സൂറത്ത് അന്നംൽ (An-Naml)യിലെ 93 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah An-Naml.
1
ത്വാ-സീന്‍. ഖുര്‍ആനിലെ, അഥവാ കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ.
ത്വാ സീൻ. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. താങ്കൾക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്ന ഈ ആയത്തുകൾ ഖുർആനിലെ ആയത്തുകളാകുന്നു. യാതൊരു അവ്യക്തതയുമില്ലാത്ത, സുവ്യക്തമായ ഗ്രന്ഥത്തിലെയും (ആയത്തുകളാകുന്നു). ആരെങ്കിലും അതിനെ കുറിച്ച് ഉറ്റാലോചിക്കുന്നുവെങ്കിൽ ഇത് അല്ലാഹുവിൽ നിന്നുള്ളതാണെന്ന് അവന് ബോധ്യപ്പെടും.
2
സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയുമത്രെ അത്.
നിസ്കാരം അതിൻ്റെ ഏറ്റവും പൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുകയും, തങ്ങളുടെ സമ്പത്തിൽ നിന്ന് നിർബന്ധദാനം (സകാത്ത്) നൽകുകയും ചെയ്യുന്നവർ; ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിലും ശിക്ഷയിലുമെല്ലാം ഉറച്ചു വിശ്വസിക്കുന്നവരുമാണവർ.
4
പരലോകത്തില്‍ വിശ്വസിക്കാത്തതാരോ അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അങ്ങനെ അവര്‍ വിഹരിച്ചു കൊണ്ടിരിക്കുന്നു.
പരലോകത്തിലും, അവിടെയുള്ള പ്രതിഫലത്തിലും ശിക്ഷയിലും വിശ്വസിക്കാത്ത, (അല്ലാഹുവിനെ) നിഷേധിച്ചവർ; അവരുടെ മോശം പ്രവർത്തനങ്ങൾ അവർക്ക് നാം നന്നാക്കി തോന്നിപ്പിച്ചിരിക്കുന്നു. അങ്ങനെ അവരതിൽ തുടർന്നു പോവുകയും ചെയ്തിരിക്കുന്നു. ശരിയിലേക്കോ സന്മാർഗത്തിലേക്കോ വഴികണ്ടെത്താനാകാതെ, പരിഭ്രാന്തരായാണ് അവർ നിലകൊള്ളുന്നത്.
5
അവരത്രെ കഠിനശിക്ഷയുള്ളവര്‍. പരലോകത്താകട്ടെ അവര്‍ തന്നെയായിരിക്കും ഏറ്റവും നഷ്ടം നേരിടുന്നവര്‍.
ഈ പറയപ്പെട്ട ഗുണവിശേഷണങ്ങളുള്ളവർ; അവർക്ക് തന്നെയാണ് ഇഹലോകത്തും പരലോകത്തും ഏറ്റവും മോശം ശിക്ഷയുള്ളത്. ഇഹലോകത്ത് അവർ (യുദ്ധത്തിൽ) കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യും. പരലോകത്ത് ജനങ്ങളിൽ ഏറ്റവും നഷ്ടക്കാർ അവരായിരിക്കുകയും ചെയ്യും. കാരണം, അവിടെ അവർ സ്വദേഹങ്ങളെയും അവരുടെ കുടുംബങ്ങളെയും ശാശ്വതമായ നരകശിക്ഷയിലേക്ക് തള്ളിവിട്ടു കൊണ്ട് നഷ്ടത്തിലാകുന്നതായിരിക്കും.
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ മേൽ അവതരിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആൻ നീ സ്വീകരിക്കുന്നത് തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തിയുള്ളവനും (ഹകീം), തൻ്റെ സൃഷ്ടികൾക്ക് ഏറ്റവും അനുയോജ്യമായത് ഏതെന്നതിൽ ഒരു അവ്യക്തതയുമില്ലാത്ത, സർവ്വവും അറിയുന്നവനുമായ (അലീം) അല്ലാഹുവിൽ നിന്നാകുന്നു.
7
മൂസാ തന്‍റെ കുടുംബത്തോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു.(1) അതിന്‍റെ അടുത്ത് നിന്ന് ഞാന്‍ നിങ്ങള്‍ക്ക് വല്ല വിവരവും കൊണ്ടുവരാം. അല്ലെങ്കില്‍ അതില്‍ നിന്ന് ഒരു തീ നാളം കൊളുത്തി എടുത്ത് ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവരാം. നിങ്ങള്‍ക്ക് തീ കായാമല്ലോ.
അല്ലാഹുവിൻ്റെ റസൂലേ! മൂസാ തൻ്റെ കുടുംബത്തോട് പറഞ്ഞ സന്ദർഭം സ്മരിക്കുക. ഞാനിതാ ഒരു തീ കണ്ടിരിക്കുന്നു. അത് കത്തിച്ചു വെച്ചവരിൽ നിന്ന് നമ്മുടെ വഴി മനസ്സിലാക്കി തരുന്ന എന്തെങ്കിലും വാർത്തയുമായോ, അതിൽ നിന്ന് -നിങ്ങൾക്ക് തണുപ്പിൽ നിന്ന് തീകായാൻ- ഒരു തീക്കൊള്ളിയുമായോ ഞാൻ നിങ്ങളുടെ അടുത്തേക്ക് (തിരിച്ചു) വരാം.
8
അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ ഇപ്രകാരം വിളിച്ചുപറയപ്പെട്ടു; തീയിനടുത്തുള്ളവരും അതിനു ചുറ്റുമുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ലോകരക്ഷിതാവായ അല്ലാഹു എത്രയോ പരിശുദ്ധനാകുന്നു.
അങ്ങനെ അദ്ദേഹം കണ്ട ആ തീയിൻ്റെ അരികിൽ അദ്ദേഹം എത്തിയപ്പോൾ അല്ലാഹു അദ്ദേഹത്തെ വിളിച്ചു കൊണ്ട് പറഞ്ഞു: ഈ തീയിൽ ഉള്ളവരും, അതിന് ചുറ്റുമുള്ളവരായ മലക്കുകളും പരിശുദ്ധരാക്കപ്പെട്ടിരിക്കുന്നു. വഴികേടിലായവർ വിശേഷിപ്പിക്കുന്ന, അല്ലാഹുവിന് അനുയോജ്യമല്ലാത്ത വിശേഷണങ്ങളിൽ നിന്ന് ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ പരിശുദ്ധിയും മഹത്വവും വാഴ്ത്തപ്പെട്ടിരിക്കുന്നു.
അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: തീർച്ചയായും ഞാനാകുന്നു അല്ലാഹു. ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയും (അസീസ്), എൻ്റെ സൃഷ്ടിപ്പിലും നിശ്ചയത്തിലും നിയമങ്ങളിലും ഏറ്റവും യുക്തമായത് നിശ്ചയിക്കുന്നവനും (ഹകീം).
10
നീ നിന്‍റെ വടി താഴെയിടൂ. അങ്ങനെ അത് ഒരു സര്‍പ്പമെന്നോണം ചലിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹം പിന്തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞു നോക്കിയില്ല. അല്ലാഹു പറഞ്ഞു: ഹേ; മൂസാ, നീ ഭയപ്പെടരുത്. ദൂതന്‍മാര്‍ എന്‍റെ അടുക്കല്‍ പേടിക്കേണ്ടതില്ല; തീര്‍ച്ച.
നിൻ്റെ വടി താഴെയിടുക.' മൂസാ (അല്ലാഹുവിൻ്റെ കൽപ്പന) അനുസരിച്ചു. അങ്ങനെ (ആ വടി) ഒരു സർപ്പത്തെ പോലെ ചലിക്കുകയും ഇളകുകയും ചെയ്യുന്നത് കണ്ടപ്പോൾ അദ്ദേഹം പിന്തിരിഞ്ഞോടി; അദ്ദേഹം തിരിച്ചു വന്നില്ല. അപ്പോൾ അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: അതിനെ താങ്കൾ പേടിക്കേണ്ടതില്ല. എൻ്റെ അടുക്കൽ (എൻ്റെ) ദൂതന്മാർ സർപ്പത്തെയോ മറ്റെന്തു വസ്തുവിനെയോ ഭയക്കേണ്ടതില്ല.
11
പക്ഷെ, വല്ലവനും അക്രമം പ്രവര്‍ത്തിക്കുകയും, പിന്നീട് തിന്മക്കു ശേഷം നന്‍മയെ പകരം കൊണ്ടുവരികയും ചെയ്താല്‍ തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.(2)
എന്നാൽ ആരെങ്കിലും തിന്മകൾ പ്രവർത്തിച്ചു കൊണ്ട് സ്വന്തത്തോട് അതിക്രമം പ്രവർത്തിക്കുകയും, ശേഷം പശ്ചാത്തപിച്ചു മടങ്ങുകയുമാണെങ്കിൽ തീർച്ചയായും അവന് ഏറെ പൊറുത്തു നൽകുന്നവനും (ഗഫൂർ), അവനോട് ഏറെ കരുണ ചെയ്യുന്നവനും (റഹീം) ആകുന്നു ഞാൻ.
12
നീ നിന്‍റെ കൈ കുപ്പായമാറിലേക്ക് പ്രവേശിപ്പിക്കുക. യാതൊരു കളങ്കവും കൂടാതെ വെളുപ്പുനിറമുള്ളതായിക്കൊണ്ട് അത് പുറത്തുവരും. ഫിര്‍ഔന്‍റെയും അവന്‍റെ ജനതയുടെയും അടുത്തേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ ഇവ.(3) തീര്‍ച്ചയായും അവര്‍ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു.
കഴുത്തിന് താഴെയുള്ള കുപ്പായ വിടവിലൂടെ താങ്കളുടെ കൈ പ്രവേശിപ്പിക്കുക. അങ്ങനെ പ്രവേശിപ്പിച്ചു കഴിഞ്ഞാൽ -പാണ്ഡോ മറ്റോ കാരണമായല്ലാതെ- മഞ്ഞു പോലെ വെളുത്തതായി അത് പുറത്തു വരും. ഫിർഔനും അവൻ്റെ ജനതക്കും നിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ഒമ്പത് ദൃഷ്ടാന്തങ്ങളിൽ പെട്ടതാണിത്. ആ ഒമ്പത് ദൃഷ്ടാന്തങ്ങൾ ഇവയാണ്: (കൈ (പ്രകാശിക്കുക), വടി (സർപ്പമാവുക), വരൾച്ചയുണ്ടാവുക, കൃഷിവിഭവങ്ങൾ കുറയുക, പ്രളയം സംഭവിക്കുക, വെട്ടുകിളിയുടെയും (കൃഷി നശിപ്പിക്കുന്ന) പേനുകളുടെയും, തവളകളുടെയും (ശല്യം), (കുടിവെള്ളമെല്ലാം) രക്തമാവുക.തീർച്ചയായും അവർ അല്ലാഹുവിനെ അനുസരിക്കാതെ, അവനെ നിഷേധിക്കുന്ന ജനതയായിരുന്നു.
13
അങ്ങനെ കണ്ണുതുറപ്പിക്കത്തക്ക നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: ഇതു സ്പഷ്ടമായ ജാലവിദ്യതന്നെയാകുന്നു.
അങ്ങനെ മൂസായെ പിന്താങ്ങുന്ന നമ്മുടെ ഈ വ്യക്തവും പ്രകടവുമായ ദൃഷ്ടാന്തങ്ങൾ അവർക്ക് വന്നെത്തിയപ്പോൾ അവർ പറഞ്ഞു: മൂസാ ഈ കൊണ്ടുവന്നിരിക്കുന്ന ദൃഷ്ടാന്തങ്ങളെല്ലാം വ്യക്തമായ മാരണമാകുന്നു.
14
അവയെപ്പറ്റി അവരുടെ മനസ്സുകള്‍ക്ക് ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. അപ്പോള്‍ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക.
