Wednesday, 12 August 2026 Hijri: 01:26:40 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

സാദ് ص Sad

Surah 38 മക്കിയ്യ • مكية • Makkiyah 88 ആയത്തുകൾ • 88 Ayahs

സൂറത്ത് സാദ് (Sad)യിലെ 88 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Sad.

1

സ്വാദ്‌ - ഉല്‍ബോധനം ഉള്‍കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.

صٓۚ وَٱلۡقُرۡءَانِ ذِي ٱلذِّكۡرِ ۝١
തഫ്സീർആയത്ത് 1
സ്വാദ്. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. മനുഷ്യർക്ക് അവരുടെ ഐഹികവും പാരത്രികവുമായ ജീവിതത്തിൽ ആവശ്യമായ ഉപകാരപ്രദമായ ഉൽബോധനങ്ങൾ ഉൾക്കൊള്ളുന്ന വിശുദ്ധ ഖുർആനിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. അല്ലാഹുവിന് പങ്കാളികളുണ്ട് എന്ന ബഹുദൈവാരാധകരുടെ ധാരണ പോലെയല്ല യാഥാർഥ്യം.
Source : QUL
2

എന്നാല്‍ സത്യനിഷേധികള്‍ ദുരഭിമാനത്തിലും കക്ഷി മാത്സര്യത്തിലുമാകുന്നു.

بَلِ ٱلَّذِينَ كَفَرُواْ فِي عِزَّةٖ وَشِقَاقٖ ۝٢
തഫ്സീർആയത്ത് 2
എന്നാൽ (ഇസ്ലാമിനെ) നിഷേധിച്ചവർ തങ്ങളുടെ അഹങ്കാരവും ദുരഭിമാനവും കാരണത്താൽ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നത് വിസമ്മതിക്കുകയും, മുഹമ്മദ് നബി -ﷺ- യോട് എതിരാവുകയും ശത്രുത വെച്ചു പുലർത്തുകയുമാണ്.
Source : QUL
3

അവര്‍ക്ക് മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ മുറവിളികൂട്ടി. എന്നാല്‍ അത് രക്ഷപ്രാപിക്കാനുള്ള സമയമല്ല.

كَمۡ أَهۡلَكۡنَا مِن قَبۡلِهِم مِّن قَرۡنٖ فَنَادَواْ وَّلَاتَ حِينَ مَنَاصٖ ۝٣
തഫ്സീർആയത്ത് 3
അവർക്ക് മുൻപ് തങ്ങളുടെ ദൂതന്മാരെ കളവാക്കിയ എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്. ശിക്ഷ വന്നിറങ്ങിയപ്പോൾ സഹായം തേടിക്കൊണ്ട് അവർ മുറവിളി കൂട്ടി. എന്നാൽ ആ സമയം ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്ന സമയമേയല്ല; അതിനാൽ അവരുടെ ആർത്തനാദങ്ങൾ യാതൊരുപകാരവും ചെയ്യുകയില്ല.
Source : QUL
4

അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു.(1)

وَعَجِبُوٓاْ أَن جَآءَهُم مُّنذِرٞ مِّنۡهُمۡۖ وَقَالَ ٱلۡكَٰفِرُونَ هَٰذَا سَٰحِرٞ كَذَّابٌ ۝٤
തഫ്സീർആയത്ത് 4
അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതൻ, (അവരുടെ) നിഷേധത്തിൽ തന്നെ തുടരുകയാണെങ്കിൽ അല്ലാഹുവിൻ്റെ ശിക്ഷ അവരെ ബാധിക്കുമെന്ന താക്കീതുമായി തങ്ങളിലേക്ക് വന്നതിൽ അവർ അത്ഭുതം കൂറുകയും ചെയ്തു. മുഹമ്മദ് നബി -ﷺ- കൊണ്ടു വന്ന (ഇസ്ലാമിൻ്റെ) സത്യത ബോധ്യപ്പെടുത്തുന്ന തെളിവുകൾ ദർശിച്ചപ്പോഴാകട്ടെ; (ഇസ്ലാമിനെ) നിഷേധിച്ചവർ പറഞ്ഞു: ഇവൻ ജനങ്ങൾക്ക് മാരണം ചെയ്യുന്ന ഒരു മാരണക്കാരനും, താൻ അല്ലാഹുവിൻ്റെ സന്ദേശം ലഭിക്കുന്ന ദൂതനാണെന്ന് കളവു പറയുന്നവനുമാകുന്നു.
Source : QUL
5

ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ആരാധ്യനാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ.

أَجَعَلَ ٱلۡأٓلِهَةَ إِلَٰهٗا وَٰحِدًاۖ إِنَّ هَٰذَا لَشَيۡءٌ عُجَابٞ ۝٥
തഫ്സീർആയത്ത് 5
ഈ മനുഷ്യൻ എല്ലാ ആരാധ്യന്മാരെയും ഏകനായ ഒരു ആരാധ്യൻ മാത്രമാക്കിയിരിക്കുകയാണോ?! അവനല്ലാതെ മറ്റാരും ആരാധനക്കർഹനായി ഇല്ലെന്നോ?! ഇവൻ്റെ ഈ പ്രവൃത്തി വളരെ അത്ഭുതകരം തന്നെയായിരിക്കുന്നു.
Source : QUL
6

അവരിലെ പ്രധാനികള്‍ (ഇപ്രകാരം പറഞ്ഞു കൊണ്ട്‌) പോയി: നിങ്ങള്‍ മുന്നോട്ട് പോയിക്കൊള്ളുക. നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. തീര്‍ച്ചയായും ഇത് ഉദ്ദേശപൂര്‍വ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു.

وَٱنطَلَقَ ٱلۡمَلَأُ مِنۡهُمۡ أَنِ ٱمۡشُواْ وَٱصۡبِرُواْ عَلَىٰٓ ءَالِهَتِكُمۡۖ إِنَّ هَٰذَا لَشَيۡءٞ يُرَادُ ۝٦
തഫ്സീർആയത്ത് 6
അവരിലെ നേതാക്കന്മാരും പ്രമാണികളും തങ്ങളുടെ അനുയായികളോട് ഇപ്രകാരം പറഞ്ഞു കൊണ്ട് (നബി -ﷺ- യുടെ അടുക്കൽ) നിന്ന് എഴുന്നേറ്റ് പോയി. 'നിങ്ങൾ നിലകൊണ്ടിരുന്ന (ബഹുദൈവാരാധനയിൽ) തന്നെ മുന്നോട്ടു പോവുക. മുഹമ്മദിൻ്റെ മതത്തിൽ നിങ്ങളാരും പ്രവേശിക്കരുത്. നിങ്ങളുടെ ആരാധ്യവസ്തുക്കളെ ആരാധിക്കുന്നതിൽ നിങ്ങൾ ഉറപ്പോടെ നിലകൊള്ളുക. മുഹമ്മദ് ഏകനായ ഒരു ആരാധ്യനെ മാത്രമേ ആരാധിക്കാവൂ എന്ന് നിങ്ങളോട് പറയുന്നത് ചില ഉദ്ദേശങ്ങളോടെയാണ്. അവൻ നമ്മുടെയെല്ലാം മേൽ അധികാരമുള്ളവനാകാനും, നമ്മൾ അവൻ്റെ അനുയായികളാകാനുമാണ് ഉദ്ദേശിക്കുന്നത്.'
Source : QUL
7

അവസാനത്തെ മതത്തില്‍(3) ഇതിനെ പറ്റി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായിട്ടില്ല. ഇത് ഒരു കൃത്രിമ സൃഷ്ടി മാത്രമാകുന്നു.

مَا سَمِعۡنَا بِهَٰذَا فِي ٱلۡمِلَّةِ ٱلۡأٓخِرَةِ إِنۡ هَٰذَآ إِلَّا ٱخۡتِلَٰقٌ ۝٧
തഫ്സീർആയത്ത് 7
മുഹമ്മദ് നമ്മെ ക്ഷണിക്കുന്ന ഈ ഏകദൈവാരാധന നമ്മുടെ പ്രപിതാക്കളുടെ അടുക്കലോ, ഈസായുടെ മതത്തിലോ നാം കണ്ടിട്ടില്ല. ഇവൻ്റെ അടുക്കൽ നിന്ന് നാം കേൾക്കുന്ന ഈ കാര്യം കളവും കൃത്രിമ വാർത്തയുമല്ലാതെയല്ല.
Source : QUL
8

ഞങ്ങളുടെ ഇടയില്‍ നിന്ന് ഉല്‍ബോധനം ഇറക്കപ്പെട്ടത് ഇവന്‍റെ മേലാണോ?(4) അങ്ങനെയൊന്നുമല്ല. അവര്‍ എന്‍റെ ഉല്‍ബോധനത്തെപ്പറ്റി തന്നെ സംശയത്തിലാകുന്നു. അല്ല, അവര്‍ എന്‍റെ ശിക്ഷ ഇതുവരെ ആസ്വദിക്കുകയുണ്ടായിട്ടില്ല.

أَءُنزِلَ عَلَيۡهِ ٱلذِّكۡرُ مِنۢ بَيۡنِنَاۚ بَلۡ هُمۡ فِي شَكّٖ مِّن ذِكۡرِيۚ بَل لَّمَّا يَذُوقُواْ عَذَابِ ۝٨
തഫ്സീർആയത്ത് 8
നമ്മുടെയെല്ലാം ഇടയിൽ നിന്ന് ഇവൻ്റെ മേൽ മാത്രമായി ഖുർആൻ അവതരിക്കപ്പെടുക എന്നത് എങ്ങനെ ശരിയാകും?! നാം നേതാക്കളും പ്രമാണികളുമായിരിക്കെ നമ്മുടെ മേൽ അത് അവതരിക്കാതിരിക്കുകയോ?! എന്നാൽ ഈ ബഹുദൈവാരാധകർ നിൻ്റെ മേൽ ഇറങ്ങുന്ന ഈ സന്ദേശത്തെ കുറിച്ച് തന്നെ സംശയത്തിലാകുന്നു. ഇത് വരെ അല്ലാഹുവിൻ്റെ ശിക്ഷ അവർ ആസ്വദിച്ചിട്ടില്ലാത്തതിനാൽ അല്ലാഹു നീട്ടിനൽകിയിരിക്കുന്ന അവധിയിൽ അവർ വഞ്ചിതരായിരിക്കുകയാണ്. അവരെങ്ങാനും അത് അനുഭവിച്ചിരുന്നെങ്കിൽ അല്ലാഹുവിനെ നിഷേധിക്കാനും അവനിൽ പങ്കു ചേർക്കാനും, നിനക്ക് നൽകപ്പെട്ട സന്ദേശത്തിൽ സംശയിക്കാനും അവർ ധൈര്യപ്പെടില്ലായിരുന്നു.
Source : QUL
9

അതല്ല, പ്രതാപിയും അത്യുദാരനുമായ നിന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തിന്‍റെ ഖജനാവുകള്‍ അവരുടെ പക്കലാണോ?

أَمۡ عِندَهُمۡ خَزَآئِنُ رَحۡمَةِ رَبِّكَ ٱلۡعَزِيزِ ٱلۡوَهَّابِ ۝٩
തഫ്സീർആയത്ത് 9
അതല്ല, ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയും (അസീസ്), താൻ ഉദ്ദേശിക്കുന്നവർക്ക് അവനിഷ്ടമുള്ളത് നൽകുന്ന അത്യുദാരനും (വഹ്ഹാബ്) ആയ നിൻ്റെ രക്ഷിതാവിൻ്റെ ഔദാര്യത്തിൻ്റെ ഖജനാവുകൾ ഈ നിഷേധികളായ ബഹുദൈവാരാധകരുടെ പക്കലെങ്ങാനുമാണോ?! അവൻ്റെ ഔദാര്യത്തിൽ പെട്ടതാണ് പ്രവാചകത്വവും (നുബുവ്വത്). അതിനാൽ അവൻ ഉദ്ദേശിക്കുന്നവർക്ക് അതവൻ നൽകുന്നു. അവർക്ക് തോന്നുന്നവർക്കെല്ലാം നൽകാനും, അല്ലാത്തവർക്ക് തടഞ്ഞു വെക്കാനും ഇക്കൂട്ടരുടെ അധികാരത്തിലല്ല അതുള്ളത്.
Source : QUL
10

അതല്ല, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും ആധിപത്യം അവര്‍ക്കാണോ? എങ്കില്‍ ആ മാര്‍ഗങ്ങളിലൂടെ അവര്‍ കയറിനോക്കട്ടെ.

