Wednesday, 12 August 2026 Hijri: 06:47:47 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Quran translation reader

അർ റഅ്ദ് الرعد Ar-Rad

Surah 13 മദനിയ്യ • مدنية • Madaniyah 43 ആയത്തുകൾ • 43 Ayahs

സൂറത്ത് അർ റഅ്ദ് (Ar-Rad), ഖുർആൻ അധ്യായം 13 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 43 ആയത്തുകൾ വായിക്കുക. Read Surah Ar-Rad with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

അലിഫ് - ലാം - മീം - റാഅ്. ഇത് വേദപുസ്തകത്തിലെ വചനങ്ങളാണ്. നിന്റെ നാഥനില്‍ നിന്ന് നിനക്ക് അവതരിച്ചത്. തീര്‍ത്തും സത്യമാണിത്. എങ്കിലും ജനങ്ങളിലേറെപ്പേരും വിശ്വസിക്കുന്നവരല്ല.

الٓمٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِۗ وَٱلَّذِيٓ أُنزِلَ إِلَيۡكَ مِن رَّبِّكَ ٱلۡحَقُّ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يُؤۡمِنُونَ ۝١
2

നിങ്ങള്‍ കാണുന്ന താങ്ങൊന്നുമില്ലാതെ ആകാശങ്ങളെ ഉയര്‍ത്തിനിര്‍ത്തിയവന്‍ അല്ലാഹുവാണ്. പിന്നെ അവന്‍ സിംഹാസനസ്ഥനായി. അവന്‍ സൂര്യ ചന്ദ്രന്മാരെ അധീനപ്പെടുത്തിയിരിക്കുന്നു. എല്ലാം നിശ്ചിത കാലപരിധിയില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്. അവന്‍ കാര്യങ്ങളെല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഈ തെളിവുകളെല്ലാം വിവരിച്ചുതരികയും ചെയ്യുന്നു. നിങ്ങളുടെ നാഥനുമായി സന്ധിക്കുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ദൃഢബോധ്യമുള്ളവരാകാന്‍.

ٱللَّهُ ٱلَّذِي رَفَعَ ٱلسَّمَٰوَٰتِ بِغَيۡرِ عَمَدٖ تَرَوۡنَهَاۖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمّٗىۚ يُدَبِّرُ ٱلۡأَمۡرَ يُفَصِّلُ ٱلۡأٓيَٰتِ لَعَلَّكُم بِلِقَآءِ رَبِّكُمۡ تُوقِنُونَ ۝٢
3

അവനാണ് ഈ ഭൂമിയെ വിശാലമാക്കിയത്. അവനതില്‍ നീങ്ങിപ്പോകാത്ത പര്‍വതങ്ങളുണ്ടാക്കി; നദികളും. അവന്‍ തന്നെ എല്ലാ പഴങ്ങളിലും ഈരണ്ട് ഇണകളെ സൃഷ്ടിച്ചു. അവന്‍ രാവ് കൊണ്ട് പകലിനെ മൂടുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും അടയാളങ്ങളുണ്ട്.

وَهُوَ ٱلَّذِي مَدَّ ٱلۡأَرۡضَ وَجَعَلَ فِيهَا رَوَٰسِيَ وَأَنۡهَٰرٗاۖ وَمِن كُلِّ ٱلثَّمَرَٰتِ جَعَلَ فِيهَا زَوۡجَيۡنِ ٱثۡنَيۡنِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ ۝٣
4

ഭൂമിയില്‍ അടുത്തടുത്തുള്ള ഖണ്ഡങ്ങളുണ്ട്. മുന്തിരിത്തോപ്പുകളുണ്ട്. കൃഷിയുണ്ട്. ഒറ്റയായും കൂട്ടായും വളരുന്ന ഈത്തപ്പനകളുണ്ട്. എല്ലാറ്റിനെയും നനയ്ക്കുന്നത് ഒരേ വെള്ളമാണ്. എന്നിട്ടും ചില പഴങ്ങളുടെ രുചി മറ്റുചിലതിന്റേതിനെക്കാള്‍ നാം വിശിഷ്ടമാക്കിയിരിക്കുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.

وَفِي ٱلۡأَرۡضِ قِطَعٞ مُّتَجَٰوِرَٰتٞ وَجَنَّٰتٞ مِّنۡ أَعۡنَٰبٖ وَزَرۡعٞ وَنَخِيلٞ صِنۡوَانٞ وَغَيۡرُ صِنۡوَانٖ يُسۡقَىٰ بِمَآءٖ وَٰحِدٖ وَنُفَضِّلُ بَعۡضَهَا عَلَىٰ بَعۡضٖ فِي ٱلۡأُكُلِۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ ۝٤
5

നീ അദ്ഭുതപ്പെടുന്നുവെങ്കില്‍ ജനത്തിന്റെ ഈ വാക്കാണ് ഏറെ അദ്ഭുതകരമായിട്ടുള്ളത്: "നാം മരിച്ചു മണ്ണായിക്കഴിഞ്ഞാല്‍ വീണ്ടും പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ?” അവരാണ് തങ്ങളുടെ നാഥനില്‍ അവിശ്വസിച്ചവര്‍. അവരുടെ കണ്ഠങ്ങളില്‍ ചങ്ങലകളുണ്ട്. നരകാവകാശികളും അവര്‍ തന്നെ. അവരതില്‍ നിത്യവാസികളായിരിക്കും.

