Wednesday, 12 August 2026 Hijri: 04:00:17 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ ഹാഖ്ഖ الحاقة Al-Haqqah

Surah 69 മക്കിയ്യ • مكية • Makkiyah 52 ആയത്തുകൾ • 52 Ayahs

സൂറത്ത് അൽ ഹാഖ്ഖ (Al-Haqqah)യിലെ 52 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Haqqah.

1

ആ യഥാര്‍ത്ഥ സംഭവം!

ٱلۡحَآقَّةُ ۝١
തഫ്സീർആയത്ത് 1
എല്ലാവർക്കും മേൽ യാഥാർഥ്യമായി സംഭവിക്കുന്ന അന്ത്യനാളിനെ കുറിച്ച് അല്ലാഹു ഓർമ്മപ്പെടുത്തുന്നു.
Source : QUL
2

എന്താണ് ആ യഥാര്‍ത്ഥ സംഭവം?

مَا ٱلۡحَآقَّةُ ۝٢
തഫ്സീർആയത്ത് 2
അന്ത്യനാളിൻ്റെ ഗൗരവം വളരെ വലുതാണെന്ന് ഓർമ്മപ്പെടുത്തി കൊണ്ട് അവൻ പറയുന്നു: എന്താണ് ഈ ഹാഖഃ (യഥാർഥ സംഭവം)?
Source : QUL
3

ആ യഥാര്‍ത്ഥ സംഭവം എന്താണെന്ന് നിനക്കെന്തറിയാം?

وَمَآ أَدۡرَىٰكَ مَا ٱلۡحَآقَّةُ ۝٣
തഫ്സീർആയത്ത് 3
ഈ ഹാഖഃ (യഥാർത്ഥ സംഭവം) എന്താണെന്നതിനെ കുറിച്ച് നിനക്കെന്തറിയാം?
Source : QUL
4

ഥമൂദ് സമുദായവും ആദ് സമുദായവും ആ ഭയങ്കര സംഭവത്തെ നിഷേധിച്ചു കളഞ്ഞു.

كَذَّبَتۡ ثَمُودُ وَعَادُۢ بِٱلۡقَارِعَةِ ۝٤
തഫ്സീർആയത്ത് 4
സ്വാലിഹ് നബിയുടെ സമൂഹമായ ഥമൂദ് ഗോത്രവും, ഹൂദ് നബിയുടെ സമൂഹമായ ആദ് ഗോത്രവും - ഭീതി കൊണ്ട് ജനങ്ങളെ പിടിച്ചു കുലുക്കുന്ന - അന്ത്യനാളിനെ നിഷേധിച്ചു കളഞ്ഞു.
Source : QUL
5

എന്നാല്‍ ഥമൂദ് സമുദായം അത്യന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട് നശിപ്പിക്കപ്പെട്ടു.

فَأَمَّا ثَمُودُ فَأُهۡلِكُواْ بِٱلطَّاغِيَةِ ۝٥
തഫ്സീർആയത്ത് 5
എന്നാൽ ഥമൂദ് ഗോത്രം; അവരെ അല്ലാഹു അങ്ങേയറ്റം ഭീതിതവും കഠിനവുമായ ഒരു ഘോരശബ്ദം കൊണ്ട് നശിപ്പിച്ചു.
Source : QUL
6

എന്നാല്‍ ആദ് സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ് കൊണ്ട് നശിപ്പിക്കപ്പെട്ടു.

وَأَمَّا عَادٞ فَأُهۡلِكُواْ بِرِيحٖ صَرۡصَرٍ عَاتِيَةٖ ۝٦
തഫ്സീർആയത്ത് 6
എന്നാൽ ആദ് സമുദായം; അല്ലാഹു അവരെ അതിശൈത്യമുള്ള കാറ്റ്, അങ്ങേയറ്റം കഠിനമായ കാറ്റ് കൊണ്ട് നശിപ്പിച്ചു.
Source : QUL
7

തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്‌) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം.

