Wednesday, 12 August 2026 Hijri: 01:26:47 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

ഫാതിർ فاطر Fatir

Surah 35 മക്കിയ്യ • مكية • Makkiyah 45 ആയത്തുകൾ • 45 Ayahs

സൂറത്ത് ഫാതിർ (Fatir)യിലെ 45 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Fatir.

1

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ(1) ദൂതന്‍മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തുതി. സൃഷ്ടിയില്‍ താന്‍ ഉദ്ദേശിക്കുന്നത് അവന്‍ അധികമാക്കുന്നു.(2) തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.

ٱلۡحَمۡدُ لِلَّهِ فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ جَاعِلِ ٱلۡمَلَٰٓئِكَةِ رُسُلًا أُوْلِيٓ أَجۡنِحَةٖ مَّثۡنَىٰ وَثُلَٰثَ وَرُبَٰعَۚ يَزِيدُ فِي ٱلۡخَلۡقِ مَا يَشَآءُۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝١
തഫ്സീർആയത്ത് 1
ഒരു മുൻമാതൃകയുമില്ലാതെ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച അല്ലാഹുവിന് സർവ്വസ്തുതിയും. അല്ലാഹുവിൻ്റെ പ്രാപഞ്ചികമായ തീരുമാനങ്ങൾ നടപ്പിലാക്കുന്ന ദൂതന്മാരെ മലക്കുകളിൽ നിന്ന് നിശ്ചയിച്ചവനാണവൻ. അവരിൽ ചിലർ നബിമാർക്ക് അല്ലാഹുവിൻ്റെ സന്ദേശം എത്തിച്ചു കൊടുക്കുന്നവരുമാണ്. ഏൽപ്പിക്കപ്പെട്ട കാര്യം നിർവ്വഹിക്കാൻ കഴിയുന്ന വിധം അവനവർക്ക് ശക്തി നൽകുകയും ചെയ്തു. അവരിൽ രണ്ട് ചിറകുള്ളവരും മൂന്നും നാലും ചിറകുകളുള്ളവരുമുണ്ട്. തങ്ങളോട് കൽപ്പിക്കപ്പെട്ട കാര്യം നടപ്പിൽ വരുത്തുന്നതിനായി അവ ഉപയോഗിച്ചു കൊണ്ട് അവർ പറക്കുന്നു. അല്ലാഹു തൻ്റെ സൃഷ്ടികളിൽ അവൻ ഉദ്ദേശിക്കുന്ന പോലെ -അവയവമോ ഭംഗിയോ ശബ്ദമോ- വർദ്ധിപ്പിച്ചു നൽകുന്നു. തീർച്ചയായും അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാകുന്നു. അവന് യാതൊന്നും അസാധ്യമാവുകയില്ല.
Source : QUL
2

അല്ലാഹു മനുഷ്യര്‍ക്ക് വല്ല കാരുണ്യവും തുറന്നുകൊടുക്കുന്ന പക്ഷം അത് പിടിച്ചു വെക്കാനാരുമില്ല. അവന്‍ വല്ലതും പിടിച്ച് വെക്കുന്ന പക്ഷം അതിന് ശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല. അവനത്രെ പ്രതാപിയും യുക്തിമാനും.

مَّا يَفۡتَحِ ٱللَّهُ لِلنَّاسِ مِن رَّحۡمَةٖ فَلَا مُمۡسِكَ لَهَاۖ وَمَا يُمۡسِكۡ فَلَا مُرۡسِلَ لَهُۥ مِنۢ بَعۡدِهِۦۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝٢
തഫ്സീർആയത്ത് 2
തീർച്ചയായും എല്ലാ വസ്തുക്കളുടെയും താക്കോലുകൾ അല്ലാഹുവിൻ്റെ പക്കലാണ്. അല്ലാഹു അവൻ്റെ അനുഗ്രഹമായി വല്ല ഉപജീവനമോ സന്മാർഗമോ സൗഭാഗ്യമോ മറ്റോ മനുഷ്യർക്ക് തുറന്നു നൽകിയാൽ അത് തടുത്തു വെക്കാൻ സാധിക്കുന്ന ഒരാളുമില്ല. അതിൽ വല്ലതും അല്ലാഹു പിടിച്ചു വെച്ചാൽ അത് അല്ലാഹു തടഞ്ഞു വെച്ചതിന് ശേഷം തുറന്നു കൊടുക്കാനും ആരുമില്ല. അവനാകുന്നു ഒരാൾക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ സൃഷ്ടിപ്പിലും വിധിയിലും നിയന്ത്രണത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം).
Source : QUL
3

മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും(3) നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്‌?

يَٰٓأَيُّهَا ٱلنَّاسُ ٱذۡكُرُواْ نِعۡمَتَ ٱللَّهِ عَلَيۡكُمۡۚ هَلۡ مِنۡ خَٰلِقٍ غَيۡرُ ٱللَّهِ يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِۚ لَآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُؤۡفَكُونَ ۝٣
തഫ്സീർആയത്ത് 3
ഹേ ജനങ്ങളേ! അല്ലാഹു നിങ്ങൾക്ക് ചെയ്തു തന്ന അനുഗ്രഹങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ കൊണ്ടും നാവുകൾ കൊണ്ടും ശരീരാവയവങ്ങൾ കൊണ്ട് (സൽകർമ്മങ്ങൾ) പ്രവർത്തിച്ചും സ്മരിക്കുക. ആകാശത്ത് നിന്ന് നിങ്ങൾക്ക് മേൽ വർഷിപ്പിക്കുന്ന മഴയിലൂടെയും, ഭൂമിയിൽ മുളപ്പിച്ചു നൽകിയ ഫലവർഗങ്ങളിലൂടെയും കൃഷിയിലൂടെയും മറ്റും നിങ്ങൾക്ക് ഉപജീവനം നൽകുന്നവനായി അല്ലാഹുവല്ലാത്ത മറ്റൊരു സ്രഷ്ടാവുണ്ടോ?! ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരും തന്നെയില്ല. അപ്പോൾ അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്യുന്നത് എന്നതെല്ലാം (അറിഞ്ഞതിന്) ശേഷം എങ്ങനെയാണ് നിങ്ങൾ ഈ സത്യത്തിൽ നിന്ന് വഴിതിരിച്ചു വിടപ്പെടുകയും, അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുകയും, അവന് പങ്കുകാരുണ്ടെന്ന് ജൽപ്പിക്കുകയും ചെയ്യുക?!
Source : QUL
4

അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കില്‍ നിനക്ക് മുമ്പും ദൂതന്‍മാര്‍ നിഷേധിച്ചു തള്ളപ്പെട്ടിട്ടുണ്ട്‌. അല്ലാഹുവിങ്കലേക്കാണ് കാര്യങ്ങള്‍ മടക്കപ്പെടുന്നത്‌.

وَإِن يُكَذِّبُوكَ فَقَدۡ كُذِّبَتۡ رُسُلٞ مِّن قَبۡلِكَۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ ۝٤
തഫ്സീർആയത്ത് 4
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സമൂഹം താങ്കളെ നിഷേധിച്ചു തള്ളുന്നുവെങ്കിൽ അതിൽ താങ്കൾ ക്ഷമ കൈക്കൊള്ളുക. സ്വന്തം നാട്ടുകാരാൽ നിഷേധിച്ചു തള്ളപ്പെട്ട ആദ്യത്തെ ദൂതരല്ല താങ്കൾ. ഇതിന് മുൻപ് ആദിനെയും ഥമൂദിനെയും ലൂത്വിൻ്റെ ജനതയെയും പോലുള്ളവർ അവരുടെ ദൂതന്മാരെ നിഷേധിച്ചു തള്ളിയിട്ടുണ്ട്. അല്ലാഹുവിലേക്ക് മാത്രമാകുന്നു എല്ലാ കാര്യങ്ങളും മടക്കപ്പെടുന്നത്. അങ്ങനെ നിഷേധികളെ അവൻ നശിപ്പിക്കുകയും, അല്ലാഹുവിൻ്റെ ദൂതരെയും മുഅ്മിനുകളെയും അവൻ സഹായിക്കുകയും ചെയ്യും.
Source : QUL
5

മനുഷ്യരേ, തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.

يَٰٓأَيُّهَا ٱلنَّاسُ إِنَّ وَعۡدَ ٱللَّهِ حَقّٞۖ فَلَا تَغُرَّنَّكُمُ ٱلۡحَيَوٰةُ ٱلدُّنۡيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلۡغَرُورُ ۝٥
തഫ്സീർആയത്ത് 5
ഹേ ജനങ്ങളേ! തീർച്ചയായും അല്ലാഹു വാഗ്ദാനം ചെയ്ത പുനരുത്ഥാനവും അന്ത്യനാളിലെ പ്രതിഫലവുമെല്ലാം സത്യമാകുന്നു; യാതൊരു സംശയവും അതിലില്ല. ഐഹിക ജീവിതത്തിൻ്റെ സുഖസൗകര്യങ്ങളും ദേഹേഛകളും സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് ഈ ദിവസത്തിനായി തയ്യാറെടുക്കുന്നതിൽ നിന്നും നിങ്ങളെ വഞ്ചിതരാക്കാതിരിക്കട്ടെ! അസത്യത്തെ അലങ്കരിച്ചു കാണിച്ചു തന്നു കൊണ്ടും, ഇഹലോകത്തിലേക്ക് ചായിച്ചു കൊണ്ടും പിശാചും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ!
Source : QUL
6

തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്‍റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടി മാത്രമാണ്‌.