۞ وَإِن تَعۡجَبۡ فَعَجَبٞ قَوۡلُهُمۡ أَءِذَا كُنَّا تُرَٰبًا أَءِنَّا لَفِي خَلۡقٖ جَدِيدٍۗ أُوْلَٰٓئِكَ ٱلَّذِينَ كَفَرُواْ بِرَبِّهِمۡۖ وَأُوْلَٰٓئِكَ ٱلۡأَغۡلَٰلُ فِيٓ أَعۡنَاقِهِمۡۖ وَأُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ۝٥
6

ഇക്കൂട്ടര്‍ നിന്നോട് നന്മക്കു മുമ്പെ തിന്മക്കായി തിടുക്കം കൂട്ടുന്നു. എന്നാല്‍ ഇവര്‍ക്കു മുമ്പ് ഗുണപാഠമുള്‍ക്കൊള്ളുന്ന ശിക്ഷകള്‍ എത്രയോ കഴിഞ്ഞുപോയിട്ടുണ്ട്. ജനം അതിക്രമം കാണിച്ചിട്ടും നിന്റെ നാഥന്‍ അവര്‍ക്ക് ഏറെ മാപ്പേകിയിട്ടുമുണ്ട്. നിന്റെ നാഥന്‍ കഠിനമായി ശിക്ഷിക്കുന്നവനുമാണ്.

وَيَسۡتَعۡجِلُونَكَ بِٱلسَّيِّئَةِ قَبۡلَ ٱلۡحَسَنَةِ وَقَدۡ خَلَتۡ مِن قَبۡلِهِمُ ٱلۡمَثُلَٰتُۗ وَإِنَّ رَبَّكَ لَذُو مَغۡفِرَةٖ لِّلنَّاسِ عَلَىٰ ظُلۡمِهِمۡۖ وَإِنَّ رَبَّكَ لَشَدِيدُ ٱلۡعِقَابِ ۝٦
7

സത്യനിഷേധികള്‍ ചോദിക്കുന്നു: "ഇയാള്‍ക്ക് ഇയാളുടെ നാഥനില്‍ നിന്ന് ഒരു ദൃഷ്ടാന്തവും ഇറക്കിക്കിട്ടാത്തതെന്ത്?” എന്നാല്‍ നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. എല്ലാ ജനതക്കുമുണ്ട് ഒരു വഴികാട്ടി.

وَيَقُولُ ٱلَّذِينَ كَفَرُواْ لَوۡلَآ أُنزِلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦٓۗ إِنَّمَآ أَنتَ مُنذِرٞۖ وَلِكُلِّ قَوۡمٍ هَادٍ ۝٧
8

ഓരോ സ്ത്രീയും ഗര്‍ഭാശയത്തില്‍ ചുമക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കുറവ് വരുത്തുന്നതും അധികരിപ്പിക്കുന്നതും അവന്നറിയാം. എല്ലാ കാര്യങ്ങള്‍ക്കും അവന്റെയടുത്ത് വ്യക്തമായ വ്യവസ്ഥകളുണ്ട്.

ٱللَّهُ يَعۡلَمُ مَا تَحۡمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلۡأَرۡحَامُ وَمَا تَزۡدَادُۚ وَكُلُّ شَيۡءٍ عِندَهُۥ بِمِقۡدَارٍ ۝٨
9

അവന്‍ ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവനാണ്. മഹാനും ഉന്നതനുമാണ്.

عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِ ٱلۡكَبِيرُ ٱلۡمُتَعَالِ ۝٩
10

നിങ്ങളിലെ മെല്ലെ സംസാരിക്കുന്നവനും ഉറക്കെ സംസാരിക്കുന്നവനും രാവില്‍ മറഞ്ഞിരിക്കുന്നവനും പകലില്‍ ഇറങ്ങിനടക്കുന്നവനുമെല്ലാം അവനെ സംബന്ധിച്ചിടത്തോളം സമമാണ്.

سَوَآءٞ مِّنكُم مَّنۡ أَسَرَّ ٱلۡقَوۡلَ وَمَن جَهَرَ بِهِۦ وَمَنۡ هُوَ مُسۡتَخۡفِۭ بِٱلَّيۡلِ وَسَارِبُۢ بِٱلنَّهَارِ ۝١٠
11

എല്ലാ ഓരോ മനുഷ്യന്റെയും മുന്നിലും പിന്നിലും അവന്നായി നിയോഗിക്കപ്പെട്ട മേല്‍നോട്ടക്കാരുണ്ട്. അല്ലാഹുവിന്റെ കല്‍പന പ്രകാരം അവരവനെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ. എന്നാല്‍ അല്ലാഹു ഒരു ജനതക്ക് വല്ല ദുരിതവും വരുത്താനുദ്ദേശിച്ചാല്‍ ആര്‍ക്കും അത് തടുക്കാനാവില്ല. അവനെക്കൂടാതെ അവര്‍ക്ക് രക്ഷകനുമില്ല.

لَهُۥ مُعَقِّبَٰتٞ مِّنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦ يَحۡفَظُونَهُۥ مِنۡ أَمۡرِ ٱللَّهِۗ إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوۡمٍ حَتَّىٰ يُغَيِّرُواْ مَا بِأَنفُسِهِمۡۗ وَإِذَآ أَرَادَ ٱللَّهُ بِقَوۡمٖ سُوٓءٗا فَلَا مَرَدَّ لَهُۥۚ وَمَا لَهُم مِّن دُونِهِۦ مِن وَالٍ ۝١١
12

പേടിയും പ്രതീക്ഷയുമുണ്ടാക്കുന്ന മിന്നല്‍പ്പിണര്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നത് അവനാണ്. ജലവാഹിനികളായ കനത്ത കാര്‍മേഘങ്ങളുണ്ടാക്കുന്നതും അവന്‍ തന്നെ.