أَمۡ لَهُم مُّلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَاۖ فَلۡيَرۡتَقُواْ فِي ٱلۡأَسۡبَٰبِ ۝١٠
തഫ്സീർആയത്ത് 10
അതല്ല, ആകാശഭൂമികളുടെയും അതിലുള്ളവയുടെയും അധികാരം അവർക്കെങ്ങാനുമാണോ?! അങ്ങനെ നൽകാനും തടയാനുമെല്ലാമുള്ള അവകാശം വല്ലതും അവർക്കുണ്ടോ?! അങ്ങനെയാണ് അവർ പറയുന്നതെങ്കിൽ ആകാശത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്ന വല്ല മാർഗങ്ങളും സ്വീകരിച്ചു കൊണ്ട് അവർ ഉദ്ദേശിക്കുന്നത് പോലെ നൽകാനും തടയാനുമെല്ലാമുള്ള അധികാരം അവർ നേടിയെടുക്കട്ടെ! എന്നാൽ ഒരിക്കലും അവർക്ക് അതിന് സാധിക്കുകയില്ല.
Source : QUL
11

പല കക്ഷികളില്‍ പെട്ട പരാജയപ്പെടാന്‍ പോകുന്ന ഒരു സൈനികവ്യൂഹമത്രെ അവിടെയുള്ളത്‌.(5)

جُندٞ مَّا هُنَالِكَ مَهۡزُومٞ مِّنَ ٱلۡأَحۡزَابِ ۝١١
തഫ്സീർആയത്ത് 11
മുഹമ്മദ് നബി -ﷺ- യെ നിഷേധിക്കുന്ന ഈ കൂട്ടർ തകർത്തെറിയപ്പെടുന്ന ഒരു (ചെറു) സൈന്യം മാത്രമാകുന്നു. തങ്ങളുടെ ദൂതന്മാരെ നിഷേധിച്ചു തള്ളിയ, ഇവർക്ക് മുൻപ് കഴിഞ്ഞു പോയ സൈന്യങ്ങളെ പോലെ തന്നെ (ഇവരും).
Source : QUL
12

അവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും, ആദ് സമുദായവും, ആണികളുറപ്പിച്ചിരുന്ന ഫിര്‍ഔനും(6) നിഷേധിച്ചു തള്ളിയിട്ടുണ്ട്‌,

كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَعَادٞ وَفِرۡعَوۡنُ ذُو ٱلۡأَوۡتَادِ ۝١٢
തഫ്സീർആയത്ത് 12
ഇവരല്ല ആദ്യമായി നിഷേധിച്ചു തള്ളിയവർ. ഇവർക്ക് മുൻപ് നൂഹിൻ്റെ ജനതയും, ആദ് സമുദായവും, ആണികൾ കൊണ്ട് മനുഷ്യരെ അടിച്ചമർത്തിയ ഫിർഔനും നിഷേധിച്ചിട്ടുണ്ട്.
Source : QUL
13

ഥമൂദ് സമുദായവും, ലൂത്വിന്‍റെ ജനതയും, മരക്കൂട്ടങ്ങളില്‍ വസിച്ചിരുന്നവരും (സത്യത്തെ നിഷേധിച്ചു തള്ളിയിട്ടുണ്ട്‌.) അക്കൂട്ടരത്രെ (സത്യത്തിനെതിരില്‍ അണിനിരന്ന) കക്ഷികള്‍.

وَثَمُودُ وَقَوۡمُ لُوطٖ وَأَصۡحَٰبُ لۡـَٔيۡكَةِۚ أُوْلَٰٓئِكَ ٱلۡأَحۡزَابُ ۝١٣
തഫ്സീർആയത്ത് 13
ഥമൂദ് സമുദായവും, ലൂത്വിൻ്റെ ജനതയും, ശുഐബിൻ്റെ ജനതയും നിഷേധിച്ചു തള്ളിയിട്ടുണ്ട്. തങ്ങളുടെ ദൂതന്മാരെ കളവാക്കുന്നതിനും, അവർ കൊണ്ടു വന്നതിനെ നിഷേധിക്കുന്നതിനും സംഘം ചേർന്ന കക്ഷികൾ ഇക്കൂട്ടരാകുന്നു.
Source : QUL
14

ഇവരാരും തന്നെ ദൂതന്‍മാരെ നിഷേധിച്ചു കളയാതിരുന്നിട്ടില്ല. അങ്ങനെ എന്‍റെ ശിക്ഷ (അവരില്‍) അനിവാര്യമായിത്തീര്‍ന്നു.

إِن كُلٌّ إِلَّا كَذَّبَ ٱلرُّسُلَ فَحَقَّ عِقَابِ ۝١٤
തഫ്സീർആയത്ത് 14
ഈ പറയപ്പെട്ട കക്ഷികളെല്ലാം തങ്ങളുടെ ദൂതന്മാരെ നിഷേധിച്ചു തള്ളിയിട്ടുണ്ട്. അപ്പോൾ അല്ലാഹുവിൻ്റെ ശിക്ഷ അവർക്ക് മേൽ അനിവാര്യമാവുകയും, അങ്ങനെ -കുറച്ചു കാലം പിന്തിനിന്നെങ്കിലും- അതവർക്ക് മേൽ വന്നു പതിക്കുകയും ചെയ്തു.
Source : QUL
15

ഒരൊറ്റ ഘോരശബ്ദമല്ലാതെ മറ്റൊന്നും ഇക്കൂട്ടര്‍ നോക്കിയിരിക്കുന്നില്ല. (അതു സംഭവിച്ചു കഴിഞ്ഞാല്‍) ഒട്ടും സാവകാശമുണ്ടായിരിക്കുകയില്ല.(7)

وَمَا يَنظُرُ هَٰٓؤُلَآءِ إِلَّا صَيۡحَةٗ وَٰحِدَةٗ مَّا لَهَا مِن فَوَاقٖ ۝١٥
തഫ്സീർആയത്ത് 15
മുഹമ്മദ് നബി -ﷺ- യെ കളവാക്കുന്ന ഇക്കൂട്ടർ കാഹളത്തിൽ രണ്ടാം തവണ ഊതപ്പെടുക എന്നതല്ലാതെ മറ്റൊന്നും കാത്തിരിക്കുന്നില്ല. അത് സംഭവിച്ചു കഴിഞ്ഞാൽ പിന്നെയൊരു മടക്കമില്ല. അല്ലാഹുവിൻ്റെ ദൂതരെ നിഷേധിച്ച അവസ്ഥയിലാണ് അവർ മരണപ്പെട്ടത് എങ്കിൽ, അതോടെ ശിക്ഷ അവർക്ക് മേൽ വന്നു പതിക്കുകയായി.
Source : QUL
16

അവര്‍ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, വിചാരണയുടെ ദിവസത്തിനു മുമ്പ് തന്നെ ഞങ്ങള്‍ക്കുള്ള (ശിക്ഷയുടെ) വിഹിതം ഞങ്ങള്‍ക്കൊന്നു വേഗത്തിലാക്കിത്തന്നേക്കണേ എന്ന്‌.

وَقَالُواْ رَبَّنَا عَجِّل لَّنَا قِطَّنَا قَبۡلَ يَوۡمِ ٱلۡحِسَابِ ۝١٦
തഫ്സീർആയത്ത് 16
പരിഹാസത്തോടെ അവർ പറയുന്നു: 'ഞങ്ങളുടെ രക്ഷിതാവേ! അന്ത്യനാൾ സംഭവിക്കുന്നതിന് മുൻപ് തന്നെ ഞങ്ങൾക്കുള്ള ശിക്ഷയുടെ വിഹിതം ഇഹലോകജീവിതത്തിൽ ഒന്നു വേഗം തന്നേക്കുക!'
Source : QUL
17

(നബിയേ,) അവര്‍ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചു കൊള്ളുക. നമ്മുടെ കൈയ്യൂക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹം (അല്ലാഹുവിങ്കലേക്ക്‌) ധാരാളമായി ഖേദിച്ചുമടങ്ങിയവനാകുന്നു.

ٱصۡبِرۡ عَلَىٰ مَا يَقُولُونَ وَٱذۡكُرۡ عَبۡدَنَا دَاوُۥدَ ذَا ٱلۡأَيۡدِۖ إِنَّهُۥٓ أَوَّابٌ ۝١٧
തഫ്സീർആയത്ത് 17
അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഇക്കൂട്ടർ പറഞ്ഞുണ്ടാക്കുന്ന, നിനക്ക് അതൃപ്തിയുണ്ടാക്കുന്ന കാര്യങ്ങളിൽ നീ ക്ഷമിക്കുക. ശത്രുക്കളെ വിറപ്പിക്കുന്നതിലും അല്ലാഹുവിനെ അനുസരിക്കുന്നതിൽ ക്ഷമയോടെ നിലകൊള്ളുന്നതിലും ശക്തനായിരുന്ന നമ്മുടെ അടിമ ദാവൂദിനെ താങ്കൾ ഓർക്കുക. തീർച്ചയായും അദ്ദേഹം അല്ലാഹുവിലേക്ക് ധാരാളമായി പശ്ചാത്തപിച്ചു മടങ്ങുകയും, അവന് തൃപ്തികരമായ പ്രവർത്തനങ്ങൾ ചെയ്യുന്നവരുമായിരുന്നു.
Source : QUL
18

സന്ധ്യാസമയത്തും, സൂര്യോദയ സമയത്തും (അല്ലാഹുവിന്റെ) പരിശുദ്ധിയെ പ്രകീർത്തിക്കുന്ന നിലയില്‍ നാം പര്‍വ്വതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്പെടുത്തുക തന്നെ ചെയ്തു.(8)

إِنَّا سَخَّرۡنَا ٱلۡجِبَالَ مَعَهُۥ يُسَبِّحۡنَ بِٱلۡعَشِيِّ وَٱلۡإِشۡرَاقِ ۝١٨
തഫ്സീർആയത്ത് 18
സന്ധ്യാസമയത്തും സൂര്യോദയ സമയത്തും ദാവൂദ് അല്ലാഹുവിനെ സ്തുതിക്കുന്ന വേളയിൽ അദ്ദേഹത്തോടൊപ്പം സ്തുതികീർത്തനങ്ങൾ വാഴ്ത്തുന്ന നിലക്ക് പർവ്വതങ്ങളെ നാം കീഴ്പെടുത്തുകയും ചെയ്തു.
Source : QUL
19

ശേഖരിക്കപ്പെട്ട നിലയില്‍ പറവകളെയും (നാം കീഴ്പെടുത്തി.) എല്ലാം തന്നെ അദ്ദേഹത്തിങ്കലേക്ക് ഏറ്റവും അധികം വിനയത്തോടെ തിരിഞ്ഞവയായിരുന്നു.

وَٱلطَّيۡرَ مَحۡشُورَةٗۖ كُلّٞ لَّهُۥٓ أَوَّابٞ ۝١٩
തഫ്സീർആയത്ത് 19
പക്ഷികളെ വായുവിൽ പിടിച്ചു നിർത്തപ്പെട്ട നിലയിലും നാം കീഴ്പെടുത്തി നൽകി. അവയെല്ലാം അദ്ദേഹത്തോട് അനുസരണമുള്ളവയും, അദ്ദേഹത്തിൻ്റെ സ്തുതികീർത്തനങ്ങൾക്കൊപ്പം ചേരുന്നവയുമായിരുന്നു.
Source : QUL
20

അദ്ദേഹത്തിന്‍റെ ആധിപത്യം നാം സുശക്തമാക്കുകയും, അദ്ദേഹത്തിന് നാം തത്വജ്ഞാനവും തീര്‍പ്പുകല്‍പിക്കുവാന്‍ വേണ്ട സംസാരവൈഭവവും നല്‍കുകയും ചെയ്തു.

وَشَدَدۡنَا مُلۡكَهُۥ وَءَاتَيۡنَٰهُ ٱلۡحِكۡمَةَ وَفَصۡلَ ٱلۡخِطَابِ ۝٢٠
തഫ്സീർആയത്ത് 20
നാം അദ്ദേഹത്തിന് നൽകിയ ഗാംഭീര്യവും ശക്തിയും ശത്രുക്കൾക്കെതിരെയുള്ള വിജയവും വഴി അദ്ദേഹത്തിൻ്റെ അധികാരം നാം ശക്തിപ്പെടുത്തി. പ്രവാചകത്വവും എല്ലാ കാര്യങ്ങളിലും ഏറ്റവും ശരിയായ (നിലപാടും) അദ്ദേഹത്തിന് നാം നൽകുകയും ചെയ്തു. ഉദ്ദേശിച്ച എല്ലാ കാര്യങ്ങളിലും പരിപൂർണ്ണമായ വിശദീകരണവും, സംസാരത്തിലും വിധിനിർണ്ണയത്തിലും അവസാനവാക്കാകുന്ന തരത്തിലുള്ള കൃത്യതയും നാം അദ്ദേഹത്തിന് നൽകി.
Source : QUL
21

വഴക്ക് കൂടുന്ന കക്ഷികള്‍ പ്രാര്‍ത്ഥനാമണ്ഡപത്തിന്‍റെ മതില്‍ കയറിച്ചെന്ന സമയത്തെ വര്‍ത്തമാനം നിനക്ക് ലഭിച്ചിട്ടുണ്ടോ?

