Thursday, 13 August 2026 Hijri: 02:52:56 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അർ റഅ്ദ് الرعد Ar-Rad

Surah 13 മദനിയ്യ • مدنية • Madaniyah 43 ആയത്തുകൾ • 43 Ayahs

സൂറത്ത് അർ റഅ്ദ് (Ar-Rad)യിലെ 43 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Ar-Rad.

1

അലിഫ് ലാം മീം റാ. വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാകുന്നു. പക്ഷെ, ജനങ്ങളിലധികപേരും വിശ്വസിക്കുന്നില്ല.

الٓمٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِۗ وَٱلَّذِيٓ أُنزِلَ إِلَيۡكَ مِن رَّبِّكَ ٱلۡحَقُّ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يُؤۡمِنُونَ ۝١
തഫ്സീർആയത്ത് 1
അലിഫ് ലാം മീം റാ. ഇത്തരം വാക്കുകളെ സംബന്ധിച്ച് സൂറത്തുൽ ബഖറഃയുടെ ആരംഭത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. നബിയേ, ഈ സൂറത്തിലെ മഹോന്നതമായ വചനങ്ങളും, താങ്കൾക്ക് അല്ലാഹു അവതരിപ്പിച്ച ഖുർആനും സംശയരഹിതമായ സത്യമാകുന്നു. അത് അല്ലാഹുവിൽ നിന്നുള്ളതാണെന്നതിൽ സംശയമേ ഇല്ല. പക്ഷെ, ജനങ്ങളിലധികപേരും അഹങ്കാരവും ധാർഷ്ട്യവും കാരണം വിശ്വസിക്കുന്നില്ല.
Source : QUL
2

അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍.(1) പിന്നെ അവന്‍ സിംഹാസനത്തിൽ ആരോഹണം ചെയ്യുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധിവരെ സഞ്ചരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു.

ٱللَّهُ ٱلَّذِي رَفَعَ ٱلسَّمَٰوَٰتِ بِغَيۡرِ عَمَدٖ تَرَوۡنَهَاۖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمّٗىۚ يُدَبِّرُ ٱلۡأَمۡرَ يُفَصِّلُ ٱلۡأٓيَٰتِ لَعَلَّكُم بِلِقَآءِ رَبِّكُمۡ تُوقِنُونَ ۝٢
തഫ്സീർആയത്ത് 2
അല്ലാഹുവാകുന്നു നിങ്ങൾക്ക് കാണാവുന്ന തൂണുകൾ കൂടാതെ ഉയർന്നു നിൽക്കുന്ന ആകാശത്തെ സൃഷ്ടിച്ചവൻ. പിന്നെ അവൻ അവൻ്റെ പരിശുദ്ധിക്ക് യോജിക്കുംവിധം സിംഹാസനത്തിന് മുകളിൽ ആരോഹിതനായി. രൂപപ്പെടുത്തുകയോ സൃഷ്ടികളോട് സമപ്പെടുത്തുകയോ ചെയ്യാതെ അക്കാര്യം സ്ഥിരീകരിക്കുകയാണ് നാം ചെയ്യേണ്ടത്. സൂര്യനെയും ചന്ദ്രനെയും സൃഷ്ടികൾക്ക് പ്രയോജനപ്രദമാകുന്ന രൂപത്തിൽ അവൻ അനുയോജ്യമാക്കി നൽകുകയും ചെയ്തു. സൂര്യ ചന്ദ്രന്മാരെല്ലാം അല്ലാഹുവിൻറെ അറിവിലുള്ള ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. ആകാശ ഭൂമികളിലെ കാര്യങ്ങളെ അവനുദ്ദേശിക്കുന്ന രൂപത്തിൽ അവൻ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹുവിൻ്റെ ശക്തി നിങ്ങൾക്ക് ബോധ്യപ്പെടുത്തി നൽകുന്ന ദൃഷ്ടാന്തങ്ങൾ അവൻ നിങ്ങൾക്ക് വിവരിച്ചു തരുന്നു. അന്ത്യനാളിൽ നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങൾ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിനും, അന്നേ ദിവസത്തിനായി നിങ്ങൾ തയ്യാറെടുക്കുന്നതിനും വേണ്ടിയത്രെ അത്.
Source : QUL
3

അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍. എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും അവനതില്‍ ഈരണ്ട് ഇണകളെ (2) ഉണ്ടാക്കിയിരിക്കുന്നു. അവന്‍ രാത്രിയെക്കൊണ്ട് പകലിനെ മൂടുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.

وَهُوَ ٱلَّذِي مَدَّ ٱلۡأَرۡضَ وَجَعَلَ فِيهَا رَوَٰسِيَ وَأَنۡهَٰرٗاۖ وَمِن كُلِّ ٱلثَّمَرَٰتِ جَعَلَ فِيهَا زَوۡجَيۡنِ ٱثۡنَيۡنِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ ۝٣
തഫ്സീർആയത്ത് 3
അവൻ ഭൂമിയെ വിശാലമാക്കി. അത് ജനങ്ങളെയുമായി ഇളകാതിരിക്കാൻ ഉറച്ചുനിൽക്കുന്ന പർവ്വതങ്ങളെയും സൃഷ്ടിച്ചു. അതിൽ അവൻ വെള്ളത്തിൻ്റെ അരുവികൾ നിശ്ചയിക്കുകയും ചെയ്തു; മനുഷ്യർക്കും അവരുടെ മൃഗങ്ങൾക്കും കൃഷികൾക്കും വേണ്ട വെള്ളം അതിൽ നിന്ന് ലഭിക്കുന്നു. എല്ലാ ഫലവർഗങ്ങളിലും മൃഗങ്ങളിലും ആൺ - പെൺ എന്നീ രണ്ട് ഇണകളെയും ഉണ്ടാക്കി. അവൻ രാത്രിയെക്കൊണ്ട് പകലിനെ മൂടുന്നു. അങ്ങിനെ പ്രകാശപൂരിതമായതിന് ശേഷം അത് ഇരുട്ടുള്ളതായി മാറുന്നു. തീർച്ചയായും അതിൽ അല്ലാഹുവിൻറെ സൃഷ്ടിപ്പിനെപ്പറ്റി ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്. അവരാണ് ആ തെളിവുകളിൽ നിന്നും ദൃഷ്ടാന്തങ്ങളിൽ നിന്നും പ്രയോജനം ലഭിക്കുന്നവർ.
Source : QUL
4

ഭൂമിയില്‍ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്‌.(3) മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന് പല ശാഖങ്ങളായി വളരുന്നതും, വേറെ വേറെ മുരടുകളില്‍ നിന്ന് വളരുന്നതുമായ ഈന്തപ്പനകളും ഉണ്ട്‌. ഒരേ വെള്ളം കൊണ്ടാണ് അത് നനയ്ക്കപ്പെടുന്നത്‌. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനെക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.

وَفِي ٱلۡأَرۡضِ قِطَعٞ مُّتَجَٰوِرَٰتٞ وَجَنَّٰتٞ مِّنۡ أَعۡنَٰبٖ وَزَرۡعٞ وَنَخِيلٞ صِنۡوَانٞ وَغَيۡرُ صِنۡوَانٖ يُسۡقَىٰ بِمَآءٖ وَٰحِدٖ وَنُفَضِّلُ بَعۡضَهَا عَلَىٰ بَعۡضٖ فِي ٱلۡأُكُلِۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ ۝٤
തഫ്സീർആയത്ത് 4
ഭൂമിയിൽ തൊട്ടുതൊട്ടു കിടക്കുന്ന പ്രദേശങ്ങളുണ്ട്. അവിടെ മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരടിൽ നിന്ന് പല ശാഖകളായി വളരുന്ന ഈത്തപ്പനകളും, വേറെ വേറെ മുരടുകളിൽ നിന്ന് വളരുന്ന ഈന്തപ്പനകളും ഉണ്ട്. ഒരേ വെള്ളം കൊണ്ടാണ് ആ തോട്ടവും കൃഷിയും നനയ്ക്കപ്പെടുന്നത്. അടുത്തടുത്തായിട്ടും ഒരേവെള്ളം കൊണ്ട് നനക്കപ്പെട്ടിട്ടും രുചിയിലും മറ്റ് ഉപകാരങ്ങളിലും അവയിൽ ചിലതിനെ മറ്റു ചിലതിനെക്കാൾ നാം മെച്ചപ്പെടുത്തുന്നു. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളും തെളിവുകളുമുണ്ട്; അവരാണ് അതിൽ നിന്ന് ഗുണപാഠമുൾക്കൊള്ളുന്നവർ.
Source : QUL
5

നീ അത്ഭുതപ്പെടുന്നുവെങ്കില്‍ അവരുടെ ഈ വാക്കത്രെ അത്ഭുതകരമായിട്ടുള്ളത്‌. ഞങ്ങള്‍ മണ്ണായിക്കഴിഞ്ഞിട്ടോ? ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമോ? അക്കൂട്ടരാണ് തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍. അക്കൂട്ടരാണ് കഴുത്തുകളില്‍ വിലങ്ങുകളുള്ളവര്‍. അക്കുട്ടരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.

۞ وَإِن تَعۡجَبۡ فَعَجَبٞ قَوۡلُهُمۡ أَءِذَا كُنَّا تُرَٰبًا أَءِنَّا لَفِي خَلۡقٖ جَدِيدٍۗ أُوْلَٰٓئِكَ ٱلَّذِينَ كَفَرُواْ بِرَبِّهِمۡۖ وَأُوْلَٰٓئِكَ ٱلۡأَغۡلَٰلُ فِيٓ أَعۡنَاقِهِمۡۖ وَأُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ۝٥
തഫ്സീർആയത്ത് 5
നബിയേ, വല്ലതിലും നീ അത്ഭുതപ്പെടുന്നുവെങ്കിൽ അവർ പുനരുത്ഥാനത്തെ കളവാക്കുന്നതിലത്രെ ശരിക്കും അത്ഭുതപ്പെടാനുള്ളത്. പുനരുത്ഥാനത്തെ നിഷേധിക്കുന്നതിന് വേണ്ടി അവർ പറയുന്ന ന്യായമത്രെ കൂടുതൽ ആശ്ചര്യമുണ്ടാക്കുന്നത്. 'ഞങ്ങൾ നുരുമ്പിയ മണ്ണായിക്കഴിഞ്ഞതിന് ശേഷം ഞങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുകയും ജീവിപ്പിക്കപ്പെടുകയും ചെയ്യുമോ' എന്നാണവർ ചോദിക്കുന്നത്! മരണശേഷമുള്ള പുനരുത്ഥാനത്തെ നിഷേധിക്കുന്ന അക്കൂട്ടരാകുന്നു തങ്ങളുടെ രക്ഷിതാവിൽ അവിശ്വസിച്ചവർ. മരണപ്പെട്ടവരെ പുനരുജ്ജീവിപ്പിക്കാനുള്ള അല്ലാഹുവിൻറെ കഴിവിനെ അവർ നിഷേധിച്ചു. ഖിയാമത്ത് നാളിൽ അക്കൂട്ടർക്കാണ് കഴുത്തുകളിൽ നരകാഗ്നിയുടെ വിലങ്ങുകളണിയിക്കപ്പെടുക. അക്കുട്ടരാണ് നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും. അവർക്കതിൽ മരണം സംഭവിക്കുകയോ, അവരുടെ ശിക്ഷ നിലച്ചു പോവുകയോ ഇല്ല.
Source : QUL
6

(നബിയേ,) നിന്നോട് അവര്‍ നന്മയേക്കാള്‍ മുമ്പായി തിന്‍മയ്ക്ക് (ശിക്ഷയ്ക്ക്‌) വേണ്ടി തിടുക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ മുമ്പ് മാതൃകാപരമായ ശിക്ഷകള്‍ കഴിഞ്ഞുപോയിട്ടുണ്ട് താനും. തീര്‍ച്ചയായും, നിന്‍റെ രക്ഷിതാവ് മനുഷ്യര്‍ അക്രമം പ്രവര്‍ത്തിച്ചിട്ടുകൂടി അവര്‍ക്ക് പാപമോചനം നല്‍കുന്നവനത്രെ,(4) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് കഠിനമായി ശിക്ഷിക്കുന്നവനുമാണ്‌.