വ്യക്തമായ ഈ ദൃഷ്ടാന്തങ്ങളെ അവർ അംഗീകരിക്കാതെ നിഷേധിച്ചു തള്ളി. അവയെല്ലാം അല്ലാഹുവിൽ നിന്നുള്ളതാണെന്ന ദൃഢബോധ്യമുണ്ടായിട്ടും അവരുടെ അതിക്രമവും സത്യം സ്വീകരിക്കുന്നതിലുള്ള അഹങ്കാരവും കാരണത്താലാണ് അവരപ്രകാരം ചെയ്തത്. അപ്പോൾ -അല്ലാഹുവിൻ്റെ റസൂലേ!- ചിന്തിച്ചു നോക്കുക: (അല്ലാഹുവിനെ) നിഷേധിച്ചും അവനെ ധിക്കരിച്ചും ഭൂമിയിൽ കുഴപ്പം വിതച്ചവരുടെ പര്യവസാനം എങ്ങനെയായിരുന്നു. അവരെയെല്ലാം നാം തകർത്തുതരിപ്പണമാക്കി കളഞ്ഞു.
15
ദാവൂദിനും സുലൈമാന്നും നാം വിജ്ഞാനം നല്‍കുകയുണ്ടായി. തന്‍റെ വിശ്വാസികളായ ദാസന്‍മാരില്‍ മിക്കവരെക്കാളും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയ അല്ലാഹുവിന് സ്തുതി എന്ന് അവര്‍ ഇരുവരും പറയുകയും ചെയ്തു.
ദാവൂദിനും അദ്ദേഹത്തിൻ്റെ മകൻ സുലൈമാനും നാം അറിവ് നൽകി. അതിൽ പെട്ടതായിരുന്നു പക്ഷികളുടെ സംസാരം അറിയാൻ കഴിയുക എന്നത്. ദാവൂദും സുലൈമാനും അല്ലാഹുവിനോട് നന്ദിയായിക്കൊണ്ട് പറഞ്ഞു: പ്രവാചകത്വവും വിജ്ഞാനവും നൽകിക്കൊണ്ട് അല്ലാഹുവിൻ്റെ വിശ്വാസികളായ ദാസന്മാരിൽ എത്രയോ പേരെക്കാൾ നമുക്ക് ശ്രേഷ്ഠത നൽകിയവനായ അല്ലാഹുവിന് സർവ്വസ്തുതിയും.
16
സുലൈമാന്‍ ദാവൂദിന്‍റെ അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: ജനങ്ങളേ, പക്ഷികളുടെ ഭാഷ നമുക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ കാര്യങ്ങളില്‍ നിന്നും നമുക്ക് നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഇത് തന്നെയാകുന്നു പ്രത്യക്ഷമായ അനുഗ്രഹം.
അങ്ങനെ സുലൈമാൻ തൻ്റെ പിതാവായ ദാവൂദിൽ നിന്ന് അദ്ദേഹത്തിൻ്റെ പ്രവാചകത്വവും വിജ്ഞാനവും അധികാരവും അനന്തരമായി സ്വീകരിച്ചു. അല്ലാഹു തനിക്കും തൻ്റെ പിതാവിനും നൽകിയ അനുഗ്രഹങ്ങൾ സ്മരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ജനങ്ങളേ! പക്ഷികളുടെ ശബ്ദങ്ങൾ ഗ്രഹിക്കാനുള്ള വിവരം അല്ലാഹു ഞങ്ങൾക്ക് നൽകിയിരിക്കുന്നു. നബിമാർക്കും രാജാക്കന്മാർക്കും നൽകിയ എല്ലാ കാര്യങ്ങളിൽ നിന്നും ഞങ്ങൾക്ക് അവൻ നൽകുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹു ഞങ്ങൾക്ക് ഈ നൽകിയിരിക്കുന്നത് തന്നെയാകുന്നു വ്യക്തവും പ്രകടവുമായ അനുഗ്രഹം.
17
സുലൈമാന്ന് വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിര്‍ത്തപ്പെടുന്നു.(4)
സുലൈമാന് വേണ്ടി അദ്ദേഹത്തിൻ്റെ, മനുഷ്യരുടെയും ജിന്നുകളുടെയും പക്ഷികളുടെയും സൈന്യത്തെ ഒരുമിച്ചു കൂട്ടപ്പെട്ടു. അവരെല്ലാം കൃത്യമായി നിരത്തിനിർത്തപ്പെട്ടു.
18
അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്‍റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിത്തേച്ചു കളയാതിരിക്കട്ടെ.(5)
അങ്ങനെ അവർ (സൈന്യങ്ങൾ) നയിക്കപ്പെടുകയും, ശാമിലുള്ള ഒരു പ്രദേശമായ വാദിന്നംലിൽ എത്തുകയും ചെയ്തപ്പോൾ ഉറുമ്പുകളുടെ കൂട്ടത്തിലുള്ള ഒരു ഉറുമ്പ് പറഞ്ഞു: ഉറുമ്പുകളേ! നിങ്ങളുടെ പാർപ്പിടങ്ങളിൽ പ്രവേശിച്ചു കൊള്ളുക; സുലൈമാനും അദ്ദേഹത്തിൻ്റെ സൈന്യവും അവർ അറിയാതെ നിങ്ങളെ നശിപ്പിച്ചേക്കാം. അവർ അറിഞ്ഞു കൊണ്ട് നിങ്ങളെ ഒരിക്കലും ചവിട്ടിയരക്കില്ല.
19
അപ്പോള്‍ അതിന്‍റെ വാക്കുകേട്ട് അദ്ദേഹം നന്നായൊന്ന് പുഞ്ചിരിച്ചു. എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ. നിന്‍റെ കാരുണ്യത്താല്‍ നിന്‍റെ സദ്‌വൃത്തരായ ദാസന്‍മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ.
ആ (ഉറുമ്പിൻ്റെ) സംസാരം കേട്ടപ്പോൾ സുലൈമാൻ പുഞ്ചിരിതൂകി. തൻ്റെ രക്ഷിതാവിനോട് പ്രാർത്ഥിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! എനിക്കും എൻ്റെ മാതാപിതാക്കൾക്കും മേൽ നീ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാൻ നീ എനിക്ക് പ്രചോദനം നൽകുകയും, അതിന് സൗകര്യം നൽകുകയും ചെയ്യേണമേ! നീ തൃപ്തിപ്പെടുന്ന സൽകർമ്മം പ്രവർത്തിക്കാനും നീ എനിക്ക് സൗകര്യപ്പെടുത്തണേ! നിൻ്റെ കാരുണ്യത്താൽ നിൻ്റെ സച്ചരിതരായ ദാസന്മാരിൽ നീ എന്നെ ഉൾപ്പെടുത്തുകയും ചെയ്യേണമേ!
20
അദ്ദേഹം പക്ഷികളെ പരിശോധിക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്തുപറ്റി? 'ഹുദ്ഹുദി'നെ ഞാന്‍ കാണുന്നില്ലല്ലോ, അഥവാ അത് സ്ഥലം വിട്ടുപോയ കൂട്ടത്തിലാണോ?
പക്ഷികളുടെ സൈന്യത്തെ പരിശോധിച്ചപ്പോൾ അക്കൂട്ടത്തിൽ മരംകൊത്തിയെ സുലൈമാൻ നബി കണ്ടില്ല. അപ്പോൾ അദ്ദേഹം പറഞ്ഞു: എന്തു പറ്റി? മരംകൊത്തിയെ കാണുന്നില്ലല്ലോ? അതിനെ കാണുന്നതിൽ നിന്ന് എന്നെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും ഉള്ളതു കൊണ്ടാണോ, അതല്ല മരംകൊത്തി പോയ്മറഞ്ഞതാണോ?!
21
ഞാനതിന് കഠിനശിക്ഷ നല്‍കുകയോ, അല്ലെങ്കില്‍ അതിനെ അറുക്കുകയോ തന്നെ ചെയ്യും. അല്ലെങ്കില്‍ വ്യക്തമായ വല്ല ന്യായവും അതെനിക്ക് ബോധിപ്പിച്ചു തരണം.
മരംകൊത്തി എവിടെയോ പോയിമറഞ്ഞതാണെന്ന് ബോധ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: അതിന് ഞാൻ കടുത്ത ശിക്ഷ തന്നെ നൽകും. അല്ലെങ്കിൽ ഇവിടെ ഹാജരാകാത്തതിനുള്ള ശിക്ഷയായി അതിനെ ഞാൻ അറുത്തു കളയുക തന്നെ ചെയ്യും. അതല്ലെങ്കിൽ എന്തു കൊണ്ട് ഇവിടെ ഹാജരായില്ലെന്നതിന് വ്യക്തമായ ഒരു ന്യായം അതെനിക്ക് കൊണ്ടുവന്നു തരട്ടെ.
22
എന്നാല്‍ അത് എത്തിച്ചേരാന്‍ അധികം താമസിച്ചില്ല. എന്നിട്ട് അത് പറഞ്ഞു: താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാന്‍ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുണ്ട്. സബഇല്‍(6) നിന്ന് യഥാര്‍ത്ഥമായ ഒരു വാര്‍ത്തയും കൊണ്ടാണ് ഞാന്‍ വന്നിരിക്കുന്നത്.
വളരെ അധികം സമയമൊന്നും അസന്നിഹിതനാകാതെ തന്നെ മരംകൊത്തി (തിരിച്ചെത്തി). അങ്ങനെ അത് വന്നപ്പോൾ സുലൈമാനോട് പറഞ്ഞു: നിങ്ങൾ കാണാത്ത ചിലത് ഞാൻ കണ്ടിരിക്കുന്നു. സബഅ് ദേശത്ത് നിന്ന് സത്യസന്ധമായ -സംശയിക്കേണ്ടതില്ലാത്ത- ഒരു വാർത്തയുമായാണ് ഞാൻ വന്നിരിക്കുന്നത്.
23
ഒരു സ്ത്രീ അവരെ ഭരിക്കുന്നതായി ഞാന്‍ കണ്ടെത്തുകയുണ്ടായി. എല്ലാ കാര്യങ്ങളില്‍ നിന്നും അവള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. അവള്‍ക്ക് ഗംഭീരമായ ഒരു സിംഹാസനവുമുണ്ട്.
അവരെ ഭരിക്കുന്ന ഒരു സ്ത്രീയെ ഞാൻ കാണുകയുണ്ടായി. ശക്തിയുടെയും അധികാരത്തിൻ്റെയും എല്ലാ മാർഗങ്ങളും അവൾക്ക് നൽകപ്പെട്ടിരിക്കുന്നു. ഗംഭീരമായ ഒരു സിംഹാസനവും അവൾക്കുണ്ട്; അതിന് മുകളിലിരുന്നു കൊണ്ടാണ് തൻ്റെ ജനതയുടെ കാര്യങ്ങൾ അവൾ നിയന്ത്രിക്കുന്നത്.
24
അവളും അവളുടെ ജനതയും അല്ലാഹുവിന് പുറമെ സൂര്യന് സുജൂദ് (സാഷ്ടാംഗം) ചെയ്യുന്നതായിട്ടാണ് ഞാന്‍ കണ്ടെത്തിയത്. പിശാച് അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും, അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ നേര്‍വഴി പ്രാപിക്കുന്നില്ല.
ഈ സ്ത്രീയും അവളുടെ സമൂഹവും സൂര്യന് മുൻപിലാണ് സാംഷ്ടാംഗം ചെയ്യുന്നത്; അല്ലാഹുവിനല്ല. അവർ നിലകൊള്ളുന്ന ബഹുദൈവാരാധനയും തിന്മകളും നിറഞ്ഞ ഈ പ്രവൃത്തി പിശാച് അവർക്ക് ഭംഗിയാക്കി തോന്നിപ്പിക്കുകയും, അവരെ സത്യപാതയിൽ നിന്ന് വഴിതെറ്റിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ അവർ അതിലേക്ക് വഴിപ്രാപിക്കുന്നില്ല.
