ മൗഢ്യത്തില്‍പ്പെട്ടിരിക്കുകയാണെന്ന് ഞങ്ങള്‍ കാണുന്നു. തീര്‍ച്ചയായും നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു.
67
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്നില്‍ യാതൊരു മൗഢ്യവുമില്ല. പക്ഷെ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ദൂതനാണ്.
68
എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു.
69
നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ വേണ്ടി നിങ്ങളില്‍ പെട്ട ഒരു പുരുഷനിലൂടെ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉല്‍ബോധനം നിങ്ങള്‍ക്കു വന്നുകിട്ടിയതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ? നൂഹിന്‍റെ ജനതയ്ക്കു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കുകയും, സൃഷ്ടിയില്‍ അവന്‍ നിങ്ങള്‍ക്കു (ശാരീരിക) വികാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തത് നിങ്ങള്‍ ഓര്‍ത്ത് നോക്കുക.(11) അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍മ്മിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.
കുറിപ്പ്:
11) അവര്‍ ശരീരപുഷ്ടി കൊണ്ടും ആകാരദൈര്‍ഘ്യം കൊണ്ടും അനുഗൃഹീതരായിരുന്നു എന്നര്‍ഥം.
70
അവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവെ മാത്രം ആരാധിക്കുവാനും, ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചിരുന്നതിനെ ഞങ്ങള്‍ വിട്ടുകളയുവാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്? എങ്കില്‍ ഞങ്ങളോട് നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) നീ ഞങ്ങള്‍ക്കു കൊണ്ടുവാ; നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍.
71
ഹൂദ് പറഞ്ഞു: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ശിക്ഷയും കോപവും (ഇതാ) നിങ്ങള്‍ക്ക് വന്നുഭവിക്കുകയായി. നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരും പേരിട്ടുവെച്ചിട്ടുള്ളതും, അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ ചില (ദൈവ) നാമങ്ങളുടെ പേരിലാണോ നിങ്ങളെന്നോട് തര്‍ക്കിക്കുന്നത്? എന്നാല്‍ നിങ്ങള്‍ കാത്തിരുന്ന് കൊള്ളുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്.
72
അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളുകയും, വിശ്വസിക്കാതിരിക്കുകയും ചെയ്തവരെ നാം മുരടോടെ മുറിച്ചുകളയുകയും ചെയ്തു.(12)
കുറിപ്പ്:
12) ആളുകളെ നിലത്ത് നിന്ന് പൊക്കിയെടുത്ത് എറിയുന്ന ഒരു ഉഗ്രന്‍ കൊടുങ്കാറ്റായിരുന്നു അവര്‍ക്കുള്ള അല്ലാഹുവിൻ്റെ ശിക്ഷ.
73
ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു.) അദ്ദേഹം പറഞ്ഞു: 'എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും നിങ്ങള്‍ക്കില്ല. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു വ്യക്തമായ ഒരു തെളിവ് നിങ്ങള്‍ക്കു വന്നിട്ടുണ്ട്. നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമായിട്ട് അല്ലാഹുവിന്‍റെ ഒട്ടകമാണിത്. ആകയാല്‍ അല്ലാഹുവിന്‍റെ ഭൂമിയില്‍ (നടന്നു) തിന്നുവാന്‍ നിങ്ങള്‍ അതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ഉപദ്രവവും ചെയ്യരുത്. എങ്കില്‍ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും.'
74
ആദ് സമുദായത്തിനു ശേഷം അവന്‍ നിങ്ങളെ പിന്‍ഗാമികളാക്കുകയും, നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ സൗധങ്ങളുണ്ടാക്കുന്നു. മലകള്‍ വെട്ടിയെടുത്ത് നിങ്ങള്‍ വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍ത്ത് നോക്കുക. നിങ്ങള്‍ നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കരുത്.'
75
അദ്ദേഹത്തിന്‍റെ ജനതയില്‍ പെട്ട അഹങ്കാരികളായ പ്രമാണിമാര്‍ ബലഹീനരായി കരുതപ്പെട്ടവരോട് (അതായത്) അവരില്‍ നിന്ന് വിശ്വസിച്ചവരോട് പറഞ്ഞു: സ്വാലിഹ് തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അയക്കപ്പെട്ട ആള്‍ തന്നെയാണെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കുന്നവരാണ്.
76
അഹങ്കാരം കൈക്കൊണ്ടവര്‍ പറഞ്ഞു: നിങ്ങള്‍ ഏതൊന്നില്‍ വിശ്വസിക്കുന്നുവോ അതിനെ ഞങ്ങള്‍ തീര്‍ത്തും നിഷേധിക്കുന്നവരാണ്.
77
അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുകൊലചെയ്യുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പനയെ ധിക്കരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: സ്വാലിഹേ, നീ (അല്ലാഹുവിൻ്റെ) ദൂതന്‍മാരില്‍ പെട്ട ആളാണെങ്കില്‍ ഞങ്ങളോട് നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങള്‍ക്ക് നീ കൊണ്ടുവാ.
78
അപ്പോള്‍ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്ന് വീണ് കിടക്കുന്നവരായിരുന്നു.
79
അനന്തരം സ്വാലിഹ് അവരില്‍ നിന്ന് പിന്തിരിഞ്ഞു പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു എന്‍റെ രക്ഷിതാവിന്‍റെ സന്ദേശം എത്തിച്ചുതരികയും, ആത്മാര്‍ത്ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി. പക്ഷെ, സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.
80
ലൂത്വിനെയും (നാം അയച്ചു.) അദ്ദേഹം തന്‍റെ ജനതയോട്, നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ? എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക).
81
സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.
82
ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധിപാലിക്കുന്ന ആളുകളാകുന്നു.(13) എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി.
കുറിപ്പ്:
13) 'ഇവര്‍ കുറെ വിശുദ്ധന്മാര്‍. പിടിച്ചു പുറത്താക്കെടാ ഇവരെ' എന്ന പരിഹാസപൂര്‍ണമായ ആക്രോശമായിരുന്നു പ്രവാചകനായ ലൂത്വിന് കിട്ടിയ മറുപടി.
83
അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ഭാര്യ ഒഴിച്ചുള്ള കുടുംബക്കാരെയും നാം രക്ഷപ്പെടുത്തി. അവള്‍ പിന്തിരിഞ്ഞ് നിന്നവരുടെ കൂട്ടത്തിലായിരുന്നു.
84
നാം അവരുടെ മേല്‍ ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു.(14) അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക.
കുറിപ്പ്:
14) പ്രത്യേകതരം കല്ലുകള്‍ അവരുടെ മേല്‍ വര്‍ഷിക്കുകയാണുണ്ടായതെന്ന് 15:74 ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
85
മദ്‌യൻകാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും (അയച്ചു.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. ആരാധനക്കർഹനായി അവനല്ലാതെ മറ്റാരും നിങ്ങൾക്കില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളവും തൂക്കവും തികച്ചുകൊടുക്കണം. ജനങ്ങള്‍ക്കു അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്തരുത്. ഭൂമിയില്‍ നന്‍മവരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം.
86
ഭീഷണിയുണ്ടാക്കിക്കൊണ്ടും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് അതില്‍ വിശ്വസിച്ചവരെ തടഞ്ഞുകൊണ്ടും അത് (ആ മാര്‍ഗം) വക്രമായിരിക്കാന്‍ ആഗ്രഹിച്ചുകൊണ്ടും നിങ്ങള്‍ പാതകളിലെല്ലാം ഇരിക്കുകയും അരുത്.(15) നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും നിങ്ങള്‍ക്ക് അവന്‍ വര്‍ദ്ധനവ് നല്‍കിയത് ഓര്‍ക്കുകയും നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുകയും ചെയ്യുക.
കുറിപ്പ്:
15) അല്ലാഹുവിനെ നിഷേധിച്ചവരും, അളവുതൂക്കങ്ങളില്‍ കമ്മിവരുത്തുന്നവരുമായിരുന്നു ആ ജനത. ശുഐബ് നബി (عليه السلام) സത്യമതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിൻ്റെ ഉല്‍ബോധനം കേള്‍ക്കാന്‍ പോകുന്നവരെ വഴിയില്‍ തടയാനാണ് അവര്‍ ഒരുമ്പെട്ടത്. സത്യദീനിനെ അഥവാ അല്ലാഹുവിൻ്റെ മാര്‍ഗത്തെ വക്രവും വികലവുമാക്കി ചിത്രീകരിക്കാനുള്ള ശ്രമവും അവര്‍ നടത്തിയിരുന്നു.
87
ഞാന്‍ എന്തൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ നിങ്ങളില്‍ ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും, മറ്റൊരു വിഭാഗം വിശ്വസിക്കാതിരിക്കുകയുമാണെങ്കില്‍ നമുക്കിടയില്‍ അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നത് വരെ നിങ്ങള്‍ ക്ഷമിച്ചിരിക്കുക. അവനത്രെ തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍.