وَيَسۡتَعۡجِلُونَكَ بِٱلسَّيِّئَةِ قَبۡلَ ٱلۡحَسَنَةِ وَقَدۡ خَلَتۡ مِن قَبۡلِهِمُ ٱلۡمَثُلَٰتُۗ وَإِنَّ رَبَّكَ لَذُو مَغۡفِرَةٖ لِّلنَّاسِ عَلَىٰ ظُلۡمِهِمۡۖ وَإِنَّ رَبَّكَ لَشَدِيدُ ٱلۡعِقَابِ ۝٦
തഫ്സീർആയത്ത് 6
(നബിയേ,) മുശ്രിക്കുകൾ നിന്നോട് ശിക്ഷക്ക് വേണ്ടി തിടുക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. അല്ലാഹു അവർക്ക് നിശ്ചയിച്ച അനുഗ്രഹങ്ങൾ അനുഭവിച്ചു തീരുന്നതിന് മുമ്പ് ശിക്ഷ വന്നിറങ്ങാത്തത് സാവകാശമായി അവർ കാണുന്നു. അവരുടെ മുമ്പ് അവരെപ്പോലെ കളവാക്കിയ സമൂഹങ്ങൾക്ക് ശിക്ഷകൾ കഴിഞ്ഞുപോയിട്ടുണ്ട്. എന്നിട്ടും എന്താണവർ അതിൽ നിന്നും പാഠമുൾക്കൊള്ളാത്തത്? നബിയേ, തീർച്ചയായും, നിന്റെ രക്ഷിതാവ് മനുഷ്യർ അക്രമം പ്രവർത്തിച്ചിട്ടുകൂടി അവർക്ക് പാപമോചനം നല്കുന്നവനത്രെ, അവർ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നതിന് വേണ്ടി ഉടനടി അവൻ അവരെ ശിക്ഷിക്കുന്നതല്ല. തങ്ങളുടെ നിഷേധത്തിൽ ഉറച്ചുനിൽക്കുന്നവരെ -അവർ അതിൽ തന്നെ തുടരുക മാത്രമാണെങ്കിൽ- കഠിനമായി ശിക്ഷിക്കുന്നവനുമാണ് അവൻ.
Source : QUL
7

(നബിയെ പരിഹസിച്ചുകൊണ്ട്‌) സത്യനിഷേധികള്‍ പറയുന്നു: ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഇവന്‍റെ മേല്‍ എന്താണ് ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്‌? (നബിയേ,) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട് ഒരു മാര്‍ഗദര്‍ശി.

وَيَقُولُ ٱلَّذِينَ كَفَرُواْ لَوۡلَآ أُنزِلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦٓۗ إِنَّمَآ أَنتَ مُنذِرٞۖ وَلِكُلِّ قَوۡمٍ هَادٍ ۝٧
തഫ്സീർആയത്ത് 7
അല്ലാഹുവിൽ അവിശ്വസിച്ചവർ -അവരുടെ ധിക്കാരവും (വിശ്വാസികൾക്ക്) തടസ്സം സൃഷ്ടിക്കുന്നതും തുടർന്നുകൊണ്ട്- ഇപ്രകാരം പറയുന്നു: മൂസാക്കും ഈസാക്കും ഇറക്കപ്പെട്ടതുപോലെ മുഹമ്മദിന് അവന്റെ രക്ഷിതാവിങ്കൽ നിന്ന് ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത് എന്താണ്? നബിയേ, നീ അല്ലാഹുവിൻറെ ശിക്ഷയെക്കുറിച്ച് താക്കീത് നൽകുന്ന ഒരു മുന്നറിയിപ്പുകാരൻ മാത്രമാകുന്നു. അല്ലാഹു നിനക്ക് നൽകിയ ദൃഷ്ടാന്തങ്ങളല്ലാതെ മറ്റൊന്നും നിനക്കില്ല തന്നെ. എല്ലാ ജനവിഭാഗത്തിനും അവരെ സന്മാർഗ്ഗത്തിലേക്ക് മാർഗ്ഗദർശനം കാണിക്കുന്ന ഒരു നബിയുണ്ട്.
Source : QUL
8

ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കമ്മിവരുത്തുന്നതും വര്‍ദ്ധനവുണ്ടാക്കുന്നതും(5) അവനറിയുന്നു. ഏതൊരുകാര്യവും അവന്‍റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു.

ٱللَّهُ يَعۡلَمُ مَا تَحۡمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلۡأَرۡحَامُ وَمَا تَزۡدَادُۚ وَكُلُّ شَيۡءٍ عِندَهُۥ بِمِقۡدَارٍ ۝٨
തഫ്സീർആയത്ത് 8
ഓരോ സ്ത്രീയും ഗർഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. അതിനെക്കുറിച്ചു എല്ലാം അല്ലാഹു അറിയുന്നു.ഗർഭാശയത്തിൽ സംഭവിക്കുന്ന കുറവും വർദ്ധനവും രോഗവും ആരോഗ്യവും അവനറിയുന്നു. ഏതൊരുകാര്യവും അവന്റെ അടുക്കൽ കൂടുകയോ കുറയുകയോ ചെയ്യാത്ത ഒരു നിശ്ചിത തോതനുസരിച്ചാകുന്നു.
Source : QUL
9

അദൃശ്യത്തേയും ദൃശ്യത്തേയും അറിയുന്നവനും മഹാനും ഉന്നതനുമാകുന്നു അവന്‍.

عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِ ٱلۡكَبِيرُ ٱلۡمُتَعَالِ ۝٩
തഫ്സീർആയത്ത് 9
കാരണം സൃഷ്ടികളുടെ ഇന്ദ്രിയങ്ങൾക്ക് അദൃശ്യമായതും ദൃശ്യമായതുമായ എല്ലാം അറിയുന്നവനാകുന്നു അല്ലാഹു. അവൻ തൻ്റെ നാമങ്ങളിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും അങ്ങേയറ്റം മഹാനും (കബീർ), തൻ്റെ സൃഷ്ടികൾക്കെല്ലാം മുകളിലുള്ളവനും, സർവ്വ സൃഷ്ടികളേക്കാളും ഔന്നത്യമുള്ള വിശേഷണങ്ങളുടെ ഉടമയും (മുതആലീ) ആകുന്നു.
Source : QUL
10

നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് രഹസ്യമായി സംസാരിച്ചവനും പരസ്യമായി സംസാരിച്ചവനും രാത്രിയില്‍ ഒളിഞ്ഞിരിക്കുന്നവനും പകലില്‍ പുറത്തിറങ്ങി നടക്കുന്നവനുമെല്ലാം (അവനെ സംബന്ധിച്ചിടത്തോളം) സമമാകുന്നു.(6)

سَوَآءٞ مِّنكُم مَّنۡ أَسَرَّ ٱلۡقَوۡلَ وَمَن جَهَرَ بِهِۦ وَمَنۡ هُوَ مُسۡتَخۡفِۭ بِٱلَّيۡلِ وَسَارِبُۢ بِٱلنَّهَارِ ۝١٠
തഫ്സീർആയത്ത് 10
രഹസ്യവും പരസ്യവും അവനറിയുന്നു. ജനങ്ങളേ! നിങ്ങളുടെ കൂട്ടത്തിൽ തൻ്റെ വാക്കുകൾ രഹസ്യമാക്കിയവനും പരസ്യമാക്കിയവനും അവൻ ഒരു പോലെ അറിയുന്നു. രാത്രിയുടെ ഇരുട്ടിൽ ജനങ്ങളുടെ കണ്ണുകളിൽ നിന്ന് ഒളിഞ്ഞിരിക്കുന്നവനും പകലിൽ തൻ്റെ പ്രവർത്തനങ്ങൾ പരസ്യമാക്കുന്നവനും അവൻ്റെ അറിവിൽ സമമാകുന്നു.
Source : QUL
11

മനുഷ്യന്ന് അവന്‍റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്ന് കൊണ്ട് അല്ലാഹുവിന്‍റെ കല്‍പനപ്രകാരം അവനെ കാത്തുസൂക്ഷിച്ച് കൊണ്ടിരിക്കുന്നവര്‍ (മലക്കുകള്‍) ഉണ്ട്‌. ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച.(7) ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല.

لَهُۥ مُعَقِّبَٰتٞ مِّنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦ يَحۡفَظُونَهُۥ مِنۡ أَمۡرِ ٱللَّهِۗ إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوۡمٍ حَتَّىٰ يُغَيِّرُواْ مَا بِأَنفُسِهِمۡۗ وَإِذَآ أَرَادَ ٱللَّهُ بِقَوۡمٖ سُوٓءٗا فَلَا مَرَدَّ لَهُۥۚ وَمَا لَهُم مِّن دُونِهِۦ مِن وَالٍ ۝١١
തഫ്സീർആയത്ത് 11
മനുഷ്യരുടെ അടുത്ത് തുടരെത്തുടരെ വന്ന് കൊണ്ടിരിക്കുന്ന മലക്കുകൾ അല്ലാഹുവിനുണ്ട്. ചിലർ രാത്രിയിലും മറ്റുചിലർ പകലിലും അവരുടെ അടുത്ത് വരുന്നു. അല്ലാഹുവിന്റെ കല്പനപ്രകാരം അവരിൽ നിന്ന് തടയാൻ അല്ലാഹു നിശ്ചയിച്ച വിധികളിൽ നിന്ന് മനുഷ്യരെ അവർ കാത്തുസൂക്ഷിച്ച് കൊണ്ടിരിക്കുന്നു. മനുഷ്യരുടെ വാക്കുകളും പ്രവർത്തനങ്ങളും അവർ രേഖപ്പെടുത്തുന്നു. ഏതൊരു ജനതയും (തങ്ങളുടെ അനുഗഹങ്ങൾക്ക് അല്ലാഹുവിനോട്) നന്ദി ചെയ്യുന്നതിൽ മാറ്റം വരുത്തുന്നത് വരെ അവരുടെ നല്ല അവസ്ഥയിൽ നിന്ന് സന്തോഷകരമല്ലാത്ത മറ്റൊരു അവസ്ഥയിലേക്ക് അല്ലാഹു അവരുടെ സ്ഥിതിയെ മാറ്റുന്നതല്ല; തീർച്ച. ഒരു ജനതയെ നശിപ്പിക്കാൻ അല്ലാഹു ഉദ്ദേശിച്ചാൽ അത് തടുത്തു വെക്കാൻ ആരുമില്ല. ജനങ്ങളേ, അവന്നു പുറമെ നിങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കാൻ മറ്റൊരു രക്ഷാധികാരിയുമില്ല. അതിനാൽ നിങ്ങൾക്ക് ബാധിച്ച പ്രയാസങ്ങളിൽ നിന്ന് അല്ലാഹുവിൽ നിങ്ങൾ അഭയം തേടുക.
Source : QUL
12

ഭയവും ആശയും ജനിപ്പിച്ച് കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍പിണര്‍ കാണിച്ചുതരുന്നത് അവനത്രെ. (ജല) ഭാരമുള്ള മേഘങ്ങളെ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

هُوَ ٱلَّذِي يُرِيكُمُ ٱلۡبَرۡقَ خَوۡفٗا وَطَمَعٗا وَيُنشِئُ ٱلسَّحَابَ ٱلثِّقَالَ ۝١٢
തഫ്സീർആയത്ത് 12
ജനങ്ങളെ! ഇടിമുഴക്കത്തെക്കുറിച്ച ഭയവും മഴയെക്കുറിച്ച ആശയും ഒരേ സമയം ജനിപ്പിക്കുന്ന മിന്നൽപ്പിണരുകൾ കാണിച്ചുതരുന്നത് അവനത്രെ. മഴവെള്ളം അടങ്ങുന്ന, ഭാരമുള്ള മേഘങ്ങളെ അവൻ ഉണ്ടാക്കുകയും ചെയ്യുന്നു.
Source : QUL
13

ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം (അവനെ) പ്രകീര്‍ത്തിക്കുന്നു.(8) അവനെപ്പറ്റിയുള്ള ഭയത്താല്‍ മലക്കുകളും (അവനെ പ്രകീര്‍ത്തിക്കുന്നു.) അവന്‍ ഇടിവാളുകള്‍ അയക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവ ഏല്‍പിക്കുകയും ചെയ്യുന്നു. അവര്‍ (അവിശ്വാസികള്‍) അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു. അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനത്രെ അവന്‍.