25
ആകാശങ്ങളിലും ഭൂമിയിലും ഒളിഞ്ഞു കിടക്കുന്നത് പുറത്ത് കൊണ്ടുവരികയും, നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന് അവര്‍ പ്രണാമം ചെയ്യാതിരിക്കുവാന്‍ വേണ്ടി (പിശാച് അങ്ങനെ ചെയ്യുന്നു.)
ആകാശത്തിൽ ഒളിപ്പിച്ചു വെച്ച മഴയെയും, ഭൂമിയിൽ ഒളിപ്പിച്ച ചെടികളെയും പുറത്തു കൊണ്ടുവരികയും, നിങ്ങൾ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമായ പ്രവർത്തനങ്ങളെ -അതിലൊന്നിലും അവ്യക്തതയില്ലാതെ- അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന് മാത്രം സാഷ്ടാംഗം ചെയ്യുന്നവരായി അവർ മാറാതിരിക്കുന്നതിന് പിശാച് അവരുടെ ബഹുദൈവാരാധനയും തിന്മകളും ഭംഗിയാക്കി തോന്നിപ്പിച്ചിരിക്കുന്നു.
26
മഹത്തായ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.
അങ്ങനെ സുലൈമാൻ ഒരു കത്ത് എഴുതുകയും, അത് മരംകൊത്തിയെ ഏൽപ്പിക്കുകയും ചെയ്തു. ശേഷം അതിനോട് അദ്ദേഹം പറഞ്ഞു: നീ എൻ്റെ ഈ കത്തും കൊണ്ട് സബഉകാരുടെ അടുക്കൽ പോവുകയും, അവരെ ഇത് ഏൽപ്പിക്കുകയും ചെയ്യുക. അതിനെ കുറിച്ച് അവരെന്താണ് പരസ്പരം ചർച്ച ചെയ്യുന്നതെന്ന് കേൾക്കാനായി നീ അവരിൽ നിന്ന് കുറച്ച് മാറിനിൽക്കുകയും ചെയ്യുക.
29
അവള്‍ പറഞ്ഞു: ഹേ; പ്രമുഖന്‍മാരേ, എനിക്കിതാ മാന്യമായ ഒരു എഴുത്ത്(7) നല്‍കപ്പെട്ടിരിക്കുന്നു.
സുലൈമാനിൽ നിന്നുള്ള ഈ കത്തിൻ്റെ ഉള്ളടക്കം ആരംഭിക്കുന്നത് "ബിസ്മില്ലാഹി റഹ്മാനി റഹീം" (സർവ്വവിശാലമായ കാരുണ്യമുള്ളവനും (റഹ്മാൻ) അങ്ങേയറ്റം കരുണ ചൊരിയുന്നവനുമായ (റഹീം) അല്ലാഹുവിൻ്റെ നാമത്തിൽ) എന്നു പറഞ്ഞു കൊണ്ടാണ്.
31
എനിക്കെതിരില്‍ നിങ്ങള്‍ അഹങ്കാരം കാണിക്കാതിരിക്കുകയും, കീഴൊതുങ്ങിയവരായിക്കൊണ്ട് നിങ്ങള്‍ എന്‍റെ അടുത്ത് വരികയും ചെയ്യുക.
നിങ്ങൾ അഹങ്കാരം കാണിക്കരുത്. ഞാൻ നിങ്ങളെ ക്ഷണിക്കുന്ന ഏകനായ അല്ലാഹുവിനെ ആരാധിക്കുക എന്ന തൗഹീദിന് കീഴൊതുങ്ങിയും സമർപ്പിച്ചും, നിങ്ങൾ നിലകൊള്ളുന്ന -സൂര്യാരാധന പോലുള്ള- അല്ലാഹുവിന് പങ്കാളികളെ നിശ്ചയിക്കുന്ന ശിർക്ക് ഉപേക്ഷിച്ചു കൊണ്ടും എൻ്റെ അടുത്ത് വരിക.
32
അവള്‍ പറഞ്ഞു: ഹേ; പ്രമുഖന്‍മാരേ, എന്‍റെ ഈ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് നിര്‍ദേശം നല്‍കുക. നിങ്ങള്‍ എന്‍റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ യാതൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല ഞാന്‍.
രാജ്ഞി പറഞ്ഞു: പൗരപ്രമുഖരേ! നേതാക്കളേ! എൻ്റെ ഈ വിഷയത്തിൽ എന്താണ് ശരിയെന്ന് നിങ്ങൾ എനിക്ക് വിശദീകരിച്ചു തരിക. നിങ്ങളുടെ സാന്നിധ്യത്തിൽ, നിങ്ങളുടെ അഭിപ്രായം പ്രകടമാക്കിയതിന് ശേഷമല്ലാതെ ഞാൻ ഒരു കാര്യത്തിലും വിധി പ്രസ്താവിക്കാറില്ലല്ലോ?!
33
അവര്‍ പറഞ്ഞു: നാം ശക്തിയുള്ളവരും ഉഗ്രമായ സമരവീര്യമുള്ളവരുമാണ്. അധികാരം അങ്ങേക്കാണല്ലോ, അതിനാല്‍ എന്താണ് കല്‍പിച്ചരുളേണ്ടതെന്ന് ആലോചിച്ചു നോക്കുക.
അവരുടെ ജനതയിലെ പൗരപ്രമുഖർ പറഞ്ഞു: നാം വളരെ ശക്തിയുള്ളവരും, യുദ്ധത്തിൽ കടുത്ത പോരാട്ടവീര്യമുള്ളവരും തന്നെയാണ്. മഹതിയുടെ അഭിപ്രായമെന്തോ; അത് തന്നെയാണ് (നമ്മുടെയും) അഭിപ്രായം. അത് നടപ്പിലാക്കാൻ ശേഷിയുള്ളവർ തന്നെയാണ് നാം.
34
അവള്‍ പറഞ്ഞു: തീര്‍ച്ചയായും രാജാക്കന്‍മാര്‍ ഒരു നാട്ടില്‍ കടന്നാല്‍ അവര്‍ അവിടെ നാശമുണ്ടാക്കുകയും, അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യന്‍മാരാക്കുകയും ചെയ്യുന്നതാണ്. അപ്രകാരമാകുന്നു അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
രാജ്ഞി പറഞ്ഞു: തീർച്ചയായും രാജാക്കന്മാർ ഏതെങ്കിലും നാട്ടിൽ പ്രവേശിച്ചാൽ കൊന്നും കൊള്ളയടിച്ചും പിടിച്ചെടുത്തും, അവിടെയുള്ള പ്രതാപവും ശേഷിയുമുണ്ടായിരുന്ന നേതാക്കളെയും പൗരപ്രമുഖരെയും നിന്ദ്യരാക്കിയും ആ നാട് നശിപ്പിക്കാറാണ് പതിവ്. ഏതെങ്കിലും നാട്ടിൽ അധികാരം പിടിച്ചെടുത്താൽ ആ നാട്ടുകാരിൽ ഭയവും ബഹുമാനവും നിറക്കാൻ അപ്രകാരമാണ് രാജാക്കന്മാർ സ്ഥിരം പ്രവർത്തിക്കാറുള്ളത്.
35
ഞാന്‍ അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്‍മാര്‍ മടങ്ങിവരുന്നതെന്ന് നോക്കാന്‍ പോകുകയാണ്.
ഈ കത്തെഴുതിയ വ്യക്തിക്കും, അദ്ദേഹത്തിൻ്റെ സമൂഹത്തിനും നാം ഒരു സമ്മാനം അയക്കുകയാണ്. ഈ സമ്മാനം അയച്ചു കൊടുത്ത ശേഷം ദൂതന്മാർ എന്തു വിവരവുമായാണ് തിരിച്ചെത്തുന്നതെന്ന് ഞാൻ നോക്കട്ടെ.
36
അങ്ങനെ അവന്‍ (ദൂതന്‍) സുലൈമാന്‍റെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ സമ്പത്ത് തന്ന് എന്നെ സഹായിക്കുകയാണോ? എന്നാല്‍ എനിക്ക് അല്ലാഹു നല്‍കിയിട്ടുള്ളതാണ് നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഉത്തമം. പക്ഷെ, നിങ്ങള്‍ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷം കൊള്ളുകയാകുന്നു.
അങ്ങനെ അവളുടെ (രാജ്ഞിയുടെ) ദൂതനും അയാളോടൊപ്പം സുലൈമാനുള്ള പാരിതോഷികം വഹിക്കുന്ന സഹായികളും സുലൈമാൻ്റെ അരികിൽ എത്തിയപ്പോൾ പാരിതോഷികം അയച്ചതിൽ അനിഷ്ടം പ്രകടമാക്കി കൊണ്ട് അദ്ദേഹം പറഞ്ഞു: സമ്പത്ത് നൽകി സഹായിച്ചുകൊണ്ട് എന്നെ നിങ്ങളിൽ നിന്ന് തടുത്തു നിർത്താൻ ശ്രമിക്കുകയാണോ നിങ്ങൾ?! എങ്കിൽ, അല്ലാഹു എനിക്ക് നൽകിയ പ്രവാചകത്വവും അധികാരവും സമ്പാദ്യവുമാണ് നിങ്ങൾ നൽകിയതിനെക്കാൾ ഉത്തമമായിട്ടുള്ളത്. എന്നാൽ നിങ്ങളാകുന്നു ഐഹികജീവിതത്തിൻ്റെ വിഭവങ്ങൾ സമ്മാനമായി നൽകപ്പെടുമ്പോൾ സന്തോഷിക്കുന്നവർ.
37
നീ അവരുടെ അടുത്തേക്ക് തന്നെ മടങ്ങിച്ചെല്ലുക. തീര്‍ച്ചയായും അവര്‍ക്ക് നേരിടുവാന്‍ കഴിയാത്ത സൈന്യങ്ങളെയും കൊണ്ട് നാം അവരുടെ അടുത്ത് ചെല്ലുകയും, നിന്ദ്യരും അപമാനിതരുമായ നിലയില്‍ അവരെ നാം അവിടെ നിന്ന് പുറത്താക്കുകയും ചെയ്യുന്നതാണ്.
സുലൈമാൻ -عَلَيْهِ السَّلَامُ- രാജ്ഞിയുടെ ദൂതനോട് പറഞ്ഞു: നീ കൊണ്ട് വന്ന പാരിതോഷികവുമായി അവരുടെ അടുത്തേക്ക് തന്നെ തിരിച്ചു പോവുക. അവൾക്കും അവളുടെ ജനതക്കും നേരിടാൻ സാധിക്കാത്ത സൈന്യങ്ങളുമായി നാം അവരുടെ അടുക്കൽ വരുന്നതാണ്. നമ്മുടെയരികിൽ കീഴൊതുക്കത്തോടെ അവർ വരുന്നില്ലെങ്കിൽ, പ്രതാപത്തോടെ ജീവിച്ചിരുന്ന അവസ്ഥക്ക് ശേഷം നിന്ദ്യരായി അവരെ സബഇൽ നിന്ന് നാം പുറത്താക്കുകയും ചെയ്യുന്നതാണ്.
38
അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: ഹേ; പ്രമുഖന്‍മാരേ, അവര്‍ കീഴൊതുങ്ങിക്കൊണ്ട് എന്‍റെ അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്നു തരിക?
രാജ്യതന്ത്രജ്ഞരെ വിളിച്ചു കൊണ്ട് സുലൈമാൻ -عَلَيْهِ السَّلَامُ- പറഞ്ഞു: അല്ലയോ പ്രമുഖരേ! നിങ്ങളിൽ ആരാണ് അവളുടെ (സബഇലെ രാജ്ഞിയുടെ) അധികാരക്കസേര (സിംഹാസനം) അവരിവിടെ കീഴൊതുങ്ങിയവരായി എത്തുന്നതിന് മുൻപ് എനിക്ക് എത്തിച്ചു തരിക?!
