സൂറത്ത് അത്തലാഖ് (At-Talaq)യിലെ 12 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah At-Talaq.
1
നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക.(1) നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്.(2) പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്‍റെ നിയമപരിധികളാകാകുന്നു. അല്ലാഹുവിന്‍റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന് ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടു വന്നേക്കുമോ എന്ന് നിനക്ക് അറിയില്ല.(3)
അല്ലയോ നബിയേ! താങ്കളോ ഈ ഉമ്മത്തിൽ പെട്ട മറ്റാരെങ്കിലുമോ തൻ്റെ ഭാര്യയെ വിവാഹമോചനം ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ ആദ്യത്തെ ഇദ്ദഃയിൽ തന്നെ വിവാഹമോചനം ചെയ്യുക. അതായത് വിവാഹമോചനം അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത ശുദ്ധികാലത്തിലായിരിക്കണം. ഉദ്ദേശിച്ചാൽ അവളെ തിരിച്ചു വിളിക്കുന്നതിനായി നിങ്ങൾ ഇദ്ദഃ കണക്ക് വെക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും, വിരോധങ്ങൾ ഉപേക്ഷിച്ചും നിങ്ങൾ അവനെ സൂക്ഷിക്കുകയും ചെയ്യുക. വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീയെ അവരുടെ ഇദ്ദഃ കാലവധി കഴിയുന്നത് വരെ അവർ താമസിക്കുന്ന വീടുകളിൽ നിന്ന് നിങ്ങൾ പുറത്താക്കരുത്; അത്രയും കാലം അവരും സ്വയം അവിടെ നിന്ന് പോകരുത്. വ്യഭിചാരം പോലെ വ്യക്തമായ വല്ല മ്ലേഛതയും അവർ ചെയ്താലല്ലാതെ. ഈ വിധിവിലക്കുകൾ അല്ലാഹു അവൻ്റെ അടിമകൾക്കായി നിശ്ചയിച്ച അതിർവരമ്പുകളാണ്. ആരെങ്കിലും അല്ലാഹുവിൻ്റെ അതിരുകൾ ലംഘിച്ചാൽ അവൻ തൻ്റെ രക്ഷിതാവിനെ ധിക്കരിച്ചതിലൂടെ സ്വയം നാശത്തിൻ്റെ മാർഗങ്ങളിൽ പ്രവേശിക്കുകയും, അങ്ങനെ സ്വന്തത്തോട് തന്നെ അതിക്രമം പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു. തലാഖ് ചെയ്ത വ്യക്തിയുടെ മനസ്സിൽ അവൻ്റെ വിവാഹമോചനത്തിന് ശേഷം നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു കാര്യം അല്ലാഹു സംഭവിപ്പിക്കുകയും, അവൻ അവളെ തിരിച്ചെടുക്കുകയും ചെയ്തേക്കാം.
2
അങ്ങനെ അവര്‍ (വിവാഹമുക്തകള്‍) അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ചു നിര്‍ത്തുകയോ, ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നിന്നുള്ള രണ്ടു നീതിമാന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും അല്ലാഹുവിന് വേണ്ടി സാക്ഷ്യം നേരാംവണ്ണം നിലനിര്‍ത്തുകയും ചെയ്യുക.(4) അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ഉപദേശം നല്‍കപ്പെടുന്നതത്രെ അത്. അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും,