وَيُسَبِّحُ ٱلرَّعۡدُ بِحَمۡدِهِۦ وَٱلۡمَلَٰٓئِكَةُ مِنۡ خِيفَتِهِۦ وَيُرۡسِلُ ٱلصَّوَٰعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمۡ يُجَٰدِلُونَ فِي ٱللَّهِ وَهُوَ شَدِيدُ ٱلۡمِحَالِ ۝١٣
തഫ്സീർആയത്ത് 13
ഇടിനാദം അതിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീർത്തിക്കുന്നു. അവനെപ്പറ്റിയുള്ള ഭയത്താലും അവനെ മഹത്വപ്പെടുത്തിക്കൊണ്ടും മലക്കുകളും അവനെ പ്രകീർത്തിക്കുന്നു. അവൻ ഉദ്ദേശിക്കുന്ന സൃഷ്ടികളിൽ കരിച്ചുകളയുന്ന ഇടിവാളുകൾ അവൻ അയക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു. അവിശ്വാസികൾ അല്ലാഹുവിന്റെ ഏകത്വത്തിൽ തർക്കിച്ച് കൊണ്ടിരിക്കുന്നു. അല്ലാഹു ധിക്കാരികൾക്കെതിരെ അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനും ശക്തനുമത്രെ. അവൻ ഏതൊരു കാര്യം ഉദ്ദേശിക്കുന്നെങ്കിലും അത് ചെയ്യാതിരിക്കുകയില്ല.
Source : QUL
14

അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്‍റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.

لَهُۥ دَعۡوَةُ ٱلۡحَقِّۚ وَٱلَّذِينَ يَدۡعُونَ مِن دُونِهِۦ لَا يَسۡتَجِيبُونَ لَهُم بِشَيۡءٍ إِلَّا كَبَٰسِطِ كَفَّيۡهِ إِلَى ٱلۡمَآءِ لِيَبۡلُغَ فَاهُ وَمَا هُوَ بِبَٰلِغِهِۦۚ وَمَا دُعَآءُ ٱلۡكَٰفِرِينَ إِلَّا فِي ضَلَٰلٖ ۝١٤
തഫ്സീർആയത്ത് 14
പ്രാർത്ഥന അല്ലാഹുവിന് മാത്രമാകുന്നു. അതിൽ മറ്റാരും പങ്കാളികളാക്കപ്പെടുകയില്ല. അല്ലാഹുവിന് പുറമെ ബഹുദൈവാരാധകർ വിളിച്ചുപ്രാർത്ഥിക്കുന്ന വിഗ്രഹങ്ങൾ ഒരു കാര്യത്തിലും അവർക്കുത്തരം ചെയ്യുകയില്ല. ദാഹാർത്ഥനായ ഒരുവൻ വെള്ളം വായിലേക്ക് തനിയെ വന്നെത്തി കുടിക്കാൻ അതിലേക്ക് കൈ നീട്ടുന്നത് പോലെയാകുന്നു അവരുടെ പ്രാർത്ഥന. ആ വെള്ളം അവൻ്റെ വായിലേക്കെത്തുകയില്ലല്ലോ?! നിഷേധികൾ തങ്ങളുടെ വിഗ്രഹങ്ങളെ വിളിച്ചു പ്രാർത്ഥിക്കുന്നത് തീർത്തും വ്യർത്ഥമായ പ്രവർത്തിയും, സത്യത്തിൽ നിന്ന് അങ്ങേയറ്റം വിദൂരമായ കാര്യവുമത്രെ. കാരണം അവക്ക് എന്തെങ്കിലുമൊരു ഉപകാരം അവർക്ക് ചെയ്തു കൊടുക്കാനോ, അവരിൽ നിന്ന് എന്തെങ്കിലും ഉപദ്രവം തടയാനോ സാധ്യമല്ല.
Source : QUL
15

അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അവന്ന് പ്രണാമം ചെയ്യുന്നു).(9)

وَلِلَّهِۤ يَسۡجُدُۤ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ طَوۡعٗا وَكَرۡهٗا وَظِلَٰلُهُم بِٱلۡغُدُوِّ وَٱلۡأٓصَالِ۩ ۝١٥
തഫ്സീർആയത്ത് 15
അല്ലാഹുവിന്ന് മാത്രമാണ് ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ട് കീഴൊതുങ്ങിയിരിക്കുന്നത്. അതിൽ വിശ്വാസിയും അവിശ്വാസിയും തുല്യരാകുന്നു. വിശ്വാസി സ്വമനസ്സോടെയും അവിശ്വാസി നിർബന്ധിതരായിട്ടുമാണ് അവന് കീഴൊതുങ്ങുന്നത്. അനുസരണയോടെ അല്ലാഹുവിന് കീഴൊതുങ്ങാനാണ് സൃഷ്ടിപ്രകൃതി അവനോട് മന്ത്രിച്ചു കൊണ്ടിരിക്കുന്നത്. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും നിഴലുള്ള എല്ലാവസ്തുക്കളുടെ നിഴലുകളും അവന്ന് പ്രണാമം ചെയ്യുന്നു.
Source : QUL
16

(നബിയേ,) ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്‌? പറയുക: അല്ലാഹുവാണ്‌. പറയുക: എന്നിട്ടും അവന്നു പുറമെ അവരവര്‍ക്കു തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അന്ധനും കാഴ്ചയുള്ളവനും(10) തുല്യരാകുമോ? അഥവാ ഇരുട്ടുകളും വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന് പുറമെ അവര്‍ പങ്കാളികളാക്കി വെച്ചവര്‍, അവന്‍ സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് (ഇരു വിഭാഗത്തിന്‍റെയും) സൃഷ്ടികള്‍ അവര്‍ക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്‌? പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്‌. അവന്‍ ഏകനും സര്‍വ്വാധിപതിയുമാകുന്നു.

قُلۡ مَن رَّبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ قُلِ ٱللَّهُۚ قُلۡ أَفَٱتَّخَذۡتُم مِّن دُونِهِۦٓ أَوۡلِيَآءَ لَا يَمۡلِكُونَ لِأَنفُسِهِمۡ نَفۡعٗا وَلَا ضَرّٗاۚ قُلۡ هَلۡ يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُ أَمۡ هَلۡ تَسۡتَوِي ٱلظُّلُمَٰتُ وَٱلنُّورُۗ أَمۡ جَعَلُواْ لِلَّهِ شُرَكَآءَ خَلَقُواْ كَخَلۡقِهِۦ فَتَشَٰبَهَ ٱلۡخَلۡقُ عَلَيۡهِمۡۚ قُلِ ٱللَّهُ خَٰلِقُ كُلِّ شَيۡءٖ وَهُوَ ٱلۡوَٰحِدُ ٱلۡقَهَّٰرُ ۝١٦
തഫ്സീർആയത്ത് 16
നബിയേ! അല്ലാഹുവോടൊപ്പം മറ്റുള്ളവരെ ആരാധിക്കുന്ന അവിശ്വാസികളോട് ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവും നിയന്താവും ? നബിയേ! പറയുക: അല്ലാഹുവാണ് അവയുടെ സ്രഷ്ടാവും നിയന്താവും എന്ന് നിങ്ങൾ അംഗീകരിക്കുന്നു. നബിയേ! പറയുക: എന്നിട്ടും അല്ലാഹുവിന് പുറമെ സ്വയം തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങൾ സ്വീകരിച്ചിരിക്കുകയാണോ? പിന്നെ എങ്ങിനെയാണ് മറ്റുള്ളവർക്ക് ഉപകാരവും ഉപദ്രവവും ചെയ്യാനവർക്ക് കഴിയുക? നബിയേ! പറയുക: ഉൾക്കാഴ്ച്ചയില്ലാത്ത അന്ധനായ അവിശ്വാസിയും സന്മാർഗം സിദ്ധിച്ച ഉൾക്കാഴ്ച്ചയുള്ള വിശ്വാസിയും തുല്യരാകുമോ? അഥവാ അവിശ്വാസമാകുന്ന ഇരുട്ടുകളും വിശ്വാസമാകുന്ന വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന് പുറമെ അവർ പങ്കാളികളാക്കി വെച്ചവർ, അവൻ സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് ഇരു വിഭാഗത്തിന്റെയും സൃഷ്ടികൾ അവർക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്? നബിയേ! അവരോട് പറയുക: അല്ലാഹു മാത്രമാണ് എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്. സൃഷ്ടിപ്പിൽ അവന് പങ്കാളികളില്ല. ആരാധിക്കപ്പെടാൻ അർഹതയുള്ള ഏകഒരുവൻ അവനാകുന്നു. ആരാധിക്കപ്പെടാൻ അവന് മാത്രമേ അർഹതയുള്ളൂ. അവൻ എല്ലാ കാര്യത്തെയും വിജയിച്ചടക്കിയിരിക്കുന്നു.
Source : QUL
17

അവന്‍ (അല്ലാഹു) ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്‍റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങി നില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്‌. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ച് കൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍ നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു. അതു പോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്‌. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു.(11) അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു.

أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَسَالَتۡ أَوۡدِيَةُۢ بِقَدَرِهَا فَٱحۡتَمَلَ ٱلسَّيۡلُ زَبَدٗا رَّابِيٗاۖ وَمِمَّا يُوقِدُونَ عَلَيۡهِ فِي ٱلنَّارِ ٱبۡتِغَآءَ حِلۡيَةٍ أَوۡ مَتَٰعٖ زَبَدٞ مِّثۡلُهُۥۚ كَذَٰلِكَ يَضۡرِبُ ٱللَّهُ ٱلۡحَقَّ وَٱلۡبَٰطِلَۚ فَأَمَّا ٱلزَّبَدُ فَيَذۡهَبُ جُفَآءٗۖ وَأَمَّا مَا يَنفَعُ ٱلنَّاسَ فَيَمۡكُثُ فِي ٱلۡأَرۡضِۚ كَذَٰلِكَ يَضۡرِبُ ٱللَّهُ ٱلۡأَمۡثَالَ ۝١٧
തഫ്സീർആയത്ത് 17
ആകാശത്ത് നിന്ന് പെയ്യുന്ന മഴ വെള്ളത്തോട് സത്യത്തിൻ്റെ നിലനിൽപ്പും അസത്യത്തിൻ്റെ നിരർത്ഥകതയും അല്ലാഹു ഉപമിക്കുന്നു. താഴ്വരകളിലൂടെ അവയുടെ വലുപ്പ ചെറുപ്പത്തിൻറെ തോതനുസരിച്ച് വെള്ളമൊഴുകി. അപ്പോൾ ആ ഒഴുക്ക് വെള്ളത്തിന് മുകളിൽ പൊങ്ങി നിൽക്കുന്ന നുരയെയും പതയേയും വഹിച്ചുകൊണ്ടാണ് വന്നത്. വിലകൂടിയ ലോഹങ്ങൾ കടഞ്ഞെടുക്കാനും ആഭരണ നിർമാണത്തിനുമായി തീയിലിട്ടു കത്തിക്കുന്ന ലോഹത്തിൽ നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു. ഈ രണ്ട് ഉപമകളോടുമാണ് അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. അസത്യം വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന നുരയെയും പതയേയും ലോഹങ്ങൾ കടഞ്ഞെടുക്കുമ്പോഴുള്ള തുരുമ്പ് പോലെയുമാകുന്നു. കുടിക്കാൻ സാധിക്കുന്നതും, ചെടികളും ഫലങ്ങളും ഉണ്ടാകാൻ കാരണമാകുന്നതുമായ തെളിഞ്ഞ വെള്ളം പോലെയും, കടഞ്ഞെടുത്തതിന് ശേഷം അവശേഷിക്കുന്ന ലോഹത്തെപോലെയുമാകുന്നു സത്യം. മനുഷ്യർ അതുകൊണ്ട് ഉപകാരമെടുക്കുന്നു. ഈ രണ്ട് ഉപമകളെയും പോലെ സത്യം അസത്യത്തിൽ നിന്ന് വ്യക്തമാവാൻ അല്ലാഹു ഉപമകൾ ജനങ്ങൾക്കുവേണ്ടി വിവരിക്കുന്നു.
Source : QUL
18

തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിച്ചവര്‍ക്കാണ് ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്‌. അവന്‍റെ ആഹ്വാനം സ്വീകരിക്കാത്തവരാകട്ടെ ഭൂമിയിലുള്ളത് മുഴുവനും, അതോടൊപ്പം അത്രയും കൂടിയും അവര്‍ക്ക് ഉണ്ടായിരുന്നാല്‍ പോലും (തങ്ങളുടെ രക്ഷയ്ക്കു വേണ്ടി) അതൊക്കെയും അവര്‍ പ്രായശ്ചിത്തമായി നല്‍കുമായിരുന്നു. അവര്‍ക്കാണ് കടുത്ത വിചാരണയുള്ളത്‌. അവരുടെ സങ്കേതം നരകമത്രെ. ആ വാസസ്ഥലം എത്ര മോശം!

لِلَّذِينَ ٱسۡتَجَابُواْ لِرَبِّهِمُ ٱلۡحُسۡنَىٰۚ وَٱلَّذِينَ لَمۡ يَسۡتَجِيبُواْ لَهُۥ لَوۡ أَنَّ لَهُم مَّا فِي ٱلۡأَرۡضِ جَمِيعٗا وَمِثۡلَهُۥ مَعَهُۥ لَٱفۡتَدَوۡاْ بِهِۦٓۚ أُوْلَٰٓئِكَ لَهُمۡ سُوٓءُ ٱلۡحِسَابِ وَمَأۡوَىٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمِهَادُ ۝١٨
തഫ്സീർആയത്ത് 18
തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിച്ച് അവനെ ഏകനാക്കുകയും അനുസരിക്കുകയും ചെയ്തവർക്കാണ് ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്. സ്വർഗമാകുന്നു അത്. അവനെ ഏകനാക്കാനും അനുസരിക്കാനുമുള്ള അവൻറെ ആഹ്വാനം സ്വീകരിക്കാത്തവരാകട്ടെ ഭൂമിയിലുള്ള മുഴുവൻ സമ്പത്തും അതോടൊപ്പം അത്രയും കൂടിയും അവർക്ക് ഉണ്ടായിരുന്നാൽ പോലും ശിക്ഷയിൽ നിന്നുള്ള രക്ഷയ്ക്കു വേണ്ടി അതൊക്കെയും അവർ പ്രായശ്ചിത്തമായി നല്കുമായിരുന്നു. അവൻ്റെ ആഹ്വാനം സ്വീകരിക്കാത്തതിനാൽ എല്ലാ തിന്മകളിലും അവർക്ക് കടുത്ത വിചാരണയാണുള്ളത്. അവരുടെ സങ്കേതം നരകമത്രെ. അവരുടെ സങ്കേതവും വാസസ്ഥലവുമാകുന്ന നരകം എത്ര മോശം!
Source : QUL
19

അപ്പോള്‍ നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ.

۞ أَفَمَن يَعۡلَمُ أَنَّمَآ أُنزِلَ إِلَيۡكَ مِن رَّبِّكَ ٱلۡحَقُّ كَمَنۡ هُوَ أَعۡمَىٰٓۚ إِنَّمَا يَتَذَكَّرُ أُوْلُواْ ٱلۡأَلۡبَٰبِ ۝١٩
തഫ്സീർആയത്ത് 19
നബിയേ, അല്ലാഹു താങ്കൾക്ക് അവതരിപ്പിച്ചത് തന്നെയാണ് സംശയരഹിതമായ സത്യമാണെന്ന് മനസ്സിലാക്കുന്ന വ്യക്തിയും, അന്ധതയോടെ കഴിയുന്ന വ്യക്തിയും സമമാവുകയില്ല. അല്ലാഹുവിന് ഉത്തരം നൽകിയ വിശ്വാസിയാണ് ഒന്നാമത്തവനെങ്കിൽ അല്ലാഹുവിന് ഉത്തരം നൽകാത്ത നിഷേധിയാണ് രണ്ടാമതുള്ളവൻ. ബുദ്ധിമാന്മാർ മാത്രമേ അതിൽ നിന്ന് ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ.
Source : QUL
20

അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാര്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍.

ٱلَّذِينَ يُوفُونَ بِعَهۡدِ ٱللَّهِ وَلَا يَنقُضُونَ ٱلۡمِيثَٰقَ ۝٢٠
തഫ്സീർആയത്ത് 20
അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും, അടിമകളോടുള്ള കരാർ പാലിക്കുകയും ചെയ്യുന്നവരത്രെ അല്ലാഹുവിന് ഉത്തരം നൽകിയവർ. അല്ലാഹുവോടും മറ്റുള്ളവരോടും ചെയ്ത കരാറുകളെ അവർ ലംഘിക്കുകയില്ല.
Source : QUL
21

കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും, തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍.

وَٱلَّذِينَ يَصِلُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيَخۡشَوۡنَ رَبَّهُمۡ وَيَخَافُونَ سُوٓءَ ٱلۡحِسَابِ ۝٢١
തഫ്സീർആയത്ത് 21
കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കല്പിച്ച കുടുംബ ബന്ധങ്ങൾ കൂട്ടിയിണക്കുകയും, തങ്ങളുടെ റബ്ബിൻ്റെ കൽപ്പനകൾ അനുസരിക്കുവാനും വിരോധങ്ങൾ വെടിയുവാനും പ്രേരിപ്പിക്കുന്ന രൂപത്തിൽ അവനെ ഭയപ്പെടുകയും, തങ്ങളിൽ നിന്ന് സംഭവിച്ചു പോയ പാപങ്ങൾ അല്ലാഹു വിചാരണ ചെയ്യുമല്ലോ എന്ന് ഭയപ്പെടുകയും ചെയ്യുന്നവരാണവർ. ആരുടെയെങ്കിലും വിചാരണ സൂക്ഷ്മമായി നടത്തപ്പെട്ടുവെങ്കിൽ അവൻ നശിച്ചതു തന്നെ.
Source : QUL
22

തങ്ങളുടെ രക്ഷിതാവിന്‍റെ പ്രീതി ആഗ്രഹിച്ച് കൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്മയെ നന്മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്‍റെ പര്യവസാനം.

وَٱلَّذِينَ صَبَرُواْ ٱبۡتِغَآءَ وَجۡهِ رَبِّهِمۡ وَأَقَامُواْ ٱلصَّلَوٰةَ وَأَنفَقُواْ مِمَّا رَزَقۡنَٰهُمۡ سِرّٗا وَعَلَانِيَةٗ وَيَدۡرَءُونَ بِٱلۡحَسَنَةِ ٱلسَّيِّئَةَ أُوْلَٰٓئِكَ لَهُمۡ عُقۡبَى ٱلدَّارِ ۝٢٢
തഫ്സീർആയത്ത് 22
അല്ലാഹുവിനെ അനുസരിക്കുന്നതിലും, പാപങ്ങൾ വെടിയുന്നതിലും, സന്തോഷകരമോ ദുഃഖകരമോ ആയി അല്ലാഹു തങ്ങൾക്ക് കണക്കാക്കിയ അവൻ്റെ വിധിയിലും -അല്ലാഹുവിൻ്റെ പ്രീതി മാത്രം കാംക്ഷിച്ചു കൊണ്ട്- ക്ഷമ കൈകൊള്ളുകയും, നിസ്കാരം അതിൻ്റെ പൂർണ്ണരൂപത്തിൽ നിർവ്വഹിക്കുകയും, നാം നല്കിയിട്ടുള്ള സമ്പാദ്യങ്ങളിൽ നിന്ന് നിർബന്ധവും ഐച്ഛികവുമായ ദാനങ്ങൾ നൽകുകയും ചെയ്തവരാണവർ. ലോകമാന്യതയിൽ നിന്ന് അകന്നു നിൽക്കുന്നതിന് വേണ്ടി രഹസ്യമായും, മറ്റുള്ളവർക്ക് പ്രചോദനമാവാൻ പരസ്യമായും അവർ ദാനധർമ്മങ്ങൾ ചെയ്തിരിക്കുന്നു. തങ്ങളോട് തിന്മ ചെയ്തവരുടെ ഉപദ്രവങ്ങളെ അവർക്ക് നന്മ ചെയ്തു കൊണ്ട് പ്രതിരോധിക്കുകയും ചെയ്യുന്നവരത്രെ അവർ. ഈ പറയപ്പെട്ട ഗുണഗണങ്ങളുള്ളവർ; അവർക്കാകുന്നു അന്ത്യനാളിൽ സ്തുത്യർഹമായ പര്യവസാനമുണ്ടായിരിക്കുക.
Source : QUL
23

അതായത്‌, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്‌. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവരും (എന്നിട്ടവർ പറയും:)

جَنَّٰتُ عَدۡنٖ يَدۡخُلُونَهَا وَمَن صَلَحَ مِنۡ ءَابَآئِهِمۡ وَأَزۡوَٰجِهِمۡ وَذُرِّيَّٰتِهِمۡۖ وَٱلۡمَلَٰٓئِكَةُ يَدۡخُلُونَ عَلَيۡهِم مِّن كُلِّ بَابٖ ۝٢٣
തഫ്സീർആയത്ത് 23
സ്വർഗത്തോപ്പുകളിൽ അനുഗ്രഹങ്ങൾ ആസ്വദിച്ചു കൊണ്ട് എന്നെന്നേക്കുമായി അവർ ജീവിക്കുന്നതാണ്; അതാകുന്നു സ്തുത്യർഹമായ ആ പര്യവസാനം. അവരുടെ അനുഗ്രഹത്തിൻ്റെ പൂർത്തീകരണമായി അവരോടൊപ്പം -നേരായ മാർഗത്തിൽ നിലകൊണ്ട- അവരുടെ പിതാക്കളും, ഇണകളും സന്താനങ്ങളും ആ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. തങ്ങളുടെ ബന്ധുക്കളെ കണ്ടുമുട്ടാൻ കഴിയുന്നത് അവരുടെ സന്തോഷത്തിന് പൂർണ്ണത നൽകുന്നതാണ്. സ്വർഗത്തിലെ അവരുടെ ഭവനങ്ങളിൽ -അതിൻ്റെ എല്ലാ വാതിലുകളിലൂടെയും- മലക്കുകൾ അവരുടെ അടുക്കൽ വന്ന് അനുമോദനങ്ങൾ അർപ്പിക്കും.
Source : QUL
24

നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ അന്തിമ ഗൃഹം (സ്വർഗം) എത്ര നല്ലത്‌!

