Wednesday, 12 August 2026 Hijri: 06:47:57 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Quran translation reader

താഹാ طه Taha

Surah 20 മക്കിയ്യ • مكية • Makkiyah 135 ആയത്തുകൾ • 135 Ayahs

സൂറത്ത് താഹാ (Taha), ഖുർആൻ അധ്യായം 20 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 135 ആയത്തുകൾ വായിക്കുക. Read Surah Taha with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ത്വാഹാ.

طه ۝١
2

നിനക്കു നാം ഈ ഖുര്‍ആന്‍ ഇറക്കിയത് നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല.

مَآ أَنزَلۡنَا عَلَيۡكَ ٱلۡقُرۡءَانَ لِتَشۡقَىٰٓ ۝٢
3

ഭയഭക്തിയുള്ളവര്‍ക്ക് ഉദ്ബോധനമായാണ്.

إِلَّا تَذۡكِرَةٗ لِّمَن يَخۡشَىٰ ۝٣
4

ഭൂമിയും അത്യുന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവനില്‍ നിന്ന് ഇറക്കപ്പെട്ടതാണിത്.

تَنزِيلٗا مِّمَّنۡ خَلَقَ ٱلۡأَرۡضَ وَٱلسَّمَٰوَٰتِ ٱلۡعُلَى ۝٤
5

ആ പരമകാരുണികനായ അല്ലാഹു സിംഹാസനസ്ഥനായിരിക്കുന്നു.

ٱلرَّحۡمَٰنُ عَلَى ٱلۡعَرۡشِ ٱسۡتَوَىٰ ۝٥
6

ആകാശങ്ങളിലും ഭൂമിയിലും അവയ്ക്കിടയിലുമുള്ളതെല്ലാം അവന്റേതാണ്. മണ്ണിനടിയിലുമുള്ളതും.

لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ وَمَا بَيۡنَهُمَا وَمَا تَحۡتَ ٱلثَّرَىٰ ۝٦
7

നിനക്കു വേണമെങ്കില്‍ വാക്ക് ഉറക്കെ പറയാം. എന്നാല്‍ അല്ലാഹു രഹസ്യമായതും പരമ നിഗൂഢമായതുമെല്ലാം നന്നായറിയുന്നവനാണ്.

وَإِن تَجۡهَرۡ بِٱلۡقَوۡلِ فَإِنَّهُۥ يَعۡلَمُ ٱلسِّرَّ وَأَخۡفَى ۝٧
8

അല്ലാഹു. അവനല്ലാതെ ദൈവമില്ല. ഉല്‍കൃഷ്ട നാമങ്ങളെല്ലാം അവന്നുള്ളതാണ്.

ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ لَهُ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ ۝٨
9

മൂസയുടെ കഥ നിനക്കു വന്നെത്തിയോ?

وَهَلۡ أَتَىٰكَ حَدِيثُ مُوسَىٰٓ ۝٩
10

അദ്ദേഹം തീ കണ്ട സന്ദര്‍ഭം: അപ്പോള്‍ അദ്ദേഹം തന്റെ കുടുംബത്തോടു പറഞ്ഞു: "ഇവിടെ നില്‍ക്കൂ. ഞാനിതാ തീ കാണുന്നു. അതില്‍നിന്ന് ഞാനല്‍പം തീയെടുത്ത് നിങ്ങള്‍ക്കായി കൊണ്ടുവരാം. അല്ലെങ്കില്‍ അവിടെ വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടെത്തിയേക്കാം.”

إِذۡ رَءَا نَارٗا فَقَالَ لِأَهۡلِهِ ٱمۡكُثُوٓاْ إِنِّيٓ ءَانَسۡتُ نَارٗا لَّعَلِّيٓ ءَاتِيكُم مِّنۡهَا بِقَبَسٍ أَوۡ أَجِدُ عَلَى ٱلنَّارِ هُدٗى ۝١٠
11

അങ്ങനെ അദ്ദേഹം അവിടെയെത്തിയപ്പോള്‍ ഒരു വിളി കേട്ടു: "മൂസാ,

فَلَمَّآ أَتَىٰهَا نُودِيَ يَٰمُوسَىٰٓ ۝١١
12

"നിശ്ചയം; ഞാന്‍ നിന്റെ നാഥനാണ്. അതിനാല്‍ നീ നിന്റെ ചെരിപ്പ് അഴിച്ചുവെക്കുക. തീര്‍ച്ചയായും നീയിപ്പോള്‍ വിശുദ്ധമായ ത്വുവാ താഴ്വരയിലാണ്.

إِنِّيٓ أَنَا۠ رَبُّكَ فَٱخۡلَعۡ نَعۡلَيۡكَ إِنَّكَ بِٱلۡوَادِ ٱلۡمُقَدَّسِ طُوٗى ۝١٢
13

"ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനമായി കിട്ടുന്നത് നന്നായി കേട്ടുമനസ്സിലാക്കുക.

وَأَنَا ٱخۡتَرۡتُكَ فَٱسۡتَمِعۡ لِمَا يُوحَىٰٓ ۝١٣
14

"തീര്‍ച്ചയായും ഞാന്‍ തന്നെ അല്ലാഹു. ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എനിക്കു വഴിപ്പെടുക. എന്നെ ഓര്‍ക്കാനായി നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക.

إِنَّنِيٓ أَنَا ٱللَّهُ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدۡنِي وَأَقِمِ ٱلصَّلَوٰةَ لِذِكۡرِيٓ ۝١٤
15

"തീര്‍ച്ചയായും അന്ത്യനാള്‍ വന്നെത്തുക തന്നെ ചെയ്യും. അതെപ്പോഴെന്നത് ഞാന്‍ മറച്ചുവെച്ചിരിക്കുകയാണ്. ഓരോ വ്യക്തിക്കും തന്റെ അധ്വാനഫലം കൃത്യമായി ലഭിക്കാന്‍ വേണ്ടിയാണിത്.

إِنَّ ٱلسَّاعَةَ ءَاتِيَةٌ أَكَادُ أُخۡفِيهَا لِتُجۡزَىٰ كُلُّ نَفۡسِۭ بِمَا تَسۡعَىٰ ۝١٥
16

"അതിനാല്‍ അന്ത്യദിനത്തില്‍ വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്യുന്നവര്‍ നിന്നെ വിശ്വാസത്തിന്റെ വഴിയില്‍നിന്ന് തെറ്റിച്ചു കളയാതിരിക്കട്ടെ. അങ്ങനെ സംഭവിച്ചാല്‍ നീയും നാശത്തിലകപ്പെടും.

فَلَا يَصُدَّنَّكَ عَنۡهَا مَن لَّا يُؤۡمِنُ بِهَا وَٱتَّبَعَ هَوَىٰهُ فَتَرۡدَىٰ ۝١٦
17

"മൂസാ, നിന്റെ വലതു കയ്യിലെന്താണ്?”

وَمَا تِلۡكَ بِيَمِينِكَ يَٰمُوسَىٰ ۝١٧
18

മൂസ പറഞ്ഞു: "ഇതെന്റെ വടിയാണ്. ഞാനിതിന്മേല്‍ ഊന്നി നടക്കുന്നു. ഞാനിതുകൊണ്ട് എന്റെ ആടുകള്‍ക്ക് ഇല വീഴ്ത്തിക്കൊടുക്കുന്നു. ഇതുകൊണ്ട് എനിക്ക് വേറെയും ചില ആവശ്യങ്ങളുണ്ട്.”

قَالَ هِيَ عَصَايَ أَتَوَكَّؤُاْ عَلَيۡهَا وَأَهُشُّ بِهَا عَلَىٰ غَنَمِي وَلِيَ فِيهَا مَـَٔارِبُ أُخۡرَىٰ ۝١٨
19

അല്ലാഹു കല്‍പിച്ചു: "മൂസാ, നീ ആ വടി താഴെയിടൂ.”

قَالَ أَلۡقِهَا يَٰمُوسَىٰ ۝١٩
20

അദ്ദേഹം അതു താഴെയിട്ടു. പെട്ടെന്നതാ, അതൊരിഴയുന്ന പാമ്പായിത്തീരുന്നു.

فَأَلۡقَىٰهَا فَإِذَا هِيَ حَيَّةٞ تَسۡعَىٰ ۝٢٠
21

അല്ലാഹു പറഞ്ഞു: "അതിനെ പിടിക്കൂ. പേടിക്കേണ്ട. നാം അതിനെ പൂര്‍വസ്ഥിതിയിലേക്കു തന്നെ തിരിച്ചുകൊണ്ടുവരും.

قَالَ خُذۡهَا وَلَا تَخَفۡۖ سَنُعِيدُهَا سِيرَتَهَا ٱلۡأُولَىٰ ۝٢١
22

"നിന്റെ കൈ നീ കക്ഷത്തു ചേര്‍ത്തുവെക്കുക. അപ്പോഴതു ദോഷമേതുമില്ലാതെ വെളുത്തു തിളങ്ങുന്നതായി പുറത്തുവരും. ഇത് മറ്റൊരു ദൃഷ്ടാന്തമാണ്.

وَٱضۡمُمۡ يَدَكَ إِلَىٰ جَنَاحِكَ تَخۡرُجۡ بَيۡضَآءَ مِنۡ غَيۡرِ سُوٓءٍ ءَايَةً أُخۡرَىٰ ۝٢٢
23

"നമ്മുടെ മഹത്തായ ചില ദൃഷ്ടാന്തങ്ങള്‍ നിന്നെ കാണിക്കാന്‍ വേണ്ടിയാണിത്.