هُوَ ٱلَّذِي يُرِيكُمُ ٱلۡبَرۡقَ خَوۡفٗا وَطَمَعٗا وَيُنشِئُ ٱلسَّحَابَ ٱلثِّقَالَ ۝١٢
13

ഇടിനാദം അവനെ സ്തുതിച്ചുകൊണ്ട് അവന്റെ വിശുദ്ധിയെ വാഴ്ത്തുന്നു. അവനെ സംബന്ധിച്ച ഭയത്താല്‍ മലക്കുകളും അതുതന്നെ ചെയ്യുന്നു. അവന്‍ ഘോരഗര്‍ജനമുള്ള ഇടിവാളുകളയക്കുന്നു. അങ്ങനെ അവര്‍ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കെ അവനുദ്ദേശിക്കുന്നവരില്‍ അത് പതിക്കുന്നു. അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനാണവന്‍.

وَيُسَبِّحُ ٱلرَّعۡدُ بِحَمۡدِهِۦ وَٱلۡمَلَٰٓئِكَةُ مِنۡ خِيفَتِهِۦ وَيُرۡسِلُ ٱلصَّوَٰعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمۡ يُجَٰدِلُونَ فِي ٱللَّهِ وَهُوَ شَدِيدُ ٱلۡمِحَالِ ۝١٣
14

അവനോടുള്ളതുമാത്രമാണ് യഥാര്‍ഥ പ്രാര്‍ഥന. അവനെക്കൂടാതെ ഇക്കൂട്ടര്‍ ആരോടൊക്കെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ക്കൊന്നും ഒരുത്തരവും നല്‍കാനാവില്ല. വെള്ളത്തിലേക്ക് ഇരുകൈകളും നീട്ടി അത് വായിലെത്താന്‍ കാത്തിരിക്കുന്നവനെപ്പോലെയാണവര്‍. വെള്ളം അങ്ങോട്ടെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന പൂര്‍ണമായും പാഴായതുതന്നെ.

لَهُۥ دَعۡوَةُ ٱلۡحَقِّۚ وَٱلَّذِينَ يَدۡعُونَ مِن دُونِهِۦ لَا يَسۡتَجِيبُونَ لَهُم بِشَيۡءٍ إِلَّا كَبَٰسِطِ كَفَّيۡهِ إِلَى ٱلۡمَآءِ لِيَبۡلُغَ فَاهُ وَمَا هُوَ بِبَٰلِغِهِۦۚ وَمَا دُعَآءُ ٱلۡكَٰفِرِينَ إِلَّا فِي ضَلَٰلٖ ۝١٤
15

ആകാശഭൂമികളിലുള്ളവരൊക്കെയും ഇഷ്ടത്തോടെയോ നിര്‍ബന്ധിതമായോ സാഷ്ടാംഗം ചെയ്തുകൊണ്ടിരിക്കുന്നതും അല്ലാഹുവിനാണ്. അവരുടെ നിഴലുകള്‍ പോലും രാവിലെയും വൈകുന്നേരവും അതുതന്നെ ചെയ്യുന്നു.

وَلِلَّهِۤ يَسۡجُدُۤ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ طَوۡعٗا وَكَرۡهٗا وَظِلَٰلُهُم بِٱلۡغُدُوِّ وَٱلۡأٓصَالِ۩ ۝١٥
16

ചോദിക്കുക: ആരാണ് ആകാശഭൂമികളുടെ നാഥന്‍! പറയുക: അല്ലാഹു. അവരോട് പറയുക: എന്നിട്ടും സ്വന്തത്തിനുപോലും ഗുണമോ ദോഷമോ വരുത്താനാവാത്തവരെയാണോ നിങ്ങള്‍ അല്ലാഹുവെക്കൂടാതെ രക്ഷാധികാരികളാക്കിയിരിക്കുന്നത്? ചോദിക്കുക: കണ്ണുപൊട്ടനും കാഴ്ചയുള്ളവനും ഒരുപോലെയാണോ? ഇരുളും വെളിച്ചവും സമമാണോ? അതല്ല; അവരുടെ സാങ്കല്‍പിക സഹദൈവങ്ങള്‍ അല്ലാഹു സൃഷ്ടിക്കുന്നതുപോലെത്തന്നെ സൃഷ്ടി നടത്തുകയും അതുകണ്ട് ഇരുവിഭാഗത്തിന്റെയും സൃഷ്ടികളവര്‍ക്ക് തിരിച്ചറിയാതാവുകയുമാണോ ഉണ്ടായത്? പറയുക: എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്. അവന്‍ ഏകനും എല്ലാറ്റിനെയും അതിജയിക്കുന്നവനുമാണ്.