۞ وَهَلۡ أَتَىٰكَ نَبَؤُاْ ٱلۡخَصۡمِ إِذۡ تَسَوَّرُواْ ٱلۡمِحۡرَابَ ۝٢١
തഫ്സീർആയത്ത് 21
അല്ലാഹുവിൻ്റെ റസൂലേ! തർക്കത്തിലകപ്പെട്ട രണ്ട് പേർ അദ്ദേഹത്തിൻ്റെ ആരാധനാ മണ്ഡപത്തിൻ്റെ മുകളിലൂടെ (മതിൽ ചാടിയെത്തിയ) സമയത്തെ സംഭവം നിനക്ക് വന്നെത്തിയിട്ടുണ്ടോ?!
Source : QUL
22

അവര്‍ ദാവൂദിന്‍റെ അടുത്ത് കടന്നു ചെല്ലുകയും, അദ്ദേഹം അവരെപ്പറ്റി (അവരുടെ വരവിൽ) ഞെട്ടിപ്പോവുകയും ചെയ്ത സന്ദര്‍ഭം! അവര്‍ പറഞ്ഞു. താങ്കള്‍ ഭയപ്പെടേണ്ട. ഞങ്ങള്‍ രണ്ട് എതിര്‍ കക്ഷികളാകുന്നു. ഞങ്ങളില്‍ ഒരു കക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ താങ്കള്‍ ന്യായപ്രകാരം വിധി കല്‍പിക്കണം. താങ്കള്‍ നീതികേട് കാണിക്കരുത്‌. ഞങ്ങള്‍ക്ക് നേരായ പാതയിലേക്ക് താങ്കൾ വഴി കാണിക്കണം.

إِذۡ دَخَلُواْ عَلَىٰ دَاوُۥدَ فَفَزِعَ مِنۡهُمۡۖ قَالُواْ لَا تَخَفۡۖ خَصۡمَانِ بَغَىٰ بَعۡضُنَا عَلَىٰ بَعۡضٖ فَٱحۡكُم بَيۡنَنَا بِٱلۡحَقِّ وَلَا تُشۡطِطۡ وَٱهۡدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ ۝٢٢
തഫ്സീർആയത്ത് 22
ദാവൂദിൻ്റെ അരികിൽ -അസാധാരണമായ ഈ രീതിയിൽ- അവർ പൊടുന്നനെ പ്രവേശിച്ചപ്പോൾ അദ്ദേഹം ഭയചകിതനായി. അദ്ദേഹം ഭയന്നിട്ടുണ്ട് എന്ന് മനസ്സിലായപ്പോൾ അവർ പറഞ്ഞു: ഭയക്കേണ്ടതില്ല! ഞങ്ങൾ രണ്ട് എതിർകക്ഷികളാണ്. ഞങ്ങളിൽ ഒരുവൻ മറ്റൊരുവനോട് അതിക്രമം ചെയ്തിരിക്കുന്നു. നിങ്ങൾ ഞങ്ങൾക്കിടയിൽ നീതിപൂർവ്വം വിധികൽപ്പിക്കണം. ഞങ്ങൾക്കിടയിൽ അനീതിയുള്ള വിധി കൽപ്പിക്കരുത്. നേരായ, ശരിയുടെ മാർഗത്തിലേക്ക് ഞങ്ങൾക്ക് താങ്കൾ വഴികാട്ടുകയും വേണം.
Source : QUL
23

ഇതാ, ഇവന്‍ എന്‍റെ സഹോദരനാകുന്നു. അവന്ന് തൊണ്ണൂറ്റി ഒമ്പതു പെണ്ണാടുകളുണ്ട്‌. എനിക്ക് ഒരു പെണ്ണാടും. എന്നിട്ട് അവന്‍ പറഞ്ഞു: അതിനെയും കൂടി എനിക്ക് ഏല്‍പിച്ചു തരണമെന്ന്‌. സംഭാഷണത്തില്‍ അവന്‍ എന്നെ തോല്‍പിച്ച് കളയുകയും ചെയ്തു.

إِنَّ هَٰذَآ أَخِي لَهُۥ تِسۡعٞ وَتِسۡعُونَ نَعۡجَةٗ وَلِيَ نَعۡجَةٞ وَٰحِدَةٞ فَقَالَ أَكۡفِلۡنِيهَا وَعَزَّنِي فِي ٱلۡخِطَابِ ۝٢٣
തഫ്സീർആയത്ത് 23
തർക്കിച്ചു കൊണ്ടു വന്ന രണ്ടു പേരിൽ ഒരാൾ ദാവൂദ് -عَلَيْهِ السَّلَامُ- നോട് പറഞ്ഞു: ഇദ്ദേഹം എൻ്റെ സഹോദരനാണ്. അവന് തൊണ്ണൂറ്റി ഒമ്പത് പെണ്ണാടുകളുണ്ട്. എനിക്കാകട്ടെ; ഒരു പെണ്ണാടുമുണ്ട്. അങ്ങനെയിരിക്കെ എൻ്റെ കയ്യിലുള്ള ഒരു ആടിനെ കൂടി അവൻ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നെ അവൻ സംസാരിച്ച് പരാജയപ്പെടുത്തിയിരിക്കുന്നു.
Source : QUL
24

അദ്ദേഹം (ദാവൂദ്‌) പറഞ്ഞു: തന്‍റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്‍റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന്‍ നിന്നോട് അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച് പേരേയുള്ളൂ അത്തരക്കാര്‍. ദാവൂദ് മനസിലാക്കി; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ് ചെയ്തതെന്ന്‌. തുടര്‍ന്ന് അദ്ദേഹം തന്‍റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു.

قَالَ لَقَدۡ ظَلَمَكَ بِسُؤَالِ نَعۡجَتِكَ إِلَىٰ نِعَاجِهِۦۖ وَإِنَّ كَثِيرٗا مِّنَ ٱلۡخُلَطَآءِ لَيَبۡغِي بَعۡضُهُمۡ عَلَىٰ بَعۡضٍ إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَقَلِيلٞ مَّا هُمۡۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّٰهُ فَٱسۡتَغۡفَرَ رَبَّهُۥ وَخَرَّۤ رَاكِعٗاۤ وَأَنَابَ۩ ۝٢٤
തഫ്സീർആയത്ത് 24
അപ്പോൾ ദാവൂദ് അവർക്കിടയിൽ വിധി പ്രഖ്യാപിച്ചു. വാദിയായി വന്ന വ്യക്തിയോട് അദ്ദേഹം പറഞ്ഞു: നിൻ്റെ പക്കലുള്ള ആടിനെ തൻ്റെ ആട്ടിൻപറ്റത്തിലേക്ക് ചേർക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിൻ്റെ സഹോദരൻ നിന്നോട് അനീതി ചെയ്തിരിക്കുന്നു. തീർച്ചയായും പങ്കാളികളിൽ അധികപേരും അന്യൻ്റെ അവകാശം കൈവശപ്പെടുത്തിയും, നീതി പുലർത്താതെയും പരസ്പരം അതിക്രമം ചെയ്യുന്നവർ തന്നെയാണ്; (അല്ലാഹുവിൽ) വിശ്വസിച്ച, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവരൊഴികെ. തീർച്ചയായും അവർ തങ്ങളുടെ പങ്കാളികളോട് നീതി പുലർത്തുകയും, അവരോട് അക്രമം പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നു. അത്തരം ഗുണവിശേഷണങ്ങൾ ഉള്ളവരാകട്ടെ; വളരെ കുറവുമാണ്. ഈ തർക്കത്തിലൂടെ ദാവൂദിനെ നാം ഒരു പരീക്ഷണത്തിൽ പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അപ്പോൾ തൻ്റെ രക്ഷിതാവിനോട് അദ്ദേഹം പാപമോചനം തേടുകയും, അല്ലാഹുവിൻറെ സാമീപ്യം ലഭിക്കുന്നതിനായി അദ്ദേഹം സാഷ്ടാംഗം (സുജൂദ്) വീഴുകയും, അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്തു.
Source : QUL
25

അപ്പോള്‍ അദ്ദേഹത്തിന് നാം അത് പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യവും മടങ്ങിവരാന്‍ ഉത്തമമായ സ്ഥാനവുമുണ്ട്‌(9)

فَغَفَرۡنَا لَهُۥ ذَٰلِكَۖ وَإِنَّ لَهُۥ عِندَنَا لَزُلۡفَىٰ وَحُسۡنَ مَـَٔابٖ ۝٢٥
തഫ്സീർആയത്ത് 25
അപ്പോൾ നാം അദ്ദേഹത്തിന് ഉത്തരം നൽകുകയും, അത് പൊറുത്തു കൊടുക്കുകയും ചെയ്തു. തീർച്ചയായും നമ്മുടെ അടുക്കൽ അദ്ദേഹത്തിന് വളരെ അടുത്ത പദവിയുണ്ട്. പരലോകത്തിൽ ഉത്തമമായ മടക്കസ്ഥാനവും അദ്ദേഹത്തിനുണ്ട്.
Source : QUL
26

(അല്ലാഹു പറഞ്ഞു:) ഹേ; ദാവൂദ്‌, തീര്‍ച്ചയായും നിന്നെ നാം ഭൂമിയില്‍ ഒരു ഭരണാധികാരിയാക്കിയിരിക്കുന്നു. ആകയാല്‍ ജനങ്ങള്‍ക്കിടയില്‍ ന്യായപ്രകാരം നീ വിധികല്‍പിക്കുക. തന്നിഷ്ടത്തെ നീ പിന്തുടര്‍ന്നു പോകരുത്‌. കാരണം അത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവരാരോ അവര്‍ക്ക് തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്‌. കണക്കുനോക്കുന്ന ദിവസത്തെ അവര്‍ മറന്നുകളഞ്ഞതിന്‍റെ ഫലമത്രെ അത്‌.

يَٰدَاوُۥدُ إِنَّا جَعَلۡنَٰكَ خَلِيفَةٗ فِي ٱلۡأَرۡضِ فَٱحۡكُم بَيۡنَ ٱلنَّاسِ بِٱلۡحَقِّ وَلَا تَتَّبِعِ ٱلۡهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِۚ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمۡ عَذَابٞ شَدِيدُۢ بِمَا نَسُواْ يَوۡمَ ٱلۡحِسَابِ ۝٢٦
തഫ്സീർആയത്ത് 26
ഹേ ദാവൂദ്! നിന്നെ നാം ഭൂമിയിൽ നിയമങ്ങളും മതപരവും ഭൗതികവുമായ വിധികളും നടപ്പിലാക്കുന്ന ഒരു ഖലീഫ (ഭരണാധികാരി) ആക്കിയിരിക്കുന്നു. അതിനാൽ ജനങ്ങൾക്കിടയിൽ നീ നീതിപൂർവ്വം വിധിക്കുക. അവർക്കിടയിൽ വിധി നടപ്പിലാക്കുന്നതിൽ ദേഹേഛയെ നീ പിൻപറ്റരുത്. അങ്ങനെ കുടുംബബന്ധമോ സൗഹൃദമോ കാരണത്താൽ ആരിലേക്കെങ്കിലും ചാഞ്ഞു പോവുകയോ, ശത്രുത കാരണത്താൽ ആർക്കെങ്കിലും എതിരെയാവുകയോ അരുത്. അങ്ങനെ സംഭവിച്ചാൽ ഈ ദേഹേഛ അല്ലാഹുവിൻ്റെ നേരായ മാർഗത്തിൽ നിന്ന് നിന്നെ വഴിതെറ്റിച്ചു കളയും. തീർച്ചയായും അല്ലാഹുവിൻ്റെ നേരായ മാർഗത്തിൽ നിന്ന് വഴിപിഴക്കുന്നവർക്ക് കഠിനമായ ശിക്ഷയുണ്ട്. വിചാരണയുടെ ദിവസം അവർ മറന്നു പോയത് കാരണത്താലാണത്. അവർക്കതിനെ കുറിച്ചുള്ള സ്മരണയും, അതിൽ നിന്നുള്ള ഭയവും ഉണ്ടായിരുന്നെങ്കിൽ തങ്ങളുടെ ദേഹേഛകളിലേക്ക് അവർ ചാഞ്ഞു പോകില്ലായിരുന്നു.
Source : QUL
27

ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല. സത്യനിഷേധികളുടെ ധാരണയത്രെ അത്‌. ആകയാല്‍ സത്യനിഷേധികള്‍ക്ക് നരകശിക്ഷയാല്‍ മഹാനാശം!