لِنُرِيَكَ مِنۡ ءَايَٰتِنَا ٱلۡكُبۡرَى ۝٢٣
24

"നീയിനി ഫറവോന്റെ അടുത്തേക്ക് പോകൂ. അവന്‍ കടുത്ത ധിക്കാരിയായിത്തീര്‍ന്നിരിക്കുന്നു.”

ٱذۡهَبۡ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ ۝٢٤
25

മൂസ പറഞ്ഞു: "എന്റെ നാഥാ! എനിക്കു നീ ഹൃദയവിശാലത നല്‍കേണമേ.

قَالَ رَبِّ ٱشۡرَحۡ لِي صَدۡرِي ۝٢٥
26

"എന്റെ കാര്യം എനിക്കു നീ എളുപ്പമാക്കിത്തരേണമേ!

وَيَسِّرۡ لِيٓ أَمۡرِي ۝٢٦
27

"എന്റെ നാവിന്റെ കുരുക്കഴിച്ചു തരേണമേ!

وَٱحۡلُلۡ عُقۡدَةٗ مِّن لِّسَانِي ۝٢٧
28

"എന്റെ സംസാരം ജനം മനസ്സിലാക്കാനാവും വിധമാക്കേണമേ!

يَفۡقَهُواْ قَوۡلِي ۝٢٨
29

"എന്റെ കുടുംബത്തില്‍ നിന്ന് എനിക്കൊരു സഹായിയെ ഏര്‍പ്പെടുത്തിത്തരേണമേ?”

وَٱجۡعَل لِّي وَزِيرٗا مِّنۡ أَهۡلِي ۝٢٩
30

"എന്റെ സഹോദരന്‍ ഹാറൂനെ തന്നെ.

هَٰرُونَ أَخِي ۝٣٠
31

"അവനിലൂടെ എന്റെ കഴിവിന് മികവ് വരുത്തേണമേ.

ٱشۡدُدۡ بِهِۦٓ أَزۡرِي ۝٣١
32

"എന്റെ ദൌത്യത്തില്‍ അവനെ നീ പങ്കാളിയാക്കേണമേ.

وَأَشۡرِكۡهُ فِيٓ أَمۡرِي ۝٣٢
33

"ഞങ്ങള്‍ നിന്റെ വിശുദ്ധി ധാരാളമായി വാഴ്ത്താനാണിത്.

كَيۡ نُسَبِّحَكَ كَثِيرٗا ۝٣٣
34

"നിന്നെ നന്നായി ഓര്‍ക്കാനും.

وَنَذۡكُرَكَ كَثِيرًا ۝٣٤
35

"തീര്‍ച്ചയായും നീ ഞങ്ങളെ സദാ കണ്ടുകൊണ്ടിരിക്കുന്നവനാണല്ലോ.”

إِنَّكَ كُنتَ بِنَا بَصِيرٗا ۝٣٥
36

അല്ലാഹു അറിയിച്ചു: "മൂസാ, നീ ചോദിച്ചതൊക്കെ നിനക്കിതാ നല്‍കിക്കഴിഞ്ഞിരിക്കുന്നു.

قَالَ قَدۡ أُوتِيتَ سُؤۡلَكَ يَٰمُوسَىٰ ۝٣٦
37

"മറ്റൊരിക്കലും നിന്നോട് നാം ഔദാര്യം കാണിച്ചിട്ടുണ്ട്.

وَلَقَدۡ مَنَنَّا عَلَيۡكَ مَرَّةً أُخۡرَىٰٓ ۝٣٧
38

"ദിവ്യബോധനത്തിലൂടെ നല്‍കപ്പെടുന്ന കാര്യം നാം നിന്റെ മാതാവിന് ബോധനം നല്‍കിയപ്പോഴാണത്.”

إِذۡ أَوۡحَيۡنَآ إِلَىٰٓ أُمِّكَ مَا يُوحَىٰٓ ۝٣٨
39

"അതിതായിരുന്നു: “നീ ആ ശിശുവെ പെട്ടിയിലടക്കം ചെയ്യുക. എന്നിട്ട് പെട്ടി നദിയിലൊഴുക്കുക. നദി അതിനെ കരയിലെത്തിക്കും. എന്റെയും ആ ശിശുവിന്റെയും ശത്രു അവനെ എടുക്കും. മൂസാ, ഞാന്‍ എന്നില്‍ നിന്നുള്ള സ്നേഹം നിന്റെമേല്‍ വര്‍ഷിച്ചു. നീ എന്റെ മേല്‍നോട്ടത്തില്‍ വളര്‍ത്തപ്പെടാന്‍ വേണ്ടി.

أَنِ ٱقۡذِفِيهِ فِي ٱلتَّابُوتِ فَٱقۡذِفِيهِ فِي ٱلۡيَمِّ فَلۡيُلۡقِهِ ٱلۡيَمُّ بِٱلسَّاحِلِ يَأۡخُذۡهُ عَدُوّٞ لِّي وَعَدُوّٞ لَّهُۥۚ وَأَلۡقَيۡتُ عَلَيۡكَ مَحَبَّةٗ مِّنِّي وَلِتُصۡنَعَ عَلَىٰ عَيۡنِيٓ ۝٣٩
40

"നിന്റെ സഹോദരി നടന്നുപോവുകയായിരുന്നു. അവളവിടെ ചെന്നിങ്ങനെ പറഞ്ഞു: “ഈ കുഞ്ഞിനെ നന്നായി പോറ്റാന്‍ പറ്റുന്ന ഒരാളെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ?” അങ്ങനെ നിന്നെ നാം നിന്റെ മാതാവിന്റെ അടുത്തുതന്നെ തിരിച്ചെത്തിച്ചു. അവളുടെ കണ്‍കുളിര്‍ക്കാന്‍. അവള്‍ ദുഃഖിക്കാതിരിക്കാനും. നീ ഒരാളെ കൊന്നിരുന്നുവല്ലോ. എന്നാല്‍ അതിന്റെ മനഃപ്രയാസത്തില്‍നിന്ന് നിന്നെ നാം രക്ഷിച്ചു. പല തരത്തിലും നിന്നെ നാം പരീക്ഷിച്ചു. പിന്നീട് കൊല്ലങ്ങളോളം നീ മദ്യന്‍കാരുടെ കൂടെ താമസിച്ചു. അനന്തരം അല്ലയോ മൂസാ; ഇതാ ഇപ്പോള്‍ ദൈവ നിശ്ചയമനുസരിച്ച് നീ ഇവിടെ വന്നിരിക്കുന്നു.

إِذۡ تَمۡشِيٓ أُخۡتُكَ فَتَقُولُ هَلۡ أَدُلُّكُمۡ عَلَىٰ مَن يَكۡفُلُهُۥۖ فَرَجَعۡنَٰكَ إِلَىٰٓ أُمِّكَ كَيۡ تَقَرَّ عَيۡنُهَا وَلَا تَحۡزَنَۚ وَقَتَلۡتَ نَفۡسٗا فَنَجَّيۡنَٰكَ مِنَ ٱلۡغَمِّ وَفَتَنَّٰكَ فُتُونٗاۚ فَلَبِثۡتَ سِنِينَ فِيٓ أَهۡلِ مَدۡيَنَ ثُمَّ جِئۡتَ عَلَىٰ قَدَرٖ يَٰمُوسَىٰ ۝٤٠
41

"ഞാനിതാ നിന്നെ എനിക്കുവേണ്ടി വളര്‍ത്തിയെടുത്തിരിക്കുന്നു.

وَٱصۡطَنَعۡتُكَ لِنَفۡسِي ۝٤١
42

"എന്റെ തെളിവുകളുമായി നീയും നിന്റെ സഹോദരനും പോവുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ വീഴ്ചവരുത്തരുത്.

ٱذۡهَبۡ أَنتَ وَأَخُوكَ بِـَٔايَٰتِي وَلَا تَنِيَا فِي ذِكۡرِي ۝٤٢
43

"നിങ്ങളിരുവരും ഫറവോന്റെ അടുത്തേക്ക് പോവുക. നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുന്നു.

ٱذۡهَبَآ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ ۝٤٣
44

"നിങ്ങളവനോട് സൌമ്യമായി സംസാരിക്കുക. ഒരുവേള അവന്‍ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ? അല്ലെങ്കില്‍ ഭയന്ന് അനുസരിച്ചെങ്കിലോ?”

فَقُولَا لَهُۥ قَوۡلٗا لَّيِّنٗا لَّعَلَّهُۥ يَتَذَكَّرُ أَوۡ يَخۡشَىٰ ۝٤٤
45

അവരിരുവരും പറഞ്ഞു: "ഞങ്ങളുടെ നാഥാ! ഫറവോന്‍ ഞങ്ങളോട് അവിവേകമോ അതിക്രമമോ കാണിക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.”

قَالَا رَبَّنَآ إِنَّنَا نَخَافُ أَن يَفۡرُطَ عَلَيۡنَآ أَوۡ أَن يَطۡغَىٰ ۝٤٥
46

അല്ലാഹു പറഞ്ഞു: "നിങ്ങള്‍ പേടിക്കേണ്ട. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. ഞാന്‍ എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്.”

قَالَ لَا تَخَافَآۖ إِنَّنِي مَعَكُمَآ أَسۡمَعُ وَأَرَىٰ ۝٤٦
47

"അതിനാല്‍ നിങ്ങളിരുവരും അവന്റെയടുത്ത് ചെന്ന് പറയുക: “തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ നാഥന്റെ ദൂതന്മാരാണ്. അതിനാല്‍ ഇസ്രയേല്‍ മക്കളെ നീ ഞങ്ങളോടൊപ്പമയക്കുക. അവരെ പീഡിപ്പിക്കരുത്. നിന്റെ അടുത്ത് ഞങ്ങള്‍ വന്നത് നിന്റെ നാഥനില്‍നിന്നുള്ള വ്യക്തമായ തെളിവുകളുമായാണ്. നേര്‍വഴിയില്‍ നടക്കുന്നവര്‍ക്കാണ് സമാധാനമുണ്ടാവുക.