سَخَّرَهَا عَلَيۡهِمۡ سَبۡعَ لَيَالٖ وَثَمَٰنِيَةَ أَيَّامٍ حُسُومٗاۖ فَتَرَى ٱلۡقَوۡمَ فِيهَا صَرۡعَىٰ كَأَنَّهُمۡ أَعۡجَازُ نَخۡلٍ خَاوِيَةٖ ۝٧
തഫ്സീർആയത്ത് 7
ഏഴു രാത്രികളും എട്ട് പകലുകളും നീണ്ടു നിൽക്കുന്ന കാറ്റ് അവർക്ക് നേരെ അല്ലാഹു അയച്ചു. അതവരെ മുഴുവൻ നശിപ്പിച്ചു കളഞ്ഞു. തങ്ങളുടെ വീടുകളിൽ ചത്ത് മലച്ചു കിടക്കുന്ന അവരെ കണ്ടാൽ ഭൂമിയിൽ കടപുഴകി വീണ ഇത്തപ്പന തടികൾ പോലെ നിനക്ക് തോന്നും.
Source : QUL
8

ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?

فَهَلۡ تَرَىٰ لَهُم مِّنۢ بَاقِيَةٖ ۝٨
തഫ്സീർആയത്ത് 8
അല്ലാഹുവിൻ്റെ ശിക്ഷ ബാധിച്ചതിന് ശേഷം അവരിൽ ആരെങ്കിലും അവശേഷിച്ചതായി നീ കാണുന്നുണ്ടോ?
Source : QUL
9

ഫിര്‍ഔനും, അവന്‍റെ മുമ്പുള്ളവരും കീഴ്മേല്‍ മറിഞ്ഞ രാജ്യങ്ങളും(1) തെറ്റായ പ്രവര്‍ത്തനം കൊണ്ടു വന്നു.

وَجَآءَ فِرۡعَوۡنُ وَمَن قَبۡلَهُۥ وَٱلۡمُؤۡتَفِكَٰتُ بِٱلۡخَاطِئَةِ ۝٩
തഫ്സീർആയത്ത് 9
ഫിർഔനും അവന് മുൻപുള്ള സമൂഹങ്ങളും, ഭൂമി കീഴ്മേൽ മറിക്കപ്പെട്ടു കൊണ്ട് നശിച്ച ലൂത്വ് നബിയുടെ സമൂഹവും ബഹുദൈവാരാധനയും മ്ലേഛപ്രവൃത്തികളുമായി അനേകം തിന്മകൾ പ്രവർത്തിച്ചു.
Source : QUL
10

അവര്‍ അവരുടെ രക്ഷിതാവിന്‍റെ ദൂതനെ ധിക്കരിക്കുകയും, അപ്പോള്‍ അവന്‍ അവരെ ശക്തിയേറിയ ഒരു പിടുത്തം പിടിക്കുകയും ചെയ്തു.

فَعَصَوۡاْ رَسُولَ رَبِّهِمۡ فَأَخَذَهُمۡ أَخۡذَةٗ رَّابِيَةً ۝١٠
തഫ്സീർആയത്ത് 10
തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതനെ അവർ ധിക്കരിക്കുകയും കളവാക്കുകയും ചെയ്തു. അപ്പോൾ അവരെ നശിപ്പിക്കാൻ മതിയാവുന്നതിനെക്കാൾ കടുത്ത ശിക്ഷ കൊണ്ട് അല്ലാഹു അവരെ പിടികൂടി.
Source : QUL
11

തീര്‍ച്ചയായും നാം, വെള്ളം അതിരുകവിഞ്ഞ സമയത്ത് നിങ്ങളെ കപ്പലില്‍ കയറ്റി രക്ഷിക്കുകയുണ്ടായി.(2)