وَمَا خَلَقۡنَا ٱلسَّمَآءَ وَٱلۡأَرۡضَ وَمَا بَيۡنَهُمَا بَٰطِلٗاۚ ذَٰلِكَ ظَنُّ ٱلَّذِينَ كَفَرُواْۚ فَوَيۡلٞ لِّلَّذِينَ كَفَرُواْ مِنَ ٱلنَّارِ ۝٢٧
തഫ്സീർആയത്ത് 27
ആകാശഭൂമികളെ നാം വെറുതെ സൃഷ്ടിച്ചതല്ല. (അല്ലാഹുവിനെ) നിഷേധിച്ചവരുടെ ധാരണയാണത്. അങ്ങനെ ധരിച്ചു വെച്ചിരിക്കുന്ന ഈ കാഫിറുകൾക്ക് -അവർ ഈ നിഷേധത്തിലും അല്ലാഹുവിനെ കുറിച്ചുള്ള തെറ്റായ ധാരണയിലും തന്നെ മരിക്കുന്നുവെങ്കിൽ- പരലോകത്ത് നരകശിക്ഷയാൽ മഹാനാശമുണ്ടാകട്ടെ!
Source : QUL
28

അതല്ല, വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെ നാം ആക്കുമോ? അതല്ല, ധര്‍മ്മനിഷ്ഠ പാലിക്കുന്നവരെ മ്ലേച്ഛന്മാരെപ്പോലെ നാം ആക്കുമോ?

أَمۡ نَجۡعَلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ كَٱلۡمُفۡسِدِينَ فِي ٱلۡأَرۡضِ أَمۡ نَجۡعَلُ ٱلۡمُتَّقِينَ كَٱلۡفُجَّارِ ۝٢٨
തഫ്സീർആയത്ത് 28
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ ദൂതനെ പിൻപറ്റുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ ഭൂമിയിൽ നിഷേധവും തിന്മകളും കൊണ്ട് കുഴപ്പം വിതക്കുന്നവരെ പോലെ നാം ആക്കുകയില്ല. തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പാലിച്ചും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചു ജീവിക്കുന്നവരെ കാഫിറുകളെപ്പോലെയോ തിന്മയിൽ മുങ്ങിക്കുളിച്ച മുനാഫിഖുകളെപ്പോലെയോ നാം ആക്കുകയുമില്ല. അങ്ങനെ ഈ രണ്ടു വിഭാഗത്തെയും ഒരു പോലെയാക്കുക എന്നത് തീർത്തും അനീതിയാണ്; അല്ലാഹുവിന് അതൊരിക്കലും യോജിക്കുകയില്ല. മറിച്ച്, (അല്ലാഹുവിൽ) വിശ്വസിക്കുകയും സൂക്ഷ്മത പുലർത്തുകയും ചെയ്തവർക്ക് സ്വർഗപ്രവേശനമാണ് അവൻ പ്രതിഫലമായി നൽകുക. ദൗർഭാഗ്യവാന്മാരായ കാഫിറുകൾക്കാട്ടെ; നരകപ്രവേശനമെന്ന ശിക്ഷയും. കാരണം, ഈ രണ്ട് വിഭാഗവും അല്ലാഹുവിങ്കൽ ഒരിക്കലും തുല്യരല്ല. അതിനാൽ അവൻ്റെ അടുക്കൽ അവർക്ക് ലഭിക്കുന്ന പ്രതിഫലവും സമാനമാവുകയില്ല.
Source : QUL
29

നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ആയത്തുകളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി.

كِتَٰبٌ أَنزَلۡنَٰهُ إِلَيۡكَ مُبَٰرَكٞ لِّيَدَّبَّرُوٓاْ ءَايَٰتِهِۦ وَلِيَتَذَكَّرَ أُوْلُواْ ٱلۡأَلۡبَٰبِ ۝٢٩
തഫ്സീർആയത്ത് 29
തീർച്ചയായും ഈ ഖുർആൻ നാം നിനക്ക് അവതരിപ്പിച്ചു തന്ന ഗ്രന്ഥമാകുന്നു; അനേകം നന്മകളും ഉപകാരങ്ങളും ഉൾക്കൊള്ളുന്ന (അനുഗ്രഹീത ഗ്രന്ഥം). ജനങ്ങൾ ഇതിലെ ആയത്തുകളെ കുറിച്ച് ഉറ്റാലോചിക്കുകയും, അതിൻ്റെ ആശയാർഥങ്ങളെ കുറിച്ച് ചിന്തിക്കുകയും, പ്രകാശഭരിതമായ തെളിഞ്ഞ ബുദ്ധിയുള്ളവർ അതിൽ നിന്ന് പാഠമുൾക്കൊള്ളുന്നതിനും വേണ്ടിയത്രെ (നാം ഈ ഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്).
Source : QUL
30

ദാവൂദിന് നാം സുലൈമാനെ (പുത്രനായി) പ്രദാനം ചെയ്തു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം (അല്ലാഹുവിങ്കലേക്ക്‌) ധാരാളമായി ഖേദിച്ചുമടങ്ങുന്നവനാകുന്നു.

وَوَهَبۡنَا لِدَاوُۥدَ سُلَيۡمَٰنَۚ نِعۡمَ ٱلۡعَبۡدُ إِنَّهُۥٓ أَوَّابٌ ۝٣٠
തഫ്സീർആയത്ത് 30
നമ്മുടെ പക്കൽ നിന്നുള്ള അനുഗ്രഹവും, ഔദാര്യവുമായി, ദാവൂദിന് കൺകുളിർമയേകുന്ന ഒരു സന്താനത്തെ -സുലൈമാനെ- നാം നൽകി. എത്ര നല്ല ദാസനാണ് സുലൈമാൻ! തീർച്ചയായും അദ്ദേഹം ധാരാളമായി അല്ലാഹുവിലേക്ക് പശ്ചാത്താപത്തോടെ ഖേദിച്ചു മടങ്ങുകയും, കീഴൊതുങ്ങുകയും ചെയ്യുന്നയാളായിരുന്നു.
Source : QUL
31

(കുതിച്ചോടാന്‍ തയ്യാറായി) മൂന്നുകാലുകളിന്മേൽ നില്‍ക്കുന്ന വിശിഷ്ടമായ കുതിരകള്‍ വൈകുന്നേരം അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സന്ദര്‍ഭം.

إِذۡ عُرِضَ عَلَيۡهِ بِٱلۡعَشِيِّ ٱلصَّٰفِنَٰتُ ٱلۡجِيَادُ ۝٣١
തഫ്സീർആയത്ത് 31
അതിവേഗതയുള്ള വിശിഷ്ടമായ കുതിരകളെ സായാഹ്നസമയം അദ്ദേഹത്തിന് മുൻപിൽ പ്രദർശിപ്പിക്കപ്പെട്ട സന്ദർഭം. മൂന്ന് കാലുകളിലായി, ഒരു കാലുയർത്തി വെച്ചു കൊണ്ടാണ് അവ നിലയുറപ്പിച്ചിരിക്കുന്നത്. അങ്ങനെ അവയുടെ പ്രദർശനം സൂര്യൻ അസ്തമിക്കുന്നത് വരെ നീണ്ടു പോയി.
Source : QUL
32

അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവിന്‍റെ സ്മരണ വിട്ട് ഐശ്വര്യത്തോടുള്ള പ്രിയത്തിൽ ഞാന്‍ മുഴുകിപ്പോയിരിക്കുന്നു‌.(10) അങ്ങനെ അത് (സൂര്യൻ) മറവില്‍ പോയി മറഞ്ഞു.(11)

فَقَالَ إِنِّيٓ أَحۡبَبۡتُ حُبَّ ٱلۡخَيۡرِ عَن ذِكۡرِ رَبِّي حَتَّىٰ تَوَارَتۡ بِٱلۡحِجَابِ ۝٣٢
തഫ്സീർആയത്ത് 32
അപ്പോൾ സുലൈമാൻ പറഞ്ഞു: ഞാൻ എൻ്റെ രക്ഷിതാവിനെ സ്മരിക്കുന്നതിനെക്കാൾ സമ്പത്തിനോടുള്ള ഇഷ്ടത്തിന് മുൻഗണന നൽകി -അതിൽ പെട്ടതായിരുന്നു (അദ്ദേഹത്തിന് മുൻപിൽ പ്രദർശിപ്പിക്കപ്പെട്ട) ആ കുതിരകൾ-. അങ്ങനെ സൂര്യൻ അസ്തമിക്കുകയും, അസ്ർ നിസ്കാരത്തിൽ നിന്ന് ഞാൻ പിന്തിപ്പോവുകയും ചെയ്തു.
Source : QUL
33

(അപ്പോള്‍ അദ്ദേഹം പറഞ്ഞു:) നിങ്ങള്‍ അവയെ എന്‍റെ അടുത്തേക്ക് തിരിച്ചു കൊണ്ട് വരൂ. എന്നിട്ട് അദ്ദേഹം (അവയുടെ) കണങ്കാലുകളിലും കഴുത്തുകളിലും വെട്ടുവാന്‍ തുടങ്ങി.(12)

رُدُّوهَا عَلَيَّۖ فَطَفِقَ مَسۡحَۢا بِٱلسُّوقِ وَٱلۡأَعۡنَاقِ ۝٣٣
തഫ്സീർആയത്ത് 33
ഈ (പ്രദർശിപ്പിക്കപ്പെട്ട) കുതിരകളെ എൻ്റെയരികിൽ കൊണ്ടുവരൂ. അങ്ങനെ അവർ അവയെ അദ്ദേഹത്തിൻറെ അടുക്കൽ കൊണ്ടു നിർത്തി. അവയുടെ കണങ്കാലുകളിലും കഴുത്തുകളിലും അദ്ദേഹം വാളു കൊണ്ട് വെട്ടുവാൻ തുടങ്ങി.
Source : QUL
34

സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ സിംഹാസനത്തിന്‍മേല്‍ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു.(13) പിന്നീട് അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി.

وَلَقَدۡ فَتَنَّا سُلَيۡمَٰنَ وَأَلۡقَيۡنَا عَلَىٰ كُرۡسِيِّهِۦ جَسَدٗا ثُمَّ أَنَابَ ۝٣٤
തഫ്സീർആയത്ത് 34
സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിൻറെ അധികാരക്കസേരയിൽ മനുഷ്യരൂപം പൂണ്ട ഒരു പിശാചിനെ നാം ഇടുകയുണ്ടായി. അവൻ അദ്ദേഹത്തിൻറെ അധികാരം ഒരു ചെറിയ കാലഘട്ടം നിയന്ത്രിക്കുകയും ചെയ്തു. ശേഷം അല്ലാഹു സുലൈമാന് (عليه السلام) അദ്ദേഹത്തിൻറെ അധികാരം തിരിച്ചു നൽകുകയും, അദ്ദേഹത്തിന് പിശാചുക്കളുടെ മേൽ അധീശത്വം നൽകുകയും ചെയ്തു.
Source : QUL
35

അദ്ദേഹം പറഞ്ഞു. എന്‍റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തുതരികയും എനിക്ക് ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച(14) നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് ഏറ്റവും നന്നായി നൽകുന്നവൻ.

قَالَ رَبِّ ٱغۡفِرۡ لِي وَهَبۡ لِي مُلۡكٗا لَّا يَنۢبَغِي لِأَحَدٖ مِّنۢ بَعۡدِيٓۖ إِنَّكَ أَنتَ ٱلۡوَهَّابُ ۝٣٥
തഫ്സീർആയത്ത് 35
സുലൈമാൻ പ്രാർത്ഥിച്ചു: എൻ്റെ രക്ഷിതാവേ! എൻ്റെ തെറ്റുകൾ നീ എനിക്ക് പൊറുത്തു നൽകേണമേ! എനിക്ക് ശേഷം ഒരാൾക്കും ലഭിക്കാത്ത നിലക്കുള്ള ഒരു രാജാധികാരം എനിക്ക് പ്രത്യേകമായി നീ നൽകുകയും ചെയ്യേണമേ! തീർച്ചയായും -എൻ്റെ രക്ഷിതാവേ!- നീ ധാരാളമായി നൽകുന്നവനും, അങ്ങേയറ്റം ഔദാര്യമുള്ളവനുമല്ലോ!
Source : QUL
36

അപ്പോള്‍ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു. അദ്ദേഹത്തിന്‍റെ കല്‍പന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൗമ്യമായ നിലയില്‍ അത് സഞ്ചരിക്കുന്നു.