فَأۡتِيَاهُ فَقُولَآ إِنَّا رَسُولَا رَبِّكَ فَأَرۡسِلۡ مَعَنَا بَنِيٓ إِسۡرَٰٓءِيلَ وَلَا تُعَذِّبۡهُمۡۖ قَدۡ جِئۡنَٰكَ بِـَٔايَةٖ مِّن رَّبِّكَۖ وَٱلسَّلَٰمُ عَلَىٰ مَنِ ٱتَّبَعَ ٱلۡهُدَىٰٓ ۝٤٧
48

“സത്യത്തെ തള്ളിപ്പറയുകയും അതില്‍നിന്ന് പിന്തിരിഞ്ഞു പോവുകയും ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയാണുണ്ടാവുകയെന്ന് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നു.”

إِنَّا قَدۡ أُوحِيَ إِلَيۡنَآ أَنَّ ٱلۡعَذَابَ عَلَىٰ مَن كَذَّبَ وَتَوَلَّىٰ ۝٤٨
49

ഫറവോന്‍ ചോദിച്ചു: "മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ ഈ രക്ഷിതാവ്?”

قَالَ فَمَن رَّبُّكُمَا يَٰمُوسَىٰ ۝٤٩
50

മൂസ പറഞ്ഞു: "എല്ലാ ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും പിന്നെ അവയ്ക്ക് വഴി കാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്.

قَالَ رَبُّنَا ٱلَّذِيٓ أَعۡطَىٰ كُلَّ شَيۡءٍ خَلۡقَهُۥ ثُمَّ هَدَىٰ ۝٥٠
51

അയാള്‍ ചോദിച്ചു: "അപ്പോള്‍ നേരത്തെ കഴിഞ്ഞുപോയ തലമുറകളുടെ സ്ഥിതിയോ?”

قَالَ فَمَا بَالُ ٱلۡقُرُونِ ٱلۡأُولَىٰ ۝٥١
52

മൂസ പറഞ്ഞു: "അതേക്കുറിച്ചുള്ള എല്ലാ വിവരവും എന്റെ നാഥന്റെ അടുക്കല്‍ ഒരു പ്രമാണത്തിലുണ്ട്. എന്റെ നാഥന്‍ ഒട്ടും പിഴവു പറ്റാത്തവനാണ്. തീരെ മറവിയില്ലാത്തവനും.”

قَالَ عِلۡمُهَا عِندَ رَبِّي فِي كِتَٰبٖۖ لَّا يَضِلُّ رَبِّي وَلَا يَنسَى ۝٥٢
53

നിങ്ങള്‍ക്കായി ഭൂമിയെ തൊട്ടിലാക്കിത്തന്നത് അവനാണ്. അതില്‍ നിങ്ങള്‍ക്ക് നിരവധി വഴികളൊരുക്കിത്തന്നതും മാനത്തുനിന്നു മഴ വീഴ്ത്തിത്തന്നതും അവന്‍ തന്നെ. അങ്ങനെ ആ മഴമൂലം വിവിധയിനം സസ്യങ്ങളിലെ ഇണകളെ നാം ഉല്‍പാദിപ്പിച്ചു.

ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ مَهۡدٗا وَسَلَكَ لَكُمۡ فِيهَا سُبُلٗا وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجۡنَا بِهِۦٓ أَزۡوَٰجٗا مِّن نَّبَاتٖ شَتَّىٰ ۝٥٣
54

നിങ്ങള്‍ തിന്നുകൊള്ളുക. നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്യുക. വിചാരശീലര്‍ക്ക് ഇതിലെല്ലാം ധാരാളം തെളിവുകളുണ്ട്.

كُلُواْ وَٱرۡعَوۡاْ أَنۡعَٰمَكُمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّأُوْلِي ٱلنُّهَىٰ ۝٥٤
55

ഇതേ മണ്ണില്‍നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്കു തന്നെ നിങ്ങളെ നാം തിരിച്ചുകൊണ്ടുപോകും. അതില്‍നിന്നു തന്നെ നിങ്ങളെ നാം മറ്റൊരിക്കല്‍ പുറത്തുകൊണ്ടുവരികയും ചെയ്യും.

۞ مِنۡهَا خَلَقۡنَٰكُمۡ وَفِيهَا نُعِيدُكُمۡ وَمِنۡهَا نُخۡرِجُكُمۡ تَارَةً أُخۡرَىٰ ۝٥٥
56

ഫറവോന് നാം നമ്മുടെ തെളിവുകളൊക്കെയും കാണിച്ചുകൊടുത്തു. എന്നിട്ടും അയാള്‍ അവയെ തള്ളിപ്പറഞ്ഞു. സത്യത്തെ നിരാകരിച്ചു.

وَلَقَدۡ أَرَيۡنَٰهُ ءَايَٰتِنَا كُلَّهَا فَكَذَّبَ وَأَبَىٰ ۝٥٦
57

അയാള്‍ ചോദിച്ചു: "ഓ മൂസാ, നിന്റെ ജാലവിദ്യകൊണ്ട് ഞങ്ങളെ ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കാനാണോ നീ ഞങ്ങളുടെ അടുത്തു വന്നിരിക്കുന്നത്?

قَالَ أَجِئۡتَنَا لِتُخۡرِجَنَا مِنۡ أَرۡضِنَا بِسِحۡرِكَ يَٰمُوسَىٰ ۝٥٧
58

"എന്നാല്‍ ഇതുപോലുള്ള ജാലവിദ്യ നിന്റെ മുന്നില്‍ ഞങ്ങളും അവതരിപ്പിക്കാം. അതിനാല്‍ ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു സമയം നിശ്ചയിക്കുക. നീയോ ഞങ്ങളോ അത് ലംഘിക്കരുത്. ഇരുകൂട്ടര്‍ക്കും സൌകര്യമുള്ള തുറന്ന മൈതാനിയില്‍വെച്ചാകാം മത്സരം.”

فَلَنَأۡتِيَنَّكَ بِسِحۡرٖ مِّثۡلِهِۦ فَٱجۡعَلۡ بَيۡنَنَا وَبَيۡنَكَ مَوۡعِدٗا لَّا نُخۡلِفُهُۥ نَحۡنُ وَلَآ أَنتَ مَكَانٗا سُوٗى ۝٥٨
59

മൂസ പറഞ്ഞു: "അതൊരു ഉല്‍സവ ദിനമാകട്ടെ. അന്ന് പൂര്‍വാഹ്നത്തില്‍ ജനം ഒരുമിച്ചുകൂടട്ടെ.”

قَالَ مَوۡعِدُكُمۡ يَوۡمُ ٱلزِّينَةِ وَأَن يُحۡشَرَ ٱلنَّاسُ ضُحٗى ۝٥٩
60

പിന്നീട് ഫറവോന്‍ അവിടെനിന്ന് പിന്മാറി. തന്റെ തന്ത്രങ്ങളെല്ലാം ഒരുക്കൂട്ടി തിരികെ വന്നു.

فَتَوَلَّىٰ فِرۡعَوۡنُ فَجَمَعَ كَيۡدَهُۥ ثُمَّ أَتَىٰ ۝٦٠
61

മൂസ അവരോടു പറഞ്ഞു: "നിങ്ങള്‍ക്കു നാശം? നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കരുത്. അങ്ങനെ ചെയ്താല്‍ കൊടിയ ശിക്ഷയാല്‍ അവന്‍ നിങ്ങളെ ഉന്മൂലനം ചെയ്യും. കള്ളം കെട്ടിച്ചമയ്ക്കുന്നവന്‍ തുലഞ്ഞതുതന്നെ; തീര്‍ച്ച.”

قَالَ لَهُم مُّوسَىٰ وَيۡلَكُمۡ لَا تَفۡتَرُواْ عَلَى ٱللَّهِ كَذِبٗا فَيُسۡحِتَكُم بِعَذَابٖۖ وَقَدۡ خَابَ مَنِ ٱفۡتَرَىٰ ۝٦١
62

ഇതുകേട്ട് അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. അവര്‍ രഹസ്യമായി കൂടിയാലോചിക്കാന്‍ തുടങ്ങി.

فَتَنَٰزَعُوٓاْ أَمۡرَهُم بَيۡنَهُمۡ وَأَسَرُّواْ ٱلنَّجۡوَىٰ ۝٦٢
63

അതിനുശേഷം അവര്‍ പറഞ്ഞു: "ഇവരിരുവരും തനി ജാലവിദ്യക്കാരാണ്. ഇവരുടെ ജാലവിദ്യയിലൂടെ നിങ്ങളെ നിങ്ങളുടെ നാട്ടില്‍നിന്ന് പുറന്തള്ളാനും നിങ്ങളുടെ ചിട്ടയൊത്ത ജീവിതരീതി തകര്‍ക്കാനുമാണ് ഇവരുദ്ദേശിക്കുന്നത്.