إِنَّ ٱلشَّيۡطَٰنَ لَكُمۡ عَدُوّٞ فَٱتَّخِذُوهُ عَدُوًّاۚ إِنَّمَا يَدۡعُواْ حِزۡبَهُۥ لِيَكُونُواْ مِنۡ أَصۡحَٰبِ ٱلسَّعِيرِ ۝٦
തഫ്സീർആയത്ത് 6
ഹേ ജനങ്ങളേ! പിശാച് നിങ്ങളോട് അവസാനിക്കാത്ത ശത്രുതയുള്ള, കടുത്ത ശത്രുവാകുന്നു. അതിനാൽ അവനോട് എതിരിട്ടു നിന്നു കൊണ്ട് ഒരു ശത്രുവായി തന്നെ നിങ്ങളവനെ സ്വീകരിക്കുക. പിശാച് അവൻ്റെ അനുയായികളെ ക്ഷണിക്കുന്നത് അല്ലാഹുവിനെ നിഷേധിക്കാനും, അങ്ങനെ അന്ത്യനാളിൽ കത്തിജ്വലിക്കുന്ന നരകത്തിൽ കടന്നെരിയുക എന്ന പര്യവസാനത്തിലേക്ക് അവർ എത്തുവാനുമാകുന്നു.
Source : QUL
7

അവിശ്വസിച്ചവരാരോ അവര്‍ക്കു കഠിനശിക്ഷയുണ്ട്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്.‌

ٱلَّذِينَ كَفَرُواْ لَهُمۡ عَذَابٞ شَدِيدٞۖ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٌ ۝٧
തഫ്സീർആയത്ത് 7
പിശാചിനെ പിൻപറ്റിക്കൊണ്ട് അല്ലാഹുവിനെ നിഷേധിച്ചവർക്ക് ശക്തമായ ശിക്ഷയുണ്ട്. അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാകട്ടെ; തങ്ങളുടെ തെറ്റുകൾക്ക് അല്ലാഹുവിൽ നിന്നുള്ള പാപമോചനവും, അവനിൽ നിന്നുള്ള മഹത്തരമായ പ്രതിഫലവും -അതായത് സ്വർഗം- അവർക്കുണ്ട്.
Source : QUL
8

എന്നാല്‍ തന്‍റെ ദുഷ്പ്രവൃത്തികള്‍ അലംകൃതമായി തോന്നിക്കപ്പെടുകയും, അങ്ങനെ അത് നല്ലതായി കാണുകയും ചെയ്തവന്‍റെ കാര്യമോ? അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നതാണ്‌. അതിനാല്‍ അവരെപ്പറ്റിയുള്ള കൊടുംഖേദം നിമിത്തം നിന്‍റെ പ്രാണന്‍ പോകാതിരിക്കട്ടെ. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു.

أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنٗاۖ فَإِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهۡدِي مَن يَشَآءُۖ فَلَا تَذۡهَبۡ نَفۡسُكَ عَلَيۡهِمۡ حَسَرَٰتٍۚ إِنَّ ٱللَّهَ عَلِيمُۢ بِمَا يَصۡنَعُونَ ۝٨
തഫ്സീർആയത്ത് 8
തീർച്ചയായും, പിശാച് ഒരുവൻ്റെ മോശം പ്രവർത്തനം നല്ലതായി തോന്നിപ്പിച്ചു നൽകുകയും, അങ്ങനെ അത് നല്ലതാണെന്ന് ധരിക്കുകയും ചെയ്തവൻ; അല്ലാഹു സത്യം അലങ്കൃതമാക്കി നൽകുകയും, അത് സത്യമാണെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്തവനെ പോലെയല്ല അവൻ. തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുകയും, അവൻ ഉദ്ദേശിക്കുന്നവരെ സത്യവഴിയിലാക്കുകയും ചെയ്യുന്നു. അവനെ നിർബന്ധിക്കാൻ കഴിയുന്ന ആരുമില്ല. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- വഴികേടിലായവരുടെ പിഴവ് കണ്ടുള്ള സങ്കടത്താൽ താങ്കൾ സ്വന്തത്തെ നശിപ്പിക്കരുത്. അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെ കുറിച്ച് നന്നായി അറിയുന്നവനാകുന്നു. അവരുടെ പ്രവർത്തനങ്ങളിൽ നിന്ന് ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.
Source : QUL
9

അല്ലാഹുവാണ് കാറ്റുകളെ അയച്ചവന്‍. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ട് പോകുകയും, അതുമുഖേന ഭൂമിയെ അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാകുന്നു ഉയിര്‍ത്തെഴുന്നേല്‍പ്‌.

وَٱللَّهُ ٱلَّذِيٓ أَرۡسَلَ ٱلرِّيَٰحَ فَتُثِيرُ سَحَابٗا فَسُقۡنَٰهُ إِلَىٰ بَلَدٖ مَّيِّتٖ فَأَحۡيَيۡنَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَاۚ كَذَٰلِكَ ٱلنُّشُورُ ۝٩
തഫ്സീർആയത്ത് 9
അല്ലാഹുവാകുന്നു കാറ്റിനെ അയച്ചവൻ. അങ്ങനെ ആ കാറ്റ് മേഘങ്ങളെ ഇളക്കി വിടുകയും, ആ മേഘങ്ങളെ ചെടികളില്ലാത്ത ഒരു നാട്ടിലേക്ക് നാം തെളിക്കുകയും ചെയ്തു. അങ്ങനെ അതിലെ വെള്ളം കൊണ്ട് ഉണങ്ങിക്കിടന്നിരുന്ന ഭൂമിയെ നാം ജീവനുള്ളതാക്കുകയും, അതിൽ ചെടികൾ മുളപ്പിക്കുകയും ചെയ്തു. നിർജ്ജീവമായി കിടന്ന ഈ ഭൂമിയെ അതിന് ശേഷം അതിൽ മുളച്ചു പൊന്തിയ ചെടികളിലൂടെ ജീവനുള്ളതാക്കിയതു പോലെയായിരിക്കും അന്ത്യനാളിൽ മരിച്ചവർ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക.
Source : QUL
10

ആരെങ്കിലും പ്രതാപം ആഗ്രഹിക്കുന്നുവെങ്കില്‍ പ്രതാപമെല്ലാം അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു.(4) അവങ്കലേക്കാണ് ഉത്തമ വചനങ്ങള്‍ കയറിപോകുന്നത്‌.(5) നല്ല പ്രവര്‍ത്തനത്തെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ദുഷിച്ച തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതാരോ അവര്‍ക്ക് കഠിനശിക്ഷയുണ്ട്‌. അത്തരക്കാരുടെ തന്ത്രം നാശമടയുക തന്നെ ചെയ്യും.

مَن كَانَ يُرِيدُ ٱلۡعِزَّةَ فَلِلَّهِ ٱلۡعِزَّةُ جَمِيعًاۚ إِلَيۡهِ يَصۡعَدُ ٱلۡكَلِمُ ٱلطَّيِّبُ وَٱلۡعَمَلُ ٱلصَّٰلِحُ يَرۡفَعُهُۥۚ وَٱلَّذِينَ يَمۡكُرُونَ ٱلسَّيِّـَٔاتِ لَهُمۡ عَذَابٞ شَدِيدٞۖ وَمَكۡرُ أُوْلَٰٓئِكَ هُوَ يَبُورُ ۝١٠
തഫ്സീർആയത്ത് 10
ആരെങ്കിലും ഇഹലോകത്തോ പരലോകത്തോ പ്രതാപം ഉദ്ദേശിക്കുന്നെങ്കിൽ അല്ലാഹുവിൽ നിന്നല്ലാതെ അതവൻ തേടാതിരിക്കട്ടെ! കാരണം, അല്ലാഹുവിന് മാത്രമാകുന്നു ഇഹപരലോകങ്ങളിലെ പ്രതാപം മുഴുവനുമുള്ളത്. അവനെ കുറിച്ചുള്ള നല്ല ദിക്റുകൾ (അല്ലാഹുവിനെ സ്മരിക്കുന്ന വാക്കുകൾ) അവനിലേക്ക് കയറിപ്പോകുന്നു. അടിമകളുടെ സൽപ്രവർത്തനങ്ങൾ അവയെ അല്ലാഹുവിലേക്ക് ഉയർത്തുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ ദൂതരെ -ﷺ- കൊലപ്പെടുത്താനുള്ള ശ്രമങ്ങൾ പോലെ, കുതന്ത്രങ്ങൾ മെനഞ്ഞുണ്ടാക്കുന്നവർ; അവർക്ക് കടുത്ത ശിക്ഷയുണ്ട്. (അല്ലാഹുവിനെ) നിഷേധിച്ച അക്കൂട്ടരുടെ തന്ത്രങ്ങൾ നിഷ്ഫലമാവുകയും നശിക്കുകയും ചെയ്യും. അവരുടെ ഒരുദ്ദേശവും ഫലവത്താവുകയില്ല.
Source : QUL
11

അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജകണത്തില്‍ നിന്നും സൃഷ്ടിച്ചു. പിന്നെ അവന്‍ നിങ്ങളെ ഇണകളാക്കി. അവന്‍റെ അറിവനുസരിച്ചല്ലാതെ ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല. ഒരു ദീര്‍ഘായുസ്സ് നല്‍കപ്പെട്ട ആള്‍ക്കും ആയുസ്സ് നീട്ടികൊടുക്കപ്പെടുന്നതോ അയാളുടെ ആയുസ്സില്‍ കുറവ് വരുത്തപ്പെടുന്നതോ ഒരു രേഖയില്‍ ഉള്ളത് അനുസരിച്ചല്ലാതെ നടക്കുന്നില്ല. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു.

