സൂറത്ത് അൽ അൻബിയാഅ് (Al-Anbiya)യിലെ 112 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Anbiya.
1
ജനങ്ങള്‍ക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകളയുന്നവരാകുന്നു.
ജനങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾ വിചാരണ ചെയ്യപ്പെടാനുള്ള ഉയിർത്തെഴുന്നേൽപ്പിൻ്റെ സമയം അടുത്തിരിക്കുന്നു. അവരാകട്ടെ, ഇഹലോകത്തിൻ്റെ തിരക്കുകളിൽ മുഴുകി പരലോകത്തിൽ നിന്ന് അശ്രദ്ധരായി തിരിഞ്ഞുകളഞ്ഞിരിക്കുകയാണ്.
2
അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് പുതുതായി ഏതൊരു ഉല്‍ബോധനം അവര്‍ക്ക് വന്നെത്തിയാലും കളിയാക്കുന്നവരായിക്കൊണ്ട് മാത്രമേ അവരത് കേള്‍ക്കുകയുള്ളൂ.
ഖുർആനിൽ പുതുതായി അവതരിച്ച എന്തൊരു കാര്യം അവർക്ക് വന്നെത്തിയാലും അതിൽ നിന്ന് ഉപകാരമെടുക്കാൻ വേണ്ടി അവരത് കേൾക്കുകയില്ല. മറിച്ച്, (ഖുർആനിൽ) പറയുന്നതിന് യാതൊരു പരിഗണനയും നൽകാതെ, കളിച്ചു കൊണ്ടാണ് അവരത് കേൾക്കുക.
3
ഹൃദയങ്ങള്‍ അശ്രദ്ധമായിക്കൊണ്ട് (മാത്രമേ അവരത് കേള്‍ക്കുകയുള്ളൂ). (അവരിലെ) അക്രമികള്‍ അന്യോന്യം രഹസ്യമായി ഇപ്രകാരം മന്ത്രിച്ചു; നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമല്ലേ ഇത്? എന്നിട്ട് നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട് തന്നെ ഈ ജാലവിദ്യയുടെ അടുത്തേക്ക് ചെല്ലുകയാണോ?
അവരുടെ ഹൃദയം അശ്രദ്ധയിൽ മുഴുകിക്കൊണ്ടാണ് ഖുർആൻ അവർ കേൾക്കുന്നത്. (അല്ലാഹുവിനെ) നിഷേധിക്കുക എന്ന അതിക്രമം പ്രവർത്തിച്ചവർ പരസ്പരം നടത്തുന്ന രഹസ്യസംഭാഷണം തീർത്തും പതുക്കെയാക്കി കൊണ്ട് പറഞ്ഞു: 'ഞാൻ അല്ലാഹുവിൽ നിന്നുള്ള ദൂതനാണെന്ന് അവകാശപ്പെടുന്ന ഇയാൾ നിങ്ങളെപ്പോലെത്തന്നെയുള്ള ഒരു മനുഷ്യനല്ലേ?! അവന് നിങ്ങളെക്കാൾ യാതൊരു പ്രത്യേകതയുമില്ലല്ലോ?! അയാൾ കൊണ്ടു വന്നിരിക്കുന്നത് ഒരു മാരണം മാത്രമാകുന്നു. അപ്പോൾ ഇയാൾ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനാണെന്നും, അയാൾ കൊണ്ടുവന്നിരിക്കുന്നത് മാരണമാണെന്നും മനസ്സിലായതിന് ശേഷവും അയാളെ നിങ്ങൾ പിൻപറ്റുകയാണോ?!
4
അദ്ദേഹം (നബി) പറഞ്ഞു: എന്‍റെ രക്ഷിതാവ് ആകാശത്തും ഭൂമിയിലും പറയപ്പെടുന്നതെല്ലാം അറിയുന്നു. അവനാണ് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും.
അല്ലാഹുവിൻ്റെ ദൂതർ -ﷺ- പറഞ്ഞു: എൻ്റെ രക്ഷിതാവ് നിങ്ങൾ രഹസ്യമാക്കി വെച്ച സംഭാഷണം അറിയുന്നു. ഏതൊരാളും -ആകാശത്തോ ഭൂമിയിലോ എന്ത് തന്നെ സംസാരിച്ചാലും- എല്ലാ സംസാരവും അവൻ അറിയുന്നു. തൻ്റെ ദാസന്മാരുടെ എല്ലാ സംസാരവും കേൾക്കുന്നവനും (സമീഅ്), അവരുടെ എല്ലാ പ്രവർത്തനങ്ങളും അറിയുന്നവനും (അലീം) ആകുന്നു അവൻ. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതാണ്.
5
എന്നാല്‍ അവര്‍ പറഞ്ഞു: പാഴ്കിനാവുകള്‍ കണ്ട വിവരമാണ് (മുഹമ്മദ് പറയുന്നത്) (മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല, അതവന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. (മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല; അവനൊരു കവിയാണ്. എന്നാല്‍ (അവന്‍ പ്രവാചകനാണെങ്കില്‍) മുന്‍ പ്രവാചകന്‍മാര്‍ ഏതൊരു ദൃഷ്ടാന്തവുമായാണോ അയക്കപ്പെട്ടത് അതുപോലൊന്ന് അവന്‍ നമുക്ക് കൊണ്ട് വന്നു കാണിക്കട്ടെ.
മുഹമ്മദ് നബി -ﷺ- കൊണ്ടു വന്നതിൻ്റെ കാര്യത്തിൽ അവർ തന്നെയും സംശയത്തിലായിരിക്കുന്നു. ചിലപ്പോൾ അവർ പറഞ്ഞു: കൂടിക്കലർന്ന പാഴ്ക്കിനാവുകളാണിവ; അതിനൊന്നും ഒരർത്ഥവുമില്ല. വേറെ ചിലപ്പോൾ 'അല്ല! ഒരടിസ്ഥാനവുമില്ലാതെ അവൻ കെട്ടിച്ചമച്ചതാണിത്' എന്നും അവർ പറഞ്ഞു. ചിലപ്പോൾ അവർ പറഞ്ഞു: അവനൊരു കവിയാണ്. ഇനി അവൻ വാദിക്കുന്നത് സത്യസന്ധമായാണെങ്കിൽ മുൻപുള്ള ദൂതന്മാർ കൊണ്ടു വന്നത് പോലെ, സർവ്വസൃഷ്ടികൾക്കും അസാധ്യമായ ഒരു മുഅ്ജിസത് (അത്ഭുതപ്രവൃത്തി) അവൻ നമുക്ക് കൊണ്ടുവന്നു തരട്ടെ! അവരെല്ലാം അത്ഭുതസംഭവങ്ങൾ കൊണ്ടുവന്നിട്ടുണ്ടല്ലോ. മൂസായുടെ കയ്യിൽ സർപ്പമായി മാറുന്ന വടിയും, സ്വാലിഹിന് പാറയിൽ നിന്ന് പുറത്തു വന്ന ഒട്ടകവും ഉണ്ടായിരുന്നു.
6
ഇവരുടെ മുമ്പ് നാം നശിപ്പിച്ച ഒരു നാട്ടുകാരും വിശ്വസിക്കുകയുണ്ടായില്ല. എന്നിരിക്കെ ഇവര്‍ വിശ്വസിക്കുമോ?(1)
ഈ അഭിപ്രായങ്ങളെല്ലാം പുറപ്പെടുവിച്ചവർക്ക് മുൻപ്, ഇതു പോലെ ദൃഷ്ടാന്തങ്ങൾ ഇറക്കുവാൻ അഭിപ്രായപ്പെട്ട നാട്ടുകാർ അവരാവശ്യപ്പെട്ട പോലെ ദൃഷ്ടാന്തങ്ങൾ നൽകപ്പെട്ടിട്ടും വിശ്വസിച്ചിട്ടില്ല. മറിച്ച്, അവരവയെ നിഷേധിച്ചു തള്ളുകയും, അങ്ങനെ നാം അവരെ നശിപ്പിക്കുകയുമാണ് ചെയ്തത്? എന്നിരിക്കെ ഇക്കൂട്ടർ ഇനി വിശ്വസിക്കുമോ?!
7
നിനക്ക് മുമ്പ് പുരുഷന്‍മാരെയല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല.(2) അവര്‍ക്ക് നാം ബോധനം നല്‍കുന്നു. നിങ്ങള്‍ (ഈ കാര്യം) അറിയാത്തവരാണെങ്കില്‍ അറിവുള്ളവരോട് ചോദിച്ചുനോക്കുക.
അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മുൻപ് മനുഷ്യരിൽ പെട്ട പുരുഷന്മാരെയല്ലാതെ നാം ദൂതന്മാരായി നമ്മുടെ ബോധനം നൽകിക്കൊണ്ട് നിയോഗിച്ചിട്ടില്ല. അവരെ മലക്കുകളായിട്ടല്ല നാം അയച്ചത്. നിങ്ങൾക്ക് ഇതിനെ കുറിച്ച് അറിയില്ലെങ്കിൽ നിങ്ങൾക്ക് മുൻപ് വേദം നൽകപ്പെട്ടവരോട് ചോദിച്ചു നോക്കുക.
8
അവരെ (പ്രവാചകന്‍മാരെ) നാം ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല. അവര്‍ നിത്യജീവികളായിരുന്നതുമില്ല.
നാം ദൂതന്മാരായി നിയോഗിച്ചിരുന്നവരെ ആരെയും ഭക്ഷണം കഴിക്കാത്ത ശരീരമുള്ളവരാക്കി നാം മാറ്റിയിട്ടില്ല. മറിച്ച്, എല്ലാവരും ഭക്ഷിക്കുന്നത് പോലെ അവരും ഭക്ഷിച്ചിരുന്നു. മരിക്കാതെ, എന്നെന്നും ഇഹലോകത്ത് ജീവിക്കുന്നവരുമായിരുന്നില്ല അവർ.
9
അനന്തരം അവരോടുള്ള വാഗ്ദാനത്തില്‍ നാം സത്യസന്ധത പാലിച്ചു. അങ്ങനെ അവരെയും നാം ഉദ്ദേശിക്കുന്നവരെയും നാം രക്ഷപ്പെടുത്തി. അതിരുകവിഞ്ഞവരെ നാം നശിപ്പിക്കുകയും ചെയ്തു.
ശേഷം നമ്മുടെ ദൂതന്മാർക്ക് നാം വാഗ്ദാനം നൽകിയത് അവർക്ക് നാം സത്യമായി പുലർത്തിനൽകി. അങ്ങനെ നാശത്തിൽ നിന്ന് അവരെയും നാം ഉദ്ദേശിച്ച വിശ്വാസികളെയും നാം രക്ഷപ്പെടുത്തി. അല്ലാഹുവിനെ നിഷേധിച്ചു കൊണ്ടും, തിന്മകൾ ചെയ്തുകൂട്ടിയും അതിരുകവിഞ്ഞവരെ നാം നശിപ്പിക്കുകയും ചെയ്തു.
10
തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം ഒരു ഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുണ്ട്. നിങ്ങള്‍ക്കുള്ള ഉല്‍ബോധനം അതിലുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
നിങ്ങൾക്ക് നാം ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നു. അത് നിങ്ങൾ സത്യപ്പെടുത്തുകയും അതിലുള്ളതനുസരിച്ച് പ്രവർത്തിക്കുകയുമാണെങ്കിൽ അതിൽ നിങ്ങൾക്കുള്ള ആദരവും അഭിമാനവുമുണ്ട്. അപ്പോൾ നിങ്ങൾ അത് ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?! അങ്ങനെ ഖുർആനിൽ വിശ്വസിക്കാനും, അത് ഉൾക്കൊള്ളുന്നത് പ്രാവർത്തികമാക്കാനും നിങ്ങൾ ധൃതികൂട്ടുന്നില്ലേ?!
11
അക്രമത്തില്‍ ഏര്‍പെട്ടിരുന്ന എത്ര നാടുകളെ നാം നിശ്ശേഷം തകര്‍ത്തുകളയുകയും, അതിന് ശേഷം നാം മറ്റൊരു ജനവിഭാഗത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്!
എത്ര നാടുകളെയാണ് നാം അവർ (അല്ലാഹുവിനെ) നിഷേധിച്ചു കൊണ്ട് അതിക്രമം പ്രവർത്തിച്ചത് കാരണത്താൽ നശിപ്പിച്ചു കളയുകയും, അവർക്ക് ശേഷം മറ്റൊരു ജനതയെ വളർത്തിയെടുക്കുകയും ചെയ്തത്!
12
അങ്ങനെ നമ്മുടെ ശിക്ഷ അവര്‍ക്ക് അനുഭവപ്പെട്ടപ്പോള്‍ അവരതാ അവിടെനിന്ന് ഓടിരക്ഷപ്പെടാന്‍ നോക്കുന്നു.
അങ്ങനെ നശിപ്പിക്കപ്പെട്ട ആ ജനതകൾ അടിവേരോടെ പിഴുതെറിയുന്ന നമ്മുടെ ശിക്ഷ നേരിൽ കണ്ടപ്പോൾ അതാ നാശത്തിൽ നിന്ന് രക്ഷപ്പെടാനായി തങ്ങളുടെ നാട്ടിൽ നിന്ന് ഓടിരക്ഷപ്പെടുന്നു.