قَالُوٓاْ إِنۡ هَٰذَٰنِ لَسَٰحِرَٰنِ يُرِيدَانِ أَن يُخۡرِجَاكُم مِّنۡ أَرۡضِكُم بِسِحۡرِهِمَا وَيَذۡهَبَا بِطَرِيقَتِكُمُ ٱلۡمُثۡلَىٰ ۝٦٣
64

"അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ തന്ത്രങ്ങളൊക്കെയും ഒരുക്കൂട്ടി വെക്കുക. അങ്ങനെ വലിയ സംഘടിതശക്തിയായി രംഗത്തുവരിക. ഓര്‍ക്കുക: ആര്‍ എതിരാളിയെ തോല്‍പിക്കുന്നുവോ അവരിന്ന് വിജയം വരിച്ചതുതന്നെ.”

فَأَجۡمِعُواْ كَيۡدَكُمۡ ثُمَّ ٱئۡتُواْ صَفّٗاۚ وَقَدۡ أَفۡلَحَ ٱلۡيَوۡمَ مَنِ ٱسۡتَعۡلَىٰ ۝٦٤
65

ജാലവിദ്യക്കാര്‍ പറഞ്ഞു: "മൂസാ, ഒന്നുകില്‍ നീ വടിയെറിയുക; അല്ലെങ്കില്‍ ആദ്യം ഞങ്ങളെറിയാം.”

قَالُواْ يَٰمُوسَىٰٓ إِمَّآ أَن تُلۡقِيَ وَإِمَّآ أَن نَّكُونَ أَوَّلَ مَنۡ أَلۡقَىٰ ۝٦٥
66

മൂസ പറഞ്ഞു: "ഇല്ല. നിങ്ങള്‍ തന്നെ എറിഞ്ഞുകൊള്ളുക.” അപ്പോഴതാ അവരുടെ ജാലവിദ്യയാല്‍ കയറുകളും വടികളും ഇഴഞ്ഞുനീങ്ങുന്നതായി മൂസാക്കു തോന്നിത്തുടങ്ങി.

قَالَ بَلۡ أَلۡقُواْۖ فَإِذَا حِبَالُهُمۡ وَعِصِيُّهُمۡ يُخَيَّلُ إِلَيۡهِ مِن سِحۡرِهِمۡ أَنَّهَا تَسۡعَىٰ ۝٦٦
67

മൂസാക്ക് മനസ്സില്‍ പേടിതോന്നി.

فَأَوۡجَسَ فِي نَفۡسِهِۦ خِيفَةٗ مُّوسَىٰ ۝٦٧
68

നാം പറഞ്ഞു: "പേടിക്കേണ്ട. ഉറപ്പായും നീ തന്നെയാണ് അതിജയിക്കുക.

قُلۡنَا لَا تَخَفۡ إِنَّكَ أَنتَ ٱلۡأَعۡلَىٰ ۝٦٨
69

"നീ നിന്റെ വലതു കയ്യിലുള്ളത് നിലത്തിടുക. അവരുണ്ടാക്കിയ ജാലവിദ്യയൊക്കെയും അതു വിഴുങ്ങിക്കൊള്ളും.” അവരുണ്ടാക്കിയത് ജാലവിദ്യക്കാരുടെ തന്ത്രം മാത്രമാണ്. ജാലവിദ്യക്കാര്‍ എവിടെച്ചെന്നാലും വിജയിക്കുകയില്ല.

وَأَلۡقِ مَا فِي يَمِينِكَ تَلۡقَفۡ مَا صَنَعُوٓاْۖ إِنَّمَا صَنَعُواْ كَيۡدُ سَٰحِرٖۖ وَلَا يُفۡلِحُ ٱلسَّاحِرُ حَيۡثُ أَتَىٰ ۝٦٩
70

അവസാനം ജാലവിദ്യക്കാരെല്ലാം സാഷ്ടാംഗം പ്രണമിച്ചു. അവര്‍ പ്രഖ്യാപിച്ചു: "ഞങ്ങള്‍ ഹാറൂന്റെയും മൂസായുടെയും നാഥനില്‍ വിശ്വസിച്ചിരിക്കുന്നു.”

فَأُلۡقِيَ ٱلسَّحَرَةُ سُجَّدٗا قَالُوٓاْ ءَامَنَّا بِرَبِّ هَٰرُونَ وَمُوسَىٰ ۝٧٠
71

ഫറവോന്‍ പറഞ്ഞു: "ഞാന്‍ അനുമതി തരുംമുമ്പെ നിങ്ങളവനില്‍ വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും നിങ്ങളെ ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ നേതാവാണവന്‍. നിങ്ങളുടെ കൈകാലുകള്‍ എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ കൊത്തിമുറിക്കും. ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കും. നമ്മിലാരാണ് ഏറ്റവും കഠിനവും നീണ്ടുനില്‍ക്കുന്നതുമായ ശിക്ഷ നടപ്പാക്കുന്നവരെന്ന് അപ്പോള്‍ നിങ്ങളറിയും; തീര്‍ച്ച.”

قَالَ ءَامَنتُمۡ لَهُۥ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِي عَلَّمَكُمُ ٱلسِّحۡرَۖ فَلَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ وَلَأُصَلِّبَنَّكُمۡ فِي جُذُوعِ ٱلنَّخۡلِ وَلَتَعۡلَمُنَّ أَيُّنَآ أَشَدُّ عَذَابٗا وَأَبۡقَىٰ ۝٧١
72

അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്കു വന്നെത്തിയ വ്യക്തമായ തെളിവുകളേക്കാളും ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും ഞങ്ങളൊരിക്കലും നിനക്ക് പ്രാധാന്യം കല്‍പിക്കുകയില്ല. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ചുകൊള്ളുക. ഈ ഐഹികജീവിതത്തില്‍ മാത്രമേ നിന്റെ വിധി നടക്കുകയുള്ളൂ.

قَالُواْ لَن نُّؤۡثِرَكَ عَلَىٰ مَا جَآءَنَا مِنَ ٱلۡبَيِّنَٰتِ وَٱلَّذِي فَطَرَنَاۖ فَٱقۡضِ مَآ أَنتَ قَاضٍۖ إِنَّمَا تَقۡضِي هَٰذِهِ ٱلۡحَيَوٰةَ ٱلدُّنۡيَآ ۝٧٢
73

"ഞങ്ങള്‍ ഞങ്ങളുടെ നാഥനില്‍ പൂര്‍ണമായും വിശ്വസിച്ചിരിക്കുന്നു. അവന്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതന്നേക്കാം. നീ ഞങ്ങളെ നിര്‍ബന്ധിച്ച് ചെയ്യിച്ച ഈ ജാലവിദ്യയുടെ കുറ്റവും മാപ്പാക്കിയേക്കാം. അല്ലാഹുവാണ് ഏറ്റവും നല്ലവന്‍. എന്നെന്നും നിലനില്‍ക്കുന്നവനും അവന്‍ തന്നെ.”

إِنَّآ ءَامَنَّا بِرَبِّنَا لِيَغۡفِرَ لَنَا خَطَٰيَٰنَا وَمَآ أَكۡرَهۡتَنَا عَلَيۡهِ مِنَ ٱلسِّحۡرِۗ وَٱللَّهُ خَيۡرٞ وَأَبۡقَىٰٓ ۝٧٣
74

എന്നാല്‍ കുറ്റവാളിയായി തന്റെ നാഥന്റെ അടുത്തെത്തുന്നവന്നുണ്ടാവുക നരകത്തീയാണ്. അതിലവന്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല.

إِنَّهُۥ مَن يَأۡتِ رَبَّهُۥ مُجۡرِمٗا فَإِنَّ لَهُۥ جَهَنَّمَ لَا يَمُوتُ فِيهَا وَلَا يَحۡيَىٰ ۝٧٤
75

അതോടൊപ്പം സത്യവിശ്വാസം സ്വീകരിച്ച് സല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്ത് അവന്റെ അടുത്തെത്തുന്നവര്‍ക്ക് ഉന്നതമായ പദവികളുണ്ട്.

وَمَن يَأۡتِهِۦ مُؤۡمِنٗا قَدۡ عَمِلَ ٱلصَّٰلِحَٰتِ فَأُوْلَٰٓئِكَ لَهُمُ ٱلدَّرَجَٰتُ ٱلۡعُلَىٰ ۝٧٥
76

സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങള്‍. അതിന്റെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവരതില്‍ നിത്യവാസികളായിരിക്കും. വിശുദ്ധിവരിച്ചവര്‍ക്കുള്ള പ്രതിഫലമിതാണ്.

جَنَّٰتُ عَدۡنٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ وَذَٰلِكَ جَزَآءُ مَن تَزَكَّىٰ ۝٧٦
77

മൂസാക്കു നാം ഇങ്ങനെ ബോധനം നല്‍കി: എന്റെ ദാസന്മാരെയും കൂട്ടി നീ രാത്രി പുറപ്പെടുക. എന്നിട്ട് അവര്‍ക്കായി കടലില്‍ വെള്ളം വറ്റി ഉണങ്ങിയ വഴി ഒരുക്കിക്കൊടുക്കുക. ആരും നിന്നെ പിടികൂടുമെന്ന് പേടിക്കേണ്ട. ഒട്ടും പരിഭ്രമിക്കുകയും വേണ്ട.

وَلَقَدۡ أَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَسۡرِ بِعِبَادِي فَٱضۡرِبۡ لَهُمۡ طَرِيقٗا فِي ٱلۡبَحۡرِ يَبَسٗا لَّا تَخَٰفُ دَرَكٗا وَلَا تَخۡشَىٰ ۝٧٧
78

അപ്പോള്‍ ഫറവോന്‍ തന്റെ സൈന്യത്തെയും കൂട്ടി അവരെ പിന്തുടര്‍ന്നു. എന്നിട്ടോ കടല്‍ അവരെ മുക്കേണ്ട മട്ടിലങ്ങ് മുക്കി.