88
അദ്ദേഹത്തിന്‍റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ശുഐബേ, തീര്‍ച്ചയായും നിന്നെയും നിന്‍റെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങളുടെ നാട്ടില്‍ നിന്ന് ഞങ്ങൾ പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗത്തില്‍ മടങ്ങി വരികതന്നെ വേണം. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അതിനെ (ആ മാര്‍ഗത്തെ) വെറുക്കുന്നവരാണെങ്കില്‍ പോലും (ഞങ്ങള്‍ മടങ്ങണമെന്നോ?)
89
നിങ്ങളുടെ മാര്‍ഗത്തില്‍ നിന്ന് അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന് ശേഷം അതില്‍ തന്നെ ഞങ്ങള്‍ മടങ്ങി വരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്. അതില്‍ മടങ്ങി വരാന്‍ ഞങ്ങള്‍ക്കു പാടില്ലാത്തതാണ്; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്‍റെ അറിവ് എല്ലാ കാര്യത്തെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്‍റെ മേലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍.
90
അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: നിങ്ങള്‍ ശുഐബിനെ പിന്‍പറ്റുന്നപക്ഷം തീര്‍ച്ചയായും അത് മൂലം നിങ്ങള്‍ നഷ്ടക്കാരായിരിക്കും.
91
അപ്പോള്‍ അവരെ ഭൂകമ്പം പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ അവരുടെ വാസസ്ഥലത്ത് കമിഴ്ന്നുവീണു കിടക്കുകയായിരുന്നു.
92
ശുഐബിനെ നിഷേധിച്ചു തള്ളിയവരുടെ സ്ഥിതി അവരവിടെ താമസിച്ചിട്ടേയില്ലാത്ത പോലെയായി. ശുഐബിനെ നിഷേധിച്ചു തള്ളിയവര്‍ തന്നെയായിരുന്നു നഷ്ടക്കാര്‍.(16)
കുറിപ്പ്:
16) ശുഐബ് നബി(عليه السلام)യെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ അങ്ങനെ ഈ ദുനിയാവില്‍ നിന്ന് തന്നെ പുറംതള്ളപ്പെട്ടു. അവരുടെ വസതികളും കൃഷിയിടങ്ങളുമടക്കം ജനവാസത്തിൻ്റെ അടയാളങ്ങളൊക്കെ നാമാവശേഷമായി. ശുഐബ് നബി(عليه السلام) യെ പിന്‍പറ്റുന്നവരൊക്കെ നഷ്ടക്കാരായിരിക്കുമെന്ന് വീമ്പിളക്കിയവര്‍ ഇഹലോകവും പരലോകവും നഷ്ടപ്പെട്ടവരായിത്തീര്‍ന്നു.
93
അനന്തരം അദ്ദേഹം അവരില്‍ നിന്ന് പിന്തിരിഞ്ഞ് പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരികയും ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരില്‍ ഞാന്‍ എന്തിനു ദുഃഖിക്കണം?
94
ഏതൊരു നാട്ടില്‍ നാം പ്രവാചകനെ അയച്ചപ്പോഴും അവിടത്തുകാരെ ദുരിതവും കഷ്ടപ്പാടും കൊണ്ട് നാം പിടികൂടാതിരുന്നിട്ടില്ല.(17) അവര്‍ (അല്ലാഹുവിനോട്) താണുകേഴുന്നവരാകാൻ വേണ്ടിയത്രെ അത്.
കുറിപ്പ്:
17) ജനങ്ങള്‍ പ്രവാചകനെ നിഷേധിച്ചു തള്ളുമ്പോള്‍ നിഷേധം നാശഹേതുവാണെന്ന് അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടിയാണ് അല്ലാഹു ഇപ്രകാരം ചെയ്യുന്നത്.
95
പിന്നെ നാം വിഷമത്തിന്‍റെ സ്ഥാനത്ത് സൗഖ്യം മാറ്റിവച്ചുകൊടുത്തു. അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു വളര്‍ന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കും ദുരിതവും സന്തോഷവുമൊക്കെ വന്നുഭവിച്ചിട്ടുണ്ടല്ലോ എന്നാണ് അപ്പോള്‍ അവര്‍ പറഞ്ഞത്.(18) അപ്പോള്‍ അവരറിയാതെ പെട്ടെന്ന് നാം അവരെ പിടികൂടി.
കുറിപ്പ്:
18) 'ദുരിതവും സൗഭാഗ്യവുമൊക്കെ ഞങ്ങളുടെ മുന്‍തലമുറകളിലും മാറി മാറി വന്നിട്ടുണ്ട്, അതൊക്കെ ലോകത്ത് സ്വാഭാവികമാണ് അതൊന്നും അല്ലാഹുവിൻ്റെ പരീക്ഷണമായി ഞങ്ങള്‍ കരുതുന്നില്ല' ഇതായിരുന്നു അവരുടെ നിലപാട്.
96
ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്തുവെച്ചിരുന്നതിന്‍റെ ഫലമായി നാം അവരെ പിടികൂടി.
97
എന്നാല്‍ ആ നാടുകളിലുള്ളവര്‍ക്ക് അവര്‍ രാത്രിയില്‍ ഉറങ്ങിക്കൊണ്ടിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ?
98
ആ നാടുകളിലുള്ളവര്‍ക്ക് അവര്‍ പകല്‍ സമയത്ത് കളിച്ചു നടക്കുന്നതിനിടയില്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റിയും അവര്‍ നിര്‍ഭയരായിരിക്കുകയാണോ?
99
അപ്പോള്‍ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി തന്നെ അവര്‍ നിര്‍ഭയരായിരിക്കുകയാണോ? എന്നാല്‍ നഷ്ടം പറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരായിരിക്കുകയില്ല.
100
(പഴയ) അവകാശികള്‍ക്കു ശേഷം ഭൂമിയുടെ അനന്തരാവകാശികളായിത്തീരുന്നവര്‍ക്ക് നാം ഉദ്ദേശിക്കുകയാണെങ്കില്‍ അവരുടെ കുറ്റകൃത്യങ്ങളുടെ ഫലമായി നാം ശിക്ഷ ഏല്‍പിക്കുന്നതാണ് എന്ന ബോധം അവരെ നേര്‍വഴിക്ക് നയിക്കുന്നില്ലേ? നാം അവരുടെ ഹൃദയങ്ങളില്‍ മുദ്രവെക്കുകയും ചെയ്യും. അപ്പോള്‍ അവര്‍ (ഒന്നും) കേട്ടു മനസ്സിലാക്കാത്തവരായിത്തീരും.
101
ആ നാടുകളുടെ വൃത്താന്തങ്ങളില്‍ ചിലത് നാം നിനക്ക് വിവരിച്ചുതരികയാണ്. അവരിലേക്കയക്കപ്പെട്ട ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. എന്നിട്ടും മുമ്പ് അവര്‍ നിഷേധിച്ചു തള്ളിയിരുന്നതില്‍ അവര്‍ വിശ്വസിക്കുകയുണ്ടായില്ല. സത്യനിഷേധികളുടെ ഹൃദയങ്ങളിന്‍മേല്‍ അപ്രകാരം അല്ലാഹു മുദ്രവെക്കും.
102
അവരില്‍ അധികപേര്‍ക്കും കരാറുപാലിക്കുന്ന സ്വഭാവം(19) നാം കണ്ടില്ല. തീര്‍ച്ചയായും അവരില്‍ അധികപേരെയും ധിക്കാരികളായിത്തന്നെയാണ് നാം കണ്ടെത്തിയത്.
കുറിപ്പ്:
19) അല്ലാഹുവിനെ അനുസരിച്ചുകൊള്ളാമെന്ന കരാറ്, പ്രവാചകനെ അനുസരിക്കുകയും സഹായിക്കുകയും ചെയ്യാമെന്ന കരാറ്, മനുഷ്യര്‍ അന്യോന്യം ചെയ്യുന്ന കരാറ് എല്ലാം പാലിക്കേണ്ടത് ഒരു സത്യവിശ്വാസിയുടെ ബാധ്യതയത്രെ.
103
പിന്നീട് അവരുടെയൊക്കെ ശേഷം മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണിമാരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. എന്നാല്‍ അവര്‍ ആ ദൃഷ്ടാന്തങ്ങളോട് അന്യായം കാണിക്കുകയാണ് ചെയ്തത്. അപ്പോള്‍ നോക്കൂ; ആ നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്.
104
മൂസാ പറഞ്ഞു: ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു.
105
അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ് ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ എന്‍റെ കൂടെ അയക്കൂ(20)
കുറിപ്പ്:
20) ഫിര്‍ഔന്‍ (ഫറോവ) കോപ്റ്റിക് വംശജനായിരുന്നു. കോപ്റ്റുകളായിരുന്നു ഈജിപ്തിലെ അധികാരിവര്‍ഗം. ഇസ്‌റാഈല്യരെ അവര്‍ അടിമകളായി വെച്ച് ദുര്‍വഹമായ ജോലികള്‍ ചെയ്യിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഇതിനെപ്പറ്റി വിശുദ്ധഖുര്‍ആന്‍ പല സ്ഥലത്തും പ്രതിപാദിക്കുന്നുണ്ട്. ഈജിപ്തുകാരെ മൊത്തത്തില്‍ സത്യമതത്തിലേക്ക് ക്ഷണിക്കുന്നതോടൊപ്പം ഇസ്‌റാഈല്യരെ മോചിപ്പിച്ച് സത്യവിശ്വാസവും സൽപ്രവർത്തനങ്ങളുമുള്ള ഒരു ജനതയായി വളര്‍ത്തിയെടുക്കുക എന്നതും മൂസാനബി(عليه السلام)യുടെ ദൗത്യത്തിൻ്റെ പ്രധാന ഭാഗമായിരുന്നു.