13
(അപ്പോള്‍ അവരോട് പറയപ്പെട്ടു.) നിങ്ങള്‍ ഓടിപ്പോകേണ്ട. നിങ്ങള്‍ക്ക് നല്‍കപ്പെട്ട സുഖാഡംബരങ്ങളിലേക്കും, നിങ്ങളുടെ വസതികളിലേക്കും നിങ്ങള്‍ തിരിച്ചുപോയിക്കൊള്ളുക. നിങ്ങള്‍ക്ക് വല്ല അപേക്ഷയും നല്‍കപ്പെടാനുണ്ടായേക്കാം.(3)
അപ്പോൾ പരിഹാസത്തോടെ അവരോട് വിളിച്ചു പറയപ്പെട്ടു: നിങ്ങൾ ഓടാതിരിക്കൂ! നിങ്ങൾ ആസ്വദിച്ചിരുന്ന സുഖാനുഗ്രഹങ്ങളിലേക്കും നിങ്ങളുടെ വീടുകളിലേക്കും തിരിച്ചു പോകൂ! നിങ്ങളുടെ ഇഹലോകസുഖങ്ങളിൽ നിന്ന് വല്ലതും ചോദിക്കപ്പെട്ടേക്കാമല്ലോ!
14
അവര്‍ പറഞ്ഞു: ആഹ്; ഞങ്ങള്‍ക്ക് നാശം! തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളായിപ്പോയി.
തങ്ങളുടെ തെറ്റ് അംഗീകരിച്ചു കൊണ്ട് ആ അതിക്രമികൾ പറഞ്ഞു: നമ്മുടെ നാശമേ! നമ്മുടെ നഷ്ടമേ! തീർച്ചയായും അല്ലാഹുവിനെ നിഷേധിച്ചതിനാൽ നാം അതിക്രമികൾ തന്നെയായിരുന്നു.
15
അങ്ങനെ അവരെ നാം കൊയ്തിട്ട വിള പോലെ ചലനമറ്റ നിലയിലാക്കിത്തീര്‍ക്കുവോളം അവരുടെ മുറവിളി അതു തന്നെയായിക്കൊണ്ടിരുന്നു.
അവർ തങ്ങളുടെ തെറ്റ് അംഗീകരിക്കലും, സ്വന്തം നാശത്തിനായി നിലവിളിക്കലുമായിരുന്നു അവരുടെ ആവർത്തിച്ചാവർത്തിച്ചുള്ള വിലാപം. കൊയ്തിട്ട വിളകളെ പോലെ -അനക്കമില്ലാത്ത മൃതദേഹങ്ങളാക്കി- അവരെ നാം ആക്കിത്തീർക്കുവോളം (അത് തുടർന്നുകൊണ്ടിരുന്നു).
16
ആകാശത്തെയും, ഭൂമിയെയും, അവ രണ്ടിനുമിടയിലുള്ളതിനെയും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല.
ആകാശവും ഭൂമിയും അവക്കിടയിലുള്ളതും നാം കളിയായോ വെറുതെയോ സൃഷ്ടിച്ചതല്ല. മറിച്ച്, നമ്മുടെ ശക്തി ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളാണ് അവയെല്ലാം.
17
നാം ഒരു വിനോദമുണ്ടാക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നമ്മുടെ അടുക്കല്‍ നിന്നു തന്നെ നാമത് ഉണ്ടാക്കുമായിരുന്നു. (എന്നാല്‍) നാം (അത്) ചെയ്യുന്നതല്ല.(4)
ഒരു കൂട്ടുകാരിയെയോ സന്താനത്തെയോ സ്വീകരിക്കാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ നമ്മുടെ അടുക്കൽ നിന്ന് തന്നെ നാം അത് സ്വീകരിക്കുമായിരുന്നു. എന്നാൽ അത്തരം കാര്യങ്ങളിൽ നിന്ന് നാം പരിശുദ്ധനാണ് എന്നതിനാൽ അപ്രകാരം നാം ചെയ്യുന്നതേയല്ല.
18
എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിന്‍റെ നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്തു കളയുന്നു. അതോടെ അസത്യം നാശമടയുകയായി. നിങ്ങള്‍ (അല്ലാഹുവെപ്പറ്റി) പറഞ്ഞുണ്ടാക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് നാശം.
എന്നാൽ നാം നമ്മുടെ ദൂതന്മാർക്ക് സന്ദേശമായി നൽകുന്ന സത്യം കൊണ്ട് (അല്ലാഹുവിനെ) നിഷേധിച്ചവരുടെ അടുക്കലുള്ള അസത്യത്തെ നാം എറിയുന്നു. അങ്ങനെ അത് അവരുടെ അസത്യത്തെ തകർത്തു കളയുന്നു. അപ്പോഴതാ അവരുടെ അസത്യവാദങ്ങൾ തകർന്നടിഞ്ഞില്ലാതാവുകയായി. അല്ലാഹു കൂട്ടുകാരിയെയോ സന്താനത്തെയോ സ്വീകരിച്ചിട്ടുണ്ടെന്ന് ജൽപ്പിക്കുന്നവരേ! അല്ലാഹുവിന് അനുയോജ്യമല്ലാത്തത് കൊണ്ട് അവനെ വിശേഷിപ്പിച്ചതിനാൽ നിങ്ങൾക്ക് നാശമുണ്ടാകട്ടെ!
19
അവന്റേതാകുന്നു ആകാശങ്ങളിലും, ഭൂമിയിയും ഉള്ളവരെല്ലാം. അവന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ ആരാധിക്കുന്നത് വിട്ട് അഹങ്കരിക്കുകയില്ല. അവര്‍ക്ക് മടുപ്പു തോന്നുകയുമില്ല.
എന്നാൽ ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധ്യൻമാരെ സ്വീകരിച്ചിരിക്കുന്നു. അവർക്ക് മരിച്ചവരെ ജീവിപ്പിക്കുക എന്നത് സാധ്യമല്ല. അതിന് കഴിയാത്തവരെ എങ്ങനെയാണ് അവർ ആരാധിക്കുക?!
22
ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു.(5) അപ്പോള്‍ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!
ആകാശങ്ങളിലും ഭൂമിയിലും അല്ലാഹുവിന് പുറമെ ഒന്നിലധികം ആരാധ്യന്മാർ ഉണ്ടായിരുന്നെങ്കിൽ തങ്ങളുടെ അധികാരത്തിൻ്റെ പേരിൽ അവർ പരസ്പരം നടത്തുന്ന തർക്കങ്ങൾ കാരണത്താൽ ആകാശവും ഭൂമിയും കുഴപ്പത്തിലായേനെ! എന്നാൽ യാഥാർഥ്യം അതിന് വിരുദ്ധമാകുന്നു; (അല്ലാഹു മാത്രമേ ആരാധ്യനായുള്ളൂ). അപ്പോൾ സിംഹാസനത്തിൻ്റെ നാഥനായ അല്ലാഹു ബഹുദൈവാരാധകർ അവനെ കുറിച്ച് കെട്ടിച്ചമച്ചുണ്ടാക്കിയ -അല്ലാഹുവിന് പങ്കാളികളുണ്ട് എന്ന ജൽപ്പനം പോലെ- കളവുകളിൽ നിന്ന് പരിശുദ്ധനായിരിക്കുന്നു.
23
അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.
അല്ലാഹുവാകുന്നു അവൻ്റെ സർവ്വാധിപത്യത്തിലും വിധിനിർണ്ണയത്തിലും സർവ്വഏകത്വവുമുള്ളവൻ. അവൻ വിധിക്കുകയോ നിർണ്ണയിക്കുകയോ ചെയ്ത ഒരു കാര്യത്തെ കുറിച്ചും ആരും അവനെ ചോദ്യം ചെയ്യുകയില്ല. എന്നാൽ അവൻ തൻ്റെ അടിമകളെ അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് ചോദ്യം ചെയ്യുന്നതും, അതിനുള്ള പ്രതിഫലം അവർക്ക് നൽകുന്നതുമാണ്.
24
അതല്ല, അവന്ന് പുറമെ അവര്‍ ചില ആരാധ്യരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: എങ്കില്‍ നിങ്ങള്‍ക്കതിനുള്ള പ്രമാണം കൊണ്ടുവരിക. ഇതു തന്നെയാകുന്നു എന്‍റെ കൂടെയുള്ളവര്‍ക്കുള്ള ഉല്‍ബോധനവും എന്‍റെ മുമ്പുള്ളവര്‍ക്കുള്ള ഉല്‍ബോധനവും.(6) പക്ഷെ, അവരില്‍ അധികപേരും സത്യം അറിയുന്നില്ല. അതിനാല്‍ അവര്‍ തിരിഞ്ഞുകളയുകയാകുന്നു.
അല്ല! അവർ അല്ലാഹുവിന് പുറമെ ആരാധ്യന്മാരെ സ്വീകരിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഇവക്കെല്ലാം ആരാധനക്ക് അർഹതയുണ്ട് എന്നതിന് നിങ്ങൾക്കുള്ള തെളിവ് കൊണ്ടുവന്നു തരൂ. എനിക്ക് മേൽ അവതരിക്കപ്പെട്ട ഈ ഗ്രന്ഥത്തിലോ, എൻ്റെ മുൻപുള്ള ദൂതന്മാർക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളിലോ നിങ്ങൾക്ക് അതിനുള്ള തെളിവില്ല. എന്നാൽ ബഹുദൈവാരാധകരിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ അജ്ഞതയെയും അന്ധമായ അനുകരണത്തെയുമാണ് അടിസ്ഥാനമാക്കി സ്വീകരിച്ചിരിക്കുന്നത്. അവർ സത്യം സ്വീകരിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരിക്കുകയാകുന്നു.
25
ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.
അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മുൻപ് ഒരു ദൂതനെയും നാം നിയോഗിച്ചിട്ടില്ല. 'ഞാനല്ലാതെ മറ്റൊരാളും ആരാധനക്കർഹനായി ഇല്ല; അതിനാൽ നിങ്ങൾ എന്നെ മാത്രം ആരാധിക്കുവിൻ. എന്നിൽ നിങ്ങൾ ഒന്നിനെയും പങ്കുചേർക്കരുത്' എന്നിങ്ങനെ ബോധനം നൽകിക്കൊണ്ടല്ലാതെ
ബഹുദൈവാരാധകർ പറഞ്ഞു: അല്ലാഹു മലക്കുകളെ അവൻ്റെ പെൺമക്കളായി സ്വീകരിച്ചിരിക്കുന്നു. അവർ പറഞ്ഞുണ്ടാക്കുന്ന കളവിൽ നിന്ന് അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. എന്നാൽ മലക്കുകൾ അല്ലാഹുവിൻ്റെ അടിമകൾ മാത്രമാകുന്നു. അവർ അവൻ്റെ ആദരവ് ലഭിച്ചവരും, അവനിലേക്ക് സാമീപ്യം ലഭിച്ചവരുമാകുന്നു.
27
അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്‍റെ കല്‍പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു.(7)
അവരുടെ രക്ഷിതാവിനെ അവർ ഒരു വാക്കിൽ പോലും മുൻകടക്കുകയില്ല. അവൻ അവരോട് കൽപ്പിച്ചാലല്ലാതെ അവർ ഒരക്ഷരം ഉരിയാടുകയില്ല. അവൻ്റെ കൽപ്പന പ്രകാരം മാത്രമാകുന്നു അവർ പ്രവർത്തിക്കുന്നത്. അല്ലാഹുവിൻ്റെ ഒരു കൽപ്പനക്കും അവർ എതിരുനിൽക്കുകയുമില്ല.
അവരുടെ മുൻപ് കഴിഞ്ഞു പോയ പ്രവർത്തനങ്ങളും, ഇനി വരാനിരിക്കുന്നതും അവൻ (അല്ലാഹു) അറിയുന്നു. അവൻ്റെ അനുമതിയില്ലാതെ അവർ (മലക്കുകൾ) ശുപാർശ പറയുകയില്ല. അല്ലാഹു തൃപ്തിപ്പെട്ടവർക്കു വേണ്ടിയല്ലാതെ ശുപാർശ അവർ ശുപാർശ പറയുകയില്ല. അല്ലാഹുവിനെ കുറിച്ചുള്ള ഭയത്താൽ നടുങ്ങുന്നവരാണവർ. അല്ലാഹുവിൻ്റെ ഏതെങ്കിലും ഒരു കൽപ്പനക്കോ വിലക്കിനോ അവർ എതിരുനിൽക്കുകയില്ല.
29
അവരുടെ കൂട്ടത്തില്‍ ആരെങ്കിലും ഞാന്‍ അവന്ന് (അല്ലാഹുവിന്) പുറമെയുള്ള ആരാധ്യനാണെന്ന് പറയുന്ന പക്ഷം അവന്ന് നാം നരകം പ്രതിഫലമായി നല്‍കുന്നതാണ്. അപ്രകാരമത്രെ അക്രമികള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.
മലക്കുകളിൽ നിന്നാരെങ്കിലും 'ഞാൻ അല്ലാഹുവിന് പുറമെയുള്ള ആരാധ്യനാണെന്ന്' പറഞ്ഞുവെന്ന് സങ്കൽപ്പിച്ചാൽ തന്നെയും അവൻ്റെ ആ വാക്കിന് ശിക്ഷയായി ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവനെ നാം നരകാഗ്നിയിൽ ശാശ്വതനായി പ്രവേശിപ്പിച്ചു കൊണ്ട് ശിക്ഷിക്കുന്നതാണ്. അല്ലാഹുവിനെ നിഷേധിച്ചു കൊണ്ടും, അവനിൽ പങ്കുചേർത്തു കൊണ്ടും അതിക്രമം പ്രവർത്തിക്കുന്നവർക്ക് അപ്രകാരമുള്ള ശിക്ഷയാണ് നാം നൽകുക.