قُلۡ مَن رَّبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ قُلِ ٱللَّهُۚ قُلۡ أَفَٱتَّخَذۡتُم مِّن دُونِهِۦٓ أَوۡلِيَآءَ لَا يَمۡلِكُونَ لِأَنفُسِهِمۡ نَفۡعٗا وَلَا ضَرّٗاۚ قُلۡ هَلۡ يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُ أَمۡ هَلۡ تَسۡتَوِي ٱلظُّلُمَٰتُ وَٱلنُّورُۗ أَمۡ جَعَلُواْ لِلَّهِ شُرَكَآءَ خَلَقُواْ كَخَلۡقِهِۦ فَتَشَٰبَهَ ٱلۡخَلۡقُ عَلَيۡهِمۡۚ قُلِ ٱللَّهُ خَٰلِقُ كُلِّ شَيۡءٖ وَهُوَ ٱلۡوَٰحِدُ ٱلۡقَهَّٰرُ ۝١٦
17

അവന്‍ മാനത്തുനിന്നു വെള്ളമിറക്കി. അങ്ങനെ അരുവികളിലൂടെ അവയുടെ വലുപ്പത്തിന്റെ തോതനുസരിച്ച് അതൊഴുകി. ആ പ്രവാഹത്തിന്റെ ഉപരിതലത്തില്‍ പതയുണ്ട്. ആഭരണങ്ങളോ ഉപകരണങ്ങളോ ഉണ്ടാക്കാനായി അവര്‍ തീയിലിട്ടുരുക്കുന്നവയില്‍നിന്നും ഇതുപോലുള്ള പതയുണ്ടാകാറുണ്ട്. ഇവ്വിധമാണ് അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ പത വറ്റിപ്പോകുന്നു. ജനങ്ങള്‍ക്കുപകരിക്കുന്നത് ഭൂമിയില്‍ ബാക്കിയാവുകയും ചെയ്യും. അവ്വിധം അല്ലാഹു ഉദാഹരണങ്ങള്‍ സമര്‍പ്പിക്കുന്നു.

أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَسَالَتۡ أَوۡدِيَةُۢ بِقَدَرِهَا فَٱحۡتَمَلَ ٱلسَّيۡلُ زَبَدٗا رَّابِيٗاۖ وَمِمَّا يُوقِدُونَ عَلَيۡهِ فِي ٱلنَّارِ ٱبۡتِغَآءَ حِلۡيَةٍ أَوۡ مَتَٰعٖ زَبَدٞ مِّثۡلُهُۥۚ كَذَٰلِكَ يَضۡرِبُ ٱللَّهُ ٱلۡحَقَّ وَٱلۡبَٰطِلَۚ فَأَمَّا ٱلزَّبَدُ فَيَذۡهَبُ جُفَآءٗۖ وَأَمَّا مَا يَنفَعُ ٱلنَّاسَ فَيَمۡكُثُ فِي ٱلۡأَرۡضِۚ كَذَٰلِكَ يَضۡرِبُ ٱللَّهُ ٱلۡأَمۡثَالَ ۝١٧
18

തങ്ങളുടെ നാഥന്റെ ക്ഷണം സ്വീകരിച്ചവര്‍ക്ക് എല്ലാ നന്മയുമുണ്ട്. അവന്റെ ക്ഷണം സ്വീകരിക്കാത്തവരോ, അവര്‍ക്ക് ഭൂമിയിലുള്ള സകലതും അതോടൊപ്പം അത്ര വേറെയും ഉണ്ടായാല്‍ പോലും ശിക്ഷ ഒഴിവാകാന്‍ അതൊക്കെയും അവര്‍ പിഴയായി ഒടുക്കുമായിരുന്നു. അവര്‍ക്കാണ് കടുത്ത വിചാരണയുള്ളത്. അവരുടെ താവളം നരകമാണ്. എത്ര ചീത്ത സങ്കേതം!

لِلَّذِينَ ٱسۡتَجَابُواْ لِرَبِّهِمُ ٱلۡحُسۡنَىٰۚ وَٱلَّذِينَ لَمۡ يَسۡتَجِيبُواْ لَهُۥ لَوۡ أَنَّ لَهُم مَّا فِي ٱلۡأَرۡضِ جَمِيعٗا وَمِثۡلَهُۥ مَعَهُۥ لَٱفۡتَدَوۡاْ بِهِۦٓۚ أُوْلَٰٓئِكَ لَهُمۡ سُوٓءُ ٱلۡحِسَابِ وَمَأۡوَىٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمِهَادُ ۝١٨
19

അപ്പോള്‍ നിന്റെ നാഥന്‍ നിനക്കിറക്കിത്തന്നത് സത്യമാണെന്ന് അറിയുന്നവന്‍ കുരുടനെപ്പോലെയാകുമോ? വിചാരശാലികള്‍ മാത്രമേ കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുകയുള്ളൂ.

۞ أَفَمَن يَعۡلَمُ أَنَّمَآ أُنزِلَ إِلَيۡكَ مِن رَّبِّكَ ٱلۡحَقُّ كَمَنۡ هُوَ أَعۡمَىٰٓۚ إِنَّمَا يَتَذَكَّرُ أُوْلُواْ ٱلۡأَلۡبَٰبِ ۝١٩
20

അല്ലാഹുവോടുള്ള വാഗ്ദാനം പൂര്‍ണമായും നിറവേറ്റുന്നവരാണവര്‍. കരാര്‍ ലംഘിക്കാത്തവരും.

