സൂറത്ത് യൂസുഫ് (Yusuf)യിലെ 111 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Yusuf.
1
അലിഫ്-ലാം-റാ. സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളാകുന്നു അവ.
الٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ ١
തഫ്സീർആയത്ത് 1
(അലിഫ് ലാം റാ) പോലുള്ളവയെ സംബന്ധിച്ച് സൂറത്തുൽ ബഖറഃയുടെ ആരംഭത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
ഈ സൂറത്തിൽ അവതരിപ്പിക്കപ്പെട്ട ഈ ആയത്തുകൾ ഖുർആൻ ഉൾക്കൊള്ളുന്ന സ്പഷ്ടമായ ആയത്തുകളിൽ പെട്ടതാകുന്നു.
2
നിങ്ങള്‍ ഗ്രഹിക്കുന്നതിന് വേണ്ടി അത് അറബിഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി(1) അവതരിപ്പിച്ചിരിക്കുന്നു.
അറബികളേ, ഖുർആനിനെ നാം അറബി ഭാഷയിൽ അവതരിപ്പിച്ചത് നിങ്ങൾ അതിൻ്റെ ആശയം ഗ്രഹിക്കാൻ വേണ്ടിയത്രെ.
3
നിനക്ക് ഈ ഖുര്‍ആന്‍ ബോധനം നല്‍കിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ഇതിനുമുമ്പ് നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു.(2)
നിനക്ക് ഈ ഖുർആൻ ഇറക്കുക വഴി സത്യതയിലും സാഹിത്യത്തിലും വാക്കുകളിലെ സുരക്ഷയിലും ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നൽകിക്കൊണ്ടിരിക്കുന്നത്. തീർച്ചയായും ഇതവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് നീ ഈ ചരിത്രത്തെപ്പറ്റി ബോധമില്ലാത്തവനും അറിവില്ലാത്തവനുമായിരുന്നു.
4
യൂസുഫ് തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: 'എന്‍റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.'
എൻ്റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാൻ സ്വപ്നം കണ്ടിരിക്കുന്നു എന്ന് യൂസുഫ് തൻ്റെ പിതാവായ യഅ്ഖൂബിനോട് പറഞ്ഞതിനെ പറ്റി നബിയേ താങ്കളെ നാം അറിയിക്കുന്നു. ഈ സ്വപ്നം യൂസുഫ് നബിക്ക് ഇഹലോകത്തുതന്നെ ലഭിച്ച സന്തോഷവാർത്തകളിൽ പെട്ടതായിരുന്നു.
5
അദ്ദേഹം (പിതാവ്) പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ, നിന്‍റെ സ്വപ്നം നീ നിന്‍റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചുകൊടുക്കരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്‍റെ പ്രത്യക്ഷ ശത്രുവാകുന്നു(3)
യഅ്ഖൂബ് തൻ്റെ മകനായ യൂസുഫിനോട് പറഞ്ഞു: എൻ്റെ കുഞ്ഞുമകനേ, നിൻ്റെ സ്വപ്നം നീ നിൻ്റെ സഹോദരന്മാരോട് പറയരുത്. അവർ അത് മനസ്സിലാക്കുകയും നിന്നോട് അസൂയ വെച്ചുപുലർത്തുകയും ചെയ്യും. അസൂയ നിമിത്തം അവർ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീർച്ചയായും പിശാച് മനുഷ്യൻ്റെ പ്രത്യക്ഷ ശത്രുവാകുന്നു,
6
അപ്രകാരം നിന്‍റെ രക്ഷിതാവ് നിന്നെ തെരഞ്ഞെടുക്കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് നിനക്കവന്‍ പഠിപ്പിച്ചുതരികയും, നിന്‍റെ മേലും യഅ്ഖൂബ് കുടുംബത്തിന്‍റെ മേലും അവന്‍റെ അനുഗ്രഹങ്ങള്‍ അവന്‍ നിറവേറ്റുകയും ചെയ്യുന്നതാണ്. മുമ്പ് നിന്‍റെ രണ്ട് പിതാക്കളായ(4) ഇബ്രാഹീമിന്‍റെയും ഇസ്ഹാഖിന്‍റെയും കാര്യത്തില്‍ അതവന്‍ നിറവേറ്റിയത് പോലെത്തന്നെ. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
യൂസുഫേ, നീ ആ സ്വപ്നം ദർശിച്ച പോലെ നിൻ്റെ രക്ഷിതാവ് നിന്നെ തെരഞ്ഞെടുക്കുകയും, സ്വപ്നവാർത്തകളുടെ വ്യാഖ്യാനത്തിൽ നിന്ന് നിനക്കവൻ പഠിപ്പിച്ചുതരികയും ചെയ്യും. നിനക്ക് മുമ്പ് നിൻ്റെ
രണ്ട് പിതാക്കളായ ഇബ്റാഹീം, ഇസ്ഹാഖ് എന്നിവർക്ക് അവൻ്റെ പ്രവാചകത്വമാകുന്ന അനുഗ്രഹങ്ങൾ പൂർത്തിയാക്കി നൽകിയത് പോലെ നിനക്കും അവൻ അനുഗ്രഹങ്ങൾ നിറവേറ്റി തരുന്നതാണ്. തീർച്ചയായും നിൻ്റെ രക്ഷിതാവ് തൻ്റെ സൃഷ്ടികളെപ്പറ്റി സർവ്വജ്ഞാനിയും, തൻ്റെ നിയന്ത്രണത്തിൽ യുക്തിമാനുമാകുന്നു
7
തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്‍റെ സഹോദരന്‍മാരിലും ചോദിച്ച് മനസ്സിലാക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
തീർച്ചയായും യൂസുഫിൻ്റെയും അദ്ദേഹത്തിൻ്റെ സഹോദരന്മാരുടെയും വാർത്തകളിൽ അത് ചോദിച്ച് മനസ്സിലാക്കുന്നവർക്ക് പല ദൃഷ്ടാന്തങ്ങളും ഗുണപാഠങ്ങളുമുണ്ട്.
8
യൂസുഫും അവന്‍റെ സഹോദരനുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാള്‍ ഇഷ്ടപ്പെട്ടവര്‍. നമ്മളാകട്ടെ ഒരു (പ്രബലമായ) സംഘമാണ് താനും. തീര്‍ച്ചയായും നമ്മുടെ പിതാവ് വ്യക്തമായ വഴിപിഴവില്‍ തന്നെയാണ്.
യൂസുഫും അവൻ്റെ ഏകോദര സഹോദരനുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാൾ ഇഷ്ടപ്പെട്ടവർ. നമ്മളാകട്ടെ കുറെ ആളുകളുള്ള ഒരു സംഘമാണ് താനും. എന്നിട്ടും എങ്ങിനെയാണ് അവർക്ക് പിതാവ് നമ്മളെക്കാൾ ശ്രേഷ്ടത നൽകിയത്? കാരണമില്ലാതെ അവർക്ക് നമ്മെക്കാൾ ശ്രേഷ്ടത നൽകിയതിൽ നമ്മുടെ പിതാവ് വ്യക്തമായ വഴിപിഴവിൽ തന്നെയാണ്' എന്ന് അദ്ദേഹത്തിൻ്റെ സഹോദരന്മാർ പരസ്പരം പറഞ്ഞ സന്ദർഭം
9
നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ (കൊണ്ടുപോയി) ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്‍റെ മുഖം നിങ്ങള്‍ക്ക് ഒഴിഞ്ഞ് കിട്ടും.(5) അതിന് ശേഷം നിങ്ങള്‍ക്ക് നല്ല ആളുകളായി കഴിയുകയും ചെയ്യാം'(6) എന്ന് അവര്‍ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.)
നിങ്ങൾ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കിൽ വല്ല വിദൂരപ്രദേശത്തും അവനെ കൊണ്ടുപോയി ഇട്ടേക്കുക. എങ്കിൽ നിങ്ങളുടെ പിതാവിൻ്റെ അടുപ്പം നിങ്ങൾക്ക് മാത്രമായി കിട്ടും. അപ്പോൾ അദ്ദേഹം പൂർണമായി നിങ്ങളെ സ്നേഹിക്കും. അവനെ കൊല്ലുകയോ വിദൂരപ്രദേശത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയോ ചെയ്ത ശേഷം നിങ്ങൾക്ക് നല്ല ആളുകളായികഴിയുകയും, പശ്ചാത്തപിക്കുകയും ചെയ്യാം.
10
അവരില്‍ നിന്ന് ഒരു വക്താവ് പറഞ്ഞു: യൂസുഫിനെ നിങ്ങള്‍ കൊല്ലരുത്. നിങ്ങള്‍ക്ക് (വല്ലതും) ചെയ്യണമെന്നുണ്ടെങ്കില്‍ അവനെ നിങ്ങള്‍ (ഒരു) കിണറ്റിന്‍റെ അടിയിലേക്ക് ഇട്ടേക്കുക. ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്തുകൊള്ളും.
അവരിലൊരു സഹോദരൻ പറഞ്ഞു: യൂസുഫിനെ നിങ്ങൾ കൊല്ലരുത്. അവനെ നിങ്ങൾ ഒരു കിണറ്റിനുള്ളിലേക്ക് ഇട്ടേക്കുക. അതിലൂടെ പോകുന്ന ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്ത് കൊള്ളും. അതാണ് കൊല്ലുന്നതിനേക്കാൾ ലഘുവായിട്ടുള്ളത്. നിങ്ങൾ പറഞ്ഞത് പ്രവർത്തിക്കാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ ചെയ്തുകൊള്ളുക.
11
(തുടര്‍ന്ന് പിതാവിന്‍റെ അടുത്ത് ചെന്ന്) അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ: താങ്കള്‍ക്കെന്തുപറ്റി? യൂസുഫിന്‍റെ കാര്യത്തില്‍ താങ്കള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല! ഞങ്ങളാകട്ടെ തീര്‍ച്ചയായും അവന്‍റെ ഗുണകാംക്ഷികളാണ് താനും.
അവനെ നാടുകടത്താൻ വേണ്ടി ഒരുമിച്ച് തീരുമാനിച്ച ശേഷം അവർ പിതാവായ യഅ്ഖൂബിനോട് പറഞ്ഞു: ഞങ്ങളുടെ പിതാവേ: താങ്കൾക്കെന്തുപറ്റി? യൂസുഫിന്റെ കാര്യത്തിൽ താങ്കൾ ഞങ്ങളെ വിശ്വസിക്കുന്നില്ല? ഞങ്ങളാകട്ടെ തീർച്ചയായും അവനോട് കരുണയുള്ളവരാണ്. അവന് ബാധിക്കുന്ന വിപത്തുകളിൽ നിന്ന് ഞങ്ങളവനെ സംരക്ഷിക്കും. മടങ്ങിവരുന്നത് വരെ അവനെ രക്ഷിക്കുന്നവരും അവനോട് ഗുണകാംക്ഷയുള്ളവരുമാണ് ഞങ്ങൾ എന്നിരിക്കെ, ഞങ്ങളോടൊപ്പം അവനെ പറഞ്ഞയക്കുന്നതിൽ നിന്ന് താങ്കളെ തടയുന്നതെന്താണ് ?
12
നാളെ അവനെ ഞങ്ങളോടൊപ്പം അയച്ചുതരിക. അവന്‍ ഉല്ലസിച്ച് നടന്നുകളിക്കട്ടെ. തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തുരക്ഷിച്ചു കൊള്ളാം.
നാളെ അവനെ ഞങ്ങളോടൊപ്പമയച്ചാലും. അവൻ തിന്നു രസിച്ചുല്ലസിച്ച് കളിക്കട്ടെ. തീർച്ചയായും അവന് ബാധിക്കുന്ന എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളവനെ കാത്തുരക്ഷിച്ച് കൊള്ളാം.
13
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അവനെ കൊണ്ടുപോകുക എന്നത് തീര്‍ച്ചയായും എനിക്ക് സങ്കടമുണ്ടാക്കുന്നതാണ്. നിങ്ങള്‍ അവനെപ്പറ്റി അശ്രദ്ധരായിരിക്കെ അവനെ ചെന്നായ തിന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
യഅ്ഖൂബ് മക്കളോട് പറഞ്ഞു: നിങ്ങളവനെ കൊണ്ടുപോകുന്നത് എന്നെ ദുഃഖിപ്പിക്കും. അവനെ വിട്ടുനിൽക്കാൻ എനിക്ക് സാധ്യമല്ല. നിങ്ങൾ കളികളിലും മറ്റുമായി അശ്രദ്ധരായിരിക്കെ അവനെ ചെന്നായ തിന്നേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.
14
അവര്‍ പറഞ്ഞു: ഞങ്ങള്‍ ഒരു (പ്രബലമായ) സംഘമുണ്ടായിട്ടും അവനെ ചെന്നായ തിന്നുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ മഹാനഷ്ടക്കാര്‍ തന്നെയായിരിക്കും.
അവർ പറഞ്ഞു: ഞങ്ങൾ ഒരു പ്രബലമായ സംഘമുണ്ടായിട്ടും യൂസുഫിനെ ചെന്നായ തിന്നുകയാണെങ്കിൽ ഞങ്ങൾ ഒന്നിനും കൊള്ളാത്തവരായിരിക്കും. ചെന്നായയിൽ നിന്നവനെ തടയാൻ കഴിഞ്ഞില്ലെങ്കിൽ ഞങ്ങൾ മഹാനഷ്ടക്കാരുമായിരിക്കും
15
അങ്ങനെ അവര്‍ അവനെ(യൂസുഫിനെ)യും കൊണ്ടുപോകുകയും, അവനെ കിണറ്റിന്‍റെ അടിയിലേക്ക് ഇടുവാന്‍ അവര്‍ ഒന്നിച്ച് തീരുമാനിക്കുകയും ചെയ്തപ്പോള്‍ (അവര്‍ ആ കടും കൈ പ്രവര്‍ത്തിക്കുക തന്നെ ചെയ്തു.) 'തീര്‍ച്ചയായും നീ അവര്‍ക്ക് അവരുടെ ഈ ചെയ്തിയെപ്പറ്റി (ഒരിക്കല്‍) വിവരിച്ചുകൊടുക്കു'മെന്ന്(7) അവന്ന് (യൂസുഫിന്) നാം ബോധനം നല്‍കുകയും ചെയ്തു. (അന്ന്) അവര്‍ അതിനെപറ്റി ബോധവാന്മാരായിരിക്കുകയില്ല.
അങ്ങനെ അവനെ യഅ്ഖൂബ് അവരോടൊപ്പം അയച്ചു. അവർ അവനെയും കൊണ്ടു വിദൂരസ്ഥലത്ത് പോകുകയും, കിണറ്റിൻ്റെ ആഴത്തിലേക്ക് തള്ളാൻ തീരുമാനിക്കുകയും ചെയ്തപ്പോൾ യൂസുഫിന് നാം ബോധനം നൽകി: അവരുടെ ഈ ചെയ്തിയെപ്പറ്റി നീ അവർക്ക് ഒരിക്കൽ വിവരിച്ചുകൊടുക്കുക തന്നെ ചെയ്യും. അവർ അന്ന് അതിനെപറ്റി ബോധവാന്മാരായിരിക്കുകയില്ല തന്നെ.
16
അവര്‍ സന്ധ്യാസമയത്ത് അവരുടെ പിതാവിന്‍റെ അടുക്കല്‍ കരഞ്ഞുകൊണ്ട് ചെന്നു.
وَجَآءُوٓ أَبَاهُمۡ عِشَآءٗ يَبۡكُونَ ١٦
തഫ്സീർആയത്ത് 16
അങ്ങിനെ യൂസുഫിൻ്റെ സഹോദരന്മാർ സന്ധ്യാസമയത്ത് അവരുടെ പിതാവിന്റെ അടുക്കൽ അവരുടെ കുതന്ത്രം ബോധ്യപ്പെടുത്താൻ അഭിനയിച്ചു കരഞ്ഞുകൊണ്ട് ചെന്നു.
17
അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ മത്സരിച്ച് ഓടിപ്പോകുകയും, യൂസുഫിനെ ഞങ്ങളുടെ സാധനങ്ങളുടെ അടുത്ത് വിട്ടുപോകുകയും ചെയ്തു. അപ്പോള്‍ അവനെ ചെന്നായ തിന്നുകളഞ്ഞു. ഞങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍പോലും താങ്കള്‍ ഞങ്ങളെ വിശ്വസിക്കുകയില്ലല്ലോ.
അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങൾ മത്സരിച്ച് ഓടിപ്പോകുകയും, അമ്പുകളെറിഞ്ഞു കൊണ്ട് മൽസരിക്കുകയും ചെയ്തു. യൂസുഫിനെ ഞങ്ങളുടെ സാധനങ്ങളുടെയും വസ്ത്രങ്ങളുടെയും അടുത്ത് അവ നോക്കാനേൽപ്പിക്കുകയും ചെയ്തു. അപ്പോൾ അവനെ ചെന്നായ തിന്നുകളഞ്ഞു. ഞങ്ങൾ സത്യം പറയുന്നവരാണെങ്കിൽ പോലും താങ്കൾ ഞങ്ങളെ വിശ്വസിക്കുകയില്ല.
18
യൂസുഫിന്‍റെ കുപ്പായത്തില്‍ കള്ളച്ചോരയുമായാണ് അവര്‍ വന്നത്. പിതാവ് പറഞ്ഞു: അങ്ങനെയല്ല, നിങ്ങളുടെ മനസ്സ് നിങ്ങള്‍ക്ക് ഒരു കാര്യം ഭംഗിയായി തോന്നിച്ചിരിക്കുകയാണ്. അതിനാല്‍ നല്ല ക്ഷമ കൈക്കൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ (എനിക്ക്) സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ.
ചെന്നായ പിടിച്ചതാണെന് ബോധ്യപ്പെടുത്താനായി യൂസുഫിൻ്റെ കുപ്പായത്തിൽ യൂസുഫിൻറെതല്ലാത്ത ചോര പുരട്ടിയാണ് അവർ വന്നത്. അവർ കളവാണ് പറയുന്നതെന്ന് യഅ്ഖൂബ് മനസ്സിലാക്കി. കാരണം വസ്ത്രം കീറിയിട്ടില്ലായിരുന്നു. പിതാവ് പറഞ്ഞു: നിങ്ങൾ പറഞ്ഞതല്ല കാര്യം. നിങ്ങൾ ചെയ്ത നീചവൃത്തി നിങ്ങളുടെ മനസ്സ് നിങ്ങൾക്ക് ഭംഗിയായി തോന്നിച്ചിരിക്കുകയാണ്. അതിനാൽ ഞാൻ അക്ഷമനാവാതെ നല്ല ക്ഷമ കൈക്കൊള്ളുകയാണ്. യൂസുഫിൻ്റെ കാര്യത്തിൽ നിങ്ങളീ പറഞ്ഞുണ്ടാക്കുന്നതിൽ നിന്ന് അല്ലാഹുവോടാണ് ഞാൻ സഹായം തേടുന്നത്.