30
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും,(8) എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു.(9) എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും, അവക്കിടയിൽ മഴ ഇറങ്ങുവാനുള്ള വിടവില്ലായിരുന്നെന്നും, ശേഷം നാം അവക്കിടയിൽ വിടവുണ്ടാക്കുകയും, ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങിയ ആ വെള്ളത്തിൽ നിന്ന് എല്ലാ ജീവജാലങ്ങളെയും ചെടികളെയും നാം സൃഷ്ടിച്ചുവെന്നും അല്ലാഹുവിനെ നിഷേധിച്ചവർ അറിഞ്ഞിട്ടില്ലേ?! അതിൽ നിന്ന് അവർ പാഠമുൾക്കൊള്ളുകയും, അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും ചെയ്യുന്നില്ലേ?!
31
ഭൂമി അവരെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു.(10) അവര്‍ വഴി കണ്ടെത്തേണ്ടതിനായി അവയില്‍ (പര്‍വ്വതങ്ങളില്‍) നാം വിശാലമായ പാതകള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.
ഭൂമി അതിന് മുകളിലുള്ളവരെയും കൊണ്ട് ഇളകുവാതിരിക്കാനായി അവിടെ നാം ഉറച്ചു നിൽക്കുന്ന പർവ്വതങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. അവരുടെ യാത്രാലക്ഷ്യങ്ങളിലേക്ക് വഴികണ്ടെത്തുന്നതിനായി അവിടെ നാം വിശാലമായ വഴികളും മാർഗങ്ങളും നിശ്ചയിക്കുകയും ചെയ്തു.
32
ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്.(11) അവരാകട്ടെ അതിലെ (ആകാശത്തിലെ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.
ആകാശത്തെ ഒരു തൂണും കൂടാതെ, വീഴാതെ നിൽക്കുന്ന ഒരു സംരക്ഷിത മേൽക്കൂരയാക്കി അവർക്ക് മേൽ നാം നിശ്ചയിക്കുകയും ചെയ്തു. കട്ടുകേൾക്കുന്ന പിശാചുക്കളിൽ നിന്നും നാം അതിനെ സംരക്ഷിച്ചു. ആകാശത്തിലുള്ള -ചന്ദ്രനും സൂര്യനും പോലുള്ള- ദൃഷ്ടാന്തങ്ങളിൽ നിന്നാകട്ടെ, ബഹുദൈവാരാധകർ തിരിഞ്ഞു കളഞ്ഞിരിക്കുകയാണ്. അവരതിൽ നിന്ന് യാതൊരു ഗുണപാഠവും ഉൾക്കൊള്ളുന്നില്ല.
33
അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു.
അല്ലാഹു മാത്രമാകുന്നു വിശ്രമത്തിനായി രാത്രിയെയും, ജീവിതവ്യവഹാരങ്ങൾക്കായി പകലിനെയും, സൂര്യനെ പകലിൻ്റെ അടയാളമായും, ചന്ദ്രനെ രാത്രിയുടെ അടയാളമായും നിശ്ചയിച്ചത്. സൂര്യനും ചന്ദ്രനുമെല്ലാം അവയ്ക്ക് നിശ്ചയിക്കപ്പെട്ട ഭ്രമണപഥത്തിലൂടെ -അതിൽ നിന്ന് തെറ്റുകയോ ചെരിയുകയോ ചെയ്യാതെ- സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
34
(നബിയേ,) നിനക്ക് മുമ്പ് ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ?
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മുൻപും ഒരാൾക്കും നാം ഈ (ഐഹിക) ജീവിതത്തിൽ ശാശ്വതവാസം നിശ്ചയിച്ചിട്ടില്ല. ഈ ഐഹികജീവിതത്തിലെ താങ്കളുടെ ആയുസ്സ് അവസാനിക്കുകയും, അങ്ങ് മരണപ്പെടുകയും ചെയ്താൽ അവർ താങ്കൾക്ക് ശേഷം ഇവിടെ എന്നെന്നും നിലനിൽക്കുകയോ?! ഒരിക്കലും അതുണ്ടാകില്ല.
35
ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്.(12) നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.
(അല്ലാഹുവിൽ) വിശ്വസിച്ചവനോ, (അവനെ) നിഷേധിച്ചവനോ ആകട്ടെ; എല്ലാവരും ഈ ഐഹികജീവിതത്തിൽ മരണം ആസ്വദിക്കുക തന്നെ ചെയ്യും. ജനങ്ങളേ! നിങ്ങളെ ഐഹികലോകത്തിൽ നാം ബാധ്യതകൾ കൊണ്ടും, അനുഗ്രഹങ്ങളാലും പ്രയാസങ്ങളാലും പരീക്ഷിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം നമ്മുടെ അടുക്കലേക്ക് -മറ്റാരുടെയും അടുക്കലേക്കല്ല- നിങ്ങൾ മടക്കപ്പെടുന്നതുമാണ്. അപ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നാം നൽകുന്നതുമാണ്.
36
സത്യനിഷേധികള്‍ നിന്നെ കണ്ടാല്‍, ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ ആക്ഷേപിച്ചുസംസാരിക്കുന്നവന്‍ എന്ന് പറഞ്ഞു കൊണ്ട് നിന്നെ തമാശയാക്കുക മാത്രമായിരിക്കും ചെയ്യുന്നത്. അവര്‍ തന്നെയാണ് പരമകാരുണികന്‍റെ ഉല്‍ബോധനത്തില്‍ അവിശ്വസിക്കുന്നവര്‍.
അല്ലാഹുവിൻ്റെ ദൂതരേ! ഈ ബഹുദൈവാരാധകർ താങ്കളെ കണ്ടുകഴിഞ്ഞാൽ ഒരു പരിഹാസപാത്രമായല്ലാതെ നിന്നെ കാണുകയില്ല. 'നിങ്ങൾ ആരാധിക്കുന്ന ആരാധ്യവസ്തുക്കളെ ചീത്ത പറയുന്നവൻ; അവൻ ഇവനാണോ?' എന്ന് പറഞ്ഞു കൊണ്ട് തങ്ങളുടെ അനുചരന്മാരെ (താങ്കളിൽ നിന്ന്) അവർ അകറ്റുകയും ചെയ്യും. താങ്കളെ പരിഹസിക്കുന്നതോടൊപ്പം അല്ലാഹു അവർക്ക് മേൽ അവതരിപ്പിച്ച വിശുദ്ധ ഖുർആനിനെ നിഷേധിക്കുന്നവരും, അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങളെ തള്ളിപ്പറയുന്നവരുമാകുന്നു അവർ. എല്ലാ തിന്മകളും ഒരുമിച്ചിരിക്കുന്ന അവരാകുന്നു ആക്ഷേപിക്കപ്പെടാൻ കൂടുതൽ അർഹതയുള്ളവർ.
മനുഷ്യൻ ധൃതിയുള്ളവനായാണ് പ്രകൃതപ്പെടുത്തപ്പെട്ടിരിക്കുന്നത്. കാര്യങ്ങൾ സംഭവിക്കുന്നതിന് മുൻപ് തന്നെ അവൻ അതിന് വേണ്ടി തിരക്കു കൂട്ടുന്നു. ശിക്ഷക്ക് വേണ്ടി ബഹുദൈവാരാധകർ ധൃതി കൂട്ടുന്നതും അതു പോലെ തന്നെയാണ്. എൻ്റെ ശിക്ഷക്കായി തിരക്ക് പിടിക്കുന്നവരേ! നിങ്ങൾ ധൃതി കൂട്ടിക്കൊണ്ടിരുന്നത് ഞാൻ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതിനാൽ നിങ്ങൾ ഇപ്പോൾ അതിനായി ധൃതി പിടിക്കാതിരിക്കുക.
38
അവര്‍ ചോദിക്കുന്നു; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഈ വാഗ്ദാനം എപ്പോഴാണ് (പുലരുക) എന്ന്.
പുനരുത്ഥാനത്തെ കളവാക്കുന്ന, നിൻ്റെ സമൂഹത്തിലെ (അല്ലാഹുവിനെ) നിഷേധിച്ചവർ തിരക്കു കൂട്ടിക്കൊണ്ട് പറയുന്നു: മുസ്ലിംകളേ! നിങ്ങൾ ഞങ്ങളോട് വാഗ്ദത്തം ചെയ്തിരിക്കുന്ന ഈ ശിക്ഷ എന്നാണ് യാഥാർഥ്യമായി പുലരുക?! നിങ്ങൾ വാദിക്കുന്നത് പോലെ അത് പുലരുമെന്നത് സത്യമാണെങ്കിൽ (പറഞ്ഞു തരൂ).
39
ആ അവിശ്വാസികള്‍, അവര്‍ക്ക് തങ്ങളുടെ മുഖങ്ങളില്‍ നിന്നും മുതുകുകളില്‍ നിന്നും നരകാഗ്നിയെ തടുക്കാനാവാത്ത, അവര്‍ക്ക് ഒരു സഹായവും സിദ്ധിക്കാത്ത ഒരു സന്ദര്‍ഭത്തെപ്പറ്റി മനസ്സിലാക്കിയിരുന്നെങ്കില്‍!
പുനരുത്ഥാനത്തെ കളവാക്കുന്ന, (അല്ലാഹുവിനെ) നിഷേധിച്ച ഇക്കൂട്ടർ തങ്ങളുടെ മുഖങ്ങളെയും പുറങ്ങളെയും നരകത്തിൽ നിന്ന് മറച്ചു പിടിക്കാൻ കഴിയാത്ത ഒരു സന്ദർഭം അറിഞ്ഞിരുന്നെങ്കിൽ. (അന്നേ ദിവസം) ശിക്ഷ അവരിൽ നിന്ന് തടുത്തുവെച്ചു കൊണ്ട് അവരെ സഹായിക്കാൻ ഒരു സഹായിയും ഉണ്ടായിരിക്കില്ലെന്നും അവർ മനസ്സിലാക്കിയിരുന്നെങ്കിൽ. അതവർക്ക് ഉറപ്പോടെ ബോധ്യപ്പെട്ടിരുന്നെങ്കിൽ ഒരിക്കലും ശിക്ഷക്ക് വേണ്ടി അവർ ധൃതിപിടിക്കില്ലായിരുന്നു.
40
അല്ല, പെട്ടന്നായിരിക്കും അത് (അന്ത്യസമയം) അവര്‍ക്ക് വന്നെത്തുന്നത് . അങ്ങനെ അതവരെ അമ്പരപ്പിച്ച് കളയും. അതിനെ തടുത്തു നിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമില്ല.
അവർക്ക് മുൻകൂട്ടി അറിയാൻ കഴിയുന്ന രൂപത്തിലല്ല ആ നരകാഗ്നി അവരിലേക്ക് വന്നെത്തുക. മറിച്ച്, പൊടുന്നനെയായിരിക്കും അത് അവരെ പിടികൂടുക. അപ്പോൾ തങ്ങളിൽ നിന്ന് അത് തടുത്തു വെക്കാൻ അവർക്ക് സാധിക്കുകയില്ല. പശ്ചാത്തപിച്ചു മടങ്ങുകയും, അങ്ങനെ അല്ലാഹുവിൻ്റെ കാരുണ്യം നേടിയെടുക്കാനുമുള്ള അവധിയാകട്ടെ; അതും അവർക്ക് നൽകപ്പെടുകയില്ല.
41
നിനക്ക് മുമ്പ് (അല്ലാഹുവിന്റെ) ദൂതന്മാർ പലരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ പുച്ഛിച്ചുതള്ളിയവര്‍ക്ക് തങ്ങള്‍ പരിഹസിച്ചുകൊണ്ടിരുന്നത് (ശിക്ഷ) വന്നെത്തുക തന്നെ ചെയ്തു.
താങ്കളുടെ സമൂഹം താങ്കളെ പരിഹസിക്കുന്നുവെങ്കിൽ ഇത് ആദ്യമായി അനുഭവിക്കേണ്ടി വരുന്നയാളല്ല താങ്കൾ. അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മുൻപും അല്ലാഹുവിൻ്റെ ദൂതന്മാർ പരിഹസിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ ആ ദൂതന്മാർ ശിക്ഷയെ കുറിച്ച് ഇഹലോകത്ത് വെച്ച് താക്കീത് ചെയ്യുമ്പോൾ അവർ പരിഹസിച്ചു തള്ളിയിരുന്ന അതേ ശിക്ഷ തന്നെ ആ നിഷേധികളെ വലയം ചെയ്തു.
42
(നബിയേ,) പറയുക: പരമകാരുണികനില്‍ നിന്ന് രാത്രിയും പകലും നിങ്ങള്‍ക്ക് രക്ഷനല്‍കാനാരുണ്ട്? അല്ല, അവര്‍ (ജനങ്ങള്‍) തങ്ങളുടെ രക്ഷിതാവിന്‍റെ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരാകുന്നു.
അല്ലാഹുവിൻ്റെ റസൂലേ! ശിക്ഷക്ക് വേണ്ടി തിരക്കു കൂട്ടുന്ന ഇക്കൂട്ടരോട് ചോദിക്കുക: സർവ്വവിശാലമായ കാരുണ്യമുള്ളവനായ (റഹ്മാനായ അല്ലാഹു) നിങ്ങളുടെ മേൽ ശിക്ഷ ഇറക്കുവാനും, നിങ്ങളെ നശിപ്പിക്കുവാനും ഉദ്ദേശിച്ചാൽ രാത്രിയും പകലും നിങ്ങളെ സംരക്ഷിക്കാൻ ആരാണുള്ളത്?! എന്നാൽ അവർ അവരുടെ രക്ഷിതാവിൻ്റെ ഉൽബോധനങ്ങളിൽ നിന്നും തെളിവുകളിൽ നിന്നും തിരിഞ്ഞു കളഞ്ഞവരാകുന്നു. അജ്ഞതയും വിഡ്ഢിത്തവും കാരണത്താൽ അതിനെ കുറിച്ചൊന്നും അവർ ഉറ്റാലോചിക്കുകയില്ല.