39
ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം. തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു.
ജിന്നുകളിൽ പെട്ട മല്ലനായ ഒരുവൻ പറഞ്ഞു: അവളുടെ സിംഹാസനം താങ്കൾ ഇപ്പോൾ ഇരിക്കുന്ന ഈ സദസ്സിൽ നിന്ന് താങ്കൾ എഴുന്നേൽക്കുന്നതിന് മുൻപ് ഞാൻ കൊണ്ടു വന്നുതരാം. തീർച്ചയായും അത് കൊണ്ടുവരാൻ മാത്രം ശക്തനും, അതിലുള്ളത് സംരക്ഷിക്കുന്ന വിശ്വസ്തനുമാണ് ഞാൻ. അതിൽ നിന്ന് ഒന്നും തന്നെ ഞാൻ കുറക്കുകയില്ല.
40
വേദത്തില്‍ നിന്നുള്ള വിജ്ഞാനം(8) കരഗതമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു; താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടു വന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്‍റെ അടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദി കാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്‍റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു ഇത്. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്‍റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് പരാശ്രയമുക്തനും, ഉല്‍കൃഷ്ടനുമാകുന്നു.
സുലൈമാൻ്റെ അരികിൽ ഉണ്ടായിരുന്ന പണ്ഡിതനും സച്ചരിതനുമായിരുന്ന, വേദഗ്രന്ഥത്തിലെ വിജ്ഞാനമുണ്ടായിരുന്ന, അല്ലാഹു വിളിച്ചു പ്രാർത്ഥിക്കപ്പെട്ടാൽ ഉത്തരം നൽകുന്ന അവൻ്റെ 'ഏറ്റവും മഹത്തരമായ നാമം (ഇസ്മുൽ അഅ്ദ്വം)' അറിയുമായിരുന്ന ഒരാൾ പറഞ്ഞു: താങ്കളുടെ കണ്ണിമ വെട്ടുന്നതിന് മുൻപ് ഞാൻ അവളുടെ സിംഹാസനം കൊണ്ടു വന്നുതരാം. അതിനായി ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കേണ്ട താമസം അവൻ അത് കൊണ്ടുവന്നു തരും. അങ്ങനെ അദ്ദേഹം വിളിച്ചു പ്രാർത്ഥിക്കുകയും, അല്ലാഹു അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും ചെയ്തു. തൻ്റെ അരികിലായി അവളുടെ സിംഹാസനം എത്തിനിൽക്കുന്നത് കണ്ടപ്പോൾ സുലൈമാൻ പറഞ്ഞു: ഇത് എൻ്റെ രക്ഷിതാവിൻ്റെ ഔദാര്യമാകുന്നു. ഞാൻ അവൻ്റെ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുമോ, അതല്ല നന്ദികേട് കാണിക്കുകയാണോ ചെയ്യുക എന്ന് അവൻ എന്നെ പരീക്ഷിക്കുന്നതിന് വേണ്ടിയാകുന്നു ഇത്. ആരെങ്കിലും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിച്ചാൽ അവൻ്റെ നന്ദിപ്രകടനത്തിൻ്റെ ഗുണഫലം അവന് തന്നെയാണ് ലഭിക്കുക. അല്ലാഹു അതിൽ നിന്നെല്ലാം പരമധന്യനാണ്; അടിമകളുടെ നന്ദി അവന് എന്തെങ്കിലും വർദ്ധിപ്പിക്കുന്നില്ല. ആരെങ്കിലും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നിഷേധിക്കുകയും അതിന് നന്ദി പ്രകടിപ്പിക്കാതിരിക്കുകയും ചെയ്താൽ തീർച്ചയായും എൻ്റെ രക്ഷിതാവ് അവൻ്റെ നന്ദിയിൽ നിന്ന് ധന്യനാണ്. അവൻ അങ്ങേയറ്റം ഉൽകൃഷ്ടതയുള്ളവനുമാണ്; അതു കൊണ്ടാണ് അവൻ്റെ അനുഗ്രഹങ്ങൾ നിഷേധിക്കുന്നവർക്ക് മേലും അവൻ അവ ചൊരിഞ്ഞു നൽകുന്നത്.
41
അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: നിങ്ങള്‍ അവളുടെ സിംഹാസനം അവള്‍ക്ക് തിരിച്ചറിയാത്ത വിധത്തില്‍ മാറ്റുക. അവള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കുമോ, അതല്ല അവള്‍ യാഥാര്‍ത്ഥ്യം കണ്ടെത്താത്തവരുടെ കൂട്ടത്തിലായിരിക്കുമോ എന്ന് നമുക്ക് നോക്കാം.
സുലൈമാൻ -عَلَيْهِ السَّلَامُ- പറഞ്ഞു: അവളുടെ സിംഹാസനം അതിൻ്റെ മുൻപുള്ള രൂപത്തിൽ നിന്ന് വ്യത്യാസപ്പെടുത്തുക. അത് തൻ്റെ സിംഹാസനമാണെന്ന് തിരിച്ചറിയുന്നവരായിരിക്കുമോ അവൾ, അതല്ല തങ്ങളുടെ വസ്തുവകകൾ തിരിച്ചറിയാത്തവരിലാണോ അവൾ ഉൾപ്പെടുക എന്ന് നമുക്ക് നോക്കാം.
42
അങ്ങനെ അവള്‍ വന്നപ്പോള്‍ (അവളോട്) ചോദിക്കപ്പെട്ടു: താങ്കളുടെ സിംഹാസനം ഇതു പോലെയാണോ? അവള്‍ പറഞ്ഞു: ഇത് അത് തന്നെയാണെന്ന് തോന്നുന്നു. ഇതിനു മുമ്പ് തന്നെ ഞങ്ങള്‍ക്ക് അറിവ് നല്‍കപ്പെട്ടിരുന്നു. ഞങ്ങള്‍ മുസ്ലിംകളാവുകയും ചെയ്തിരുന്നു.(9)
സബഇലെ രാജ്ഞി സുലൈമാൻ്റെ അരികിൽ എത്തിയപ്പോൾ അവളോട് -ഒരു പരീക്ഷണമെന്ന നിലക്ക്- ചോദിക്കപ്പെട്ടു: ഇത് നിങ്ങളുടെ സിംഹാസനം പോലുണ്ടോ? അവൾ ചോദ്യത്തിന് മറുപടിയായി പറഞ്ഞു: അത് പോലെയുണ്ടെന്ന് തോന്നുന്നു. അപ്പോൾ സുലൈമാൻ പറഞ്ഞു: അല്ലാഹു ഇവൾക്ക് മുൻപ് തന്നെ നമുക്ക് അറിവ് നൽകിയിട്ടുണ്ട്. അത്തരം കാര്യങ്ങൾക്കെല്ലാം അവന് കഴിവുണ്ട് എന്നതിനാൽ. നാമാകട്ടെ അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് കീഴൊതുങ്ങുകയും, അവനെ അനുസരിക്കുകയും ചെയ്തിരുന്ന (മുസ്ലിംകൾ) ആയിരുന്നു താനും.
43
അല്ലാഹുവിന് പുറമെ അവള്‍ ആരാധിച്ചിരുന്നവ അവളെ തടയുകയുണ്ടായി.(10) തീര്‍ച്ചയായും അവള്‍ സത്യനിഷേധികളായ ജനതയില്‍ പെട്ടവളായിരുന്നു.
തൻ്റെ ജനതയെ അന്ധമായി പിൻപറ്റിക്കൊണ്ട് അവൾ ആരാധിച്ചിരുന്ന ആരാധ്യവസ്തുക്കൾ അല്ലാഹുവിനെ ഏകനാക്കുക എന്നതിൽ നിന്ന് അവളെ വഴിതെറ്റിച്ചിരുന്നു. തീർച്ചയായും അവൾ അല്ലാഹുവിനെ നിഷേധിക്കുന്ന ഒരു ജനതയിൽ പെട്ടവളായിരുന്നു. അതിനാൽ അവളും അവരെ പോലെ (അല്ലാഹുവിനെ) നിഷേധിക്കുന്നവളായിരുന്നു.
44
കൊട്ടാരത്തില്‍ പ്രവേശിച്ചു കൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. എന്നാല്‍ അവളതു കണ്ടപ്പോള്‍ അതൊരു ജലാശയമാണെന്ന് വിചാരിക്കുകയും, തന്‍റെ കണങ്കാലുകളില്‍ നിന്ന് വസ്ത്രം മേലോട്ട് നീക്കുകയും ചെയ്തു. സുലൈമാന്‍ പറഞ്ഞു: ഇത് സ്ഫടികകഷ്ണങ്ങള്‍ പാകിമിനുക്കിയ ഒരു കൊട്ടാരമാകുന്നു. അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്പെട്ടിരിക്കുന്നു.
കൊട്ടാരത്തിൽ പ്രവേശിച്ചു കൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. അതാകട്ടെ ഒരു പ്രതലം പോലെയാണുള്ളത്. അങ്ങനെ അത് കണ്ടപ്പോൾ വെള്ളമാണെന്ന് അവൾ ധരിച്ചു പോവുകയും, അതിൽ ചവിട്ടുന്നതിനായി തൻ്റെ കണങ്കാലിൽ നിന്ന് വസ്ത്രം ഉയർത്തുകയും ചെയ്തു. സുലൈമാൻ പറഞ്ഞു: ഇത് മിനുക്കിയ സ്ഫടികം കൊണ്ടുള്ള കൊട്ടാരമാകുന്നു. അങ്ങനെ അദ്ദേഹം അവളെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അവൾ ഇസ്ലാം സ്വീകരിച്ചു കൊണ്ട് പറഞ്ഞു: എൻ്റെ രക്ഷിതാവേ! തീർച്ചയായും ഞാൻ നിന്നോടൊപ്പം മറ്റുള്ളവരെയും ആരാധിച്ചു കൊണ്ട് എന്നോട് തന്നെ അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. (എന്നാൽ ഇപ്പോൾ) സുലൈമാനോടൊപ്പം സർവ്വ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിന് ഞാൻ കീഴൊതുങ്ങിയിരിക്കുന്നു.
45
നിങ്ങള്‍ അല്ലാഹുവെ (മാത്രം) ആരാധിക്കുക എന്ന ദൗത്യവുമായി ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും നാം അയക്കുകയുണ്ടായി. അപ്പോഴതാ അവര്‍ അന്യോന്യം വഴക്കടിക്കുന്ന രണ്ട് കക്ഷികളായിത്തീരുന്നു.
അല്ലാഹുവിനെ മാത്രം നിങ്ങൾ ആരാധിക്കൂ എന്ന സന്ദേശവുമായി ഥമൂദ് ഗോത്രത്തിലേക്ക് അവരുടെ വംശസഹോദരൻ സ്വാലിഹിനെ നാം നിയോഗിച്ചു. അപ്പോൾ അവരതാ അദ്ദേഹത്തിൻ്റെ പ്രബോധനത്തിന് ശേഷം രണ്ട് കക്ഷികളായി മാറുന്നു. ഒരു വിഭാഗം (അല്ലാഹുവിൽ) വിശ്വസിച്ചവരും, മറുവിഭാഗം (അല്ലാഹുവിനെ) നിഷേധിക്കുന്നവരുമായി. അങ്ങനെ ആരാണ് സത്യത്തിലെന്ന് പരസ്പരം അവർ തർക്കിച്ചു കൊണ്ടിരുന്നു.
46
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് നന്‍മയെക്കാള്‍ മുമ്പായി തിന്‍മയ്ക്ക് തിടുക്കം കൂട്ടുന്നത്? നിങ്ങള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടേ? എങ്കില്‍ നിങ്ങള്‍ക്കു കാരുണ്യം നല്‍കപ്പെട്ടേക്കാം.