فَسَخَّرۡنَا لَهُ ٱلرِّيحَ تَجۡرِي بِأَمۡرِهِۦ رُخَآءً حَيۡثُ أَصَابَ ۝٣٦
തഫ്സീർആയത്ത് 36
അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകി. അദ്ദേഹത്തിൻ്റെ കൽപ്പനക്ക് ഒതുക്കത്തോടെ കീഴൊതുങ്ങുന്ന തരത്തിൽ കാറ്റിനെ നാം അദ്ദേഹത്തിന് കീഴ്പെടുത്തി കൊടുത്തു. ആടിയുലയാതെ, വേഗതയിലും ശക്തിയിലും അദ്ദേഹം ഉദ്ദേശിക്കുന്നിടത്തേക്ക് അത് അദ്ദേഹത്തെ വഹിച്ചു കൊണ്ടു പോകും.
Source : QUL
37

എല്ലാ കെട്ടിടനിര്‍മാണ വിദഗ്ദ്ധരും മുങ്ങല്‍ വിദഗ്ദ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്നു കീഴ്പെടുത്തികൊടുത്തു.)

وَٱلشَّيَٰطِينَ كُلَّ بَنَّآءٖ وَغَوَّاصٖ ۝٣٧
തഫ്സീർആയത്ത് 37
അദ്ദേഹത്തിഗ്ദ കൽപ്പനകൾ പ്രാവർത്തികമാക്കുന്ന നിലയിൽ പിശാചുക്കളെയും അദ്ദേഹത്തിന് നാം കീഴ്പെടുത്തി നൽകി. അവരുടെ കൂട്ടത്തിൽ നിർമ്മാണ വിദഗ്ദരും, കടലിൽ മുങ്ങിത്തപ്പുകയും, അതിൽ നിന്ന് പവിഴങ്ങൾ പുറത്തെടുക്കുകയും ചെയ്യുന്ന മുങ്ങൽവിദഗ്ദരുമുണ്ട്.
Source : QUL
38

ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മറ്റു ചിലരെ(പിശാചുക്കളെ)യും (അധീനപ്പെടുത്തിക്കൊടുത്തു.)

وَءَاخَرِينَ مُقَرَّنِينَ فِي ٱلۡأَصۡفَادِ ۝٣٨
തഫ്സീർആയത്ത് 38
മല്ലന്മാരായ പിശാചുക്കളെയും അദ്ദേഹത്തിനായി കീഴ്പെടുത്തി നൽകപ്പെട്ടു. അവർ ചലിക്കാൻ സാധിക്കാത്ത നിലയിൽ ചങ്ങലകളിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന നിലയിലാണ്.
Source : QUL
39

ഇത് നമ്മുടെ ദാനമാകുന്നു. ആകയാല്‍ നീ ഔദാര്യം ചെയ്യുകയോ കൈവശം വെച്ച് കൊള്ളുകയോ ചെയ്യുക. കണക്കു ചോദിക്കല്‍ ഉണ്ടാവില്ല.(15) (എന്ന് നാം സുലൈമാനോട് പറയുകയും ചെയ്തു.)

هَٰذَا عَطَآؤُنَا فَٱمۡنُنۡ أَوۡ أَمۡسِكۡ بِغَيۡرِ حِسَابٖ ۝٣٩
തഫ്സീർആയത്ത് 39
ഹേ സുലൈമാൻ! താങ്കൾ നമ്മോട് ചോദിച്ചതിനുള്ള മറുപടിയായി നാം നൽകിയ ദാനമാകുന്നു ഇത്. അതിനാൽ താങ്കൾ ഉദ്ദേശിക്കുന്നവർക്ക് നൽകുകയോ തടഞ്ഞു വെക്കുകയോ ചെയ്തു കൊള്ളുക. രണ്ടാണെങ്കിലും താങ്കളോട് (അതിൻ്റെ) കണക്ക് ചോദിക്കപ്പെടുന്നതല്ല.
Source : QUL
40

തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യമുണ്ട്‌. മടങ്ങിയെത്താന്‍ ഉത്തമമായ സ്ഥാനവും.

وَإِنَّ لَهُۥ عِندَنَا لَزُلۡفَىٰ وَحُسۡنَ مَـَٔابٖ ۝٤٠
തഫ്സീർആയത്ത് 40
തീർച്ചയായും സുലൈമാൻ നമ്മുടെ അടുക്കൽ സാമീപ്യം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ തന്നെയാകുന്നു. അദ്ദേഹത്തിന് മടങ്ങിച്ചെല്ലാൻ സ്വർഗമെന്ന ഉത്തമമായ മടക്കസ്ഥാനവുമുണ്ട്.
Source : QUL
41

നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു(16) എന്ന് തന്‍റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം.

وَٱذۡكُرۡ عَبۡدَنَآ أَيُّوبَ إِذۡ نَادَىٰ رَبَّهُۥٓ أَنِّي مَسَّنِيَ ٱلشَّيۡطَٰنُ بِنُصۡبٖ وَعَذَابٍ ۝٤١
തഫ്സീർആയത്ത് 41
അല്ലാഹുവിൻ്റെ റസൂലേ! നമ്മുടെ ദാസനായ അയ്യൂബ് തൻ്റെ രക്ഷിതാവായ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം സ്മരിക്കുക. 'പ്രയാസവും ക്ഷീണവും നിറഞ്ഞ ഒരു കാര്യം പിശാച് എന്നെ ബാധിപ്പിച്ചിരിക്കുന്നു' (എന്ന് അദ്ദേഹം പറഞ്ഞു.)
Source : QUL
42

(നാം നിര്‍ദേശിച്ചു:) നിന്‍റെ കാലുകൊണ്ട് നീ ചവിട്ടുക, ഇതാ! തണുത്ത സ്നാനജലവും കുടിനീരും(17)

ٱرۡكُضۡ بِرِجۡلِكَۖ هَٰذَا مُغۡتَسَلُۢ بَارِدٞ وَشَرَابٞ ۝٤٢
തഫ്സീർആയത്ത് 42
അപ്പോൾ അദ്ദേഹത്തോട് നാം പറഞ്ഞു: നിൻ്റെ കാലു കൊണ്ട് ഭൂമിയിൽ ചവിട്ടുക. അദ്ദേഹം അപ്രകാരം ചെയ്തപ്പോൾ ഭൂമിയിൽ നിന്ന് അദ്ദേഹത്തിന് കുടിക്കാനും കുളിക്കാനുമായി വെള്ളം ഉറവ പൊട്ടി. അതിലൂടെ അദ്ദേഹത്തിലുണ്ടായിരുന്ന പ്രയാസവും ഉപദ്രവവും നീങ്ങിപ്പോവുകയും ചെയ്തു.
Source : QUL
43

അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഉല്‍ബോധനവുമെന്ന നിലയില്‍.

وَوَهَبۡنَا لَهُۥٓ أَهۡلَهُۥ وَمِثۡلَهُم مَّعَهُمۡ رَحۡمَةٗ مِّنَّا وَذِكۡرَىٰ لِأُوْلِي ٱلۡأَلۡبَٰبِ ۝٤٣
തഫ്സീർആയത്ത് 43
അങ്ങനെ അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകി. അദ്ദേഹത്തിനുണ്ടായ പ്രയാസം നാം നീക്കിക്കൊടുക്കുകയും, അദ്ദേഹത്തിൻ്റെ കുടുംബത്തെ നാം അദ്ദേഹത്തിന് നൽകുകയും, അതോടൊപ്പം അത്ര തന്നെ സന്താനങ്ങളെയും പേരമക്കളെയും അദ്ദേഹത്തിന് നാം പ്രദാനം ചെയ്യുകയും ചെയ്തു. എല്ലാം അദ്ദേഹത്തോടുള്ള നമ്മുടെ കാരുണ്യവും, അദ്ദേഹത്തിൻ്റെ ക്ഷമക്കുള്ള പ്രതിഫലവുമായിരുന്നു. ക്ഷമയുടെ പര്യവസാനം (പ്രയാസങ്ങളിൽ നിന്നുള്ള) തുറവിയും പ്രതിഫലവുമാണെന്ന് തെളിഞ്ഞ ബുദ്ധിയുള്ളവർ പാഠമുൾക്കൊള്ളുന്നതിനും വേണ്ടിയത്രെ അത്.
Source : QUL
44

ഒരു പിടി പുല്ല് നിന്‍റെ കൈയില്‍ എടുക്കുക. എന്നിട്ട് അതു കൊണ്ട് നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക.(18) തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു.

وَخُذۡ بِيَدِكَ ضِغۡثٗا فَٱضۡرِب بِّهِۦ وَلَا تَحۡنَثۡۗ إِنَّا وَجَدۡنَٰهُ صَابِرٗاۚ نِّعۡمَ ٱلۡعَبۡدُ إِنَّهُۥٓ أَوَّابٞ ۝٤٤
തഫ്സീർആയത്ത് 44
അയ്യൂബ് -عَلَيْهِ السَّلَامُ- തൻറെ ഭാര്യയോട് ദേഷ്യപ്പെട്ടപ്പോൾ അവരെ നൂറ് തവണ അടിക്കുമെന്ന് ശപഥം ചെയ്തു പോയി. നാം അദ്ദേഹത്തോട് പറഞ്ഞു: ഹേ അയ്യൂബ്! ഒരു പിടി പുല്ല് നീ കയ്യിലെടുക്കുക. എന്നിട്ട് നിൻ്റെ ശപഥം പാലിക്കുന്നതിനായി അതു കൊണ്ട് ഒരു തവണ അടിക്കുകയും ചെയ്യുക. (അതിലൂടെ) നിൻ്റെ ശപഥം നീ ലംഘിക്കേണ്ടതില്ല. അങ്ങനെ അദ്ദേഹം ഒരു പിടി പുല്ല് എടുക്കുകയും, അതു കൊണ്ട് അവരെ അടിക്കുകയും ചെയ്തു. നാം നൽകിയ പരീക്ഷണത്തിൽ ക്ഷമയുള്ളവനായാണ് അദ്ദേഹത്തെ നാം കണ്ടത്. എത്ര നല്ല ദാസനാണ് അദ്ദേഹം! തീർച്ചയായും അദ്ദേഹം ധാരാളമായി അല്ലാഹുവിലേക്ക് മടങ്ങുന്നവനും, അല്ലാഹുവിനോട് കീഴൊതുക്കമുള്ളവനുമായിരുന്നു.
Source : QUL
45

കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്‍മാരായ ഇബ്രാഹീം, ഇസ്ഹാഖ്‌, യഅ്ഖൂബ് എന്നിവരെയും ഓര്‍ക്കുക.

وَٱذۡكُرۡ عِبَٰدَنَآ إِبۡرَٰهِيمَ وَإِسۡحَٰقَ وَيَعۡقُوبَ أُوْلِي ٱلۡأَيۡدِي وَٱلۡأَبۡصَٰرِ ۝٤٥
തഫ്സീർആയത്ത് 45
അല്ലാഹുവിൻ്റെ റസൂലേ! നാം തിരഞ്ഞെടുത്ത നമ്മുടെ ദാസന്മാരും, നാം അയച്ച നമ്മുടെ റസൂലുകളുമായ ഇബ്രാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരെയും താങ്കൾ സ്മരിക്കുക. അല്ലാഹുവിനെ അനുസരിക്കുന്നതിലും അവൻ്റെ തൃപ്തി തേടുന്നതിലും ശക്തമായ പരിശ്രമം കാഴ്ച വെച്ചവരും, സത്യ(മത)ത്തിൽ ശരിയായ ഉൾക്കാഴ്ചയുള്ളവരുമായിരുന്നു അവർ.
Source : QUL
46

നിഷ്കളങ്കമായ ഒരു വിചാരം കൊണ്ട് നാം അവരെ ഉല്‍കൃഷ്ടരാക്കിയിരിക്കുന്നു. പരലോക സ്മരണയത്രെ അത്‌.