43
അതല്ല, നമുക്ക് പുറമെ അവരെ സംരക്ഷിക്കുന്ന വല്ല ആരാധ്യരും അവര്‍ക്കുണ്ടോ? സ്വദേഹങ്ങള്‍ക്ക് തന്നെ സഹായം ചെയ്യാന്‍ അവര്‍ക്ക് സാധിക്കുകയില്ല. നമ്മുടെ ഭാഗത്ത് നിന്നും അവര്‍ തുണക്കപ്പെടുകയുമില്ല.
നമ്മുടെ ശിക്ഷയെ അവരിൽ നിന്ന് തടുത്തു വെക്കാൻ ഏതെങ്കിലും ആരാധ്യന്മാർ അവർക്കുണ്ടോ?! അവർക്ക് (അല്ലാഹുവിന് പുറമെയുള്ള ആരാധ്യന്മാർക്ക്) എന്തെങ്കിലും ഉപദ്രവം തടുത്തു കൊണ്ടോ, എന്തെങ്കിലും ഉപകാരം നേടിയെടുത്തു കൊണ്ടോ സ്വന്തത്തെ തന്നെ സഹായിക്കാൻ സാധിക്കുകയില്ല. സ്വയം സഹായിക്കാൻ കഴിയാത്തവൻ എങ്ങനെയാണ് മറ്റുള്ളവരെ സഹായിക്കുക?! നമ്മുടെ ശിക്ഷയിൽ നിന്ന് അവർക്ക് (യാതൊരു നിലക്കും) സംരക്ഷണം നൽകപ്പെടുന്നതുമല്ല.
44
അല്ല, ഇവര്‍ക്കും ഇവരുടെ പിതാക്കള്‍ക്കും നാം ജീവിതസുഖം നല്‍കി. അങ്ങനെ അവര്‍ ദീര്‍ഘകാലം ജീവിച്ചു. എന്നാല്‍ ആ ഭൂപ്രദേശത്തെ അതിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നും നാം ചുരുക്കിക്കൊണ്ട് വരുന്നത് ഇവര്‍ കാണുന്നില്ലേ?(13) എന്നിട്ടും ഇവര്‍ തന്നെയാണോ വിജയം പ്രാപിക്കുന്നവര്‍?
അല്ല! (അല്ലാഹുവിനെ) നിഷേധിച്ച ഇക്കൂട്ടർക്കും അവരുടെ പിതാക്കന്മാർക്കും നാം നമ്മുടെ അനുഗ്രഹങ്ങൾ വിശാലമായി നൽകിക്കൊണ്ട് ജീവിതസുഖം നൽകി. അവരെ പൊടുന്നനെ പിടികൂടുന്നതിനായുള്ള ഒരു കെണിയായിരുന്നു അത്. അങ്ങനെ കാലം ഏറെ നീണ്ടുപോയപ്പോൾ അവർ അതിൽ മതിമറന്നു പോവുകയും, തങ്ങളുടെ നിഷേധത്തിൽ തന്നെ തുടരുകയും ചെയ്തു. അപ്പോൾ നമ്മുടെ അനുഗ്രഹങ്ങളിൽ വഞ്ചിതരായി, നമ്മുടെ ശിക്ഷക്കായി തിരക്കു കൂട്ടുന്ന ഇക്കൂട്ടർ ഭൂമിയുടെ നാനാഭാഗങ്ങളിലെയും നാട്ടുകാരെ കീഴടക്കി കൊണ്ടും, അവരെ വിജയിച്ചടക്കിയും ഭൂമിയെ നാം ചുരുക്കി കൊണ്ട് വരുന്നത് കാണുന്നില്ലേ?! അപ്പോൾ അവർക്ക് സംഭവിച്ചത് ഇവർക്കും സംഭവിക്കാതിരിക്കാൻ ഇവർ സൂക്ഷിക്കട്ടെ. ഇവരൊരിക്കലും വിജയിക്കുന്നവരല്ല; മറിച്ച് പരാജയപ്പെടുന്നവരാണ്.
45
(നബിയേ,) പറയുക: ( അല്ലാഹുവിൽ നിന്നുള്ള) സന്ദേശ പ്രകാരം മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നത്. താക്കീത് നല്‍കപ്പെടുമ്പോള്‍ ബധിരന്‍മാര്‍ ആ വിളികേള്‍ക്കുകയില്ല.
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ജനങ്ങളേ! ഞാൻ നിങ്ങൾക്ക് അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് നൽകുന്നത് അല്ലാഹു എനിക്ക് നൽകിയ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ്. സത്യത്തിൽ നിന്ന് ബധിരത നടിക്കുന്നവനെ അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് താക്കീത് ചെയ്താൽ അത് പ്രയോജനപ്പെടുത്തുന്ന രൂപത്തിൽ അവൻ കേൾക്കുകയില്ല.
46
നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷയില്‍ നിന്ന് ഒരു നേരിയ കാറ്റ് അവരെ സ്പര്‍ശിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: ഞങ്ങളുടെ നാശമേ! തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളായിപ്പോയല്ലോ!
അല്ലാഹുവിൻ്റെ ശിക്ഷക്കായി തിരക്ക് കൂട്ടിക്കൊണ്ടിരിക്കുന്ന ഇക്കൂട്ടരെ നിൻ്റെ രക്ഷിതാവിൻ്റെ ശിക്ഷയിൽ നിന്ന് ഒരു ചെറിയ പങ്കെങ്ങാനും ബാധിച്ചാൽ -അല്ലാഹുവിൻ്റെ റസൂലേ!- അവർ ഉടനടി പറയും: ഞങ്ങളുടെ നാശമേ! ഞങ്ങളുടെ നഷ്ടമേ! തീർച്ചയായും ഞങ്ങൾ അല്ലാഹുവിൽ പങ്കുചേർക്കുകയും, മുഹമ്മദ് നബി -ﷺ- കൊണ്ടു വന്നതിനെ കളവാക്കുകയും ചെയ്തതിലൂടെ അതിക്രമികൾ തന്നെയായിരുന്നു.
47
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍(14) നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുകുമണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ടുവരുന്നതാണ്. കണക്ക് നോക്കുവാന്‍ നാം തന്നെ മതി.
നീതിപൂർവ്വകമായ തുലാസുകൾ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവിടെ സന്നിഹിതരായവരുടെ പ്രവർത്തനങ്ങൾ തൂക്കിക്കണക്കാക്കുന്നതിനായി നാം സ്ഥാപിക്കുന്നതാണ്. അന്നേ ദിവസം ഒരാളോടും അനീതി പ്രവർത്തിക്കപ്പെടുകയില്ല. ആരുടെയും (ഇഹലോകത്ത് ചെയ്ത) നന്മകൾ കുറക്കുകയോ, (ചെയ്യാത്ത) തിന്മകൾ വർദ്ധിപ്പിക്കുകയോ ഇല്ല. അങ്ങനെ തൂക്കിനോക്കപ്പെടുന്ന പ്രവർത്തനം ഒരു കടുകുമണിയുടെ വലിപ്പം മാത്രമുള്ളതാണെങ്കിൽ അതും നാം കൊണ്ടുവരും. നമ്മുടെ അടിമകളുടെ പ്രവർത്തനങ്ങൾക്ക് കൃത്യമായ കണക്കു വെക്കാൻ നാം മതിയായവനാണ്.
48
മൂസായ്ക്കും ഹാറൂന്നും സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും, പ്രകാശവും, ധര്‍മ്മനിഷ്ഠപുലര്‍ത്തുന്നവര്‍ക്കുള്ള ഉല്‍ബോധനവും നാം നല്‍കിയിട്ടുണ്ട്.
മൂസാക്കും -عَلَيْهِ السَّلَامُ- ഹാറൂനിനും -عَلَيْهِ السَّلَامُ- സത്യവും അസത്യവും വേർതിരിക്കുന്നതും, അനുവദനീയവും നിഷിദ്ധവും വ്യക്തമാക്കുന്നതുമായ തൗറാത്ത് നാം നൽകുകയുണ്ടായി. അതിൽ വിശ്വസിക്കുന്നവർക്ക് സത്യത്തിലേക്ക് വഴികാട്ടുന്നതും, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുന്നവർക്ക് ഉൽബോധനവുമായിരുന്നു അത്.
49
തങ്ങളുടെ രക്ഷിതാവിനെ അദൃശ്യാവസ്ഥയില്‍ ഭയപ്പെടുന്നവരും, അന്ത്യനാളിനെപ്പറ്റി ഉല്‍ക്കണ്ഠയുള്ളവരുമാരോ (അവര്‍ക്കുള്ള ഉല്‍ബോധനം.)
അവരുടെ രക്ഷിതാവിൻ്റെ ശിക്ഷയെ ഭയപ്പെടുന്നവർക്ക്; അവർ അവനെ (അല്ലാഹുവിനെ ഇഹലോകത്ത് വെച്ച്) കണ്ടിട്ടില്ലെങ്കിലും അവനിൽ വിശ്വസിക്കുന്നു. അന്ത്യനാളിനെ പറ്റി ഭയമുള്ളവരുമാകുന്നു അവർ.
50
ഇത് (ഖുര്‍ആന്‍) നാം അവതരിപ്പിച്ച അനുഗ്രഹപൂര്‍ണ്ണമായ ഒരു ഉല്‍ബോധനമാകുന്നു. എന്നിരിക്കെ നിങ്ങള്‍ അതിനെ നിഷേധിക്കുകയാണോ?
മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആൻ ഉൽബോധനം ഉൾക്കൊള്ളാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു ഉൽബോധനവും ഉപദേശവുമാകുന്നു. ധാരാളം നന്മകളും പ്രയോജനങ്ങളുമുള്ള (ഖുർആൻ). എന്നിട്ടും നിങ്ങൾ അതിനെ നിഷേധിക്കുകയാണോ?! അതിലുള്ളത് അംഗീകരിക്കാതിരിക്കുകയും, അത് പ്രാവർത്തികമാക്കാതിരിക്കുകയുമാണോ?!
51
മുമ്പ് ഇബ്റാഹീമിന് തന്‍റെതായ വിവേകം നാം നല്‍കുകയുണ്ടായി. അദ്ദേഹത്തെ പറ്റി നമുക്കറിയാമായിരുന്നു.
ഇബ്രാഹീമിന് അദ്ദേഹത്തിൻ്റെ ചെറുപ്രായത്തിൽ തന്നെ (വിഗ്രഹാരാധകരായ) തൻ്റെ സമൂഹത്തിനെതിരെയുള്ള തെളിവുകൾ നാം നൽകി. അദ്ദേഹത്തെ കുറിച്ച് നാം അറിവുള്ളവരായിരുന്നു. നാം മുൻപ് അറിയുന്നതു പ്രകാരം അദ്ദേഹത്തിൻ്റെ ജനതക്കെതിരെയുള്ള തെളിവുകൾ അർഹമായ നിലക്ക് അദ്ദേഹത്തിന് നാം നൽകുകയും ചെയ്തു.
52
തന്‍റെ പിതാവിനോടും തന്‍റെ ജനങ്ങളോടും അദ്ദേഹം ഇപ്രകാരം ചോദിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നിങ്ങള്‍ പൂജിച്ചുകൊണ്ടേയിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു?
അദ്ദേഹം തൻ്റെ പിതാവ് ആസറിനോടും അദ്ദേഹത്തിൻ്റെ ജനതയോടും ചോദിച്ച സന്ദർഭം സ്മരിക്കുക: നിങ്ങളുടെ കൈകൾ കൊണ്ട് നിങ്ങൾ തന്നെ നിർമ്മിച്ചുണ്ടാക്കിയ, നിങ്ങൾ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ഈ വിഗ്രഹങ്ങൾ; എന്താണിവയെല്ലാം?!
53
അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഇവയെ ആരാധിച്ചുവരുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടത്.
അദ്ദേഹത്തോട് അദ്ദേഹത്തിൻ്റെ ജനത പറഞ്ഞു: ഞങ്ങളുടെ പിതാക്കൾ അവയെ ആരാധിക്കുന്നതായി ഞങ്ങൾ കണ്ടിട്ടുണ്ട്. അതിനാൽ അവരെ മാതൃകയാക്കി കൊണ്ട് ഞങ്ങളും അതിനെ ആരാധിക്കുന്നു.
54
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലായിരിക്കുന്നു.
ഇബ്രാഹീം അവരോട് പറഞ്ഞു: (പ്രപിതാക്കളെ) പിൻപറ്റുന്നവരേ! തീർച്ചയായും നിങ്ങളും നിങ്ങൾ പിൻപറ്റിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ പിതാക്കളും സത്യത്തിൻ്റെ വഴിയിൽ നിന്ന് പിഴച്ച്, വ്യക്തമായ വഴികേടിലായിരിക്കുന്നു.
55
അവര്‍ പറഞ്ഞു: നീ ഞങ്ങളുടെ അടുത്ത് സത്യവും കൊണ്ട് വന്നിരിക്കുകയാണോ? അതല്ല, നീ കളിപറയുന്നവരുടെ കൂട്ടത്തിലാണോ?
അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: നീ ഈ പറഞ്ഞതെല്ലാം കാര്യത്തിൽ തന്നെ പറഞ്ഞതാണോ?! അതല്ല, നീ തമാശ പറയുകയാണോ?!
56
അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഞാന്‍ അതിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.