106
ഫിര്‍ഔന്‍ പറഞ്ഞു: നീ തെളിവും കൊണ്ട് തന്നെയാണ് വന്നിട്ടുള്ളതെങ്കില്‍ അതിങ്ങ് കൊണ്ടുവാ; നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍.
107
അപ്പോള്‍ മൂസാ തന്‍റെ വടി താഴെയിട്ടു. അപ്പോഴതാ അത് ഒരു പ്രത്യക്ഷമായ സര്‍പ്പമാകുന്നു.
108
അദ്ദേഹം തന്‍റെ കൈ പുറത്തെടുത്ത് കാണിച്ചു. അപ്പോഴതാ നിരീക്ഷിക്കുന്നവര്‍ക്കെല്ലാം അത് വെള്ളയായി കാണുന്നു.
109
ഫിര്‍ഔന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നല്ല വിവരമുള്ള ജാലവിദ്യക്കാരന്‍ തന്നെ.
110
നിങ്ങളെ നിങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്.(21) അതിനാല്‍ നിങ്ങള്‍ക്കെന്താണ് നിര്‍ദേശിക്കാനുള്ളത്?
കുറിപ്പ്:
21) മനുഷ്യമോചനത്തിന് ശ്രമിക്കുന്നവരെയൊക്കെ രാജ്യദ്രോഹികളും അട്ടിമറിക്കാരുമായി ചിത്രീകരിക്കുക എന്നത് സ്വേച്ഛാധിപതികള്‍ എന്നും പയറ്റിപ്പോന്നിട്ടുളള ഒരു കുടില തന്ത്രമാണ്.
111
അവര്‍ (ഫിര്‍ഔനോട്) പറഞ്ഞു: ഇവന്നും ഇവന്‍റെ സഹോദരന്നും താങ്കള്‍ കുറച്ച് ഇടകൊടുക്കുക. നഗരങ്ങളില്‍ ചെന്ന് വിളിച്ചുകൂട്ടാന്‍ ആളുകളെ അയക്കുകയും ചെയ്യുക.
112
എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവര്‍ താങ്കളുടെ അടുക്കല്‍ കൊണ്ടുവരട്ടെ.
113
ജാലവിദ്യക്കാര്‍ ഫിര്‍ഔന്‍റെ അടുത്ത് വന്നു. അവര്‍ പറഞ്ഞു: ഞങ്ങളാണ് ജയിക്കുന്നവരെങ്കില്‍ ഞങ്ങള്‍ക്കു നല്ല പ്രതിഫലമുണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണല്ലോ?
114
ഫിര്‍ഔന്‍ പറഞ്ഞു: അതെ, തീര്‍ച്ചയായും നിങ്ങള്‍ (എന്‍റെ അടുക്കല്‍) സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.
115
അവര്‍ പറഞ്ഞു: ഹേ, മൂസാ ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങളാകാം ഇടുന്നത്.
116
മൂസാ പറഞ്ഞു: നിങ്ങള്‍ ഇട്ടുകൊള്ളുക. അങ്ങനെ ഇട്ടപ്പോള്‍ അവര്‍ ആളുകളുടെ കണ്ണുകെട്ടുകയും അവര്‍ക്ക് ഭയമുണ്ടാക്കുകയും ചെയ്തു. വമ്പിച്ച ഒരു ജാലവിദ്യയാണ് അവര്‍ കൊണ്ടു വന്നത്.
117
മൂസായ്ക്ക് നാം ബോധനം നല്‍കി; നീ നിന്‍റെ വടി ഇട്ടേക്കുക എന്ന്. അപ്പോള്‍ അത് അവര്‍ കൃത്രിമമായി ഉണ്ടാക്കിയതിനെ അതാ വിഴുങ്ങുന്നു.
118
അങ്ങനെ സത്യം സ്ഥിരപ്പെടുകയും, അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമാകുകയും ചെയ്തു.
119
അങ്ങനെ അവിടെ വെച്ച് അവര്‍ പരാജയപ്പെടുകയും, അവര്‍ നിസ്സാരന്‍മാരായി മാറുകയും ചെയ്തു.
120
അവര്‍ (ആ ജാലവിദ്യക്കാര്‍) സാഷ്ടാംഗം ചെയ്യുന്നവരായി വീഴുകയും ചെയ്തു.
121
അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു.
122
മൂസായുടെയും ഹാറൂന്‍റെയും രക്ഷിതാവില്‍.
123
ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കുന്നതിന് മുമ്പ് നിങ്ങള്‍ വിശ്വസിച്ചിരിക്കുകയാണോ? ഈ നഗരത്തിലുള്ളവരെ ഇവിടെ നിന്ന് പുറത്താക്കാന്‍ വേണ്ടി നിങ്ങളെല്ലാം കൂടി ഇവിടെ വെച്ച് നടത്തിയ ഒരു ഗൂഢതന്ത്രം തന്നെയാണിത്. അതിനാല്‍ വഴിയെ നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളും.
124
നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച.
125
അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിങ്കലേക്കാണല്ലോ ഞങ്ങള്‍ തിരിച്ചെത്തുന്നത്.
126
ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു എന്നത് മാത്രമാണല്ലോ നീ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്‌ലിംകളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ.
127
ഫിര്‍ഔന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും, താങ്കളേയും താങ്കളെ ആരാധിക്കുന്നതും വിട്ടുകളയുവാനും താങ്കള്‍ മൂസായെയും അവന്‍റെ ആള്‍ക്കാരെയും (അനുവദിച്ച്) വിടുകയാണോ? അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നാം അവരുടെ (ഇസ്രായീല്യരുടെ) ആണ്‍മക്കളെ കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും നാം അവരുടെ മേല്‍ സര്‍വ്വാധിപത്യമുള്ളവരായിരിക്കും.
128
മൂസാ തന്‍റെ ജനങ്ങളോട് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവോട് സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഭൂമി അല്ലാഹുവിന്‍റെതാകുന്നു. അവന്‍റെ ദാസന്‍മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് അവകാശപ്പെടുത്തികൊടുക്കുന്നു. പര്യവസാനം ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും.
129
അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളുടെ അടുത്ത് (ദൂതനായി) വരുന്നതിന്‍റെ മുമ്പും, താങ്കള്‍ ഞങ്ങളുടെ അടുത്ത് വന്നതിന് ശേഷവും ഞങ്ങള്‍ മര്‍ദ്ദിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും, ഭൂമിയില്‍ നിങ്ങളെ അവന്‍ അനന്തരാവകാശികളാക്കുകയും ചെയ്തേക്കാം. എന്നിട്ട് നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അവന്‍ നോക്കുന്നതാണ്.
130
ഫിര്‍ഔന്‍റെ ആള്‍ക്കാരെ (വരള്‍ച്ചയുടെ) കൊല്ലങ്ങളും, വിളകളുടെ കമ്മിയും കൊണ്ട് നാം പിടികൂടുകയുണ്ടായി; അവര്‍ ചിന്തിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി.
131
എന്നാല്‍ അവര്‍ക്കൊരു നന്‍മ വന്നാല്‍ അവര്‍ പറയുമായിരുന്നു: നമുക്ക് അര്‍ഹതയുള്ളത് തന്നെയാണിത്.(22) ഇനി അവര്‍ക്ക് വല്ല തിന്‍മയും ബാധിച്ചുവെങ്കിലോ അത് മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ് എന്നാണവര്‍ പറഞ്ഞിരുന്നത്. അല്ല, അവരുടെ ശകുനം അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാകുന്നു.(23) പക്ഷെ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല
കുറിപ്പ്:
22) നല്ല വിളയും സമൃദ്ധിയും കൈവന്നാല്‍ അവര്‍ പറയും ഇത് നമ്മുടെ അദ്ധ്വാനത്തിൻ്റെ മികവു കൊണ്ടും ഭൂമിയുടെ ഫലപുഷ്ടി കൊണ്ടുമാണെന്ന്. അല്ലാഹുവിൻ്റെ അനുഗ്രഹം എന്ന വാക്കു പോലും അവര്‍ക്ക് അസ്വീകാര്യമായിരുന്നു
23) ശകുനപ്പിഴയെപ്പറ്റി ജനങ്ങള്‍ക്കുളള മിഥ്യാധാരണയെ ഖുര്‍ആന്‍ തള്ളിക്കളയുകയും, നേട്ടവും കോട്ടവും ഒരുപോലെ അല്ലാഹുവിൻ്റെ വിധിയനുസരിച്ച് സംഭവിക്കുന്നതാണെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു.
132
അവര്‍ പറഞ്ഞു: ഞങ്ങളെ മായാജാലത്തില്‍ പെടുത്താന്‍ വേണ്ടി ഏതൊരു ദൃഷ്ടാന്തവുമായി നീ ഞങ്ങളുടെ അടുത്ത് വന്നാലും ഞങ്ങള്‍ നിന്നെ വിശ്വസിക്കാന്‍ പോകുന്നില്ല.