إِنَّآ أَخۡلَصۡنَٰهُم بِخَالِصَةٖ ذِكۡرَى ٱلدَّارِ ۝٤٦
തഫ്സീർആയത്ത് 46
അവർക്ക് വിശിഷ്ടമായ ഒരു പ്രത്യേകത നാം നൽകിയിരിക്കുന്നു. അവരുടെ ഹൃദയങ്ങളിൽ പരലോക ഭവനത്തെ കുറിച്ചുള്ള സ്മരണക്കും, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് അതിന് വേണ്ടിയുള്ള തയ്യാറെടുക്കണമെന്ന ഓർമ്മക്കും, ജനങ്ങളെ പരലോകത്തിന് വേണ്ടി പ്രവർത്തിക്കാൻ ക്ഷണിക്കണമെന്ന ചിന്തക്കും നാം വിശിഷ്ടമായ ഇടം നൽകിയിരിക്കുന്നു.
Source : QUL
47

തീര്‍ച്ചയായും അവര്‍ നമ്മുടെ അടുക്കല്‍ തെരഞ്ഞെടുക്കപ്പെട്ട ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു.

وَإِنَّهُمۡ عِندَنَا لَمِنَ ٱلۡمُصۡطَفَيۡنَ ٱلۡأَخۡيَارِ ۝٤٧
തഫ്സീർആയത്ത് 47
തീർച്ചയായും അവർ നമ്മുടെ അടുക്കൽ, നമ്മെ അനുസരിക്കുന്നതിനും നമ്മെ ആരാധിക്കുന്നതിനുമായി നാം പ്രത്യേകമാക്കിയവരാകുന്നു. നമ്മുടെ സന്ദേശം വഹിക്കുന്നതിനും ജനങ്ങൾക്ക് അത് എത്തിച്ചു നൽകുന്നതിനും നാം തിരഞ്ഞെടുത്തവരിൽ പെട്ടവരുമാകുന്നു.
Source : QUL
48

ഇസ്മാഈല്‍, അല്‍യസഅ്‌, ദുല്‍കിഫ്ൽ എന്നിവരെയും ഓര്‍ക്കുക. അവരെല്ലാവരും ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു.

وَٱذۡكُرۡ إِسۡمَٰعِيلَ وَٱلۡيَسَعَ وَذَا ٱلۡكِفۡلِۖ وَكُلّٞ مِّنَ ٱلۡأَخۡيَارِ ۝٤٨
തഫ്സീർആയത്ത് 48
ഓ നബിയേ! ഇബ്രാഹീമിൻ്റെ മകൻ ഇസ്മാഈലിനെയും സ്മരിക്കുക. അൽയസഇനെയും ഓർക്കുക. ദുൽകിഫ്'ലിനെയും സ്മരിക്കുക. അവർക്ക് മേൽ ഏറ്റവും നല്ല പ്രശംസകൾ ചൊരിയുക. അവർ അതിന് അർഹതപ്പെട്ടവരാണ്. ഈ പറഞ്ഞവരെല്ലാം അല്ലാഹുവിങ്കൽ തിരഞ്ഞെടുക്കപ്പെട്ടവരും പ്രത്യേകക്കാരുമാണ്.
Source : QUL
49

ഇതൊരു ഉല്‍ബോധനമത്രെ. തീര്‍ച്ചയായും സൂക്ഷ്മതയുള്ളവര്‍ക്ക് മടങ്ങിച്ചെല്ലാന്‍ ഉത്തമമായ സ്ഥാനമുണ്ട്‌.

هَٰذَا ذِكۡرٞۚ وَإِنَّ لِلۡمُتَّقِينَ لَحُسۡنَ مَـَٔابٖ ۝٤٩
തഫ്സീർആയത്ത് 49
മനോഹരമായ പ്രശംസകളിലൂടെ ഇവരെ (മേൽ പറഞ്ഞ നബിമാരെ) ഖുർആനിലൂടെ സ്മരിക്കുകയാണിവിടെ. തീർച്ചയായും അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും അവൻ വിലക്കിയവ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചവർക്ക് പരലോകത്ത് ഉൽകൃഷ്ടമായ മടക്കസ്ഥാനം തന്നെയുണ്ട്.
Source : QUL
50

അവര്‍ക്ക് വേണ്ടി കവാടങ്ങള്‍ തുറന്നുവെച്ചിട്ടുള്ള സ്ഥിരവാസത്തിന്‍റെ സ്വര്‍ഗത്തോപ്പുകള്‍.

جَنَّٰتِ عَدۡنٖ مُّفَتَّحَةٗ لَّهُمُ ٱلۡأَبۡوَٰبُ ۝٥٠
തഫ്സീർആയത്ത് 50
ഈ ഉൽകൃഷ്ടമായ മടക്കസ്ഥാനം അവർ വസിക്കുന്ന സ്വർഗത്തോപ്പുകളാണ്. പരലോകത്ത് അവരതിൽ പ്രവേശിക്കും. അതിൻ്റെ വാതിലുകൾ അവർക്ക് സ്വാഗതമോതിക്കൊണ്ട് തുറന്നു വെക്കപ്പെട്ടിരിക്കും.
Source : QUL
51

അവര്‍ അവിടെ ചാരി ഇരുന്നു വിശ്രമിച്ചു കൊണ്ട് സമൃദ്ധമായുള്ള ഫലവര്‍ഗങ്ങള്‍ക്കും പാനീയത്തിനും ആവശ്യപ്പെട്ടു കൊണ്ടിരിക്കും.

مُتَّكِـِٔينَ فِيهَا يَدۡعُونَ فِيهَا بِفَٰكِهَةٖ كَثِيرَةٖ وَشَرَابٖ ۝٥١
തഫ്സീർആയത്ത് 51
അവർക്കായി അലങ്കരിച്ചു വെക്കപ്പെട്ട സോഫകളിൽ ചാരിയിരിക്കുന്നതായിരിക്കും അവർ. തങ്ങളുടെ സേവകരിൽ നിന്ന് അവർ ആഗ്രഹിക്കുന്ന വ്യത്യസ്ത തരം സമൃദ്ധമായ പഴവർഗങ്ങളും, മദ്യവും മറ്റും പോലെ, ഇഷ്ടമുള്ള പാനീയങ്ങളും അവർ ആവശ്യപ്പെട്ടു കൊണ്ടിരിക്കും.
Source : QUL
52

അവരുടെ അടുത്ത് ദൃഷ്ടി നിയന്ത്രിക്കുന്ന(19) സമവയസ്ക്കരായ സ്ത്രീകളുണ്ടായിരിക്കും.

۞ وَعِندَهُمۡ قَٰصِرَٰتُ ٱلطَّرۡفِ أَتۡرَابٌ ۝٥٢
തഫ്സീർആയത്ത് 52
തങ്ങളുടെ ഇണകളിൽ മാത്രം ദൃഷ്ടി തിരിച്ചു വെച്ച, മറ്റുള്ളവരിലേക്ക് കണ്ണു നീണ്ടു പോകാത്ത സ്ത്രീകൾ അവർക്കുണ്ടായിരിക്കും. അവരെല്ലാം സമപ്രായക്കാരുമായിരിക്കും.
Source : QUL
53

ഇതത്രെ വിചാരണയുടെ ദിവസത്തേക്ക് നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെടുന്നത്‌.

هَٰذَا مَا تُوعَدُونَ لِيَوۡمِ ٱلۡحِسَابِ ۝٥٣
തഫ്സീർആയത്ത് 53
അല്ലയോ സൂക്ഷ്മത പാലിക്കുന്നവരേ! ഇഹലോകത്ത് നിങ്ങൾ ചെയ്തു കൊണ്ടിരുന്ന സൽകർമ്മങ്ങൾക്ക് പരലോകത്ത് വാഗ്ദാനം നൽകപ്പെടുന്ന വിശിഷ്ടമായ പ്രതിഫലമാകുന്നു ഇത്.
Source : QUL
54

തീര്‍ച്ചയായും ഇത് നാം നല്‍കുന്ന ഉപജീവനമാകുന്നു. അത് തീര്‍ന്നു പോകുന്നതല്ല.

إِنَّ هَٰذَا لَرِزۡقُنَا مَا لَهُۥ مِن نَّفَادٍ ۝٥٤
തഫ്സീർആയത്ത് 54
തീർച്ചയായും നാം ഈ പറഞ്ഞ പ്രതിഫലമെല്ലാം സൂക്ഷ്മത പുലർത്തിയ ദാസന്മാർക്ക് നാം നൽകുന്ന ഉപജീവനം തന്നെയാകുന്നു. തുടർന്നു കൊണ്ടേയിരിക്കുന്ന -ഒരിക്കലും അവസാനിക്കുകയോ തീർന്നു പോവുകയോ ചെയ്യാത്ത- ഉപജീവനമാകുന്നു ഇത്.
Source : QUL
55

ഇതത്രെ (അവരുടെ അവസ്ഥ). തീര്‍ച്ചയായും ധിക്കാരികള്‍ക്ക് മടങ്ങിച്ചെല്ലാന്‍ മോശപ്പെട്ട സ്ഥാനമാണുള്ളത്‌.

هَٰذَاۚ وَإِنَّ لِلطَّٰغِينَ لَشَرَّ مَـَٔابٖ ۝٥٥
തഫ്സീർആയത്ത് 55
നാം ഈ പറഞ്ഞതെല്ലാം സൂക്ഷ്മത പാലിച്ചവർക്കുള്ള പ്രതിഫലമാണ്. എന്നാൽ കുഫ്റിലും തിന്മകളിലും മുഴുകി, അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ലംഘിച്ചവർക്ക്, സൂക്ഷ്മത പാലിച്ചവർക്ക് ലഭിക്കുന്നതിൽ നിന്ന് തീർത്തും വ്യത്യസ്തമായ പ്രതിഫലം തന്നെയാണുള്ളത്. അവർക്ക് ഏറ്റവും മോശം മടക്കസങ്കേതമാണ് പരലോകത്ത് ഉണ്ടാവുക.
Source : QUL
56

നരകമത്രെ അത്‌. അവര്‍ അതില്‍ കത്തിഎരിയും. അതെത്ര മോശമായ വിശ്രമസ്ഥാനം!

جَهَنَّمَ يَصۡلَوۡنَهَا فَبِئۡسَ ٱلۡمِهَادُ ۝٥٦
തഫ്സീർആയത്ത് 56
നരകമാകുന്നു ആ പ്രതിഫലം. അതവരെ ചൂഴ്ന്നിരിക്കും. അതിൻ്റെ ചൂടിലും തീനാളങ്ങളിലും അവർ വെന്തെരിയും. അതിൽ നിന്ന് അവർക്കൊരു വിരിപ്പുണ്ടായിരിക്കും. എത്ര മോശം വിരിപ്പാണ് അവരുടെ ഈ വിരിപ്പ്.
Source : QUL
57

ഇതാണവര്‍ക്കുള്ളത്‌. ആകയാല്‍ അവര്‍ അത് ആസ്വദിച്ചു കൊള്ളട്ടെ. കൊടും ചൂടുള്ള വെള്ളവും (നരകവാസികളുടെ ശരീരത്തിൽ നിന്നൊലിച്ച) കൊടും തണുപ്പുള്ള (ദുർഗന്ധം നിറഞ്ഞ) വെള്ളവും.

هَٰذَا فَلۡيَذُوقُوهُ حَمِيمٞ وَغَسَّاقٞ ۝٥٧
തഫ്സീർആയത്ത് 57
ഈ ശിക്ഷ; അങ്ങേയറ്റം ചുട്ടു തിളക്കുന്ന വെള്ളവും, ശിക്ഷിക്കപ്പെടുന്ന നരകക്കാരുടെ ശരീരങ്ങളിൽ നിന്ന് പൊട്ടിയൊലിക്കുന്ന ചലവും; കുടിക്കട്ടെ അവരത്! അവർക്കുള്ള പാനീയമാണത്. അത് കൊണ്ട് ദാഹം ശമിക്കുകയില്ല.
Source : QUL
58

ഇത്തരത്തില്‍പ്പെട്ട മറ്റു പല ഇനം ശിക്ഷകളും.

وَءَاخَرُ مِن شَكۡلِهِۦٓ أَزۡوَٰجٌ ۝٥٨
തഫ്സീർആയത്ത് 58
ഈ രൂപത്തിൽ അനേകം ശിക്ഷകൾ വേറെയും അവർക്കുണ്ട്. പരലോകത്ത് അവർക്ക് വ്യത്യസ്ത തരം ശിക്ഷാരീതികൾ അനുഭവിക്കേണ്ടി വരും.
Source : QUL
59

(നരകത്തില്‍ ആദ്യമെത്തിയവരോട് അല്ലാഹു പറയും:) ഇതാ, ഒരുകൂട്ടം നിങ്ങളോടൊപ്പം തള്ളിക്കയറി വരുന്നു. (അപ്പോള്‍ അവര്‍ പറയും:) അവര്‍ക്ക് സ്വാഗതമില്ല. തീര്‍ച്ചയായും അവര്‍ നരകത്തില്‍ കത്തിഎരിയുന്നവരത്രെ.