وَٱللَّهُ خَلَقَكُم مِّن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ جَعَلَكُمۡ أَزۡوَٰجٗاۚ وَمَا تَحۡمِلُ مِنۡ أُنثَىٰ وَلَا تَضَعُ إِلَّا بِعِلۡمِهِۦۚ وَمَا يُعَمَّرُ مِن مُّعَمَّرٖ وَلَا يُنقَصُ مِنۡ عُمُرِهِۦٓ إِلَّا فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ ۝١١
തഫ്സീർആയത്ത് 11
അല്ലാഹു; അവനാകുന്നു നിങ്ങളുടെ പിതാവായ ആദമിനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചത്. ശേഷം, നിങ്ങളെ അവൻ ഒരു ബീജകണത്തിൽ നിന്ന് സൃഷ്ടിച്ചു. ശേഷം, അവൻ നിങ്ങളെ പുരുഷന്മാരും സ്ത്രീകളുമാക്കുകയും നിങ്ങൾ പരസ്പരം വിവാഹബന്ധത്തിലേർപ്പെടുകയും ചെയ്യുന്നു. അല്ലാഹു അറിയാതെ ഏതൊരു സ്ത്രീയും ഒരു ഗർഭസ്ഥശിശുവിനെ ഗർഭം ധരിക്കുകയോ, കുഞ്ഞിനെ പ്രസവിക്കുകയോ ചെയ്യുന്നില്ല. അവന് അതിൽ ഒരു കാര്യവും മറഞ്ഞു പോവുകയില്ല. ലൗഹുൽ മഹ്ഫൂദ്വ് എന്ന ഏടിൽ രേഖപ്പെടുത്തപ്പെടാതെ അവൻ്റെ സൃഷ്ടികളിൽ ഒരാളുടെയും ആയുസ്സ് വർദ്ധിപ്പിക്കപ്പെടുകയോ കുറയുകയോ ചെയ്യില്ല. തീർച്ചയായും ഈ പറഞ്ഞതെല്ലാം -നിങ്ങളെ മണ്ണിൽ നിന്ന് സൃഷ്ടിച്ചതും, ഘട്ടംഘട്ടമായി നിങ്ങളെ ഉണ്ടാക്കിയതും, നിങ്ങളുടെ ആയുസ്സ് ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തിയതുമെല്ലാം- അല്ലാഹുവിന് വളരെ എളുപ്പമാണ്.
Source : QUL
12

രണ്ടു ജലാശയങ്ങള്‍ സമമാവുകയില്ല. ഒന്ന് കുടിക്കാന്‍ സുഖമുള്ള ഹൃദ്യമായ ശുദ്ധജലം, മറ്റൊന്ന് കയ്പുറ്റ ഉപ്പു വെള്ളവും. രണ്ടില്‍ നിന്നും നിങ്ങള്‍ പുത്തന്‍മാംസം(6) എടുത്ത് തിന്നുന്നു. നിങ്ങള്‍ക്ക് ധരിക്കുവാനുള്ള ആഭരണം (അതില്‍ നിന്ന്‌) പുറത്തെടുക്കുകയും ചെയ്യുന്നു.(7) അതിലൂടെ കപ്പലുകള്‍ കീറിക്കടന്നു പോകുന്നതും നിനക്ക് കാണാം. അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്നും നിങ്ങള്‍ തേടിപ്പിടിക്കുവാന്‍ വേണ്ടിയും നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടിയുമത്രെ അത്‌.

وَمَا يَسۡتَوِي ٱلۡبَحۡرَانِ هَٰذَا عَذۡبٞ فُرَاتٞ سَآئِغٞ شَرَابُهُۥ وَهَٰذَا مِلۡحٌ أُجَاجٞۖ وَمِن كُلّٖ تَأۡكُلُونَ لَحۡمٗا طَرِيّٗا وَتَسۡتَخۡرِجُونَ حِلۡيَةٗ تَلۡبَسُونَهَاۖ وَتَرَى ٱلۡفُلۡكَ فِيهِ مَوَاخِرَ لِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ ۝١٢
തഫ്സീർആയത്ത് 12
രണ്ട് ജലാശയങ്ങൾ സമമാവുകയില്ല. അതിലൊന്ന് ശുദ്ധമായ, അങ്ങേയറ്റം ഹൃദമായ, കുടിക്കാൻ എളുപ്പമുള്ള വെള്ളമുള്ളതാണ്. രണ്ടാമത്തേത് ഉപ്പും കയ്പ്പുമുള്ളതാണ്. കടുത്ത ഉപ്പ് കാരണത്താൽ അത് കുടിക്കാൻ കഴിയില്ല. ഈ രണ്ട് ജലാശയങ്ങളിൽ നിന്നും നിങ്ങൾ ശുദ്ധമായ മാംസം -അതായത് മത്സ്യം- ഭക്ഷിക്കുന്നു. അതിൽ നിന്ന് മുത്തുകളും പവിഴങ്ങളും നിങ്ങൾ പുറത്തെടുക്കുകയും, അലങ്കാരമായി അവ ധരിക്കുകയും ചെയ്യുന്നു. കച്ചവടത്തിലൂടെ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നിങ്ങൾ തേടിപ്പിടിക്കുന്നതിന് വേണ്ടി, മുന്നോട്ടും പിന്നോട്ടും കുതിക്കുന്ന കപ്പലുകൾ സമുദ്രത്തെ പിളർത്തി സഞ്ചരിക്കുന്നതും നിനക്ക് കാണാം. അല്ലാഹു നിങ്ങളുടെ മേൽ ചൊരിഞ്ഞ അവൻ്റെ ധാരാളക്കണക്കിന് അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി കാണിക്കുന്നതിന് വേണ്ടിയത്രെ ഇത്.
Source : QUL
13

രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്‍റെ നിയമത്തിന്‌) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.

يُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيۡلِ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمّٗىۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ لَهُ ٱلۡمُلۡكُۚ وَٱلَّذِينَ تَدۡعُونَ مِن دُونِهِۦ مَا يَمۡلِكُونَ مِن قِطۡمِيرٍ ۝١٣
തഫ്സീർആയത്ത് 13
അല്ലാഹു രാത്രിയെ പകലിൽ പ്രവേശിപ്പിക്കുകയും, അങ്ങനെ അതിൻ്റെ ദൈർഘ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പകലിനെ അവൻ രാത്രിയിൽ പ്രവേശിപ്പിക്കുകയും അതിൻ്റെ ദൈർഘ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സൂര്യനെയും ചന്ദ്രനെയും അവൻ കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവയോരോന്നും അല്ലാഹുവിന് അറിയാവുന്ന ഒരു അവധി വരെ -അന്ത്യനാൾ വരെ- സഞ്ചരിക്കുന്നു. ഇതെല്ലാം നിർണ്ണയിക്കുകയും, ഇവയെ സഞ്ചരിപ്പിക്കുകയും ചെയ്തവനാരോ; അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അധികാരം സർവ്വവും അവന് മാത്രമാകുന്നു. അവന് പുറമെ നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങൾ ഒരു ഈത്തപ്പനയുടെ കുരുവിൻ്റെ പാടയുടെ അത്ര പോലും അധീനപ്പെടുത്തുന്നവരല്ല. അപ്പോൾ എങ്ങനെയാണ് എനിക്ക് പുറമെ നിങ്ങൾ അവരെ ആരാധിക്കുക?!
Source : QUL
14

നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.

إِن تَدۡعُوهُمۡ لَا يَسۡمَعُواْ دُعَآءَكُمۡ وَلَوۡ سَمِعُواْ مَا ٱسۡتَجَابُواْ لَكُمۡۖ وَيَوۡمَ ٱلۡقِيَٰمَةِ يَكۡفُرُونَ بِشِرۡكِكُمۡۚ وَلَا يُنَبِّئُكَ مِثۡلُ خَبِيرٖ ۝١٤
തഫ്സീർആയത്ത് 14
നിങ്ങളുടെ ആരാധ്യന്മാരെ നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചാൽ അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയില്ല. അവ ജീവനില്ലാത്ത, കേൾവിയില്ലാത്ത നിർജ്ജീവ വസ്തുക്കൾ മാത്രമാണ്. ഇനി അവർ നിങ്ങളുടെ പ്രാർത്ഥന കേട്ടുവെന്ന് വെച്ചാൽ പോലും, അവ നിങ്ങൾക്കുത്തരം നൽകുകയില്ല. പരലോകത്ത് നിങ്ങളുടെ ശിർകിൽ നിന്ന് (ബഹുദൈവാരാധനയിൽ നിന്ന്) അവർ ഒഴിയുന്നതും, നിങ്ങൾ അവരെ ആരാധിച്ചതിനെ അവർ നിഷേധിക്കുന്നതുമാണ്. അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെക്കാൾ സത്യസന്ധമായി നിനക്ക് വിവരിച്ചു തരാൻ മറ്റാരുമില്ല.
Source : QUL
15

മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു.

۞ يَٰٓأَيُّهَا ٱلنَّاسُ أَنتُمُ ٱلۡفُقَرَآءُ إِلَى ٱللَّهِۖ وَٱللَّهُ هُوَ ٱلۡغَنِيُّ ٱلۡحَمِيدُ ۝١٥
തഫ്സീർആയത്ത് 15
അല്ലയോ ജനങ്ങളേ! നിങ്ങളുടെ സർവ്വ വിഷയങ്ങളിലും എല്ലാ അവസ്ഥകളിലും അല്ലാഹുവിലേക്ക് ആവശ്യക്കാരാകുന്നു നിങ്ങൾ. അല്ലാഹു; അവനാകട്ടെ നിങ്ങളുടെ ഒരു സഹായവും ആവശ്യമില്ലാത്ത മഹാധന്യതയുള്ളവനും (ഗനിയ്യ്), ഇഹലോകത്തും പരലോകത്തും തൻ്റെ ദാസന്മാർക്ക് നിർണയിക്കുന്നതിലെല്ലാം സ്തുത്യർഹനുമാകുന്നു (ഹമീദ്).
Source : QUL
16

അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവന്‍ നീക്കം ചെയ്യുകയും, പുതിയൊരു സൃഷ്ടിയെ അവന്‍ കൊണ്ടുവരുകയും ചെയ്യുന്നതാണ്‌.

إِن يَشَأۡ يُذۡهِبۡكُمۡ وَيَأۡتِ بِخَلۡقٖ جَدِيدٖ ۝١٦
തഫ്സീർആയത്ത് 16
നിങ്ങളെ നശിപ്പിക്കുന്ന നിലയിലുള്ള ഒരു വിപത്ത് കൊണ്ട് നിങ്ങളെ തുടച്ചു നീക്കാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ അപ്രകാരം ചെയ്യുമായിരുന്നു. നിങ്ങൾക്ക് പകരം അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു പുതിയ സൃഷ്ടിയെ അവൻ കൊണ്ടു വരുകയും, അവർ അല്ലാഹുവിൽ ഒന്നും തന്നെ പങ്കുചേർക്കാതിരിക്കുകയും ചെയ്യുമായിരുന്നു.
Source : QUL
17

അത് അല്ലാഹുവിന് പ്രയാസമുള്ള കാര്യമല്ല.

وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٖ ۝١٧
തഫ്സീർആയത്ത് 17
നിങ്ങളെ നശിപ്പിച്ചു കൊണ്ട് തുടച്ചു നീക്കുകയും, പുതിയൊരു സൃഷ്ടിയെ കൊണ്ടു വരികയും ചെയ്യുക എന്നത് അല്ലാഹുവിന് അസാധ്യമായ കാര്യമേയല്ല.
Source : QUL
18

പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരം കൊണ്ട് ഞെരുങ്ങുന്ന ഒരാള്‍ തന്‍റെ ചുമട് താങ്ങുവാന്‍ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതില്‍ നിന്ന് ഒട്ടും തന്നെ ഏറ്റെടുക്കപ്പെടുകയുമില്ല.(8) (വിളിക്കുന്നത്‌) അടുത്ത ബന്ധുവിനെയാണെങ്കില്‍ പോലും. തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ വിധത്തില്‍ തന്നെ ഭയപ്പെടുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ നിന്‍റെ താക്കീത് ഫലപ്പെടുകയുള്ളൂ. വല്ലവനും വിശുദ്ധി പാലിക്കുന്ന പക്ഷം തന്‍റെ സ്വന്തം നന്‍മക്കായി തന്നെയാണ് അവന്‍ വിശുദ്ധി പാലിക്കുന്നത്. അല്ലാഹുവിങ്കലേക്കാണ് മടക്കം

وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ وَإِن تَدۡعُ مُثۡقَلَةٌ إِلَىٰ حِمۡلِهَا لَا يُحۡمَلۡ مِنۡهُ شَيۡءٞ وَلَوۡ كَانَ ذَا قُرۡبَىٰٓۗ إِنَّمَا تُنذِرُ ٱلَّذِينَ يَخۡشَوۡنَ رَبَّهُم بِٱلۡغَيۡبِ وَأَقَامُواْ ٱلصَّلَوٰةَۚ وَمَن تَزَكَّىٰ فَإِنَّمَا يَتَزَكَّىٰ لِنَفۡسِهِۦۚ وَإِلَى ٱللَّهِ ٱلۡمَصِيرُ ۝١٨
തഫ്സീർആയത്ത് 18
പാപം ചെയ്ത ഒരാളും തന്നെ മറ്റൊരു പാപിയുടെ തിന്മ ഏറ്റെടുക്കുകയില്ല. മറിച്ച്, ഓരോ പാപികളും അവരവരുടെ തിന്മകൾ മാത്രമാണ് ഏറ്റെടുക്കുക. തൻ്റെ തിന്മകളുടെ ഭാരം വഹിക്കുന്ന ഏതെങ്കിലുമൊരാൾ അവൻ്റെ തിന്മകളിൽ നിന്ന് എന്തെങ്കിലുമൊന്ന് ഏറ്റെടുക്കാനായി മറ്റൊരാളെ വിളിച്ചാലും, അതിൽ നിന്ന് ഒന്നും തന്നെ ഏറ്റെടുക്കപ്പെടുകയില്ല. അവൻ്റെ കുടുംബത്തിൽ പെട്ടവരെയാണ് അങ്ങനെ വിളിച്ചതെങ്കിലും (അവർ ഏറ്റെടുക്കാൻ തയ്യാറാവുകയില്ല). അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായി ഭയപ്പെടുകയും, നിസ്കാരം അതിൻ്റെ പരിപൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുകയും ചെയ്യുന്നവരെയാണ് താങ്കൾ അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് ഭയപ്പെടുത്തേണ്ടത്. കാരണം, അവരേ താങ്കളുടെ താക്കീതിൽ നിന്ന് പാഠമുൾക്കൊള്ളുകയുള്ളൂ. ആരെങ്കിലും തിന്മകളിൽ നിന്ന് സ്വയം പരിശുദ്ധി നേടിയാൽ അവൻ സ്വന്തത്തിന് വേണ്ടിയാണ് പരിശുദ്ധി നേടുന്നത്. കാരണം, അതിൻ്റെ ഗുണഫലങ്ങളെല്ലാം അവന് തന്നെയാണ് ലഭിക്കുക. തീർച്ചയായും, അല്ലാഹു അവൻ്റെ നന്മകളിൽ നിന്ന് ധന്യനാണ്. അന്ത്യനാളിൽ വിചാരണക്കും പ്രതിഫലത്തിനുമായി അല്ലാഹുവിങ്കലേക്ക് തന്നെയാണ് മടക്കം.
Source : QUL
19

അന്ധനും കാഴ്ചയുള്ളവനും സമമാവുകയില്ല.

وَمَا يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُ ۝١٩
തഫ്സീർആയത്ത് 19
അന്ധനും കാഴ്ചയുള്ളവനും സമമാകില്ല എന്നതു പോലെ (അല്ലാഹുവിൽ) വിശ്വസിച്ചവനും നിഷേധിച്ചവനും തുല്യമാകില്ല.
Source : QUL
20

ഇരുളുകളും വെളിച്ചവും (സമമാവുകയില്ല.)

وَلَا ٱلظُّلُمَٰتُ وَلَا ٱلنُّورُ ۝٢٠
തഫ്സീർആയത്ത് 20
ഇരുളുകളും വെളിച്ചവും സമമാകില്ലെന്നതു പോലെ, (അല്ലാഹുവിലുള്ള) വിശ്വാസവും നിഷേധവും തുല്യമാകില്ല.
Source : QUL
21

തണലും ചൂടുള്ള വെയിലും (സമമാവുകയില്ല.)

وَلَا ٱلظِّلُّ وَلَا ٱلۡحَرُورُ ۝٢١
തഫ്സീർആയത്ത് 21
തണലും ചൂടുള്ള കാറ്റും സമമാവില്ലെന്ന പോലെ, സ്വർഗവും നരകവും അവയുടെ അനുഭവങ്ങളും തുല്യമാവുകയില്ല.
Source : QUL
22

ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.

وَمَا يَسۡتَوِي ٱلۡأَحۡيَآءُ وَلَا ٱلۡأَمۡوَٰتُۚ إِنَّ ٱللَّهَ يُسۡمِعُ مَن يَشَآءُۖ وَمَآ أَنتَ بِمُسۡمِعٖ مَّن فِي ٱلۡقُبُورِ ۝٢٢
തഫ്സീർആയത്ത് 22
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവില്ലെന്ന പോലെ, (അല്ലാഹുവിൽ) വിശ്വസിച്ചവരും നിഷേധിച്ചവരും തുല്യരാവുകയില്ല. തീർച്ചയായും, നേർമാർഗത്തിലാകണമെന്ന് അല്ലാഹു ഉദ്ദേശിച്ചവരെ അവൻ (സത്യം) കേൾപ്പിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! ഖബ്റുകളിൽ കിടക്കുന്ന മരിച്ചവർക്ക് സമാനരായ കാഫിറുകളെ താങ്കൾക്ക് കേൾപ്പിക്കാനാവില്ല.
Source : QUL
23

നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു.

إِنۡ أَنتَ إِلَّا نَذِيرٌ ۝٢٣
തഫ്സീർആയത്ത് 23
അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് അവരെ താക്കീത് ചെയ്യുന്ന ഒരു താക്കീതുകാരൻ മാത്രമാകുന്നു താങ്കൾ.
Source : QUL
24

തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവും കൊണ്ടാണ്‌. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്‌. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.

إِنَّآ أَرۡسَلۡنَٰكَ بِٱلۡحَقِّ بَشِيرٗا وَنَذِيرٗاۚ وَإِن مِّنۡ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٞ ۝٢٤
തഫ്സീർആയത്ത് 24
അല്ലാഹുവിൻ്റെ റസൂലേ! അങ്ങയെ നാം അയച്ചിരിക്കുന്നത് യാതൊരു സംശയവുമില്ലാത്ത സത്യവുമായാണ്. അല്ലാഹു (അവനിൽ) വിശ്വസിച്ചവർക്ക് ഒരുക്കി വെച്ചിരിക്കുന്ന മാന്യമായ പ്രതിഫലത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നവനും, (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവൻ ഒരുക്കി വെച്ചിരിക്കുന്ന വേദനാജനകമായ ശിക്ഷയെ കുറിച്ച് താക്കീത് നൽകുന്നവനുമായി കൊണ്ട്. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് നൽകുന്ന ഒരു ദൂതൻ അല്ലാഹുവിൽ നിന്ന് വന്നെത്താത്ത മുൻകഴിഞ്ഞ ഒരു സമൂഹവും ഉണ്ടായിട്ടില്ല.
Source : QUL
25

അവര്‍ നിന്നെ നിഷേധിച്ചു തള്ളുന്നുവെങ്കില്‍ അവര്‍ക്ക് മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്‌. അവരിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും, ന്യായപ്രമാണങ്ങളും, വെളിച്ചം നല്‍കുന്ന ഗ്രന്ഥവും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി.

وَإِن يُكَذِّبُوكَ فَقَدۡ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ وَبِٱلزُّبُرِ وَبِٱلۡكِتَٰبِ ٱلۡمُنِيرِ ۝٢٥
തഫ്സീർആയത്ത് 25
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സമൂഹം താങ്കളെ കളവാക്കുന്നെങ്കിൽ അതിൽ താങ്കൾ ക്ഷമ കൈക്കൊള്ളുക. തൻ്റെ സമൂഹത്താൽ കളവാക്കപ്പെട്ട ആദ്യത്തെ റസൂലല്ല താങ്കൾ. ഇവർക്ക് മുൻപുള്ള സമുദായങ്ങളും അവരുടെ ദൂതന്മാരെ നിഷേധിച്ചിട്ടുണ്ട്. ആദും ഥമൂദും ലൂത്വിൻ്റെ ജനതയും ഉദാഹരണം. അവരിലേക്കെല്ലാം അവരുടെ ദൂതന്മാർ തങ്ങളുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന അല്ലാഹുവിൽ നിന്നുള്ള വ്യക്തമായ തെളിവുകളുമായി ചെന്നിട്ടുണ്ട്. ആ ദൂതന്മാർ (വേദഗ്രന്ഥങ്ങളുടെ) ഏടുകളും, ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യുന്നവർക്ക് വെളിച്ചം വീശുന്ന ഗ്രന്ഥവുമായും അവരിലേക്ക് ചെന്നിട്ടുണ്ട്.
Source : QUL
26

പിന്നീട് നിഷേധിച്ചവരെ ഞാന്‍ പിടികൂടി. അപ്പോള്‍ എന്‍റെ രോഷം എങ്ങനെയുള്ളതായിരുന്നു!