അവരുടെ ഇദ്ദഃയുടെ കാലവധി അവസാനിക്കാനായാൽ അവരെ നിങ്ങൾ സ്നേഹത്തോടും നല്ല രീതിയിലും തിരിച്ചെടുക്കുകയോ, അല്ലെങ്കിൽ അവരുടെ ഇദ്ദഃ കാലവധി അവസാനിച്ചാൽ അവരെ തിരിച്ചെടുക്കുന്നത് ഉപേക്ഷിക്കുകയോ ചെയ്യുക. അവർ തങ്ങളുടെ സ്വന്തം കാര്യം നിയന്ത്രിക്കട്ടെ; അതോടൊപ്പം അവർക്ക് അവരുടെ അവകാശങ്ങൾ നൽകുകയും ചെയ്യുക. നിങ്ങൾ അവരെ ഒപ്പം നിർത്താനോ, അവരുമായി വേർപിരിയാനോ -രണ്ടാണ് ഉദ്ദേശമെങ്കിലും- നിങ്ങളിൽ നിന്ന് നീതിമാന്മാരായ രണ്ട് പേരെ അതിന് സാക്ഷ്യം നിർത്തുക; പിന്നീടൊരു തർക്കം ഒഴിവാക്കാൻ അതാണ് നല്ലത്. സാക്ഷ്യം വഹിക്കുന്നവരേ! നിങ്ങളുടെ സാക്ഷ്യം അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട് നിങ്ങൾ നേരാവണ്ണം നിലനിർത്തുകയും ചെയ്യുക. ഈ പറയപ്പെട്ട വിധികളെല്ലാം അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർക്ക് അല്ലാഹു ഉപദേശമായി നൽകുന്നു. അവരാണല്ലോ ഉൽബോധനവും ഉപദേശവുമൊക്കെ സ്വീകരിക്കുന്നവർ. ആരെങ്കിലും അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും, അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടു നിന്നും അവനെ സൂക്ഷിക്കുന്നെങ്കിൽ അല്ലാഹു അവന് ഉണ്ടാകുന്ന എല്ലാ ഇടുക്കങ്ങളിൽ നിന്നും പ്രയാസത്തിൽ നിന്നും അവന് ഒരു തുറവി നൽകുന്നതാണ്.
3
അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്.
അവൻ മനസ്സിൽ പോലും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിത രൂപത്തിൽ അല്ലാഹു അവന് ഉപജീവനം നൽകുകയും ചെയ്യുന്നതാണ്. ആരെങ്കിലും തൻ്റെ എല്ലാ കാര്യങ്ങളും അല്ലാഹുവിനെ ഏൽപ്പിക്കുകയാണെങ്കിൽ അവന് അല്ലാഹു മതിയാകുന്നതാണ്. അവൻ്റെ കാര്യങ്ങൾ അല്ലാഹു നിർവ്വഹിച്ചു കൊടുക്കുന്നതാണ്. അവന് യാതൊന്നും നഷ്ടപ്പെടുകയില്ല. അല്ലാഹു എല്ലാത്തിനും അവൻ നിശ്ചയിച്ച രൂപത്തിൽ അവസാനിക്കുന്ന ഒരു വിധി നിർണ്ണയിച്ചിട്ടുണ്ട്. പ്രയാസം ഒരിക്കൽ അവസാനിക്കും; സന്തോഷവും അങ്ങനെ തന്നെ. ഒന്നും ഒരാൾക്കും എല്ലാ കാലവും നിലനിൽക്കുകയില്ല.
4
നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ(5) സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദഃയുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത് മൂന്ന് മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന് അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്.
പ്രായമായതിനാൽ ആർത്തവം അവസാനിച്ച സ്ത്രീകൾ വിവാഹമോചനം ചെയ്യപ്പെട്ടാൽ അവരുടെ ഇദ്ദഃ എങ്ങനെയായിരിക്കണമെന്ന സംശയം നിങ്ങൾക്കുണ്ടെങ്കിൽ, അവരുടെ ഇദ്ദ മൂന്ന് മാസമാണ്. ആർത്തവത്തിൻ്റെ പ്രായം ആയിട്ടില്ലാത്തതിനാൽ ആർത്തവം തുടങ്ങിയിട്ടില്ലാത്തവർ; അവരുടെ ഇദ്ദഃയും മൂന്ന് മാസം തന്നെ. എന്നാൽ ഗർഭിണികളായ സ്ത്രീകൾ; -വിവാഹമോചനം ചെയ്യപ്പെട്ടാലും ഭർത്താവ് മരിച്ചാലുമെല്ലാം- അവരുടെ ഇദ്ദഃ കാലഘട്ടം അവർ പ്രസവിക്കുന്നത് വരെയാണ്. ആരെങ്കിലും അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടുനിന്നും അവനെ സൂക്ഷിച്ചാൽ അല്ലാഹു അവൻ്റെ കാര്യങ്ങൾ സൗകര്യപ്പെടുത്തി നൽകുകയും, എല്ലാ പ്രയാസങ്ങളും എളുപ്പമാക്കി കൊടുക്കുകയും ചെയ്യും.