إِنَّا لَمَّا طَغَا ٱلۡمَآءُ حَمَلۡنَٰكُمۡ فِي ٱلۡجَارِيَةِ ۝١١
തഫ്സീർആയത്ത് 11
വെള്ളം അതിരുവിട്ട് ഉയർന്നപ്പോൾ നിങ്ങളുടെ പ്രപിതാക്കന്മാരെ നൂഹ് നബി നമ്മുടെ കൽപ്പനപ്രകാരം നിർമ്മിച്ച, ഒഴുകുന്ന കപ്പലിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ അവരുടെ മക്കളായി ജനിക്കേണ്ടിയിരുന്നതിനാൽ അവരെ രക്ഷിച്ചത് നിങ്ങളെ കൂടി രക്ഷിക്കലാണ്.
Source : QUL
12

നിങ്ങള്‍ക്ക് നാം അതൊരു സ്മരണയാക്കുവാനും ശ്രദ്ധിച്ചു മനസ്സിലാക്കുന്ന കാതുകള്‍ അത് ശ്രദ്ധിച്ചു മനസ്സിലാക്കുവാനും വേണ്ടി.

لِنَجۡعَلَهَا لَكُمۡ تَذۡكِرَةٗ وَتَعِيَهَآ أُذُنٞ وَٰعِيَةٞ ۝١٢
തഫ്സീർആയത്ത് 12
(ഇസ്ലാമിനെ) നിഷേധിച്ചവർ നശിപ്പിക്കപ്പെടുകയും, വിശ്വസിച്ചവർ രക്ഷപ്പെടുത്തപ്പെടുകയും ചെയ്യുമെന്നതിന് ഉദാഹരണമായി ആ കപ്പലിനെയും അതിൻ്റെ ചരിത്രത്തെയും നാം പാഠമാക്കി ബാക്കി വെക്കുന്നതിന് വേണ്ടി. കേൾക്കുന്നത് സൂക്ഷിച്ചു വെക്കുന്ന കാതുകൾ അത് ഓർത്തു വെക്കുന്നതിനും വേണ്ടി.
Source : QUL
13

കാഹളത്തില്‍ ഒരു ഊത്ത് ഊതപ്പെട്ടാല്‍,

فَإِذَا نُفِخَ فِي ٱلصُّورِ نَفۡخَةٞ وَٰحِدَةٞ ۝١٣
തഫ്സീർആയത്ത് 13
കാഹളത്തിൽ ഊതുവാൻ ഏൽപ്പിക്കപ്പെട്ട മലക്ക് അതിൽ ഊതിയാൽ; രണ്ടാമത്തെ കാഹളമൂത്താണ് ഇവിടുത്തെ ഉദ്ദേശം.
Source : QUL
14

ഭൂമിയും പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ചു തകര്‍ക്കലിന് വിധേയമാക്കപ്പെടുകയും ചെയ്താല്‍!

وَحُمِلَتِ ٱلۡأَرۡضُ وَٱلۡجِبَالُ فَدُكَّتَا دَكَّةٗ وَٰحِدَةٗ ۝١٤
തഫ്സീർആയത്ത് 14
ഭൂമിയും പർവ്വതങ്ങളും ഉയർത്തപ്പെടുകയും, അവയെല്ലാം ശക്തിയായി ഇടിച്ചു തകർക്കപ്പെടുകയും, ഭൂമിയും പർവ്വതകങ്ങളും തവിടുപൊടിയായി തീരുകയും ചെയ്താൽ.
Source : QUL
15

അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി.

فَيَوۡمَئِذٖ وَقَعَتِ ٱلۡوَاقِعَةُ ۝١٥
തഫ്സീർആയത്ത് 15
ഇതെല്ലാം സംഭവിക്കുന്ന ദിവസം പരലോകം സംഭവിക്കും.
Source : QUL
16

ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന് അത് ദുര്‍ബലമായിരിക്കും.