هَٰذَا فَوۡجٞ مُّقۡتَحِمٞ مَّعَكُمۡ لَا مَرۡحَبَۢا بِهِمۡۚ إِنَّهُمۡ صَالُواْ ٱلنَّارِ ۝٥٩
തഫ്സീർആയത്ത് 59
നരകക്കാർ നരകത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ പരസ്പരം തർക്കിക്കുന്നവർക്കിടയിൽ നടക്കുന്നതു പോലുള്ള അസഭ്യവർഷങ്ങൾ അവർക്കിടയിൽ ഉണ്ടാകുന്നതാണ്. അവരിൽ ചിലർ മറ്റുള്ളവരിൽ നിന്ന് ബന്ധവിഛേദനം പ്രഖ്യാപിക്കും. ചിലർ പറയും: നരകാവകാശികളായ ഒരു വിഭാഗം നിങ്ങളോടൊപ്പം നരകത്തിൽ പ്രവേശിക്കാൻ പോവുകയാണ്. അപ്പോൾ മറ്റുള്ളവർ മറുപടി നൽകും: അവർക്കിവിടെ സ്വാഗതമില്ല. ഞങ്ങൾ അനുഭവിക്കുന്നതിന് സമാനമായ ശിക്ഷ അവർക്കും ഇവിടെ അനുഭവിക്കേണ്ടതാണ്.
Source : QUL
60

അവര്‍ (ആ കടന്ന് വരുന്നവര്‍) പറയും; അല്ല, നിങ്ങള്‍ക്ക് തന്നെയാണ് സ്വാഗതമില്ലാത്തത്‌. നിങ്ങളാണ് ഞങ്ങള്‍ക്കിത് വരുത്തിവെച്ചത്‌. അപ്പോള്‍ വാസസ്ഥലം ചീത്ത തന്നെ.

قَالُواْ بَلۡ أَنتُمۡ لَا مَرۡحَبَۢا بِكُمۡۖ أَنتُمۡ قَدَّمۡتُمُوهُ لَنَاۖ فَبِئۡسَ ٱلۡقَرَارُ ۝٦٠
തഫ്സീർആയത്ത് 60
നേതാക്കന്മാരും പ്രമാണികളുമായിരുന്നവരോട് അവരെ പിൻപറ്റിയവരുടെ കൂട്ടം പറയും: അല്ല! നിങ്ങൾക്ക് തന്നെയാകുന്നു ഇവിടെ സ്വാഗതമില്ലാത്തത്! ഈ വേദനയേറിയ ശിക്ഷയിൽ ഞങ്ങൾ കടന്നെരിയാൻ കാരണം നിങ്ങളാണ്. നിങ്ങൾ ഞങ്ങളെ വഴികേടിലാക്കുകയും വഞ്ചിക്കുകയും ചെയ്തതിനാലാണ്. അവരുടെയെല്ലാം വാസസ്ഥലമായ നരകം; എത്ര മോശം സങ്കേതമായിരിക്കുന്നു ഇത്!
Source : QUL
61

അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇത് (ശിക്ഷ) വരുത്തിവെച്ചതാരോ അവന്ന് നീ നരകത്തില്‍ ഇരട്ടി ശിക്ഷ വര്‍ദ്ധിപ്പിച്ചു കൊടുക്കേണമേ.

قَالُواْ رَبَّنَا مَن قَدَّمَ لَنَا هَٰذَا فَزِدۡهُ عَذَابٗا ضِعۡفٗا فِي ٱلنَّارِ ۝٦١
തഫ്സീർആയത്ത് 61
(നേതാക്കളെ) പിൻപറ്റിയവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്ക് സന്മാർഗം വന്നെത്തിയപ്പോൾ അതിൽ നിന്ന് ഞങ്ങളെ വഴിതെറ്റിച്ചവർ; അവർക്കുള്ള നരകശിക്ഷ നീ ഇരട്ടിയിരട്ടിയാക്കേണമേ!
Source : QUL
62

അവര്‍ പറയും: നമുക്കെന്തു പറ്റി! ദുര്‍ജനങ്ങളില്‍ പെട്ടവരായി നാം ഗണിച്ചിരുന്ന പല ആളുകളെയും നാം കാണുന്നില്ലല്ലോ.(20)

وَقَالُواْ مَا لَنَا لَا نَرَىٰ رِجَالٗا كُنَّا نَعُدُّهُم مِّنَ ٱلۡأَشۡرَارِ ۝٦٢
തഫ്സീർആയത്ത് 62
അഹങ്കാളികളായിരുന്ന അതിക്രമികൾ പറയും: നമുക്കെന്തു പറ്റി! ഇഹലോകത്ത് ദൗർഭാഗ്യവാന്മാരായി നാം വിചാരിച്ചിരുന്ന -ശിക്ഷക്ക് അർഹരാണെന്ന് കരുതപ്പെട്ടിരുന്ന- ചിലരെ നരകത്തിൽ നമ്മോടൊപ്പം കാണുന്നില്ലല്ലോ?!
Source : QUL
63

നാം അവരെ (അബദ്ധത്തില്‍) പരിഹാസപാത്രമാക്കിയതാണോ? അതല്ല, അവരെയും വിട്ട് കണ്ണുകള്‍ തെന്നിപ്പോയതാണോ?

أَتَّخَذۡنَٰهُمۡ سِخۡرِيًّا أَمۡ زَاغَتۡ عَنۡهُمُ ٱلۡأَبۡصَٰرُ ۝٦٣
തഫ്സീർആയത്ത് 63
അവരെ നാം ഇകഴ്ത്തിയതും പരിഹസിച്ചതുമെല്ലാം അബദ്ധമായിരുന്നോ?! (യഥാർത്ഥത്തിൽ) അവർ ശിക്ഷക്ക് അർഹരായിരുന്നില്ലേ?! അതല്ല, ഇനി നാം അവരെ പരിഹസിച്ചിരുന്നത് ശരി തന്നെയായിരുന്നോ?! അവരും നരകത്തിൽ പ്രവേശിച്ചിട്ടുണ്ടെങ്കിലും നാം അവരെ കാണാത്തതു കൊണ്ടാണോ?!
Source : QUL
64

നരകവാസികള്‍ തമ്മിലുള്ള വഴക്ക് ‌- തീര്‍ച്ചയായും അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്‌.

إِنَّ ذَٰلِكَ لَحَقّٞ تَخَاصُمُ أَهۡلِ ٱلنَّارِ ۝٦٤
തഫ്സീർആയത്ത് 64
നാം നിങ്ങൾക്ക് പറഞ്ഞു തന്ന, അന്ത്യനാളിൽ (അല്ലാഹുവിനെ) നിഷേധിച്ചവർ പരസ്പരം നടത്തുന്ന ഈ തർക്കം യാഥാർഥ്യം തന്നെയാകുന്നു. യാതൊരു സംശയമോ അവ്യക്തതയോ അതിൽ വേണ്ടതില്ല.
Source : QUL
65

(നബിയേ,) പറയുക: ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്‌. ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരും തന്നെയില്ല.

قُلۡ إِنَّمَآ أَنَا۠ مُنذِرٞۖ وَمَا مِنۡ إِلَٰهٍ إِلَّا ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ ۝٦٥
തഫ്സീർആയത്ത് 65
അല്ലയോ മുഹമ്മദ്! താങ്കളുടെ സമൂഹത്തിൽ (ഇസ്ലാമിനെ) നിഷേധിച്ചവരോട് പറയുക: നിങ്ങൾ അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ റസൂലുകളെ കളവാക്കുകയും ചെയ്യുന്നതിൻ്റെ ഫലമായി നിങ്ങളെ ബാധിക്കാനിരിക്കുന്ന അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് നിങ്ങൾക്ക് താക്കീത് നൽകുന്ന ഒരാൾ മാത്രമാകുന്നു ഞാൻ. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റൊരു ആരാധ്യനും ഇല്ല തന്നെ. അവനാകുന്നു തൻ്റെ മഹത്വത്തിലും നാമഗുണവിശേഷണങ്ങളിലും ഏകനും (വാഹിദ്), എല്ലാത്തിനെയും അടക്കിഭരിക്കുന്ന സർവ്വാധിപതിയും (ഖഹ്ഹാർ). എല്ലാ വസ്തുക്കളും അവന് കീഴൊതുങ്ങിയിരിക്കുന്നു.
Source : QUL
66

ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമത്രെ അവന്‍.

رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا ٱلۡعَزِيزُ ٱلۡغَفَّٰرُ ۝٦٦
തഫ്സീർആയത്ത് 66
അവനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും രക്ഷിതാവ്. അവനാകുന്നു തൻ്റെ സർവ്വാധികാരത്തിൽ എല്ലാ വിധ പ്രതാപവുമുള്ള, ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത മഹാപ്രതാപിയും (അസീസ്). അവനാകുന്നു തൻ്റെ ദാസന്മാരിൽ നിന്ന് (ചെയ്തു പോയ തെറ്റുകളിൽ നിന്ന്) പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനും (ഗഫ്ഫാർ).
Source : QUL
67

പറയുക: അത് ഒരു ഗൗരവമുള്ള വര്‍ത്തമാനമാകുന്നു.

قُلۡ هُوَ نَبَؤٌاْ عَظِيمٌ ۝٦٧
തഫ്സീർആയത്ത് 67
അല്ലാഹുവിൻ്റെ റസൂലേ! ഈ നിഷേധികളോട് പറയുക: തീർച്ചയായും ഖുർആൻ മഹത്തരമായ സ്ഥാനമുള്ള ഒരു വൃത്താന്തമാകുന്നു.
Source : QUL
68

നിങ്ങള്‍ അത് അവഗണിച്ചു കളയുന്നവരാകുന്നു.

أَنتُمۡ عَنۡهُ مُعۡرِضُونَ ۝٦٨
തഫ്സീർആയത്ത് 68
മഹത്തരമായ സ്ഥാനമുള്ള ഈ വൃത്താന്തത്തെ അവഗണിക്കുന്നവരാകുന്നു നിങ്ങൾ. അതിലേക്ക് നിങ്ങൾ ശ്രദ്ധ കൊടുക്കുന്നില്ല.
Source : QUL
69

അത്യുന്നത സമൂഹം വിവാദം നടത്തിയിരുന്ന സന്ദര്‍ഭത്തെപ്പറ്റി എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല.(21)

مَا كَانَ لِيَ مِنۡ عِلۡمِۭ بِٱلۡمَلَإِ ٱلۡأَعۡلَىٰٓ إِذۡ يَخۡتَصِمُونَ ۝٦٩
തഫ്സീർആയത്ത് 69
ആദമിൻ്റെ സൃഷ്ടിപ്പിനെ കുറിച്ച് മലക്കുകൾക്കിടയിൽ നടന്ന സംസാരത്തെ കുറിച്ച് എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. അല്ലാഹു എനിക്ക് സന്ദേശം നൽകുകയും, എന്നെ പഠിപ്പിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ (അതറിയാൻ എനിക്ക് കഴിയുമായിരുന്നില്ല).
Source : QUL
70

ഞാനൊരു സ്പഷ്ടമായ താക്കീതുകാരനായിരിക്കേണ്ടതിന് മാത്രമാണ് എനിക്ക് സന്ദേശം നല്‍കപ്പെടുന്നത്‌.

إِن يُوحَىٰٓ إِلَيَّ إِلَّآ أَنَّمَآ أَنَا۠ نَذِيرٞ مُّبِينٌ ۝٧٠
തഫ്സീർആയത്ത് 70
അല്ലാഹു എനിക്ക് ഈ സന്ദേശമെല്ലാം നൽകുന്നത് ഞാൻ നിങ്ങളെ ശിക്ഷയിൽ നിന്ന് വ്യക്തമായി താക്കീതു ചെയ്യുന്ന ഒരു താക്കീതുകാരനായതിനാൽ മാത്രമാണ്.
Source : QUL
71

നിന്‍റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌.