5
അത് അല്ലാഹുവിന്‍റെ കല്‍പനയാകുന്നു. അവനത് നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്‍റെ തിന്‍മകളെ അവന്‍ മായ്ച്ചുകളയുകയും അവന്നുള്ള പ്രതിഫലം അവന്‍ വലുതാക്കി കൊടുക്കുകയും ചെയ്യുന്നതാണ്.
അല്ലയോ (ഇസ്ലാമിൽ) വിശ്വസിച്ചവരേ! വിവാഹമോചനവും തിരിച്ചെടുക്കലും ഇദ്ദയുമായി ബന്ധപ്പെട്ട ഈ നിയമങ്ങളെല്ലാം നിങ്ങൾ പ്രാവർത്തികമാക്കുന്നതിനായി അല്ലാഹു നിങ്ങളുടെ മേൽ അവതരിപ്പിച്ച അവൻ്റെ വിധിവിലക്കുകളാകുന്നു. ആരെങ്കിലും അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചാൽ അല്ലാഹു അവൻ ചെയ്ത തിന്മകൾ പൊറുത്തു കൊടുക്കുകയും, പരലോകത്ത് അവന് സ്വർഗപ്രവേശനമെന്ന മഹത്തരമായ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ് എന്ന് നിങ്ങൾ അറിയുന്നതിന് വേണ്ടിയത്രെ അത്. ഒരിക്കലും അവസാനിക്കാത്ത സുഖാനുഭൂതികളും അവനവിടെ ലഭിക്കുന്നതാണ്.
6
നിങ്ങളുടെ കഴിവില്‍ പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങള്‍ അവരെ താമസിപ്പിക്കണം. അവര്‍ക്കു ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ അവരെ ദ്രോഹിക്കരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ അവര്‍ പ്രസവിക്കുന്നത് വരെ നിങ്ങള്‍ അവര്‍ക്കു ചെലവുകൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി (കുഞ്ഞിന്) മുലകൊടുക്കുന്ന പക്ഷം അവര്‍ക്കു നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കുക. നിങ്ങള്‍ തമ്മില്‍ മര്യാദപ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ ഇരു വിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തു കൊള്ളട്ടെ.
ഭർത്താക്കന്മാരേ! അവരെ നിങ്ങൾ താമസിക്കുന്നിടത്ത് തന്നെ -നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച്- താമസിപ്പിക്കുക. അതല്ലാത്ത മറ്റൊന്നിനും അല്ലാഹു നിങ്ങളെ നിർബന്ധിക്കുന്നില്ല. അവർക്ക് ഞെരുക്കമുണ്ടാക്കുക എന്ന ഉദ്ദേശത്തിൽ, ചിലവ് നൽകുന്നതിലും താമസം ഒരുക്കുന്നതിലും മറ്റുമെല്ലാം നിങ്ങൾ അവർക്ക് പ്രയാസം സൃഷ്ടിക്കരുത്. വിവാഹമോചനം ചെയ്യപ്പെട്ടവൾ ഗർഭിണികളാണെങ്കിൽ അവരുടെ പ്രസവം കഴിയുന്നത് വരെ നിങ്ങൾ അവർക്ക് ചിലവ് നൽകുക. നിങ്ങളുടെ കുട്ടികൾക്ക് അവർ മുല കൊടുക്കുന്ന പക്ഷം അതിനുള്ള ചിലവും അവർക്ക് നിങ്ങൾ നൽകണം. എത്രയാണ് നൽകേണ്ടത് എന്ന കാര്യം നിങ്ങൾക്ക് പരസ്പരം തീരുമാനിക്കാവുന്നതാണ്. അവൾ ആവശ്യപ്പെടുന്ന തുക നൽകുന്നതിൽ അയാൾ പിശുക്ക് കാണിക്കുകയോ, താൻ നിശ്ചയിച്ച തുക തന്നാലല്ലാതെ മുല കൊടുക്കുന്നതിന് അവൾ മടി കാണിക്കുകയോ ആണെങ്കിൽ, കുട്ടിയുടെ പിതാവ് തൻ്റെ കുട്ടിക്ക് മുലപ്പാൽ നൽകാൻ മറ്റാരെയെങ്കിലും പണം കൊടുത്ത് നിശ്ചയിക്കട്ടെ.