وَٱنشَقَّتِ ٱلسَّمَآءُ فَهِيَ يَوۡمَئِذٖ وَاهِيَةٞ ۝١٦
തഫ്സീർആയത്ത് 16
മലക്കുകൾ ഇറങ്ങി വരുന്നതിനാൽ ആകാശം പൊട്ടിപ്പിളർന്നിരിക്കും. മുൻപ് ശക്തവും ബലവത്തുമായി നിന്നിരുന്ന ആകാശം അന്നേ ദിവസം ദുർബലമായിരിക്കും.
Source : QUL
17

മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടു കൂട്ടര്‍ വഹിക്കുന്നതാണ്‌.(3)

وَٱلۡمَلَكُ عَلَىٰٓ أَرۡجَآئِهَاۚ وَيَحۡمِلُ عَرۡشَ رَبِّكَ فَوۡقَهُمۡ يَوۡمَئِذٖ ثَمَٰنِيَةٞ ۝١٧
തഫ്സീർആയത്ത് 17
മലകുകൾ അന്ന് ആകാശത്തിൻ്റെ അതിരുകളിലും അറ്റങ്ങളിലുമുണ്ടായിരിക്കും. ആ ഭയാനകമായ ദിവസം നിൻ്റെ രക്ഷിതാവായ അല്ലാഹുവിൻ്റെ സിംഹാസനം സാമീപ്യം നൽകപ്പെട്ട എട്ടു മലക്കുകൾ വഹിക്കുന്നതായിരിക്കും.
Source : QUL
18

അന്നേ ദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്‌. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതല്ല.(4)

يَوۡمَئِذٖ تُعۡرَضُونَ لَا تَخۡفَىٰ مِنكُمۡ خَافِيَةٞ ۝١٨
തഫ്സീർആയത്ത് 18
ജനങ്ങളേ! നിങ്ങളെല്ലാം അന്നേ ദിവസം അല്ലാഹുവിൻ്റെ മുൻപിൽ പ്രദർശിപ്പിക്കപ്പെടുന്നതാണ്. നിങ്ങളുടെ ഏതൊരു രഹസ്യമാകട്ടെ; അതൊന്നും അല്ലാഹുവിന് അന്ന് അവ്യക്തമാക്കപ്പെടുകയില്ല. അല്ലാഹു അവയെല്ലാം അറിയുന്നവനും എല്ലാം കണ്ടവനുമായിരിക്കും.
Source : QUL
19

എന്നാല്‍ വലതുകൈയില്‍ തന്‍റെ രേഖ നല്‍കപ്പെട്ടവന്‍ പറയും: ഇതാ എന്‍റെ ഗ്രന്ഥം വായിച്ചുനോക്കൂ.

فَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقۡرَءُواْ كِتَٰبِيَهۡ ۝١٩
തഫ്സീർആയത്ത് 19
എന്നാൽ തൻ്റെ പ്രവർത്തനങ്ങളുടെ ഏട് വലതു കയ്യിൽ നൽകപ്പെട്ടവൻ സന്തോഷത്തോടെയും മുഖപ്രസന്നതയോടെയും പറയും: ഇതാ എൻ്റെ പ്രവർത്തനങ്ങളുടെ ഗ്രന്ഥം എടുക്കുക! വായിച്ചു നോക്കുക!
Source : QUL
20

തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു. ഞാന്‍ എന്‍റെ വിചാരണയെ(5) നേരിടേണ്ടി വരുമെന്ന്‌.

إِنِّي ظَنَنتُ أَنِّي مُلَٰقٍ حِسَابِيَهۡ ۝٢٠
തഫ്സീർആയത്ത് 20
ഞാൻ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുകയും, എൻ്റെ പ്രതിഫലം അനുഭവിക്കുകയും ചെയ്യേണ്ടി വരുമെന്ന് ഭൂമിയിൽ വെച്ചു തന്നെ ഞാൻ മനസ്സിലാക്കുകയും ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു.
Source : QUL
21

അതിനാല്‍ അവന്‍(6) തൃപ്തികരമായ ജീവിതത്തിലാകുന്നു.

فَهُوَ فِي عِيشَةٖ رَّاضِيَةٖ ۝٢١
തഫ്സീർആയത്ത് 21
ശാശ്വതമായ അനുഗ്രഹങ്ങൾ വീക്ഷിച്ചതിനാൽ, അവൻ തൃപ്തികരമായ ജീവിതത്തിലായിരിക്കും.
Source : QUL
22

ഉന്നതമായ സ്വര്‍ഗത്തില്‍.