فَأَتۡبَعَهُمۡ فِرۡعَوۡنُ بِجُنُودِهِۦ فَغَشِيَهُم مِّنَ ٱلۡيَمِّ مَا غَشِيَهُمۡ ۝٧٨
79

ഫറവോന്‍ തന്റെ ജനതയെ വഴികേടിലാക്കി. അവന്‍ അവരെ നേര്‍വഴിയില്‍ നയിച്ചില്ല.

وَأَضَلَّ فِرۡعَوۡنُ قَوۡمَهُۥ وَمَا هَدَىٰ ۝٧٩
80

ഇസ്രയേല്‍ മക്കളേ; നാം നിങ്ങളെ നിങ്ങളുടെ ശത്രുവില്‍നിന്ന് മോചിപ്പിച്ചു. ത്വൂര്‍ പര്‍വതത്തിന്റെ വലതുഭാഗത്ത് നിങ്ങള്‍ വന്നെത്തേണ്ടതെപ്പോഴെന്ന് നാം നിശ്ചയിച്ചറിയിച്ചുതന്നു. നിങ്ങള്‍ക്ക് മന്നും സല്‍വായും ഇറക്കിത്തന്നു.

يَٰبَنِيٓ إِسۡرَٰٓءِيلَ قَدۡ أَنجَيۡنَٰكُم مِّنۡ عَدُوِّكُمۡ وَوَٰعَدۡنَٰكُمۡ جَانِبَ ٱلطُّورِ ٱلۡأَيۡمَنَ وَنَزَّلۡنَا عَلَيۡكُمُ ٱلۡمَنَّ وَٱلسَّلۡوَىٰ ۝٨٠
81

നാം നിങ്ങള്‍ക്കു നല്‍കിയ വിശിഷ്ട വിഭവങ്ങളില്‍നിന്ന് ആഹരിച്ചുകൊള്ളുക. എന്നാല്‍ നിങ്ങളതില്‍ അതിരുകവിയരുത്. അങ്ങനെ സംഭവിച്ചാല്‍ എന്റെ കോപം നിങ്ങളിലുണ്ടാകും. എന്റെ കോപത്തിനിരയാകുന്നവന്‍ തുലഞ്ഞതു തന്നെ.

كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡ وَلَا تَطۡغَوۡاْ فِيهِ فَيَحِلَّ عَلَيۡكُمۡ غَضَبِيۖ وَمَن يَحۡلِلۡ عَلَيۡهِ غَضَبِي فَقَدۡ هَوَىٰ ۝٨١
82

പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും അങ്ങനെ നേര്‍വഴിയില്‍ നിലകൊള്ളുകയും ചെയ്യുന്നവര്‍ക്കു നാം അവരുടെ പാപങ്ങള്‍ പൂര്‍ണമായും പൊറുത്തുകൊടുക്കും.

وَإِنِّي لَغَفَّارٞ لِّمَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا ثُمَّ ٱهۡتَدَىٰ ۝٨٢
83

അല്ലാഹു ചോദിച്ചു: മൂസാ, നീ നിന്റെ ജനത്തെ വിട്ടേച്ച് ധൃതിപ്പെട്ട് ഇവിടെ വരാന്‍ കാരണം?

۞ وَمَآ أَعۡجَلَكَ عَن قَوۡمِكَ يَٰمُوسَىٰ ۝٨٣
84

അദ്ദേഹം പറഞ്ഞു: "അവരിതാ എന്റെ പിറകില്‍ത്തന്നെയുണ്ട്. ഞാന്‍ നിന്റെ അടുത്ത് ധൃതിപ്പെട്ടുവന്നത് നാഥാ, നീയെന്നെ തൃപ്തിപ്പെടാന്‍ വേണ്ടി മാത്രമാണ്.”

قَالَ هُمۡ أُوْلَآءِ عَلَىٰٓ أَثَرِي وَعَجِلۡتُ إِلَيۡكَ رَبِّ لِتَرۡضَىٰ ۝٨٤
85

അല്ലാഹു പറഞ്ഞു: "എന്നാല്‍ അറിയുക: നീ പോന്നശേഷം നിന്റെ ജനതയെ നാം പരീക്ഷണ വിധേയരാക്കി. സാമിരി അവരെ വഴിപിഴപ്പിച്ചിരിക്കുന്നു.”

قَالَ فَإِنَّا قَدۡ فَتَنَّا قَوۡمَكَ مِنۢ بَعۡدِكَ وَأَضَلَّهُمُ ٱلسَّامِرِيُّ ۝٨٥
86

മൂസ അത്യന്തം കോപിതനും ദുഃഖിതനുമായി തന്റെ ജനതയിലേക്ക് മടങ്ങിച്ചെന്നു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് നല്ല വാഗ്ദാനം നല്‍കിയിരുന്നില്ലേ? എന്നിട്ട് കാലമേറെ നീണ്ടുപോയോ? അതല്ലെങ്കില്‍ നിങ്ങളുടെ നാഥന്റെ കോപം നിങ്ങളില്‍ വന്നുപതിക്കണമെന്ന് നിങ്ങളാഗ്രഹിച്ചോ? അതുകൊണ്ടാണോ നിങ്ങളെന്നോടുള്ള വാഗ്ദാനം ലംഘിച്ചത്?”

فَرَجَعَ مُوسَىٰٓ إِلَىٰ قَوۡمِهِۦ غَضۡبَٰنَ أَسِفٗاۚ قَالَ يَٰقَوۡمِ أَلَمۡ يَعِدۡكُمۡ رَبُّكُمۡ وَعۡدًا حَسَنًاۚ أَفَطَالَ عَلَيۡكُمُ ٱلۡعَهۡدُ أَمۡ أَرَدتُّمۡ أَن يَحِلَّ عَلَيۡكُمۡ غَضَبٞ مِّن رَّبِّكُمۡ فَأَخۡلَفۡتُم مَّوۡعِدِي ۝٨٦
87

അവര്‍ പറഞ്ഞു: "അങ്ങയോടുള്ള വാഗ്ദാനം ഞങ്ങള്‍ സ്വയമാഗ്രഹിച്ച് ലംഘിച്ചതല്ല. എന്നാല്‍ വന്നുഭവിച്ചതങ്ങനെയാണ്. ഈ ജനതയുടെ ആഭരണങ്ങളുടെ ചുമടുകള്‍ ഞങ്ങള്‍ വഹിക്കേണ്ടിവന്നിരുന്നുവല്ലോ. ഞങ്ങളത് തീയിലെറിഞ്ഞു. അപ്പോള്‍ അതേപ്രകാരം സാമിരിയും അത് തീയിലിട്ടു.

قَالُواْ مَآ أَخۡلَفۡنَا مَوۡعِدَكَ بِمَلۡكِنَا وَلَٰكِنَّا حُمِّلۡنَآ أَوۡزَارٗا مِّن زِينَةِ ٱلۡقَوۡمِ فَقَذَفۡنَٰهَا فَكَذَٰلِكَ أَلۡقَى ٱلسَّامِرِيُّ ۝٨٧
88

സാമിരി അവര്‍ക്ക് അതുകൊണ്ട് മുക്രയിടുന്ന ഒരു കാളക്കിടാവിന്റെ രൂപമുണ്ടാക്കിക്കൊടുത്തു. അപ്പോള്‍ അവരന്യോന്യം പറഞ്ഞു: "ഇതാകുന്നു നിങ്ങളുടെ ദൈവം. മൂസയുടെ ദൈവവും ഇതുതന്നെ. മൂസയിതു മറന്നുപോയതാണ്.”

فَأَخۡرَجَ لَهُمۡ عِجۡلٗا جَسَدٗا لَّهُۥ خُوَارٞ فَقَالُواْ هَٰذَآ إِلَٰهُكُمۡ وَإِلَٰهُ مُوسَىٰ فَنَسِيَ ۝٨٨
89

എന്നാല്‍ ആ കാളക്കിടാവ് ഒരു വാക്കുപോലും ശബ്ദിക്കുന്നില്ലെന്നും അവര്‍ക്കൊരുവിധ ഉപദ്രവമോ ഉപകാരമോ ചെയ്യാനതിനു കഴിയില്ലെന്നും അവര്‍ക്കെന്തുകൊണ്ട് കാണാന്‍ കഴിയുന്നില്ല?

أَفَلَا يَرَوۡنَ أَلَّا يَرۡجِعُ إِلَيۡهِمۡ قَوۡلٗا وَلَا يَمۡلِكُ لَهُمۡ ضَرّٗا وَلَا نَفۡعٗا ۝٨٩
90

ഹാറൂന്‍ നേരത്തെ തന്നെ അവരോടിങ്ങനെ പറഞ്ഞിരുന്നു: "എന്റെ ജനമേ ഈ കാളക്കിടാവ് വഴി നിങ്ങള്‍ പരീക്ഷിക്കപ്പെടുകയാണ്. നിങ്ങളുടെ നാഥന്‍ പരമകാരുണികനാണ്. അതിനാല്‍ നിങ്ങളെന്നെ പിന്‍പറ്റുക. എന്റെ കല്‍പനയനുസരിക്കുക.”

وَلَقَدۡ قَالَ لَهُمۡ هَٰرُونُ مِن قَبۡلُ يَٰقَوۡمِ إِنَّمَا فُتِنتُم بِهِۦۖ وَإِنَّ رَبَّكُمُ ٱلرَّحۡمَٰنُ فَٱتَّبِعُونِي وَأَطِيعُوٓاْ أَمۡرِي ۝٩٠
91

അവര്‍ പറഞ്ഞു: "മൂസ ഞങ്ങളുടെ അടുത്ത് മടങ്ങിയെത്തുംവരെ ഞങ്ങളിതിനെത്തന്നെ പൂജിച്ചുകൊണ്ടേയിരിക്കും.”