7
കഴിവുള്ളവന്‍ തന്‍റെ കഴിവില്‍ നിന്ന് ചെലവിനു കൊടുക്കട്ടെ. വല്ലവന്നും തന്‍റെ ഉപജീവനം ഇടുങ്ങിയതായാല്‍ അല്ലാഹു അവന്നു കൊടുത്തതില്‍ നിന്ന് അവന്‍ ചെലവിന് കൊടുക്കട്ടെ. ഒരാളോടും അല്ലാഹു അയാള്‍ക്ക് കൊടുത്തതല്ലാതെ (നല്‍കാന്‍) നിര്‍ബന്ധിക്കുകയില്ല. അല്ലാഹു ഞെരുക്കത്തിനു ശേഷം എളുപ്പം ഏര്‍പെടുത്തികൊടുക്കുന്നതാണ്.
സമ്പാദ്യത്തിൽ വിശാലതയുള്ളവർ തൻ്റെ വിശാലതക്ക് അനുസരിച്ച് വിവാഹമോചനം ചെയ്യപ്പെട്ടവർൾക്കും തൻ്റെ കുട്ടിക്കും വേണ്ടി ചിലവഴിക്കട്ടെ! എന്നാൽ ഉപജീവനത്തിൽ ഇടുക്കം അനുഭവിക്കുന്നവർ തങ്ങൾക്ക് അല്ലാഹു നൽകിയതിൽ നിന്ന് (കഴിയുന്നത് പോലെ) ചിലവഴിക്കട്ടെ! ആർക്കും അല്ലാഹു നൽകിയതിന് പുറത്തുള്ളത് അല്ലാഹു ബാധ്യതയാക്കില്ല. അവൻ്റെ സമ്പാദ്യത്തെക്കാൾ കൂടുതലോ, അവന് സാധ്യമാകുന്നതിനെക്കാൾ അധികമോ (നൽകാൻ) അല്ലാഹു അവനെ നിർബന്ധിക്കുകയുമില്ല. അവൻ്റെ ഇടുക്കവും പ്രയാസവും നിറഞ്ഞ അവസ്ഥക്ക് ശേഷം അല്ലാഹു അവന് വിശാലതയും ധന്യതയും നൽകും.
8
എത്രയെത്ര രാജ്യക്കാര്‍ അവരുടെ രക്ഷിതാവിന്‍റെയും അവന്‍റെ ദൂതന്‍മാരുടെയും കല്‍പന വിട്ട് ധിക്കാരം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ നാം അവരോട് കര്‍ക്കശമായ നിലയില്‍ കണക്കു ചോദിക്കുകയും അവരെ നാം ഹീനമായ വിധത്തില്‍ ശിക്ഷിക്കുകയും ചെയ്തു.
എത്രയധികം രാജ്യങ്ങളെയാണ് അവിടെയുള്ളവർ അവരുടെ രക്ഷിതാവിൻ്റെയും, അവൻ്റെ ദൂതന്മാരുടെയും കൽപ്പന ധിക്കരിച്ചത്?! അപ്പോൾ നാമവരെ അവരുടെ മോശം പ്രവർത്തികൾ കാരണത്താൽ കടുത്ത വിചാരണക്ക് വിധേയരാക്കുകയും, ഇഹലോകത്തും പരലോകത്തും കടുത്ത ശിക്ഷ അവർക്ക് നൽകുകയും ചെയ്തു.
9
അങ്ങനെ അവര്‍ അവരുടെ നിലപാടിന്‍റെ ദുഷ്ഫലം ആസ്വദിച്ചു. അവരുടെ നിലപാടിന്‍റെ പര്യവസാനം നഷ്ടം തന്നെയായിരുന്നു.
അപ്പോൾ അവർ തങ്ങളുടെ ചീത്ത പ്രവർത്തനങ്ങളുടെ ശിക്ഷ രുചിക്കുകയുണ്ടായി. അതിൻ്റെ അന്ത്യം ഇഹ-പര ലോകങ്ങളിലെ നഷ്ടത്തിലായിരുന്നു ചെന്നവസാനിച്ചത്.