133
വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു.
134
ശിക്ഷ അവരുടെ മേല്‍ വന്നുഭവിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഹേ; മൂസാ, നിന്‍റെ രക്ഷിതാവ് നിന്നോട് ചെയ്തിട്ടുള്ള കരാര്‍ മുന്‍നിര്‍ത്തി ഞങ്ങള്‍ക്ക് വേണ്ടി അവനോട് നീ പ്രാര്‍ത്ഥിക്കുക. ഞങ്ങളില്‍ നിന്ന് ഈ ശിക്ഷ അകറ്റിത്തരുന്ന പക്ഷം ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയും, ഇസ്രായീല്‍ സന്തതികളെ നിന്‍റെ കൂടെ ഞങ്ങള്‍ അയച്ചു തരികയും ചെയ്യുന്നതാണ്; തീര്‍ച്ച.
135
എന്നാല്‍ അവര്‍ എത്തേണ്ടതായ ഒരു അവധിവരെ നാം അവരില്‍ നിന്ന് ശിക്ഷ അകറ്റികൊടുത്തപ്പോള്‍ അവരതാ വാക്ക് ലംഘിക്കുന്നു.
136
അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു. അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുകളയുകയും അവയെപ്പറ്റി അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ അത്.
137
അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്, ഭൂമിയുടെ കിഴക്കുഭാഗവും നാം അനുഗ്രഹിച്ച അതിൻ്റെ പടിഞ്ഞാറുഭാഗവും നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. ഇസ്രായീല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി നിന്‍റെ രക്ഷിതാവിന്‍റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്‍റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം തകര്‍ത്തുകളയുകയും ചെയ്തു.
138
ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തി (രക്ഷപ്പെടുത്തി.) എന്നിട്ട് തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ ചെന്നെത്തി. അവര്‍ പറഞ്ഞു: ഹേ; മൂസാ, ഇവര്‍ക്ക് ആരാധ്യരുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ആരാധ്യനെ നീ ഏര്‍പെടുത്തിത്തരണം.(24) അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു.
കുറിപ്പ്:
24) ഒരു പ്രവാചകൻ്റെ ശിക്ഷണത്തില്‍ കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ പോലും ബഹുദൈവാരാധനക്കുളള പൈശാചിക പ്രലോഭനം എത്ര തീവ്രമാണെന്ന് ഈ സംഭവം സൂചിപ്പിക്കുന്നു
139
തീര്‍ച്ചയായും ഈ കൂട്ടര്‍ എന്തൊന്നില്‍ നിലകൊള്ളുന്നുവോ അത് നശിപ്പിക്കപ്പെടുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം നിഷ്ഫലവുമാകുന്നു.
140
അദ്ദേഹം പറഞ്ഞു: അല്ലാഹുവല്ലാത്തവരെയാണോ ഞാന്‍ നിങ്ങള്‍ക്ക് ആരാധ്യനായി അന്വേഷിക്കേണ്ടത്? അവനാകട്ടെ നിങ്ങളെ ലോകരില്‍ വെച്ച് ഉല്‍കൃഷ്ടരാക്കിയിരിക്കുകയാണ്.
141
നിങ്ങള്‍ക്ക് കടുത്ത ശിക്ഷ അനുഭവിപ്പിക്കുകയും, നിങ്ങളുടെ ആണ്‍മക്കളെ കൊന്നൊടുക്കുകയും, നിങ്ങളുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്തുകൊണ്ടിരുന്ന ഫിര്‍ഔന്‍റെ കൂട്ടരില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (നിങ്ങളോര്‍ക്കുക.) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു കടുത്ത പരീക്ഷണമാണ് അതിലുണ്ടായിരുന്നത്.
142
മൂസായ്ക്ക് നാം മുപ്പത് രാത്രി നിശ്ചയിച്ച് കൊടുക്കുകയും, പത്ത് കൂടി ചേര്‍ത്ത് അത് പൂര്‍ത്തിയാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ് നിശ്ചയിച്ച നാല്‍പത് രാത്രിയുടെ സമയപരിധി പൂര്‍ത്തിയായി. മൂസാ തന്‍റെ സഹോദരനായ ഹാറൂനോട് പറഞ്ഞു: (ഞാൻ പോയാൽ) എന്‍റെ ജനതയില്‍ നീ എന്‍റെ പ്രതിനിധിയായി നിൽക്കുക. നീ നല്ലത് പ്രവര്‍ത്തിക്കുകയും, കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക.
143
നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്‍റെ രക്ഷിതാവേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന് നോക്കിക്കാണട്ടെ. അവന്‍ (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്‍റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ് പര്‍വ്വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു.
144
അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, എന്‍റെ സന്ദേശങ്ങള്‍കൊണ്ടും, എന്‍റെ (നേരിട്ടുള്ള) സംസാരം കൊണ്ടും തീര്‍ച്ചയായും നിന്നെ ജനങ്ങളില്‍ ഉല്‍കൃഷ്ടനായി ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്ക് നല്‍കിയത് സ്വീകരിക്കുകയും നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.
145
എല്ലാ കാര്യത്തെപ്പറ്റിയും നാം അദ്ദേഹത്തിന് (മൂസായ്ക്ക്) പലകകളില്‍ എഴുതികൊടുക്കുകയും ചെയ്തു. അതായത് സദുപദേശവും, എല്ലാ കാര്യത്തെപ്പറ്റിയുള്ള വിശദീകരണവും. (നാം പറഞ്ഞു:) അവയെ മുറുകെപിടിക്കുകയും, അവയിലെ വളരെ നല്ല കാര്യങ്ങള്‍ സ്വീകരിക്കാന്‍ നിന്‍റെ ജനതയോട് കല്‍പിക്കുകയും ചെയ്യുക. ധിക്കാരികളുടെ പാര്‍പ്പിടം വഴിയെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്.
146
ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ച് കൊണ്ടിരിക്കുന്നവരെ എന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചുകളയുന്നതാണ്. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. നേര്‍മാര്‍ഗം കണ്ടാല്‍ അവര്‍ അതിനെ മാര്‍ഗമായി സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാല്‍ അവരത് മാര്‍ഗമായി സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച് തള്ളുകയും , അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമാണത്.
147
നമ്മുടെ ദൃഷ്ടാന്തങ്ങളെയും, പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ചു കളഞ്ഞവരാരോ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമല്ലാതെ അവര്‍ക്കു നല്‍കപ്പെടുമോ?
148
മൂസായുടെ ജനത അദ്ദേഹം പോയതിനു ശേഷം അവരുടെ ആഭരണങ്ങള്‍ കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂപത്തെ (ആരാധ്യനായി) സ്വീകരിച്ചു. അതവരോട് സംസാരിക്കുകയില്ലെന്നും, അവര്‍ക്ക് വഴി കാണിക്കുകയില്ലെന്നും അവര്‍ കണ്ടില്ലേ? അതിനെ അവര്‍ (ആരാധ്യനായി) സ്വീകരിക്കുകയും അതോടെ അവര്‍ അക്രമികളാവുകയും ചെയ്തിരിക്കുന്നു.
149
അവര്‍ക്കു ഖേദം തോന്നുകയും, തങ്ങള്‍ പിഴച്ച് പോയിരിക്കുന്നു എന്ന് അവര്‍ കാണുകയും ചെയ്തപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് കരുണ കാണിക്കുകയും, ഞങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തിട്ടില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടക്കാരില്‍ പെട്ടവരായിരിക്കും.
150
കുപിതനും ദുഃഖിതനുമായിക്കൊണ്ട് തന്‍റെ ജനങ്ങളിലേക്ക് മടങ്ങി വന്നിട്ട് മൂസാ പറഞ്ഞു: ഞാന്‍ പോയ ശേഷം എന്‍റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും, തന്‍റെ സഹോദരന്‍റെ തല പിടിച്ച് തന്‍റെ അടുത്തേക്ക് വലിക്കുകയും ചെയ്തു. അദ്ദേഹം (സഹോദരന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട് കയര്‍ത്തു കൊണ്ട്) നീ ശത്രുക്കള്‍ക്ക് സന്തോഷത്തിന് ഇടവരുത്തരുത്. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്.
151
അദ്ദേഹം (മൂസാ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ സഹോദരന്നും നീ പൊറുത്തുതരികയും, ഞങ്ങളെ നീ നിന്‍റെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്യേണമേ. നീ കരുണ ചെയ്യുന്നവരിൽ ഏറ്റവും കരുണ ചെയ്യുന്നവനാണല്ലോ!
152
കാളക്കുട്ടിയെ ദൈവമായി സ്വീകരിച്ചവരാരോ അവര്‍ക്കു തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപവും, ഐഹികജീവിതത്തില്‍ നിന്ദ്യതയും വന്നുഭവിക്കുന്നതാണ്. കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത് അപ്രകാരമത്രെ.
153
എന്നാല്‍ തിന്‍മകള്‍ പ്രവര്‍ത്തിക്കുകയും, എന്നിട്ടതിനു ശേഷം പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും ചെയ്തവര്‍ക്കു തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിന് ശേഷം ഏറെ പൊറുത്തുകൊടുക്കുകയും, കരുണ കാണിക്കുകയും ചെയ്യുന്നവനാകുന്നു.