19
ഒരു യാത്രാസംഘം വന്നു. അവര്‍ അവര്‍ക്ക് വെള്ളം കൊണ്ടുവരുന്ന ജോലിക്കാരനെ അയച്ചു. അവന്‍ തൻ്റെ തൊട്ടിയിറക്കി. അവന്‍ പറഞ്ഞു: ഹാ, സന്തോഷം! ഇതാ ഒരു ബാലന്‍! അവര്‍ ബാലനെ ഒരു കച്ചവടച്ചരക്കായി ഒളിച്ചുവെച്ചു. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.
ഒരു യാത്രാസംഘം വന്നു. അവർ അവർക്ക് വെള്ളം കൊണ്ട് വരുന്ന ജോലിക്കാരനെ അയച്ചു. അവൻ തൻറെ തൊട്ടി കിണറ്റിലിറക്കി. അപ്പോൾ യൂസുഫ് കയറിൽ പിടിച്ചു. അത് കണ്ടപ്പോൾ അവൻ സന്തോഷത്തോടെ പറഞ്ഞു: ഹാ, സന്തോഷം! ഇതാ ഒരു കുട്ടി! വെള്ളമെടുത്തയാളും അയാളുടെ ഏതാനും കൂട്ടുകാരും യൂസുഫിനെ അവരുടെ ഒരു കച്ചവടച്ചരക്കെന്ന പോലെ യാത്രാസംഘത്തിലെ മറ്റുള്ളവരിൽ നിന്ന് ഒളിച്ചുവെച്ചു. അവർ യൂസുഫിനെ വിൽക്കുന്നതും ചെയ്യുന്നതും അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ഒന്നും അവന് ഗോപ്യമാവുന്നില്ല.
20
അവര്‍ അവനെ തുച്ഛമായ ഒരു വിലയ്ക്ക് - ഏതാനും വെള്ളിക്കാശിന് - വില്‍ക്കുകയും ചെയ്തു. അവര്‍ അവന്‍റെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു.(8)
ആ യാത്രാ സംഘം തുച്ഛമായ വിലയ്ക്ക് ഈജിപ്തിൽ വെച്ച് യൂസുഫിനെ വിറ്റു. അവർ അവൻ്റെ കാര്യത്തിൽ താല്പര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു. യൂസുഫ് അടിമയല്ലെന്നറിഞ്ഞതിനാൽ പെട്ടെന്ന് തന്നെ അവനെ ഒഴിവാക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. അവൻ്റെ കുടുംബങ്ങൾ അന്വേഷിച്ചു വരുമോ എന്നവർ ഭയപ്പെട്ടു. അല്ലാഹുവിൻ്റെ കാരുണ്യമത്രെ അത്; അക്കാരണത്താൽ യൂസുഫ് അവരോടൊപ്പം ദീർഘകാലം കഴിയേണ്ടിവന്നില്ല.
21
ഈജിപ്തില്‍ നിന്ന് അവനെ (യൂസുഫിനെ) വിലക്കെടുത്ത ആള്‍ തന്‍റെ ഭാര്യയോട് പറഞ്ഞു: ഇവന്ന് മാന്യമായ താമസസൗകര്യം നല്‍കുക. അവന്‍ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍ നമുക്കവനെ മകനായി സ്വീകരിക്കാം. അപ്രകാരം യൂസുഫിന് നാം ആ ഭൂപ്രദേശത്ത് സൗകര്യമുണ്ടാക്കികൊടുത്തു. സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് അദ്ദേഹത്തിന് നാം അറിയിച്ച് കൊടുക്കാന്‍ വേണ്ടിയും കൂടിയാണത്. അല്ലാഹു തന്‍റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല.
ഈജിപ്തിൽ നിന്ന് അവനെ (യൂസുഫിനെ) വിലക്കെടുത്ത ആൾ തൻ്റെ ഭാര്യയോട് പറഞ്ഞു: ഇവനോട് നല്ല നിലയിൽ വർത്തിക്കുക. നമ്മോടൊപ്പം മാന്യമായ താമസസൗകര്യം നൽകുകയും ചെയ്യുക. ചില കാര്യങ്ങൾ ചെയ്യാൻ അവൻ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കിൽ നമുക്കവനെ മകനായി സ്വീകരിക്കാം. കൊലയിൽ നിന്ന് രക്ഷപ്പെടുത്തുകയും, കിണറിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്തപോലെ അസീസിൻ്റെ ഹൃദയത്തിൽ അദ്ദേഹത്തോട് നാം ദയ ഇട്ടുകൊടുക്കുകയും, ഈജിപ്തിൽ അദ്ദേഹത്തിന് സൗകര്യമുണ്ടാക്കികൊടുക്കുകയും ചെയ്തു. സ്വപ്നവാർത്തകളുടെ വ്യാഖ്യാനത്തിൽ നിന്ന് അദ്ദേഹത്തിന് നാം അറിയിച്ച് കൊടുക്കാൻ വേണ്ടിയും കൂടിയാണത്. അല്ലാഹു തൻ്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. അവൻ ഉദ്ദേശിക്കുന്നതൊക്കെ സംഭവിക്കുന്നതുമത്രെ. അവനെ നിർബന്ധിക്കാൻ ആർക്കും സാധ്യമല്ല. പക്ഷെ മനുഷ്യരിൽ അധികപേരും -അഥവാ അവിശ്വാസികൾ- അത് മനസ്സിലാക്കുന്നില്ല.
22
അങ്ങനെ അദ്ദേഹം പൂര്‍ണ്ണവളര്‍ച്ചയെത്തിയപ്പോള്‍ അദ്ദേഹത്തിന് നാം യുക്തിബോധവും അറിവും നല്‍കി. സുകൃതം ചെയ്യുന്നവര്‍ക്ക് അപ്രകാരം നാം പ്രതിഫലം നല്‍കുന്നു.
അങ്ങനെ യൂസുഫിന് ശാരീരിക ശക്തി പ്രാപിക്കുന്ന പ്രായമെത്തിയപ്പോൾ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നൽകി. അദ്ദേഹത്തിന് നൽകിയതുപോലുള്ള പ്രതിഫലമാണ് അല്ലാഹുവിനെ ആരാധിക്കുന്ന സദ്'വൃത്തർക്ക് നാം നൽകുക.
23
അവന്‍ (യൂസുഫ്) ഏതൊരുവളുടെ വീട്ടിലാണോ അവള്‍(9) അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ച് പൂട്ടിയിട്ട് അവള്‍ പറഞ്ഞു: ഇങ്ങോട്ട് വാ. അവന്‍ പറഞ്ഞു. അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്‍റെ രക്ഷിതാവ്. അവന്‍ എന്‍റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു.(10) തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല.
അസീസിൻറെ ഭാര്യ തന്ത്രത്തിലൂടെയും സൗമ്യമായും യൂസുഫിനോട് അവളുമായി വ്യഭിചാരത്തിന് ആവശ്യപ്പെട്ടു. ഒറ്റക്കാവാൻ വാതിലുകൾ അടച്ച് പൂട്ടിയിട്ട് അവൾ പറഞ്ഞു: എൻ്റെ അടുത്തേക്ക് വാ. യൂസുഫ് പറഞ്ഞു. നീ വിളിക്കുന്നതിൽ നിന്നും അല്ലാഹുവിൽ ശരണം! നിശ്ചയമായും എൻ്റെ യജമാനൻ എൻ്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു, ഞാൻ അദ്ദേഹത്തെ വഞ്ചിക്കുകയില്ല. ഞാനദ്ദേഹത്തെ വഞ്ചിച്ചാൽ ഞാൻ അക്രമികളിലകപ്പെടും. തീർച്ചയായും അക്രമം പ്രവർത്തിക്കുന്നവർ വിജയിക്കുകയില്ല.
24
അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്‍റെ രക്ഷിതാവിന്‍റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം (സംഭവിച്ചത്) തിന്‍മയും നീചവൃത്തിയും അവനില്‍ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്കളങ്കരായ ദാസന്‍മാരില്‍ പെട്ടവനാകുന്നു.
അവനുമായി വ്യഭിചരിക്കാൻ അവൾക്ക് ആഗ്രഹം ജനിച്ചു. അതിൽ നിന്ന് തടയുന്ന അല്ലാഹുവിൻ്റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കിൽ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം കാണിച്ചുകൊടുത്തത് തിന്മ അവനിൽ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയും, വഞ്ചനയിൽ നിന്നും വ്യഭിചാരത്തിൽ നിന്നും അവനെ അകറ്റുന്നതിനും വേണ്ടിയാകുന്നു. തീർച്ചയായും യൂസുഫ് നുബുവ്വത്തിനും രിസാലത്തിനും വേണ്ടി തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ ദാസന്മാരിൽ പെട്ടവനാകുന്നു.
25
അവര്‍ രണ്ടുപേരും വാതില്‍ക്കലേക്ക് മത്സരിച്ചോടി. അവള്‍ പിന്നില്‍ നിന്ന് അവന്‍റെ കുപ്പായം (പിടിച്ചു. അത്) കീറി. അവര്‍ ഇരുവരും വാതില്‍ക്കല്‍ വെച്ച് അവളുടെ നാഥനെ (ഭര്‍ത്താവിനെ) കണ്ടുമുട്ടി. അവള്‍ പറഞ്ഞു: താങ്കളുടെ ഭാര്യയുടെ കാര്യത്തില്‍ ദുരുദ്ദേശം പുലര്‍ത്തിയവനുള്ള പ്രതിഫലം അവന്‍ തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റെന്തെങ്കിലും ശിക്ഷയോ തന്നെ ആയിരിക്കണം.
അവർ രണ്ടുപേരും വാതിൽക്കലേക്ക് മത്സരിച്ചോടി: അവളിൽ നിന്ന് രക്ഷപ്പെടാൻ യൂസുഫും, പുറത്ത് പോകുന്നതിൽ നിന്ന് അവനെ തടയാൻ അവളും. അവൾ പിന്നിൽ നിന്ന് അവൻ്റെ കുപ്പായം പിടിച്ചു കീറി. അവർ ഇരുവരും വാതിൽക്കൽ വെച്ച് അവളുടെ ഭർത്താവിനെ കണ്ടുമുട്ടി. അസീസിൻറെ ഭാര്യ അസീസിനോട് തന്ത്രം പ്രയോഗിച്ചുകൊണ്ട് പറഞ്ഞു: താങ്കളുടെ ഭാര്യയുമായി വ്യഭിചരിക്കാൻ ദുരുദ്ദേശം പുലർത്തിയവനുള്ള പ്രതിഫലം അവൻ തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റെന്തെങ്കിലും ശിക്ഷയോ തന്നെ ആയിരിക്കണം
26
യൂസുഫ് പറഞ്ഞു: അവളാണ് എന്നെ വശീകരിക്കുവാന്‍ ശ്രമം നടത്തിയത്. അവളുടെ കുടുംബത്തില്‍ പെട്ട ഒരു സാക്ഷി ഇപ്രകാരം സാക്ഷ്യപ്പെടുത്തി: അവന്‍റെ കുപ്പായം മുന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ സത്യമാണ് പറഞ്ഞത്. അവനാകട്ടെ കളവ് പറയുന്നവരുടെ കൂട്ടത്തിലാണ്.
യൂസുഫ് (عليه السلام) പറഞ്ഞു: അവളാണ് എന്നോട് വ്യഭിചരിക്കുവാൻ ആവശ്യപ്പെട്ടത്. ഞാൻ അവളിൽ നിന്ന് അതാഗ്രഹിച്ചിട്ടില്ല. അങ്ങനെ അവളുടെ കുടുംബത്തിൽ പെട്ട ഒരാൾ സാക്ഷ്യം പറഞ്ഞു: യൂസുഫിൻ്റെ കുപ്പായം മുന്നിൽ നിന്നാണ് കീറിയിട്ടുള്ളതെങ്കിൽ അവൾ സത്യമാണ് പറഞ്ഞത് എന്നതിനുള്ള സൂചനയാണത്. അവൾ അവനെ തടഞ്ഞതു കൊണ്ടാണ് അത് സംഭവിച്ചത്. അപ്പോൾ യൂസുഫ് കളവു പറയുകയാണ് (എന്ന് മനസ്സിലാക്കാം).
27
എന്നാല്‍ അവന്‍റെ കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ കളവാണ് പറഞ്ഞത്. അവനാകട്ടെ സത്യം പറഞ്ഞവരുടെ കൂട്ടത്തിലാണ്.
എന്നാൽ അവൻ്റെ കുപ്പായം പിന്നിൽ നിന്നാണ് കീറിയിട്ടുള്ളതെങ്കിൽ അവൻ്റെ സത്യസന്ധതക്ക് തെളിവാണത്. കാരണം, അവൻ അവളിൽ നിന്ന് ഓടിപ്പോകുമ്പോൾ അവൾ അവനെ വശീകരിക്കുകയായിരുന്നു. അപ്പോൾ അവൾ പറയുന്നത് കളവായിരിക്കുകയും ചെയ്യും.
28
അങ്ങനെ അവന്‍റെ (യൂസുഫിന്‍റെ) കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളത് എന്ന് കണ്ടപ്പോള്‍ അയാള്‍ (ഗൃഹനാഥന്‍-തന്‍റെ ഭാര്യയോട്) പറഞ്ഞു: തീര്‍ച്ചയായും ഇത് നിങ്ങളുടെ (സ്ത്രീകളുടെ) തന്ത്രത്തില്‍ പെട്ടതാണ്. നിങ്ങളുടെ തന്ത്രം ഭയങ്കരം തന്നെ.
അങ്ങനെ യൂസുഫിൻ്റെ കുപ്പായം പിന്നിൽ നിന്നാണ് കീറിയിട്ടുള്ളത് എന്ന് അസീസ് കണ്ടപ്പോൾ യൂസുഫിൻ്റെ സത്യസന്ധത അയാൾക്ക് ബോധ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: തീർച്ചയായും ഈ ആരോപണം നിങ്ങളുടെ - സ്ത്രീകളുടെ - തന്ത്രത്തിൽ പെട്ടതാണ്. നിങ്ങളുടെ തന്ത്രം ഭയങ്കരം തന്നെ.
29
യൂസുഫേ, നീ ഇത് അവഗണിച്ചേക്കുക. (പെണ്ണേ,) നീ നിന്‍റെ പാപത്തിന് മാപ്പുതേടുക. തീര്‍ച്ചയായും നീ പിഴച്ചവരുടെ കൂട്ടത്തിലാകുന്നു.
അദ്ദേഹം യൂസുഫിനോട് പറഞ്ഞു: യൂസുഫേ നീ ഇത് അവഗണിച്ചേക്കുക. ആരോടും നീ ഇത് പറയരുത്. പെണ്ണേ, നീ നിൻ്റെ പാപത്തിന് മാപ്പുതേടുക. യൂസുഫിനെ വശീകരിച്ചത് നിമിത്തം തീർച്ചയായും നീ പാപികളുടെ കൂട്ടത്തിലാകുന്നു.
30
നഗരത്തിലെ ചില സ്ത്രീകള്‍ പറഞ്ഞു: പ്രഭുവിന്‍റെ ഭാര്യ തന്‍റെ വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ അവനോട് പ്രേമബദ്ധയായിക്കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യക്തമായ പിഴവില്‍ അകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു.
അവളുടെ വാർത്ത നഗരത്തിൽ പ്രചരിച്ചു. ചില സ്ത്രീകൾ എതിർപ്പോടെ പറഞ്ഞു: പ്രഭുവിൻ്റെ ഭാര്യ തൻ്റെ അടിമയെ വശീകരിക്കാൻ ശ്രമിക്കുന്നു. അവനോടുള്ള പ്രേമം അവളുടെ ഹൃദയത്തിൽ സ്പർശിച്ചിരിക്കുന്നു. അവൾ സ്വന്തം അടിമയായ അവനെ വശീകരിക്കുകയും അവനോട് പ്രേമം വെച്ചുപുലർത്തുകയും ചെയ്യുന്നതിനാൽ അവൾ വ്യക്തമായ പിഴവിൽ അകപ്പെട്ടതായി ഞങ്ങൾ കാണുന്നു.
31
അങ്ങനെ ആ സ്ത്രീകളുടെ തന്ത്രത്തെപ്പറ്റി അവള്‍ കേട്ടറിഞ്ഞപ്പോള്‍ അവരുടെ അടുത്തേക്ക് അവള്‍ ആളെ അയക്കുകയും അവര്‍ക്ക് ചാരിയിരിക്കാവുന്ന ഇരിപ്പിടങ്ങളൊരുക്കുകയും ചെയ്തു.(11) അവരില്‍ ഓരോരുത്തര്‍ക്കും (പഴങ്ങള്‍ മുറിക്കാന്‍) അവള്‍ ഓരോ കത്തി കൊടുത്തു. (യൂസുഫിനോട്) അവള്‍ പറഞ്ഞു: നീ അവരുടെ മുമ്പിലേക്ക് പുറപ്പെടുക. അങ്ങനെ അവനെ അവര്‍ കണ്ടപ്പോള്‍ അവര്‍ക്ക് അവനെപ്പറ്റി വിസ്മയം തോന്നുകയും, അവരുടെ സ്വന്തം കൈകള്‍ അവര്‍ തന്നെ അറുത്ത് പോകുകയും ചെയ്തു.(12) അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍! ഇതൊരു മനുഷ്യനല്ല. ആദരണീയനായ ഒരു മലക്ക് തന്നെയാണ്.