ٱلَّذِينَ يُوفُونَ بِعَهۡدِ ٱللَّهِ وَلَا يَنقُضُونَ ٱلۡمِيثَٰقَ ۝٢٠
21

ചേര്‍ത്തുവെക്കാന്‍ അല്ലാഹു കല്‍പിച്ച ബന്ധങ്ങളെയൊക്കെ കൂട്ടിയിണക്കുന്നവരാണവര്‍. തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരും. കടുത്ത വിചാരണയെ പേടിക്കുന്നവരുമാണ്.

وَٱلَّذِينَ يَصِلُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيَخۡشَوۡنَ رَبَّهُمۡ وَيَخَافُونَ سُوٓءَ ٱلۡحِسَابِ ۝٢١
22

അവര്‍ തങ്ങളുടെ നാഥന്റെ പ്രീതി കാംക്ഷിച്ച് ക്ഷമപാലിക്കുന്നവരുമാണ്. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം നല്‍കിയ വിഭവങ്ങളില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നവരുമാണ്. തിന്മയെ നന്മകൊണ്ടു തടയുന്നവരും. അവര്‍ക്കുള്ളതാണ് പരലോക നേട്ടം.

وَٱلَّذِينَ صَبَرُواْ ٱبۡتِغَآءَ وَجۡهِ رَبِّهِمۡ وَأَقَامُواْ ٱلصَّلَوٰةَ وَأَنفَقُواْ مِمَّا رَزَقۡنَٰهُمۡ سِرّٗا وَعَلَانِيَةٗ وَيَدۡرَءُونَ بِٱلۡحَسَنَةِ ٱلسَّيِّئَةَ أُوْلَٰٓئِكَ لَهُمۡ عُقۡبَى ٱلدَّارِ ۝٢٢
23

അതായത് സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങള്‍. അവരും അവരുടെ മാതാപിതാക്കളിലും ഇണകളിലും മക്കളിലുമുള്ള സദ്വൃത്തരും അതില്‍ പ്രവേശിക്കും. മലക്കുകള്‍ എല്ലാ കവാടങ്ങളിലൂടെയും അവരുടെ അടുത്തെത്തും.

جَنَّٰتُ عَدۡنٖ يَدۡخُلُونَهَا وَمَن صَلَحَ مِنۡ ءَابَآئِهِمۡ وَأَزۡوَٰجِهِمۡ وَذُرِّيَّٰتِهِمۡۖ وَٱلۡمَلَٰٓئِكَةُ يَدۡخُلُونَ عَلَيۡهِم مِّن كُلِّ بَابٖ ۝٢٣
24

മലക്കുകള്‍ പറയും: "നിങ്ങള്‍ ക്ഷമപാലിച്ചതിനാല്‍ നിങ്ങള്‍ക്ക് സമാധാനമുണ്ടാവട്ടെ.” ആ പരലോക ഭവനം എത്ര അനുഗ്രഹപൂര്‍ണം!

سَلَٰمٌ عَلَيۡكُم بِمَا صَبَرۡتُمۡۚ فَنِعۡمَ عُقۡبَى ٱلدَّارِ ۝٢٤
25

അല്ലാഹുവോടുള്ള കരാര്‍ ഉറപ്പിച്ചശേഷം ലംഘിക്കുകയും അവന്‍ കൂട്ടിയിണക്കാന്‍ കല്‍പിച്ചവയെ അറുത്തുമാറ്റുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് ശാപം. അവര്‍ക്കുണ്ടാവുക ഏറ്റവും ചീത്തയായ പാര്‍പ്പിടമാണ്.

وَٱلَّذِينَ يَنقُضُونَ عَهۡدَ ٱللَّهِ مِنۢ بَعۡدِ مِيثَٰقِهِۦ وَيَقۡطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفۡسِدُونَ فِي ٱلۡأَرۡضِ أُوْلَٰٓئِكَ لَهُمُ ٱللَّعۡنَةُ وَلَهُمۡ سُوٓءُ ٱلدَّارِ ۝٢٥
26

അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ സമൃദ്ധമായി നല്‍കുന്നു. വേറെ ചിലര്‍ക്കത് പരിമിതപ്പെടുത്തുന്നു. അവര്‍ ഈലോകജീവിതം കൊണ്ടുതന്നെ തൃപ്തിപ്പെട്ടിരിക്കുന്നു. എന്നാല്‍ പരലോകത്തെ അപേക്ഷിച്ച് ഐഹിക ജീവിതം നന്നെ തുച്ഛമായ വിഭവം മാത്രമാണ്.

ٱللَّهُ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ وَفَرِحُواْ بِٱلۡحَيَوٰةِ ٱلدُّنۡيَا وَمَا ٱلۡحَيَوٰةُ ٱلدُّنۡيَا فِي ٱلۡأٓخِرَةِ إِلَّا مَتَٰعٞ ۝٢٦
27

സത്യനിഷേധികള്‍ പറയുന്നു: "ഇയാള്‍ക്ക് എന്തുകൊണ്ടാണ് ഇയാളുടെ നാഥനില്‍നിന്ന് ഒരടയാളവും ഇറക്കിക്കിട്ടാത്തത്?” പറയുക: "തീര്‍ച്ചയായും അല്ലാഹു അവനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. പശ്ചാത്തപിച്ചു മടങ്ങുന്നവരെ അവന്‍ തന്നിലേക്കുള്ള നേര്‍വഴിയില്‍ നയിക്കുകയും ചെയ്യുന്നു.”

وَيَقُولُ ٱلَّذِينَ كَفَرُواْ لَوۡلَآ أُنزِلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦۚ قُلۡ إِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهۡدِيٓ إِلَيۡهِ مَنۡ أَنَابَ ۝٢٧
28

സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്.