154
മൂസായുടെ കോപം അടങ്ങിയപ്പോള്‍ അദ്ദേഹം (അല്ലാഹുവിൻ്റെ സന്ദേശമെഴുതിയ) പലകകള്‍ എടുത്തു. അവയില്‍ രേഖപ്പെടുത്തിയതില്‍ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്ന ആളുകള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാണുണ്ടായിരുന്നത്.
155
നമ്മുടെ നിശ്ചിത സമയത്തേക്ക് മൂസാ തന്‍റെ ജനങ്ങളില്‍ നിന്ന് എഴുപത് പുരുഷന്‍മാരെ തെരഞ്ഞെടുത്തു. എന്നിട്ട് ഉഗ്രമായ കുലുക്കം അവര്‍ക്ക് പിടിപെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:(25) എന്‍റെ രക്ഷിതാവേ, നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ മുമ്പ് തന്നെ അവരെയും എന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ മൂഢന്‍മാര്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ? അത് നിന്‍റെ പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. അത് മൂലം നീ ഉദ്ദേശിക്കുന്നവരെ നീ പിഴവിലാക്കുകയും നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് പൊറുക്കുന്നവരില്‍ ഉത്തമന്‍.
കുറിപ്പ്:
25) നിശ്ചിത ദിവസങ്ങള്‍ സീനാ പര്‍വതത്തില്‍ പ്രാര്‍ത്ഥനാ നിരതനായി കഴിച്ചുകൂട്ടാന്‍ മൂസാ നബി(عليه السلام) പോകുമ്പോള്‍ പ്രത്യേകം തിരഞ്ഞെടുത്ത 70 പേരെ കൂടെ കൊണ്ടുപോയിരുന്നു. അവരാണ് പിടിച്ചു കുലുക്കപ്പെട്ടത്. ഈ സംഭവം അവര്‍ കാളക്കുട്ടിയെ ദൈവമായി സ്വീകരിച്ച സംഭവത്തിന് ശേഷമാണെന്നാണ് പല വ്യാഖ്യാതാക്കളുടെയും അഭിപ്രായം.
156
ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക് നീ നന്‍മ രേഖപ്പെടുത്തുകയും (അഥവാ വിധിക്കുകയും) ചെയ്യേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: എന്‍റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏല്‍പിക്കുന്നതാണ്. എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും.(26) എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത് നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക് (പ്രത്യേകമായി) ഞാന്‍ അത് രേഖപ്പെടുത്തുന്നതാണ്(27)
കുറിപ്പ്:
26) ദുഷ്ടന്മാരെ ശിക്ഷിക്കുന്നത് കാരുണ്യത്തിന് വിരുദ്ധമല്ല. മക്കളെ നല്ലവരായി വളര്‍ത്താന്‍ ആഗ്രഹിക്കുന്ന പിതാവും ശിഷ്യന്മാരെ കഴിവുറ്റവരായി വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ഗുരുനാഥനും ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നത് അവരുടെ കാരണ്യത്തിന് വിരുദ്ധമായി ബുദ്ധിയുള്ളവരാരും കണക്കാക്കുകയില്ലല്ലോ.
27) പരലോകത്ത് അല്ലാഹുവിൻ്റെ കാരുണ്യം സത്യവിശ്വാസികളായ സജ്ജനങ്ങള്‍ക്കു മാത്രം വിധിക്കപ്പെട്ടതാണ്.
157
(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന(28) ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ (അല്ലാഹുവിൻ്റെ) ദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്.) അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു.(29) അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍.
കുറിപ്പ്:
28) ഫാറഖ്‌ലീത്തിൻ്റെ ആഗമനത്തെപ്പറ്റി യോഹന്നാന്റെ സുവിശേഷം 1-ാം അദ്ധ്യായത്തില്‍ പ്രവചിച്ചിട്ടുണ്ട്. ഗ്രീക്ക് ഭാഷയിലെ ഫാറഖ്‌ലീത്തിനും, അറബിയിലെ മുഹമ്മദിനും ഒരേ അര്‍ഥമാണ്.
29) ഇസ്‌റാഈല്യരുടെ ധിക്കാരനടപടികള്‍ നിമിത്തം അവരുടെ മേല്‍ ചില പ്രത്യേക വിലക്കുകള്‍ - ശനിയാഴ്ച ഭൗതിക കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിനും, ചില തരം മാംസങ്ങള്‍ ഭക്ഷിക്കുന്നതിനും ഉണ്ടായിരുന്ന വിലക്കുകള്‍ പോലെ - അല്ലാഹു ഏര്‍പ്പെടുത്തിയിരുന്നു. റസൂല്‍ (ﷺ) മുഖേന അല്ലാഹു അത് ഒഴിവാക്കിക്കൊടുത്തു.
158
പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ (ദൂതന്‍.) അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ക്ക് നേര്‍മാര്‍ഗം പ്രാപിക്കാം.
159
മൂസായുടെ ജനതയില്‍ തന്നെ സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം ചെയ്യുകയും അതനുസരിച്ച് തന്നെ നീതി പാലിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ട്.
160
അവരെ നാം പന്ത്രണ്ട് ഗോത്രങ്ങളായി അഥവാ സമൂഹങ്ങളായി പിരിച്ചു. മൂസായോട് അദ്ദേഹത്തിന്‍റെ ജനത കുടിനീര്‍ ആവശ്യപ്പെട്ട സമയത്ത് 'നിന്‍റെ വടികൊണ്ട് ആ പാറക്കല്ലില്‍ അടിക്കൂ' എന്ന് അദ്ദേഹത്തിന് നാം ബോധനം നല്‍കി. അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ടു നീര്‍ചാലുകള്‍ പൊട്ടി ഒഴുകി. ഓരോ വിഭാഗക്കാരും തങ്ങള്‍ക്ക് കുടിക്കാനുള്ള സ്ഥലം മനസ്സിലാക്കി. നാം അവര്‍ക്ക് മേഘത്തണല്‍ നല്‍കുകയും, മന്നായും കാടപക്ഷികളും നാം അവര്‍ക്ക് ഇറക്കികൊടുക്കുകയും ചെയ്തു. 'നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ള വിശിഷ്ട വസ്തുക്കളില്‍ നിന്ന് തിന്നുകൊള്ളുക' (എന്ന് നാം നിര്‍ദേശിക്കുകയും ചെയ്തു.) (അവരുടെ ധിക്കാരം നിമിത്തം) നമുക്ക് അവര്‍ ഒരു ദ്രോഹവും വരുത്തിയിട്ടില്ല. എന്നാല്‍ അവര്‍ ദ്രോഹം വരുത്തിവെച്ചിരുന്നത് അവര്‍ക്കു തന്നെയാണ്.
161
നിങ്ങള്‍ ഈ രാജ്യത്ത് താമസിക്കുകയും ഇവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളേടത്ത് നിന്ന് തിന്നുകയും ചെയ്ത് കൊള്ളുക. നിങ്ങള്‍ പാപമോചനത്തിന് പ്രാര്‍ത്ഥിക്കുകയും, തലകുനിച്ച് കൊണ്ട് പട്ടണവാതില്‍ കടക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങളുടെ തെറ്റുകള്‍ നിങ്ങള്‍ക്കു നാം പൊറുത്തുതരുന്നതാണ്. സല്‍കര്‍മ്മകാരികള്‍ക്ക് വഴിയെ നാം കൂടുതല്‍ കൊടുക്കുന്നതുമാണ് എന്ന് അവരോട് പറയപ്പെട്ട സന്ദര്‍ഭവും (ഓര്‍ക്കുക.)
162
അപ്പോള്‍ അവരിലുള്ള അക്രമികള്‍ അവരോട് നിര്‍ദേശിക്കപ്പെട്ടതില്‍ നിന്ന് വ്യത്യസ്തമായിട്ട് വാക്കു മാറ്റിപ്പറയുകയാണ് ചെയ്തത്. അവര്‍ അക്രമം ചെയ്തുകൊണ്ടിരുന്നതിന്‍റെ ഫലമായി നാം അവരുടെ മേല്‍ ആകാശത്ത് നിന്ന് ഒരു ശിക്ഷ അയച്ചു.
163
കടല്‍ത്തീരത്ത് സ്ഥിതിചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ അവരോട് ചോദിച്ച് നോക്കൂ. (അതായത്) സബ്ത് ദിനം (ശനിയാഴ്ച) ആചരിക്കുന്നതില്‍ അവര്‍ അതിക്രമം കാണിച്ചിരുന്ന സന്ദര്‍ഭത്തെപ്പറ്റി.(30) അവരുടെ സബ്ത് ദിനത്തില്‍ അവര്‍ക്ക് ആവശ്യമുള്ള മത്സ്യങ്ങള്‍ വെള്ളത്തിനു മീതെ തലകാണിച്ചുകൊണ്ട് അവരുടെ അടുത്ത് വരുകയും അവര്‍ക്ക് സബ്ത് ആചരിക്കാനില്ലാത്ത ദിവസത്തില്‍ അവരുടെ അടുത്ത് അവ വരാതിരിക്കുകയും ചെയ്തിരുന്ന സന്ദര്‍ഭം. അവര്‍ ധിക്കരിച്ചിരുന്നതിന്‍റെ ഫലമായി അപ്രകാരം നാം അവരെ പരീക്ഷിക്കുകയായിരുന്നു.