سَلَٰمٌ عَلَيۡكُم بِمَا صَبَرۡتُمۡۚ فَنِعۡمَ عُقۡبَى ٱلدَّارِ ۝٢٤
തഫ്സീർആയത്ത് 24
അവരുടെ അടുത്ത് മലക്കുകൾ പ്രവേശിക്കുമ്പോഴൊക്കെ മലക്കുകൾ അവരെ അഭിവാദ്യം ചെയ്യും. അവർ പറയും: നിങ്ങൾക്ക് സമാധാനം. അതായത്, അല്ലാഹുവിനെ അനുസരിക്കുന്നതിലും, അവൻ്റെ വിധികളിൽ പ്രയാസകരമായത് ബാധിച്ചപ്പോഴും, പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിലും നിങ്ങൾ ക്ഷമ കൈക്കൊണ്ടതിനാൽ എല്ലാ ആപത്തുകളിൽ നിന്നും നിങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വന്നെത്തിയിരിക്കുന്ന ഈ അന്തിമപര്യവസാനം എത്ര നല്ലതായിരിക്കുന്നു!
Source : QUL
25

അല്ലാഹുവോടുള്ള ബാധ്യത ഉറപ്പിച്ചതിന് ശേഷം ലംഘിക്കുകയും, കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചതിനെ (ബന്ധങ്ങളെ) അറുത്തുകളയുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കാണ് ശാപം. അവര്‍ക്കാണ് ചീത്ത ഭവനം.

وَٱلَّذِينَ يَنقُضُونَ عَهۡدَ ٱللَّهِ مِنۢ بَعۡدِ مِيثَٰقِهِۦ وَيَقۡطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفۡسِدُونَ فِي ٱلۡأَرۡضِ أُوْلَٰٓئِكَ لَهُمُ ٱللَّعۡنَةُ وَلَهُمۡ سُوٓءُ ٱلدَّارِ ۝٢٥
തഫ്സീർആയത്ത് 25
അല്ലാഹുവിൻ്റെ കരാറുകൾ ശക്തമായി ഊട്ടിയുറപ്പിക്കപ്പെട്ട ശേഷവും അതിനെ ലംഘിച്ചവരും, കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കല്പിച്ച കുടുംബ ബന്ധങ്ങളെ അറുത്ത് കളയുകയും ചെയ്യുന്നവരാണവർ. അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ട് അവർ ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നു. ദൗർഭാഗ്യവാന്മാരായ അക്കൂട്ടർ അല്ലാഹുവിൻറെ കാരുണ്യത്തിൽ നിന്ന് അകറ്റപ്പെടും. അവർക്കാണ് നരകമാകുന്ന ചീത്ത ഭവനം.
Source : QUL
26

അല്ലാഹു അവന്‍ ഉദ്ദേശിക്കുന്ന ചിലര്‍ക്ക് ഉപജീവനം വിശാലമാക്കുകയും (മറ്റു ചിലര്‍ക്ക് അത്‌) പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ ഇഹലോകജീവിതത്തില്‍ സന്തോഷമടഞ്ഞിരിക്കുന്നു. പരലോകത്തെ അപേക്ഷിച്ച് ഇഹലോകജീവിതം (നിസ്സാരമായ) ഒരു സുഖാനുഭവം മാത്രമാകുന്നു.

ٱللَّهُ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ وَفَرِحُواْ بِٱلۡحَيَوٰةِ ٱلدُّنۡيَا وَمَا ٱلۡحَيَوٰةُ ٱلدُّنۡيَا فِي ٱلۡأٓخِرَةِ إِلَّا مَتَٰعٞ ۝٢٦
തഫ്സീർആയത്ത് 26
അല്ലാഹു അവൻ ഉദ്ദേശിക്കുന്ന ചിലർക്ക് ഉപജീവനം വിശാലമാക്കുകയും, അവൻ ഉദ്ദേശിക്കുന്ന മറ്റു ചിലർക്ക് അത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഉപജീവനം വിശാലമാക്കുക എന്നത് ഒരാളുടെ സൗഭാഗ്യത്തിൻറെയോ അല്ലാഹു അയാളെ ഇഷ്ടപ്പെടുന്നു എന്നതിന്റെയോ അടയാളമല്ല. ഉപജീവനം ഇടുങ്ങിപ്പോകുന്നത് ദൗർഭാഗ്യത്തിൻറെയും അടയാളമല്ല. (അല്ലാഹുവിനെ) നിഷേധിച്ചവർ ഇഹലോകജീവിതത്തിൽ സന്തോഷമടയുകയും, അതിലേക്ക് ചായുകയും അതിൽ തൃപ്തിയടയുകയും ചെയ്തിരിക്കുന്നു. പരലോകത്തെ അപേക്ഷിച്ച് ഇഹലോകജീവിതം നശിച്ചുപോകുന്ന ഒരു ചെറുവിഭവം മാത്രമാകുന്നു.
Source : QUL
27

അവിശ്വസിച്ചവര്‍ (നബിയെപറ്റി) പറയുന്നു: ഇവന്‍റെ മേല്‍ എന്തുകൊണ്ടാണ് ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തത്‌? (നബിയേ,) പറയുക: തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു. പശ്ചാത്തപിച്ച് മടങ്ങിയവരെ തന്‍റെ മാര്‍ഗത്തിലേക്ക് അവന്‍ നയിക്കുകയും ചെയ്യുന്നു.

وَيَقُولُ ٱلَّذِينَ كَفَرُواْ لَوۡلَآ أُنزِلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦۚ قُلۡ إِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهۡدِيٓ إِلَيۡهِ مَنۡ أَنَابَ ۝٢٧
തഫ്സീർആയത്ത് 27
അല്ലാഹുവിലും അവൻ്റെ ദൃഷ്ടാന്തങ്ങളിലും അവിശ്വസിച്ചവർ പറയുന്നു: മുഹമ്മദിന് അവന്റെ രക്ഷിതാവിങ്കൽ നിന്ന് അവൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തതെന്താണ്? (അങ്ങനെ വല്ലതും ലഭിച്ചിരുന്നു) എങ്കിൽ ഞങ്ങൾ അവനിൽ വിശ്വസിക്കുമായിരുന്നല്ലോ. നബിയേ! ഇത്തരം നിർദേശങ്ങൾ മുന്നോട്ടുവെക്കുന്ന ഇക്കൂട്ടരോട് പറയുക: തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു; അതവൻ്റെ നീതി മാത്രമാണ്. അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയവർക്ക് അവൻ തന്നിലേക്ക് മാർഗദർശനം നൽകുകയും ചെയ്യുന്നു; അത് അവൻ്റെ ഔദാര്യവുമാണ്. ദൃഷ്ടാന്തങ്ങൾ വന്നുകിട്ടിയാൽ സന്മാർഗം ലഭിക്കുമെന്നു പറയാൻ അവരുടെ കയ്യിലില്ല അതിൻ്റെ നിയന്ത്രണമുള്ളത്.
Source : QUL
28

അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌.

ٱلَّذِينَ ءَامَنُواْ وَتَطۡمَئِنُّ قُلُوبُهُم بِذِكۡرِ ٱللَّهِۗ أَلَا بِذِكۡرِ ٱللَّهِ تَطۡمَئِنُّ ٱلۡقُلُوبُ ۝٢٨
തഫ്സീർആയത്ത് 28
അല്ലാഹുവിൽ വിശ്വസിക്കുകയും, അവനെ സ്തുതിച്ചു കൊണ്ടും പുകഴ്ത്തി കൊണ്ടും അല്ലാഹുവിനെ ദിക്ർ ചെയ്തു കൊണ്ടും, അവൻ്റെ ഗ്രന്ഥം പാരായണം ചെയ്തു കൊണ്ടും ശ്രദ്ധിച്ചു കേട്ടുകൊണ്ടും മറ്റുപല തരം ദിക്റുകൾ കൊണ്ടും ഹൃദയങ്ങൾ ശാന്തമാകുന്നവരാണവർ; അവരെയാണ് അല്ലാഹു സന്മാർഗത്തിലേക്ക് നയിക്കുക. അറിയുക! അല്ലാഹുവെപ്പറ്റിയുള്ള ഓർമ കൊണ്ട് മാത്രമാണ് മനസ്സുകൾ ശാന്തമായിത്തീരുന്നത്. അപ്രകാരമാണ് ഹൃദയങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
Source : QUL
29

വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് മംഗളം! മടങ്ങിച്ചെല്ലാനുള്ള നല്ല സങ്കേതവും (അവര്‍ക്കു തന്നെ.)

ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ طُوبَىٰ لَهُمۡ وَحُسۡنُ مَـَٔابٖ ۝٢٩
തഫ്സീർആയത്ത് 29
അല്ലാഹുവിൽ വിശ്വസിക്കുകയും, അല്ലാഹുവിലേക്കടുപ്പിക്കുന്ന സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക് പരലോകത്ത് നല്ല ജീവിതമുണ്ട്. സ്വർഗ്ഗമാകുന്ന നല്ല പര്യവസാനവും അവർക്കാകുന്നു.
Source : QUL
30

അപ്രകാരം നിന്നെ നാം ഒരു സമുദായത്തില്‍ ദൂതനായി നിയോഗിച്ചിരിക്കുന്നു. അതിന്നു മുമ്പ് പല സമുദായങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്‌. നിനക്ക് നാം ദിവ്യസന്ദേശമായി നല്‍കിയിട്ടുള്ളത് അവര്‍ക്ക് ഓതികേള്‍പിക്കുവാന്‍ വേണ്ടിയാണ് (നിന്നെ നിയോഗിച്ചത്‌.) അവരാകട്ടെ, പരമകാരുണികനിൽ (അല്ലാഹുവിൽ) അവിശ്വസിക്കുന്നു. പറയുക: അവനാണ് എന്‍റെ രക്ഷിതാവ്‌. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനിലേക്കാണ് എന്‍റെ മടക്കം.