10
അല്ലാഹു അവര്‍ക്കു കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. അതിനാല്‍ സത്യവിശ്വാസികളായ ബുദ്ധിമാന്‍മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ക്ക് ഒരു ഉല്‍ബോധനം അവതരിപ്പിച്ചിരിക്കുന്നു.
കഠിനമായ ശിക്ഷയാണ് അല്ലാഹു അവർക്ക് ഒരുക്കി വെച്ചത്. അതിനാൽ -അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിച്ചവരായ, ബുദ്ധിമാന്മാരേ!- നിങ്ങൾ അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും, അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടു നിന്നും അല്ലാഹുവിനെ സൂക്ഷിക്കുക. അവർക്ക് വന്നു ഭവിച്ചത് നിങ്ങൾക്കും സംഭവിക്കാതിരിക്കട്ടെ. അല്ലാഹുവിനെ ധിക്കരിക്കുന്നതിൻ്റെ മോശം അന്ത്യവും, അവനെ അനുസരിക്കുന്നതിൻ്റെ നല്ല പര്യവസാനവും നിങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു ഉൽബോധകനെ നിങ്ങൾക്ക് ഇറക്കി തന്നിരിക്കുന്നു.
11
അഥവാ അല്ലാഹുവിന്‍റെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ചു തരുന്ന ഒരു ദൂതനെ (നിങ്ങളുടെ അടുത്തേക്കിറക്കിത്തന്നിരിക്കുന്നു;) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് ആനയിക്കുവാന്‍ വേണ്ടി. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവൻ (അല്ലാഹു) താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. അങ്ങനെയുള്ളവന്ന് അല്ലാഹു ഉപജീവനം ഉത്തമമാക്കിയിരിക്കുന്നു.
അല്ലാഹുവിൻ്റെ ദൂതരായ മുഹമ്മദ് നബി -ﷺ- യാണ് ഈ ഉൽബോധകൻ. അവിടുന്ന് നിങ്ങൾക്ക് അല്ലാഹുവിൻ്റെ ആയത്തുകൾ ഒരു അവ്യക്തതയും ബാക്കി വെക്കാതെ വിശദമായി പാരായണം ചെയ്തു കേൾപ്പിക്കുന്നു. അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ ദൂതനെ സത്യപ്പെടുത്തുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ വഴികേടിൻ്റെ ഇരുട്ടുകളിൽ നിന്ന് സന്മാർഗത്തിൻ്റെ പ്രകാശത്തിലേക്ക് വരുന്നതിനായി. ആർ അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തുവോ; അവനെ അല്ലാഹു കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അവരതിൽ നിത്യവാസികളായിരിക്കും. സുഖാനുഭൂതികൾ അവസാനിക്കാത്ത സ്വർഗത്തിൽ അവനെ പ്രവേശിപ്പിച്ചതോടെ അല്ലാഹു അവൻ്റെ ഉപജീവനം ഏറ്റവും നല്ലതാക്കിയിരിക്കുന്നു.
12
അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍.(6) അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും അല്ലാഹു ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി.
അല്ലാഹു; അവനാകുന്നു ഏഴ് ആകാശങ്ങളെയും, അതു പോലെ ഏഴു ഭൂമികളെയും സൃഷ്ടിച്ചത്. അല്ലാഹുവിൻ്റെ മതപരവും പ്രാപഞ്ചികവുമായ കൽപ്പനകൾ അവക്കിടയിൽ ഇറങ്ങുന്നു. അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണെന്നും, അവന് ഒന്നും തന്നെ അസാധ്യമല്ലെന്നും നിങ്ങൾ അറിയുന്നതിന് വേണ്ടിയത്രെ അത്. അവൻ എല്ലാത്തിനെയും അവൻ്റെ അറിവ് കൊണ്ട് ചൂഴ്ന്നിരിക്കുന്നുവെന്നും, അവന് ആകാശഭൂമികളിൽ ഒന്നും തന്നെ അവ്യക്തമാവില്ലെന്നും നിങ്ങൾ അറിയുന്നതിന് വേണ്ടി.