കുറിപ്പ്:
30) മത്സ്യബന്ധനം ഉള്‍പ്പെടെയുളള ജോലികളൊന്നും ശനിയാഴ്ച ചെയ്യരുതെന്ന് അവര്‍ക്ക് വിലക്കുണ്ടായിരുന്നു. അന്നായിരുന്നു കടലില്‍ ധാരാളം മത്സ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. മറ്റു ദിവസങ്ങളില്‍ കിട്ടാനില്ലായിരുന്നു. ഇത് അല്ലാഹുവിൻ്റെ ഒരു പരീക്ഷയായിരുന്നു. അതില്‍ അവര്‍ പരാജയപ്പെട്ടു.
164
അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നത്?' എന്ന് അവരില്‍ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക)(31) അവര്‍ മറുപടി പറഞ്ഞു: 'നിങ്ങളുടെ രക്ഷിതാവിങ്കല്‍ (ഞങ്ങള്‍) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്. ഒരു വേള അവര്‍ സൂക്ഷ്മത പാലിച്ചെന്നും വരാമല്ലോ.'
കുറിപ്പ്:
31) ഒരു വിഭാഗം സബ്ത്തിൻ്റെ പരിശുദ്ധി ലംഘിച്ചുകൊണ്ട് മീന്‍ പിടിക്കാനൊരുങ്ങിയപ്പോള്‍ ഉറച്ച വിശ്വാസമുള്ളവര്‍ അവരെ ഗുണദോഷിച്ചു. അല്ലാഹുവിൻ്റെ വിധിവിലക്കുകള്‍ അതിലംഘിക്കുന്നതിലുളള അപകടം ചൂണ്ടിക്കാട്ടി. അതാണല്ലോ യഥാര്‍ഥ സത്യവിശ്വാസിയുടെ ബാധ്യത. എന്നാല്‍ വിശ്വാസികളില്‍ ഒരു വിഭാഗത്തിന് ഈ ഉപദേശം അനാവശ്യമാണെന്ന് തോന്നി. കുറ്റവാളികളെ അല്ലാഹു ശിക്ഷിച്ചുകൊള്ളുകയില്ലേ? നമ്മള്‍ എന്തിന് ഇതില്‍ ഇടപെടണം? എന്നായിരുന്നു അവരുടെ നിലപാട്. അത് ഭീരുക്കളുടെ നിലപാടാണ്. അതിക്രമകാരികളെ തിരുത്താന്‍ ശ്രമിക്കുന്നവര്‍ക്കാണ് അല്ലാഹു രക്ഷ വാഗ്ദാനം ചെയ്തിട്ടുളളത്.
165
എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നത് അവര്‍ മറന്നുകളഞ്ഞപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്‍റെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു.
166
അങ്ങനെ അവരോട് വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്മാരായ കുരങ്ങന്‍മാരായിക്കൊള്ളുക.
167
അവരുടെ (ഇസ്രായീല്യരുടെ) മേല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അവര്‍ക്കു ഹീനമായ ശിക്ഷ ഏല്‍പിച്ച് കൊണ്ടിരിക്കുന്നവരെ നിന്‍റെ രക്ഷിതാവ് നിയോഗിക്കുക തന്നെ ചെയ്യുമെന്ന് അവന്‍ പ്രഖ്യാപിച്ച സന്ദര്‍ഭവും ഓര്‍ക്കുക.(32) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിവേഗം ശിക്ഷ നടപ്പാക്കുന്നവനാണ്. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണചൊരിയുന്നവനുമത്രെ.
കുറിപ്പ്:
32) ധിക്കാരവും ക്രൂരകൃത്യങ്ങളൂം ഗൂഢാലോചനകളും ഒഴിവാക്കി സമാധാന ജീവിതം നയിക്കുന്ന ശീലം മിക്കപ്പോഴും യഹൂദര്‍ക്ക് ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ മറ്റു സമൂഹങ്ങളുടെ ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അവര്‍ പലപ്പോഴും ഇരയായിക്കൊണ്ടിരുന്നിട്ടുണ്ട്.
168
ഭൂമിയില്‍ അവരെ നാം പല സമൂഹങ്ങളായി പിരിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ സദ്‌വൃത്തരുണ്ട്. അതിന് താഴെയുള്ളവരും അവരിലുണ്ട്. അവര്‍ മടങ്ങേണ്ടതിനായി നാം അവരെ നന്മകള്‍കൊണ്ടും തിന്മകള്‍ കൊണ്ടും പരീക്ഷിക്കുകയുണ്ടായി.
169
അനന്തരം അവര്‍ക്ക് ശേഷം അവരുടെ പിന്‍ഗാമികളായി ഒരു തലമുറ രംഗത്ത് വന്നു. അവര്‍ വേദത്തിന്‍റെ അനന്തരാവകാശമെടുത്തു. ഈ നിസ്സാരമായ ലോകത്തിലെ വിഭവങ്ങളാണ്(33) അവര്‍ കൈപ്പറ്റുന്നത്. ഞങ്ങള്‍ക്ക് അതൊക്കെ പൊറുത്തുകിട്ടുന്നതാണ് എന്ന് അവര്‍ പറയുകയും ചെയ്യും.(34) അത്തരത്തിലുള്ള മറ്റൊരു വിഭവം അവര്‍ക്ക് വന്നുകിട്ടുകയാണെങ്കിലും അവരത് സ്വീകരിച്ചേക്കും. അല്ലാഹുവെപ്പറ്റി സത്യമല്ലാതെ ഒന്നും അവര്‍ പറയുകയില്ലെന്ന് വേദഗ്രന്ഥത്തിലൂടെ അവരോട് ഉറപ്പ് മേടിക്കപ്പെടുകയും, അതിലുള്ളത് അവര്‍ വായിച്ചുപഠിക്കുകയും ചെയ്തിട്ടില്ലേ? എന്നാല്‍ പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ?
കുറിപ്പ്:
33) അഴിമതി നടത്തിയും മതവിധികളില്‍ മായംചേര്‍ത്തും അവര്‍ നേടിയിരുന്ന തുഛമായ ഭൗതിക നേട്ടങ്ങളെപ്പറ്റിയാണ് സൂചന.
34) മനസ്സില്‍ തട്ടാത്ത പശ്ചാത്താപ വചനങ്ങള്‍ കൊണ്ടു പോലും പാപങ്ങള്‍ പൊറുത്തു കിട്ടുമെന്നാണ് അവര്‍ ധരിച്ചിരുന്നത്. അല്ലാഹുവിൻ്റെ പ്രിയപ്പെട്ട സമുദായമായിട്ടാണല്ലോ അവര്‍ സ്വയം കരുതിയിരുന്നത്. അഴിമതി തെറ്റാണെന്ന് ബോധ്യമായിട്ട് പശ്ചാത്താപം നടത്തിയ ശേഷം കോഴ കിട്ടുകയാണെങ്കില്‍ അതും വാങ്ങാന്‍ അവര്‍ മടിച്ചിരുന്നില്ല.
170
വേദഗ്രന്ഥത്തെ മുറുകെപിടിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവരാരോ ആ സല്‍കര്‍മ്മകാരികള്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച.
171
നാം പര്‍വ്വതത്തെ അവര്‍ക്കു മീതെ ഒരു കുടയെന്നോണം ഉയര്‍ത്തി നിര്‍ത്തുകയും അതവരുടെ മേല്‍ വീഴുക തന്നെ ചെയ്യുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. (നാം പറഞ്ഞു:) നാം നിങ്ങള്‍ക്ക് നല്‍കിയത് മുറുകെപിടിക്കുകയും, അതിലുള്ളത് നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.
172
നിന്‍റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക.) (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വാഹിച്ചിരിക്കുന്നു.(35) 'തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു' എന്ന് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്.)
കുറിപ്പ്:
35) മനുഷ്യൻ്റെ പ്രകൃതിയില്‍ തന്നെ അടങ്ങിയിട്ടുളള സത്യസാക്ഷ്യത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. മനസ്സ് വികലമായിട്ടില്ലാത്ത ഏതൊരു മനുഷ്യനും തുറന്നു സമ്മതിക്കും, താന്‍ എങ്ങനെയോ അങ്ങ് ഉണ്ടായതല്ല; പ്രത്യുത സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ സൃഷ്ടികര്‍ത്താവ് തന്നെ വിസ്മയകരമാം വിധം സൃഷ്ടിച്ചു സംവിധാനിച്ചിരിക്കുകയാണെന്ന്. പിതാവിൻ്റെ മുതുകിൻ്റെ ഭാഗത്ത് രൂപം കൊള്ളുന്ന ബീജത്തിലൂടെ, പ്രത്യുല്‍പാദന കോശത്തിലൂടെ വളര്‍ന്ന് തലമുറ തലമുറയായി ഭുമിയില്‍ നായകത്വം വഹിച്ചുവരുന്ന മനുഷ്യന്‍ തൻ്റെ അസ്തിത്വത്തെപ്പറ്റി നടത്തുന്ന സത്യസന്ധമായ ഏത് അന്വേഷണവും അല്ലാഹുവിലുള്ള വിശ്വാസത്തിലേക്ക് നയിക്കുക തന്നെ ചെയ്യും.