അങ്ങനെ ആ സ്ത്രീകളുടെ എതിർപ്പിനെപ്പറ്റിയും അവരുടെ പരദൂഷണത്തെ പറ്റിയും അസീസിൻറെ ഭാര്യ കേട്ടറിഞ്ഞപ്പോൾ യൂസുഫിനെ അവർക്ക് കാണിച്ചുകൊടുക്കാനായി അവരുടെ അടുത്തേക്ക് അവൾ ആളെ അയക്കുകയും അവർക്ക് ചാരിയിരിക്കാവുന്ന ഇരിപ്പിടങ്ങളൊരുക്കുകയും ചെയ്തു. അവരിൽ ഓരോരുത്തർക്കും പഴങ്ങൾ മുറിക്കുന്ന ഓരോ കത്തിയും കൊടുത്തു. യൂസുഫിനോട് അവൾ പറഞ്ഞു: നീ അവരുടെ മുമ്പിലേക്ക് പുറപ്പെടുക. അങ്ങനെ അവനെ അവർ കണ്ടപ്പോൾ അവർക്ക് അവനെപ്പറ്റി വിസ്മയം തോന്നുകയും, സൗന്ദര്യവും ഭംഗിയും അവരെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു. ആശ്ചര്യം നിമിത്തം അവരുടെ സ്വന്തം കൈകൾ അവർ തന്നെ അറുത്ത് പോകുകയും ചെയ്തു. അവർ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധൻ! ഇതൊരു മനുഷ്യനല്ല. അവനുള്ള സൗന്ദര്യം മനുഷ്യരിൽ കാണപ്പെടുന്നതുമല്ല. മലക്കുകളിൽ പെട്ട ആദരണീയനായ ഒരു മലക്ക് തന്നെയാണ് അവൻ.
32
അവള്‍ പറഞ്ഞു: എന്നാല്‍ ഏതൊരുവന്‍റെ കാര്യത്തില്‍ നിങ്ങളെന്നെ ആക്ഷേപിച്ചുവോ അവനാണിത്. തീര്‍ച്ചയായും ഞാന്‍ അവനെ വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അപ്പോള്‍ അവന്‍ (സ്വയം കളങ്കപ്പെടുത്താതെ) കാത്തുസൂക്ഷിക്കുകയാണ് ചെയ്തത്. ഞാനവനോട് കല്പിക്കുന്ന പ്രകാരം അവന്‍ ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും അവന്‍ തടവിലാക്കപ്പെടുകയും, നിന്ദ്യരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.
സ്ത്രീകൾക്ക് ബാധിച്ചത് കണ്ടപ്പോൾ അസീസിൻറെ ഭാര്യ പറഞ്ഞു: എന്നാൽ ഏതൊരുവനോടുള്ള പ്രേമത്തിൻറെ കാര്യത്തിലാണോ നിങ്ങളെന്നെ ആക്ഷേപിച്ചത് അവനാണിത്. ഞാനവനെ തന്ത്രപൂർവം വശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവൻ അതിൽ നിന്നൊഴിഞ്ഞുമാറി. ഭാവിയിൽ ഞാനവനോട് കല്പിക്കുന്ന പ്രകാരം അവൻ ചെയ്തില്ലെങ്കിൽ തീർച്ചയായും അവൻ തടവിലാക്കപ്പെടുകയും, നിന്ദ്യരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും
33
അദ്ദേഹം (യൂസുഫ്) പറഞ്ഞു: 'എന്‍റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട് നീ തിരിച്ചുകളയാത്തപക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപ്പോകുകയും ചെയ്യും.'
യൂസുഫ് തൻ്റെ രക്ഷിതാവിനോട് തേടി: എൻ്റെ രക്ഷിതാവേ, ഇവർ എന്നെ ക്ഷണിക്കുന്ന നീചവൃത്തിയെക്കാളും എനിക്ക് കൂടുതൽ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാൻ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ അവരിലേക്ക് ഞാൻ ചായുകയും അവർ എന്നിൽ നിന്ന് ഉദ്ദേശിക്കുന്ന കാര്യം ഞാൻ അനുസരിക്കുകയും ചെയ്യുന്നപക്ഷം ഞാൻ അവിവേകികളുടെ കൂട്ടത്തിൽ ആയിപോകുകയും ചെയ്യും
34
അപ്പോള്‍ അവന്‍റെ പ്രാര്‍ത്ഥന തന്‍റെ രക്ഷിതാവ് സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനില്‍ നിന്ന് അവന്‍ തട്ടിത്തിരിച്ചുകളയുകയും ചെയ്തു. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.
അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർത്ഥന അദ്ദേഹത്തിൻ്റെ രക്ഷിതാവ് സ്വീകരിച്ചു. അസീസിൻറെ ഭാര്യയുടെയും നഗരത്തിലെ സ്ത്രീകളുടെയും കുതന്ത്രം അദ്ദേഹത്തിൽ നിന്ന് അവൻ നീക്കുകയും ചെയ്തു. തീർച്ചയായും അല്ലാഹു യൂസുഫിൻ്റെയും, എല്ലാ പ്രാർത്ഥിക്കുന്നവരുടെയും പ്രാർത്ഥന കേൾക്കുന്നവനും അവസ്ഥകൾ അറിയുകയും ചെയ്യുന്നവനത്രെ.
35
പിന്നീട് തെളിവുകള്‍ കണ്ടറിഞ്ഞതിന് ശേഷവും അവര്‍ക്ക് തോന്നി; അവനെ ഒരു അവധിവരെ തടവിലാക്കുക തന്നെ വേണമെന്ന്.(13)
യൂസുഫിൻറെ നിരപരാധിത്വത്തിനുള്ള തെളിവുകൾ കണ്ടറിഞ്ഞതിന് ശേഷവും അസീസിൻ്റെയും അയാളുടെ ആളുകളുടെയും തീരുമാനം യൂസുഫിനെ ഒരു നിശ്ചയിക്കാത്ത അവധിവരെ തടവിലാക്കുക തന്നെ വേണമെന്നായിരുന്നു. ആ നീചകൃത്യം പുറത്തറിയാതിരിക്കാനായിരുന്നു അത്.
36
അവനോടൊപ്പം രണ്ട് യുവാക്കളും ജയിലില്‍ പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ വീഞ്ഞ് പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കാണുന്നു. മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്‍റെ തലയില്‍ റൊട്ടി ചുമക്കുകയും, എന്നിട്ട് അതില്‍ നിന്ന് പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഞങ്ങള്‍ക്ക് താങ്കള്‍ അതിന്‍റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ കാണുന്നത് സദ്‌വൃത്തരില്‍ ഒരാളായിട്ടാണ്.
അവർ അദ്ദേഹത്തെ ജയിലിലടച്ചു. അവനോടൊപ്പം രണ്ട് യുവാക്കളും ജയിലിൽ പ്രവേശിച്ചു. അവരിൽ ഒരാൾ യൂസുഫിനോട് പറഞ്ഞു: ഞാൻ വീഞ്ഞ് ഉണ്ടാക്കാനായി മുന്തിരി പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കാണുന്നു. മറ്റൊരാൾ പറഞ്ഞു: ഞാൻ എൻ്റെ തലയിൽ റൊട്ടി ചുമക്കുകയും, എന്നിട്ട് അതിൽ നിന്ന് പറവകൾ തിന്നുകയും ചെയ്യുന്നതായി ഞാൻ സ്വപ്നം കാണുന്നു. ഞങ്ങൾക്ക് താങ്കൾ അതിൻ്റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീർച്ചയായും ഞങ്ങൾ താങ്കളെ കാണുന്നത് നന്മയുള്ളവരിൽ ഒരാളായിട്ടാണ്.
37
അദ്ദേഹം (യൂസുഫ്) പറഞ്ഞു: നിങ്ങള്‍ക്ക് (കൊണ്ടുവന്ന്) നല്‍കപ്പെടാറുള്ള ഭക്ഷണം നിങ്ങള്‍ക്ക് വന്നെത്തുന്നതിന്‍റെ മുമ്പായി അതിന്‍റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാതിരിക്കുകയില്ല. എന്‍റെ രക്ഷിതാവ് എനിക്ക് പഠിപ്പിച്ചുതന്നതില്‍ പെട്ടതത്രെ അത്. അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മാര്‍ഗം തീര്‍ച്ചയായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു.
യൂസുഫ് നബി (عليه السلام) പറഞ്ഞു: രാജാവിൽ നിന്നോ മറ്റോ നിങ്ങൾക്ക് കൊണ്ടുവന്ന് നൽകപ്പെടാറുള്ള ഭക്ഷണം നിങ്ങൾക്ക് വന്നെത്തുന്നതിൻ്റെ മുമ്പായി അതിൻ്റെ വ്യാഖ്യാനം ഞാൻ നിങ്ങൾക്ക് വിവരിച്ചുതരാതിരിക്കുകയില്ല. എൻ്റെ രക്ഷിതാവ് എനിക്ക് പഠിപ്പിച്ചുതന്നതിൽ പെട്ടതത്രെ ആ വ്യാഖ്യാനം. അല്ലാതെ ജ്യോൽസ്യമോ കണക്കുനോട്ടമോ അല്ല. അല്ലാഹുവിൽ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മതം തീർച്ചയായും ഞാൻ ഉപേക്ഷിച്ചിരിക്കുന്നു.
38
എന്‍റെ പിതാക്കളായ ഇബ്രാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് പാടുള്ളതല്ല. ഞങ്ങള്‍ക്കും മനുഷ്യര്‍ക്കും അല്ലാഹു നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതത്രെ അത് (സന്മാര്‍ഗദര്‍ശനം.) പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല.
എൻ്റെ പിതാക്കളായ ഇബ്രാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരുടെ മതം ഞാൻ പിന്തുടർന്നിരിക്കുന്നു. അതായത് തൗഹീദിൻറെ മതം. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേർക്കുവാൻ ഞങ്ങൾക്ക് പാടുള്ളതല്ല. അവൻ ഏകനാണ്. ഞാനും എൻ്റെ പിതാക്കളും പിൻപറ്റുന്ന ഈ തൗഹീദും വിശ്വാസവും ഞങ്ങൾക്കും, പ്രവാചകന്മാരെ നിയോഗിക്കുക വഴി സകല മനുഷ്യർക്കും അല്ലാഹു നല്കിയ അനുഗ്രഹത്തിൽ പെട്ടതത്രെ. പക്ഷെ മനുഷ്യരിൽ അധികപേരും അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ നന്ദികാണിക്കുന്നില്ല; അതിനെ നിഷേധിക്കുകയാണ് ചെയ്യുന്നത്.
39
ജയിലിലെ രണ്ട് സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവാണോ?
ശേഷം ജയിലിലെ രണ്ട് സുഹൃത്തുക്കളെ അഭിസംബോധന ചെയ്തുകൊണ്ട് യൂസുഫ് ചോദിച്ചു: വ്യത്യസ്ത ആരാധ്യന്മാരെ ആരാധിക്കലാണോ ഉത്തമം; അതല്ല, ഏകനും പങ്കുകാരില്ലാത്തവനും, ആർക്കും കീഴ്പെടുത്താൻ കഴിയാത്ത സർവ്വാധികാരിയുമായ അല്ലാഹുവിനെ ആരാധിക്കലാണോ ഉത്തമം?
40
അവന്നുപുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതം അതത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.
അവന്നുപുറമെ നിങ്ങൾ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും ആരാധ്യരെന്ന് നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. ആരാധ്യതയിൽ അവക്ക് ഒരു വിഹിതവുമില്ല. അവയെ നിങ്ങൾ വിളിക്കുന്ന പേരിൻറെ സത്യതക്ക് തെളിവായി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. എല്ലാ സൃഷ്ടികളിലും വിധികർതൃത്വം അല്ലാഹുവിന് മാത്രമാകുന്നു; നിങ്ങളും നിങ്ങളുടെ പിതാക്കളും പേരുവിളിക്കുന്ന നാമങ്ങൾക്കല്ല. അവനെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്ന് അവൻ കല്പിച്ചിരിക്കുന്നു. അവനിൽ മറ്റുള്ളവരെ പങ്കുചേർക്കൽ അവൻ വിലക്കിയിരിക്കുന്നു. അതാകുന്നു തൗഹീദ്. വക്രതയില്ലാത്ത മതം അതത്രെ. പക്ഷെ മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല. അതിനാൽ അവർ അല്ലാഹുവിൽ പങ്കുചേർക്കുകയും അങ്ങനെ ചില സൃഷ്ടികളെ ആരാധിക്കുകയും ചെയ്യുന്നു.
41
ജയിലിലെ രണ്ട് സുഹൃത്തുക്കളേ, എന്നാല്‍ നിങ്ങളിലൊരുവന്‍ തന്‍റെ യജമാനന്ന് വീഞ്ഞ് കുടിപ്പിച്ചുകൊണ്ടിരിക്കും.(14) എന്നാല്‍ മറ്റേ ആള്‍ ക്രൂശിക്കപ്പെടും. എന്നിട്ട് അയാളുടെ തലയില്‍ നിന്ന് പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങള്‍ ഇരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു(15)
ജയിലിലെ എൻ്റെ കൂട്ടുകാരേ, വീഞ്ഞാവാൻ മുന്തിരി പിഴിയുന്നതായി സ്വപ്നം കണ്ടവൻ ജയിലിൽ നിന്ന് പുറത്ത് പോവുകയും തൻ്റെ ജോലിയിലേക്ക് മടങ്ങി രാജാവിനെ കുടിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ തലയിൽ റൊട്ടി ചുമക്കുകയും, എന്നിട്ട് അതിൽ നിന്ന് പറവകൾ തിന്നുകയും ചെയ്യുന്നതായി സ്വപ്നം കണ്ട ആൾ കൊല്ലപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യും. എന്നിട്ട് അയാളുടെ തലയിലെ മാംസത്തിൽ നിന്ന് പറവകൾ കൊത്തിത്തിന്നും. നിങ്ങൾ ഇരുവരും വിധി ആരാഞ്ഞിരുന്ന ആ കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അത് സംഭവിക്കുക തന്നെ ചെയ്യും. അതിൽ സംശയമേ ഇല്ല.
42
അവര്‍ രണ്ടുപേരില്‍ നിന്ന് രക്ഷപ്പെടുന്നവനാണ് എന്ന് വിചാരിച്ച ആളോട് അദ്ദേഹം (യൂസുഫ്) പറഞ്ഞു: 'നിന്‍റെ യജമാനന്‍റെ അടുക്കല്‍ നീ എന്നെ പറ്റി പ്രസ്താവിക്കുക'. എന്നാല്‍ തന്‍റെ യജമാനനോട് അത് പ്രസ്താവിക്കുന്ന കാര്യം പിശാച് അവനെ മറപ്പിച്ച് കളഞ്ഞു. അങ്ങനെ ഏതാനും കൊല്ലങ്ങള്‍ അദ്ദേഹം (യൂസുഫ്) ജയിലില്‍ താമസിച്ചു.
അവർ രണ്ട് പേരിൽ നിന്ന് രക്ഷപ്പെടുന്നവനാണ് എന്ന് വിചാരിച്ച രാജാവിൻറെ പാനീയം വിളമ്പുകാരനോട് യൂസുഫ് പറഞ്ഞു: രാജാവിൻ്റെ അടുക്കൽ നീ എൻ്റെ കഥയും അവസ്ഥയും പ്രസ്താവിക്കുക. അദ്ദേഹം ജയിലിൽ നിന്ന് എന്നെ മോചിപ്പിച്ചേക്കാം. എന്നാൽ, രാജാവിനോട് അത് പ്രസ്താവിക്കുന്ന കാര്യം പിശാച് അവനെ മറപ്പിച്ച് കളഞ്ഞു. അങ്ങനെ ഏതാനും കൊല്ലങ്ങൾ യൂസുഫ് ജയിലിൽ തന്നെ താമസിച്ചു.
43
(ഒരിക്കല്‍) രാജാവ് പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഏഴ് പച്ചക്കതിരുകളും, ഏഴ് ഉണങ്ങിയ കതിരുകളും ഞാന്‍ കാണുന്നു. ഹേ, പ്രധാനികളേ, നിങ്ങള്‍ സ്വപ്നത്തിന് വ്യാഖ്യാനം നല്‍കുന്നവരാണെങ്കില്‍ എന്‍റെ ഈ സ്വപ്നത്തിന്‍റെ കാര്യത്തില്‍ നിങ്ങളെനിക്ക് വിധി പറഞ്ഞുതരൂ.
രാജാവ് പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കൾ തിന്നുന്നതായി ഞാൻ സ്വപ്നം കാണുന്നു. ഏഴ് പച്ചക്കതിരുകളും, ഏഴ് ഉണങ്ങിയ കതിരുകളും ഞാൻ കാണുന്നു. ഹേ,പ്രമാണിമാരും നേതാക്കന്മാരുമായവരേ, നിങ്ങൾ സ്വപ്നത്തിന് വ്യാഖ്യാനം നല്കുന്നവരാണെങ്കിൽ എൻ്റെ ഈ സ്വപ്നത്തിൻ്റെ വ്യാഖ്യാനം നിങ്ങളെനിക്ക് പറഞ്ഞുതരൂ
44
അവര്‍ പറഞ്ഞു: പലതരം പേക്കിനാവുകള്‍! ഞങ്ങള്‍ അത്തരം പേക്കിനാവുകളുടെ വ്യാഖ്യാനത്തെപ്പറ്റി അറിവുള്ളവരല്ല.
അവർ പറഞ്ഞു: താങ്കളുടെ സ്വപ്നം പേക്കിനാവുകളാണ്. അങ്ങിനെയുള്ളവക്ക് വ്യാഖ്യാനങ്ങളില്ല. അത്തരം കുഴഞ്ഞുമറിഞ്ഞ പേക്കിനാവുകളുടെ വ്യാഖ്യാനത്തെപ്പറ്റി അറിവുള്ളവരല്ല ഞങ്ങൾ.
45
ആ രണ്ട് പേരില്‍ (യൂസുഫിന്‍റെ രണ്ട് ജയില്‍സുഹൃത്തുക്കളില്‍) നിന്ന് രക്ഷപ്പെട്ടവന്‍ ഒരു നീണ്ടകാലയളവിന് ശേഷം (യൂസുഫിന്‍റെ കാര്യം) ഓര്‍മിച്ച് കൊണ്ട് പറഞ്ഞു: അതിന്‍റെ വ്യാഖ്യാനത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് വിവരമറിയിച്ചു തരാം. നിങ്ങള്‍ (അതിന്) എന്നെ നിയോഗിച്ചേക്കൂ.