ഇബ്രാഹീം പറഞ്ഞു: അല്ല! ഞാൻ കാര്യത്തിൽ തന്നെയാണ് നിങ്ങളോട് പറയുന്നത്; തമാശയായല്ല. നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളെയും ഭൂമിയെയും മുൻമാതൃകയില്ലാതെ സൃഷ്ടിച്ചവനായ ഏകരക്ഷിതാവാകുന്നു. അവനാണ് നിങ്ങളുടെയും ആകാശഭൂമികളുടെയും രക്ഷിതാവ് എന്നതിന് സാക്ഷ്യം വഹിക്കുന്നവരിലാണ് ഞാനുള്ളത്. ആ പറഞ്ഞതിൽ നിങ്ങളുടെ വിഗ്രഹങ്ങൾക്ക് യാതൊരു പങ്കുമില്ല തന്നെ.
57
അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും നിങ്ങള്‍ പിന്നിട്ട് പോയതിനുശേഷം ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുന്നതാണ്.(15)
അദ്ദേഹത്തിൻ്റെ ജനത കേൾക്കാത്ത തരത്തിൽ ഇബ്രാഹീം പറഞ്ഞു: അല്ലാഹു സത്യം! വിഗ്രഹങ്ങളെ ഇവിടെ ഉപേക്ഷിച്ചു കൊണ്ട് നിങ്ങളുടെ ഉത്സവത്തിന് നിങ്ങൾ പോയാൽ ഈ വിഗ്രഹങ്ങളുടെ കാര്യത്തിൽ നിങ്ങൾക്ക് വെറുപ്പുണ്ടാക്കുന്ന ഒരു കാര്യം ഞാൻ പ്രവർത്തിക്കുക തന്നെ ചെയ്യും.
58
അങ്ങനെ അദ്ദേഹം അവയെ (വിഗ്രഹങ്ങളെ) തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. അവരില്‍ വലിയ ഒന്നിനെ ഒഴികെ. അവര്‍ക്ക് (വിവരമറിയാനായി) അയാളുടെ അടുത്തേക്ക് തിരിച്ചുചെല്ലാമല്ലോ?
അങ്ങനെ ഇബ്രാഹീം അവരുടെ വിഗ്രഹങ്ങളെ തകർക്കുകയും, അവ കഷ്ണങ്ങളായി തീരുകയും ചെയ്തു. അക്കൂട്ടത്തിലെ വലിയ വിഗ്രഹത്തെ അദ്ദേഹം ബാക്കിവെച്ചു. ആരാണ് ഈ വിഗ്രഹങ്ങളെയെല്ലാം തകർത്തതെന്ന് അവർക്കതിനോട് ചോദിക്കാമല്ലോ?!
59
അവര്‍ പറഞ്ഞു: നമ്മുടെ ദൈവങ്ങളെ ഇത് ചെയ്തവന്‍ ആരാണ്? തീര്‍ച്ചയായും അവന്‍ അക്രമികളില്‍ പെട്ടവന്‍ തന്നെയാണ്.
അങ്ങനെ അവർ മടങ്ങിവന്നപ്പോൾ തങ്ങളുടെ വിഗ്രഹങ്ങൾ തകർത്തു തരിപ്പണമാക്കപ്പെട്ട നിലയിൽ കണ്ടു. അവർ പരസ്പരം ചോദിച്ചു: ആരാണ് നമ്മുടെ ആരാധ്യവസ്തുക്കളെ തകർത്തത്?! തീർച്ചയായും ആദരിക്കപ്പെടുകയും വിശുദ്ധത കൽപ്പിക്കപ്പെടുകയും ചെയ്യേണ്ടവയെ നിന്ദിച്ചു കൊണ്ട് അവയെ തകർത്തവൻ അതിക്രമികളിൽ പെട്ടവൻ തന്നെ.
60
ചിലര്‍ പറഞ്ഞു: ഇബ്റാഹീം എന്ന് വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത് ഞങ്ങള്‍ കേട്ടിണ്ട്.
അവരിൽ ചിലർ പറഞ്ഞു: ഇബ്രാഹീം എന്ന് വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരൻ അവയെ (വിഗ്രഹങ്ങളെ) ആക്ഷേപിക്കുന്നതും കുറ്റം പറയുന്നതും ഞങ്ങൾ കേട്ടിട്ടുണ്ട്. ചിലപ്പോൾ അവനായിരിക്കും ഇവയെ തകർത്തത്.
61
അവര്‍ പറഞ്ഞു: എന്നാല്‍ നിങ്ങള്‍ അവനെ ജനങ്ങളുടെ കണ്‍മുമ്പില്‍ കൊണ്ട് വരൂ. അവര്‍ സാക്ഷ്യം വഹിച്ചേക്കാം.
അവരിലെ നേതാക്കന്മാർ പറഞ്ഞു: എങ്കിൽ ജനങ്ങൾക്ക് കാണാനും സാക്ഷ്യം വഹിക്കാനും കഴിയുന്ന ഒരു സ്ഥലത്ത് അവനെ കൊണ്ടുവരൂ. താൻ ചെയ്ത തെറ്റ് അവൻ അംഗീകരിക്കുകയാണെങ്കിൽ ജനങ്ങൾക്ക് അതിന് സാക്ഷ്യം വഹിക്കാം. അവൻ്റെ കുറ്റസമ്മതം അവനെതിരെയുള്ള തെളിവായി സ്വീകരിക്കുകയും ചെയ്യാമല്ലോ?
62
അവര്‍ ചോദിച്ചു: ഇബ്റാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെ ഇതു ചെയ്തത്?
ഇബ്രാഹീം -അവരെ പരിഹസിച്ചു കൊണ്ടും, അവരുടെ വിഗ്രഹങ്ങളുടെ കഴിവ്കേട് ജനങ്ങൾക്ക് മുൻപിൽ ബോധ്യപ്പെടുത്തി കൊണ്ടും- പറഞ്ഞു: ഞാനല്ല അത് ചെയ്തത്. മറിച്ച് വിഗ്രഹങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയവനാണ് അത് ചെയ്തത്. നിങ്ങളുടെ വിഗ്രഹങ്ങളോട് തന്നെ ചോദിച്ചു നോക്കുക; അവർ സംസാരിക്കുമെങ്കിൽ (നിങ്ങൾക്ക് അവരിൽ നിന്ന് തന്നെ മനസ്സിലാക്കാമല്ലോ?!)
64
അപ്പോള്‍ അവര്‍ സ്വമനസുകളിലേക്ക് തന്നെമടങ്ങി. എന്നിട്ടവര്‍ (അന്യോന്യം) പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ തന്നെയാണ് അക്രമകാരികള്‍.
അപ്പോൾ ചിന്തിച്ചു കൊണ്ടും ആലോചിച്ചു കൊണ്ടും അവർ തങ്ങളിലേക്ക് തന്നെ മടങ്ങി. തങ്ങളുടെ വിഗ്രഹങ്ങൾക്ക് എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയില്ലെന്ന് അപ്പോൾ അവർക്ക് ബോധ്യപ്പെട്ടു. അല്ലാഹുവിന് പുറമെ അവയെ ആരാധിച്ചതിലൂടെ തങ്ങൾ തന്നെയായിരുന്നു അതിക്രമികൾ എന്നും അവർക്ക് ബോധ്യപ്പെട്ടു.
65
പിന്നെ അവര്‍ തലകുത്തനെ മറിഞ്ഞു. (അവര്‍ പറഞ്ഞു:) ഇവര്‍ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ.(16)
പിന്നീട് അവർ തങ്ങളുടെ നിഷേധത്തിലേക്കും ധിക്കാരത്തിലേക്കും തന്നെ തിരിച്ചു മടങ്ങി. അവർ പറഞ്ഞു: ഇബ്രാഹീം! ഈ വിഗ്രഹങ്ങൾ സംസാരിക്കുകയില്ലെന്ന് നിനക്ക് നല്ല ദൃഢബോധ്യമുണ്ടല്ലോ?! അപ്പോൾ പിന്നെ നീയെങ്ങനെയാണ് അവയോട് ചോദിച്ചു നോക്കാൻ ഞങ്ങളോട് കൽപ്പിക്കുക. തങ്ങൾക്ക് അനുകൂലമായ തെളിവെന്നോണമാണ് അവർ അത് ചോദിച്ചതെങ്കിലും, യഥാർത്ഥത്തിൽ അവർക്കെതിരായ തെളിവായിരുന്നു അവർ പറഞ്ഞത്.
66
അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ?
അവരെ തിരുത്തിക്കൊണ്ട് ഇബ്രാഹീം പറഞ്ഞു: അപ്പോൾ നിങ്ങൾക്ക് യാതൊരു ഉപകാരമോ എന്തെങ്കിലും ഉപദ്രവമോ ചെയ്യാത്ത വിഗ്രഹങ്ങളെയാണോ അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നത്?! അവയാകട്ടെ, സ്വന്തത്തിനെതിരെ വരുന്ന എന്തെങ്കിലും ഉപദ്രവം തടുക്കാനോ, വേണ്ടതായ എന്തെങ്കിലും ഉപകാരം നേടിയെടുക്കാനോ കഴിയാത്തവയാണ് താനും.
67
നിങ്ങളുടെയും, അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
നിങ്ങൾക്ക് നാശം! നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന, ഒരു ഉപകാരമോ എന്തെങ്കിലും ഉപദ്രവമോ ചെയ്യാത്ത ഈ വിഗ്രഹങ്ങൾക്കും നാശം. നിങ്ങൾക്ക് ആ കാര്യം മനസ്സിലാകുന്നില്ലേ?! അങ്ങനെ അവയുടെ ആരാധന നിങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നില്ലേ?!
68
അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ചുകളയുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക.
ഇബ്രാഹീമിനെ തെളിവുകൾ കൊണ്ട് നേരിടാൻ സാധിക്കില്ലെന്നു വന്നപ്പോൾ അദ്ദേഹത്തിനെതിരെ തങ്ങളുടെ ശക്തി പ്രയോഗിക്കാനാണവർ തീരുമാനിച്ചത്. അവർ പറഞ്ഞു: ഇബ്രാഹീം തകർക്കുകയും പൊളിക്കുകയും ചെയ്ത നിങ്ങളുടെ വിഗ്രഹങ്ങളെ സഹായിക്കുന്നതിനായി ഇബ്രാഹീമിനെ നിങ്ങൾ തീയിലിട്ട് കരിക്കുക. മറ്റുള്ളവർക്ക് പാഠമാകുന്ന ശിക്ഷ തന്നെ അവന് നിങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നെങ്കിൽ (അപ്രകാരം ചെയ്യുക).
69
നാം പറഞ്ഞു: തീയേ, നീ ഇബ്റാഹീമിന് തണുപ്പും രക്ഷയുമായിരിക്കുക.
അങ്ങനെ അവർ തീ ആളിക്കത്തിക്കുകയും, അതിലേക്ക് അദ്ദേഹത്തെ എറിയുകയും ചെയ്തു. നാം പറഞ്ഞു: തീയേ! ഇബ്രാഹീമിന് മേൽ നീ തണുപ്പും സമാധാനവുമാവുക. അങ്ങനെ അതപ്രകാരം ആയിത്തീർന്നു. അദ്ദേഹത്തിന് യാതൊരു ഉപദ്രവവും ബാധിച്ചില്ല.
70
അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്.
അങ്ങനെ ഇബ്രാഹീമിൻ്റെ ജനത അദ്ദേഹത്തെ കത്തിജ്വലിപ്പിക്കാനുള്ള തന്ത്രം മെനഞ്ഞു. അപ്പോൾ നാം അവരുടെ തന്ത്രം തകർക്കുകയും, നശിച്ചവരും പരാജിതരുമാക്കി അവരെ മാറ്റുകയും ചെയ്തു.
71
ലോകര്‍ക്ക് വേണ്ടി നാം അനുഗൃഹീതമാക്കിവെച്ചിട്ടുള്ള ഒരു ഭൂപ്രദേശത്തേക്ക് അദ്ദേഹത്തേയും ലൂത്വിനേയും നാം രക്ഷപ്പെടുത്തി കൊണ്ടുപോവുകയും ചെയ്തു.
അദ്ദേഹത്തെയും ലൂത്വിനെയും നാം രക്ഷപ്പെടുത്തുകയും, ശാമിൻ്റെ ഭൂമിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരികയും ചെയ്തു. ധാരാളം നബിമാരെ അയച്ചു കൊണ്ടും, സൃഷ്ടികൾക്ക് വേണ്ടതായ ധാരാളം പ്രയോജനങ്ങൾ വിതറിക്കൊണ്ടും നാം അനുഗ്രഹം ചൊരിഞ്ഞ (നാടാണ് ശാം).
72
അദ്ദേഹത്തിന് നാം ഇസ്ഹാഖിനെ പ്രദാനം ചെയ്തു. പുറമെ (പൗത്രന്‍) യഅ്ഖൂബിനെയും. അവരെയെല്ലാം നാം സദ്‌വൃത്തരാക്കിയിരിക്കുന്നു.
തനിക്കൊരു സന്താനത്തെ നൽകണമെന്ന് പ്രാർത്ഥിച്ചപ്പോൾ (അതിനുത്തരമായി കൊണ്ട്) ഇസ്ഹാഖിനെ നാം നൽകി. അതിന് പുറമെ യഅ്ഖൂബിനെയും നാം നൽകി. ഇബ്രാഹീമിനെയും അദ്ദേഹത്തിൻ്റെ സന്താനങ്ങളായ ഇസ്ഹാഖിനെയും യഅ്ഖൂബിനെയും നാം അല്ലാഹുവിനെ അനുസരിക്കുന്ന സച്ചരിതരാക്കി തീർത്തു.
73
അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കണമെന്നും, സകാത്ത് നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്.