ثُمَّ أَخَذۡتُ ٱلَّذِينَ كَفَرُواْۖ فَكَيۡفَ كَانَ نَكِيرِ ۝٢٦
തഫ്സീർആയത്ത് 26
എന്നാൽ അതെല്ലാമുണ്ടായിട്ടും അവർ അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും അവിശ്വസിച്ചു. അവർ അല്ലാഹുവിൽ നിന്ന് കൊണ്ടു വന്നതിനെ അവർ സത്യപ്പെടുത്തിയില്ല. അപ്പോൾ ഞാൻ നിഷേധിച്ചവരെ നശിപ്പിച്ചു. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- ഞാൻ അവരെ നശിപ്പിച്ച വേളയിൽ എങ്ങനെയുണ്ടായിരുന്നു അവരോടുള്ള എൻ്റെ എതിർപ്പെന്ന് താങ്കൾ ആലോചിച്ചു നോക്കുക!
Source : QUL
27

നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വ്വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍.(9) കറുത്തിരുണ്ടവയുമുണ്ട്‌.

أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجۡنَا بِهِۦ ثَمَرَٰتٖ مُّخۡتَلِفًا أَلۡوَٰنُهَاۚ وَمِنَ ٱلۡجِبَالِ جُدَدُۢ بِيضٞ وَحُمۡرٞ مُّخۡتَلِفٌ أَلۡوَٰنُهَا وَغَرَابِيبُ سُودٞ ۝٢٧
തഫ്സീർആയത്ത് 27
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു ആകാശത്ത് നിന്ന് മഴവെള്ളം വർഷിക്കുകയും, അങ്ങനെ വൃക്ഷങ്ങളെ നാം ആ വെള്ളം കുടിപ്പിക്കുകയും, അതു മൂലം വ്യത്യസ്ത വർണ്ണങ്ങളിലുള്ള -ചുവപ്പും പച്ചയും മഞ്ഞയും മറ്റുമെല്ലാം നിറങ്ങളുള്ള- ഫലവർഗങ്ങൾ നാം പുറത്തു കൊണ്ടു വരികയും ചെയ്തു. പർവ്വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതും, ഇരുണ്ട കറുപ്പുള്ളതുമായ വഴികൾ.
Source : QUL
28

മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്‌.(10) അല്ലാഹുവെ ഭയപ്പെടുന്നത് അവന്‍റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു.(11) തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.

وَمِنَ ٱلنَّاسِ وَٱلدَّوَآبِّ وَٱلۡأَنۡعَٰمِ مُخۡتَلِفٌ أَلۡوَٰنُهُۥ كَذَٰلِكَۗ إِنَّمَا يَخۡشَى ٱللَّهَ مِنۡ عِبَادِهِ ٱلۡعُلَمَٰٓؤُاْۗ إِنَّ ٱللَّهَ عَزِيزٌ غَفُورٌ ۝٢٨
തഫ്സീർആയത്ത് 28
മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും (ഒട്ടകം, പശു, ആട്) അതു പോലെ വ്യത്യസ്ത വർണ്ണങ്ങളുള്ളവയുണ്ട്. അല്ലാഹുവിൻ്റെ സ്ഥാനത്തെ ആദരിക്കുകയും അവനോട് ഭയഭക്തിയുണ്ടാവുകയും ചെയ്യുക അല്ലാഹുവിനെ അറിഞ്ഞവർ മാത്രമായിരിക്കും. കാരണം, അവർ അല്ലാഹുവിൻ്റെ വിശേഷണങ്ങളും അവൻ്റെ മതനിയമങ്ങളും അവൻ്റെ ശക്തിയുടെ തെളിവുകളും മനസ്സിലാക്കിയിരിക്കുന്നു. തീർച്ചയായും ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് അങ്ങേയറ്റം പൊറുത്തു നൽകുന്നവനുമാകുന്നു (ഗഫൂർ) അല്ലാഹു.
Source : QUL
29

തീര്‍ച്ചയായും അല്ലാഹുവിന്‍റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.

إِنَّ ٱلَّذِينَ يَتۡلُونَ كِتَٰبَ ٱللَّهِ وَأَقَامُواْ ٱلصَّلَوٰةَ وَأَنفَقُواْ مِمَّا رَزَقۡنَٰهُمۡ سِرّٗا وَعَلَانِيَةٗ يَرۡجُونَ تِجَٰرَةٗ لَّن تَبُورَ ۝٢٩
തഫ്സീർആയത്ത് 29
തീർച്ചയായും നമ്മുടെ ദൂതൻ്റെ മേൽ നാം അവതരിപ്പിച്ച, അല്ലാഹുവിൻ്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അതിലുള്ളത് അനുസരിച്ച് പ്രവർത്തിക്കുകയും, ഏറ്റവും നല്ല നിലക്ക് നിസ്കാരം പൂർത്തീകരിക്കുകയും, നാം ഉപജീവനമായി നൽകിയതിൽ നിന്ന് സകാത്തായും (നിർബന്ധദാനം) മറ്റും രഹസ്യമായും പരസ്യമായും ദാനം നൽകുകയും ചെയ്യുന്നവർ; അവർ തങ്ങളുടെ ഈ പ്രവർത്തനങ്ങൾ കൊണ്ട് പ്രതീക്ഷ വെക്കുന്നത് അല്ലാഹുവിങ്കലുള്ള -ഒരിക്കലും നഷ്ടം സംഭവിക്കാത്ത- ഒരു കച്ചവടമാകുന്നു.
Source : QUL
30

അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ അവന്‍ പൂര്‍ത്തിയാക്കി കൊടുക്കുവാനും അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവന്‍ അവര്‍ക്ക് കൂടുതലായി നല്‍കുവാനും വേണ്ടി. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമാകുന്നു.

لِيُوَفِّيَهُمۡ أُجُورَهُمۡ وَيَزِيدَهُم مِّن فَضۡلِهِۦٓۚ إِنَّهُۥ غَفُورٞ شَكُورٞ ۝٣٠
തഫ്സീർആയത്ത് 30
അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം അല്ലാഹു അവർക്ക് പൂർണ്ണമായി നൽകുന്നതിനും, തൻ്റെ ഔദാര്യത്തിൽ നിന്ന് അവർക്ക് വർദ്ധിപ്പിച്ചു നൽകുന്നതിനും വേണ്ടി. അവൻ അതിന് കഴിവുള്ളവനാകുന്നു. തീർച്ചയായും ഈ സ്വഭാവഗുണങ്ങളുള്ളവർക്ക് ധാരാളമായി പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരുടെ സൽകർമ്മങ്ങൾക്ക് അങ്ങേയറ്റം നന്ദിയുള്ളവനുമാണ് (ശകൂർ) അല്ലാഹു.
Source : QUL
31

നിനക്ക് നാം ബോധനം നല്‍കിയ ഗ്രന്ഥം തന്നെയാകുന്നു സത്യം. അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിട്ട്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു.

وَٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ مِنَ ٱلۡكِتَٰبِ هُوَ ٱلۡحَقُّ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِۗ إِنَّ ٱللَّهَ بِعِبَادِهِۦ لَخَبِيرُۢ بَصِيرٞ ۝٣١
തഫ്സീർആയത്ത് 31
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് നാം സന്ദേശമായി നൽകിയ ഈ ഗ്രന്ഥം; അത് തന്നെയാകുന്നു ഒരു സംശയവുമില്ലാത്ത സത്യം. മുൻകഴിഞ്ഞ വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതായി അല്ലാഹു അതിനെ അവതരിപ്പിച്ചിരിക്കുന്നു. തീർച്ചയായും, അല്ലാഹു തൻ്റെ ദാസന്മാരെ കുറിച്ച് സൂക്ഷ്മമായി കണ്ടറിയുന്നവനാകുന്നു. ഓരോ ജനതയിലേക്കുമുള്ള ദൂതന്മാർക്ക് അവരവരുടെ കാലഘട്ടത്തിൽ ആവശ്യമായത് അവൻ സന്ദേശമായി നൽകുന്നു.
Source : QUL
32

പിന്നീട് നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം തെരഞ്ഞെടുത്തവര്‍ക്ക് നാം വേദഗ്രന്ഥം അവകാശപ്പെടുത്തികൊടുത്തു. അവരുടെ കൂട്ടത്തില്‍ സ്വന്തത്തോട് അന്യായം ചെയ്തവരുണ്ട്‌. മദ്ധ്യനിലപാടുകാരും അവരിലുണ്ട്‌. അല്ലാഹുവിന്‍റെ അനുമതിയോടെ നന്‍മകളില്‍ മുൻകടന്നവരും അവരിലുണ്ട്‌. അതുതന്നെയാണ് മഹത്തായ അനുഗ്രഹം.