ആ രണ്ട് ജയിൽ സുഹൃത്തുക്കളിൽ നിന്ന് രക്ഷപ്പെട്ട, രാജാവിൻറെ പാനീയം നൽകുന്നയാൾ ഒരു നീണ്ടകാലയളവിന് ശേഷം യൂസുഫിനെയും സ്വപ്നവ്യാഖ്യാനത്തിൽ അദ്ദേഹത്തിൻ്റെ അറിവും ഓർമിച്ചു. അയാൾ പറഞ്ഞു: രാജാവ് കണ്ടതിൻറെ വ്യാഖ്യാനത്തെപ്പറ്റി അതറിയുന്നവനോട് ചോദിച്ച് ഞാൻ നിങ്ങൾക്ക് വിവരമറിയിച്ചു തരാം. രാജാവേ, താങ്കളുടെ സ്വപ്നത്തിൻ്റെ വ്യാഖ്യാനത്തിനായി യൂസുഫിൻ്റെ അടുത്തേക്ക് എന്നെ നിയോഗിച്ചാലും.
46
(അവന്‍ യൂസുഫിന്‍റെ അടുത്ത് ചെന്ന് പറഞ്ഞു:) ഹേ, സത്യസന്ധനായ യൂസുഫ്, തടിച്ച് കൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്ന കാര്യത്തിലും, ഏഴ് പച്ചക്കതിരുകളുടെയും വേറെ ഏഴ് ഉണങ്ങിയ കതിരുകളുടെയും കാര്യത്തിലും താങ്കള്‍ ഞങ്ങള്‍ക്കു വിധി പറഞ്ഞുതരണം. ജനങ്ങള്‍ അറിയുവാനായി ആ വിവരവും കൊണ്ട് എനിക്ക് അവരുടെ അടുത്തേക്ക് മടങ്ങാമല്ലോ.
ജയിലിൽ നിന്ന് രക്ഷപ്പെട്ടവൻ യൂസുഫിൻ്റെ അടുത്ത് എത്തിയപ്പോൾ അവൻ പറഞ്ഞു: ഹേ, സത്യസന്ധനായ യൂസുഫ്, തടിച്ച് കൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കൾ തിന്നുന്ന കാര്യത്തിലും ഏഴ് പച്ചക്കതിരുകളുടെയും വേറെ ഏഴ് ഉണങ്ങിയ കതിരുകളുടെയും കാര്യത്തിലും താങ്കൾ ഞങ്ങൾക്ക് വിധി പറഞ്ഞുതരണം. രാജാവിൻ്റെയും അദ്ദേഹത്തിൻ്റെ അടുത്തുള്ളവരിലേക്കും ആ വിവരവും കൊണ്ട് എനിക്ക് മടങ്ങാമല്ലോ. താങ്കളുടെ സ്ഥാനവും മഹത്വവും അങ്ങനെ അവർ മനസ്സിലാക്കുകയും ചെയ്യുമല്ലോ.
47
അദ്ദേഹം (യൂസുഫ്) പറഞ്ഞു: നിങ്ങള്‍ ഏഴുകൊല്ലം തുടര്‍ച്ചയായി കൃഷി ചെയ്യുന്നതാണ്. എന്നിട്ട് നിങ്ങള്‍ കൊയ്തെടുത്തതില്‍ നിന്ന് നിങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ അല്‍പം ഒഴിച്ച് ബാക്കി അതിന്‍റെ കതിരില്‍ തന്നെ വിട്ടേക്കുക.
യൂസുഫ് നബി (عليه السلام) സ്വപ്നവ്യാഖ്യാനമായി പറഞ്ഞു: നിങ്ങൾ ഏഴുകൊല്ലം തുടർച്ചയായി നന്നായി കൃഷി ചെയ്യുന്നതാണ്. എന്നിട്ട് ആ ഏഴു വർഷങ്ങളിൽ ഓരോ വർഷവും നിങ്ങൾ കൊയ്തെടുത്തതിൽ നിന്ന് നിങ്ങൾക്ക് ഭക്ഷിക്കുവാൻ അല്പം ഒഴിച്ച് ബാക്കി അതിൻ്റെ കതിരിൽ തന്നെ - അതിന് കേടു സംഭവിക്കാതിരിക്കാനായി - വിട്ടേക്കുക
48
പിന്നീടതിന് ശേഷം പ്രയാസകരമായ ഏഴ് വര്‍ഷം വരും. ആ വര്‍ഷങ്ങള്‍, അന്നേക്കായി നിങ്ങള്‍ മുന്‍കൂട്ടി സൂക്ഷിച്ച് വെച്ചിട്ടുള്ളതിനെയെല്ലാം തിന്നുതീര്‍ക്കുന്നതാണ്. നിങ്ങള്‍ കാത്തുവെക്കുന്നതില്‍ നിന്ന് അല്‍പം ഒഴികെ.
നിങ്ങൾ കൃഷി ചെയ്യുന്ന ക്ഷേമകരമായ ഏഴ് വർഷങ്ങൾക്ക് ശേഷം ക്ഷാമത്തിൻ്റെ ഏഴ് വർഷം വരും. ആ വർഷങ്ങളിൽ ക്ഷേമവർഷങ്ങളിൽ കൊയ്തെടുത്തത് മുഴുവൻ ജനങ്ങൾ ഭക്ഷിക്കും. നിങ്ങൾ വിത്തിന് വേണ്ടി കാത്തുവെക്കുന്നത് ഒഴികെ
49
പിന്നീടതിന് ശേഷം ഒരു വര്‍ഷം വരും. അന്ന് ജനങ്ങള്‍ക്ക് സമൃദ്ധി നല്‍കപ്പെടുകയും, അന്ന് അവര്‍ (വീഞ്ഞും മറ്റും) പിഴിഞ്ഞെടുക്കുകയും ചെയ്യും.
പിന്നീട് ആ ക്ഷാമവർഷങ്ങൾക്ക് ശേഷം മഴയുള്ള ഒരു വർഷം വരികയും കൃഷി ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യും. അന്ന് ജനങ്ങൾ അവർക്കാവശ്യമായ മുന്തിരി, ഒലീവ്, കരിമ്പ് പോലുള്ളവ പിഴിഞ്ഞെടുക്കുകയും ചെയ്യും
50
രാജാവ് പറഞ്ഞു: നിങ്ങള്‍ യൂസുഫിനെ എന്‍റെ അടുത്ത് കൊണ്ടുവരൂ. അങ്ങനെ തന്‍റെ അടുത്ത് ദൂതന്‍ വന്നപ്പോള്‍ അദ്ദേഹം (യൂസുഫ്) പറഞ്ഞു: നീ നിന്‍റെ യജമാനന്‍റെ അടുത്തേക്ക് തിരിച്ചുപോയിട്ട് സ്വന്തം കൈകള്‍ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് അവരുടെ തന്ത്രത്തെപ്പറ്റി നന്നായി അറിയുന്നവനാകുന്നു.
യൂസുഫിൻ്റെ സ്വപ്നവ്യാഖ്യാനം രാജാവ് കേട്ടപ്പോൾ അദ്ദേഹം സഹായികളോട് പറഞ്ഞു: നിങ്ങൾ യൂസുഫിനെ ജയിലിൽ നിന്ന് പുറത്തിറക്കി എൻ്റെ അടുത്ത് കൊണ്ട് വരൂ. അങ്ങനെ തൻ്റെ അടുത്ത് രാജാവിൻറെ ദൂതൻ വന്നപ്പോൾ അദ്ദേഹം പറഞ്ഞു: നീ നിൻ്റെ യജമാനനായ രാജാവിൻറെ അടുത്തേക്ക് തിരിച്ചുപോയിട്ട് സ്വന്തം കൈകൾ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ കഥയെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കുക. ജയിലിൽ നിന്ന് പുറത്ത് പോകുന്നതിന് മുമ്പ് തൻ്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനത്രെ അത്. തീർച്ചയായും എൻ്റെ രക്ഷിതാവ് അവർ എന്നോട് കാണിച്ച വശീകരണത്തെ പറ്റി നന്നായി അറിയുന്നവനാകുന്നു. അതിൽ നിന്ന് ഒന്നും അവന് ഗോപ്യമാവുകയില്ല
51
(ആ സ്ത്രീകളെ വിളിച്ചുവരുത്തിയിട്ട്) അദ്ദേഹം (രാജാവ്) ചോദിച്ചു: യൂസുഫിനെ വശീകരിക്കുവാന്‍ നിങ്ങള്‍ ശ്രമം നടത്തിയപ്പോള്‍ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍! ഞങ്ങള്‍ യൂസുഫിനെപ്പറ്റി ദോഷകരമായ ഒന്നും മനസ്സിലാക്കിയിട്ടില്ല. പ്രഭുവിന്‍റെ ഭാര്യ പറഞ്ഞു: ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹം സത്യവാന്‍മാരുടെ കൂട്ടത്തില്‍ തന്നെയാകുന്നു.
രാജാവ് സ്ത്രീകളോടായി ചോദിച്ചു: യൂസുഫ് നിങ്ങളോടൊപ്പം മ്ലേഛവൃത്തിയിലേർപ്പെടാൻ നിങ്ങൾ അദ്ദേഹത്തോട് തന്ത്രപൂർവ്വം ആവശ്യപ്പെട്ടപ്പോൾ നിങ്ങളുടെ കാര്യമെന്തായിരുന്നു? സ്ത്രീകൾ രാജാവിനോടുള്ള മറുപടിയായി പറഞ്ഞു: 'യൂസുഫ് കുറ്റാരോപിതനായിത്തീരുക എന്നത് ഒരിക്കലും സംഭവിക്കാതിരിക്കട്ടെ! അല്ലാഹു സത്യം! അദ്ദേഹത്തിൽ ഒരു തെറ്റും ഞങ്ങൾ കണ്ടിട്ടില്ല.' ഇത് കേട്ടപ്പോൾ പ്രമാണിയുടെ ഭാര്യ -താൻ ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു കൊണ്ട്- സംസാരിച്ചു. അവൾ പറഞ്ഞു: "സത്യം ഇപ്പോഴിതാ വ്യക്തമായിത്തീർന്നിരിക്കുന്നു. ഞാനാണ് അദ്ദേഹത്തെ വഴികേടിലാക്കാൻ ശ്രമിച്ചത്. അദ്ദേഹം എന്നെ പിഴവിലാക്കാൻ ശ്രമിച്ചിട്ടേയില്ല. തീർച്ചയായും ഞാൻ ആരോപിച്ച കാര്യങ്ങളിൽ നിന്ന് അദ്ദേഹം തൻ്റെ നിരപരാധിത്വം അവകാശപ്പെടുന്നത് സത്യസന്ധമായി കൊണ്ടാണ്."
52
അത് (ഞാനങ്ങനെ പറയുന്നത്, അദ്ദേഹത്തിന്‍റെ) അസാന്നിദ്ധ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയുന്നതിന് വേണ്ടിയാകുന്നു.(16) വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്നതിനാലുമാകുന്നു.
അസീസിൻ്റെ ഭാര്യ പറഞ്ഞു: ഞാനാണ് അദ്ദേഹത്തെ വശീകരിച്ചതെന്നും അദ്ദേഹം സത്യസന്ധനാണെന്നും ഞാൻ അംഗീകരിക്കുന്നത് യൂസുഫ് മനസ്സിലാക്കാൻ വേണ്ടിയാണ്; അഥവാ അദ്ദേഹത്തിൻ്റെ അസാന്നിദ്ധ്യത്തിൽ ഞാൻ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന്. വഞ്ചകന്മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്ന് ഈ സംഭവിച്ചതിൽ നിന്ന് എനിക്ക് വ്യക്തമായിരിക്കുന്നു.
53
ഞാന്‍ എന്‍റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് ഏറെ പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്‍റെ രക്ഷിതാവിന്‍റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണചൊരിയുന്നവനുമാകുന്നു.
പ്രഭുവിന്റെ ഭാര്യ തുടർന്നു: എൻ്റെ മനസ്സിനെ ഞാൻ കുറ്റവിമുക്തമാക്കുന്നില്ല. എന്റെ മനസ്സ് ശുദ്ധമാണെന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല. തീർച്ചയായും ആഗ്രഹങ്ങളിലേക്ക് ചായുന്നതിനാലും അവയെ തടഞ്ഞുനിർത്തൽ പ്രയാസകരമായതിനാലും മനുഷ്യമനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. അല്ലാഹുവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. അവയെ അല്ലാഹു തിന്മയിൽ നിന്ന് കാത്തുരക്ഷിക്കും. തീർച്ചയായും എന്റെ രക്ഷിതാവ് അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ഏറെ പൊറുക്കുന്നവനും അവരോട് ധാരാളമായി കരുണ ചൊരിയുന്നവനുമാകുന്നു.
54
രാജാവ് പറഞ്ഞു: നിങ്ങള്‍ അദ്ദേഹത്തെ എന്റെ അടുത്ത് കൊണ്ടുവരൂ. ഞാന്‍ അദ്ദേഹത്തെ എന്റെ ഒരു പ്രത്യേകക്കാരനായി സ്വീകരിക്കുന്നതാണ്. അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ രാജാവ് പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ ഇന്ന് നമ്മുടെ അടുക്കല്‍ സ്ഥാനമുള്ളവനും വിശ്വസ്തനുമാകുന്നു.
യൂസുഫിന്റെ നിരപരാധിത്വം വ്യക്തമാവുകയും, അത് അറിയുകയും ചെയ്തപ്പോൾ രാജാവ് തൻ്റെ സഹായികളോട് പറഞ്ഞു: നിങ്ങൾ അദ്ദേഹത്തെ എന്റെ അടുത്ത് കൊണ്ട് വരൂ. ഞാൻ അദ്ദേഹത്തെ എന്റെ ഒരു പ്രത്യേകക്കാരനായി സ്വീകരിക്കുന്നതാണ്. അങ്ങനെ അവർ അദ്ദേഹത്തെ കൊണ്ടുവന്നു. അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ അറിവും ബുദ്ധിയും രാജാവിന് ബോധ്യപ്പെട്ടു. അപ്പോൾ രാജാവ് പറഞ്ഞു: യൂസുഫ്! തീർച്ചയായും താങ്കൾ ഇന്ന് നമ്മുടെ അടുക്കൽ സ്ഥാനവും പദവിയുമുള്ളവനും വിശ്വസ്തനുമാകുന്നു.
55
അദ്ദേഹം (യൂസുഫ്) പറഞ്ഞു: താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും(17)
യൂസുഫ് രാജാവിനോട് പറഞ്ഞു: താങ്കൾ എന്നെ ഈജിപ്തിലെ സാമ്പത്തിക, ഭക്ഷ്യ ഖജനാവുകളുടെ അധികാരമേല്പിക്കൂ. തീർച്ചയായും ഞാൻ വിശ്വസ്തനായ ഒരു സൂക്ഷിപ്പുകാരനും, ഏറ്റെടുക്കുന്ന കാര്യത്തെക്കുറിച്ച് അറിവും ഉൾക്കാഴ്ചയുള്ളവനുമായിരിക്കും.
56
അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നല്‍കി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം അനുഭവിപ്പിക്കുന്നു. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല.
ജയിൽ മോചിതനാവാനും നിരപരാധിത്വം ബോധ്യപ്പെടുത്താനും യൂസുഫിന് നാം സൗകര്യം നൽകിയതു പോലെ, ഉദ്ദേശിക്കുന്നേടത്ത് താമസിക്കാവുന്ന വിധം ഈജിപ്തിൽ അദ്ദേഹത്തിന് നാം സ്വാധീനവും നല്കി. ഇഹലോകത്ത് നമ്മുടെ കാരുണ്യം നമ്മുടെ അടിമകളിൽ നിന്ന് ഉദ്ദേശിക്കുന്നവർക്ക് നാം നൽകുന്നു. സദ്'വൃത്തർക്കുള്ള പ്രതിഫലം നാം പാഴാക്കുകയില്ല; മറിച്ച് ഒരു കുറവും വരുത്താതെ നാമവർക്ക് അത് പൂർണമായി നൽകുന്നതാണ്.
യൂസുഫിന്റെ സഹോദരന്മാർ അവരുടെ ചരക്കുകളുമായി ഈജിപ്തിലേക്ക് വരികയും, യൂസുഫിൻ്റെ അടുക്കൽ പ്രവേശിക്കുകയും ചെയ്തു. അപ്പോൾ അവർ തൻ്റെ സഹോദരന്മാരാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കാലദൈർഘൃവും രൂപമാറ്റവും കാരണം അദ്ദേഹം തങ്ങളുടെ സഹോദരനാണെന്ന് അവർ തിരിച്ചറിഞ്ഞില്ല. അവർ അദ്ദേഹത്തെ കിണറ്റിലെറിഞ്ഞപ്പോൾ അദ്ദേഹം ചെറിയ കുട്ടിയായിരുന്നുവല്ലോ.
59
അങ്ങനെ അവര്‍ക്ക് വേണ്ട സാധനങ്ങള്‍ അവര്‍ക്ക് ഒരുക്കികൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ പിതാവൊത്ത ഒരു സഹോദരന്‍(19) നിങ്ങള്‍ക്കുണ്ടല്ലോ. അവനെ നിങ്ങള്‍ എന്‍റെ അടുത്ത് കൊണ്ടുവരണം. ഞാന്‍ അളവ് തികച്ചുതരുന്നുവെന്നും, ഏറ്റവും നല്ല ആതിഥ്യമാണ് ഞാന്‍ നല്‍കുന്നത് എന്നും നിങ്ങള്‍ കാണുന്നില്ലേ?
അങ്ങനെ അവർ ആവശ്യപ്പെട്ട വിഭവങ്ങൾ അവർക്ക് ഒരുക്കികൊടുക്കുകയും, പിതാവൊത്ത ഒരു സഹോദരൻ കൂടി തങ്ങൾക്കുണ്ടെന്നും, അവനെ തങ്ങൾ പിതാവിൻ്റെ അരികിൽ നിർത്തിയ ശേഷം വന്നതാണെന്നും അവർ പറഞ്ഞപ്പോൾ യൂസുഫ് പറഞ്ഞു: നിങ്ങളുടെ പിതാവിലൂടെയുള്ള ആ സഹോദരനെ നിങ്ങൾ എന്റെ അടുത്ത് കൊണ്ടു വരണം. എങ്കിൽ ഒരു ഒട്ടകത്തിന് വഹിക്കാവുന്ന അളവ് കൂടുതലായി ഞാൻ നിങ്ങൾക്ക് നൽകാം. ഞാൻ അളവിൽ കുറവ് വരുത്താതെ തികച്ചുതരുന്നുവെന്നും, ഏറ്റവും നല്ല ആതിഥ്യമാണ് ഞാൻ നല്കുന്നത് എന്നും നിങ്ങൾ കാണുന്നില്ലേ?