സ്വാലിഹ് -عَلَيْهِ السَّلَامُ- അവരോട് പറഞ്ഞു: അല്ലാഹുവിൻ്റെ കാരുണ്യത്തിന് മുൻപ് അവൻ്റെ ശിക്ഷക്ക് നിങ്ങൾ ധൃതികൂട്ടുന്നതെന്തിനാണ്?! നിങ്ങളുടെ തിന്മകൾ പൊറുക്കാനും, അങ്ങനെ നിങ്ങളുടെ മേൽ കാരുണ്യം ചൊരിയാനും അല്ലാഹുവിനോട് നിങ്ങൾക്ക് തേടാമായിരുന്നില്ലേ?!
47
അവര്‍ പറഞ്ഞു: നീ മൂലവും, നിന്‍റെ കൂടെയുള്ളവര്‍ മൂലവും ഞങ്ങള്‍ ശകുനപ്പിഴയിലായിരിക്കുന്നു.(11) അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ശകുനം അല്ലാഹുവിങ്കല്‍ രേഖപ്പെട്ടതത്രെ. അല്ല, നിങ്ങള്‍ പരീക്ഷണത്തിന് വിധേയരാകുന്ന ഒരു ജനതയാകുന്നു.
സത്യത്തിനെതിരെ ഉറച്ചു നിന്നു കൊണ്ട് അദ്ദേഹത്തിൻ്റെ ജനത പറഞ്ഞു: നീയും നിന്നോടൊപ്പമുള്ള വിശ്വാസികളും ഞങ്ങൾക്കൊരു ശകുനമായിരിക്കുന്നു. സ്വാലിഹ് -عَلَيْهِ السَّلَامُ- അവരോട് പറഞ്ഞു: ഏതൊരു പ്രയാസം നിങ്ങളെ ബാധിക്കുന്നതു കാരണത്താലാണോ നിങ്ങൾ ശകുനത്തെ പഴിക്കുന്നത്, അതിനെ കുറിച്ചുള്ള എല്ലാ അറിവും അല്ലാഹുവിങ്കലാകുന്നു. അവന് യാതൊന്നും അവ്യക്തമാവുകയില്ല. എന്നാൽ നിങ്ങളാകട്ടെ; നിങ്ങൾക്ക് തുറന്നു നൽകപ്പെട്ട നന്മകളാലും, നിങ്ങളെ ബാധിക്കുന്ന തിന്മകളാലും പരീക്ഷിക്കപ്പെടുന്ന ഒരു സമൂഹമത്രെ.
48
ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരും, ഒരു നന്‍മയുമുണ്ടാക്കാത്തവരുമായ ഒമ്പതു പേര്‍ ആ പട്ടണത്തിലുണ്ടായിരുന്നു.
ഹിജ്ർ പട്ടണത്തിൽ (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ ചെയ്തു കൂട്ടിയും ഭൂമിയിൽ കുഴപ്പം വിതക്കുന്ന ഒമ്പതു പേരുണ്ടായിരുന്നു. (അല്ലാഹുവിൽ) വിശ്വസിച്ചു കൊണ്ടോ, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടോ ഭൂമിയിൽ നന്മയുണ്ടാക്കാത്തവരായിരുന്നു അവർ.
49
അവനെ(സ്വാലിഹിനെ)യും അവന്‍റെ ആളുകളെയും നമുക്ക് രാത്രിയില്‍ കൊന്നുകളയണമെന്നും പിന്നീട് അവന്‍റെ അവകാശിയോട്, തന്‍റെ ആളുകളുടെ നാശത്തിന് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടില്ല, തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു എന്ന് നാം പറയണമെന്നും നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്യണം എന്ന് അവര്‍ തമ്മില്‍ പറഞ്ഞുറച്ചു.
അവർ പരസ്പരം പറഞ്ഞു: നമുക്ക് സ്വാലിഹിൻ്റെ വീട്ടിലേക്ക് രാത്രി ചെല്ലാമെന്നും, അങ്ങനെ അവനെയും അവൻ്റെ കുടുംബത്തെയും കൊന്നുകളയാമെന്നും, ശേഷം അവൻ്റെ രക്തബന്ധുക്കളോട് 'ഞങ്ങൾ സ്വാലിഹിൻ്റെയോ കുടുംബത്തിൻ്റെയോ കൊലപാതകത്തിന് സാക്ഷികളായിട്ടില്ലെന്നും, ഞങ്ങൾ ഈ പറയുന്നതിൽ സത്യവാന്മാരാണെന്നും' അവരോട് പറയുകയും ചെയ്യാമെന്ന് നിങ്ങളോരോരുത്തരും അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്യുക.
50
അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. അവര്‍ ഓര്‍ക്കാതിരിക്കെ നാമും ഒരു തന്ത്രം പ്രയോഗിച്ചു.
സ്വാലിഹിനെയും അദ്ദേഹത്തെ പിൻപറ്റിയ മുഅ്മിനുകളെയും നശിപ്പിക്കാനായി രഹസ്യമായി അവർ ഒരു തന്ത്രം മെനഞ്ഞു. എന്നാൽ അദ്ദേഹത്തെ അവരുടെ തന്ത്രത്തിൽ നിന്നും രക്ഷപ്പെടുത്താനും അദ്ദേഹത്തെ സഹായിക്കാനും അദ്ദേഹത്തിൻ്റെ ജനതയിലെ കാഫിറുകളെ നശിപ്പിക്കാനും നാം ഒരു തന്ത്രം മെനയുകയും ചെയ്തു. എന്നാൽ അവരതിനെ കുറിച്ച് ബോധവാന്മാരായിരുന്നില്ല.
51
എന്നിട്ട് അവരുടെ തന്ത്രത്തിന്‍റെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അതെ, അവരെയും അവരുടെ ജനങ്ങളെയും മുഴുവന്‍ നാം തകര്‍ത്തു കളഞ്ഞു.
അല്ലാഹുവിൻ്റെ റസൂലേ! ചിന്തിച്ചു നോക്കുക! അവരുടെ തന്ത്രങ്ങളുടെയും കണക്കുകൂട്ടലുകളുടെയും പര്യവസാനം എങ്ങനെയായിരുന്നു?! നമ്മുടെ പക്കൽ നിന്നുള്ള ശിക്ഷ കൊണ്ട് നാം അവരെ വേരോടെ പിഴുതെറിയുകയും, അവരെല്ലാം നശിക്കുകയും ചെയ്തു.
52
അങ്ങനെ അവര്‍ അക്രമം പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി അവരുടെ വീടുകളതാ (ശൂന്യമായി) വീണടിഞ്ഞ് കിടക്കുന്നു. തീര്‍ച്ചയായും മനസ്സിലാക്കുന്ന ജനങ്ങള്‍ക്കു അതില്‍ ദൃഷ്ടാന്തമുണ്ട്.
അതാ അവരുടെ വീടുകൾ; അവയുടെ ചുമരുകൾ മേൽക്കൂരയോടെ തകർന്നടിഞ്ഞു കിടക്കുന്നു. വീട്ടുകാരില്ലാതെ അവയെല്ലാം ശൂന്യമായി തീർന്നു. അവരുടെ അതിക്രമം കാരണത്താലായിരുന്നു അത്. തീർച്ചയായും അവരുടെ അതിക്രമം കാരണത്താൽ അവരെ ബാധിച്ച ഈ ശിക്ഷയിൽ (അല്ലാഹുവിൽ) വിശ്വസിക്കുന്ന ജനതക്ക് ഗുണപാഠമുണ്ട്. (വിശ്വസിച്ചവർ;) അവർ തന്നെയാകുന്നു ദൃഷ്ടാന്തങ്ങളിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്നവർ.
53
വിശ്വസിക്കുകയും, ധര്‍മ്മനിഷ്ഠ പാലിച്ചു വരികയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
സ്വാലിഹ് -عَلَيْهِ السَّلَامُ- ൻ്റെ ജനതയിൽ നിന്ന് അല്ലാഹുവിൽ വിശ്വസിച്ചവരെ നാം രക്ഷപ്പെടുത്തി. അവർ അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നവരായിരുന്നു.
54
ലൂത്വിനെയും (ഓര്‍ക്കുക.) അദ്ദേഹം തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട് നീചവൃത്തി ചെയ്യുകയാണോ?
അല്ലാഹുവിൻ്റെ റസൂലേ! ലൂത്വിനെ താങ്കൾ സ്മരിക്കുക. അദ്ദേഹം തൻ്റെ ജനതയെ ആക്ഷേപിച്ചു കൊണ്ടും, അവരുടെ തിന്മ വിലക്കി കൊണ്ടും പറഞ്ഞു: നിങ്ങൾ നിങ്ങളുടെ സദസ്സുകളിൽ ഈ നീചവൃത്തി -സ്വവർഗസംഭോഗം- പരസ്യമായി ചെയ്യുകയും, അങ്ങോട്ടുമിങ്ങോട്ടും അത് വീക്ഷിക്കുകയുമാണോ?!
55
നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു.
കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്മാരെയാണോ നിങ്ങൾ സമീപിക്കുന്നത്?! ചാരിത്ര്യസംരക്ഷണമോ സന്താനങ്ങളെയോ നിങ്ങൾ ആഗ്രഹിക്കുന്നില്ല; കേവലം മൃഗതുല്ല്യമായ തൃഷ്ണയടക്കുക എന്ന ലക്ഷ്യം മാത്രമാണ് നിങ്ങൾക്കുള്ളത്. അല്ല! നിങ്ങൾക്ക് മേൽ നിർബന്ധമായിട്ടുള്ള വിശ്വാസവും പരിശുദ്ധിയും തിന്മകളിൽ നിന്നുള്ള അകൽച്ചയും എന്തെല്ലാമാണെന്ന് അറിയാത്ത വിഡ്ഢികളായ ഒരു ജനതയാകുന്നു നിങ്ങൾ.
56
ലൂത്വിന്‍റെ അനുയായികളെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുക, അവര്‍ ശുദ്ധിപാലിക്കുന്ന കുറെ ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി.
അദ്ദേഹത്തിൻ്റെ സംസാരത്തിന് മറുപടിയായി ആ ജനതക്ക് പറയാനുണ്ടായിരുന്നത് ഇതു മാത്രമാണ്: ലൂത്വിൻ്റെ കൂട്ടരെ നിങ്ങളുടെ നാട്ടിൽ നിന്ന് നിങ്ങൾ പുറത്താക്കുക. തീർച്ചയായും അവർ വൃത്തികേടുകളിൽ നിന്നും മ്ലേഛതകളിൽ നിന്നുമൊക്കെ ശുദ്ധി പാലിക്കുന്ന കൂട്ടരാകുന്നു. തങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മ്ലേഛതകളിൽ പങ്കാളികളാകാതെ അതിനെ എതിർക്കുന്നവരാണ് അവർ എന്നതിനാൽ ലൂത്വിനോടൊപ്പമുള്ളവരെ പരിഹസിച്ചു കൊണ്ടാണ് അവർ അപ്രകാരം പറഞ്ഞത്.
57
അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം രക്ഷപ്പെടുത്തി; അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. പിന്‍മാറി നിന്നവരുടെ കൂട്ടത്തിലാണ് നാം അവളെ കണക്കാക്കിയത്.
അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തി; അദ്ദേഹത്തിൻ്റെ ഭാര്യയൊഴികെ. ശിക്ഷക്കായി പിന്തിനിൽക്കുകയും, അതിൽ നശിച്ചു പോവുകയും ചെയ്യുന്നവരിലാണ് അവളെ നാം നിശ്ചയിച്ചത്.
58
അവരുടെ മേല്‍ നാം ഒരു മഴ വര്‍ഷിക്കുകയും ചെയ്തു. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്രമോശം!
ആകാശത്ത് നിന്ന് അവർക്ക് മേൽ നാം കല്ലുമഴ പെയ്യിച്ചു. ശിക്ഷയെ കുറിച്ച് താക്കീത് ചെയ്യപ്പെടുകയും, അതിന് ഉത്തരം നൽകാതിരിക്കുകയും ചെയ്തവരെ ബാധിച്ച ആ മഴ വളരെ മോശവും നാശകരവുമായിരുന്നു.
അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് സർവ്വസ്തുതിയും. ലൂത്വിൻ്റെയും സ്വാലിഹിൻ്റെയും സമൂഹങ്ങൾക്ക് ബാധിച്ചതു പോലുള്ള ശിക്ഷയിൽ നിന്ന് നബി -ﷺ- യുടെ അനുചരന്മാർക്ക് രക്ഷയുണ്ടാവുകയും ചെയ്യട്ടെ. യഥാർഥ ആരാധ്യനും, എല്ലാ വസ്തുക്കളുടെയും സർവ്വാധികാരമുള്ളവനുമായ അല്ലാഹുവാണോ; അതല്ല ബഹുദൈവാരാധകർ ആരാധിക്കുന്ന ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കാത്ത ആരാധ്യവസ്തുക്കളാണോ നല്ലത്?!
60
അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ!) എന്നിട്ട് അത് (വെള്ളം) മൂലം കൗതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ആരാധ്യനുമുണ്ടോ? അല്ല, അവര്‍ വ്യതിചലിച്ചു പോകുന്ന ഒരു ജനതയാകുന്നു.
ആകാശങ്ങളെയും ഭൂമിയെയും മുൻമാതൃകയൊന്നുമില്ലാതെ സൃഷ്ടിക്കുകയും, -ജനങ്ങളേ!- നിങ്ങൾക്കായി ആകാശത്ത് നിന്ന് മഴവെള്ളം വർഷിക്കുകയും, അങ്ങനെ നിങ്ങൾക്ക് വേണ്ടി ഭംഗിയും സൗന്ദര്യവുമുള്ള പൂന്തോട്ടങ്ങൾ -അതിലെ ചെടികൾ മുളപ്പിക്കാൻ നിങ്ങൾക്കൊരിക്കലും സാധിക്കില്ലെന്നിരിക്കെ- അവ മുളപ്പിക്കുകയും ചെയ്തവനായ അല്ലാഹുവോടൊപ്പം ഇവയെല്ലാം പ്രവർത്തിക്കാൻ സാധിക്കുന്ന മറ്റൊരു ആരാധ്യനോ?! അല്ല! അവർ സത്യത്തിൽ നിന്ന് വ്യതിചലിക്കുകയും, സ്രഷ്ടാവിനെയും സൃഷ്ടികളെയും അന്യായമായി സമപ്പെടുത്തുകയും ചെയ്യുന്നവരത്രെ.
61
അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും(12) ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ആരാധ്യനുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല.
അഥവാ, ഭൂമിയെ വാസയോഗ്യമാക്കുകയും, അതിന് മുകളിൽ വസിക്കുന്നവരെയും കൊണ്ട് കുലുങ്ങാതിരിക്കുന്ന രൂപത്തിൽ ഉറപ്പിച്ചു നിർത്തുകയും, അതിനുള്ളിൽ ഒഴുകുന്ന നദികൾ നിശ്ചയിക്കുകയും, ഉറപ്പിച്ചു നിർത്തുന്ന പർവ്വതങ്ങൾ ഉണ്ടാക്കുകയും, ഉപ്പുരസമുള്ളതും ശുദ്ധമായതുമായ രണ്ട് സമുദ്രങ്ങൾക്കിടയിൽ അവ പരസ്പരം കൂടിച്ചേരുകയും, അങ്ങനെ ശുദ്ധവെള്ളം കുടിക്കാൻ പറ്റാത്ത രൂപത്തിലാവുകയും ചെയ്യാതിരിക്കുന്നതിന് വേണ്ടി അവ രണ്ടിനുമിടയിൽ ഒരു തടസ്സം നിശ്ചയിക്കുകയും ചെയ്ത അല്ലാഹുവിനോടൊപ്പം, ഈ പറഞ്ഞതെല്ലാം പ്രവർത്തിച്ച മറ്റൊരു ആരാധ്യനുണ്ടെന്നോ?! അല്ല! എന്നാൽ അവരിൽ ബഹുഭൂരിപക്ഷം പേരും അറിയുന്നവരല്ല. അവർക്ക് (യാഥാർഥ്യം) അറിയുമായിരുന്നെങ്കിൽ അവർ അല്ലാഹുവിനോടൊപ്പം അവൻ്റെ സൃഷ്ടികളെ പങ്കാളികളാക്കി നിശ്ചയിക്കുമായിരുന്നില്ല.
62
അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ആരാധ്യനുമുണ്ടോ? കുറച്ചു മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.
തൻ്റെ കാര്യങ്ങൾ കടുത്തപ്രയാസത്തിലാവുകയും, കഠിനമായിത്തീരുകയും ചെയ്തവൻ വിളിച്ചു പ്രാർത്ഥിച്ചാൽ അവന് ഉത്തരം നൽകുകയും, മനുഷ്യനെ ബാധിക്കുന്ന രോഗവും ദാരിദ്ര്യവും മറ്റും പോലുള്ള പ്രയാസങ്ങൾ അവന് നീക്കിക്കൊടുക്കുകയും, ഒരു തലമുറ പിന്നിട്ടാൽ അടുത്ത തലമുറയെന്ന നിലയിൽ നിങ്ങളെ ഭൂമിയിൽ പിന്തുടർച്ചാവകാശികളാക്കുകയും ചെയ്തവനായ അല്ലാഹുവോടൊപ്പം ഇതെല്ലാം പ്രവർത്തിക്കുന്ന മറ്റൊരു ആരാധ്യനുണ്ടെന്നോ?! അല്ല! നിങ്ങൾ വളരെ കുറച്ച് മാത്രമെ ഉറ്റാലോചിക്കുകയും ഗുണപാഠം ഉൾക്കൊള്ളുകയും ചെയ്യുന്നുള്ളൂ.
63
അഥവാ കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് വഴി കാണിക്കുകയും, തന്‍റെ കാരുണ്യത്തിന് മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകള്‍ അയക്കുകയും ചെയ്യുന്നവനോ? (അതല്ല, നിങ്ങളുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ആരാധ്യനുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതിൽ നിന്നെല്ലാം അല്ലാഹു ഉന്നതനായിരിക്കുന്നു.
കരയുടെ ഇരുട്ടുകളിലും, കടലിൻ്റെ ഇരുട്ടുകളിലും അല്ലാഹു നിശ്ചയിച്ച വഴിയടയാളങ്ങളിലൂടെയും നക്ഷത്രങ്ങളിലൂടെയും നിങ്ങൾക്ക് വഴികാണിക്കുകയും, തൻ്റെ അടിമകളുടെ മേൽ കാരുണ്യം വിതറുന്ന മഴ വർഷിക്കാനായിട്ടുണ്ടെന്ന സന്തോഷവാർത്ത നൽകുന്ന കാറ്റുകളെ അയക്കുകയും ചെയ്തവനായ അല്ലാഹുവിന് പുറമെ ഇവയെല്ലാം പ്രവർത്തിക്കുന്ന മറ്റൊരു ആരാധ്യനെന്നോ?! അവർ പങ്കുചേർക്കുന്ന അല്ലാഹുവിൻ്റെ സൃഷ്ടികളിൽ പെട്ട പങ്കാളികളിൽ നിന്നെല്ലാം അല്ലാഹു പരിശുദ്ധനാവുകയും മഹത്വമുള്ളവനാവുകയും ചെയ്തിരിക്കുന്നു.
64
അഥവാ, സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും, ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ആരാധ്യനുമുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവ് നിങ്ങള്‍ കൊണ്ടുവരിക.
ഘട്ടംഘട്ടമായി ഗർഭപാത്രത്തിൽ സൃഷ്ടിപ്പ് ആരംഭിക്കുകയും, ശേഷം അവനെ മരിപ്പിച്ചതിന് ശേഷം വീണ്ടും ഉയിർത്തെഴുന്നേൽപ്പിക്കുകയും, ആകാശത്ത് നിന്ന് നിങ്ങൾക്ക് മേൽ വർഷിക്കുന്ന മഴയിലൂടെ നിങ്ങൾക്ക് ഉപജീവനം നൽകുകയും, ഭൂമിയിൽ മുളപ്പിക്കുന്ന ചെടികളിലൂടെ നിങ്ങൾക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നവനായ അല്ലാഹുവോടൊപ്പം അപ്രകാരം ചെയ്യുന്ന മറ്റൊരു ആരാധ്യനോ?! അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾ നിലകൊള്ളുന്ന ഈ ബഹുദൈവാരാധനക്ക് നിങ്ങളുടെ പ്രമാണം കൊണ്ടുവരൂ! നിങ്ങളാണ് സത്യത്തിൽ നിലകൊള്ളുന്നത് എന്ന നിങ്ങളുടെ ജൽപ്പനം സത്യസന്ധമാണെങ്കിൽ (അപ്രകാരം ചെയ്യുക).
65
(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല.
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ആകാശങ്ങളിലുള്ള മലക്കുകളോ, ഭൂമിയിലുള്ള മനുഷ്യരോ അദൃശ്യമറിയുകയില്ല. എന്നാൽ അല്ലാഹു മാത്രമാകുന്നു അദൃശ്യം അറിയുന്നവൻ. (ഇഹലോകത്ത് പ്രവർത്തിച്ചതിനുള്ള) പ്രതിഫലം നൽകപ്പെടുന്നതിനായി എന്നാണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക എന്ന കാര്യം ആകാശങ്ങളിലും ഭൂമിയിലുമുള്ള ഒരാൾക്കും അറിയുകയില്ല.
66
അല്ല, അവരുടെ അറിവ് പരലോകത്തില്‍ എത്തി നില്‍ക്കുകയാണ്.(13) അല്ല, അവര്‍ അതിനെപ്പറ്റി സംശയത്തിലാകുന്നു. അല്ല, അവര്‍ അതിനെപ്പറ്റി അന്ധതയില്‍ കഴിയുന്നവരത്രെ.
അതല്ല, അന്ത്യനാളിനെ കുറിച്ചുള്ള അവരുടെ വിവരം വർദ്ധിക്കുകയും, അങ്ങനെ അവർക്കതിനെ കുറിച്ച് ദൃഢബോധ്യം വന്നിരിക്കുകയുമാണോ?! അല്ല! മറിച്ച്, അവർ പരലോകത്തെ കുറിച്ച് സംശയത്തിലും പരിഭ്രാന്തിയിലുമാകുന്നു. എന്നാൽ അവരുടെ ഉൾക്കണ്ണുകൾ അതിനെ കുറിച്ചുള്ള അന്ധതയിലാകുന്നു.
67
അവിശ്വസിച്ചവര്‍ പറഞ്ഞു: ഞങ്ങളും ഞങ്ങളുടെ പിതാക്കളുമൊക്കെ മണ്ണായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ (ശവകുടീരങ്ങളില്‍ നിന്ന്) പുറത്ത് കൊണ്ടുവരപ്പെടുന്നവരാണെന്നോ?
(അല്ലാഹുവിനെ) നിഷേധിച്ചവർ അത്ഭുതത്തോടെ ചോദിക്കുന്നു: നാം മരിക്കുകയും, മണ്ണായിത്തീരുകയും ചെയ്താൽ വീണ്ടും ജീവനുള്ളവരായി ഉയിർത്തെഴുനേൽപ്പിക്കപ്പെടുമെന്നോ?!
68
ഞങ്ങളോടും മുമ്പ് ഞങ്ങളുടെ പിതാക്കളോടും ഇപ്രകാരം വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. പൂര്‍വ്വികന്‍മാരുടെ ഇതിഹാസങ്ങള്‍ മാത്രമാകുന്നു ഇത്.