قَالُواْ لَن نَّبۡرَحَ عَلَيۡهِ عَٰكِفِينَ حَتَّىٰ يَرۡجِعَ إِلَيۡنَا مُوسَىٰ ۝٩١
92

മൂസ ചോദിച്ചു: "ഹാറൂനേ, ഇവര്‍ പിഴച്ചുപോകുന്നതു കണ്ടപ്പോള്‍ നിന്നെ തടഞ്ഞതെന്ത്?

قَالَ يَٰهَٰرُونُ مَا مَنَعَكَ إِذۡ رَأَيۡتَهُمۡ ضَلُّوٓاْ ۝٩٢
93

എന്നെ പിന്തുടരുന്നതില്‍നിന്ന്; നീ എന്റെ കല്‍പന ധിക്കരിക്കുകയായിരുന്നോ?”

أَلَّا تَتَّبِعَنِۖ أَفَعَصَيۡتَ أَمۡرِي ۝٩٣
94

ഹാറൂന്‍ പറഞ്ഞു: "എന്റെ മാതാവിന്റെ മകനേ, നീയെന്റെ താടിയും തലമുടിയും പിടിച്ചുവലിക്കല്ലേ? “നീ ഇസ്രയേല്‍ മക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി. എന്റെ വാക്കിനു കാത്തിരുന്നില്ല” എന്ന് നീ പറയുമെന്ന് ഞാന്‍ ഭയപ്പെട്ടു.”

قَالَ يَبۡنَؤُمَّ لَا تَأۡخُذۡ بِلِحۡيَتِي وَلَا بِرَأۡسِيٓۖ إِنِّي خَشِيتُ أَن تَقُولَ فَرَّقۡتَ بَيۡنَ بَنِيٓ إِسۡرَٰٓءِيلَ وَلَمۡ تَرۡقُبۡ قَوۡلِي ۝٩٤
95

മൂസ ചോദിച്ചു: "സാമിരി, നിന്റെ നിലപാടെന്താണ്?”

قَالَ فَمَا خَطۡبُكَ يَٰسَٰمِرِيُّ ۝٩٥
96

സാമിരി പറഞ്ഞു: "ഇവര്‍ കാണാത്ത ചിലത് ഞാന്‍ കണ്ടു. അങ്ങനെ ദൈവദൂതന്റെ കാല്‍ച്ചുവട്ടില്‍നിന്ന് ഞാനൊരു പിടി മണ്ണെടുത്തു. എന്നിട്ട് ഞാനത് താഴെയിട്ടു. അങ്ങനെ ചെയ്യാനാണ് എന്റെ മനസ്സെന്നോട് മന്ത്രിച്ചത്.”

قَالَ بَصُرۡتُ بِمَا لَمۡ يَبۡصُرُواْ بِهِۦ فَقَبَضۡتُ قَبۡضَةٗ مِّنۡ أَثَرِ ٱلرَّسُولِ فَنَبَذۡتُهَا وَكَذَٰلِكَ سَوَّلَتۡ لِي نَفۡسِي ۝٩٦
97

മൂസ പറഞ്ഞു: എങ്കില്‍ നിനക്കു പോകാം. ഇനി ജീവിതകാലം മുഴുവന്‍ നീ “എന്നെ തൊടരുതേ” എന്ന് വിലപിച്ചു കഴിയേണ്ടിവരും. ഉറപ്പായും നിനക്കൊരു നിശ്ചിത അവധിയുണ്ട്. അതൊരിക്കലും ലംഘിക്കപ്പെടുകയില്ല. നീ പൂജിച്ചുകൊണ്ടിരുന്ന ആ ദൈവത്തെ നോക്കൂ. നിശ്ചയമായും നാം അതിനെ ചുട്ടുകരിക്കുക തന്നെ ചെയ്യും. പിന്നെ നാമതിനെ ചാരമാക്കി കടലില്‍ വിതറും.

قَالَ فَٱذۡهَبۡ فَإِنَّ لَكَ فِي ٱلۡحَيَوٰةِ أَن تَقُولَ لَا مِسَاسَۖ وَإِنَّ لَكَ مَوۡعِدٗا لَّن تُخۡلَفَهُۥۖ وَٱنظُرۡ إِلَىٰٓ إِلَٰهِكَ ٱلَّذِي ظَلۡتَ عَلَيۡهِ عَاكِفٗاۖ لَّنُحَرِّقَنَّهُۥ ثُمَّ لَنَنسِفَنَّهُۥ فِي ٱلۡيَمِّ نَسۡفًا ۝٩٧
98

നിങ്ങളുടെ ദൈവം അല്ലാഹു മാത്രമാണ്. അവനല്ലാതെ ദൈവമില്ല. അവന്റെ അറിവ് സകലതിനെയും ഉള്‍ക്കൊള്ളുംവിധം വിശാലമാണ്.

إِنَّمَآ إِلَٰهُكُمُ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَۚ وَسِعَ كُلَّ شَيۡءٍ عِلۡمٗا ۝٩٨
99

ഇങ്ങനെ മുമ്പു കഴിഞ്ഞുപോയ സംഭവങ്ങളുടെ വിവരങ്ങളൊക്കെ നാം നിനക്ക് വിശദീകരിച്ചുതരുന്നു. തീര്‍ച്ചയായും നാം നിനക്ക് നമ്മില്‍നിന്നുള്ള ഈ ഖുര്‍ആനാകുന്ന ഉദ്ബോധനം നല്‍കിയിരിക്കുന്നു.

كَذَٰلِكَ نَقُصُّ عَلَيۡكَ مِنۡ أَنۢبَآءِ مَا قَدۡ سَبَقَۚ وَقَدۡ ءَاتَيۡنَٰكَ مِن لَّدُنَّا ذِكۡرٗا ۝٩٩
100

അതിനെ അവഗണിക്കുന്നവന്‍ ഉറപ്പായും ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ പാപഭാരം പേറേണ്ടിവരും.

مَّنۡ أَعۡرَضَ عَنۡهُ فَإِنَّهُۥ يَحۡمِلُ يَوۡمَ ٱلۡقِيَٰمَةِ وِزۡرًا ۝١٠٠
101

അവര്‍ അതുമായി എന്നെന്നും കഴിയേണ്ടിവരും. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ആ ഭാരം അവര്‍ക്ക് ഏറെ ദുസ്സഹമായിരിക്കും.

خَٰلِدِينَ فِيهِۖ وَسَآءَ لَهُمۡ يَوۡمَ ٱلۡقِيَٰمَةِ حِمۡلٗا ۝١٠١
102

കാഹളംവിളി മുഴങ്ങുന്നദിനം നാം കുറ്റവാളികളെ കണ്ണു നീലിച്ചവരായി ഒരുമിച്ചുകൂട്ടും.

يَوۡمَ يُنفَخُ فِي ٱلصُّورِۚ وَنَحۡشُرُ ٱلۡمُجۡرِمِينَ يَوۡمَئِذٖ زُرۡقٗا ۝١٠٢
103

അന്ന് അവര്‍ അന്യോന്യം പിറുപിറുക്കും: “ഭൂമിയില്‍ നിങ്ങള്‍ പത്തുനാളല്ലാതെ കഴിഞ്ഞുകാണില്ല.”

يَتَخَٰفَتُونَ بَيۡنَهُمۡ إِن لَّبِثۡتُمۡ إِلَّا عَشۡرٗا ۝١٠٣
104

അവരെന്താണ് പിറുപിറുത്തുകൊണ്ടിരിക്കുന്നതെന്ന് നന്നായറിയുന്നവന്‍ നാമാണ്. അവരിലെ ഏറ്റം ന്യായമായ നിലപാടുകാരന്‍ പറയും: "നിങ്ങള്‍ ഒരു ദിവസമേ അവിടെ താമസിച്ചിട്ടുള്ളൂ.” അതും നാമറിയുന്നു.

نَّحۡنُ أَعۡلَمُ بِمَا يَقُولُونَ إِذۡ يَقُولُ أَمۡثَلُهُمۡ طَرِيقَةً إِن لَّبِثۡتُمۡ إِلَّا يَوۡمٗا ۝١٠٤
105

അന്നെന്തായിരിക്കും പര്‍വതങ്ങളുടെ സ്ഥിതിയെന്ന് അവര്‍ നിന്നോട് ചോദിക്കുന്നു: പറയുക: "എന്റെ നാഥന്‍ അവയെ പൊടിയാക്കി പറത്തിക്കളയും.”

وَيَسۡـَٔلُونَكَ عَنِ ٱلۡجِبَالِ فَقُلۡ يَنسِفُهَا رَبِّي نَسۡفٗا ۝١٠٥
106

അങ്ങനെ അവന്‍ അതിനെ നിരന്ന മൈതാനിയാക്കും.

فَيَذَرُهَا قَاعٗا صَفۡصَفٗا ۝١٠٦
107

അന്ന് അവിടെ നിനക്കു കയറ്റിറക്കങ്ങള്‍ കാണാനാവില്ല.

لَّا تَرَىٰ فِيهَا عِوَجٗا وَلَآ أَمۡتٗا ۝١٠٧
108

അന്ന് അവര്‍ ഒരു വിളിയാളനെ ഒട്ടും സങ്കോചമില്ലാതെ പിന്തുടരും. സകല ശബ്ദവും പരമകാരുണികനായ അല്ലാഹുവിന് കീഴൊതുങ്ങും. അതിനാല്‍ നേര്‍ത്ത ശബ്ദമല്ലാതൊന്നും നീ കേള്‍ക്കുകയില്ല.