ٱلَّذِينَ ءَامَنُواْ وَتَطۡمَئِنُّ قُلُوبُهُم بِذِكۡرِ ٱللَّهِۗ أَلَا بِذِكۡرِ ٱللَّهِ تَطۡمَئِنُّ ٱلۡقُلُوبُ ۝٢٨
29

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക് തിരിച്ചെത്താനുള്ളത് ഏറ്റം മികച്ച താവളം തന്നെ.

ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ طُوبَىٰ لَهُمۡ وَحُسۡنُ مَـَٔابٖ ۝٢٩
30

അവ്വിധം, നിന്നെ നാമൊരു സമുദായത്തിലേക്ക് ദൂതനായി നിയോഗിച്ചിരിക്കുന്നു. ഇതിനുമുമ്പും നിരവധി സമുദായങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. നാം നിനക്കു ബോധനമായി നല്‍കിയ സന്ദേശം നീയവര്‍ക്ക് വായിച്ചുകേള്‍പ്പിക്കാന്‍ വേണ്ടിയാണിത്. അവരോ, ദയാപരനായ ദൈവത്തെ തള്ളിപ്പറയുന്നു. പറയുക: അവനാണെന്റെ നാഥന്‍! അവനല്ലാതെ ദൈവമില്ല. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. എന്റെ തിരിച്ചുപോക്കും അവനിലേക്കുതന്നെ.

كَذَٰلِكَ أَرۡسَلۡنَٰكَ فِيٓ أُمَّةٖ قَدۡ خَلَتۡ مِن قَبۡلِهَآ أُمَمٞ لِّتَتۡلُوَاْ عَلَيۡهِمُ ٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ وَهُمۡ يَكۡفُرُونَ بِٱلرَّحۡمَٰنِۚ قُلۡ هُوَ رَبِّي لَآ إِلَٰهَ إِلَّا هُوَ عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ مَتَابِ ۝٣٠
31

പര്‍വതങ്ങളെ ചലിപ്പിക്കുകയോ ഭൂമിയെ തുണ്ടം തുണ്ടമാക്കി മുറിക്കുകയോ മരിച്ചവരോടു സംസാരിക്കുകയോ ചെയ്യാന്‍ കഴിവുറ്റഒരു ഖുര്‍ആന്‍ ഉണ്ടായാല്‍പ്പോലും അവരതില്‍ വിശ്വസിക്കുമായിരുന്നില്ല. എന്നാല്‍ കാര്യങ്ങളൊക്കെ അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്. സത്യവിശ്വാസികള്‍ മനസ്സിലാക്കുന്നില്ലേ; അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും നേര്‍വഴിയിലാക്കുമായിരുന്നു. സത്യനിഷേധികള്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി എന്തെങ്കിലും വിപത്ത് ബാധിച്ചുകൊണ്ടിരിക്കും. അല്ലെങ്കില്‍ അവരുടെ വീടുകള്‍ക്ക് അടുത്തുതന്നെ ദുരിതം വന്നുപതിക്കും; അല്ലാഹുവിന്റെ വാഗ്ദാനം പുലരുംവരെ. അല്ലാഹു ഒരിക്കലും വാഗ്ദാനം ലംഘിക്കുകയില്ല.

وَلَوۡ أَنَّ قُرۡءَانٗا سُيِّرَتۡ بِهِ ٱلۡجِبَالُ أَوۡ قُطِّعَتۡ بِهِ ٱلۡأَرۡضُ أَوۡ كُلِّمَ بِهِ ٱلۡمَوۡتَىٰۗ بَل لِّلَّهِ ٱلۡأَمۡرُ جَمِيعًاۗ أَفَلَمۡ يَاْيۡـَٔسِ ٱلَّذِينَ ءَامَنُوٓاْ أَن لَّوۡ يَشَآءُ ٱللَّهُ لَهَدَى ٱلنَّاسَ جَمِيعٗاۗ وَلَا يَزَالُ ٱلَّذِينَ كَفَرُواْ تُصِيبُهُم بِمَا صَنَعُواْ قَارِعَةٌ أَوۡ تَحُلُّ قَرِيبٗا مِّن دَارِهِمۡ حَتَّىٰ يَأۡتِيَ وَعۡدُ ٱللَّهِۚ إِنَّ ٱللَّهَ لَا يُخۡلِفُ ٱلۡمِيعَادَ ۝٣١
32

നിനക്കു മുമ്പും നിരവധി ദൈവദൂതന്മാര്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ നാം സത്യനിഷേധികള്‍ക്ക് അവസരം നീട്ടിക്കൊടുത്തുകൊണ്ടിരുന്നു. പിന്നീട് നാം അവരെ പിടികൂടി. നോക്കൂ: എന്റെ ശിക്ഷ എവ്വിധമായിരുന്നുവെന്ന്!