ഞങ്ങൾക്കും, ഞങ്ങൾക്ക് മുൻപ് ഞങ്ങളുടെ പിതാക്കൾക്കും ഈ കാര്യം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്; ഞങ്ങളെല്ലാം പുനരുജ്ജീവിപ്പിക്കപ്പെടുന്നതാണെന്ന്. എന്നാൽ അത് പുലരുന്നത് ഞങ്ങളാരും കണ്ടില്ല. (അതിനാൽ) നമുക്കെല്ലാം നൽകപ്പെട്ടിരിക്കുന്ന ഈ വാഗ്ദാനം കേവലം പൂർവ്വികർ അവരുടെ ഏടുകളിൽ രേഖപ്പെടുത്തിയ ചില കള്ളങ്ങൾ മാത്രമാകുന്നു.
69
(നബിയേ,) പറയുക: നിങ്ങള്‍ ഭൂമിയില്‍ കൂടി സഞ്ചരിച്ചിട്ട് കുറ്റവാളികളുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടരോട് താങ്കൾ പറയുക: നിങ്ങൾ ഭൂമിയിൽ ഏതു ദിശയിലേക്കും സഞ്ചരിച്ചു കൊള്ളുക. എന്നിട്ട് എങ്ങനെയായിരുന്നു പുനരുത്ഥാനത്തെ നിഷേധിച്ച അതിക്രമികളുടെ പര്യവസാനം എന്നു ചിന്തിക്കുക! അന്ത്യനാളിനെ നിഷേധിച്ചതിനാൽ അവരെയെല്ലാം നാം നശിപ്പിച്ചു കളഞ്ഞു.
70
നീ അവരുടെ പേരില്‍ ദുഃഖിക്കേണ്ട. അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രത്തെപ്പറ്റി നീ മനഃപ്രയാസത്തിലാവുകയും വേണ്ട.
ബഹുദൈവാരാധകർ താങ്കളുടെ പ്രബോധനത്തിൽ നിന്ന് തിരിഞ്ഞു കളയുന്നതിൽ താങ്കൾ ദുഃഖിക്കേണ്ടതില്ല. അവരുടെ കുതന്ത്രമോർത്ത് താങ്കളുടെ ഹൃദയം നുറുങ്ങേണ്ടതുമില്ല. അല്ലാഹു അവർക്കെതിരെ താങ്കളെ സഹായിക്കുന്നതാണ്.
71
അവര്‍ പറയുന്നു: എപ്പോഴാണ് ഈ വാഗ്ദാനം നടപ്പില്‍ വരിക? നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (പറഞ്ഞുതരൂ.)
നിൻ്റെ സമൂഹത്തിലെ പുനരുത്ഥാനത്തെ കളവാക്കുന്ന, (അല്ലാഹുവിനെ) നിഷേധിച്ചവർ പറയുന്നു: നീയും (അല്ലാഹുവിൽ) വിശ്വസിച്ചവരും വാഗ്ദാനം നൽകുന്ന ഈ ശിക്ഷ എന്നാണ് യാഥാർഥ്യമായി പുലരുക?! നിങ്ങൾ വാദിക്കുന്നത് സത്യമാണെങ്കിൽ (അതു പറഞ്ഞു തരിക).
72
നീ പറയുക: നിങ്ങള്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ചിലത് ഒരു പക്ഷെ നിങ്ങളുടെ തൊട്ടു പുറകില്‍ എത്തിയിട്ടുണ്ടായിരിക്കാം.
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് ജനങ്ങളോട് വളരെ ഔദാര്യമുള്ളവനാകുന്നു. അതു കൊണ്ടാണ് അവർ നിഷേധത്തിലും തിന്മകളിലും നിലകൊണ്ടിട്ടും അവൻ അവരെ ഉടനടി ശിക്ഷിക്കാത്തത്. എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നില്ല.
74
അവരുടെ ഹൃദയങ്ങള്‍ ഒളിച്ചുവെക്കുന്നതും അവര്‍ പരസ്യമാക്കുന്നതും എല്ലാം നിന്‍റെ രക്ഷിതാവ് അറിയുന്നു.
നിൻ്റെ റബ്ബ് അവരുടെ ഹൃദയങ്ങൾ മറച്ചു വെക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അറിയുന്നു. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവനവർക്ക് നൽകുന്നതുമാണ്.
75
ആകാശത്തിലോ ഭൂമിയിലോ മറഞ്ഞു കിടക്കുന്ന യാതൊരു കാര്യവും സ്പഷ്ടമായ ഒരു രേഖയില്‍ രേഖപ്പെടുത്താതിരുന്നിട്ടില്ല.
ആകാശങ്ങളിൽ ജനങ്ങൾക്ക് മേൽ മറഞ്ഞു കിടക്കുന്നതോ, ഭൂമിയിൽ മറഞ്ഞു കിടക്കുന്നതോ ആയ ഒരു കാര്യവും വ്യക്തമായ രേഖയിൽ -ലൗഹുൽ മഹ്ഫൂദ്വിൽ- രേഖപ്പെടുത്തപ്പെടാത്തതായില്ല.
76
ഇസ്രായീല്‍ സന്തതികള്‍ അഭിപ്രായഭിന്നത പുലര്‍ത്തിക്കൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ മിക്കതും ഈ ഖുര്‍ആന്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുന്നു.
തീർച്ചയായും മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആൻ ഇസ്രാഈൽ സന്തതികൾ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള ബഹുഭൂരിപക്ഷം കാര്യങ്ങളും അവർക്ക് വിവരിച്ചു കൊടുക്കുകയും, അവരുടെ വഴികേട് വ്യക്തമാക്കി നൽകുകയും ചെയ്യുന്നു.
77
തീര്‍ച്ചയായും ഇത് സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു.
അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കളുടെ രക്ഷിതാവ് ജനങ്ങൾക്കിടയിൽ -അവനിൽ വിശ്വസിച്ചവർക്കും, അവനെ നിഷേധിച്ചവർക്കുമിടയിൽ- അന്ത്യനാളിൽ അവൻ്റെ നീതിപൂർവ്വകമായ വിധി നടപ്പിലാക്കുന്നതാണ്. അപ്പോൾ (അവനിൽ) വിശ്വസിച്ചവരുടെ മേൽ അവൻ കാരുണ്യം ചൊരിയുകയും, നിഷേധിച്ചവരെ അവൻ ശിക്ഷിക്കുകയും ചെയ്യുന്നതാണ്. അവനാകുന്നു മഹാപ്രതാപി (അസീസ്); തൻ്റെ ശത്രുക്കളോട് പ്രതികാരനടപടി സ്വീകരിക്കുന്നവനാണവൻ. ആർക്കും അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. എല്ലാം അറിയുന്നവനുമാണ് അവൻ (അലീം); സത്യവാനും അസത്യവാദിയും ആരെന്നത് അവന് അവ്യക്തമാവുകയില്ല.
79
അതിനാല്‍ നീ അല്ലാഹുവെ ഭരമേല്‍പിച്ചു കൊള്ളുക. തീര്‍ച്ചയായും നീ സ്പഷ്ടമായ സത്യത്തില്‍ തന്നെയാകുന്നു.
അതിനാൽ താങ്കൾ അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുക. താങ്കളുടെ സർവ്വവിഷയങ്ങളിലും അവനെ അവലംബമാക്കുകയും ചെയ്യുക. തീർച്ചയായും താങ്കൾ വ്യക്തമായ സത്യത്തിൽ തന്നെയാകുന്നു.
അല്ലാഹുവിൻ്റെ റസൂലേ! മരിച്ചവരെ കേൾപ്പിക്കാൻ താങ്കൾക്കാവില്ല. അഥവാ അല്ലാഹുവിനെ നിഷേധിച്ചതിനാൽ ഹൃദയം മൃതിയടഞ്ഞവരെ താങ്കൾക്ക് കേൾപ്പിക്കാനാവുകയില്ല. സത്യം കേൾക്കാൻ കഴിയാത്തവിധം അല്ലാഹു കേൾവിക്ക് ബധിരത ബാധിപ്പിച്ചവരെയും, അവർ താങ്കളെ അവഗണിച്ചു തിരിഞ്ഞുപോവുകയാണെങ്കിൽ താങ്കൾക്ക് കേൾപ്പിക്കാൻ കഴിയില്ല.
81
അന്ധന്‍മാരെ(16) അവരുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും നേര്‍വഴിക്ക് കൊണ്ടുവരാനും നിനക്ക് കഴിയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും തന്നിമിത്തം കീഴൊതുങ്ങുന്നവരായിരിക്കുകയും ചെയ്യുന്നവരെയല്ലാതെ നിനക്ക് കേള്‍പിക്കാനാവില്ല.
സത്യം സ്വീകരിക്കാത്ത, തങ്ങളുടെ ഉൾക്കാഴ്ചക്ക് അന്ധത ബാധിച്ചവരെ നേർവഴിയിലാക്കാൻ താങ്കൾക്ക് സാധിക്കുകയില്ല. അതിനാൽ അവരുടെ കാര്യത്തിൽ താങ്കൾ വ്യസനിക്കുകയോ, സ്വയം പ്രയാസപ്പെടുത്തുകയോ വേണ്ടതില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവരെയെല്ലാതെ മറ്റാർക്കും കാര്യം ഗ്രഹിപ്പിച്ചു നൽകാൻ താങ്കൾക്ക് സാധിക്കുകയില്ല. കാരണം, അവർ മാത്രമാകുന്നു അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് കീഴൊതുങ്ങുന്നവർ.
82
ആ വാക്ക് അവരുടെ മേല്‍ വന്നുഭവിച്ചാല്‍(17) ഭൂമിയില്‍ നിന്ന് ഒരു ജന്തുവെ നാം അവരുടെ നേരെ പുറപ്പെടുവിക്കുന്നതാണ്(18). മനുഷ്യര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢവിശ്വാസം കൊള്ളാതിരിക്കുകയാകുന്നു എന്ന വിഷയം അത് അവരോട് സംസാരിക്കുന്നതാണ്.(19)
ശിക്ഷ അവർക്ക് മേൽ നിർബന്ധമാവുകയും, അവരുടെ നിഷേധത്തിലും തിന്മകളിലും തുടർന്നതിനാൽ അതവരുടെ മേൽ ഉറക്കുകയും ചെയ്താൽ അന്ത്യനാളിൻ്റെ മുൻപായി -അന്ത്യനാൾ അടുത്തിരിക്കുന്നു എന്നതിനുള്ള പ്രധാന അടയാളങ്ങളിലൊന്നായ- ഒരു ജീവിയെ (ദാബതുൽ അർദ്വ്) നാം പുറത്തു കൊണ്ടുവരുന്നതാണ്. ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ അത് അവരോട് സംസാരിക്കുന്നതാണ്. അവർ (ജനങ്ങൾ) നമ്മുടെ ദൂതൻ്റെ മേൽ അവതരിപ്പിക്കപ്പെട്ട ആയത്തുകളെ സത്യപ്പെടുത്താത്തവരാണ് എന്ന കാര്യം അതവരോട് പറയും.
83
ഓരോ സമുദായത്തില്‍ നിന്നും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുന്ന ഓരോ സംഘത്തെ നാം ഒരുമിച്ചുകൂട്ടുകയും, അങ്ങനെ അവര്‍ ക്രമത്തില്‍ നിര്‍ത്തപ്പെടുകയും ചെയ്യുന്ന ദിവസത്തെ (ഓര്‍ക്കുക.)
അല്ലാഹുവിൻ്റെ റസൂലേ! നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച എല്ലാ സമുദായത്തിൽ നിന്നും അവരിലെ പ്രമാണിമാരുടെ കൂട്ടങ്ങളെ നാം ഒരുമിച്ചു കൂട്ടുകയും, അവരെയെല്ലാം ആദ്യം മുതൽ അവസാനം വരെ തെളിച്ചു കൊണ്ടു വരികയും, ശേഷം വിചാരണക്കായി നയിക്കപ്പെടുകയും ചെയ്യുന്ന സന്ദർഭം സ്മരിക്കുക.