فِي جَنَّةٍ عَالِيَةٖ ۝٢٢
തഫ്സീർആയത്ത് 22
ഉയർന്ന സ്ഥാനവും പദവിയുമുള്ള സ്വർഗത്തിൽ.
Source : QUL
23

അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു.

قُطُوفُهَا دَانِيَةٞ ۝٢٣
തഫ്സീർആയത്ത് 23
അവയിലെ ഫലവർഗങ്ങൾ കഴിക്കാൻ ഉദ്ദേശിക്കുന്നവൻ്റെ അടുത്ത് തന്നെയുണ്ടായിരിക്കും.
Source : QUL
24

കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്‍റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക (എന്ന് അവരോട് പറയപ്പെടും.)

كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَآ أَسۡلَفۡتُمۡ فِي ٱلۡأَيَّامِ ٱلۡخَالِيَةِ ۝٢٤
തഫ്സീർആയത്ത് 24
അവർക്കുള്ള ആദരവായി ഇങ്ങനെ പറയപ്പെടും: ഒരു പ്രയാസവുമില്ലാതെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. ഭൂമിയിൽ കഴിച്ചു കൂട്ടിയ ദിവസങ്ങളിൽ നിങ്ങൾ പ്രവർത്തിച്ചു വെച്ച സൽകർമ്മങ്ങൾക്കുള്ള പ്രതിഫലമായി.
Source : QUL
25

എന്നാല്‍ ഇടതു കയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്‌: ഹാ! എന്‍റെ ഗ്രന്ഥം എനിക്ക് നല്‍കപ്പെടാതിരുന്നെങ്കില്‍,

وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِشِمَالِهِۦ فَيَقُولُ يَٰلَيۡتَنِي لَمۡ أُوتَ كِتَٰبِيَهۡ ۝٢٥
തഫ്സീർആയത്ത് 25
എന്നാൽ തൻ്റെ പ്രവർത്തനങ്ങളുടെ ഗ്രന്ഥം ഇടതു കയ്യിൽ നൽകപ്പെട്ടവനാകട്ടെ -ഖേദത്തോടെ അവൻ പറയും-: എനിക്ക് എൻ്റെ പ്രവർത്തനങ്ങളുടെ ഗ്രന്ഥം നൽകപ്പെട്ടിരുന്നില്ലെങ്കിൽ എത്ര നന്നായിരുന്നു; ശിക്ഷാർഹമായ പ്രവർത്തനങ്ങളാണല്ലോ അവയിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
Source : QUL
26

എന്‍റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു.)

وَلَمۡ أَدۡرِ مَا حِسَابِيَهۡ ۝٢٦
തഫ്സീർആയത്ത് 26
എൻ്റെ വിചാരണ ഞാൻ അറിയാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
Source : QUL
27

അത് (മരണം) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു!)

يَٰلَيۡتَهَا كَانَتِ ٱلۡقَاضِيَةَ ۝٢٧
തഫ്സീർആയത്ത് 27
എൻ്റെ മരണം ഒരു പുനർജീവനമില്ലാത്ത -അവസാന മരണമായിരുന്നെങ്കിൽ- എത്ര നന്നായിരുന്നു.
Source : QUL
28

എന്‍റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല.

مَآ أَغۡنَىٰ عَنِّي مَالِيَهۡۜ ۝٢٨
തഫ്സീർആയത്ത് 28
എൻ്റെ സമ്പാദ്യം അല്ലാഹുവിൻ്റെ ശിക്ഷയെ എന്നിൽ നിന്ന് തടഞ്ഞില്ല.
Source : QUL
29

എന്‍റെ അധികാരം എന്നില്‍ നിന്ന് നഷ്ടപ്പെട്ടുപോയി.