60
എന്നാല്‍ അവനെ നിങ്ങള്‍ എന്‍റെ അടുത്ത് കൊണ്ടുവരുന്നില്ലെങ്കില്‍ നിങ്ങള്‍ക്കിനി എന്‍റെ അടുക്കല്‍ നിന്ന് അളന്നുതരുന്നതല്ല. നിങ്ങള്‍ എന്നെ സമീപിക്കേണ്ടതുമില്ല.
എന്നാൽ അവനെ നിങ്ങൾ എന്റെ അടുത്ത് കൊണ്ടു വരുന്നില്ലെങ്കിൽ നിങ്ങൾക്ക് പിതാവൊത്ത ഒരു സഹോദരനുണ്ടെന്ന് നിങ്ങൾ പറഞ്ഞത് കളവാണെന്ന് എനിക്ക് വ്യക്തമാവും. എങ്കിൽ ഞാൻ നിങ്ങൾക്ക് ഭക്ഷണം അളന്നു തരികയില്ല, നിങ്ങൾ എൻറെ നാട്ടിലേക്ക് വരേണ്ടതുമില്ല.
61
അവര്‍ പറഞ്ഞു: ഞങ്ങള്‍ അവന്‍റെ കാര്യത്തില്‍ അവന്‍റെ പിതാവിനോട് ഒരു ശ്രമം നടത്തിനോക്കാം. തീര്‍ച്ചയായും ഞങ്ങളത് ചെയ്യും.
അദ്ദേഹത്തിൻറെ സഹോദരങ്ങൾ പറഞ്ഞു: പിതാവിനോട് അവനെ വിട്ടുതരാൻ ആവശ്യപ്പെടുകയും, അതിനായി നന്നായി ശ്രമിച്ചു നോക്കുകയും ചെയ്യാം. തീർച്ചയായും താങ്കൾ കൽപ്പിച്ചത് ഒരു കുറവും വരുത്താതെ പ്രവർത്തിക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നതാണ്.
62
അദ്ദേഹം (യൂസുഫ്) തന്റെ ഭൃത്യന്മാരോട് പറഞ്ഞു: അവര്‍ കൊണ്ടുവന്ന ചരക്കുകള്‍ അവരുടെ ഭാണ്ഡങ്ങളില്‍ തന്നെ നിങ്ങള്‍ വെച്ചേക്കുക. അവര്‍ അവരുടെ കുടുംബത്തില്‍ തിരിച്ചെത്തുമ്പോള്‍ അവരത് മനസ്സിലാക്കിക്കൊള്ളും. അവര്‍ ഒരുവേള മടങ്ങി വന്നേക്കാം.
യൂസുഫ് തന്റെ ഭൃത്യന്മാരോട് പറഞ്ഞു: അവർ കൊണ്ട് വന്ന ചരക്കുകൾ അവരുടെ ഭാണ്ഡങ്ങളിൽ തന്നെ നിങ്ങൾ വെച്ചേക്കുക. അവർ മടങ്ങിച്ചെല്ലുമ്പോൾ അവരിൽ നിന്ന് നാം ഒന്നും എടുത്തിട്ടില്ലെന്ന് അവർ മനസ്സിലാക്കും. തങ്ങളുടെ സത്യസന്ധത യൂസുഫിന് ബോധ്യപ്പെടുത്തി നൽകുന്നതിനും, തങ്ങളുടെ ചരക്കുകൾ യൂസുഫ് സ്വീകരിക്കുന്നതിനും വേണ്ടി വീണ്ടും സഹോദരനോടൊപ്പം മടങ്ങിവരാൻ അത് അവരെ നിർബന്ധിതരാക്കുന്നതാണ്.
63
അങ്ങനെ അവര്‍ തങ്ങളുടെ പിതാവിന്റെ അടുത്ത് തിരിച്ചെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്ക് അളന്നുതരുന്നത് മുടക്കപ്പെട്ടിരിക്കുന്നു. അത് കൊണ്ട് ഞങ്ങളോടൊപ്പം ഞങ്ങളുടെ സഹോദരനെയും കൂടി താങ്കള്‍ അയച്ചുതരണം. എങ്കില്‍ ഞങ്ങള്‍ക്ക് അളന്നുകിട്ടുന്നതാണ്. തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും.
അങ്ങനെ അവർ തങ്ങളുടെ പിതാവിന്റെ അടുത്ത് തിരിച്ചെത്തിയപ്പോൾ യൂസുഫ് അവരെ ആദരിച്ചതിനെ കുറിച്ച് അവർ അദ്ദേഹത്തോട് വിവരിച്ചു. അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങളോടൊപ്പം ഞങ്ങളുടെ സഹോദരനെയും കൂടി താങ്കൾ അയച്ചുതന്നില്ലെങ്കിൽ ഞങ്ങൾക്ക് അളന്നുതരുന്നത് തടയപ്പെട്ടിരിക്കുന്നു. അതിനാൽ അവനെ ഞങ്ങളോടൊപ്പം അയച്ചുതരണം. എങ്കിൽ ഞങ്ങൾക്ക് ഭക്ഷണം അളന്നുകിട്ടുന്നതാണ്. തീർച്ചയായും താങ്കളുടെ അടുത്തേക്ക് സുരക്ഷിതനായി മടങ്ങിയെത്തുന്നതുവരെ ഞങ്ങൾ അവനെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യുമെന്ന് താങ്കളോട് ഞങ്ങൾ കരാർ ചെയ്യുന്നു.
64
അദ്ദേഹം (പിതാവ്) പറഞ്ഞു: അവന്‍റെ സഹോദരന്‍റെ കാര്യത്തില്‍ മുമ്പ് ഞാന്‍ നിങ്ങളെ വിശ്വസിച്ചത് പോലെയല്ലാതെ അവന്‍റെ കാര്യത്തില്‍ നിങ്ങളെ എനിക്ക് വിശ്വസിക്കാനാകുമോ? എന്നാല്‍ അല്ലാഹുവാണ് നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവന്‍. അവന്‍ കരുണയുള്ളവരില്‍ ഏറ്റവും കാരുണികനാകുന്നു.
അവരുടെ പിതാവ് അവരോട് പറഞ്ഞു: അവന്റെ സഹോദരനായ യൂസുഫിൻറെ കാര്യത്തിൽ മുമ്പ് ഞാൻ നിങ്ങളെ വിശ്വസിച്ചത് പോലെയല്ലാതെ അവന്റെ കാര്യത്തിൽ നിങ്ങളെ എനിക്ക് വിശ്വസിക്കാനാകുമോ? അവൻ്റെ കാര്യത്തിൽ നിങ്ങളെ ഞാൻ വിശ്വസിച്ചു. അവനെ നോക്കിക്കൊള്ളാമെന്ന് നിങ്ങളെനിക്ക് വാക്കും തന്നു. എന്നാൽ ആ വാക്ക് നിങ്ങൾ പാലിച്ചില്ല. അതിനാൽ നിങ്ങളുടെ കരാറിൽ എനിക്ക് യാതൊരു വിശ്വാസവുമില്ല. അല്ലാഹുവിൽ മാത്രമാണ് എൻ്റെ വിശ്വാസം. അവൻ സംരക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നവരെ നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവനാകുന്നു അവൻ. അവൻ കരുണ ചൊരിയണമെന്ന് ഉദ്ദേശിക്കുന്നവരോട് ഏറ്റവും കാരുണ്യം ചൊരിയുന്നവനുമാകുന്നു അവൻ.
65
അവര്‍ അവരുടെ സാധനങ്ങള്‍ തുറന്നുനോക്കിയപ്പോള്‍ തങ്ങളുടെ ചരക്കുകള്‍ തങ്ങള്‍ക്ക് തിരിച്ചുനല്‍കപ്പെട്ടതായി അവര്‍ കണ്ടെത്തി. അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, നമുക്കിനി എന്തുവേണം? നമ്മുടെ ചരക്കുകള്‍ ഇതാ നമുക്കുതന്നെ തിരിച്ചുനല്‍കപ്പെട്ടിരിക്കുന്നു. (മേലിലും) ഞങ്ങള്‍ ഞങ്ങളുടെ കുടുംബത്തിന് ആഹാരം കൊണ്ടുവരാം. ഞങ്ങളുടെ സഹോദരനെ ഞങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യാം. ഒരു ഒട്ടകത്തിന് വഹിക്കാവുന്ന അളവ് ഞങ്ങള്‍ക്ക് കൂടുതല്‍ കിട്ടുകയും ചെയ്യും. കുറഞ്ഞ ഒരു അളവാകുന്നു അത്.(20)
അവർ കൊണ്ടുവന്ന അവരുടെ ഭക്ഷ്യ സാധനങ്ങൾ തുറന്നുനോക്കിയപ്പോൾ അതിൻ്റെ വില തങ്ങൾക്ക് തിരിച്ചുനല്കപ്പെട്ടതായി അവർ കണ്ടെത്തി. അവർ പിതാവിനോട് പറഞ്ഞു: പ്രഭുവിൽ നിന്ന് ഈ ആദരവിന് ശേഷം നമുക്ക് എന്തുവേണം? നമ്മുടെ ഭക്ഷണത്തിന്റെ വില ഇതാ ആദരവായി നമുക്ക് തന്നെ പ്രഭു തിരിച്ചുതന്നിരിക്കുന്നു. മേലിലും ഞങ്ങൾ ഞങ്ങളുടെ കുടുംബത്തിന് ആഹാരം കൊണ്ട് വരാം. താങ്കൾ ഭയപ്പെടുന്നതിൽ നിന്ന് ഞങ്ങളുടെ സഹോദരനെ ഞങ്ങൾ കാത്തുകൊള്ളുകയും ചെയ്യാം. അവനെ കൂടെകൂട്ടിയാൽ ഒരു ഒട്ടകത്തിന് വഹിക്കാവുന്ന അളവ് ഞങ്ങൾക്ക് കൂടുതൽ കിട്ടുകയും ചെയ്യും. ഒരു ഒട്ടകത്തിന് വഹിക്കാവുന്ന അളവ് പ്രഭുവിനെ സംബന്ധിച്ച് കുറഞ്ഞ ഒരു അളവാകുന്നു.
66
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവന്നുതരുമെന്ന് അല്ലാഹുവിന്‍റെ പേരില്‍ എനിക്ക് ഉറപ്പ് നല്‍കുന്നതു വരെ ഞാനവനെ നിങ്ങളുടെ കുടെ അയക്കുകയില്ല തന്നെ. നിങ്ങള്‍ (ആപത്തുകളാല്‍) വലയം ചെയ്യപ്പെടുന്നുവെങ്കില്‍ ഒഴികെ.(21) അങ്ങനെ അവരുടെ ഉറപ്പ് അദ്ദേഹത്തിന് അവര്‍ നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു നാം പറയുന്നതിന് മേല്‍നോട്ടം വഹിക്കുന്നവനാകുന്നു.
അവരുടെ പിതാവ് അവരോട് പറഞ്ഞു: തീർച്ചയായും നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ട് വന്നുതരുമെന്ന് അല്ലാഹുവിന്റെ പേരിൽ എനിക്ക് ഉറപ്പ് നല്കുന്നത് വരെ ഞാനവനെ നിങ്ങളുടെ കുടെ അയക്കുകയില്ല തന്നെ. നിങ്ങൾ എല്ലാവരും മടങ്ങിവരാൻ കഴിയാത്ത ആപത്തുകളാൽ വലയം ചെയ്യപ്പെടുന്നുവെങ്കിൽ ഒഴികെ. അങ്ങനെ അല്ലാഹുവിനെ സാക്ഷിയാക്കി ശക്തമായ ഉറപ്പ് അദ്ദേഹത്തിന് അവർ നല്കിയപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹു നാം പറയുന്നതിന് മേൽനോട്ടം വഹിക്കുന്നവനാകുന്നു. അവൻ്റെ സാക്ഷ്യം നമുക്ക് മതി.
67
അദ്ദേഹം പറഞ്ഞു: എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക.(22) അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന് തടുക്കുവാന്‍ എനിക്കാവില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവന്‍റെ മേല്‍ ഞാന്‍ ഭരമേല്‍പിക്കുന്നു. അവന്‍റെ മേല്‍ തന്നെയാണ് ഭരമേല്‍പിക്കുന്നവര്‍ ഭരമേല്പിക്കേണ്ടത്.
അവരോടുള്ള ഉപദേശമായി പിതാവ് പറഞ്ഞു: എന്റെ മക്കളേ, നിങ്ങൾ ഈജിപ്തിൽ പ്രവേശിക്കുമ്പോൾ ഒരേ വാതിലിലൂടെ ഒന്നിച്ചു പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങൾക്ക് വല്ല ഉപദ്രവങ്ങളും വരുത്താൻ ആരെങ്കിലും ഉദ്ദേശിച്ചാൽ രക്ഷക്ക് നല്ലത് അതാണ്. അല്ലാഹു നിങ്ങൾക്ക് ഉദ്ദേശിച്ച ഏതെങ്കിലും ഉപദ്രവം നിങ്ങളിൽ നിന്ന് തടുക്കാനോ, അവൻ ഉദ്ദേശിക്കാത്ത ഏതെങ്കിലും നന്മ നിങ്ങൾക്ക് നേടിത്തരാനോ അല്ല ഞാനിത് പറയുന്നത്. അല്ലാഹുവിൻ്റേതല്ലാത്ത മറ്റൊരു വിധിയുമില്ല തന്നെ. അവൻ്റെ തീരുമാനമല്ലാതെ മറ്റൊരു തീരുമാനവുമില്ല. അവന്റെ മേൽ മാത്രമാകുന്നു ഞാൻ എല്ലാം ഭരമേല്പിച്ചിരിക്കുന്നത്. അവന്റെ മേൽ തന്നെയാണ് ഭരമേല്പിക്കുന്നവർ എല്ലാറ്റിലും ഭരമേല്പിക്കേണ്ടത്.
68
അവരുടെ പിതാവ് അവരോട് കല്‍പിച്ചവിധത്തില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും അവരില്‍ നിന്ന് തടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. യഅ്ഖൂബിന്‍റെ മനസ്സിലുണ്ടായിരുന്ന ഒരു ആവശ്യം അദ്ദേഹം നിറവേറ്റി എന്ന് മാത്രം.(23) നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തിട്ടുള്ളതിനാല്‍ തീര്‍ച്ചയായും അദ്ദേഹം അറിവുള്ളവന്‍ തന്നെയാണ്. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.
അങ്ങനെ അവർ തങ്ങളുടെ സഹോദരനെയും കൂട്ടി യാത്രതിരിച്ചു. അവരുടെ പിതാവ് അവരോട് കല്പിച്ച വിധത്തിൽ അവർ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിച്ചു. അല്ലാഹുവിങ്കൽ നിന്നുണ്ടാകുന്ന യാതൊന്നും തടുക്കുവാൻ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുന്നത് കൊണ്ട് സാധ്യമല്ലായിരുന്നു. യഅ്ഖൂബിന്റെ സന്താനങ്ങളോടുള്ള വാത്സല്യത്തിൻ്റെ ഭാഗം മാത്രമായിരുന്നു അത്. അത് അദ്ദേഹം പ്രകടിപ്പിക്കുകയും, അവരോട് ഉപദേശമായി പറയുകയും ചെയ്തുവെന്ന് മാത്രം. അല്ലാഹു വിധിച്ചതല്ലാതെ മറ്റൊന്നും സംഭവിക്കില്ല എന്ന് അദ്ദേഹത്തിനറിയാം. നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തതിനാൽ അദ്ദേഹം അറിവുള്ളവൻ തന്നെയാണ്. അല്ലാഹുവിൻ്റെ വിധിയിലുള്ള വിശ്വാസം ഉണ്ടായിരിക്കണമെന്നും, ഭൗതിക കാരണങ്ങൾ അവലംബിക്കേണ്ടതുണ്ടെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷെ മനുഷ്യരിൽ അധികപേരും അതറിയുന്നില്ല.
69
അവര്‍ യൂസുഫിന്‍റെ അടുത്ത് കടന്നുചെന്നപ്പോള്‍ അദ്ദേഹം തന്റെ സഹോദരനെ(24) തന്നിലേക്ക് അടുപ്പിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിന്‍റെ സഹോദരന്‍ തന്നെയാണ്. ആകയാല്‍ അവര്‍ (മൂത്ത സഹോദരന്‍മാര്‍) ചെയ്ത് വരുന്നതിനെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല.
യൂസുഫിന്റെ സഹോദരന്മാർ യൂസുഫിന്റെ അടുത്ത് കടന്ന് ചെന്നപ്പോൾ അദ്ദേഹം തന്റെ സഹോദരനെ തന്നിലേക്ക് അടുപ്പിച്ചു. എന്നിട്ട് അദ്ദേഹം രഹസ്യമായി അവനോട് പറഞ്ഞു: തീർച്ചയായും ഞാൻ തന്നെയാണ് നിന്റെ സഹോദരൻ യൂസുഫ്. ആകയാൽ നിൻറെ സഹോദരന്മാർ പ്രവർത്തിക്കുന്ന വിവരക്കേടുകൾ -നമ്മോടുള്ള അവരുടെ ഉപദ്രവമോ വിദ്വേഷമോ, എന്നെ കിണറ്റിലിട്ടതോ പോലുള്ള കാര്യങ്ങൾ- ഓർത്ത് ദുഃഖിക്കേണ്ടതില്ല.
70
അങ്ങനെ അവര്‍ക്കുള്ള സാധനങ്ങള്‍ അവര്‍ക്ക് ഒരുക്കികൊടുത്തപ്പോള്‍ അദ്ദേഹം (യൂസുഫ്) പാനപാത്രം(25) തന്റെ സഹോദരന്‍റെ ഭാണ്ഡത്തില്‍ വെച്ചു. പിന്നെ ഒരു വിളംബരക്കാരൻ വിളിച്ചുപറഞ്ഞു: ഹേ; യാത്രാസംഘമേ, തീര്‍ച്ചയായും നിങ്ങള്‍ മോഷ്ടാക്കള്‍ തന്നെയാണ്.