173
അല്ലെങ്കില്‍ 'മുമ്പ് തന്നെ ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ അല്ലാഹുവോട് പങ്കുചേര്‍ത്തിരുന്നു. ഞങ്ങള്‍ അവര്‍ക്കു ശേഷം സന്തതിപരമ്പരകളായി വന്നവര്‍ മാത്രമാണ്. എന്നിരിക്കെ ആ അസത്യവാദികള്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ' എന്ന് നിങ്ങള്‍ പറയാതിരിക്കാൻ വേണ്ടിയും ആണ് (അങ്ങനെ ചെയ്തത്). (36)
കുറിപ്പ്:
36) അല്ലാഹുവിൻ്റെ അസ്ത്വിത്വവും ഏകത്വവുമൊക്കെ തനിക്ക് തീര്‍ത്തും അപരിചിതമായിരുന്നു എന്ന് അല്ലാഹുവിൻ്റെ മുമ്പില്‍ ഒരാള്‍ക്കും പറയാന്‍ കഴിയില്ല; സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ടല്ലാതെ.
174
അപ്രകാരം നാം തെളിവുകള്‍ വിശദമായി വിവരിക്കുന്നു. അവര്‍ മടങ്ങിയേക്കാം.
175
നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അതില്‍ നിന്ന് ഊരിച്ചാടിയ ഒരുവന്‍റെ വൃത്താന്തം നീ അവര്‍ക്ക് വായിച്ചുകേള്‍പിച്ചു കൊടുക്കുക. എന്നിട്ട് പിശാച് അവനെ തൻ്റെ അനുയായിയാക്കുകയും അങ്ങനെയവൻ ദുര്‍മാര്‍ഗികളുടെ കൂട്ടത്തിലാവുകയും ചെയ്തു.
176
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയിലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്.(37) അപ്പോള്‍ അവന്‍റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും.(38) അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളിയവരുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന് വരാം.
കുറിപ്പ്:
37) ഇസ്‌റാഈല്യരിലെ ഒരു വേദപണ്ഡിതനെ പറ്റിയാണ് സൂചന. വേദഗ്രന്ഥത്തില്‍ അവഗാഹം നേടിയിട്ടും അയാള്‍ ഭൗതികനേട്ടങ്ങളില്‍ ആകൃഷ്ടനായി അവിശ്വാസത്തിലേക്കും അധാര്‍മികതയിലേക്കും വഴുതിപ്പോവുകയാണുണ്ടായത്.
38) ഉല്‍ബോധനം ലഭിച്ചാലും ഇല്ലെങ്കിലും ദുനിയാവിനോടുളള അവൻ്റെ ആര്‍ത്തിയുടെ കാര്യത്തില്‍ മാറ്റമൊന്നും ഉണ്ടാവുകയില്ല. നാവും തൂക്കിയിട്ട് കിതച്ചുകൊണ്ടോടുന്ന നായയെപ്പോലെ ജീവിത സുഖങ്ങളുടെ പിന്നാലെ കൊതിപൂണ്ട് പായുന്ന നിലപാട് അവന്‍ തുടരും.
177
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും, സ്വദേഹങ്ങള്‍ക്ക് തന്നെ ദ്രോഹം വരുത്തിക്കൊണ്ടിരിക്കുകയും ചെയ്ത ആളുകളുടെ ഉപമ വളരെ ചീത്ത തന്നെ.
178
അല്ലാഹു ഏതൊരാളെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍. അവന്‍ ആരെ പിഴവിലാക്കുന്നുവോ അവരാണ് നഷ്ടം പറ്റിയവര്‍.
179
ജിന്നുകളില്‍ നിന്നും(39) മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍(40)
കുറിപ്പ്:
39) വിശേഷബുദ്ധിയുളള, അല്ലാഹുവിൻ്റെ വിധിവിലക്കുകള്‍ പാലിക്കാന്‍ ബാധ്യസ്ഥരായ ഒരു വിഭാഗം സൃഷ്ടികളാകുന്നു ജിന്നുകള്‍. അവരുടെ അസ്തിത്വം നമ്മുടെ ദൃഷ്ടികള്‍ക്ക് ഗോചരമാവില്ലെന്ന് 7:27-ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
40) സന്മാര്‍ഗം കണ്ടെത്താന്‍ സഹായകമായ സിദ്ധികള്‍ അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. അവ ഉപയോഗപ്പെടുത്താത്തതിനാലാണ് മനുഷ്യന്‍ പിഴച്ചു പോകുന്നത്. അതുകൊണ്ടു തന്നെയാണ് അവന്‍ ശിക്ഷക്ക് അവകാശിയാവുന്നതും.
180
അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക,(41) അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ(42) നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും
കുറിപ്പ്:
41) അല്ലാഹുവിൻ്റെ മഹദ്ഗുണങ്ങളെ കുറിക്കുന്ന ധാരാളം വിശേഷണനാമങ്ങള്‍ (ഉദാ: റഹ്മാന്‍, റഹീം) ഖുര്‍ആനിലും ഹദീസിലും വന്നിട്ടുണ്ട്. അല്ലാഹുവിന് 99 നാമങ്ങളുണ്ടെന്ന് ഹദീസില്‍ വന്നിട്ടുണ്ടെങ്കിലും വിശിഷ്ട നാമങ്ങളുടെ എണ്ണം ക്ലിപ്തമല്ലെന്നാണ് മറ്റുചില ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ നാമങ്ങള്‍ എടുത്തുപറഞ്ഞ് അല്ലാഹുവെ പ്രകീര്‍ത്തിക്കുന്നതും പേരുകള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നതും മഹത്തായ പുണ്യകര്‍മ്മമത്രെ.
42) അല്ലാഹുവിൻ്റെ നാമവിശേഷണങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും, ദ്വയാര്‍ത്ഥമുള്ളതോ ദുസ്സൂചനകള്‍ ഉള്‍ക്കൊളളുന്നതോ ആയ പേരുകള്‍ അവനെപ്പറ്റി പ്രയോഗിക്കുന്നതും, അവൻ്റെ മഹദ്‌നാമങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതും ഇതില്‍പ്പെടുന്നു.
181
സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അതനുസരിച്ച് തന്നെ നീതി നടത്തുകയും ചെയ്യുന്ന ഒരു സമൂഹം നാം സൃഷ്ടിച്ചവരുടെ കൂട്ടത്തിലുണ്ട്.
182
എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് കളഞ്ഞവരാകട്ടെ, അവരറിയാത്ത വിധത്തില്‍ അവരെ നാം പടിപടിയായി പിടികൂടുന്നതാണ്.
183
അവര്‍ക്കു ഞാന്‍ ഇടകൊടുക്കുകയും ചെയ്യും. തീര്‍ച്ചയായും എന്‍റെ തന്ത്രം സുശക്തമാണ്.
184
അവര്‍ ചിന്തിച്ച് നോക്കിയില്ലേ: അവരുടെ കൂട്ടുകാരന് (മുഹമ്മദ് നബിക്ക്) ഭ്രാന്തൊന്നുമില്ല. അദ്ദേഹം വ്യക്തമായി താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന ഒരാള്‍ മാത്രമാണ്.
185
ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവരുടെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവര്‍ ചിന്തിച്ച് നോക്കിയില്ലേ? ഇനി ഇതിന് (ഖുര്‍ആന്ന്) ശേഷം ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കാന്‍ പോകുന്നത്?
186
ഏതൊരുവനെ അല്ലാഹു പിഴവിലാക്കുന്നുവോ അവനെ നേര്‍വഴിയിലാക്കാന്‍ പിന്നെ ആരുമില്ല. അവരുടെ ധിക്കാരത്തില്‍ അന്ധമായി വിഹരിച്ചുകൊള്ളാന്‍ അല്ലാഹു അവരെ വിട്ടേക്കുന്നതുമാണ്.
187
അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ മാത്രമാണ്. അതിന്‍റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു.(43) പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്. പക്ഷെ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല.
കുറിപ്പ്:
43) അന്ത്യദിനം ആകാശഭൂമികളിലുള്ളവരെ സംബന്ധിച്ചിടത്തോളം ഭയങ്കരമായ ഒരനുഭവമായിരിക്കുമെന്നര്‍ത്ഥം.