كَذَٰلِكَ أَرۡسَلۡنَٰكَ فِيٓ أُمَّةٖ قَدۡ خَلَتۡ مِن قَبۡلِهَآ أُمَمٞ لِّتَتۡلُوَاْ عَلَيۡهِمُ ٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ وَهُمۡ يَكۡفُرُونَ بِٱلرَّحۡمَٰنِۚ قُلۡ هُوَ رَبِّي لَآ إِلَٰهَ إِلَّا هُوَ عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ مَتَابِ ۝٣٠
തഫ്സീർആയത്ത് 30
പൂർവ്വ പ്രവാചകന്മാരെ അവരുടെ സമുദായത്തിലേക്ക് നാം നിയോഗിച്ചത് പോലെ നബിയേ, നിന്നെ നാം നിൻ്റെ സമുദായത്തിൽ ദൂതനായി നിയോഗിച്ചിരിക്കുന്നു. നിനക്ക് നാം ദിവ്യസന്ദേശമായി നല്കിയ ഖുർആൻ അവർക്ക് ഓതിക്കേൾപ്പിക്കുവാൻ വേണ്ടിയാകുന്നു അത്. നിൻറെ സത്യസന്ധതക്ക് തെളിവായി അതുതന്നെ മതി. എന്നാൽ നിൻറെ സമുദായം ഈ തെളിവുകളെ നിഷേധിക്കുന്നു. കാരണം അവർ സർവ്വവിശാലമായ കാരുണ്യമുള്ള (റഹ്മാനായ) അല്ലാഹുവിൽ മറ്റുള്ളവരെ പങ്കുചേർത്തു കൊണ്ട് അവനിൽ അവിശ്വസിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: പരമകാരുണികനായ ഏതൊരു രക്ഷിതാവിനുള്ള ആരാധനയിലാണോ നിങ്ങൾ മറ്റു സൃഷ്ടികളെ പങ്കുചേർത്തിരിക്കുന്നത്; അവൻ (അല്ലാഹു) മാത്രമാകുന്നു എൻ്റെ രക്ഷിതാവ്. അവനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. എൻ്റെ എല്ലാ കാര്യങ്ങളിലും അവൻ്റെ മേലാണ് ഞാൻ ഭരമേല്പിച്ചിരിക്കുന്നത്. അവനിലേക്കാണ് എൻ്റെ മടക്കവും.
Source : QUL
31

പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥം മൂലം പര്‍വ്വതങ്ങള്‍ നടത്തപ്പെടുകയോ, അല്ലെങ്കില്‍ അതു കാരണമായി ഭൂമി തുണ്ടംതുണ്ടമായി മുറിക്കപ്പെടുകയോ, അല്ലെങ്കില്‍ അതുമുഖേന മരിച്ചവരോട് സംസാരിക്കപ്പെടുകയോ ചെയ്തിരുന്നെങ്കില്‍ പോലും (അവര്‍ വിശ്വസിക്കുമായിരുന്നില്ല.) എന്നാല്‍ കാര്യം മുഴുവന്‍ അല്ലാഹുവിന്‍റെ നിയന്ത്രണത്തിലത്രെ. അപ്പോള്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യരെ മുഴുവന്‍ അവന്‍ നേര്‍വഴിയിലാക്കുമായിരുന്നുവെന്ന് സത്യവിശ്വാസികള്‍ മനസ്സിലാക്കിയിട്ടില്ലേ?(12) സത്യനിഷേധികള്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി ഏതെങ്കിലും അത്യാപത്ത് ബാധിച്ച് കൊണ്ടേയിരിക്കുന്നതാണ്‌. അല്ലെങ്കില്‍ അവരുടെ താമസസ്ഥലത്തിനടുത്തു തന്നെ അത് (ശിക്ഷ) വന്നിറങ്ങിക്കൊണ്ടിരിക്കും; അല്ലാഹുവിന്‍റെ വാഗ്ദത്തം വന്നെത്തുന്നത് വരെ.(13) അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച.

وَلَوۡ أَنَّ قُرۡءَانٗا سُيِّرَتۡ بِهِ ٱلۡجِبَالُ أَوۡ قُطِّعَتۡ بِهِ ٱلۡأَرۡضُ أَوۡ كُلِّمَ بِهِ ٱلۡمَوۡتَىٰۗ بَل لِّلَّهِ ٱلۡأَمۡرُ جَمِيعًاۗ أَفَلَمۡ يَاْيۡـَٔسِ ٱلَّذِينَ ءَامَنُوٓاْ أَن لَّوۡ يَشَآءُ ٱللَّهُ لَهَدَى ٱلنَّاسَ جَمِيعٗاۗ وَلَا يَزَالُ ٱلَّذِينَ كَفَرُواْ تُصِيبُهُم بِمَا صَنَعُواْ قَارِعَةٌ أَوۡ تَحُلُّ قَرِيبٗا مِّن دَارِهِمۡ حَتَّىٰ يَأۡتِيَ وَعۡدُ ٱللَّهِۚ إِنَّ ٱللَّهَ لَا يُخۡلِفُ ٱلۡمِيعَادَ ۝٣١
തഫ്സീർആയത്ത് 31
ദൈവിക ഗ്രന്ഥങ്ങളിൽ പെട്ട ഒരു ഗ്രന്ഥം മൂലം പർവ്വതങ്ങൾ അവയുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കപ്പെടുകയോ, അല്ലെങ്കിൽ അതു കാരണമായി ഭൂമി പിളർന്ന് നദികളും അരുവികളും ഉണ്ടാവുകയോ, അല്ലെങ്കിൽ മരിച്ചവരുടെ മേൽ പാരായണം ചെയ്തു അതുമുഖേന അവർക്ക് ജീവൻ നല്കപ്പെടുകയോ ചെയ്യുമായിരുന്നെങ്കിൽ താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഖുർആൻ കൊണ്ട് അത് സംഭവിക്കുമായിരുന്നു. നബിയേ താങ്കൾക്കാവതരിപ്പിക്കപ്പെട്ട ഈ ഖുർആൻ - അത് സുവ്യക്തമായ തെളിവുകളുള്ളതാണ്. ഹൃദയവിശുദ്ധിയുള്ളവരായിരുന്നു അവർ എങ്കിൽ ഈ ഖുർആൻ അവരിൽ അതിമഹത്തരമായ സ്വാധീനം ചെലുത്തുമായിരുന്നു. പക്ഷെ അവർ തനിച്ച നിഷേധികളാകുന്നു. അല്ലാഹുവിൻ്റെ പക്കലാകുന്നു സർവ്വ കാര്യങ്ങളുടെയും നിയന്ത്രണം; സൃഷ്ടികൾക്ക് സാധ്യമല്ലാത്ത അത്ഭുതങ്ങൾ അവതരിപ്പിക്കുന്നതും മറ്റുമെല്ലാം അവൻ്റെ നിയന്ത്രണത്തിലത്രെ. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഒരു ദൃഷ്ടാന്തങ്ങളും അവതരിപ്പിക്കാതെ മനുഷ്യരെ മുഴുവൻ അവൻ നേർവഴിയിലാക്കുമായിരുന്നുവെന്ന് സത്യവിശ്വാസികൾ മനസ്സിലാക്കിയിട്ടില്ലേ? പക്ഷെ, അവൻ അത് ഉദ്ദേശിച്ചിട്ടില്ല. സത്യനിഷേധികൾക്ക് അവരുടെ നിഷേധത്തിൻ്റെയും പാപങ്ങളുടെയും ഫലമായി അവരെ വിറപ്പിക്കുന്ന ഏതെങ്കിലും അത്യാപത്ത് ബാധിച്ച് കൊണ്ടേയിരിക്കുന്നതാണ്. അല്ലെങ്കിൽ അവരുടെ താമസസ്ഥലത്തിനടുത്തു തന്നെ ശിക്ഷ വന്നിറങ്ങിക്കൊണ്ടിരിക്കും; നിരന്തരമായ ശിക്ഷ വന്നെത്തുക എന്ന അല്ലാഹുവിന്റെ വാഗ്ദത്തം വന്നെത്തുന്നത് വരെ. അല്ലാഹു നൽകിയ വാഗ്ദാനത്തിൻ്റെ സമയം വന്നെത്തിയാൽ അവൻ അത് പൂർത്തീകരിക്കാതെ വിടുന്നതല്ല.
Source : QUL
32

തീര്‍ച്ചയായും നിനക്കു മുമ്പും ദൂതന്‍മാര്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്‌. അപ്പോള്‍ അവിശ്വസിച്ചവര്‍ക്ക് ഞാന്‍ സമയം നീട്ടികൊടുക്കുകയും, പിന്നീട് അവരെ ഞാന്‍ പിടികൂടുകയും ചെയ്തു. അപ്പോള്‍ എന്‍റെ ശിക്ഷ എങ്ങനെയായിരുന്നു!

وَلَقَدِ ٱسۡتُهۡزِئَ بِرُسُلٖ مِّن قَبۡلِكَ فَأَمۡلَيۡتُ لِلَّذِينَ كَفَرُواْ ثُمَّ أَخَذۡتُهُمۡۖ فَكَيۡفَ كَانَ عِقَابِ ۝٣٢
തഫ്സീർആയത്ത് 32
നബിയേ, തങ്ങളുടെ സമുദായം കളവാക്കുകയും പരിഹസിക്കുകയും ചെയ്ത ആദ്യത്തെ പ്രവാചകനല്ല താങ്കൾ. താങ്കൾക്ക് മുമ്പും ജനങ്ങൾ അവരുടെ ദൂതന്മാരെ കളവാക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ റസൂലുകളെ അവിശ്വസിച്ചവർക്ക് ഞാൻ സമയം നീട്ടികൊടുത്തു; അങ്ങനെ ഞാൻ അവരെ നശിപ്പിക്കുകയില്ല എന്ന് അവർ ധരിച്ചു പോയി. പിന്നീട് അവരെ വിവിധങ്ങളായ ശിക്ഷ കൊണ്ട് ഞാൻ പിടികൂടി. അപ്പോൾ എൻ്റെ ശിക്ഷ എങ്ങനെയായിരുന്നു? തീർച്ചയായും അത് കഠിനമായ ശിക്ഷ തന്നെയായിരുന്നു!
Source : QUL
33

അപ്പോള്‍ ഓരോ വ്യക്തിയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യത്തിനു മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കുന്നവന്‍ (അല്ലാഹു) (യാതൊന്നും അറിയാത്തവരെപ്പോലെയാണോ?) അവര്‍ അല്ലാഹുവിന് പങ്കാളികളെ ആക്കിയിരിക്കുന്നു. (നബിയേ,) പറയുക: നിങ്ങള്‍ അവരുടെ പേരൊന്നു പറഞ്ഞുതരൂ, അതല്ല, ഭൂമിയില്‍ അവന്‍ (അല്ലാഹു) അറിയാത്ത ഒരു കാര്യത്തെപ്പറ്റി നിങ്ങള്‍ അവന്ന് പറഞ്ഞറിയിച്ച് കൊടുക്കുകയാണോ? അതല്ല, (നിങ്ങള്‍ പറയുന്നത്‌) ഉപരിപ്ലവമായ ഒരു സംസാരമാണോ?(14) അല്ല, സത്യനിഷേധികള്‍ക്ക് അവരുടെ കുതന്ത്രം അലംകൃതമായി തോന്നിക്കപ്പെട്ടിരിക്കുന്നു. (ശരിയായ) മാര്‍ഗത്തില്‍ നിന്ന് അവര്‍ തട്ടിത്തിരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും ദുര്‍മാര്‍ഗത്തിലാക്കുന്ന പക്ഷം അവനെ നേര്‍വഴിയിലാക്കാന്‍ ആരുമില്ല.

أَفَمَنۡ هُوَ قَآئِمٌ عَلَىٰ كُلِّ نَفۡسِۭ بِمَا كَسَبَتۡۗ وَجَعَلُواْ لِلَّهِ شُرَكَآءَ قُلۡ سَمُّوهُمۡۚ أَمۡ تُنَبِّـُٔونَهُۥ بِمَا لَا يَعۡلَمُ فِي ٱلۡأَرۡضِ أَم بِظَٰهِرٖ مِّنَ ٱلۡقَوۡلِۗ بَلۡ زُيِّنَ لِلَّذِينَ كَفَرُواْ مَكۡرُهُمۡ وَصُدُّواْ عَنِ ٱلسَّبِيلِۗ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ ۝٣٣
തഫ്സീർആയത്ത് 33
എല്ലാ ജീവജാലങ്ങളുടെയും ഉപജീവനം ഏറ്റെടുക്കുകയും, ഓരോ വ്യക്തിയും സമ്പാദിച്ചു കൂട്ടുന്ന പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും, അവക്ക് പ്രതിഫലം നൽകുകയും ചെയ്യുന്നവനാണോ, അതല്ല ആരാധിക്കപ്പെടാൻ യാതൊരു അർഹതയുമില്ലാത്ത ഈ വിഗ്രഹങ്ങളാണോ ആരാധിക്കപ്പെടാൻ അർഹതയുള്ളത്? അല്ലാഹുവിൻ്റെ പങ്കാളികളായി -കെട്ടിച്ചമച്ചും അതിക്രമം പ്രവർത്തിച്ചും- ബഹുദൈവാരാധകർ നിശ്ചയിച്ചവയാണ് ആ വിഗ്രഹങ്ങൾ. (നബിയേ,) പറയുക: നിങ്ങൾ സത്യവാന്മാരാണെങ്കിൽ അല്ലാഹുവോടൊപ്പം നിങ്ങൾ ആരാധിക്കുന്ന പങ്കാളികളുടെ പേരൊന്നു ഞങ്ങൾക്ക് പറഞ്ഞുതരൂ, അതല്ല, ഭൂമിയിൽ അല്ലാഹു അറിയാത്ത പങ്കാളികളെപ്പറ്റി നിങ്ങൾ അവന്ന് പറഞ്ഞറിയിച്ച് കൊടുക്കുകയാണോ? അതല്ല, നിങ്ങൾ പറയുന്നത് ഉപരിപ്ലവമായ യാഥാർഥ്യമില്ലാത്ത ഒരു സംസാരമാണോ? അല്ല, സത്യനിഷേധികൾക്ക് അവരുടെ കുതന്ത്രം പിശാച് അലംകൃതമായി തോന്നിച്ചിരിക്കുന്നു. അങ്ങിനെ അവർ അല്ലാഹുവിൽ അവിശ്വസിച്ചു. ശരിയായ സാന്മാർഗ്ഗത്തിൻ്റെ പാതയിൽ നിന്ന് അവരെ അവൻ തിരിച്ചുവിടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും ദുർമാർഗ്ഗത്തിലാക്കുന്ന പക്ഷം അവനെ നേർവഴിയിലാക്കാൻ ആരുമില്ല.
Source : QUL
34