യൂസുഫ് തൻ്റെ വേലക്കാരോട് സഹോദരന്മാരുടെ ഒട്ടകപ്പുറത്ത് ഭക്ഷ്യസാധനങ്ങൾ ഒരുക്കിക്കൊടുക്കാൻ വേണ്ടി കൽപ്പിച്ചപ്പോൾ, അദ്ദേഹം ഭക്ഷണം അളക്കുന്ന രാജാവിൻറെ പാനപാത്രം തന്റെ സഹോദരന്റെ ഭാണ്ഡത്തിൽ അവരറിയാതെ വെച്ചു. സഹോദരനെ തന്നോടൊപ്പം നിർത്താൻ വേണ്ടിയായിരുന്നു അത്. അവർ സ്വകുടുംബങ്ങളിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോൾ ഒരാൾ വിളിച്ചുപറഞ്ഞു: ഹേ; ഭക്ഷ്യസാധനങ്ങൾ ഒട്ടകപ്പുറത്ത് ചുമന്ന സംഘമേ, തീർച്ചയായും നിങ്ങൾ മോഷ്ടാക്കൾ തന്നെയാണ്.
71
അവരുടെ നേരെ തിരിഞ്ഞ് കൊണ്ട് അവർ (യാത്രാസംഘം) പറഞ്ഞു: എന്താണ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുള്ളത്?
യൂസുഫിൻറെ സഹോദരങ്ങൾ അവരുടെ പിന്നിൽ നിന്നു വിളിച്ചു പറഞ്ഞയാളോടും കൂടെയുള്ളവർക്കും നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു: ഞങ്ങളിൽ മോഷണം ആരോപിക്കാൻ മാത്രം എന്താണ് നിങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുള്ളത്?
72
അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് രാജാവിന്‍റെ അളവുപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അത് കൊണ്ടുവന്ന് തരുന്നവന് ഒരു ഒട്ടകത്തിന് വഹിക്കാവുന്നത് (ധാന്യം) നല്‍കുന്നതാണ്. ഞാനത് ഏറ്റിരിക്കുന്നു.
വിളംബരക്കാരനും കൂട്ടാളികളും യൂസുഫിൻറെ സഹോദരന്മാരോട് പറഞ്ഞു: രാജാവിന്റെ അളവുപാത്രം ഞങ്ങളുടെ കയ്യിം നിന്ന് നഷ്ടപ്പെട്ടിരിക്കുന്നു. പരിശോധിക്കുന്നതിന് മുമ്പ് തന്നെ അത് കൊണ്ട് വന്ന് തരുന്നവന് ഒരു ഒട്ടകത്തിന് വഹിക്കാവുന്നത് സമ്മാനമായി നല്കുന്നതാണ്. ഞാനത് ഏറ്റിരിക്കുന്നു.
73
അവര്‍ പറഞ്ഞു: അല്ലാഹുവെ തന്നെയാണെ, ഞങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ വേണ്ടി വന്നതല്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഞങ്ങള്‍ മോഷ്ടാക്കളായിരുന്നിട്ടുമില്ല.
യൂസുഫിൻറെ സഹോദരങ്ങൾ അവരോട് പറഞ്ഞു: അല്ലാഹു തന്നെ സത്യം! ഞങ്ങളുടെ അവസ്ഥകൾ കണ്ടതിൽ നിന്ന് തന്നെ ഞങ്ങളുടെ നിരപരാധിത്വവും വിശുദ്ധിയും നിങ്ങൾക്കറിയാമല്ലോ. ഞങ്ങൾ ഈജിപ്തിൽ കുഴപ്പമുണ്ടാക്കാൻ വേണ്ടി വന്നവരല്ല. ഞങ്ങൾ ജീവിതത്തിൽ മോഷ്ടാക്കളായിരുന്നിട്ടുമില്ല.
74
അവര്‍ ചോദിച്ചു: എന്നാല്‍ നിങ്ങള്‍ കള്ളം പറയുന്നവരാണെങ്കില്‍ അതിന് എന്ത് ശിക്ഷയാണ് നല്‍കേണ്ടത്?
വിളംബരക്കാരനും അവൻ്റെ കൂട്ടാളികളും ചോദിച്ചു: മോഷണത്തിൽ നിങ്ങൾ നിരപരാധികളാണെന്ന നിങ്ങളുടെ അവകാശവാദം കള്ളമാണെങ്കിൽ മോഷ്ടിച്ചവന് നിങ്ങളുടെ അടുക്കൽ എന്ത് ശിക്ഷയാണ് നൽകുക?
75
അവര്‍ പറഞ്ഞു: അതിനുള്ള ശിക്ഷ ഇപ്രകാരമത്രെ. ഏതൊരുവന്റെ യാത്രാ ഭാണ്ഡത്തിലാണോ അതു കാണപ്പെടുന്നത് അവനെ പിടിച്ച് വെക്കുകയാണ് അതിനുള്ള ശിക്ഷ. അപ്രകാരമാണ് ഞങ്ങള്‍ അക്രമികള്‍ക്ക് പ്രതിഫലം നല്കുന്നത്.
യൂസുഫിൻറെ സഹോദരങ്ങൾ പറഞ്ഞു: ഞങ്ങളുടെ അടുത്ത് മോഷ്ടാവിനുള്ള ശിക്ഷ ഇപ്രകാരമത്രെ. ഏതൊരുവന്റെ യാത്രാ ഭാണ്ഡത്തിലാണോ മോഷ്ടിക്കപ്പെട്ട വസ്തു കാണപ്പെടുന്നത് അവനെ മോഷ്ടിക്കപ്പെട്ടവന് ഏൽപ്പിക്കലാണ് അതിനുള്ള ശിക്ഷ. അടിമയാക്കി ശിക്ഷിക്കുക എന്നതാണ് ഞങ്ങൾ മോഷ്ടാക്കൾക്ക് പ്രതിഫലമായി നല്കുന്നത്.
76
എന്നിട്ട് അദ്ദേഹം (യൂസുഫ്) തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തേക്കാള്‍ മുമ്പായി അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കുവാന്‍ തുടങ്ങി. പിന്നീട് തന്റെ സഹോദരന്‍റെ ഭാണ്ഡത്തില്‍ നിന്ന് അദ്ദേഹമത് പുറത്തെടുത്തു. അപ്രകാരം യൂസുഫിന് വേണ്ടി നാം തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ രാജാവിന്‍റെ നിയമമനുസരിച്ച് അദ്ദേഹത്തിന് തന്‍റെ സഹോദരനെ പിടിച്ചുവെക്കാന്‍ പറ്റുമായിരുന്നില്ല. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്.
അവരുടെ ഭാണ്ഡങ്ങൾ പരിശോധിക്കാൻ അവരെ യൂസുഫിൻറെ അടുത്തേക്ക് മടക്കി. തൻ്റെ തന്ത്രം പൊളിയാതിരിക്കാൻ അദ്ദേഹം തന്റെ നേർസഹോദരന്റെ ഭാണ്ഡങ്ങൾ പരിശോധിക്കുന്നതിന് മറ്റു സഹോദരങ്ങളുടെ ഭാണ്ഡങ്ങൾ പരിശോധിക്കുവാൻ തുടങ്ങി. പിന്നീട് തന്റെ സഹോദരന്റെ ഭാണ്ഡം പരിശോധിച്ച് അതിൽ നിന്ന് അദ്ദേഹമത് പുറത്തെടുത്തു. സഹോദരൻറെ ഭാണ്ഡത്തിൽ അളവ് പാത്രം വെക്കാൻ വേണ്ടി യൂസുഫിന് വേണ്ടി നാം തന്ത്രം പ്രയോഗിച്ചപോലെ മോഷ്ടാവിനെ പിടിച്ചുവെക്കുക എന്ന സഹോദരങ്ങളുടെ നാട്ടിലെ ശിക്ഷ നടപ്പാക്കാനും നാം തന്ത്രം പ്രയോഗിച്ചു. രാജാവിന്റെ നാട്ടിലെ നിയമമനുസരിച്ച് മോഷ്ടാവിന് അടിയും പിഴയും ശിക്ഷയായി നൽകുകയായിരുന്നെങ്കിൽ തൻ്റെ സഹോദരനെ അദ്ദേഹത്തിന് പിടിച്ചു വെക്കാൻ സാധിക്കുമായിരുന്നില്ല; അല്ലാഹു മറ്റൊരു വഴിയിലൂടെ അത് നടപ്പാക്കാൻ ഉദ്ദേശിച്ചെങ്കിലല്ലാതെ. യൂസുഫിന്റെ പദവി ഉയർത്തിയ പോലെ നാം ഉദ്ദേശിക്കുന്നവരുടെ പല പദവികൾ നാം ഉയർത്തുന്നു. അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്. എല്ലാവരുടെ അറിവിന് മുകളിൽ എല്ലാം അറിയുന്ന അല്ലാഹുവിൻറെ അറിവുണ്ട്.
77
അവര്‍ (സഹോദരന്‍മാര്‍) പറഞ്ഞു: അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ (അതില്‍ അത്ഭുതമില്ല.) മുമ്പ് അവന്റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്.(26) എന്നാല്‍ യൂസുഫ് അത് തന്‍റെ മനസ്സില്‍ ഗോപ്യമാക്കിവെച്ചു. അവരോട് അദ്ദേഹം അത് (പ്രതികരണം) പ്രകടിപ്പിച്ചില്ല. അദ്ദേഹം (മനസ്സില്‍) പറഞ്ഞു: നിങ്ങളാണ് മോശമായ നിലപാടുകാര്‍. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്.
യൂസുഫിൻറെ സഹോദരന്മാർ പറഞ്ഞു: അവൻ മോഷ്ടിക്കുന്നുവെങ്കിൽ അതിൽ അത്ഭുതമില്ല. മുമ്പ് അവന്റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്. യൂസുഫിനെ (അ) യാണ് അവരുദ്ദേശിച്ചത്. എന്നാൽ അവരുടെ വാക്ക് തനിക്ക് സൃഷ്ടിച്ച പ്രയാസം യൂസുഫ് മറച്ചു വെച്ചു. അദ്ദേഹം അവരോട് അത് പ്രകടിപ്പിച്ചില്ല. അദ്ദേഹം മനസ്സിൽ പറഞ്ഞു: മുമ്പുണ്ടായിരുന്ന അസൂയയും ചീത്ത പ്രവർത്തനവും ഏതൊന്നായിരുന്നോ അതുതന്നെയാണ് ഇപ്പോഴുമുള്ള നിങ്ങളുടെ നിലപാട്. നിങ്ങൾ പറഞ്ഞുണ്ടാക്കുന്ന ആരോപണത്തെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്.
78
അവര്‍ പറഞ്ഞു: പ്രഭോ! ഇവന് വലിയ വൃദ്ധനായ പിതാവുണ്ട്. അതിനാല്‍ ഇവന്‍റെ സ്ഥാനത്ത് ഞങ്ങളില്‍ ഒരാളെ പിടിച്ചുവെക്കുക. തീര്‍ച്ചയായും താങ്കളെ ഞങ്ങള്‍ കാണുന്നത് സദ്‌വൃത്തരില്‍പെട്ട ഒരാളായിട്ടാണ്.
യൂസുഫിൻറെ സഹോദരന്മാർ യൂസുഫിനോട് പറഞ്ഞു: പ്രഭോ! ഇവനെ വളരെ സ്നേഹിക്കുന്ന ധാരാളം പ്രായമുള്ള വൃദ്ധനായ ഒരു പിതാവുണ്ട് ഇവന്. അതിനാൽ ഇവന് പകരമായി ഞങ്ങളിൽ ഒരാളെ പിടിച്ച് വെക്കുക. തീർച്ചയായും ഞങ്ങളോടും മറ്റുള്ളവരോടുമുള്ള പെരുമാറ്റത്തിൽ നിന്ന് താങ്കളെ ഞങ്ങൾ കാണുന്നത് സദ് വൃത്തരിൽപെട്ട ഒരാളായിട്ടാണ്. അതിനാൽ അങ്ങിനെ ഞങ്ങളോട് നന്മ ചെയ്താലും.
79
അദ്ദേഹം പറഞ്ഞു: അല്ലാഹുവില്‍ ശരണം. നമ്മുടെ സാധനം ആരുടെ കയ്യില്‍ കണ്ടെത്തിയോ അവനെയല്ലാതെ നാം പിടിച്ച് വെക്കുകയോ? എങ്കില്‍ തീര്‍ച്ചയായും നാം അക്രമകാരികള്‍ തന്നെയായിരിക്കും.
യൂസുഫ് (അ) പറഞ്ഞു: അക്രമിക്ക് പകരമായി നിരപരാധിയോട് അതിക്രമം ചെയ്യുന്നതിൽ നിന്നും അല്ലാഹുവിൽ ശരണം. രാജാവിൻറെ അളവുപാത്രം ആരുടെ ഭാണ്ഡത്തിൽ കണ്ടെത്തിയോ അവനെയല്ലാതെ നാം പിടിച്ച് വെക്കുകയോ? എങ്കിൽ തീർച്ചയായും നിരപരാധിയെ ശിക്ഷിച്ച് കുറ്റവാളിയെ ഒഴിവാക്കിയതിനാൽ നാം അക്രമകാരികൾ തന്നെയായിരിക്കും.
80
അങ്ങനെ അവനെ (സഹോദരനെ)പ്പറ്റി അവര്‍ നിരാശരായി കഴിഞ്ഞപ്പോള്‍ അവര്‍ തനിച്ച് മാറിയിരുന്ന് കൂടിയാലോചന നടത്തി. അവരില്‍ വലിയ ആള്‍ പറഞ്ഞു: നിങ്ങളുടെ പിതാവ് അല്ലാഹുവിന്‍റെ പേരില്‍ നിങ്ങളോട് ഉറപ്പ് വാങ്ങിയിട്ടുണ്ടെന്നും, യൂസുഫിന്‍റെ കാര്യത്തില്‍ മുമ്പ് നിങ്ങള്‍ വീഴ്ചവരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ക്കറിഞ്ഞ് കൂടെ? അതിനാല്‍ എന്‍റെ പിതാവ് എനിക്ക് അനുവാദം തരികയോ, അല്ലാഹു എനിക്ക് വിധി തരികയോ ചെയ്യുന്നത് വരെ ഞാന്‍ ഈ ഭൂപ്രദേശം വിട്ടുപോരുകയേ ഇല്ല. വിധികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനത്രെ അവന്.
അങ്ങനെ തങ്ങളുടെ ആവശ്യം യൂസുഫ് സ്വീകരിക്കില്ലെന്ന് അവർക്ക് ബോധ്യപ്പെട്ടപ്പോൾ അവർ ജനങ്ങളിൽ നിന്ന് മാറിയിരുന്ന് കൂടിയാലോചന നടത്തി. അവരിൽ വലിയ സഹോദരൻ പറഞ്ഞു: അല്ലാഹുവിൻ്റെ പേരിൽ നിങ്ങളുടെ പിതാവ് നിങ്ങളിൽ നിന്ന് എടുത്ത ഉറച്ച കരാറിനെ കുറിച്ച് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. നിങ്ങൾക്ക് പ്രതിരോധിക്കാൻ സാധിക്കാത്ത രൂപത്തിൽ നിങ്ങളേവരെയും ഒരുമിച്ച് ബാധിക്കുന്ന എന്തെങ്കിലും സംഭവിക്കുകയാണെങ്കിലല്ലാതെ, അദ്ദേഹത്തിൻ്റെ മകനെ ഉറപ്പായും തിരിച്ചെത്തിക്കുമെന്നതായിരുന്നു ആ കരാർ. അതിന് മുൻപ് നിങ്ങൾ യൂസുഫിൻ്റെ കാര്യത്തിൽ വരുത്തിയ വീഴ്ച്ചയുമുണ്ട്; അവൻ്റെ കാര്യത്തിലും പിതാവിന് നൽകിയ കരാർ നിങ്ങൾ പാലിക്കുകയുണ്ടായിട്ടില്ല. അതിനാൽ തൻ്റെ അടുത്തേക്ക് തിരിച്ചു വന്നു കൊള്ളൂ എന്ന് എന്റെ പിതാവ് എനിക്ക് അനുവാദം തരികയോ, എൻ്റെ സഹോദരനെ കൂടെക്കൂട്ടാൻ അല്ലാഹു എനിക്ക് വിധി തരികയോ ചെയ്യുന്നത് വരെ ഞാൻ ഈജിപ്തിൻ്റെ മണ്ണിൽ നിന്നു തിരിച്ചു വരികയില്ല. വിധികർത്താക്കളിൽ ഏറ്റവും ഉത്തമനത്രെ അവൻ. അവൻ സത്യവും നീതിയുമാണ് വിധിക്കുക.
81
നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ അടുത്തേക്ക് മടങ്ങിച്ചെന്നിട്ട് പറയൂ. ഞങ്ങളുടെ പിതാവേ, താങ്കളുടെ മകന്‍ മോഷണം നടത്തിയിരിക്കുന്നു. ഞങ്ങള്‍ അറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്.(27) അദൃശ്യകാര്യം ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ലല്ലോ.(28)
അവരിലെ ഏറ്റവും പ്രായമുള്ള സഹോദരൻ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ പിതാവിന്റെ അടുത്തേക്ക് മടങ്ങിപ്പോവുക. എന്നിട്ട് അദ്ദേഹത്തോട് പറയൂ. ഞങ്ങളുടെ പിതാവേ, താങ്കളുടെ മകൻ മോഷണം നടത്തിയിരിക്കുന്നു. മോഷണത്തിന് ശിക്ഷയായി ഈജിപ്തിലെ പ്രഭു അവനെ അടിമയാക്കിയിരിക്കുന്നു. അവൻ്റെ ഭാണ്ഡത്തിൽ നിന്ന് അളവുപാത്രം പുറത്തെടുക്കുന്നത് ഞങ്ങൾ കണ്ട് അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഞങ്ങൾ പറയുന്നത്. അവൻ മോഷ്ടിക്കുമെന്ന് ഞങ്ങൾക്കറിവില്ലായിരുന്നു. അറിയുമായിരുന്നെങ്കിൽ മടക്കിക്കൊണ്ടുവരുമെന്ന് താങ്കളോട് വാക്ക് തരികയുമില്ലായിരുന്നു.
82
ഞങ്ങള്‍ പോയിരുന്ന രാജ്യക്കാരോടും, ഞങ്ങള്‍ (ഇങ്ങോട്ട്) ഒന്നിച്ച് യാത്ര ചെയ്ത യാത്രാസംഘത്തോടും താങ്കള്‍ ചോദിച്ച് നോക്കുക. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു.