188
(നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു.(44) തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്
കുറിപ്പ്:
44) പ്രവാചകന്മാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സമയത്ത് അദൃശ്യജ്ഞാനം ലഭിക്കുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുമ്പോള്‍ മാത്രം അറിയിച്ചു കൊടുക്കുന്ന കാര്യങ്ങളൊഴികെ. സ്വന്തം ഭാര്യയായ ആയിശയെ(رضي الله عنها) പറ്റി അപവാദം പ്രചരിച്ചപ്പോള്‍ അതിൻ്റെ സത്യാവസ്ഥ അറിയാതെ നബി(ﷺ) വിഷമിച്ച സംഭവം പ്രസിദ്ധമാണല്ലോ. മൂസാനബി(عليه السلام)ക്ക് കൂട്ടുകാരൻ്റെ പ്രവര്‍ത്തനങ്ങളുടെ പൊരുള്‍ മനസ്സിലാക്കാന്‍ കഴിയാതെ പോയ കാര്യം അല്‍കഹ്ഫ് സൂറത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഒരാള്‍ക്ക് അദൃശ്യജ്ഞാനം ലഭിക്കുകയാണെങ്കില്‍ ശത്രുക്കള്‍ ആരെന്നും അവര്‍ ഏതുവഴിക്ക് ആക്രമണം നടത്തുമെന്നും മുന്‍കൂട്ടി മനസ്സിലാക്കാം. എപ്പോള്‍ എവിടെ വെച്ച് അപകടം പിണയുമെന്നും മനസ്സിലാക്കാം. അങ്ങിനെ പല നഷ്ടങ്ങളും ഒഴിവാക്കാം. പല നേട്ടങ്ങളും നേടിയെടുക്കാം. പക്ഷേ വിശുദ്ധഖുര്‍ആന്‍ അസന്നിഗ്ധമായ ഭാഷയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അദൃശ്യജ്ഞാനം അല്ലാഹുവിൻ്റെ പക്കല്‍ മാത്രമാണെന്ന്. (3:179, 6:59, 10:20, 27:65)
189
ഒരൊറ്റ ദേഹത്തില്‍ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്ന് തന്നെ അതിന്‍റെ ഇണയേയും അവനുണ്ടാക്കി.(45) അവളോടൊത്ത് അവന്‍ സമാധാനമടയുവാന്‍ വേണ്ടി. അങ്ങനെ അവന്‍ അവളെ പ്രാപിച്ചപ്പോള്‍ അവള്‍ ലഘുവായ ഒരു (ഗര്‍ഭ) ഭാരം വഹിച്ചു. എന്നിട്ട് അവളതുമായി നടന്നു. തുടര്‍ന്ന് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍ അവര്‍ ഇരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ക്കു നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.
കുറിപ്പ്:
45) അല്ലാഹു ആദമി(عليه السلام)നെ സൃഷ്ടിച്ചു. തുടര്‍ന്ന് ആദമില്‍ നിന്ന് ഇണയായ ഹവ്വായെയും, അനന്തരം ഒരേ വര്‍ഗത്തില്‍ നിന്ന് ആണിനെയും പെണ്ണിനെയും അവന്‍ സൃഷ്ടിച്ചു വളര്‍ത്തിക്കൊണ്ടിരിക്കുന്നു.
190
അങ്ങനെ അവന്‍ (അല്ലാഹു) അവര്‍ക്കൊരു നല്ല സന്താനത്തെ നല്‍കിയപ്പോള്‍ അവര്‍ക്കവന്‍ നല്‍കിയതില്‍ അവര്‍ അവന്ന് പങ്കുകാരെ ഏര്‍പെടുത്തി.(46) എന്നാല്‍ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഉന്നതനായിരിക്കുന്നു.
കുറിപ്പ്:
46) മനുഷ്യരില്‍ പലരുടെയും സ്ഥിതിയാണിത്. അല്ലാഹുവിൻ്റെ അപാരമായ അനുഗ്രഹം കൊണ്ട് ചില ദമ്പതിമാര്‍ക്ക് കുഞ്ഞുണ്ടായാല്‍ അത് അല്ലാഹുവിൻ്റെ ദാനമായി കണക്കാക്കി നന്ദി രേഖപ്പെടുത്തുന്നതിനു പകരം അവരത് ഏതെങ്കിലും ദേവീദേവന്മാരുടെയോ പുണ്യവാളന്മാരുടെയൊ അനുഗ്രഹമായി കണക്കാക്കുന്നു. അവര്‍ക്കുള്ള 'നേര്‍ച്ചക്കടം' വീട്ടാന്‍ പുറപ്പെടുന്നു. ഇത് പൊറുക്കപ്പെടാത്ത ശിര്‍ക്കാകുന്നു.
191
യാതൊന്നും സൃഷ്ടിക്കാത്തവരെ അവർ (അല്ലാഹുവോട്) പങ്കുചേർക്കുകയാണോ? അവര്‍ (ആ ആരാധ്യര്‍) തന്നെ സൃഷ്ടിച്ചുണ്ടാക്കപ്പെടുന്നവരുമാണ്.
192
അവര്‍ക്കൊരു സഹായവും ചെയ്യാന്‍ അവര്‍ക്ക് (പങ്കാളികള്‍ക്കു) സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്കു തന്നെ അവര്‍ സഹായം ചെയ്യുന്നതുമല്ല.
193
നിങ്ങള്‍ അവരെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍ അവര്‍ നിങ്ങളെ പിന്‍പറ്റുന്നതുമല്ല. നിങ്ങള്‍ അവരെ ക്ഷണിച്ചിരുന്നാലും, നിങ്ങള്‍ നിശ്ശബ്ദത പാലിച്ചിരുന്നാലും നിങ്ങള്‍ക്ക് സമമാണ്.
194
തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്‍മാര്‍ മാത്രമാണ്. എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
195
അവര്‍ക്ക് നടക്കാന്‍ കാലുകളുണ്ടോ? അവര്‍ക്ക് പിടിക്കാന്‍ കൈകളുണ്ടോ? അവര്‍ക്ക് കാണാന്‍ കണ്ണുകളുണ്ടോ? അവര്‍ക്ക് കേള്‍ക്കാന്‍ കാതുകളുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിച്ചിട്ട് എനിക്കെതിരായി തന്ത്രങ്ങള്‍ പ്രയോഗിച്ച് കൊള്ളുക. എനിക്ക് നിങ്ങള്‍ ഇടതരേണ്ടതില്ല. (47)
കുറിപ്പ്:
47) അല്ലാഹുവിനു പുറമെ ദിവ്യത്വം കല്‍പിക്കപ്പെടുന്നവരൊക്കെ തികച്ചും നിസ്സഹായരാണ്. അവര്‍ക്കൊരു കഴിവുമില്ല. അവരോട് പ്രാര്‍ഥിക്കുന്നവരുടെയും, അവരുടെ പേരുപറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നവരുടെയും കാര്യം കഷ്ടം തന്നെ.
196
തീര്‍ച്ചയായും ഈ ഗ്രന്ഥം അവതരിപ്പിച്ചവനായ അല്ലാഹുവാകുന്നു എന്‍റെ രക്ഷാധികാരി. അവനാണ് സജ്ജനങ്ങളുടെ സംരക്ഷണമേല്‍ക്കുന്നത്.
197
അവന്ന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്ക് തന്നെയും അവര്‍ സഹായം ചെയ്യുകയില്ല.
198
നിങ്ങള്‍ അവരെ നേര്‍വഴിയിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ കേള്‍ക്കുകയില്ല. അവര്‍ നിന്‍റെ നേരെ നോക്കുന്നതായി നിനക്ക് കാണാം. എന്നാല്‍ അവര്‍ കാണുന്നില്ല താനും. (48)
കുറിപ്പ്:
48) കണ്ണുമിഴിച്ച് നോക്കുന്ന രൂപത്തിലുള്ള വിഗ്രഹങ്ങളെപ്പറ്റിയായിരിക്കാം സൂചന.
199
നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക.
200
പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
201
തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവെപ്പറ്റി) ഓര്‍മവരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍കാഴ്ചയുള്ളവരാകുന്നു.
202
എന്നാല്‍ അവരുടെ (പിശാചുക്കളുടെ) സഹോദരങ്ങളെയാവട്ടെ, അവര്‍ ദുര്‍മാര്‍ഗത്തില്‍ അയച്ചുവിട്ടുകൊണ്ടിരിക്കുന്നു. പിന്നെ അവര്‍ (അധര്‍മ്മത്തില്‍) ഒട്ടും കമ്മിവരുത്തുകയില്ല.
203
നീ അവര്‍ക്ക് ഏതെങ്കിലും ദൃഷ്ടാന്തം കൊണ്ട് വന്ന് കൊടുത്തില്ലെങ്കില്‍ അവര്‍ പറയും: നിനക്ക് തന്നെ അത് സ്വയം കെട്ടിച്ചമച്ചുണ്ടാക്കിക്കൂടേ? (നബിയേ,) പറയുക: എന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കണ്ണുതുറപ്പിക്കുന്ന തെളിവുകളും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാണ് ഇത് (ഖുര്‍ആന്‍.)
204
ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.
205
വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്‍റെ രക്ഷിതാവിനെ മനസ്സില്‍ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്.
206
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ ആരാധിക്കുന്നതിനെപ്പറ്റി അഹംഭാവം നടിക്കുകയില്ല.(49) അവര്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കുകയും അവനെ പ്രണമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
കുറിപ്പ്:
49) മനുഷ്യരെക്കാള്‍ എത്രയോ ഉയര്‍ന്ന സ്ഥാനമുളളവരാണ് അല്ലാഹുവിങ്കല്‍ സാമീപ്യമുള്ള മലക്കുകള്‍. എന്നിട്ടും അഹങ്കാരം അവരെ തീണ്ടുകപോലും ചെയ്യുന്നില്ല.
ഈ പേജിൽ ഏതെങ്കിലും പിഴവുകൾ കണ്ടെത്തുകയോ നിർദേശങ്ങൾ ഉണ്ടെങ്കിൽ, ദയവായി WhatsApp ചെയ്യുക: +91 8606279533