അവര്‍ക്ക് ഇഹലോകജീവിതത്തില്‍ ശിക്ഷയുണ്ടായിരിക്കും. പരലോകശിക്ഷയാകട്ടെ ഏറ്റവും വിഷമമേറിയതു തന്നെയായിരിക്കും. അവര്‍ക്ക് അല്ലാഹുവി(ന്‍റെ ശിക്ഷയി)ല്‍ നിന്ന് (തങ്ങളെ) കാത്തുരക്ഷിക്കാന്‍ ആരുമില്ല.

لَّهُمۡ عَذَابٞ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَعَذَابُ ٱلۡأٓخِرَةِ أَشَقُّۖ وَمَا لَهُم مِّنَ ٱللَّهِ مِن وَاقٖ ۝٣٤
തഫ്സീർആയത്ത് 34
ഇഹലോക ജീവിതത്തിൽ അവർക്ക് ശിക്ഷയുണ്ടായിരിക്കും; അല്ലാഹുവിൽ വിശ്വസിച്ചവരുടെ കൈകളാൽ അവർ വധിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്യുമ്പോഴാണത്. അവരെ കാത്തിരിക്കുന്ന പരലോകശിക്ഷയാകട്ടെ അതിനേക്കാൾ കഠിനവും ഭാരവുമേറിയതായിരിക്കും. കാരണം പരലോക ശിക്ഷ കൂടുതൽ കടുപ്പമുള്ളതും, ഒരിക്കലും അവസാനിക്കാതെ നിലനിൽക്കുന്നതുമത്രെ. അന്ത്യനാളിൽ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് അവരെ കാത്തുരക്ഷിക്കുന്ന ആരുമുണ്ടായിരിക്കുകയുമില്ല.
Source : QUL
35

സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ (ഇതത്രെ:) അതിന്‍റെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അതിലെ കനികളും അതിലെ തണലും ശാശ്വതമായിരിക്കും. അതത്രെ സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനം. സത്യനിഷേധികളുടെ പര്യവസാനം നരകമാകുന്നു.

۞ مَّثَلُ ٱلۡجَنَّةِ ٱلَّتِي وُعِدَ ٱلۡمُتَّقُونَۖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ أُكُلُهَا دَآئِمٞ وَظِلُّهَاۚ تِلۡكَ عُقۡبَى ٱلَّذِينَ ٱتَّقَواْۚ وَّعُقۡبَى ٱلۡكَٰفِرِينَ ٱلنَّارُ ۝٣٥
തഫ്സീർആയത്ത് 35
അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും വിരോധങ്ങൾ വെടിഞ്ഞും സൂക്ഷ്മത പാലിക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വർഗ്ഗത്തിൻ്റെ വിശേഷണം ഇതത്രെ: അതിലുള്ള കൊട്ടാരങ്ങളുടെയും മരങ്ങളുടെയും താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കും, ഇഹലോകത്തെ കനികളിൽ നിന്ന് വ്യത്യസ്തമായി അതിലെ കനികൾ ശാശ്വതമായിരിക്കും. അതിലെ തണലുകൾ എന്നെന്നേക്കുമുള്ളതും, ഒരിക്കലും ചുരുങ്ങിപ്പോകാത്തതുമാകുന്നു. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും വിരോധങ്ങൾ വെടിഞ്ഞും സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനം അതത്രെ. അല്ലാഹുവിനെ നിഷേധിച്ചവരുടെ പര്യവസാനം നരകവുമാകുന്നു; അവരതിൽ ശാശ്വതമായി വസിക്കുന്നതായിരിക്കും.
Source : QUL
36

നാം (മുമ്പ്‌) വേദഗ്രന്ഥം നല്‍കിയിട്ടുള്ളതാര്‍ക്കാണോ അവര്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതില്‍ (ഖുര്‍ആനില്‍) സന്തോഷം കൊള്ളുന്നു. ആ കക്ഷികളുടെ കൂട്ടത്തില്‍ തന്നെ അതിന്‍റെ ചില ഭാഗം നിഷേധിക്കുന്നവരുമുണ്ട്‌. പറയുക: അല്ലാഹുവെ ഞാന്‍ ആരാധിക്കണമെന്നും, അവനോട് ഞാന്‍ പങ്കുചേര്‍ക്കരുത് എന്നും മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. അവനിലേക്കാണ് ഞാന്‍ ക്ഷണിക്കുന്നത്‌. അവനിലേക്ക് തന്നെയാണ് എന്‍റെ മടക്കവും.

وَٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَفۡرَحُونَ بِمَآ أُنزِلَ إِلَيۡكَۖ وَمِنَ ٱلۡأَحۡزَابِ مَن يُنكِرُ بَعۡضَهُۥۚ قُلۡ إِنَّمَآ أُمِرۡتُ أَنۡ أَعۡبُدَ ٱللَّهَ وَلَآ أُشۡرِكَ بِهِۦٓۚ إِلَيۡهِ أَدۡعُواْ وَإِلَيۡهِ مَـَٔابِ ۝٣٦
തഫ്സീർആയത്ത് 36
നബിയേ, നാം തൗറാത്ത് നൽകിയിട്ടുള്ള യഹൂദന്മാരും, ഇൻജീൽ നൽകിയിട്ടുള്ള നസ്വാറാക്കളും നിനക്ക് അവതരിപ്പിക്കപ്പെട്ടതിൽ സന്തോഷം കൊള്ളുന്നു. അവർക്കവതരിപ്പിക്കപ്പെട്ട ചിലതുമായി അത് യോചിച്ചുവന്നതിനാലാണത്. യഹൂദികളുടെയും നസ്വാറാക്കളുടെയും കൂട്ടത്തിൽ തന്നെ അവരുടെ ഇച്ഛകളുമായി ഖുർആനിലെ ചിലത് യോചിക്കാത്തതിനാലും, അവരെ കുറിച്ച് വേദഗ്രന്ഥത്തിൽ മാറ്റം വരുത്തുന്നവരെന്നും അതിനെ വളച്ചൊടിക്കുന്നവരെന്നും ഖുർആൻ വിശേഷിപ്പിക്കുന്നതിനാലും അതിൻ്റെ ചില ഭാഗം നിഷേധിക്കുന്നവരുമുണ്ട്. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ലാഹുവെ മാത്രം ആരാധിക്കണമെന്നും, അവനോട് ആരെയും പങ്കുചേർക്കരുത് എന്നും മാത്രമാണ് എന്നോട് അല്ലാഹു കല്പിച്ചിട്ടുള്ളത്. അവനിലേക്ക് മാത്രമാണ് ഞാൻ ക്ഷണിക്കുന്നത്. മറ്റാരിലേക്കും ഞാൻ ക്ഷണിക്കുന്നില്ല. അവനിലേക്ക് തന്നെയാണ് എൻ്റെ മടക്കവും. ഇതാണ് തൗറാത്തിന്റെയും ഇൻജീലിന്റെയും സന്ദേശവും.
Source : QUL
37

അപ്രകാരം ഇതിനെ (ഖുര്‍ആനിനെ) അറബിഭാഷയിലുള്ള ഒരു ന്യായപ്രമാണമായി നാം അവതരിപ്പിച്ചിരിക്കുന്നു. നിനക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം അവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റിയാല്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് രക്ഷിക്കുന്ന യാതൊരു രക്ഷാധികാരിയും, യാതൊരു കാവല്‍ക്കാരനും നിനക്ക് ഉണ്ടായിരിക്കുകയില്ല.

وَكَذَٰلِكَ أَنزَلۡنَٰهُ حُكۡمًا عَرَبِيّٗاۚ وَلَئِنِ ٱتَّبَعۡتَ أَهۡوَآءَهُم بَعۡدَ مَا جَآءَكَ مِنَ ٱلۡعِلۡمِ مَا لَكَ مِنَ ٱللَّهِ مِن وَلِيّٖ وَلَا وَاقٖ ۝٣٧
തഫ്സീർആയത്ത് 37
നബിയേ, മുൻവേദങ്ങൾ അവ ഏതൊരു സമുദായങ്ങളുടെ മേലാണോ അവതരിപ്പിക്കപ്പെട്ടത്, അവരുടെ ഭാഷയിലാണ് അവതരിച്ചത്. ഇതു പോലെ ഖുർആനിനെ അറബിഭാഷയിൽ നാം താങ്കൾക്ക് മേൽ അവതരിപ്പിച്ചിരിക്കുന്നു. സത്യം വിശദമാക്കുന്ന, കൃത്യമായ ന്യായപ്രമാണമാണത്. താങ്കൾക്ക് നാം നൽകിയിട്ടുള്ള അറിവ് വന്നുകിട്ടിയതിന് ശേഷം, വേദക്കാരുടെ തന്നിഷ്ടങ്ങൾക്ക് യോചിക്കാത്തവ ഖുർആനിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് അവരുടെ ദേഹേഛകളെ താങ്കൾ പിൻപറ്റുകയാണ് എങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- ശത്രുക്കൾക്കെതിരെ താങ്കളെ സഹായിക്കുകയും താങ്കളുടെ കാര്യങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു രക്ഷാധികാരിയോ, അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താങ്കളെ രക്ഷിക്കുന്ന ഒരു കാവൽക്കാരനോ താങ്കൾക്ക് ഉണ്ടാവുകയില്ല.
Source : QUL
38

നിനക്ക് മുമ്പും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്‌. അവര്‍ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്‌. ഒരു ദൂതന്നും അല്ലാഹുവിന്‍റെ അനുമതിയോടു കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. ഓരോ കാലാവധിക്കും ഓരോ (പ്രമാണ) ഗ്രന്ഥമുണ്ട്‌.