هَلَكَ عَنِّي سُلۡطَٰنِيَهۡ ۝٢٩
തഫ്സീർആയത്ത് 29
എൻ്റെ തെളിവുകളെല്ലാം മറഞ്ഞു പോയി; എനിക്ക് സഹായമായിരുന്ന ശക്തിയും പദവിയും നഷ്ടപ്പെട്ടു.
Source : QUL
30

(അപ്പോള്‍ ഇപ്രകാരം കല്‍പനയുണ്ടാകും:) നിങ്ങള്‍ അവനെ പിടിച്ച് ബന്ധനത്തിലിടൂ.

خُذُوهُ فَغُلُّوهُ ۝٣٠
തഫ്സീർആയത്ത് 30
അപ്പോൾ പറയപ്പെടും: മലക്കുകളേ! അവനെ പിടികൂടുകയും, അവൻ്റെ കൈ പിരടിയിലേക്ക് ചേർത്തു കെട്ടുകയും ചെയ്യുക.
Source : QUL
31

പിന്നെ അവനെ നിങ്ങള്‍ ജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കൂ.

ثُمَّ ٱلۡجَحِيمَ صَلُّوهُ ۝٣١
തഫ്സീർആയത്ത് 31
പിന്നെ അവനെ നിങ്ങൾ നരകത്തിൽ പ്രവേശിക്കൂ; അവൻ അതിൻ്റെ ചൂട് അനുഭവിക്കട്ടെ!
Source : QUL
32

പിന്നെ, എഴുപത് മുഴം നീളമുള്ള ഒരു ചങ്ങലയില്‍ അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ.

ثُمَّ فِي سِلۡسِلَةٖ ذَرۡعُهَا سَبۡعُونَ ذِرَاعٗا فَٱسۡلُكُوهُ ۝٣٢
തഫ്സീർആയത്ത് 32
ശേഷം എഴുമത് മുഴം നീളമുള്ള ചങ്ങലയിൽ അവനെ പ്രവേശിപ്പിക്കുക!
Source : QUL
33

തീര്‍ച്ചയായും അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.

إِنَّهُۥ كَانَ لَا يُؤۡمِنُ بِٱللَّهِ ٱلۡعَظِيمِ ۝٣٣
തഫ്സീർആയത്ത് 33
അങ്ങേയറ്റം മഹത്വമുള്ളവനായ അല്ലാഹുവിൽ അവൻ വിശ്വസിച്ചിരുന്നില്ല.
Source : QUL
34

സാധുവിന് ഭക്ഷണം കൊടുക്കുവാന്‍ അവന്‍ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല.

وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ ۝٣٤
തഫ്സീർആയത്ത് 34
ദരിദ്രർക്ക് ഭക്ഷണം നൽകാൻ അവൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നുമില്ല.
Source : QUL
35

അതിനാല്‍ ഇന്ന് ഇവിടെ അവന്ന് ഒരു ഉറ്റബന്ധുവുമില്ല.

فَلَيۡسَ لَهُ ٱلۡيَوۡمَ هَٰهُنَا حَمِيمٞ ۝٣٥
തഫ്സീർആയത്ത് 35
അവൻ്റെ ശിക്ഷ ഒഴിവാക്കി നൽകുന്ന ഒരു ഉറ്റബന്ധുവും പരലോകത്ത് അവനുണ്ടായിരിക്കുകയില്ല.
Source : QUL
36

ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല.

وَلَا طَعَامٌ إِلَّا مِنۡ غِسۡلِينٖ ۝٣٦
തഫ്സീർആയത്ത് 36
നരകക്കാരുടെ ചലത്തിൽ നിന്നല്ലാതെ കഴിക്കാൻ അവന് ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല.
Source : QUL
37

തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല.