وَلَقَدِ ٱسۡتُهۡزِئَ بِرُسُلٖ مِّن قَبۡلِكَ فَأَمۡلَيۡتُ لِلَّذِينَ كَفَرُواْ ثُمَّ أَخَذۡتُهُمۡۖ فَكَيۡفَ كَانَ عِقَابِ ۝٣٢
33

അപ്പോള്‍ ഓരോ ആത്മാവും സമ്പാദിച്ചുകൊണ്ടിരിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നവനോടാണോ ഈ ധിക്കാരം? അവര്‍ അല്ലാഹുവിന് പങ്കാളികളെ ആരോപിച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ അവരുടെ പേരുകളൊന്നു പറഞ്ഞുതരിക. അല്ല; അല്ലാഹുവിന് ഭൂമിയില്‍ അറിയാത്ത കാര്യം അറിയിച്ചുകൊടുക്കുകയാണോ നിങ്ങള്‍? അതല്ല; തോന്നുന്നതൊക്കെ വിളിച്ചുപറയുകയാണോ? എന്നാല്‍ വസ്തുത അതൊന്നുമല്ല; സത്യനിഷേധികള്‍ക്ക് അവരുടെ കുതന്ത്രം കൌതുകകരമായി തോന്നിയിരിക്കുന്നു. സത്യപാതയില്‍നിന്ന് അവര്‍ തടയപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു ആരെയെങ്കിലും ദുര്‍മാര്‍ഗത്തിലാക്കുകയാണെങ്കില്‍ പിന്നെ അവനെ നേര്‍വഴിയിലാക്കുന്ന ആരുമില്ല.

أَفَمَنۡ هُوَ قَآئِمٌ عَلَىٰ كُلِّ نَفۡسِۭ بِمَا كَسَبَتۡۗ وَجَعَلُواْ لِلَّهِ شُرَكَآءَ قُلۡ سَمُّوهُمۡۚ أَمۡ تُنَبِّـُٔونَهُۥ بِمَا لَا يَعۡلَمُ فِي ٱلۡأَرۡضِ أَم بِظَٰهِرٖ مِّنَ ٱلۡقَوۡلِۗ بَلۡ زُيِّنَ لِلَّذِينَ كَفَرُواْ مَكۡرُهُمۡ وَصُدُّواْ عَنِ ٱلسَّبِيلِۗ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ ۝٣٣
34

അവര്‍ക്ക് ഐഹികജീവിതത്തില്‍ അര്‍ഹമായ ശിക്ഷയുണ്ട്. പരലോക ശിക്ഷയോ ഏറെ ദുരിത പൂര്‍ണവും. അല്ലാഹുവില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല.

لَّهُمۡ عَذَابٞ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَعَذَابُ ٱلۡأٓخِرَةِ أَشَقُّۖ وَمَا لَهُم مِّنَ ٱللَّهِ مِن وَاقٖ ۝٣٤
35

ഭക്തന്മാര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗത്തിന്റെ ഉപമ ഇതാണ്: അതിന്റെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അതിലെ കനികളും തണലും ശാശ്വതമായിരിക്കും. ദൈവഭക്തന്മാരുടെ മടക്കം അവിടേക്കാണ്. സത്യനിഷേധികളുടെ ഒടുക്കമോ നരകത്തീയിലും.

۞ مَّثَلُ ٱلۡجَنَّةِ ٱلَّتِي وُعِدَ ٱلۡمُتَّقُونَۖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ أُكُلُهَا دَآئِمٞ وَظِلُّهَاۚ تِلۡكَ عُقۡبَى ٱلَّذِينَ ٱتَّقَواْۚ وَّعُقۡبَى ٱلۡكَٰفِرِينَ ٱلنَّارُ ۝٣٥
36

നാം നേരത്തെ വേദപുസ്തകം നല്‍കിയവര്‍ നിനക്ക് ഇറക്കിയ ഈ വേദപുസ്തകത്തില്‍ സന്തുഷ്ടരാണ്. എന്നാല്‍ സഖ്യകക്ഷികളില്‍ ചിലര്‍ ഇതിന്റെ ചില ഭാഗങ്ങള്‍ അംഗീകരിക്കാത്തവരാണ്. പറയുക: "ഞാന്‍ അല്ലാഹുവിനു മാത്രം വഴിപ്പെടാനാണ് കല്‍പിക്കപ്പെട്ടിരിക്കുന്നത്. അവനില്‍ ഒന്നും പങ്കുചേര്‍ക്കാതിരിക്കാനും. അതിനാല്‍ ഞാന്‍ ക്ഷണിക്കുന്നത് അവനിലേക്കാണ്. എന്റെ മടക്കവും അവങ്കലേക്കുതന്നെ.”

وَٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَفۡرَحُونَ بِمَآ أُنزِلَ إِلَيۡكَۖ وَمِنَ ٱلۡأَحۡزَابِ مَن يُنكِرُ بَعۡضَهُۥۚ قُلۡ إِنَّمَآ أُمِرۡتُ أَنۡ أَعۡبُدَ ٱللَّهَ وَلَآ أُشۡرِكَ بِهِۦٓۚ إِلَيۡهِ أَدۡعُواْ وَإِلَيۡهِ مَـَٔابِ ۝٣٦
37

ഇവ്വിധം നാം ഇതിനെ ഒരു ന്യായപ്രമാണമായി അറബിഭാഷയില്‍ ഇറക്കിയിരിക്കുന്നു. നിനക്ക് ഈ അറിവ് വന്നെത്തിയശേഷവും നീ അവരുടെ ഇച്ഛകളെ പിന്‍പറ്റുകയാണെങ്കില്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് നിന്നെ കാക്കുന്ന ഒരു രക്ഷകനോ കാവല്‍ക്കാരനോ നിനക്കുണ്ടാവില്ല.