ثُمَّ أَوۡرَثۡنَا ٱلۡكِتَٰبَ ٱلَّذِينَ ٱصۡطَفَيۡنَا مِنۡ عِبَادِنَاۖ فَمِنۡهُمۡ ظَالِمٞ لِّنَفۡسِهِۦ وَمِنۡهُم مُّقۡتَصِدٞ وَمِنۡهُمۡ سَابِقُۢ بِٱلۡخَيۡرَٰتِ بِإِذۡنِ ٱللَّهِۚ ذَٰلِكَ هُوَ ٱلۡفَضۡلُ ٱلۡكَبِيرُ ۝٣٢
തഫ്സീർആയത്ത് 32
പിന്നീട് എല്ലാ ജനതകൾക്കും മേൽ നാം തിരഞ്ഞെടുത്ത മുഹമ്മദ് നബി -ﷺ- യുടെ സമൂഹത്തിന് ഖുർആൻ നാം നൽകി. അവരിൽ നിഷിദ്ധങ്ങൾ (ഹറാമുകൾ) പ്രവർത്തിച്ചു കൊണ്ടും, നിർബന്ധകർമ്മങ്ങൾ (വാജിബുകൾ) ഉപേക്ഷിച്ചും സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ചവരുണ്ട്. നിർബന്ധകർമ്മങ്ങൾ പ്രവർത്തിക്കുകയും നിഷിദ്ധങ്ങൾ ഉപേക്ഷിക്കുകയും ചെയ്തുവെങ്കിലും -ചില ഐഛികകർമ്മങ്ങൾ (സുന്നത്തുകൾ) ഉപേക്ഷിച്ചും വെറുക്കപ്പെട്ട പ്രവർത്തനങ്ങൾ (മക്റൂഹുകൾ) ചെയ്തും- മദ്ധ്യമനിലപാട് സ്വീകരിച്ചവരുമുണ്ട്. അല്ലാഹുവിൻ്റെ അനുമതിയോടെ നന്മകളിൽ മുന്നേറിയവരും അക്കൂട്ടത്തിലുണ്ട്. നിർബന്ധവും ഐഛികവുമായ കർമ്മങ്ങൾ പ്രവർത്തിക്കുകയും, നിഷിദ്ധവും വെറുക്കപ്പെട്ടതുമായ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ടാണ് അവരത് നേടിയെടുത്തത്. ഈ സമൂഹത്തെ അല്ലാഹു തിരഞ്ഞെടുക്കുകയും അവർക്ക് ഖുർആൻ നൽകുകയും ചെയ്തു എന്നത് തന്നെയാകുന്നു മഹത്തരമായ അനുഗ്രഹം; അതിന് തുല്യമായ മറ്റൊരു അനുഗ്രഹവുമില്ല തന്നെ.
Source : QUL
33

സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളില്‍ അവര്‍ പ്രവേശിക്കുന്നതാണ്‌. സ്വര്‍ണം കൊണ്ടുള്ള ചില വളകളും മുത്തും അവര്‍ക്ക് അവിടെ അണിയിക്കപ്പെടും. അവിടെ അവരുടെ വസ്ത്രം പട്ടായിരിക്കും.

جَنَّٰتُ عَدۡنٖ يَدۡخُلُونَهَا يُحَلَّوۡنَ فِيهَا مِنۡ أَسَاوِرَ مِن ذَهَبٖ وَلُؤۡلُؤٗاۖ وَلِبَاسُهُمۡ فِيهَا حَرِيرٞ ۝٣٣
തഫ്സീർആയത്ത് 33
സ്ഥിരവാസത്തിൻ്റെ സ്വർഗത്തോപ്പുകൾ; (അല്ലാഹു) തിരഞ്ഞെടുത്തവരായ ഇക്കൂട്ടർ അവിടെ പ്രവേശിക്കുന്നതാണ്. മുത്തുകളും സ്വർണവളകളും അവരവിടെ ധരിക്കുന്നതാണ്. അവിടെ അവരുടെ വസ്ത്രം പട്ടായിരിക്കും.
Source : QUL
34

അവര്‍ പറയും: ഞങ്ങളില്‍ നിന്നും ദുഃഖം നീക്കം ചെയ്ത അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമത്രെ.

وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِيٓ أَذۡهَبَ عَنَّا ٱلۡحَزَنَۖ إِنَّ رَبَّنَا لَغَفُورٞ شَكُورٌ ۝٣٤
തഫ്സീർആയത്ത് 34
സ്വർഗത്തിൽ പ്രവേശിച്ച ശേഷം അവർ പറയും: നരകത്തിൽ പ്രവേശിക്കുമെന്ന ഭയം കാരണത്താൽ ഞങ്ങൾക്കുണ്ടായിരുന്ന ദുഃഖം ഞങ്ങളിൽ നിന്ന് നീക്കം ചെയ്ത അല്ലാഹുവിന് സർവ്വസ്തുതിയും. തീർച്ചയായും നമ്മുടെ രക്ഷിതാവ് അവൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിയവർക്ക് ധാരാളം പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരുടെ നന്മകൾക്ക് അങ്ങേയറ്റം നന്ദിയുള്ളവനുമത്രെ (ശകൂർ).
Source : QUL
35

തന്‍റെ അനുഗ്രഹത്താല്‍ സ്ഥിരവാസത്തിനുള്ള ഈ ഭവനത്തില്‍ ഞങ്ങളെ കുടിയിരുത്തിയവനാകുന്നു അവന്‍. യാതൊരു ബുദ്ധിമുട്ടും ഇവിടെ ഞങ്ങളെ ബാധിക്കുകയില്ല. യാതൊരു ക്ഷീണവും ഇവിടെ ഞങ്ങളെ സ്പര്‍ശിക്കുകയില്ല.

ٱلَّذِيٓ أَحَلَّنَا دَارَ ٱلۡمُقَامَةِ مِن فَضۡلِهِۦ لَا يَمَسُّنَا فِيهَا نَصَبٞ وَلَا يَمَسُّنَا فِيهَا لُغُوبٞ ۝٣٥
തഫ്സീർആയത്ത് 35
സ്ഥിരവാസത്തിനുള്ള -ഇനിയൊരിക്കലും മാറിത്താമസിക്കേണ്ടതില്ലാത്ത- (സ്വർഗത്തിൽ) ഞങ്ങളെ താമസിപ്പിച്ചവൻ. ഞങ്ങളുടെ കഴിവോ ശക്തിയോ കൊണ്ടല്ല; മറിച്ച് അവൻ്റെ ഔദാര്യത്താലത്രെ (ഞങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചത്). ഇവിടെ ഒരു പ്രയാസമോ ക്ഷീണമോ നമ്മെ ബാധിക്കുകയില്ല.
Source : QUL
36

അവിശ്വസിച്ചവരാരോ അവര്‍ക്കാണ് നരകാഗ്നി. അവരുടെ മേല്‍ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കില്‍ അവര്‍ക്ക് മരിക്കാമായിരുന്നു. അതിലെ ശിക്ഷയില്‍ നിന്ന് ഒട്ടും അവര്‍ക്ക് ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുന്നു.

وَٱلَّذِينَ كَفَرُواْ لَهُمۡ نَارُ جَهَنَّمَ لَا يُقۡضَىٰ عَلَيۡهِمۡ فَيَمُوتُواْ وَلَا يُخَفَّفُ عَنۡهُم مِّنۡ عَذَابِهَاۚ كَذَٰلِكَ نَجۡزِي كُلَّ كَفُورٖ ۝٣٦
തഫ്സീർആയത്ത് 36
അല്ലാഹുവിനെ നിഷേധിച്ചവർക്ക് കത്തിജ്വലിക്കുന്ന നരകത്തിൻ്റെ ശിക്ഷയുണ്ട്. അവരതിൽ നിത്യവാസികളായിരിക്കും. ഒരിക്കലും മരണം അവരുടെ മേൽ വിധിക്കപ്പെടുകയില്ല; അങ്ങനെയെങ്കിൽ അവർക്ക് മരിക്കുകയും ഈ ശിക്ഷയിൽ നിന്ന് ആശ്വാസം കൊള്ളുകയും ചെയ്യാമായിരുന്നു. നരകത്തിൻ്റെ ശിക്ഷയിൽ നിന്ന് അവർക്ക് യാതൊരു ഇളവും നൽകപ്പെടുകയുമില്ല. ഇതു പോലുള്ള (കഠിനമായ ശിക്ഷയാണ്) അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ അങ്ങേയറ്റം നിഷേധിക്കുന്ന എല്ലാവർക്കും പരലോകത്ത് നാം നൽകുക.
Source : QUL
37

അവര്‍ അവിടെ വെച്ച് മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്‌) ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്തുകൊള്ളാം. (അപ്പോള്‍ നാം പറയും:) ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക. അക്രമികള്‍ക്ക് യാതൊരു സഹായിയുമില്ല.

وَهُمۡ يَصۡطَرِخُونَ فِيهَا رَبَّنَآ أَخۡرِجۡنَا نَعۡمَلۡ صَٰلِحًا غَيۡرَ ٱلَّذِي كُنَّا نَعۡمَلُۚ أَوَلَمۡ نُعَمِّرۡكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُۖ فَذُوقُواْ فَمَا لِلظَّٰلِمِينَ مِن نَّصِيرٍ ۝٣٧
തഫ്സീർആയത്ത് 37
അവരവിടെ കഴിയുന്ന വിധം ഉച്ചത്തിൽ അട്ടഹസിച്ചു കൊണ്ട് സഹായം കേണുവിളിക്കും: ഞങ്ങളുടെ രക്ഷിതാവേ! ഈ നരകത്തിൽ നിന്നൊന്ന് ഞങ്ങളെ പുറത്തു കൊണ്ടുവരിക. ഇഹലോകത്ത് ഞങ്ങൾ മുൻപ് ചെയ്തിരുന്ന പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി -നിൻ്റെ തൃപ്തി ലഭിക്കുന്നതിനും, നിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി- ഇനി ഞങ്ങൾ സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊള്ളാം. അപ്പോൾ അല്ലാഹു അവർക്ക് മറുപടി നൽകും: ഗുണപാഠം ഉൾക്കൊള്ളാൻ ഉദ്ദേശിക്കുന്നവന് ഉൽബോധനം സ്വീകരിക്കാൻ വേണ്ടത്ര ആയുസ്സ് നാം നിങ്ങൾക്ക് നൽകിയില്ലേ?! അങ്ങനെ അവന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങാനും, സൽകർമ്മങ്ങൾ പ്രവർത്തിക്കാനും (മതിയാകുവോളം സമയമില്ലായിരുന്നോ?!) അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ താക്കീത് ചെയ്യുന്ന ദൂതൻ നിങ്ങളിലേക്ക് വരികയും ചെയ്തില്ലേ?! ഇനി നിങ്ങൾക്ക് യാതൊരു ന്യായവുമില്ല. ഇതിനെല്ലാം ശേഷം ഇനിയൊരു ഒഴിവുകഴിവും ബാക്കിയില്ല. അതിനാൽ രുചിച്ചു കൊള്ളുക ഈ നരകശിക്ഷ! (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വദേഹങ്ങളോട് അതിക്രമം പ്രവർത്തിച്ചവരെ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താനോ, അവൻ്റെ ശിക്ഷ ലഘൂകരിച്ചു നൽകാനോ ഒരു സഹായിയുമില്ല.
Source : QUL
38

തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യങ്ങള്‍ അറിയുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു.