لَّا يَأۡكُلُهُۥٓ إِلَّا ٱلۡخَٰطِـُٔونَ ۝٣٧
തഫ്സീർആയത്ത് 37
തിന്മകളും പാപങ്ങളും ചെയ്തവരല്ലാതെ ആ ഭക്ഷണത്തിൽ നിന്ന് ഭക്ഷിക്കുകയില്ല.
Source : QUL
38

എന്നാല്‍ നിങ്ങള്‍ കാണുന്നവയെക്കൊണ്ട് ഞാന്‍ സത്യം ചെയ്ത് പറയുന്നു:

فَلَآ أُقۡسِمُ بِمَا تُبۡصِرُونَ ۝٣٨
തഫ്സീർആയത്ത് 38
നിങ്ങൾ കാണുന്നവയെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
39

നിങ്ങള്‍ കാണാത്തവയെക്കൊണ്ടും.

وَمَا لَا تُبۡصِرُونَ ۝٣٩
തഫ്സീർആയത്ത് 39
നിങ്ങൾക്ക് കാണാൻ കഴിയാത്തവയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
40

തീര്‍ച്ചയായും ഇത് മാന്യനായ ഒരു ദൂതന്‍റെ വാക്കു തന്നെയാകുന്നു.

إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ ۝٤٠
തഫ്സീർആയത്ത് 40
തീർച്ചയായും ഖുർആൻ അല്ലാഹുവിൻ്റെ സംസാരം തന്നെയാകുന്നു; അവൻ്റെ മാന്യനായ ദൂതർ ജനങ്ങൾക്ക് അത് പാരായണം ചെയ്തു കേൾപ്പിക്കുന്നു.
Source : QUL
41

ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ.

وَمَا هُوَ بِقَوۡلِ شَاعِرٖۚ قَلِيلٗا مَّا تُؤۡمِنُونَ ۝٤١
തഫ്സീർആയത്ത് 41
ഇതൊരു കവിയുടെ വാക്കല്ല; കവിതയുടെ ഘടനയല്ല ഇതിനുള്ളത്. എന്നാൽ കുറച്ച് മാത്രമേ നിങ്ങൾ വിശ്വസിക്കുന്നുള്ളൂ.
Source : QUL
42

ഒരു ജ്യോത്സ്യന്‍റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.

وَلَا بِقَوۡلِ كَاهِنٖۚ قَلِيلٗا مَّا تَذَكَّرُونَ ۝٤٢
തഫ്സീർആയത്ത് 42
ഇതൊരു ജോത്സ്യൻ്റെ വാക്കുമല്ല; അവരുടെ സംസാരം ഖുർആനിൻ്റെ ശൈലിക്ക് തീർത്തും വിരുദ്ധമാണ്. എന്നാൽ വളരെ കുറച്ച് മാത്രമേ നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.
Source : QUL
43

ഇത് ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു.

تَنزِيلٞ مِّن رَّبِّ ٱلۡعَٰلَمِينَ ۝٤٣
തഫ്സീർആയത്ത് 43
എന്നാൽ ഇത് എല്ലാ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടതാകുന്നു.
Source : QUL
44

നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍.

وَلَوۡ تَقَوَّلَ عَلَيۡنَا بَعۡضَ ٱلۡأَقَاوِيلِ ۝٤٤
തഫ്സീർആയത്ത് 44
നാം പറയാത്ത എന്തെങ്കിലുമൊന്ന് മുഹമ്മദ് നമ്മുടെ മേൽ കെട്ടിച്ചമച്ചാൽ;
Source : QUL
45

അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും,

لَأَخَذۡنَا مِنۡهُ بِٱلۡيَمِينِ ۝٤٥
തഫ്സീർആയത്ത് 45
അദ്ദേഹത്തോട് നാം പകരം ചോദിക്കുകയും, നമ്മുടെ ശക്തിയും കഴിവും കൊണ്ട് അദ്ദേഹത്തെ പിടികൂടുകയും ചെയ്യുമായിരുന്നു.
Source : QUL
46

എന്നിട്ട് അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.