وَكَذَٰلِكَ أَنزَلۡنَٰهُ حُكۡمًا عَرَبِيّٗاۚ وَلَئِنِ ٱتَّبَعۡتَ أَهۡوَآءَهُم بَعۡدَ مَا جَآءَكَ مِنَ ٱلۡعِلۡمِ مَا لَكَ مِنَ ٱللَّهِ مِن وَلِيّٖ وَلَا وَاقٖ ۝٣٧
38

നിനക്കുമുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്കു നാം ഇണകളെയും സന്താനങ്ങളെയും നല്‍കിയിട്ടുമുണ്ട്. ഒരു ദൈവദൂതന്നും അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. എല്ലാ കാലഘട്ടത്തിനും ഒരു പ്രമാണമുണ്ട്.

وَلَقَدۡ أَرۡسَلۡنَا رُسُلٗا مِّن قَبۡلِكَ وَجَعَلۡنَا لَهُمۡ أَزۡوَٰجٗا وَذُرِّيَّةٗۚ وَمَا كَانَ لِرَسُولٍ أَن يَأۡتِيَ بِـَٔايَةٍ إِلَّا بِإِذۡنِ ٱللَّهِۗ لِكُلِّ أَجَلٖ كِتَابٞ ۝٣٨
39

അല്ലാഹു അവനിച്ഛിക്കുന്നതിനെ മായ്ച്ചുകളയുന്നു. അവനിച്ഛിക്കുന്നത് നിലനിര്‍ത്തുകയും ചെയ്യുന്നു. എല്ലാറ്റിനും ആധാരമായ മൂലപ്രമാണം അവന്റെ അടുത്താണുള്ളത്.

يَمۡحُواْ ٱللَّهُ مَا يَشَآءُ وَيُثۡبِتُۖ وَعِندَهُۥٓ أُمُّ ٱلۡكِتَٰبِ ۝٣٩
40

അവര്‍ക്കു നാം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്ന ശിക്ഷയില്‍ ചിലത് നിനക്കു നാം കാണിച്ചുതന്നേക്കാം. അല്ലെങ്കില്‍ അതിനുമുമ്പെ നിന്റെ ജീവിതം നാം അവസാനിപ്പിച്ചേക്കാം. എന്തായാലും നമ്മുടെ സന്ദേശം എത്തിക്കേണ്ട ചുമതല മാത്രമേ നിനക്കുള്ളൂ. കണക്കുനോക്കുന്ന പണി നമ്മുടേതാണ്.

وَإِن مَّا نُرِيَنَّكَ بَعۡضَ ٱلَّذِي نَعِدُهُمۡ أَوۡ نَتَوَفَّيَنَّكَ فَإِنَّمَا عَلَيۡكَ ٱلۡبَلَٰغُ وَعَلَيۡنَا ٱلۡحِسَابُ ۝٤٠
41

നാം ഈ ഭൂമിയെ അതിന്റെ നാനാഭാഗത്തുനിന്നും ചുരുക്കിക്കൊണ്ടുവരുന്നത് അവര്‍ കാണുന്നില്ലേ? അല്ലാഹു എല്ലാം തീരുമാനിക്കുന്നു. അവന്റെ തീരുമാനം മാറ്റിമറിക്കാനാരുമില്ല. അവന്‍ അതിവേഗം കണക്കുനോക്കുന്നവനാണ്.

أَوَلَمۡ يَرَوۡاْ أَنَّا نَأۡتِي ٱلۡأَرۡضَ نَنقُصُهَا مِنۡ أَطۡرَافِهَاۚ وَٱللَّهُ يَحۡكُمُ لَا مُعَقِّبَ لِحُكۡمِهِۦۚ وَهُوَ سَرِيعُ ٱلۡحِسَابِ ۝٤١
42

ഇവര്‍ക്കു മുമ്പുണ്ടായിരുന്നവരും പല തന്ത്രങ്ങളും പയറ്റിയിട്ടുണ്ട്. എന്നാല്‍ ഫലവത്തായ തന്ത്രങ്ങളൊക്കെയും അല്ലാഹുവിന്റേതാണ്. ഓരോ മനുഷ്യനും നേടിക്കൊണ്ടിരിക്കുന്നതെന്തെന്നു അവന്‍ നന്നായറിയുന്നു. ശോഭനമായ അന്ത്യം ആരുടേതാണെന്ന് ഈ സത്യനിഷേധികള്‍ അടുത്തുതന്നെ അറിയും.

وَقَدۡ مَكَرَ ٱلَّذِينَ مِن قَبۡلِهِمۡ فَلِلَّهِ ٱلۡمَكۡرُ جَمِيعٗاۖ يَعۡلَمُ مَا تَكۡسِبُ كُلُّ نَفۡسٖۗ وَسَيَعۡلَمُ ٱلۡكُفَّٰرُ لِمَنۡ عُقۡبَى ٱلدَّارِ ۝٤٢
43

സത്യനിഷേധികള്‍ പറയുന്നു, നിന്നെ ദൈവം അയച്ചതല്ലെന്ന്. പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. വേദവിജ്ഞാനമുള്ളവരും.

وَيَقُولُ ٱلَّذِينَ كَفَرُواْ لَسۡتَ مُرۡسَلٗاۚ قُلۡ كَفَىٰ بِٱللَّهِ شَهِيدَۢا بَيۡنِي وَبَيۡنَكُمۡ وَمَنۡ عِندَهُۥ عِلۡمُ ٱلۡكِتَٰبِ ۝٤٣