يَوۡمَئِذٖ يَتَّبِعُونَ ٱلدَّاعِيَ لَا عِوَجَ لَهُۥۖ وَخَشَعَتِ ٱلۡأَصۡوَاتُ لِلرَّحۡمَٰنِ فَلَا تَسۡمَعُ إِلَّا هَمۡسٗا ۝١٠٨
109

അന്ന് ശിപാര്‍ശ ഉപകരിക്കുകയില്ല. പരമകാരുണികനായ അല്ലാഹു ആര്‍ക്കുവേണ്ടി അതിനനുമതി നല്‍കുകയും ആരുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്യുന്നുവോ അവര്‍ക്കല്ലാതെ.

يَوۡمَئِذٖ لَّا تَنفَعُ ٱلشَّفَٰعَةُ إِلَّا مَنۡ أَذِنَ لَهُ ٱلرَّحۡمَٰنُ وَرَضِيَ لَهُۥ قَوۡلٗا ۝١٠٩
110

അവരുടെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും അവനറിയുന്നു. അവരോ, അതേക്കുറിച്ച് ഒന്നും അറിയുന്നില്ല.

يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَلَا يُحِيطُونَ بِهِۦ عِلۡمٗا ۝١١٠
111

എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നോക്കിനടത്തുന്നവനുമായ അല്ലാഹുവിന് സകല മനുഷ്യരും അന്ന് കീഴൊതുങ്ങും. അക്രമത്തിന്റെ പാപഭാരം പേറിവന്നവര്‍ അന്ന് തുലഞ്ഞതുതന്നെ.

۞ وَعَنَتِ ٱلۡوُجُوهُ لِلۡحَيِّ ٱلۡقَيُّومِۖ وَقَدۡ خَابَ مَنۡ حَمَلَ ظُلۡمٗا ۝١١١
112

എന്നാല്‍ സത്യവിശ്വാസിയായി സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍ അക്രമത്തെയോ അനീതിയെയോ അല്‍പവും ഭയപ്പെടേണ്ടിവരില്ല.

وَمَن يَعۡمَلۡ مِنَ ٱلصَّٰلِحَٰتِ وَهُوَ مُؤۡمِنٞ فَلَا يَخَافُ ظُلۡمٗا وَلَا هَضۡمٗا ۝١١٢
113

ഇങ്ങനെ നാമിതിനെ അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ആയി ഇറക്കിത്തന്നിരിക്കുന്നു. നാം ഇതില്‍ പലതരം താക്കീതുകള്‍ നല്‍കിയിരിക്കുന്നു. ഒരുവേള ഇക്കൂട്ടര്‍ ഭക്തരായെങ്കിലോ; അല്ലെങ്കില്‍ ഇവര്‍ കാര്യബോധമുള്ളവരായെങ്കിലോ!

وَكَذَٰلِكَ أَنزَلۡنَٰهُ قُرۡءَانًا عَرَبِيّٗا وَصَرَّفۡنَا فِيهِ مِنَ ٱلۡوَعِيدِ لَعَلَّهُمۡ يَتَّقُونَ أَوۡ يُحۡدِثُ لَهُمۡ ذِكۡرٗا ۝١١٣
114

സാക്ഷാല്‍ അധിപതിയായ അല്ലാഹു അത്യുന്നതനാണ്. ഖുര്‍ആന്‍ നിനക്കു ബോധനം നല്‍കിക്കഴിയും മുമ്പെ നീയതു വായിക്കാന്‍ ധൃതികാണിക്കരുത്. നീയിങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക: "എന്റെ നാഥാ! എനിക്കു നീ വിജ്ഞാനം വര്‍ധിപ്പിച്ചു തരേണമേ.”

فَتَعَٰلَى ٱللَّهُ ٱلۡمَلِكُ ٱلۡحَقُّۗ وَلَا تَعۡجَلۡ بِٱلۡقُرۡءَانِ مِن قَبۡلِ أَن يُقۡضَىٰٓ إِلَيۡكَ وَحۡيُهُۥۖ وَقُل رَّبِّ زِدۡنِي عِلۡمٗا ۝١١٤
115

നാം ഇതിനു മുമ്പ് ആദമിനോടും കരാര്‍ ചെയ്തിരുന്നു. പക്ഷേ, അദ്ദേഹമത് മറന്നു. അദ്ദേഹത്തെ നാം ഇച്ഛാശക്തിയുള്ളവനായി കണ്ടില്ല.

وَلَقَدۡ عَهِدۡنَآ إِلَىٰٓ ءَادَمَ مِن قَبۡلُ فَنَسِيَ وَلَمۡ نَجِدۡ لَهُۥ عَزۡمٗا ۝١١٥
116

നാം മലക്കുകളോട് പറഞ്ഞതോര്‍ക്കുക: "നിങ്ങള്‍ ആദമിന് സാഷ്ടാംഗം പ്രണമിക്കുക.” അപ്പോള്‍ അവരെല്ലാം പ്രണമിച്ചു; ഇബ്ലീസൊഴികെ. അവന്‍ വിസമ്മതിച്ചു.

وَإِذۡ قُلۡنَا لِلۡمَلَٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ أَبَىٰ ۝١١٦
117

അപ്പോള്‍ നാം പറഞ്ഞു: "ആദമേ, തീര്‍ച്ചയായും അവന്‍ നിന്റെയും നിന്റെ ഇണയുടെയും ശത്രുവാണ്. അതിനാല്‍ അവന്‍ നിങ്ങളിരുവരെയും സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കാന്‍ ഇടവരാതിരിക്കട്ടെ. അങ്ങനെ സംഭവിച്ചാല്‍ നീ ഏറെ നിര്‍ഭാഗ്യവാനായിത്തീരും.

فَقُلۡنَا يَٰٓـَٔادَمُ إِنَّ هَٰذَا عَدُوّٞ لَّكَ وَلِزَوۡجِكَ فَلَا يُخۡرِجَنَّكُمَا مِنَ ٱلۡجَنَّةِ فَتَشۡقَىٰٓ ۝١١٧
118

"തീര്‍ച്ചയായും നിനക്കിവിടെ വിശപ്പറിയാതെയും നഗ്നനാകാതെയും കഴിയാനുള്ള സൌകര്യമുണ്ട്.

إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعۡرَىٰ ۝١١٨
119

"ദാഹമനുഭവിക്കാതെയും ചൂടേല്‍ക്കാതെയും ജീവിക്കാം.”

وَأَنَّكَ لَا تَظۡمَؤُاْ فِيهَا وَلَا تَضۡحَىٰ ۝١١٩
120

എന്നാല്‍ പിശാച് അദ്ദേഹത്തിന് ഇങ്ങനെ ദുര്‍ബോധനം നല്‍കി: "ആദമേ, താങ്കള്‍ക്ക് നിത്യജീവിതവും അന്യൂനമായ ആധിപത്യവും നല്‍കുന്ന ഒരു വൃക്ഷം കാണിച്ചുതരട്ടെയോ?”

فَوَسۡوَسَ إِلَيۡهِ ٱلشَّيۡطَٰنُ قَالَ يَٰٓـَٔادَمُ هَلۡ أَدُلُّكَ عَلَىٰ شَجَرَةِ ٱلۡخُلۡدِ وَمُلۡكٖ لَّا يَبۡلَىٰ ۝١٢٠
121

അങ്ങനെ അവരിരുവരും ആ വൃക്ഷത്തില്‍നിന്ന് ഭക്ഷിച്ചു. അതോടെ അവര്‍ക്കിരുവര്‍ക്കും തങ്ങളുടെ നഗ്നത വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍കൊണ്ട് തങ്ങളെ പൊതിയാന്‍ തുടങ്ങി. ആദം തന്റെ നാഥനെ ധിക്കരിച്ചു. അങ്ങനെ പിഴച്ചുപോയി.

فَأَكَلَا مِنۡهَا فَبَدَتۡ لَهُمَا سَوۡءَٰتُهُمَا وَطَفِقَا يَخۡصِفَانِ عَلَيۡهِمَا مِن وَرَقِ ٱلۡجَنَّةِۚ وَعَصَىٰٓ ءَادَمُ رَبَّهُۥ فَغَوَىٰ ۝١٢١
122

പിന്നീട് തന്റെ നാഥന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു. അദ്ദേഹത്തെ നേര്‍വഴിയില്‍ നയിച്ചു.

ثُمَّ ٱجۡتَبَٰهُ رَبُّهُۥ فَتَابَ عَلَيۡهِ وَهَدَىٰ ۝١٢٢
123

അല്ലാഹു ആജ്ഞാപിച്ചു: നിങ്ങളിരുകൂട്ടരും ഒന്നിച്ച് ഇവിടെ നിന്നിറങ്ങിപ്പോകണം. നിങ്ങള്‍ പരസ്പരം ശത്രുക്കളായിരിക്കും. എന്നാല്‍ എന്നില്‍നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ ആരത് പിന്‍പറ്റുന്നുവോ അവന്‍ വഴിപിഴക്കുകയില്ല. ഭാഗ്യംകെട്ടവനാവുകയില്ല.