ثُمَّ لَقَطَعۡنَا مِنۡهُ ٱلۡوَتِينَ ۝٤٦
തഫ്സീർആയത്ത് 46
ശേഷം അദ്ദേഹത്തിൻ്റെ ഹൃദയനാഡി നാം മുറിച്ചു കളയുകയും ചെയ്യുമായിരുന്നു.
Source : QUL
47

അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന് (ശിക്ഷയെ) തടയാനാവില്ല.

فَمَا مِنكُم مِّنۡ أَحَدٍ عَنۡهُ حَٰجِزِينَ ۝٤٧
തഫ്സീർആയത്ത് 47
അപ്പോൾ നിങ്ങളിൽ ഒരാളും തന്നെ അദ്ദേഹത്തെ നമ്മിൽ നിന്ന് രക്ഷപ്പെടുത്താനുണ്ടാവുകയില്ല. എന്നാൽ നിങ്ങൾക്ക് വേണ്ടി അദ്ദേഹം നമ്മുടെ മേൽ കള്ളം കെട്ടിച്ചമക്കുക എന്നത് തീർത്തും അസാധ്യമാണ്.
Source : QUL
48

തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ഭയഭക്തിയുള്ളവര്‍ക്ക് ഒരു ഉല്‍ബോധനമാകുന്നു.

وَإِنَّهُۥ لَتَذۡكِرَةٞ لِّلۡمُتَّقِينَ ۝٤٨
തഫ്സീർആയത്ത് 48
തീർച്ചയായും ഈ ഖുർആൻ തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പാലിച്ചും, വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിക്കുന്നവർക്ക് ഒരു ഉൽബോധനമാകുന്നു.
Source : QUL
49

തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ (ഇതിനെ) നിഷേധിച്ചു തള്ളുന്നവരുണ്ടെന്ന് നമുക്കറിയാം.

وَإِنَّا لَنَعۡلَمُ أَنَّ مِنكُم مُّكَذِّبِينَ ۝٤٩
തഫ്സീർആയത്ത് 49
തീർച്ചയായും നിങ്ങളുടെ കൂട്ടത്തിൽ ഈ ഖുർആനിനെ നിഷേധിക്കുന്ന ചിലരുണ്ടെന്ന് നമുക്ക് അറിയാം.
Source : QUL
50

തീര്‍ച്ചയായും ഇത് സത്യനിഷേധികള്‍ക്ക് ഖേദത്തിന് കാരണവുമാകുന്നു.

وَإِنَّهُۥ لَحَسۡرَةٌ عَلَى ٱلۡكَٰفِرِينَ ۝٥٠
തഫ്സീർആയത്ത് 50
തീർച്ചയായും ഖുർആനിനെ നിഷേധിക്കൽ പരലോകത്ത് അങ്ങേയറ്റത്തെ ഖേദത്തിന് കാരണമാവും.
Source : QUL
51

തീര്‍ച്ചയായും ഇത് ദൃഢമായ യാഥാര്‍ത്ഥ്യമാകുന്നു.

وَإِنَّهُۥ لَحَقُّ ٱلۡيَقِينِ ۝٥١
തഫ്സീർആയത്ത് 51
തീർച്ചയായും ഈ ഖുർആൻ ദൃഢമായ യാഥാർത്ഥ്യമാകുന്നു; അത് അല്ലാഹുവിൽ നിന്നാണെന്നതിൽ യാതൊരു സംശയമോ അവ്യക്തതയോ ഇല്ല തന്നെ.
Source : QUL
52

അതിനാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ പ്രകീര്‍ത്തിക്കുക.

فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ ۝٥٢
തഫ്സീർആയത്ത് 52
അതിനാൽ അല്ലാഹുവിൻ്റെ ദൂതരേ! നിൻ്റെ റബ്ബിന് യോജിക്കാത്തതിൽ നിന്ന് അവനെ നീ പരിശുദ്ധപ്പെടുത്തുക. അങ്ങേയറ്റം മഹത്വമുള്ളവനായ നിൻ്റെ റബ്ബിൻ്റെ നാമം നീ സ്മരിക്കുകയും ചെയ്യുക.
Source : QUL