ജനങ്ങൾക്ക് നന്മയിൽ മാതൃകയാക്കാവുന്ന നേതാക്കന്മാരായി അവരെ നാം മാറ്റുകയും ചെയ്തു. അല്ലാഹുവിൻ്റെ അനുമതിയോടെ, അവനെ മാത്രം ആരാധിക്കണമെന്നതിലേക്ക് അവർ ജനങ്ങളെ ക്ഷണിക്കുകയും ചെയ്തു. നിങ്ങൾ നന്മകൾ പ്രവർത്തിക്കുകയും, നിസ്കാരം അതിൻ്റെ പൂർണ്ണരൂപത്തിൽ നിർവ്വഹിക്കുകയും, സകാത്ത് നൽകുകയും ചെയ്യൂ എന്ന് അവർക്ക് നാം സന്ദേശം നൽകുകയും ചെയ്തു. നമുക്ക് കീഴൊതുങ്ങിയവരുമായിരുന്നു അവർ.
74
ലൂത്വിന് നാം വിധികര്‍ത്തൃത്വവും വിജ്ഞാനവും നല്‍കുകയുണ്ടായി. ദുര്‍വൃത്തികള്‍ ചെയ്തുകൊണ്ടിരുന്ന ആ നാട്ടില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (നാട്ടുകാര്‍) ധിക്കാരികളായ ഒരു ദുഷിച്ച ജനതയായിരുന്നു.
ലൂത്വിന് നാം തർക്കങ്ങൾക്കിടയിൽ വിധി പുറപ്പെടുവിക്കാനുള്ള കഴിവും, അദ്ദേഹത്തിൻ്റെ മതത്തിൽ വിജ്ഞാനവും നൽകി. അദ്ദേഹത്തിൻ്റെ ജനതയായ, മ്ലേഛവൃത്തികൾ ചെയ്തിരുന്ന സദൂം ഗോത്രത്തിന് മേൽ നാം വർഷിച്ച ശിക്ഷയിൽ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. കുഴപ്പമുണ്ടാക്കിയിരുന്ന, തങ്ങളുടെ രക്ഷിതാവിനെ അനുസരിക്കാൻ വിസമ്മതിച്ചിരുന്ന ഒരു ജനതയായിരുന്നു അവർ.
75
നമ്മുടെ കാരുണ്യത്തില്‍ അദ്ദേഹത്തെ നാം ഉള്‍പെടുത്തുകയും ചെയ്തു. തീര്‍ച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു.
അദ്ദേഹത്തിൻ്റെ ജനതയെ ബാധിച്ച ശിക്ഷയിൽ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തിയതിലൂടെ നമ്മുടെ കാരുണ്യത്തിൽ അദ്ദേഹത്തെ നാം ഉൾപ്പെടുത്തുകയും ചെയ്തു. തീർച്ചയായും അദ്ദേഹം നമ്മുടെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും നമ്മുടെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്തിരുന്ന സച്ചരിതരായ ദാസന്മാരിൽ പെട്ടയാളായിരുന്നു.
76
നൂഹിനെയും (ഓര്‍ക്കുക). മുമ്പ് അദ്ദേഹം വിളിച്ചുപ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നല്‍കി. അങ്ങനെ അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം മഹാ ദുഃഖത്തില്‍ നിന്ന് രക്ഷപ്പെടുത്തി.
അല്ലാഹുവിൻ്റെ റസൂലേ! നൂഹിൻ്റെ ചരിത്രവും താങ്കൾ ഓർക്കുക. അദ്ദേഹം ഇബ്രാഹീമിനും ലൂത്വിനുമെല്ലാം മുൻപ് നമ്മെ വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം. അപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടത് നൽകി കൊണ്ട് അദ്ദേഹത്തിന് നാം ഉത്തരം നൽകി. അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിൽ വിശ്വസിച്ച അദ്ദേഹത്തിൻ്റെ കുടുംബത്തെയും നാം മഹാദുഃഖത്തിൽ നിന്ന് രക്ഷപ്പെടുത്തി.
77
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയ ജനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് നാം രക്ഷനല്‍കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ ദുഷിച്ച ഒരു ജനവിഭാഗമായിരുന്നു. അതിനാല്‍ അവരെ മുഴുവന്‍ നാം മുക്കി നശിപ്പിച്ചുകളഞ്ഞു.
അദ്ദേഹത്തിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയ, തൻ്റെ ജനതയുടെ കുതന്ത്രത്തിൽ നിന്ന് നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി. തീർച്ചയായും അവർ കുഴപ്പങ്ങളുടെയും തിന്മകളുടെയും ജനതയായിരുന്നു. അങ്ങനെ അവരെയെല്ലാം നാം മുക്കി നശിപ്പിച്ചു.
78
ദാവൂദിനെയും (പുത്രന്‍) സുലൈമാനെയും (ഓര്‍ക്കുക.) ഒരു ജനവിഭാഗത്തിന്‍റെ ആടുകള്‍ വിളയില്‍ കടന്ന് മേഞ്ഞ പ്രശ്നത്തില്‍ അവര്‍ രണ്ടുപേരും വിധികല്‍പിക്കുന്ന സന്ദര്‍ഭം. അവരുടെ വിധിക്ക് നാം സാക്ഷ്യം വഹിക്കുന്നുണ്ടായിരുന്നു.
അല്ലാഹുവിൻ്റെ റസൂലേ! ദാവൂദിൻ്റെയും അദ്ദേഹത്തിൻ്റെ മകൻ സുലൈമാനിൻ്റെയും ചരിത്രം സ്മരിക്കുക. വിധി കൽപ്പിക്കുന്നതിനായി അവരിലേക്ക് ഉയർത്തപ്പെട്ട ഒരു വിഷയത്തിൽ അവർ വിധിപറഞ്ഞ സന്ദർഭം. അവരിൽ ഒരാളുടെ ആട്ടിൻപറ്റം രാത്രിയിൽ മറ്റൊരാളുടെ കൃഷിയിടത്തിൽ പരക്കുകയും, അവിടം നശിപ്പിക്കുകയും ചെയ്തു. ദാവൂദിൻ്റെയും സുലൈമാനിൻ്റെയും വിധിപ്രഖ്യാപനത്തിന് നാം സാക്ഷിയായിരുന്നു. അവരുടെ വിധിപ്രഖ്യാപനത്തിൽ ഒരു കാര്യവും നമുക്ക് മറഞ്ഞു പോയിട്ടില്ല.
79
അപ്പോള്‍ സുലൈമാന്ന് നാം അത് (പ്രശ്നം) ഗ്രഹിപ്പിച്ചു(17) അവര്‍ ഇരുവര്‍ക്കും നാം വിധികര്‍ത്തൃത്വവും വിജ്ഞാനവും നല്‍കിയിരുന്നു. ദാവൂദിനോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന നിലയില്‍ പര്‍വ്വതങ്ങളെയും പക്ഷികളെയും നാം കീഴ്പെടുത്തിക്കൊടുത്തു.(18) നാമായിരുന്നു (അതെല്ലാം) നടപ്പാക്കിക്കൊണ്ടിരുന്നത്.
അങ്ങനെ സുലൈമാന് ആ വിഷയത്തിൽ അദ്ദേഹത്തിൻ്റെ പിതാവായിരുന്ന ദാവൂദിനെക്കാൾ നാം അവഗാഹം നൽകി; ദാവൂദിനും സുലൈമാനും നാം പ്രവാചകത്വവും മതവിധികളിലുള്ള വിജ്ഞാനവും നൽകിയിട്ടുണ്ട്. അവയൊന്നും സുലൈമാന് മാത്രമായിട്ടല്ല നാം നൽകിയത്. ദാവൂദിനൊപ്പം അദ്ദേഹത്തിൻ്റെ സ്തുതികീർത്തനങ്ങൾ ഏറ്റുപറയുന്ന രൂപത്തിൽ പർവ്വതങ്ങളെ നാം വിധേയമാക്കി നൽകി. പക്ഷികളെയും അദ്ദേഹത്തിന് നാം കീഴ്പെടുത്തി നൽകി. അപ്രകാരം അവഗാഹം നൽകുകയും, വിധികർതൃത്വവും വിജ്ഞാനവും കീഴ്പെടുത്തി നൽകലുമെല്ലാം നടപ്പാക്കുന്നവനുമാണ് നാം.
80
നിങ്ങള്‍ നേരിടുന്ന യുദ്ധ വിപത്തുകളില്‍ നിന്ന് നിങ്ങള്‍ക്ക് സംരക്ഷണം നല്‍കുവാനായി നിങ്ങള്‍ക്കു വേണ്ടിയുള്ള പടയങ്കിയുടെ നിര്‍മാണവും അദ്ദേഹത്തെ നാം പഠിപ്പിച്ചു. എന്നിട്ട് നിങ്ങള്‍ നന്ദിയുള്ളവരാണോ?
സുലൈമാന് നൽകിയിട്ടില്ലാത്ത ചിലത് ദാവൂദിന് നാം നൽകിയിട്ടുണ്ട്. പടയങ്കികളുടെ നിർമ്മാണം അദ്ദേഹത്തിന് നാം പഠിപ്പിച്ചു നൽകി. നിങ്ങളുടെ ശരീരത്തിൽ ആയുധങ്ങൾ മുറിവേൽപ്പിക്കാതെ അവ നിങ്ങളെ സംരക്ഷിക്കുന്നു. അപ്പോൾ -ജനങ്ങളേ!- നിങ്ങൾക്ക് മേൽ അല്ലാഹു ചൊരിഞ്ഞു തന്നിരിക്കുന്ന ഈ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നവരാണോ നിങ്ങൾ?!
81
സുലൈമാന്ന് ശക്തിയായി വീശുന്ന കാറ്റിനെയും (നാം കീഴ്പെടുത്തികൊടുത്തു.) നാം അനുഗ്രഹം നല്‍കിയിട്ടുള്ള ഭൂപ്രദേശത്തേക്ക് അദ്ദേഹത്തിന്‍റെ കല്‍പനപ്രകാരം അത് (കാറ്റ്) സഞ്ചരിച്ചുകൊണ്ടിരുന്നു. എല്ലാകാര്യത്തെപ്പറ്റിയും നാം അറിവുള്ളവനാകുന്നു.
ശക്തിയായി അടിച്ചു വീശുന്ന കാറ്റിനെയും നാം സുലൈമാന് കീഴ്പെടുത്തി കൊടുത്തു. ധാരാളം നബിമാരെ നാം നിയോഗിച്ചു കൊണ്ടും അനുഗ്രഹങ്ങൾ വിശാലമാക്കിയും നാം അനുഗ്രഹിച്ച ശാമിൻ്റെ മണ്ണിലേക്ക് അദ്ദേഹത്തിൻ്റെ കൽപ്പനപ്രകാരം ആ കാറ്റ് സഞ്ചരിക്കുന്നു. നാം എല്ലാ കാര്യവും അറിയുന്നവനാകുന്നു. യാതൊരു കാര്യവും നമുക്ക് അവ്യക്തമാവുകയില്ല.
82
പിശാചുക്കളുടെ കൂട്ടത്തില്‍ നിന്ന് അദ്ദേഹത്തിന് വേണ്ടി (കടലില്‍) മുങ്ങുന്ന ചിലരെയും (നാം കീഴ്പെടുത്തികൊടുത്തു.) അതു കൂടാതെ മറ്റു ചില പ്രവൃത്തികളും അവര്‍ ചെയ്തിരുന്നു.(19) നാമായിരുന്നു അവരെ കാത്തുസൂക്ഷിച്ചുകൊണ്ടിരുന്നത്.
പിശാചുക്കളുടെ കൂട്ടത്തിൽ നിന്ന് അദ്ദേഹത്തിന് വേണ്ടി സമുദ്രങ്ങളിൽ മുങ്ങി മുത്തുകളും മറ്റും പുറത്തുകൊണ്ടു വരുന്നവരെയും നാം കീഴ്പെടുത്തി കൊടുത്തു. കെട്ടിടനിർമ്മാണം പോലെ, ഇതല്ലാത്ത മറ്റു പണികളും അവർ ചെയ്തിരുന്നു. അവരുടെ എണ്ണവും അവർ ചെയ്യുന്ന പ്രവർത്തനങ്ങളും നാം സൂക്ഷിച്ചിരുന്നു. അതിൽ ഒന്നും നമുക്ക് വിട്ടുപോകില്ലായിരുന്നു.
83
അയ്യൂബിനെയും (ഓര്‍ക്കുക.) തന്‍റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ.
അല്ലാഹുവിൻ്റെ റസൂലേ! അയ്യൂബിൻ്റെ ചരിത്രവും താങ്കൾ സ്മരിക്കുക. അദ്ദേഹത്തെ ദുരിതം ബാധിച്ചപ്പോൾ അല്ലാഹുവിനെ അദ്ദേഹം വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം. അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! തീർച്ചയായും എന്നെ രോഗം ബാധിക്കുകയും, എൻ്റെ കുടുംബത്തെ എനിക്ക് നഷ്ടമാവുകയും ചെയ്തിരിക്കുന്നു. നീയാകട്ടെ; കരുണ ചെയ്യുന്ന എല്ലാവരിലും വെച്ചേറ്റവും കരുണയുള്ളവനല്ലോ? അതിനാൽ എന്നെ ബാധിച്ചിരിക്കുന്ന ഈ പ്രയാസം നീ എന്നിൽ നിന്ന് മാറ്റിത്തരേണമേ!
84
അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും, അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു.(20) നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും, ആരാധനാനിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണത്.
അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകുകയും, അദ്ദേഹത്തെ ബാധിച്ച പ്രയാസം അദ്ദേഹത്തിൽ നിന്ന് നാം നീക്കുകയും, അദ്ദേഹത്തിന് നഷ്ടപ്പെട്ട കുടുംബത്തെയും മക്കളെയും നാം അദ്ദേഹത്തിന് നൽകുകയും, നഷ്ടപ്പെട്ടതിൻ്റെ ഇരട്ടി വീണ്ടും നൽകുകയും ചെയ്തു. നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യമായി കൊണ്ടാണ് അതെല്ലാം അദ്ദേഹത്തിന് നാം നൽകിയത്. അയ്യൂബ് ക്ഷമിച്ചത് പോലെ ക്ഷമിക്കുവാൻ, അല്ലാഹുവിനെ ആരാധിച്ചു കൊണ്ട് അവന് കീഴൊതുങ്ങുന്ന എല്ലാവരോടുമുള്ള ഒരു ഓർമ്മപ്പെടുത്തലുമാണത്.
അവരെ നാം നമ്മുടെ കാരുണ്യത്തിൽ ഉൾപ്പെടുത്തുകയും, നബിമാരാക്കുകയും, സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തീർച്ചയായും അവർ അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് പ്രവർത്തിക്കുന്ന സച്ചരിതരായ ദാസന്മാരിൽ പെട്ടവരായിരുന്നു. അവരുടെ രഹസ്യവും പരസ്യവും നല്ലതുമായിരുന്നു.
87
ദുന്നൂനിനെയും(21) (ഓര്‍ക്കുക.) അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം.(22) നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന്(23) അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ആരാധനക്കർഹനുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു.
അല്ലാഹുവിൻ്റെ റസൂലേ! മത്സ്യത്തിൻ്റെ ആളായ യൂനുസ് -عَلَيْهِ السَّلَامُ- ൻ്റെ ചരിത്രവും ഓർക്കുക. അദ്ദേഹം തൻ്റെ ജനത തിന്മയിൽ തന്നെ തുടർന്നു പോകുന്നതിലുള്ള ദേഷ്യത്തിൽ, അല്ലാഹുവിൻ്റെ അനുമതിയില്ലാതെ (ആ നാട്ടിൽ നിന്ന്) പുറപ്പെട്ട സന്ദർഭം. അദ്ദേഹം അവിടെ നിന്ന് പോയതിൻ്റെ പേരിൽ അദ്ദേഹത്തെ നാം ശിക്ഷിക്കുകയോ, ഞെരുക്കമുണ്ടാക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം കരുതി. എന്നാൽ കടുത്ത ഞെരുക്കവും തടവറയുമാണ് മത്സ്യത്തിൻ്റെ വയറ്റിൽ അകപ്പെട്ടതോടെ അദ്ദേഹത്തിന് പരീക്ഷണമായി ഉണ്ടായത്. അങ്ങനെ മത്സ്യത്തിൻ്റെ വയറ്റിലെ ഇരുട്ടിനും, സമുദ്രത്തിൻ്റെയും രാത്രിയുടെയും ഇരുട്ടുകൾക്കും ഉള്ളിൽ നിന്നു കൊണ്ട് തൻ്റെ തെറ്റ് അംഗീകരിച്ചു കൊണ്ടും, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിക്കൊണ്ടും അദ്ദേഹം അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു: നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീ പരിശുദ്ധനും മഹത്വമുള്ളവനുമാകുന്നു. തീർച്ചയായും ഞാൻ അതിക്രമികളിൽ പെട്ടവനായിരുന്നു.
88
അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു.
അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകി. ആ ഇരുട്ടുകളിൽ നിന്ന് അദ്ദേഹത്തെ പുറത്തെത്തിച്ചു കൊണ്ട് നാം അദ്ദേഹത്തെ ആ ദുരിതത്തിൽ നിന്നും, മത്സ്യത്തിൻ്റെ വയറ്റിൽ നിന്നും രക്ഷിച്ചു. യൂനുസിനെ -عَلَيْهِ السَّلَامُ- അദ്ദേഹത്തെ ബാധിച്ച ദുരിതത്തിൽ നിന്ന് രക്ഷപ്പെടുത്തിയതു പോലെയാണ് (അല്ലാഹുവിൽ) വിശ്വസിച്ചവരെ അവർ വല്ല പ്രയാസങ്ങളിൽ അകപ്പെടുകയും അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്താൽ നാം രക്ഷപ്പെടുത്തുക.
89
സകരിയ്യായെയും (ഓര്‍ക്കുക.) അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ച് ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്തുടര്‍ച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍.
അല്ലാഹുവിൻ്റെ റസൂലേ! സകരിയ്യാ -عَلَيْهِ السَّلَامُ- യുടെ ചരിത്രവും ഓർക്കുക. അദ്ദേഹം തൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു: എൻ്റെ രക്ഷിതാവേ! ഒരു മകനില്ലാതെ നീ എന്നെ ഒറ്റക്കായി വിടരുതേ! നീയാണല്ലോ നിലനിൽക്കുന്നവരിൽ ഏറ്റവും ഉത്തമൻ. അതിനാൽ എനിക്ക് ശേഷം ജീവിക്കുന്ന ഒരു സന്താനത്തെ നീയെനിക്ക് നൽകേണമേ!
90
അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്‍റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ചുകൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു.
അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകുകയും, യഹ്യായെ അദ്ദേഹത്തിന് നാം സന്താനമായി നൽകുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ഭാര്യയെ -അവർ പ്രസവിക്കില്ലായിരുന്നു- പ്രസവിക്കാൻ ശേഷിയുള്ളവരാക്കുകയും ചെയ്തു. തീർച്ചയായും സകരിയ്യയും അദ്ദേഹത്തിൻ്റെ മകനും നന്മകൾ പ്രവർത്തിക്കാൻ ധൃതി കൂട്ടുന്നവരായിരുന്നു. അവർ നമ്മുടെ അടുക്കലുള്ള പ്രതിഫലം ആഗ്രഹിച്ചു കൊണ്ടും, നമ്മുടെ പക്കലുള്ള ശിക്ഷയെ ഭയന്നു കൊണ്ടും നമ്മെ വിളിച്ചു പ്രാർത്ഥിക്കുന്നവരായിരുന്നു. അവർ നമ്മോട് താഴ്മയുള്ളവരുമായിരുന്നു.
91
തന്‍റെ ഗുഹ്യസ്ഥാനത്തെ സൂക്ഷിച്ച ഒരുവളെ(മര്‍യം)യും (ഓര്‍ക്കുക). അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന് നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക് ദൃഷ്ടാന്തമാക്കുകയും ചെയ്തു.
അല്ലാഹുവിൻ്റെ റസൂലേ! തൻ്റെ ചാരിത്യം സംരക്ഷിക്കുകയും, വ്യഭിചാരത്തിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്ത മർയമിൻ്റെ ചരിത്രവും ഓർക്കുക. അല്ലാഹു അവരുടെ അടുക്കലേക്ക് ജിബ്രീൽ -عَلَيْهِ السَّلَامُ- നെ അയക്കുകയും, അദ്ദേഹം അവരിൽ (ആത്മാവ്) ഊതുകയും, അവർ ഈസാ -عَلَيْهِ السَّلَامُ- യെ പ്രസവിക്കുകയും ചെയ്തു. അവരും അവരുടെ മകൻ ഈസായും ജനങ്ങൾക്ക് അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന ഒരു ദൃഷ്ടാന്തമായിരുന്നു. ഒരു പിതാവില്ലാതെ ഈസായെ സൃഷ്ടിച്ച അല്ലാഹുവിന് എല്ലാം സാധ്യമാണെന്നതിനുള്ള തെളിവുമായിരുന്നു അത്.
92
(മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ മതം.(24) ഏകമതം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍.
തീർച്ചയായും -ജനങ്ങളേ!- ഇതാകുന്നു നിങ്ങളുടെ മതം; ഏകമതം. അല്ലാഹുവിനെ ഏകനാക്കുന്ന തൗഹീദ് ഉൾക്കൊള്ളുന്ന ഇസ്ലാമാകുന്നു അത്. ഞാൻ നിങ്ങളുടെ രക്ഷിതാവുമാകുന്നു. അതിനാൽ നിങ്ങൾ സർവ്വ ആരാധനകളും എനിക്ക് മാത്രം നിഷ്കളങ്കമാക്കുക.
93
എന്നാല്‍ അവര്‍ക്കിടയില്‍ അവരുടെ കാര്യം അവര്‍ ശിഥിലമാക്കിക്കളഞ്ഞിരിക്കയാണ്. എല്ലാവരും നമ്മുടെ അടുത്തേക്കു തന്നെ മടങ്ങിവരുന്നവരത്രെ.
എന്നാൽ ജനങ്ങൾ ഭിന്നിക്കുകയും, അവരിൽ (അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന) മുവഹ്ഹിദും (അല്ലാഹുവിൽ പങ്കുചേർക്കുന്ന) മുശ്'രിക്കും, (അല്ലാഹുവിനെ നിഷേധിക്കുന്ന) കാഫിറും, (അല്ലാഹുവിൽ വിശ്വസിക്കുന്ന) മുഅ്മിനുമുണ്ടായി. ഈ ഭിന്നിച്ചു നിൽക്കുന്നവരെല്ലാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നമ്മുടെ അടുക്കലേക്ക് മാത്രമാണ് മടങ്ങിവരുന്നത്. അപ്പോൾ അവരുടെ പ്രവർത്തനങ്ങൾക്ക് നാം പ്രതിഫലം നൽകുന്നതാണ്.
94
വല്ലവനും സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങളില്‍ വല്ലതും ചെയ്യുന്ന പക്ഷം അവന്‍റെ പ്രയത്നത്തിന്‍റെ ഫലം നിഷേധിക്കപ്പെടുകയേയില്ല. തീര്‍ച്ചയായും നാം അത് എഴുതിവെക്കുന്നതാണ്.
അവരിൽ ആരെങ്കിലും അല്ലാഹുവിലും അവൻ്റെ ദൂതരിലും അന്ത്യനാളിലും വിശ്വസിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിച്ചാൽ അവൻ്റെ നന്മയെ നിഷേധിക്കുന്നതല്ല. മറിച്ച്, അല്ലാഹു അവൻ്റെ പ്രവർത്തനത്തിന് നന്ദിയായി അവൻ്റെ പ്രതിഫലം ഇരട്ടിയായി നൽകുന്നതാണ്. അങ്ങനെ (ഇരട്ടിയിരട്ടിയാക്കപ്പെട്ട ആ പ്രതിഫലം) അവൻ തൻ്റെ ഗ്രന്ഥത്തിൽ കാണുകയും, അവൻ സന്തോഷിക്കുകയും ചെയ്യുന്നതാണ്.
95
നാം നശിപ്പിച്ചുകളഞ്ഞിട്ടുള്ള ഏതൊരു നാട്ടുകാരെ സംബന്ധിച്ചിടത്തോളവും അവര്‍ തിരിച്ചുവരാതിരിക്കുക എന്നത് അസംഭവ്യമാകുന്നു.(25)
(അല്ലാഹുവിനെ) നിഷേധിച്ചതു കാരണത്താൽ നാം നശിപ്പിച്ച ഏതെങ്കിലുമൊരു നാട്ടുകാർ ഇഹലോകത്തേക്ക് മടങ്ങുകയും, അങ്ങനെ അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും, അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെടുകയും ചെയ്യുക എന്നത് അസാധ്യമാണ്.
96
അങ്ങനെ യഅ്ജൂജ് - മഅ്ജൂജ് ജനവിഭാഗങ്ങള്‍ തുറന്നുവിടപ്പെടുകയും, അവര്‍ എല്ലാ കുന്നുകളില്‍ നിന്നും കുതിച്ചിറങ്ങി വരികയുമായാൽ.
അവർ ഇഹലോകത്തേക്ക് ഒരിക്കലും മടങ്ങിവരികയില്ല. യഅ്ജൂജിൻ്റെയും മഅ്ജൂജിൻ്റെയും തടസ്സം തുറക്കപ്പെടുകയും, ഭൂമിയിലെ എല്ലാ ഉയരമുള്ള പ്രദേശങ്ങളിൽ നിന്നും വേഗതയോടെ അവർ പുറപ്പെടുകയും ചെയ്യുന്നത് വരെ.
97
ആ സത്യവാഗ്ദാനം ആസന്നമായിരിക്കുന്നു.(26) അപ്പോഴതാ അവിശ്വസിച്ചവരുടെ കണ്ണുകള്‍ ഇമവെട്ടാതെ നിന്നു പോകുന്നു. ഞങ്ങളുടെ നാശമേ! ഞങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലായിപ്പോയല്ലോ. അല്ല; ഞങ്ങള്‍ അക്രമകാരികളായിപ്പോയല്ലോ (എന്നായിരിക്കും അവര്‍ പറയുന്നത്.)
അവരുടെ പുറപ്പാടോടെ അന്ത്യനാൾ വളരെ സമീപസ്ഥമാവുകയും ചെയ്യും. അതിൻ്റെ ഭയാനകതയും കാഠിന്യവും പ്രകടമാവുകയും ചെയ്യും. അപ്പോൾ (അല്ലാഹുവിനെ) നിഷേധിച്ചവരുടെ കണ്ണുകൾ ഇമവെട്ടാതെ മിഴിച്ചു നിൽക്കും. അതിൻ്റെ കടുത്ത ഭയാനകതയാൽ അവർ പറയും: നമ്മുടെ നാശമേ! നാം ഇഹലോകത്ത് വിനോദത്തിലായിരുന്നു. ഈ ഭയാനകമായ ദിവസത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിൽ നിന്ന് അശ്രദ്ധയിലുമായിരുന്നു. അല്ല! നാം (അല്ലാഹുവിനെ) നിഷേധിച്ചു കൊണ്ടും, തിന്മകൾ ചെയ്തുകൂട്ടിക്കൊണ്ടും അതിക്രമികളായിരുന്നു.