84
അങ്ങനെ അവര്‍ വന്നു കഴിഞ്ഞാല്‍ അവന്‍ പറയും: എന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തികച്ചും മനസ്സിലാക്കാതെ നിങ്ങള്‍ അവയെ നിഷേധിച്ചു തള്ളുകയാണോ ചെയ്തത്? അതല്ല, എന്താണ് നിങ്ങള്‍ ചെയ്തു കൊണ്ടിരുന്നത്?
അങ്ങനെ അവരെ തെളിച്ചു കൊണ്ടു വരികയും, അവർ വിചാരണയുടെ ഇടത്തേക്ക് എത്തുകയും ചെയ്താൽ അവരെ ആക്ഷേപിച്ചുകൊണ്ട് അല്ലാഹു പറയും: എന്നെ ഏകനാക്കണമെന്ന തൗഹീദും, എൻ്റെ മതനിയമങ്ങളും ഉൾക്കൊള്ളുന്ന ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയാണോ നിങ്ങൾ ചെയ്തത്?! അത് നിരർത്ഥകമാണെന്ന് വ്യക്തമായി ബോധ്യപ്പെടാത്തവരായിരിക്കെ നിങ്ങൾക്കെങ്ങനെ അവ നിഷേധിക്കാൻ സാധിക്കും?! അതല്ല; അവ കൊണ്ട് നിങ്ങളെന്താണ് -സത്യപ്പെടുത്തുകയോ നിഷേധിക്കുകയോ- ചെയ്തത്?
85
അവര്‍ അക്രമം പ്രവര്‍ത്തിച്ചതു നിമിത്തം (ശിക്ഷയെപ്പറ്റിയുള്ള) വാക്ക് അവരുടെ മേല്‍ വന്നു ഭവിച്ചു. അപ്പോള്‍ അവര്‍ (യാതൊന്നും) ഉരിയാടുകയില്ല.
അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്തതിലൂടെ അതിക്രമം പ്രവർത്തിച്ചതിനാൽ അവരുടെ മേൽ ശിക്ഷ വന്നുഭവിച്ചു. സ്വയം പ്രതിരോധിക്കുന്നതിനായി അവർ ഒന്നും സംസാരിക്കുകയില്ല; കാരണം അവരുടെ ന്യായങ്ങൾ നിരർത്ഥകമാണെന്നതിനാൽ അതിനവർക്ക് സാധിക്കുകയില്ല.
86
രാത്രിയെ നാം അവര്‍ക്ക് സമാധാനമടയാനുള്ളതാക്കുകയും, പകലിനെ പ്രകാശമുള്ളതാക്കുകയും ചെയ്തിരിക്കുന്നു എന്നവര്‍ കണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങള്‍ക്കു തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടർ നോക്കിയിട്ടില്ലേ? നാമവർക്ക് രാത്രിയെ ഉറക്കത്തിലൂടെ സമാധാനമടയാനുള്ള വേളയാക്കുകയും, പകലിനെ അവർക്ക് കാഴ്ച്ചകൾ കാണാനും, അവരുടെ ജോലികൾ നിർവ്വഹിക്കാനും സാധിക്കും വിധം പ്രകാശപൂരിതമാക്കുകയും ചെയ്തുവെന്ന്?! തീർച്ചയായും ആവർത്തിച്ചു വരുന്ന ഈ മരണത്തിലും അതിന് ശേഷമുള്ള ഉയിർത്തെഴുന്നേൽപ്പിലും (അല്ലാഹുവിൽ) വിശ്വസിക്കുന്ന ജനങ്ങൾക്ക് വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്.
87
കാഹളത്തില്‍ ഊതപ്പെടുന്ന ദിവസത്തെ (ഓര്‍ക്കുക). അപ്പോള്‍ ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും ഭയവിഹ്വലരായിപ്പോകും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. എല്ലാവരും എളിയവരായിക്കൊണ്ട് അവന്‍റെ അടുത്ത് ചെല്ലുകയും ചെയ്യും.
അല്ലാഹുവിൻ്റെ റസൂലേ! കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്ക് രണ്ടാമത് കാഹളത്തിൽ ഊതുന്ന സന്ദർഭം സ്മരിക്കുക. അപ്പോൾ ആകാശങ്ങളിലും ഭൂമിയിലുമുള്ളവർ ഭയവിഹ്വലരാകും; അല്ലാഹു അവൻ്റെ ഔദാര്യമായി ആ ഭയത്തിൽ നിന്ന് ഒഴിച്ചു നിർത്തിയവരൊഴികെ. അന്നേ ദിവസം അല്ലാഹുവിൻ്റെ എല്ലാ സൃഷ്ടികളും അനുസരണയുള്ളവരും വിധേയരുമായി അവൻ്റെ അരികിൽ വരും.
88
പര്‍വ്വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ചുനില്‍ക്കുന്നതാണ് എന്ന് നീ ധരിച്ചുപോകും. എന്നാല്‍ അവ മേഘങ്ങള്‍ ചലിക്കുന്നതുപോലെ ചലിക്കുന്നതാണ്.(20) എല്ലാകാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്‍റെ പ്രവര്‍ത്തനമത്രെ അത്.(21) തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
അന്നേ ദിവസം പർവ്വതങ്ങളെ നീ കാണും. അവ ഉറച്ചു നിൽക്കുന്നുവെന്നും ഇളകുന്നില്ലെന്നും നീ ധരിക്കും. എന്നാൽ യഥാർത്ഥത്തിൽ മേഘങ്ങൾ ചലിക്കുന്നത് പോലെ അവ അതിവേഗം ചലിക്കുന്നുണ്ടായിരിക്കും. അല്ലാഹുവിൻ്റെ പ്രവർത്തനമത്രെ അത്. അവനാകുന്നു അവയെ ചലിപ്പിക്കുന്നവൻ. നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ചെല്ലാം വളരെ സൂക്ഷ്മമായി അറിയുന്നവനാകുന്നു അവൻ. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്.
89
ആര്‍ നന്മയും കൊണ്ട് വന്നോ അവന് (അന്ന്) അതിനെക്കാള്‍ ഉത്തമമായത് ഉണ്ടായിരിക്കും. അന്ന് ഭയവിഹ്വലതയില്‍ നിന്ന് അവര്‍ സുരക്ഷിതരായിരിക്കുകയും ചെയ്യും.
ആരെങ്കിലും (അല്ലാഹുവിൽ) വിശ്വസിച്ചു കൊണ്ടും, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടുമാണ് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വരുന്നതെങ്കിൽ അവന് സ്വർഗമുണ്ട്. അല്ലാഹു നൽകുന്ന നിർഭയത്വത്താൽ അന്ത്യനാളിൻ്റെ ഭയവിഹ്വലതയിൽ നിന്ന് അവർ സുരക്ഷിതരുമായിരിക്കും.
90
ആര്‍ തിന്മയും കൊണ്ട് വന്നുവോ അവര്‍ നരകത്തില്‍ മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ?
ആരെങ്കിലും (അല്ലാഹുവിനെ) നിഷേധിച്ചു കൊണ്ടും, തിന്മകൾ പ്രവർത്തിച്ചു കൊണ്ടുമാണ് വന്നതെങ്കിൽ അവർക്ക് നരകമുണ്ടായിരിക്കും. അവരുടെ മുഖം കുത്തിയ നിലയിൽ അവരതിലേക്ക് വലിച്ചെറിയപ്പെടുന്നതാണ്. അവരെ ഇകഴ്ത്തിക്കൊണ്ടും ആക്ഷേപിച്ചുകൊണ്ടും പറയപ്പെടും: ഇഹലോകത്ത് നിങ്ങൾ ചെയ്തുകൂട്ടിയ നിഷേധത്തിനും തിന്മകൾക്കുമല്ലാതെ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നുണ്ടോ?!
91
(നീ പറയുക:) ഈ രാജ്യത്തെ പവിത്രമാക്കിത്തീര്‍ത്ത ഇതിന്‍റെ രക്ഷിതാവിനെ ആരാധിക്കുവാന്‍ മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. എല്ലാ വസ്തുവും അവന്‍റെതത്രെ. ഞാന്‍ (അല്ലാഹുവിന്) കീഴ്പെടുന്നവരുടെ (മുസ്‌ലിംകളുടെ) കൂട്ടത്തിലായിരിക്കണമെന്നും കല്‍പിക്കപ്പെട്ടിരിക്കുന്നു.
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: മക്കയെ പവിത്രഭൂമിയാക്കിയ അതിൻ്റെ രക്ഷിതാവിനെ മാത്രം ആരാധിക്കുവാനത്രെ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നത്. അവിടെ രക്തം ചിന്തപ്പെടുകയോ, ആരോടെങ്കിലും അതിക്രമം പ്രവർത്തിക്കപ്പെടുകയോ, മൃഗങ്ങൾ വേട്ടയാടപ്പെടുകയോ, വൃക്ഷങ്ങൾ മുറിച്ചു മാറ്റപ്പെടുകയോ ചെയ്യാവതല്ല. അല്ലാഹുവിനാകുന്നു സർവ്വതിൻ്റെയും അധികാരം. അല്ലാഹുവിന് സമർപ്പിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് അവന് കീഴൊതുങ്ങുകയും ചെയ്യുന്നവരിൽ ഉൾപ്പെടുവാനാണ് ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നത്.
92
ഖുര്‍ആന്‍ ഓതികേള്‍പിക്കുവാനും (ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.) ആകയാല്‍ വല്ലവരും സന്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം സ്വന്തം ഗുണത്തിനായി തന്നെയാണ് അവന്‍ സന്‍മാര്‍ഗം സ്വീകരിക്കുന്നത്. വല്ലവനും വ്യതിചലിച്ചു പോകുന്ന പക്ഷം നീ പറഞ്ഞേക്കുക: ഞാന്‍ മുന്നറിയിപ്പുകാരില്‍ ഒരാള്‍ മാത്രമാകുന്നു.
ജനങ്ങൾക്ക് ഖുർആൻ പാരായണം ചെയ്തു കേൾപ്പിക്കുവാനും ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. ആരെങ്കിലും ഖുർആനിൻ്റെ നേർമാർഗം സ്വീകരിക്കുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ സന്മാർഗം സ്വീകരിച്ചതിൻ്റെ ഗുണഫലം അവനു തന്നെ. ആരെങ്കിലും വഴിപിഴക്കുകയും അതിലുള്ളതിൽ നിന്ന് വ്യതിചലിക്കുകയും, അതിനെ നിഷേധിക്കുകയും അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവനോട് നീ പറയുക: ഞാൻ താക്കീതുകാരിൽ പെട്ട ഒരാൾ മാത്രമാകുന്നു. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഞാൻ നിങ്ങളെ താക്കീത് ചെയ്യുന്നു. നിങ്ങളെ സന്മാർഗത്തിലാക്കുക എന്നത് എൻ്റെ നിയന്ത്രണത്തിലല്ല.
അല്ലാഹുവിൻ്റെ റസൂലേ! പറയുക: എണ്ണിക്കണക്കാക്കുവാനാകാത്ത അനുഗ്രഹങ്ങൾക്കുള്ള സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു. അല്ലാഹു അവൻ്റെ ദൃഷ്ടാന്തങ്ങൾ നിങ്ങളുടെ സ്വശരീരങ്ങളിലും ആകാശത്തിലും ഭൂമിയിലും നിങ്ങളുടെ ഉപജീവനത്തിലും നിങ്ങൾക്ക് കാണിച്ചു നൽകുന്നതാണ്. അപ്പോൾ അവയെല്ലാം നിങ്ങൾ തിരിച്ചറിയുകയും, അത് നിങ്ങളെ സത്യത്തിന് കീഴൊതുങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ്. താങ്കളുടെ രക്ഷിതാവ് നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് അശ്രദ്ധനല്ല. മറിച്ച്, അവൻ അവയെല്ലാം അറിയുന്നു. യാതൊരു കാര്യവും അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.