إِذۡ قَالَ رَبُّكَ لِلۡمَلَٰٓئِكَةِ إِنِّي خَٰلِقُۢ بَشَرٗا مِّن طِينٖ ۝٧١
തഫ്സീർആയത്ത് 71
നിൻ്റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദർഭം സ്മരിക്കുക. 'ഞാൻ കളിമണ്ണിൽ നിന്നും ഒരു മനുഷ്യനെ -ആദമിനെ- സൃഷ്ടിക്കാൻ പോകുകയാണ്.'
Source : QUL
72

അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്‍റെ ആത്മാവില്‍ നിന്ന് ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന് സുജൂദ് ചെയ്യുന്നവരായി വീഴണം.

فَإِذَا سَوَّيۡتُهُۥ وَنَفَخۡتُ فِيهِ مِن رُّوحِي فَقَعُواْ لَهُۥ سَٰجِدِينَ ۝٧٢
തഫ്സീർആയത്ത് 72
ഞാൻ അവൻ്റെ സൃഷ്ടിപ്പ് സംവിധാനിക്കുകയും, അവൻ്റെ രൂപം ശരിപ്പെടുത്തുകയും, (ഞാൻ സൃഷ്ടിച്ച) എൻ്റെ ആത്മാവ് അവൻ്റെ മേൽ ഊതുകയും ചെയ്താൽ നിങ്ങളവന് സാഷ്ടാംഗം (സുജൂദ്) ചെയ്യുക.
Source : QUL
73

അപ്പോള്‍ മലക്കുകള്‍ എല്ലാവരും ഒന്നടങ്കം സുജൂദ് ചെയ്തു;

فَسَجَدَ ٱلۡمَلَٰٓئِكَةُ كُلُّهُمۡ أَجۡمَعُونَ ۝٧٣
തഫ്സീർആയത്ത് 73
അപ്പോൾ മലക്കുകൾ അവരുടെ രക്ഷിതാവിൻ്റെ കൽപ്പന അനുസരിച്ചു. അവരെല്ലാം ഒന്നടങ്കം ആദമിൻ്റെ മുൻപിൽ ആദരവിൻ്റെ സാഷ്ടാംഗം (സുജൂദ്) നമിച്ചു. അവരിൽ ഒരാളും സാഷ്ടാംഗം നമിക്കാത്തവരായി ഉണ്ടായിരുന്നില്ല.
Source : QUL
74

ഇബ്ലീസ് ഒഴികെ. അവന്‍ അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു.

إِلَّآ إِبۡلِيسَ ٱسۡتَكۡبَرَ وَكَانَ مِنَ ٱلۡكَٰفِرِينَ ۝٧٤
തഫ്സീർആയത്ത് 74
ഇബ്'ലീസ് ഒഴികെ. അവൻ സാഷ്ടാംഗം (സുജൂദ്) ചെയ്യാതെ അഹങ്കാരം കൈക്കൊണ്ടു. തൻ്റെ രക്ഷിതാവിൻ്റെ കൽപ്പന അനുസരിക്കാതെ അഹങ്കരിച്ചതിനാൽ അവൻ നിഷേധികളിൽ ഉൾപ്പെട്ടവനാവുകയും ചെയ്തു.
Source : QUL
75

അവന്‍ (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, എന്‍റെ കൈകൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ സുജൂദ് ചെയ്യുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത്‌? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍ പെട്ടിരിക്കുകയാണോ?

قَالَ يَٰٓإِبۡلِيسُ مَا مَنَعَكَ أَن تَسۡجُدَ لِمَا خَلَقۡتُ بِيَدَيَّۖ أَسۡتَكۡبَرۡتَ أَمۡ كُنتَ مِنَ ٱلۡعَالِينَ ۝٧٥
തഫ്സീർആയത്ത് 75
അല്ലാഹു ചോദിച്ചു: ഹേ ഇബ്'ലീസ്! ഞാൻ എൻ്റെ ഇരുകൈകൾ കൊണ്ട് സൃഷ്ടിച്ച ആദമിന് സാഷ്ടാംഗം (സുജൂദ്) ചെയ്യുന്നതിൽ നിന്ന് എന്താണ് നിന്നെ തടഞ്ഞത്?! അഹങ്കാരമാണോ നിന്നെ അതിൽ നിന്ന് തടഞ്ഞത് അതല്ല, നീ മുൻപ് തന്നെ നിൻ്റെ രക്ഷിതാവിനോട് അഹങ്കാരവും ഔന്നത്യവും കാണിക്കുന്നവനായിരുന്നോ?!
Source : QUL
76

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: ഞാന്‍ അവനെ (മനുഷ്യനെ)ക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന് സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു.

قَالَ أَنَا۠ خَيۡرٞ مِّنۡهُ خَلَقۡتَنِي مِن نَّارٖ وَخَلَقۡتَهُۥ مِن طِينٖ ۝٧٦
തഫ്സീർആയത്ത് 76
ഇബ്'ലീസ് പറഞ്ഞു: ഞാൻ ആദമിനെക്കാൾ ശ്രേഷ്ഠനാകുന്നു. എന്നെ നീ സൃഷ്ടിച്ചത് അഗ്നിയിൽ നിന്നും, അവനെ സൃഷ്ടിച്ചത് മണ്ണിൽ നിന്നുമാണ്. അവൻറെ വാദപ്രകാരം അഗ്നിയാണ് മണ്ണിനെക്കാൾ ശ്രേഷ്ഠമായ പദാർത്ഥം.
Source : QUL
77

അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ ഇവിടെ നിന്ന് പുറത്ത് പോകണം. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.

قَالَ فَٱخۡرُجۡ مِنۡهَا فَإِنَّكَ رَجِيمٞ ۝٧٧
തഫ്സീർആയത്ത് 77
അല്ലാഹു ഇബ്'ലീസിനോട് പറഞ്ഞു: എങ്കിൽ നീ സ്വർഗത്തിൽ നിന്ന് പുറത്തു പോവുക. തീർച്ചയായും നീ ശപിക്കപ്പെട്ടവനും ആക്ഷേപിതനുമത്രെ.
Source : QUL
78

തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ എന്‍റെ ശാപം ഉണ്ടായിരിക്കുന്നതാണ്.‌

وَإِنَّ عَلَيۡكَ لَعۡنَتِيٓ إِلَىٰ يَوۡمِ ٱلدِّينِ ۝٧٨
തഫ്സീർആയത്ത് 78
തീർച്ചയായും പ്രതിഫലനാൾ വരെ എൻ്റെ ശാപം നിൻ്റെ മേലുണ്ടായിരിക്കും. അതായത് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ വരെ.
Source : QUL
79

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്നാല്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി അനുവദിച്ചു തരേണമേ.

قَالَ رَبِّ فَأَنظِرۡنِيٓ إِلَىٰ يَوۡمِ يُبۡعَثُونَ ۝٧٩
തഫ്സീർആയത്ത് 79
ഇബ്'ലീസ് പറഞ്ഞു: എങ്കിൽ എനിക്ക് നീ അവധി നീട്ടിത്തരിക. നിൻ്റെ ദാസന്മാരെ ഉയിർത്തെഴുന്നേൽപ്പിക്കുന്ന അന്ത്യനാൾ വരെ നീ എന്നെ മരിപ്പിക്കരുത്.
Source : QUL
80

(അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ തന്നെയാകുന്നു.

قَالَ فَإِنَّكَ مِنَ ٱلۡمُنظَرِينَ ۝٨٠
തഫ്സീർആയത്ത് 80
അല്ലാഹു പറഞ്ഞു: എങ്കിൽ നീ അവധി നീട്ടിനൽകപ്പെട്ടവരുടെ കൂട്ടത്തിൽ തന്നെയാകുന്നു.
Source : QUL
81

നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസം വരെ.

إِلَىٰ يَوۡمِ ٱلۡوَقۡتِ ٱلۡمَعۡلُومِ ۝٨١
തഫ്സീർആയത്ത് 81
നിൻ്റെ മരണം നിശ്ചയിക്കപ്പെട്ട ആ നിശ്ചിത സമയം വരെ.
Source : QUL
82

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നിന്‍റെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും.

قَالَ فَبِعِزَّتِكَ لَأُغۡوِيَنَّهُمۡ أَجۡمَعِينَ ۝٨٢
തഫ്സീർആയത്ത് 82
ഇബ്'ലീസ് പറഞ്ഞു: എങ്കിൽ നിൻ്റെ ശക്തിയും സർവ്വാധിപത്യവും കൊണ്ട് ഞാൻ സത്യം ചെയ്യുന്നു. ആദമിൻ്റെ സന്തതികളെ മുഴുവൻ ഞാൻ വഴികേടിലാക്കും.
Source : QUL
83

അവരില്‍ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ.

إِلَّا عِبَادَكَ مِنۡهُمُ ٱلۡمُخۡلَصِينَ ۝٨٣
തഫ്സീർആയത്ത് 83
എനിക്ക് വഴിപിഴപ്പിക്കാൻ സാധ്യമാക്കാത്ത നിലക്ക് നീ സംരക്ഷിക്കുകയും, നിന്നെ ആരാധിക്കുന്നതിന് മാത്രമായി നീ പ്രത്യേകം തിരഞ്ഞെടുത്തവരുമായ (ദാസന്മാർ) ഒഴികെ.
Source : QUL
84

അവന്‍ (അല്ലാഹു) പറഞ്ഞു: അപ്പോള്‍ സത്യം ഇതത്രെ - സത്യമേ ഞാന്‍ പറയുകയുള്ളൂ.

قَالَ فَٱلۡحَقُّ وَٱلۡحَقَّ أَقُولُ ۝٨٤
തഫ്സീർആയത്ത് 84
അല്ലാഹു പറഞ്ഞു: അപ്പോൾ സത്യം; അതെന്നിൽ നിന്നാണ്. സത്യം മാത്രമാണ് ഞാൻ പറയുന്നതും; അതല്ലാതെ ഞാൻ പറയുകയില്ല.
Source : QUL
85

നിന്നെയും അവരില്‍ നിന്ന് നിന്നെ പിന്തുടര്‍ന്ന മുഴുവന്‍ പേരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും.

لَأَمۡلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنۡهُمۡ أَجۡمَعِينَ ۝٨٥
തഫ്സീർആയത്ത് 85
പരലോകത്ത് നിന്നെയും, നിഷേധത്തിൽ നിന്നെ പിൻപറ്റിയ മുഴുവൻ ആദം സന്തതികളെയും കൊണ്ട് നരകം ഞാൻ നിറക്കുക തന്നെ ചെയ്യും.
Source : QUL
86

(നബിയേ,) പറയുക: ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാന്‍ നാട്യക്കാരുടെ കൂട്ടത്തിലുമല്ല.

قُلۡ مَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٖ وَمَآ أَنَا۠ مِنَ ٱلۡمُتَكَلِّفِينَ ۝٨٦
തഫ്സീർആയത്ത് 86
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഞാൻ നിങ്ങൾക്ക് എത്തിച്ചു നൽകുന്ന ഈ ഗുണകാംക്ഷ നിറഞ്ഞ ഉപദേശത്തിന് യാതൊരു പ്രതിഫലവും നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല. എന്നോട് കൽപ്പിക്കപ്പെട്ടതിൽ കൂടുതലായെന്തെങ്കിലും കൂട്ടിച്ചേർത്തു കൊണ്ട് കൃത്രിമം കാണിക്കുന്നവരിൽ പെട്ടവനുമല്ല ഞാൻ.
Source : QUL
87

ഇത് ലോകര്‍ക്കുള്ള ഒരു ഉല്‍ബോധനം മാത്രമാകുന്നു.

إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ ۝٨٧
തഫ്സീർആയത്ത് 87
ഖുർആൻ ജിന്നുകളിലും മനുഷ്യരിലും പെട്ട, വിധിവിലക്കുകൾ പാലിക്കാൻ ബാധ്യതയുള്ളവർക്കുള്ള ഒരു ഉൽബോധനമല്ലാതെ മറ്റൊന്നുമല്ല.
Source : QUL
88

ഒരു കാലയളവിനു ശേഷം ഇതിലെ വൃത്താന്തം നിങ്ങള്‍ക്ക് മനസ്സിലാവുക തന്നെ ചെയ്യും.

وَلَتَعۡلَمُنَّ نَبَأَهُۥ بَعۡدَ حِينِۭ ۝٨٨
തഫ്സീർആയത്ത് 88
ഒരു കാലയളവിന് ശേഷം നിങ്ങളുടെ മരണവേളയിൽ, ഖുർആനിൻ്റെ വൃത്താന്തം -അത് സത്യമാണെന്നത്- നിങ്ങൾ അറിയുക തന്നെ ചെയ്യും.
Source : QUL