قَالَ ٱهۡبِطَا مِنۡهَا جَمِيعَۢاۖ بَعۡضُكُمۡ لِبَعۡضٍ عَدُوّٞۖ فَإِمَّا يَأۡتِيَنَّكُم مِّنِّي هُدٗى فَمَنِ ٱتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشۡقَىٰ ۝١٢٣
124

എന്റെ ഉദ്ബോധനത്തെ അവഗണിക്കുന്നവന്ന് ഈ ലോകത്ത് ഇടുങ്ങിയ ജീവിതമാണുണ്ടാവുക. പുനരുത്ഥാനനാളില്‍ നാമവനെ കണ്ണുപൊട്ടനായാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കുക.

وَمَنۡ أَعۡرَضَ عَن ذِكۡرِي فَإِنَّ لَهُۥ مَعِيشَةٗ ضَنكٗا وَنَحۡشُرُهُۥ يَوۡمَ ٱلۡقِيَٰمَةِ أَعۡمَىٰ ۝١٢٤
125

അപ്പോള്‍ അവന്‍ പറയും: "എന്റെ നാഥാ; നീയെന്തിനാണെന്നെ കണ്ണുപൊട്ടനാക്കി ഉയിര്‍ത്തെഴുന്നേല്‍പിച്ചത്? ഞാന്‍ കാഴ്ചയുള്ളവനായിരുന്നുവല്ലോ.”

قَالَ رَبِّ لِمَ حَشَرۡتَنِيٓ أَعۡمَىٰ وَقَدۡ كُنتُ بَصِيرٗا ۝١٢٥
126

അല്ലാഹു പറയും: "ശരിയാണ്. നമ്മുടെ പ്രമാണങ്ങള്‍ നിനക്കു വന്നെത്തിയിരുന്നു. അപ്പോള്‍ നീ അവയെ വിസ്മരിച്ചു. അവ്വിധം ഇന്ന് നീയും വിസ്മരിക്കപ്പെടുകയാണ്.”

قَالَ كَذَٰلِكَ أَتَتۡكَ ءَايَٰتُنَا فَنَسِيتَهَاۖ وَكَذَٰلِكَ ٱلۡيَوۡمَ تُنسَىٰ ۝١٢٦
127

അതിരു കവിയുകയും തന്റെ നാഥന്റെ വചനങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് നാം ഇവ്വിധമാണ് പ്രതിഫലം നല്‍കുക. പരലോകശിക്ഷ കൂടുതല്‍ കഠിനവും ദീര്‍ഘവുമാണ്.

وَكَذَٰلِكَ نَجۡزِي مَنۡ أَسۡرَفَ وَلَمۡ يُؤۡمِنۢ بِـَٔايَٰتِ رَبِّهِۦۚ وَلَعَذَابُ ٱلۡأٓخِرَةِ أَشَدُّ وَأَبۡقَىٰٓ ۝١٢٧
128

ഇവര്‍ക്കുമുമ്പ് എത്രയോ തലമുറകളെ നാം നിശ്ശേഷം നശിപ്പിച്ചിട്ടുണ്ട്. അവരുടെ വാസസ്ഥലങ്ങളിലൂടെയാണ് ഇവരിന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും ഇതൊന്നും ഇവര്‍ക്ക് മാര്‍ഗദര്‍ശകമാവുന്നില്ലേ? തീര്‍ച്ചയായും വിചാരമതികള്‍ക്ക് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.

أَفَلَمۡ يَهۡدِ لَهُمۡ كَمۡ أَهۡلَكۡنَا قَبۡلَهُم مِّنَ ٱلۡقُرُونِ يَمۡشُونَ فِي مَسَٰكِنِهِمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّأُوْلِي ٱلنُّهَىٰ ۝١٢٨
129

നിന്റെ നാഥനില്‍നിന്നുള്ള തീരുമാന വിളംബരം നേരത്തെ ഉണ്ടാവുകയും അതിനു കാലാവധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ടായിരുന്നില്ലെങ്കില്‍ ഇവര്‍ക്കും ശിക്ഷ അനിവാര്യമാകുമായിരുന്നു.

وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَكَانَ لِزَامٗا وَأَجَلٞ مُّسَمّٗى ۝١٢٩
130

അതിനാല്‍ ഇവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. സൂര്യോദയത്തിനും അസ്തമയത്തിനും മുമ്പ് നിന്റെ നാഥനെ കീര്‍ത്തിച്ച് അവന്റെ വിശുദ്ധി വാഴ്ത്തുക. രാവിന്റെ ചില യാമങ്ങളിലും പകലിന്റെ രണ്ടറ്റങ്ങളിലും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്കു സംതൃപ്തി ലഭിച്ചേക്കാം.

فَٱصۡبِرۡ عَلَىٰ مَا يَقُولُونَ وَسَبِّحۡ بِحَمۡدِ رَبِّكَ قَبۡلَ طُلُوعِ ٱلشَّمۡسِ وَقَبۡلَ غُرُوبِهَاۖ وَمِنۡ ءَانَآيِٕ ٱلَّيۡلِ فَسَبِّحۡ وَأَطۡرَافَ ٱلنَّهَارِ لَعَلَّكَ تَرۡضَىٰ ۝١٣٠
131

മനുഷ്യരില്‍ വിവിധ വിഭാഗങ്ങള്‍ക്കു നാം നല്‍കിയ ഐഹിക സുഖാഢംബരങ്ങളില്‍ നീ കണ്ണുവെക്കരുത്. അതിലൂടെ നാമവരെ പരീക്ഷിക്കുകയാണ്. നിന്റെ നാഥന്റെ ഉപജീവനമാണ് ഉല്‍കൃഷ്ടം. നിലനില്‍ക്കുന്നതും അതുതന്നെ.

وَلَا تَمُدَّنَّ عَيۡنَيۡكَ إِلَىٰ مَا مَتَّعۡنَا بِهِۦٓ أَزۡوَٰجٗا مِّنۡهُمۡ زَهۡرَةَ ٱلۡحَيَوٰةِ ٱلدُّنۡيَا لِنَفۡتِنَهُمۡ فِيهِۚ وَرِزۡقُ رَبِّكَ خَيۡرٞ وَأَبۡقَىٰ ۝١٣١
132

നിന്റെ കുടുംബത്തോടു നീ നമസ്കരിക്കാന്‍ കല്‍പിക്കുക. നീയതില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. നാം നിന്നോട് ജീവിതവിഭവമൊന്നും ആവശ്യപ്പെടുന്നില്ല. മറിച്ച് നിനക്ക് ജീവിതവിഭവം നല്‍കുന്നത് നാമാണ്. ഭക്തിക്കാണ് ശുഭാന്ത്യം.

وَأۡمُرۡ أَهۡلَكَ بِٱلصَّلَوٰةِ وَٱصۡطَبِرۡ عَلَيۡهَاۖ لَا نَسۡـَٔلُكَ رِزۡقٗاۖ نَّحۡنُ نَرۡزُقُكَۗ وَٱلۡعَٰقِبَةُ لِلتَّقۡوَىٰ ۝١٣٢
133

അവര്‍ ചോദിക്കുന്നു: "ഇയാള്‍ തന്റെ നാഥനില്‍നിന്ന് ദൈവികമായ അടയാളമൊന്നും കൊണ്ടുവരാത്തതെന്ത്?” പൂര്‍വവേദങ്ങളിലെ വ്യക്തമായ തെളിവുകളൊന്നും അവര്‍ക്കു വന്നുകിട്ടിയിട്ടില്ലേ?

وَقَالُواْ لَوۡلَا يَأۡتِينَا بِـَٔايَةٖ مِّن رَّبِّهِۦٓۚ أَوَلَمۡ تَأۡتِهِم بَيِّنَةُ مَا فِي ٱلصُّحُفِ ٱلۡأُولَىٰ ۝١٣٣
134

ഇതിനു മുമ്പ് വല്ല കടുത്ത ശിക്ഷയും നല്‍കി നാം ഇവരെ നശിപ്പിച്ചിരുന്നുവെങ്കില്‍ ഇവര്‍ തന്നെ പറയുമായിരുന്നു: "ഞങ്ങളുടെ നാഥാ! നീ എന്തുകൊണ്ട് ഞങ്ങള്‍ക്കൊരു ദൂതനെ അയച്ചുതന്നില്ല? എങ്കില്‍ ഞങ്ങള്‍ അപമാനിതരും പറ്റെ നിന്ദ്യരും ആകും മുമ്പെ നിന്റെ വചനങ്ങളെ പിന്‍പറ്റുമായിരുന്നുവല്ലോ.”

وَلَوۡ أَنَّآ أَهۡلَكۡنَٰهُم بِعَذَابٖ مِّن قَبۡلِهِۦ لَقَالُواْ رَبَّنَا لَوۡلَآ أَرۡسَلۡتَ إِلَيۡنَا رَسُولٗا فَنَتَّبِعَ ءَايَٰتِكَ مِن قَبۡلِ أَن نَّذِلَّ وَنَخۡزَىٰ ۝١٣٤
135

പറയുക: എല്ലാവരും അന്തിമമായ തീരുമാനം കാത്തിരിക്കുന്നവരാണ്. നിങ്ങളും കാത്തിരിക്കുക. നേര്‍വഴിയില്‍ നീങ്ങുന്നവര്‍ ആരെന്നും സന്മാര്‍ഗം പ്രാപിച്ചവര്‍ ആരെന്നും ഏറെ വൈകാതെ നിങ്ങളറിയുക തന്നെ ചെയ്യും.

قُلۡ كُلّٞ مُّتَرَبِّصٞ فَتَرَبَّصُواْۖ فَسَتَعۡلَمُونَ مَنۡ أَصۡحَٰبُ ٱلصِّرَٰطِ ٱلسَّوِيِّ وَمَنِ ٱهۡتَدَىٰ ۝١٣٥