وَلَقَدۡ أَرۡسَلۡنَا رُسُلٗا مِّن قَبۡلِكَ وَجَعَلۡنَا لَهُمۡ أَزۡوَٰجٗا وَذُرِّيَّةٗۚ وَمَا كَانَ لِرَسُولٍ أَن يَأۡتِيَ بِـَٔايَةٍ إِلَّا بِإِذۡنِ ٱللَّهِۗ لِكُلِّ أَجَلٖ كِتَابٞ ۝٣٨
തഫ്സീർആയത്ത് 38
അല്ലാഹുവിൻ്റെ റസൂലേ! നിനക്ക് മുമ്പും മനുഷ്യരിൽ നിന്ന് നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. താങ്കൾ ദൂതന്മാരിൽ ആദ്യത്തെയാളൊന്നുമല്ല. മറ്റെല്ലാ മനുഷ്യരെയും പോലെ അവർക്കും നാം ഭാര്യമാരെയും സന്താനങ്ങളെയും നല്കിയിട്ടുണ്ട്. വിവാഹിതരാവുകയോ സന്താനങ്ങളുണ്ടാവുകയോ ചെയ്യാത്ത മലക്കുകളാക്കിയിട്ടില്ല നാമവരെയൊന്നും. വിവാഹിതരാവുകയും സന്താനങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന, മനുഷ്യരായ ആ ദൂതന്മാരുടെ കൂട്ടത്തിൽ പെട്ടവരാകുന്നു താങ്കളും. എന്നിട്ടും താങ്കളൊരു മനുഷ്യനാണ് എന്നതിൽ എന്തിനാണ് ബഹുദൈവാരാധകർ ആശ്ചര്യപ്പെടുന്നത്? ഒരു ദൂതന്നും അല്ലാഹുവിൻ്റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. അല്ലാഹു വിധിച്ച ഓരോ കാര്യവും രേഖപ്പെടുത്തപ്പെട്ട ഒരു ഗ്രന്ഥവും, അവക്കെല്ലാം മാറ്റംവരാത്ത ഒരു അവധിയുമുണ്ട്.
Source : QUL
39

അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് മായ്ച്ചുകളയുകയും (താന്‍ ഉദ്ദേശിക്കുന്നത്‌) സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം അവന്‍റെ പക്കലുള്ളതാണ്‌.(15)

يَمۡحُواْ ٱللَّهُ مَا يَشَآءُ وَيُثۡبِتُۖ وَعِندَهُۥٓ أُمُّ ٱلۡكِتَٰبِ ۝٣٩
തഫ്സീർആയത്ത് 39
അല്ലാഹു അവൻ ഉദ്ദേശിക്കുന്ന നന്മയോ തിന്മയോ സൗഭാഗ്യമോ ദൗർഭാഗ്യമോ മായ്ച്ചുകളയുകയും, അവൻ ഉദ്ദേശിക്കുന്നവ സ്ഥിരപ്പെടുത്തുകയും ചെയ്യും. ലൗഹുൽ മഹ്ഫൂദ്വ് അവൻ്റെ പക്കലാകുന്നു; അതാകുന്നു എല്ലാ വിധിയും രേഖപ്പെടുത്തപ്പെട്ടതിൻ്റെ അടിസ്ഥാനം. അതിലുള്ളതിനോട് യോജിച്ചു കൊണ്ടായിരിക്കും കാര്യങ്ങൾ മായ്ച്ചു കളയുന്നതും സ്ഥിരപ്പെടുത്തുന്നതുമെല്ലാം.
Source : QUL
40

നാം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ (ശിക്ഷാനടപടികളില്‍) ചിലത് നിനക്ക് നാം കാണിച്ചുതരികയോ, അല്ലെങ്കില്‍ (അതിനു മുമ്പ്‌) നിന്‍റെ ജീവിതം നാം അവസാനിപ്പിക്കുകയോ ചെയ്യുന്ന പക്ഷം (ഇത് രണ്ടില്‍ ഏതാണ് സംഭവിക്കുന്നതെങ്കിലും) നിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളൂ.(16) (അവരുടെ) കണക്കു നോക്കുന്ന ബാധ്യത നമുക്കാകുന്നു.

وَإِن مَّا نُرِيَنَّكَ بَعۡضَ ٱلَّذِي نَعِدُهُمۡ أَوۡ نَتَوَفَّيَنَّكَ فَإِنَّمَا عَلَيۡكَ ٱلۡبَلَٰغُ وَعَلَيۡنَا ٱلۡحِسَابُ ۝٤٠
തഫ്സീർആയത്ത് 40
നാം അവർക്ക് മുന്നറിയിപ്പ് നല്കുന്ന ശിക്ഷാനടപടികളിൽ ചിലത് നിനക്ക് നാം കാണിച്ചുതരികയോ, അല്ലെങ്കിൽ ആ ശിക്ഷാ നടപടികൾ താങ്കൾക്ക് കാണിച്ചുതരുന്നതിന് മുമ്പ് താങ്കളുടെ ജീവിതം നാം അവസാനിപ്പിക്കുകയോ ചെയ്യുന്ന പക്ഷം (ഇത് രണ്ടിൽ ഏതാണ് സംഭവിക്കുന്നതെങ്കിലും) അതെല്ലാം നമ്മുടെ തീരുമാനപ്രകാരമാകുന്നു. താങ്കളുടെ മേൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നത് ഇസ്ലാമിൻ്റെ സന്ദേശം എത്തിച്ചു നൽകുക എന്നത് മാത്രമാണ്. അവരുടെ കണക്കു നോക്കുകയോ ശിക്ഷിക്കുകയോ ചെയ്യേണ്ട ബാധ്യത നിനക്കില്ല. അത് നമ്മുടെ മേലുള്ള ബാധ്യതയാകുന്നു.
Source : QUL
41

നാം (അവരുടെ) ഭൂമിയില്‍ ചെന്ന് അതിന്‍റെ നാനാവശങ്ങളില്‍ നിന്ന് അതിനെ ചുരുക്കിക്കൊണ്ടിരിക്കുന്നത് അവര്‍ കണ്ടില്ലേ?(17) അല്ലാഹു വിധിക്കുന്നു. അവന്‍റെ വിധി ഭേദഗതി ചെയ്യാന്‍ ആരും തന്നെയില്ല. അവന്‍ അതിവേഗത്തില്‍ കണക്ക് നോക്കുന്നവനത്രെ.

أَوَلَمۡ يَرَوۡاْ أَنَّا نَأۡتِي ٱلۡأَرۡضَ نَنقُصُهَا مِنۡ أَطۡرَافِهَاۚ وَٱللَّهُ يَحۡكُمُ لَا مُعَقِّبَ لِحُكۡمِهِۦۚ وَهُوَ سَرِيعُ ٱلۡحِسَابِ ۝٤١
തഫ്സീർആയത്ത് 41
നിഷേധികളുടെ നാടുകളിൽ ഇസ്ലാമിന് വ്യാപനം നൽകിക്കൊണ്ടും, മുസ്ലിങ്ങൾക്ക് അവിടെ വിജയം നൽകി കൊണ്ടും നാനാവശങ്ങളിൽ നിന്ന് അതിനെ നാം ചുരുക്കിക്കൊണ്ടിരിക്കുന്നത് അവിശ്വാസികൾ കാണുന്നില്ലേ? അല്ലാഹു അവൻ്റെ അടിമകൾക്കിടയിൽ അവനുദ്ദേശിക്കുന്നത് വിധിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്നു. അവൻ്റെ വിധിയെ ഇല്ലാതെയാക്കുകയോ മാറ്റിത്തിരുത്തുകയോ ഭേദഗതി വരുത്തുകയോ ചെയ്യാൻ ആരും തന്നെയില്ല. അവൻ അതിവേഗത്തിൽ കണക്ക് നോക്കുന്നവനത്രെ. ആദ്യാവസാനം വരെയുള്ള മനുഷ്യരെ മുഴുവൻ ഒരേ ദിവസം വിചാരണ ചെയ്യുന്നവനാകുന്നു അവൻ.
Source : QUL
42

ഇവരുടെ മുമ്പുള്ളവരും തന്ത്രം പ്രയോഗിച്ചിട്ടുണ്ട്‌. എന്നാല്‍ മുഴുവന്‍ തന്ത്രവും അല്ലാഹുവിന്നാണുള്ളത്‌. ഓരോ വ്യക്തിയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അവര്‍ അറിയുന്നു. ലോകത്തിന്‍റെ പര്യവസാനം ആര്‍ക്ക് അനുകൂലമാണെന്ന് സത്യനിഷേധികള്‍ അറിഞ്ഞുകൊള്ളും.

وَقَدۡ مَكَرَ ٱلَّذِينَ مِن قَبۡلِهِمۡ فَلِلَّهِ ٱلۡمَكۡرُ جَمِيعٗاۖ يَعۡلَمُ مَا تَكۡسِبُ كُلُّ نَفۡسٖۗ وَسَيَعۡلَمُ ٱلۡكُفَّٰرُ لِمَنۡ عُقۡبَى ٱلدَّارِ ۝٤٢
തഫ്സീർആയത്ത് 42
മുമ്പുള്ള സമുദായവും അവരുടെ നബിമാർക്കെതിരെ തന്ത്രം പ്രയോഗിക്കുകയും, കുതന്ത്രം മെനയുകയും ചെയ്തിട്ടുണ്ട്. അവർ കൊണ്ടുവന്നതിനെ ആ ജനങ്ങൾ കളവാക്കുകയും ചെയ്തു. അവരുടെ തന്ത്രം കൊണ്ട് അവർക്ക് എന്താണ് ചെയ്യാൻ കഴിഞ്ഞത് ? ഒന്നും കഴിഞ്ഞില്ല. കാരണം നടപ്പിലാക്കപ്പെടുന്ന ഒരേയൊരു തന്ത്രം അല്ലാഹുവിന്റേത് മാത്രമാകുന്നു; മറ്റാരുടേതുമല്ല. സർവ്വ സൃഷ്ടികളുടെയും പ്രവർത്തനങ്ങൾ അറിയുന്നവൻ അവനാകുന്നു; അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും അല്ലാഹുവിൽ നിന്ന് മറഞ്ഞു പോവുകയില്ല. അപ്പോൾ ഈ നിഷേധികൾ എത്ര വലിയ തെറ്റാണ് തങ്ങൾ ചെയ്തത് എന്ന് തിരിച്ചറിയുന്നതാണ്. വിശ്വാസികൾ എത്രമാത്രം നന്മയിലായിരുന്നെന്നും അവരറിയും. ആ വിശ്വാസത്താൽ അവർ സ്വർഗ്ഗവും നല്ല പര്യവസാനവും നേടിയെടുക്കുകയും ചെയ്തു.
Source : QUL
43

നീ (അല്ലാഹുവിനാൽ) നിയോഗിക്കപ്പെട്ടവനല്ലെന്ന് സത്യനിഷേധികള്‍ പറയുന്നു. പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. ആരുടെ പക്കലാണോ വേദവിജ്ഞാനമുള്ളത് അവരും മതി.

وَيَقُولُ ٱلَّذِينَ كَفَرُواْ لَسۡتَ مُرۡسَلٗاۚ قُلۡ كَفَىٰ بِٱللَّهِ شَهِيدَۢا بَيۡنِي وَبَيۡنَكُمۡ وَمَنۡ عِندَهُۥ عِلۡمُ ٱلۡكِتَٰبِ ۝٤٣
തഫ്സീർആയത്ത് 43
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ അല്ലാഹുവാൽ നിയോഗിക്കപ്പെട്ടവനല്ലെന്ന് സത്യനിഷേധികൾ പറയുന്നു. നബിയേ! പറയുക: എൻ്റെ രക്ഷിതാവിൽ നിന്നും നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവനാണ് ഞാൻ എന്നതിന് എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷിയായി അല്ലാഹു മതി. വേദഗ്രന്ഥങ്ങളെ കുറിച്ചുള്ള വിജ്ഞാനമുള്ളവരും അക്കാര്യത്തിന് സാക്ഷികളാണ്; കാരണം അതിൻ്റെ എൻ്റെ വിശേഷണങ്ങൾ വന്നിട്ടുണ്ട്. അല്ലാഹു ഒരാളുടെ സത്യസന്ധതക്ക് സാക്ഷിയായി ഉണ്ട് എങ്കിൽ നിഷേധിച്ചു തള്ളിയവർ കളവാക്കുന്നത് അവന് യാതൊരു ഉപദ്രവവുമേൽപ്പിക്കുകയില്ല.
Source : QUL