إِنَّ ٱللَّهَ عَٰلِمُ غَيۡبِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ۝٣٨
തഫ്സീർആയത്ത് 38
തീർച്ചയായും, അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യം അറിയുന്നവനാകുന്നു. അതിൽ ഒന്നും തന്നെ അവന് വിട്ടുപോവുകയില്ല. തീർച്ചയായും അവൻ തൻ്റെ ദാസന്മാർ അവരുടെ ഹൃദയങ്ങളിൽ ഒളിപ്പിച്ചു വെക്കുന്ന നന്മയും തിന്മയുമെല്ലാം നന്നായി അറിയുന്നവനാകുന്നു.
Source : QUL
39

അവനാണ് നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയവന്‍. ആകയാല്‍ വല്ലവനും അവിശ്വസിക്കുന്ന പക്ഷം അവന്‍റെ അവിശ്വാസത്തിന്‍റെ ദോഷം അവന്ന് തന്നെ. അവിശ്വാസികള്‍ക്ക് അവരുടെ അവിശ്വാസം അവരുടെ രക്ഷിതാവിങ്കല്‍ കോപമല്ലാതൊന്നും വര്‍ദ്ധിപ്പിക്കുകയില്ല. അവിശ്വാസികള്‍ക്ക് അവരുടെ അവിശ്വാസം നഷ്ടമല്ലാതൊന്നും വര്‍ദ്ധിപ്പിക്കുകയില്ല.

هُوَ ٱلَّذِي جَعَلَكُمۡ خَلَٰٓئِفَ فِي ٱلۡأَرۡضِۚ فَمَن كَفَرَ فَعَلَيۡهِ كُفۡرُهُۥۖ وَلَا يَزِيدُ ٱلۡكَٰفِرِينَ كُفۡرُهُمۡ عِندَ رَبِّهِمۡ إِلَّا مَقۡتٗاۖ وَلَا يَزِيدُ ٱلۡكَٰفِرِينَ كُفۡرُهُمۡ إِلَّا خَسَارٗا ۝٣٩
തഫ്സീർആയത്ത് 39
നിങ്ങളിൽ ചിലരെ മറ്റു ചിലർക്ക് ശേഷം ഭൂമിയിൽ പിന്നാലെ വരുന്നവരാക്കിയവൻ അല്ലാഹുവാകുന്നു. നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങളെ പരീക്ഷിക്കാൻ വേണ്ടിയാണത്. ആരെങ്കിലും അല്ലാഹുവിനെയും അവൻ്റെ ദൂതൻ കൊണ്ടു വന്ന സന്ദേശത്തെയും നിഷേധിക്കുന്ന പക്ഷം അവൻ്റെ നിഷേധത്തിൻ്റെ പാപഫലവും ശിക്ഷയും അവനിലേക്ക് തന്നെയാണ് മടങ്ങുക. അവൻ്റെ രക്ഷിതാവായ അല്ലാഹുവിന് അത് യാതൊരു ഉപദ്രവവും ചെയ്യില്ല. (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവരുടെ നിഷേധം അല്ലാഹുവിങ്കൽ കടുത്ത കോപമല്ലാതെ മറ്റൊന്നും വർദ്ധിപ്പിക്കുകയില്ല. (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവരുടെ നിഷേധം നഷ്ടമല്ലാതെ മറ്റൊന്നും അധികരിപ്പിക്കുകയുമില്ല. അവർ വിശ്വസിച്ചിരുന്നെങ്കിൽ അവർക്ക് ലഭിക്കുമായിരുന്ന, അല്ലാഹു അവർക്ക് വേണ്ടി ഒരുക്കി വെച്ച സ്വർഗമാണവർക്ക് നഷ്ടമായത്.
Source : QUL
40

നീ പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന നിങ്ങളുടെ പങ്കാളികളെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ എന്തൊന്നാണവര്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരിക. അതല്ല, ആകാശങ്ങളില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ? അതല്ല, നാം അവര്‍ക്ക് വല്ല ഗ്രന്ഥവും നല്‍കിയിട്ട് അതില്‍ നിന്നുള്ള തെളിവനുസരിച്ചാണോ അവര്‍ നിലകൊള്ളുന്നത്‌? അല്ല അക്രമകാരികള്‍ അന്യോന്യം വാഗ്ദാനം ചെയ്യുന്നത് വഞ്ചന മാത്രമാകുന്നു.

قُلۡ أَرَءَيۡتُمۡ شُرَكَآءَكُمُ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ أَرُونِي مَاذَا خَلَقُواْ مِنَ ٱلۡأَرۡضِ أَمۡ لَهُمۡ شِرۡكٞ فِي ٱلسَّمَٰوَٰتِ أَمۡ ءَاتَيۡنَٰهُمۡ كِتَٰبٗا فَهُمۡ عَلَىٰ بَيِّنَتٖ مِّنۡهُۚ بَلۡ إِن يَعِدُ ٱلظَّٰلِمُونَ بَعۡضُهُم بَعۡضًا إِلَّا غُرُورًا ۝٤٠
തഫ്സീർആയത്ത് 40
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്ന നിങ്ങളുടെ പങ്കാളികളെ കുറിച്ച് -അവർ എന്തൊന്നാണ് ഭൂമിയിൽ സൃഷ്ടിച്ചിട്ടുള്ളതെന്ന്- നിങ്ങളൊന്ന് എനിക്ക് പറഞ്ഞു തരിക?! അതിലെ പർവ്വതങ്ങൾ അവർ സൃഷ്ടിച്ചതാണോ?! അതിലുള്ള നദികളോ, അവിടെയുള്ള മൃഗങ്ങളെയോ അവർ സൃഷ്ടിച്ചിട്ടുണ്ടോ?! ഇനി അതല്ലെങ്കിൽ അവർ ആകാശങ്ങളെ സൃഷ്ടിക്കുന്നതിൽ അല്ലാഹുവിനോടൊപ്പം പങ്കാളികളായിരുന്നോ?! അതുമല്ലെങ്കിൽ അവരുണ്ടാക്കിയ പങ്കാളികളെ ആരാധിക്കുന്നത് ശരിയാണെന്ന് സ്ഥാപിക്കുന്ന തെളിവ് വല്ലതുമടങ്ങുന്ന ഏതെങ്കിലും ഗ്രന്ഥം നാമവർക്ക് നൽകിയിട്ടുണ്ടോ?! എന്നാൽ ഈ പറഞ്ഞതൊന്നും തന്നെ സംഭവിച്ചിട്ടില്ല. എന്നാൽ (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വദേഹങ്ങളോട് അതിക്രമം പ്രവർത്തിച്ചവർ പരസ്പരം വഞ്ചനയല്ലാതെ വാഗ്ദാനം നൽകുന്നില്ല.
Source : QUL
41

തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും (യഥാര്‍ത്ഥ സ്ഥാനങ്ങളില്‍ നിന്ന്‌) നീങ്ങാതെ പിടിച്ചു നിര്‍ത്തുന്നു. അവ നീങ്ങിപ്പോകുകയാണെങ്കില്‍ അവനു പുറമെ യാതൊരാള്‍ക്കും അവയെ പിടിച്ചു നിര്‍ത്താനാവില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.

۞ إِنَّ ٱللَّهَ يُمۡسِكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ أَن تَزُولَاۚ وَلَئِن زَالَتَآ إِنۡ أَمۡسَكَهُمَا مِنۡ أَحَدٖ مِّنۢ بَعۡدِهِۦٓۚ إِنَّهُۥ كَانَ حَلِيمًا غَفُورٗا ۝٤١
തഫ്സീർആയത്ത് 41
തീർച്ചയായും, അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും അവ രണ്ടും നീങ്ങിപ്പോകാതെ തടുത്തു വെച്ചിരിക്കുന്നു. അവ രണ്ടും നീങ്ങിപ്പോയി എന്നു വിചാരിക്കുക; എങ്കിൽ അവയെ അതിന് ശേഷം പിടിച്ചു നിർത്താനും അല്ലാഹുവല്ലാതെ മറ്റാരുമില്ല. തീർച്ചയായും അവൻ ധൃതിപെട്ട് ശിക്ഷിക്കാത്ത, സഹനശീലനാകുന്നു (ഹലീം). തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനുമാകുന്നു (ഗഫൂർ).
Source : QUL
42

തങ്ങളുടെ അടുത്ത് ഒരു താക്കീതുകാരന്‍ വരുന്ന പക്ഷം തങ്ങള്‍ ഏതൊരു സമുദായത്തെക്കാളും സന്‍മാര്‍ഗം സ്വീകരിക്കുന്നവരാകാമെന്ന് അവരെക്കൊണ്ട് സത്യം ചെയ്യാന്‍ കഴിയുന്നതിന്‍റെ പരമാവധി അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്തു പറഞ്ഞു. എന്നാല്‍ ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത് വന്നപ്പോള്‍ അത് അവര്‍ക്ക് അകല്‍ച്ച മാത്രമേ വര്‍ദ്ധിപ്പിച്ചുള്ളൂ.

وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَئِن جَآءَهُمۡ نَذِيرٞ لَّيَكُونُنَّ أَهۡدَىٰ مِنۡ إِحۡدَى ٱلۡأُمَمِۖ فَلَمَّا جَآءَهُمۡ نَذِيرٞ مَّا زَادَهُمۡ إِلَّا نُفُورًا ۝٤٢
തഫ്സീർആയത്ത് 42
(അല്ലാഹുവിനെ) നിഷേധിക്കുന്ന, (റസൂലുകളെ) കളവാക്കുന്ന ഇക്കൂട്ടർ ദൃഢവും ഉറച്ചതുമായ ശപഥങ്ങൾ ചെയ്തു കൊണ്ടു പറയും: അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്ന ഏതെങ്കിലുമൊരു ദൂതൻ അല്ലാഹുവിൽ നിന്ന് വന്നാൽ, യഹൂദ-നസ്വാറാക്കളെക്കാളും മറ്റുള്ളവരെക്കാളുമെല്ലാം സ്ഥിരതയോടെ നിലകൊള്ളുന്നവരും, സത്യത്തെ പിൻപറ്റുന്നവരുമായിരിക്കും ഞങ്ങൾ. എന്നാൽ, അല്ലാഹുവിൽ നിന്നുള്ള ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്ന ദൂതനായി മുഹമ്മദ് നബി -ﷺ- അവരിലേക്ക് വന്നപ്പോഴാകട്ടെ; അദ്ദേഹത്തിൻ്റെ വരവ് സത്യത്തിൽ നിന്നുള്ള അവരുടെ അകൽച്ചയും, അസത്യത്തിൽ കടിച്ചു തൂങ്ങുക എന്നതും വർദ്ധിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല. തങ്ങൾക്ക് മുൻപുള്ളവരെക്കാൾ സന്മാർഗം സ്വീകരിക്കുന്നവരായിരിക്കും തങ്ങൾ എന്ന് ദൃഢതയുള്ള ശപഥങ്ങൾ ചെയ്തതൊന്നും അവർ പാലിച്ചില്ല.
Source : QUL
43

ഭൂമിയില്‍ അവര്‍ അഹങ്കരിച്ചു നടക്കുകയും, ദുഷിച്ച തന്ത്രം കൈക്കൊള്ളുകയും ചെയ്യുന്നതിനാലാണ് അത്‌. ദുഷിച്ച തന്ത്രം (അതിന്‍റെ ഫലം) അത് പ്രയോഗിച്ചവരില്‍ തന്നെയാണ് വന്നുഭവിക്കുക. അപ്പോള്‍ പൂര്‍വ്വികന്‍മാരുടെ കാര്യത്തില്‍ ഉണ്ടായ നടപടിക്രമമല്ലാതെ(12) എന്താണവര്‍ കാത്തിരിക്കുന്നത്‌? അല്ലാഹുവിന്‍റെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല. അല്ലാഹുവിന്‍റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല.

ٱسۡتِكۡبَارٗا فِي ٱلۡأَرۡضِ وَمَكۡرَ ٱلسَّيِّيِٕۚ وَلَا يَحِيقُ ٱلۡمَكۡرُ ٱلسَّيِّئُ إِلَّا بِأَهۡلِهِۦۚ فَهَلۡ يَنظُرُونَ إِلَّا سُنَّتَ ٱلۡأَوَّلِينَۚ فَلَن تَجِدَ لِسُنَّتِ ٱللَّهِ تَبۡدِيلٗاۖ وَلَن تَجِدَ لِسُنَّتِ ٱللَّهِ تَحۡوِيلًا ۝٤٣
തഫ്സീർആയത്ത് 43
അല്ലാഹുവിൻ്റെ പേരിൽ അവർ നടത്തിയ ശപഥങ്ങളൊന്നും നല്ല ഉദ്ദേശത്തോടെയോ ശുദ്ധമായ ലക്ഷ്യത്തോടെയോ ആയിരുന്നില്ല. മറിച്ച്, ഭൂമിയിൽ അഹങ്കരിച്ചു നടക്കുന്നതിനും, ജനങ്ങളെ വഞ്ചിക്കുന്നതിനും വേണ്ടിയായിരുന്നു അതെല്ലാം. എന്നാൽ (ഇത്തരം) കുതന്ത്രങ്ങളെല്ലാം അതിൻ്റെ ആളുകളെ തന്നെയാണ് ചുറ്റിവരിയുക. അപ്പോൾ ഈ അഹങ്കാരികളായ കുതന്ത്രക്കാർ അല്ലാഹുവിൻ്റെ സ്ഥിരപ്പെട്ട നടപടിക്രമമല്ലാതെ മറ്റെന്താണ് കാത്തു നിൽക്കുന്നത്?! അവരുടെ സമാനനിലപാടുകാരായ മുൻഗാമികളെ നശിപ്പിച്ചതു പോലെ ഇവരെയും നശിപ്പിക്കുക എന്നതാണ് ആ നടപടിക്രമം. അഹങ്കാരികളെ നശിപ്പിക്കുക എന്ന അല്ലാഹുവിൻ്റെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല; അവർക്ക് മേൽ നാശം വരാതിരിക്കുക എന്നതുണ്ടാകില്ല. അവൻ്റെ നടപടിക്രമത്തിന് ഒരു മാറ്റവും ഉണ്ടാവുകയില്ല; അവരല്ലാത്തവരുടെ (അഹങ്കാരികളല്ലാത്ത) മേൽ അത് വന്നുഭവിക്കുകയുമില്ല. കാരണം, അത് അല്ലാഹുവിൻ്റെ സ്ഥിരപ്പെട്ട നടപടിക്രമമാണ്.
Source : QUL
44

അവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കിയില്ലേ? അവര്‍ ഇവരെക്കാള്‍ മികച്ച ശക്തിയുള്ളവരായിരുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ള യാതൊന്നിനും അല്ലാഹുവെ തോല്‍പിക്കാനാവില്ല. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു.

أَوَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡ وَكَانُوٓاْ أَشَدَّ مِنۡهُمۡ قُوَّةٗۚ وَمَا كَانَ ٱللَّهُ لِيُعۡجِزَهُۥ مِن شَيۡءٖ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِۚ إِنَّهُۥ كَانَ عَلِيمٗا قَدِيرٗا ۝٤٤
തഫ്സീർആയത്ത് 44
ഖുറൈഷികളിൽ പെട്ട നിന്നെ നിഷേധിക്കുന്ന കൂട്ടർ ഭൂമിയിലൂടെ സഞ്ചരിക്കുകയും, അവർക്ക് മുൻപ് നിഷേധിച്ചു തള്ളിയ സമൂഹങ്ങളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് ചിന്തിക്കുകയും ചെയ്യുന്നില്ലേ?! അല്ലാഹു അവരെ തകർത്തു കളഞ്ഞപ്പോൾ, അവരുടെ അന്ത്യം വളരെ മോശമായിരുന്നില്ലേ?! അവർ ഖുറൈഷികളെക്കാൾ ശക്തിയുള്ളവരായിരുന്നില്ലേ?! ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള ഒന്നിനും തന്നെ അല്ലാഹുവിനെ പരാജയപ്പെടുത്തുക എന്നത് സാധ്യമല്ല. തീർച്ചയായും അവൻ ഈ നിഷേധികളുടെ പ്രവർത്തനങ്ങളെ കുറിച്ച് നന്നായി അറിയുന്നവനാകുന്നു (അലീം); അവന് അവരുടെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും ഒന്ന് മറഞ്ഞു പോവുകയോ നഷ്ടപ്പെടുകയോ ഇല്ല. അവൻ ഉദ്ദേശിക്കുന്ന നേരം അവരെ നശിപ്പിക്കാൻ കഴിവുള്ളവനുമാകുന്നു (ഖദീർ) അവൻ.
Source : QUL
45

അല്ലാഹു മനുഷ്യരെ അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ (ഉടനെതന്നെ) പിടിച്ച് ശിക്ഷിക്കുകയായിരുന്നുവെങ്കില്‍ ഭൂമുഖത്ത് ഒരു ജന്തുവെയും അവന്‍ വിട്ടേക്കുകയില്ലായിരുന്നു. എന്നാല്‍ ഒരു നിശ്ചിത അവധിവരെ അവരെ അവന്‍ നീട്ടിയിടുന്നു. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ (അവര്‍ക്ക് രക്ഷപ്പെടാനാവില്ല.) കാരണം, തീര്‍ച്ചയായും അല്ലാഹു തന്‍റെ ദാസന്‍മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു.

وَلَوۡ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِمَا كَسَبُواْ مَا تَرَكَ عَلَىٰ ظَهۡرِهَا مِن دَآبَّةٖ وَلَٰكِن يُؤَخِّرُهُمۡ إِلَىٰٓ أَجَلٖ مُّسَمّٗىۖ فَإِذَا جَآءَ أَجَلُهُمۡ فَإِنَّ ٱللَّهَ كَانَ بِعِبَادِهِۦ بَصِيرَۢا ۝٤٥
തഫ്സീർആയത്ത് 45
മനുഷ്യർ ചെയ്ത തിന്മകളുടെയും അവർ പ്രവർത്തിച്ചു വെച്ച മ്ലേഛതകളുടെയും ശിക്ഷ ഉടനടി അല്ലാഹു നൽകിയിരുന്നെങ്കിൽ ഭൂമിക്ക് മുകളിലുള്ള സർവ്വരെയും അവർ ഉടമപ്പെടുത്തിയ മൃഗങ്ങളെയും സമ്പാദ്യങ്ങളെയുമെല്ലാം അല്ലാഹു പൊടുന്നനെ നശിപ്പിക്കുമായിരുന്നു. എന്നാൽ അല്ലാഹു അവരെ നിശ്ചയിക്കപ്പെട്ട ഒരു അവധി വരെ വിട്ടിരിക്കുന്നു; അന്ത്യനാളാകുന്നു ആ അവധി. പരലോകദിനം വന്നു കഴിഞ്ഞാൽ തീർച്ചയായും അല്ലാഹു തൻ്റെ അടിമകളെ നന്നായി കണ്ടറിയുന്നവനാകുന്നു. അവരുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. അപ്പോൾ അവരുടെ പ്രവർത്തനങ്ങൾക്കെല്ലാമുള്ള പ്രതിഫലം അവൻ നൽകുന്നതാണ്. നന്മയാണെങ്കിൽ നന്മ. തിന്മയാണെങ്കിൽ തിന്മ.
Source : QUL