ഞങ്ങളുടെ പിതാവേ, ഞങ്ങൾ പറയുന്നതിൻറെ സത്യത ബോധ്യപ്പെടാൻ ഞങ്ങൾ താമസിച്ച ഈജിപ്തിലെ ജനങ്ങളോടും, ഞങ്ങൾ ഇങ്ങോട്ട് ഒന്നിച്ച് യാത്ര ചെയ്ത യാത്രാസംഘത്തോടും താങ്കൾ ചോദിച്ച് നോക്കുക. തീർച്ചയായും അവൻ മോഷണം നടത്തി എന്ന് താങ്കളോട് ഞങ്ങൾ പറയുന്നത് സത്യം തന്നെയാകുന്നു.
83
അദ്ദേഹം (പിതാവ്) പറഞ്ഞു: അല്ല, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്ക് എന്തോകാര്യം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. അവരെല്ലാവരെയും അല്ലാഹു എന്റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
പിതാവ് അവരോട് പറഞ്ഞു: അവൻ മോഷണം നടത്തി എന്ന് നിങ്ങൾ പറയുന്നതല്ല ശരി. മുമ്പ് അവൻ്റെ സഹോദരൻ യൂസുഫിനെതിരെ കുതന്ത്രം പ്രയോഗിച്ച പോലെ അവനെതിരെയും കുതന്ത്രം പ്രയോഗിക്കാൻ നിങ്ങളുടെ മനസ്സുകൾ നിങ്ങൾക്ക് ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാൽ അല്ലാഹുവിനോടല്ലാതെ മറ്റാരോടും ആവലാതി ബോധിപ്പിക്കാതെ മനോഹരമായി ക്ഷമിക്കുക തന്നെ. അവരെല്ലാവരെയും -യൂസുഫിനെയും, സഹോദരനെയും, വലിയ സഹോദരനെയും- അല്ലാഹു എന്റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്. തീർച്ചയായും അവൻ എൻ്റെ അവസ്ഥ അറിയുന്നവനും എൻ്റെ കാര്യങ്ങൾ തീരുമാനിക്കുന്നതിൽ യുക്തിമാനുമാകുന്നു.
84
അവരില്‍ നിന്നു തിരിഞ്ഞുകളഞ്ഞിട്ട് അദ്ദേഹം പറഞ്ഞു: യൂസുഫിന്‍റെ കാര്യം എത്ര സങ്കടകരം! ദുഃഖം നിമിത്തം അദ്ദേഹത്തിന്‍റെ ഇരുകണ്ണുകളും വെളുത്തുപോയി. അങ്ങനെ അദ്ദേഹം (ദുഃഖം) ഉള്ളിലൊതുക്കി കഴിയുകയാണ്.
അവരിൽ നിന്നു തിരിഞ്ഞുകളഞ്ഞിട്ട് അദ്ദേഹം പറഞ്ഞു: യൂസുഫിന്റെ കാര്യത്തിൽ എൻ്റെ ദുഃഖം എത്ര കഠിനമാണ്! ദുഃഖവും വ്യസനവും നിമിത്തം കരഞ്ഞു അദ്ദേഹത്തിന്റെ ഇരുകണ്ണുകളും വെളുത്ത് പോയി. അങ്ങനെ അദ്ദേഹം ദുഃഖം ജനങ്ങളിൽ നിന്ന് മറച്ചുവെച്ച് കഴിയുകയാണ്.
85
അവര്‍ പറഞ്ഞു: അല്ലാഹുവിനെ തന്നെയാണെ, താങ്കള്‍ തീര്‍ത്തും അവശനാകുകയോ, അല്ലെങ്കില്‍ മരണമടയുകയോ ചെയ്യുന്നതു വരെ താങ്കള്‍ യൂസുഫിനെ ഓര്‍ത്തുകൊണ്ടേയിരിക്കും.
യൂസുഫിന്റെ സഹോദരങ്ങൾ പിതാവിനോട് പറഞ്ഞു: ഞങ്ങളുടെ പിതാവേ! അല്ലാഹു സത്യം, താങ്കളുടെ രോഗം കഠിനമാവുകയോ, അല്ലെങ്കിൽ താങ്കൾ മരണമടയുകയോ ചെയ്യുന്നതു വരെ യൂസുഫിനെ ഓർത്തു വിഷമിച്ചുകൊണ്ടേയിരിക്കും.
86
അദ്ദേഹം പറഞ്ഞു: എന്റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാനറിയുന്നുമുണ്ട്.(29)
പിതാവ് അവരോട് പറഞ്ഞു: എന്റെ വേവലാതിയും വ്യസനവും ഞാൻ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്. അല്ലാഹുവിനെ കുറിച്ച് നിങ്ങൾക്കറിയാത്ത പലതും എനിക്കറിയാം; അവൻ്റെ ദയയെ കുറിച്ചും, അവൻ്റെ നന്മകളെ കുറിച്ചും, അതീവപ്രയാസത്തിൽ അകപ്പെട്ടവൻ്റെ പ്രാർത്ഥനക്ക് അവൻ ഉത്തരം നൽകുന്നതിനെ കുറിച്ചും, പ്രയാസം ബാധിച്ചവന് അവൻ നൽകുന്ന പ്രതിഫലത്തെ കുറിച്ചുമെല്ലാം എനിക്കറിയാം.
87
എന്‍റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച.
പിതാവ് അവരോട് പറഞ്ഞു: എന്റെ മക്കളേ, നിങ്ങൾ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. തൻ്റെ അടിമകൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെയും തുറവിയെയും പറ്റി നിങ്ങൾ നിരാശപ്പെടരുത്. (അല്ലാഹുവിനെ) നിഷേധിച്ച ജനങ്ങളല്ലാതെ അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെയും തുറവിയെയും പറ്റി നിരാശപ്പെടുകയില്ല, തീർച്ച. കാരണം അല്ലാഹുവിൻറെ മഹത്തരമായ കഴിവിനെ കുറിച്ചും അടിമകളോടുള്ള അവൻറെ സൂക്ഷ്മമായ ഔദാര്യത്തെപ്പറ്റിയും അവർ അജ്ഞരാണ്.
88
അങ്ങനെ യൂസുഫിന്‍റെ അടുക്കല്‍ കടന്ന് ചെന്നിട്ട് അവര്‍ പറഞ്ഞു: പ്രഭോ, ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തേയും ദുരിതം ബാധിച്ചിരിക്കുന്നു. മോശമായ ചരക്കുകളേ ഞങ്ങള്‍ കൊണ്ടുവന്നിട്ടുള്ളൂ. അതിനാല്‍ താങ്കള്‍ ഞങ്ങള്‍ക്ക് അളവ് തികച്ചുതരികയും, ഞങ്ങളോട് ഔദാര്യം കാണിക്കുകയും ചെയ്യണം. തീര്‍ച്ചയായും അല്ലാഹു ഉദാരമതികള്‍ക്ക് പ്രതിഫലം നല്കുന്നതാണ്.
അവർ പിതാവിൻറെ കൽപ്പന അനുസരിച്ചു കൊണ്ട് യൂസുഫിനെയും സഹോദരനെയും അന്വേഷിച്ച് പോയി. അങ്ങനെ യൂസുഫിന്റെ അടുക്കൽ എത്തിയപ്പോൾ അവർ പറഞ്ഞു: ഞങ്ങൾക്ക് ദുരിതവും ദാരിദ്ര്യവും ബാധിച്ചിരിക്കുന്നു. മോശമായതും നിസ്സാരമായതുമായ ചരക്കുകളേ ഞങ്ങൾ കൊണ്ടുവന്നിട്ടുള്ളൂ. അതിനാൽ മുമ്പ് താങ്കൾ ഞങ്ങൾക്ക് നൽകിയത് പോലെ അളവ് തികച്ചുതരികയും, കൂടുതൽ നൽകിക്കൊണ്ടും, ഞങ്ങളുടെ ചരക്ക് വിലകുറഞ്ഞതാണെന്നത് പരിഗണിക്കാതെയും ഞങ്ങളോട് ഔദാര്യം കാണിക്കുകയും ചെയ്യണം. തീർച്ചയായും അല്ലാഹു ഉദാരമതികൾക്ക് ഏറ്റവും നല്ല പ്രതിഫലം നല്കുന്നതാണ്.
89
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അറിവില്ലാത്തവരായിരുന്നപ്പോള്‍ യൂസുഫിന്‍റെയും അവന്റെ സഹോദരന്‍റെയും കാര്യത്തില്‍ നിങ്ങള്‍ ചെയ്തതെന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ?
അവരുടെ സംസാരം കേട്ടപ്പോൾ യൂസുഫിന് അവരോട് ദയയും കാരുണ്യവും തോന്നി. തന്നെ പരിചയപ്പെടുത്തിയ ശേഷം അദ്ദേഹം അവരോട് പറഞ്ഞു: തങ്ങൾ ചെയ്യുന്നതിൻ്റെ വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ യൂസുഫിന്റെയും അവന്റെ സഹോദരന്റെയും കാര്യത്തിൽ നിങ്ങൾ ചെയ്തു കൂട്ടിയതെന്താണെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ?
90
അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെയാണ് യൂസുഫ്. ഇതെന്‍റെ സഹോദരനും! അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും ആര്‍ സൂക്ഷ്മത പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുവോ ആ സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച.
അവർ അത്ഭുതപ്പെട്ടു. അവർ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? യൂസുഫ് പറഞ്ഞു: ഞാൻ തന്നെയാണ് യൂസുഫ്. എന്നോടൊപ്പമുള്ളത് എൻ്റെ നേർസഹോദരനും! ഞങ്ങൾ അകപ്പെട്ട പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടും, ഞങ്ങളുടെ സ്ഥാനം ഉയർത്തിക്കൊണ്ടും അല്ലാഹു ഞങ്ങളോട് ഔദാര്യം ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻറെ കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും അല്ലാഹുവിനെ സൂക്ഷിക്കുകയും, പരീക്ഷണങ്ങളിൽ ക്ഷമിക്കുകയും ചെയ്യുന്നവർ; അവരുടെ പ്രവർത്തനം ഏറ്റവും നല്ല നന്മയിൽ പെട്ടതാണ്. അപ്രകാരം പ്രവർത്തിക്കുന്ന സദ് വൃത്തർക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; മറിച്ചു അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം അവൻ കാത്തുസൂക്ഷിക്കുന്നതാണ്.
91
അവര്‍ പറഞ്ഞു: അല്ലാഹുവെതന്നെയാണെ, തീര്‍ച്ചയായും അല്ലാഹു നിനക്ക് ഞങ്ങളെക്കാള്‍ മുന്‍ഗണന നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു.
തങ്ങൾ ചെയ്ത കാര്യങ്ങളിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് സഹോദരങ്ങൾ പറഞ്ഞു: അല്ലാഹുവെ തന്നെയാണ, തീർച്ചയായും നന്മ നിറഞ്ഞ ഗുണങ്ങൾ നൽകി അല്ലാഹു നിനക്ക് ഞങ്ങളെക്കാൾ മുൻഗണന നല്കിയിരിക്കുന്നു. തീർച്ചയായും നിന്നോട് മോശമായി പെരുമാറിയതിൽ ഞങ്ങൾ തെറ്റുകാരും അതിക്രമികളുമായിരുന്നു.
92
അദ്ദേഹം പറഞ്ഞു: ഇന്ന് നിങ്ങളുടെ മേല്‍ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന്‍ കരുണയുള്ളവരില്‍ വെച്ച് ഏറ്റവും കാരുണികനാകുന്നു.
അവരുടെ മാപ്പപേക്ഷ യൂസുഫ് സ്വീകരിച്ചു. എന്നിട്ട് പറഞ്ഞു: ഇന്ന് നിങ്ങളെ ശിക്ഷിക്കുവാനോ ആക്ഷേപിക്കുവാനോ കാരണമായ ഒരു ആക്ഷേപവും നിങ്ങളുടെ മേലില്ല. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരട്ടെ. അവൻ കരുണയുള്ളവരിൽ വെച്ച് ഏറ്റവും കാരുണികനാകുന്നു.
93
നിങ്ങള്‍ എന്‍റെ ഈ കുപ്പായം കൊണ്ടുപോയിട്ട് അത് എന്‍റെ പിതാവിന്റെ മുഖത്ത് ഇട്ടുകൊടുക്കുക. എങ്കില്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും.(30) നിങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങളെയും കൊണ്ട് നിങ്ങള്‍ എന്‍റെ അടുത്ത് വരുകയും ചെയ്യുക.
പിതാവിൻ്റെ കാഴ്ചക്ക് സംഭവിച്ചതിനെക്കുറിച്ച് അവർ അറിയിച്ചപ്പോൾ തൻ്റെ കുപ്പായം യൂസുഫ് അവർക്ക് നൽകി. അദ്ദേഹം പറഞ്ഞു: എന്റെ ഈ കുപ്പായം കൊണ്ട് പോയിട്ട് എന്റെ പിതാവിന്റെ മുഖത്ത് ഇട്ടുകൊടുക്കുക. എങ്കിൽ അദ്ദേഹത്തിൻ്റെ കാഴ്ച്ച തിരിച്ചു വരുന്നതാണ്. നിങ്ങളുടെ മുഴുവൻ കുടുംബാംഗങ്ങളെയും കൊണ്ട് എന്റെ അടുത്ത് വരുകയും ചെയ്യുക.
94
യാത്രാസംഘം (ഈജിപ്തില്‍ നിന്ന്) പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ് (അടുത്തുള്ളവരോട്) പറഞ്ഞു: തീര്‍ച്ചയായും എനിക്ക് യൂസുഫിന്റെ വാസന അനുഭവപ്പെടുന്നുണ്ട്(31). നിങ്ങളെന്നെ ബുദ്ധിഭ്രമം പറ്റിയവനായി കരുതുന്നില്ലെങ്കില്‍ (നിങ്ങള്‍ക്കിത് വിശ്വസിക്കാവുന്നതാണ്.)
യാത്രാസംഘം ഈജിപ്തിൽ നിന്ന് പുറപ്പെട്ട് അവിടുത്തെ പട്ടണം കഴിഞ്ഞപ്പോൾ യഅ്ഖൂബ് (അ) തൻ്റെ അടുത്തുള്ള സന്താനങ്ങളോടും മറ്റും പറഞ്ഞു: തീർച്ചയായും എനിക്ക് യൂസുഫിന്റെ വാസന അനുഭവപ്പെടുന്നുണ്ട്. നിങ്ങളെന്നെ അറിയാത്തത് പറയുന്ന ബുദ്ധിഭ്രമം പറ്റിയ വൃദ്ധനായി കരുതുന്നില്ലെങ്കിൽ.
95
അവര്‍ പറഞ്ഞു: അല്ലാഹുവെ തന്നെയാണെ, തീര്‍ച്ചയായും താങ്കള്‍ താങ്കളുടെ പഴയ വഴികേടില്‍ തന്നെയാണ്.
അദ്ദേഹത്തിന് സമീപമുണ്ടായിരുന്ന മക്കൾ പറഞ്ഞു: അല്ലാഹു സത്യം! യൂസുഫിന് താങ്കളുടെ അടുത്തുള്ള സ്ഥാനവും, അവനെ രണ്ടാമതൊരിക്കൽ കൂടി കാണാമെന്ന താങ്കളുടെ ആഗ്രഹവും കാരണത്താൽ പഴയ അതേ വ്യാമോഹങ്ങളിലാണ് താങ്കളിപ്പോഴും.
96
അനന്തരം സന്തോഷവാര്‍ത്ത അറിയിക്കുന്ന ആള്‍ വന്നപ്പോള്‍ അയാള്‍ ആ കുപ്പായം അദ്ദേഹത്തിന്റെ മുഖത്ത് വെച്ച് കൊടുത്തു. അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനായി മാറി. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത ചിലത് അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുണ്ട് എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ.
യഅ്ഖൂബിന്റെ അടുത്ത് സന്തോഷവാർത്ത അറിയിക്കുന്ന ആൾ വന്നപ്പോൾ അയാൾ യൂസുഫിൻറെ കുപ്പായം അദ്ദേഹത്തിന്റെ മുഖത്ത് വെച്ച് കൊടുത്തു. അപ്പോൾ അദ്ദേഹം കാഴ്ചയുള്ളവനായി മാറി. തന്റെ മക്കളോട് അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻറെ അങ്ങേയറ്റത്തെ ദയയെയും നന്മയെയും കുറിച്ച് നിങ്ങൾക്കറിഞ്ഞുകൂടാത്ത ചിലത് ഞാൻ അറിയുന്നുണ്ട് എന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ?
97
അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ താങ്കള്‍ പ്രാര്‍ത്ഥിക്കണേ - തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു.
യൂസുഫിൻറെയും സഹോദരന്റെയും വിഷയത്തിൽ ചെയ്ത തെറ്റുകൾക്ക് തങ്ങളുടെ പിതാവായ യഅ്ഖൂബ് (അ) നോട് ഖേദപ്രകടനം നടത്തിക്കൊണ്ട് മക്കൾ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങളുടെ മുൻപാപങ്ങൾ പൊറുത്തുകിട്ടാൻ താങ്കൾ അല്ലാഹുവിനോട് പ്രാർത്ഥിക്കണേ! തീർച്ചയായും യൂസുഫിൻറെയും അദ്ദേഹത്തിൻ്റെ സഹോദരന്റെയും വിഷയത്തിൽ ഞങ്ങൾ തെറ്റുകാരായിരിക്കുന്നു.
98
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് വേണ്ടി എന്റെ രക്ഷിതാവിനോട് ഞാന്‍ പാപമോചനം തേടാം. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.
പിതാവ് അവരോട് പറഞ്ഞു: നിങ്ങൾക്ക് വേണ്ടി എന്റെ രക്ഷിതാവിനോട് ഞാൻ വഴിയെ പാപമോചനം തേടുന്നതാണ്. തീർച്ചയായും തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരുടെ പാപങ്ങൾ ഏറെ പൊറുക്കുന്നവനും (ഗഫൂർ) അവരോട് അങ്ങേയറ്റം കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു അവൻ.
99
അനന്തരം അവര്‍ യൂസുഫിന്‍റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം (യൂസുഫ്) തന്‍റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചുകൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട് ഈജിപ്തില്‍ പ്രവേശിച്ചുകൊള്ളുക.