ബഹുദൈവാരാധകരേ! നിങ്ങളും നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിച്ചു കൊണ്ടിരിക്കുന്ന വിഗ്രഹങ്ങളും, നിങ്ങൾ ആരാധിക്കുന്നതിൽ തൃപ്തിയടഞ്ഞ മനുഷ്യരിലും ജിന്നുകളിലും പെട്ടവരും നരകത്തിൻ്റെ വിറകുകളാകുന്നു. നിങ്ങളും നിങ്ങളുടെ ആരാധ്യന്മാരും അതിൽ പ്രവേശിക്കുന്നതാണ്.
ഈ ആരാധ്യന്മാർ ആരാധിക്കപ്പെടാൻ അർഹതയുള്ള സാക്ഷാൽ ആരാധ്യന്മാരായിരുന്നുവെങ്കിൽ അവ ഒരിക്കലും അവരെ ആരാധിച്ചവരോടൊപ്പം നരകത്തിൽ പ്രവേശിക്കുകയില്ലായിരുന്നു. ആരാധിച്ചവരും ആരാധിക്കപ്പെട്ടവരുമെല്ലാം നരകത്തിൽ തന്നെ. ഒരിക്കലും പുറത്തു വരാത്ത നിലയിൽ കാലാകാലം അവരതിൽ വസിക്കുന്നതായിരിക്കും.
100
അവര്‍ക്ക് അവിടെ ഒരു തേങ്ങലുണ്ടായിരിക്കും. അവര്‍ അതില്‍ വെച്ച് (യാതൊന്നും) കേള്‍ക്കുകയുമില്ല.(27)
അവിടെ അനുഭവിക്കുന്ന കടുത്ത വേദനകൾ കാരണത്താൽ കഠിനമായി തേങ്ങിക്കൊണ്ടിരിക്കും അവർ. അവരെ ബാധിച്ച ഭയാനകമായ ആപത്ത് കാരണത്താൽ യാതൊരു ശബ്ദങ്ങളും അവരവിടെ കേൾക്കുന്നതല്ല.
101
തീര്‍ച്ചയായും നമ്മുടെ പക്കല്‍ നിന്നു മുമ്പേ നന്‍മ ലഭിച്ചവരാരോ അവര്‍ അതില്‍ (നരകത്തില്‍) നിന്ന് അകറ്റിനിര്‍ത്തപ്പെടുന്നവരാകുന്നു.(28)
(തൊട്ടുമുൻപുള്ള ആയത്തുകളെ പരിഹസിക്കുന്നതിനായി) ബഹുദൈവാരാധകർ പറഞ്ഞു: (പലരാലും) ആരാധിക്കപ്പെട്ട ഈസായും മലക്കുകളും നരകത്തിൽ പ്രവേശിക്കുന്നതാണ്; തീർച്ച. അല്ലാഹു പറയുന്നു: അല്ലാഹുവിൻ്റെ അറിവിൽ മുൻപേ തന്നെ സൗഭാഗ്യവാന്മാരിൽ പെട്ടവരാണ് എന്ന് നിശ്ചയിക്കപെട്ടവർ -ഉദാഹരണത്തിന് ഈസാ -عَلَيْهِ السَّلَامُ- തന്നെ-; അവർ നരകത്തിൽ നിന്ന് അകറ്റപ്പെടുന്നതായിരിക്കും.
102
അതിന്‍റെ നേരിയ ശബ്ദം പോലും അവര്‍ കേള്‍ക്കുകയില്ല. തങ്ങളുടെ മനസ്സുകള്‍ക്ക് ഇഷ്ടപ്പെട്ട സുഖാനുഭവങ്ങളില്‍ അവര്‍ നിത്യവാസികളായിരിക്കും.
അവരുടെ ചെവികളിൽ നരകത്തിൻ്റെ ശബ്ദം എത്തുകയേയില്ല. അവരുടെ മനസ്സുകൾ ആഗ്രഹിക്കുന്ന സ്വർഗീയാനുഗ്രഹങ്ങളിലും ആസ്വാദനങ്ങളിലുമായിരിക്കും അവർ. അവരുടെ സുഖജീവിതം ഒരിക്കലും അവസാനിക്കുകയുമില്ല.
103
ഏറ്റവും വലിയ ആ സംഭ്രമം അവര്‍ക്ക് ദുഃഖമുണ്ടാക്കുകയില്ല. മലക്കുകള്‍ അവരെ സ്വാഗതം ചെയ്യുന്നതാണ്. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന നിങ്ങളുടേതായ ദിവസമാണിത് (എന്ന് അവരോടു പറയപ്പെടും).
നരകം അതിലെ ആളുകൾക്ക് മുകളിൽ കൊട്ടിയടക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ഏറ്റവും ഭീകരമായ ആ ഭയം അവരെ പിടികൂടുകയില്ല. മലക്കുകൾ അഭിവാദ്യങ്ങളുമായി അവരെ വരവേൽക്കും. അവർ പറയും: നിങ്ങൾക്ക് ഇഹലോകത്ത് വാഗ്ദാനം ചെയ്യപ്പെടുകയും, അനുഭവിക്കാനുള്ള സുഖാനുഗ്രഹങ്ങളുണ്ട് എന്ന് സന്തോഷവാർത്ത നൽകപ്പെടുകയും ചെയ്തു കൊണ്ടിരുന്ന ദിനം ഇതാകുന്നു.
104
ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചതു പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്.
ഏടുകൾ ചുരുട്ടുന്നതു പോലെ ആകാശത്തെ അതിലുള്ളതെല്ലാം ഉൾപ്പെടെ നാം ചുരുട്ടുന്ന ദിവസം. സൃഷ്ടികളെ അവർ ആദ്യതവണ സൃഷ്ടിക്കപ്പെട്ട അതേ രൂപത്തിൽ നാം ഒരുമിച്ചു കൂട്ടുന്നതാണ്. ഒരിക്കലും പാഴാവാത്ത നിലക്ക് നാം വാഗ്ദാനം നൽകിയ കാര്യമത്രെ അത്. തീർച്ചയായും നാം വാഗ്ദാനം നൽകിയത് നടപ്പിലാക്കുന്നവൻ തന്നെയാകുന്നു.
105
ഭൂമിയുടെ അനന്തരാവകാശമെടുക്കുന്നത് എന്‍റെ സദ്‌വൃത്തരായ ദാസന്‍മാരായിരിക്കും എന്ന് 'ദിക്‌റി'ന് ശേഷം നാം സബൂറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.(29)
അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിക്കുന്ന സച്ചരിതരായ അല്ലാഹുവിൻ്റെ ചില ദാസന്മാർ ഭൂമിയെ അനന്തരമെടുക്കുന്നതാണ് എന്ന കാര്യം 'ലൗഹുൽ മഹ്ഫൂദ്വി'ൽ രേഖപ്പെടുത്തിയ ശേഷം നമ്മുടെ ദൂതന്മാർക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥങ്ങളിൽ നാം രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് നബി -ﷺ- യുടെ സമൂഹമാണ് (ഭൂമിയെ അനന്തരമെടുക്കുന്ന) അല്ലാഹുവിൻ്റെ ആ ദാസന്മാർ.
106
തീര്‍ച്ചയായും ഇതില്‍ ആരാധനാ നിരതരായ ആളുകള്‍ക്ക് ഒരു സന്ദേശമുണ്ട്.
തീർച്ചയായും നാം അവതരിപ്പിച്ച ഉൽബോധനത്തിൽ തങ്ങളുടെ രക്ഷിതാവിനെ അവൻ്റെ നിയമങ്ങൾ പ്രകാരം ആരാധിക്കുന്ന ജനതക്ക് വലിയ പ്രയോജനവും മതിയായ സന്ദേശവുമുണ്ട്. അവരാകുന്നു അതിൽ നിന്ന് (അല്ലാഹുവിൻ്റെ ഉൽബോധനത്തിൽ നിന്ന്) പ്രയോജനമെടുക്കുന്നവർ.
107
ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.
ഓ മുഹമ്മദ് -ﷺ-! സർവ്വസൃഷ്ടികൾക്കും കാരുണ്യമായി കൊണ്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല. ജനങ്ങൾക്ക് സന്മാർഗം എത്തിച്ചു നൽകാനും, അവരെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്താനും അപ്രകാരമാണ് താങ്കൾ പരിശ്രമിക്കുന്നത്.
108
പറയുക: നിങ്ങളുടെ ആരാധ്യൻ ഏക ആരാധ്യൻ മാത്രമാണ് എന്നത്രെ എനിക്ക് ബോധനം നല്‍കപ്പെടുന്നത്. അതിനാല്‍ നിങ്ങള്‍ മുസ്ലിംകളാകുന്നുണ്ടോ?
അല്ലാഹുവിൻ്റെ റസൂലേ! എൻ്റെ രക്ഷിതാവിൽ നിന്ന് എനിക്ക് ബോധനം നൽകപ്പെടുന്നത് നിങ്ങളുടെ യഥാർത്ഥ ആരാധ്യൻ ഒരേയൊരു ആരാധ്യൻ മാത്രമാകുന്നു എന്നതാണ്. അവന് യാതൊരു പങ്കുകാരനുമില്ല. അല്ലാഹുവാകുന്നു ആ യഥാർത്ഥ ആരാധ്യൻ. അതിനാൽ നിങ്ങൾ അവനിൽ വിശ്വസിച്ചും, അവനെ അനുസരിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിച്ചും അല്ലാഹുവിന് കീഴൊതുങ്ങുക.
109
എന്നിട്ട് അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ നീ പറയുക: നിങ്ങളോട് ഞാന്‍ പ്രഖ്യാപിച്ചിട്ടുള്ളത് തുല്യമായ വിധത്തിലാകുന്നു.(30) നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യം ആസന്നമാണോ അതല്ല വിദൂരമാണോ എന്നെനിക്കറിഞ്ഞു കൂടാ.
ഇനി അവർ താങ്കൾ കൊണ്ടു വന്നതിൽ നിന്ന് തിരിഞ്ഞു കളയുകയാണെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- അവരോട് പറഞ്ഞേക്കുക: നമുക്കും നിങ്ങൾക്കുമിടയിലുള്ള ബന്ധവിഛേദനത്തിൽ ഞാനും നിങ്ങളും ഒരേ നിലപാടിലാണ് എന്ന് ഞാനിതാ നിങ്ങളെ അറിയിച്ചിരിക്കുന്നു. അല്ലാഹു താക്കീത് ചെയ്ത അവൻ്റെ ശിക്ഷ എപ്പോഴാണ് നിങ്ങൾക്ക് മേൽ വന്നിറങ്ങുക എന്ന് എനിക്കറിയില്ല.
110
തീര്‍ച്ചയായും സംസാരത്തില്‍ നിന്ന് പരസ്യമായിട്ടുള്ളത് അവന്‍ അറിയും. നിങ്ങള്‍ ഒളിച്ചുവെക്കുന്നതും അവന്‍ അറിയും.
തീർച്ചയായും അല്ലാഹു നിങ്ങൾ പരസ്യമാക്കുന്ന സംസാരവും, നിങ്ങൾ രഹസ്യമാക്കുന്ന സംസാരവും അറിയുന്നു. അവന് അതിൽ യാതൊന്നും അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.
111
എനിക്കറിഞ്ഞ് കൂടാ, ഇത് ഒരു വേള നിങ്ങള്‍ക്കൊരു പരീക്ഷണവും, അല്‍പസമയത്തേക്ക് മാത്രമുള്ള ഒരു സുഖാനുഭവവും ആയേക്കാം.
എനിക്കറിയില്ല. നിങ്ങൾക്കുള്ള ശിക്ഷ വൈകുന്നത് ചിലപ്പോൾ നിങ്ങൾക്കുള്ള ഒരു പരീക്ഷണമോ, തിന്മകൾ അധികരിച്ച ശേഷം നിങ്ങളെ പൊടുന്നനെ പിടികൂടുന്നതിനോ വേണ്ടിയാവാം. അല്ലാഹുവിൻ്റെ അറിവിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരു അവധി വരെ നിങ്ങൾക്ക് സുഖാനുഗ്രഹങ്ങൾ അഴിച്ചു വിട്ടുതരുകയും അങ്ങനെ നിങ്ങൾ നിഷേധത്തിലും വഴികേടിലും ഉറച്ചു പോകുന്നതിനും വേണ്ടിയായിരിക്കാം.
112
അദ്ദേഹം (നബി) പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ യാഥാര്‍ത്ഥ്യമനുസരിച്ച് വിധികല്‍പിക്കേണമേ. നമ്മുടെ രക്ഷിതാവ് പരമകാരുണികനും നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെതിരില്‍ സഹായമര്‍ത്ഥിക്കപ്പെടാവുന്നവനുമത്രെ.
അല്ലാഹുവിൻ്റെ ദൂതർ തൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു: എൻ്റെ രക്ഷിതാവേ! നമുക്കും നിഷേധത്തിൽ ഉറച്ചു നിലകൊള്ളുന്ന ഞങ്ങളുടെ ജനതക്കും ഇടയിൽ നീ സത്യപ്രകാരം വിധികൽപ്പിക്കേണമേ! സർവ്വവിശാലമായ കാരുണ്യമുള്ളവനായ (റഹ്മാനായ അല്ലാഹുവിനെ) കൊണ്ടാകുന്നു നിങ്ങൾ പറഞ്ഞുണ്ടാക്കുന്ന നിഷേധത്തിലും കളവാക്കലിലും ഞങ്ങൾ സഹായം തേടുന്നത്.