യഅ്ഖൂബും കുടുംബവും അവരുടെ നാട്ടിൽ നിന്ന് ഈജിപ്തിലേക്ക് യൂസുഫിനെ ലക്ഷ്യം വെച്ച് പുറപ്പെട്ടു. അങ്ങനെ അവർ അദ്ദേഹത്തിൻറെ മുമ്പാകെ പ്രവേശിച്ചപ്പോൾ അദ്ദേഹം തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചു കൂട്ടി. അദ്ദേഹം തൻ്റെ കുടുംബത്തോടും സഹോദരങ്ങളോടും പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങൾ നിർഭയരായിക്കൊണ്ട് ഈജിപ്തിൽ പ്രവേശിച്ചു കൊള്ളുക. നിങ്ങൾക്കവിടെ ഒരു ഉപദ്രവവും ബാധിക്കുകയില്ല.
100
അദ്ദേഹം തന്റെ മാതാപിതാക്കളെ രാജപീഠത്തിന്‍മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട് വീണു.(32) അദ്ദേഹം പറഞ്ഞു: എന്റെ പിതാവേ, മുമ്പ് ഞാന്‍ കണ്ട സ്വപ്നം പുലര്‍ന്നതാണിത്. എന്‍റെ രക്ഷിതാവ് അതൊരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന്‍ ജയിലില്‍ നിന്ന് പുറത്തുകൊണ്ട് വന്ന സന്ദര്‍ഭത്തിലും എന്‍റെയും എന്റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയില്‍ നിന്ന് അവന്‍ നിങ്ങളെയെല്ലാവരെയും (എന്റെ അടുത്തേക്ക്) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന്‍ എനിക്ക് ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
അദ്ദേഹം തന്റെ മാതാപിതാക്കളെ താനിരിക്കുന്ന രാജപീഠത്തിന്മേൽ കയറ്റിയിരുത്തി. അദ്ദേഹത്തിൻ്റെ മാതാപിതാക്കളും പതിനൊന്ന് സഹോദരങ്ങളും അദ്ദേഹത്തെ പ്രണമിച്ചു. ആദരവിൻ്റെ ഭാഗമായുള്ള പ്രണാമമായിരുന്നു അത്; ആരാധനയുടേതല്ല. സ്വപ്നത്തിൽ ദർശിച്ച പോലെ അല്ലാഹുവിൻറെ കൽപ്പന യാഥാർഥ്യമായി. യൂസുഫ് (അ) പിതാവിനോട് പറഞ്ഞു: എന്റെ പിതാവേ, മുമ്പ് ഞാൻ താങ്കളോട് വിവരിച്ച, ഞാൻ കണ്ട സ്വപ്നത്തിൻ്റെ പുലർച്ചയാണിത്. എന്റെ രക്ഷിതാവ് അത് യാഥാർത്ഥ്യമാക്കിയിരിക്കുന്നു. എന്നെ അവൻ ജയിലിൽ നിന്ന് പുറത്തുകൊണ്ട് വന്ന സന്ദർഭത്തിലും, എന്റെയും എന്റെ സഹോദരങ്ങളുടെയും ഇടയിൽ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയിൽ നിന്ന് അവൻ നിങ്ങളെയെല്ലാവരെയും എന്റെ അടുത്തേക്ക് കൊണ്ടുവന്ന സന്ദർഭത്തിലും അവൻ എന്നോട് നന്മ ചെയ്തിരിക്കുന്നു. തീർച്ചയായും എന്റെ രക്ഷിതാവ് താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീർച്ചയായും അവൻ അടിമകളുടെ എല്ലാ കാര്യങ്ങളും അറിയുന്നവനും, തൻ്റെ നടപടിക്രമത്തിൽ അങ്ങേയറ്റം യുക്തിയുള്ളവനുമത്രെ.
101
(യൂസുഫ് പ്രാര്‍ത്ഥിച്ചു:) എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍ നിന്ന് (ഒരംശം) നല്‍കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്നും (ചിലത്) നീ എനിക്ക് പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്‍റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.
ശേഷം യൂസുഫ് തൻ്റെ രക്ഷിതാവിനോട് ഇപ്രകാരം പ്രാർത്ഥിച്ചു: എൻ്റെ രക്ഷിതാവേ, നീ എനിക്ക് ഈജിപ്തിലെ ഭരണാധികാരം നല്കുകയും, സ്വപ്നവാർത്തകളുടെ വ്യാഖ്യാനം പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, മുൻമാതൃകയില്ലാതെ അവയെ ഉണ്ടാക്കുകയും ചെയ്തവനേ! നീ ഇഹത്തിലും പരത്തിലും എന്റെ എല്ലാ കാര്യങ്ങളുടെയും രക്ഷാധികാരിയാകുന്നു. എൻ്റെ അവധി അവസാനിക്കുമ്പോൾ നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും, എൻ്റെ പിതാക്കളിലും മറ്റുമുള്ള സജ്ജനങ്ങളായ നബിമാരുടെ കൂട്ടത്തിൽ ഉന്നതമായ സ്വർഗ്ഗത്തിലെ ഫിർദൗസിൽ ചേർക്കുകയും ചെയ്യേണമേ.
102
(നബിയേ,) നിനക്ക് നാം സന്ദേശമായി നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതത്രെ അത്. (യൂസുഫിനെതിരില്‍) തന്ത്രം പ്രയോഗിച്ചുകൊണ്ട് അവര്‍ തങ്ങളുടെ പദ്ധതി കൂടിത്തീരുമാനിച്ചപ്പോള്‍ നീ അവരുടെ അടുക്കല്‍ ഉണ്ടായിരുന്നില്ലല്ലോ.
നബിയേ, മേൽപറയപ്പെട്ട യൂസുഫിൻറെയും സഹോദരങ്ങളുടെയും കഥ നിനക്ക് നാം സന്ദേശമായി നല്കുന്ന അദൃശ്യവാർത്തകളിൽ പെട്ടതത്രെ. നിനക്കതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. യൂസുഫിനെ കിണറിൽ ഇടാൻവേണ്ടി തീരുമാനിച്ചപ്പോഴും, അവർ തന്ത്രം പ്രയോഗിച്ചപ്പോഴും നീ യൂസുഫിൻറെ സഹോദരങ്ങളുടെ അടുക്കൽ ഉണ്ടായിരുന്നില്ല. അതിനെ കുറിച്ച് നിനക്ക് നാം സന്ദേശം നൽകുകയാണ് ചെയ്തത്.
103
എന്നാല്‍ നീ അതിയായി ആഗ്രഹിച്ചാലും മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നവരല്ല.(33)
നബിയേ, ജനങ്ങൾ (അല്ലാഹുവിലും അവൻ്റെ റസൂലിലും) വിശ്വസിക്കുന്നതിന് വേണ്ടി താങ്കൾക്ക് സാധ്യമായ നിലക്കെല്ലാം താങ്കൾ പരിശ്രമിച്ചാലും അവരിൽ അധികപേരും വിശ്വസിക്കുന്നവതല്ല. അവരെക്കുറിച്ചോർത്ത് ദുഃഖത്താൽ നീ നിൻറെ ജീവൻ കളയേണ്ടതില്ല.
104
നീ അവരോട് ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നുമില്ല. ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനം മാത്രമാകുന്നു.
നബിയേ, അവർ ചിന്തിക്കുന്നവരായിരുന്നെങ്കിൽ അവർ താങ്കളിൽ വിശ്വസിക്കുമായിരുന്നു. കാരണം നീ അവരോട് ഖുർആനിൻറെ പേരിലോ താങ്കൾ പ്രബോധനം ചെയ്യുന്നതിൻറെ പേരിലോ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഖുർആൻ ലോകർക്ക് വേണ്ടിയുള്ള ഒരു ഉൽബോധനം മാത്രമാകുന്നു.
105
ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങള്‍! അവയെ അവഗണിച്ചുകൊണ്ട് അവര്‍ അവയുടെ അടുത്ത് കൂടി കടന്ന് പോകുന്നു.
അല്ലാഹുവിൻറെ ഏകത്വത്തെ അറിയിക്കുന്ന ധാരാളം ദൃഷ്ടാന്തങ്ങൾ ആകാശങ്ങളിലും ഭൂമിയിലും വ്യാപിച്ചുകിടക്കുന്നു. അവയെക്കുറിച്ച് ചിന്തിക്കാതെ അവഗണിച്ചുകൊണ്ട് അവർ അവയുടെ അടുത്ത് കൂടി കടന്ന് പോകുന്നു. അതിലേക്കവർ തിരിഞ്ഞുനോക്കുന്നേയില്ല.
അവരിൽ അധികപേരും അല്ലാഹു സ്രഷ്ടാവാണ്, ഉപജീവനം നല്കുന്നവനാണ്, മരിപ്പിക്കുന്നവനാണ് എന്നെല്ലാം വിശ്വസിക്കുന്നത് വിഗ്രഹങ്ങളെ ആരാധിച്ചുകൊണ്ട് അവനിൽ പങ്കുചേർക്കുന്നവരായിക്കൊണ്ട് മാത്രമാണ്. അവന് സന്താനങ്ങളുണ്ടെന്ന് പോലും അവർ വാദിക്കുന്നു. അവനെത്ര പരിശുദ്ധൻ.
107
അവരെ വലയം ചെയ്യുന്ന തരത്തിലുള്ള അല്ലാഹുവിന്‍റെ ശിക്ഷ അവര്‍ക്ക് വന്നെത്തുന്നതിനെപ്പറ്റി, അല്ലെങ്കില്‍ അവര്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് അന്ത്യദിനം അവര്‍ക്ക് വന്നെത്തുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ?
അവർക്ക് തടഞ്ഞു വെക്കാൻ സാധിക്കാത്ത വിധം അവരെ വലയം ചെയ്യുകയും, ആകെ മൂടുകയും ചെയ്യുന്ന ശിക്ഷ ഇഹലോകത്തായിരിക്കെ തങ്ങൾക്ക് വന്നെത്തുന്നതിനെപ്പറ്റി ബഹുദൈവ വിശ്വാസികൾ നിർഭയരായിരിക്കുകയാണോ? അല്ലെങ്കിൽ അവർക്ക് തയ്യാറെടുക്കാൻ സാധിക്കാത്തവണ്ണം നിനച്ചിരിക്കാതെ പെട്ടെന്ന് അന്ത്യദിനം അവർക്ക് വന്നെത്തുന്നതിനെപ്പറ്റി അവർ നിർഭയരായിരിക്കുകയാണോ?
108
(നബിയേ,) പറയുക: ഇതാണ് എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ.
നബിയേ! താങ്കൾ പ്രബോധനം ചെയ്യുന്ന സമൂഹത്തോട് പറയുക: ഞാൻ ജനങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുന്ന എന്റെ മാർഗം ഇതാണ്. വ്യക്തമായ തെളിവോട് കൂടി ഞാനും എന്നെ പിൻപറ്റുകയും എൻ്റെ മാർഗം സ്വീകരിക്കുകയും എൻ്റെ ചര്യ മാതൃകയാക്കുകയും ചെയ്യുന്നവരും അതിലേക്ക് ക്ഷണിക്കുന്നു. അല്ലാഹുവിൻ്റെ മഹത്വത്തിന് യോജിക്കാത്തതോ, അവൻ്റെ പൂർണ്ണതക്ക് വിരുദ്ധമായതോ ആയ എന്തൊരു കാര്യം അല്ലാഹുവിലേക്ക് ആരെല്ലാം ചേർത്തിപ്പറഞ്ഞാലും അവൻ അതിൽ നിന്നെല്ലാം പരിശുദ്ധനാകുന്നു. ഞാൻ അല്ലാഹുവിൽ പങ്കുചേർക്കുന്നവരിൽ പെട്ടവനല്ല. മറിച്ച്, അവനെ ഏകനാക്കുന്നവരോടൊപ്പമാണ് ഞാനുള്ളത്. അവൻ എത്ര പരിശുദ്ധൻ!
109
വിവിധ പട്ടണക്കാരിൽ നിന്ന് നാം സന്ദേശം നല്‍കിക്കൊണ്ടിരുന്ന ചില പുരുഷന്‍മാരെത്തന്നെയാണ് നിനക്ക് മുമ്പും നാം ദൂതന്മാരായി നിയോഗിച്ചിട്ടുള്ളത്.(35) അവര്‍ (അവിശ്വാസികള്‍) ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിയിട്ടില്ലേ? എന്നാല്‍ പരലോകമാണ് സൂക്ഷ്മത പാലിച്ചവര്‍ക്ക് കൂടുതല്‍ ഉത്തമമായിട്ടുള്ളത്. അപ്പോള്‍ നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?
നബിയേ, നിനക്ക് മുമ്പും മനുഷ്യരിൽ നിന്ന് പുരുഷന്മാരെ തന്നെയാണ് നാം ദൂതന്മാരായി നിയോഗിച്ചിട്ടുള്ളത്; മലക്കുകളെയല്ല. താങ്കൾക്ക് സന്ദേശം നൽകിയത് പോലെ അവർക്കും നാം സന്ദേശം നൽകി. അവരെല്ലാം പട്ടണങ്ങളിൽ നിന്നുള്ളവരായിരുന്നു; ഗ്രാമവാസികളിൽ നിന്ന് നബിമാരുണ്ടായിട്ടില്ല. അങ്ങനെ അവരുടെ സമൂഹം അവരെ കളവാക്കിയപ്പോൾ നാം അവരെ നശിപ്പിച്ചു. അപ്പോൾ താങ്കളെ കളവാക്കുന്നവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുൻഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിയിട്ടില്ലേ? എന്നാൽ പരലോകത്തുള്ള അനുഗ്രഹങ്ങളാണ് ഇഹലോകത്ത് സൂക്ഷ്മത പാലിച്ചവർക്ക് കൂടുതൽ ഉത്തമമായിട്ടുള്ളത്. അക്കാര്യം നിങ്ങൾ ഗ്രഹിക്കുന്നില്ലേ? എങ്കിൽ അല്ലാഹുവിൻറെ കൽപ്പനകൾ പാലിച്ചുകൊണ്ടും, അവൻ വിരോധിച്ചവ വെടിഞ്ഞു കൊണ്ടും നിങ്ങളവനെ സൂക്ഷിക്കുക. അല്ലാഹുവിൻ്റെ കൽപ്പനകളിൽ ഏറ്റവും ഗൗരവമേറിയത് അല്ലാഹുവിലുള്ള വിശ്വാസവും, അവൻ്റെ വിലക്കുകളിൽ ഏറ്റവും ഗുരുതരമായത് അവനിൽ പങ്കുചേർക്കലുമാണ്.
110
അങ്ങനെ (അല്ലാഹുവിൻ്റെ) ദൂതന്‍മാര്‍ നിരാശപ്പെടുകയും (അവര്‍) തങ്ങളോട് പറഞ്ഞത് കളവാണെന്ന് ജനങ്ങള്‍ ഉറപ്പാക്കുകയും ചെയ്തപ്പോള്‍ നമ്മുടെ സഹായം അവര്‍ക്ക് (ദൂതന്‍മാര്‍ക്ക്) വന്നെത്തി. അങ്ങനെ നാം ഉദ്ദേശിച്ചിരുന്നവര്‍ക്ക് രക്ഷ നല്‍കപ്പെട്ടു. കുറ്റവാളികളായ ജനങ്ങളില്‍ നിന്നും നമ്മുടെ ശിക്ഷ തടുക്കപ്പെടുന്നതല്ല.
നാം നിയോഗിക്കുന്ന ദൈവദൂതന്മാരുടെ ശത്രുക്കൾക്ക് നാം അവധി നീട്ടിനൽകുന്നതാണ്. അവരെ വഴിയെ പിടികൂടേണ്ടതിനായി ഉടനടി നാമവരെ ശിക്ഷിക്കുകയില്ല. അങ്ങനെ തങ്ങളുടെ ശത്രുക്കൾ നശിപ്പിക്കപ്പെടില്ലെന്ന് നബിമാർ നിരാശപ്പെടുകയും, (അല്ലാഹുവിനെ) നിഷേധിച്ചവരെ അവൻ ശിക്ഷിക്കുകയും അവനിൽ വിശ്വസിച്ചവരെ അവൻ രക്ഷിപ്പെടുത്തുകയും ചെയ്യുന്നതാണ് എന്ന് അവർ തങ്ങളോട് പറഞ്ഞത് കളവാണെന്ന് നിഷേധികൾ വിചാരിക്കുകയും ചെയ്തപ്പോൾ നമ്മുടെ സഹായം ദൂതന്മാർക്ക് വന്നെത്തി. നിഷേധികൾക്ക് ബാധിച്ച നാശത്തിൽ നിന്ന് നബിമാരും (അവരിൽ) വിശ്വസിച്ചവരും രക്ഷപ്പെട്ടു. എന്നാൽ നമ്മുടെ ശിക്ഷ ഇറങ്ങുന്ന വേളയിൽ കുറ്റവാളികളായ ജനങ്ങളിൽ നിന്നും നമ്മുടെ ശിക്ഷ തടുക്കപ്പെടുന്നതല്ല.
111
തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്.
തീർച്ചയായും പ്രവാചകന്മാരുടെയും അവരുടെ സമൂഹത്തിൻറെയും ചരിത്രത്തിലും, യൂസുഫ് നബിയുടെയും സഹോദരന്മാരുടെയും ചരിത്രത്തിലും യഥാർത്ഥ ബുദ്ധിമാന്മാർക്ക് ഗുണപാഠമുണ്ട്. ഈ ചരിത്രങ്ങൾ ഉൾക്കൊള്ളുന്ന ഖുർആൻ അല്ലാഹുവിൻറെ പേരിൽ കെട്ടിയുണ്ടാക്കപ്പെട്ട ഒരു വർത്തമാനമല്ല. പ്രത്യുത; ഖുർആനിന് മുൻപ് അല്ലാഹുവിൽ നിന്നിറക്കപ്പെട്ട വേദങ്ങളെ ശരിവെക്കുന്നതും, വിശദീകരണം ആവശ്യമുള്ള വിധിവിലക്കുകളും മതനിയമങ്ങളും വിശദീകരിക്കുന്നതും, എല്ലാ നന്മകളിലേക്കും വഴികാട്ടുന്നതും, വിശ്വസിക്കുന്നവർക്ക് കാരുണ്യവുമാകുന്നു (ഖുർആൻ). അതിൽ വിശ്വസിച്ചവർ; അവർക്കാകുന്നു ഖുർആൻ ഉപകാരപ്രദമാവുക.