Wednesday, 12 August 2026 Hijri: 03:07:10 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ ജിന്ന് الجن Al-Jinn

Surah 72 മക്കിയ്യ • مكية • Makkiyah 28 ആയത്തുകൾ • 28 Ayahs

സൂറത്ത് അൽ ജിന്ന് (Al-Jinn)യിലെ 28 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Jinn.

1

(നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് (അല്ലാഹുവിൽ നിന്നുള്ള) ബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്‌) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു.

قُلۡ أُوحِيَ إِلَيَّ أَنَّهُ ٱسۡتَمَعَ نَفَرٞ مِّنَ ٱلۡجِنِّ فَقَالُوٓاْ إِنَّا سَمِعۡنَا قُرۡءَانًا عَجَبٗا ۝١
തഫ്സീർആയത്ത് 1
അല്ലയോ റസൂൽ! നിൻ്റെ ജനതയോട് പറയുക: 'ബത്വ് നു നഖ് ലയിൽ' വെച്ച് ജിന്നുകളിൽ പെട്ട ഒരു സംഘം എൻ്റെ ഖുർആൻ പാരായണം ശ്രദ്ധിച്ചു കേൾക്കുകയുണ്ടായി എന്ന വിവരം അല്ലാഹു എനിക്ക് അറിയിച്ച് തന്നിരിക്കുന്നു. തങ്ങളുടെ ജനതയിലേക്ക് മടങ്ങിപ്പോയപ്പോൾ അവർ പറഞ്ഞു: അത്ഭുതകരമായ വിശദീകരണവും ഭാഷാനൈപുണ്യവും ഒത്തിണങ്ങിയ ഒരു പാരായണം ഞങ്ങൾ കേട്ടിരിക്കുന്നു.
Source : QUL
2

അത് സന്മാര്‍ഗത്തിലേക്ക് വഴി കാണിക്കുന്നു. അതു കൊണ്ട് ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട് ആരെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല.

يَهۡدِيٓ إِلَى ٱلرُّشۡدِ فَـَٔامَنَّا بِهِۦۖ وَلَن نُّشۡرِكَ بِرَبِّنَآ أَحَدٗا ۝٢
തഫ്സീർആയത്ത് 2
വിശ്വാസത്തിലും വാക്കിലും പ്രവൃത്തിയിലുമുള്ള ശരി ഏതാണെന്നതിലേക്ക് ഞങ്ങൾ കേട്ട ഈ സംസാരം വഴിനയിക്കുന്നുണ്ട്. അതിനാൽ ഞങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഈ ഗ്രന്ഥം അവതരിപ്പിച്ചവനായ അല്ലാഹുവിൽ ഒരാളെയും ഞങ്ങൾ പങ്കു ചേർക്കുകയില്ല തന്നെ.
Source : QUL
3

നമ്മുടെ രക്ഷിതാവിന്‍റെ മഹത്വം ഉന്നതമാകുന്നു. അവന്‍ കൂട്ടുകാരിയെയോ, സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.

وَأَنَّهُۥ تَعَٰلَىٰ جَدُّ رَبِّنَا مَا ٱتَّخَذَ صَٰحِبَةٗ وَلَا وَلَدٗا ۝٣
തഫ്സീർആയത്ത് 3
ഞങ്ങളുടെ രക്ഷിതാവിൻ്റെ മഹത്വവും ഗാംഭീര്യവും ഉന്നതമായിരിക്കുന്നുവെന്നും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ബഹുദൈവാരാധകർ പറഞ്ഞു പരത്തിയിരിക്കുന്നത് പോലെ, അവനൊരു ഇണയെയോ മകനെയോ സ്വീകരിച്ചിട്ടുമില്ല.
Source : QUL
4

ഞങ്ങളിലുള്ള വിഡ്ഢികള്‍ അല്ലാഹുവെപറ്റി അതിക്രമപരമായ പരാമര്‍ശം നടത്തുമായിരുന്നു.

وَأَنَّهُۥ كَانَ يَقُولُ سَفِيهُنَا عَلَى ٱللَّهِ شَطَطٗا ۝٤
തഫ്സീർആയത്ത് 4
നമ്മുടെ കൂട്ടത്തിൽ പെട്ട ഇബ്ലീസ് അല്ലാഹുവിന് ഇണയും സന്താനവുമുണ്ട് എന്ന കടുത്ത അപരാധം പറയുമായിരുന്നു.
Source : QUL
5

ഞങ്ങള്‍ വിചാരിച്ചു; മനുഷ്യരും ജിന്നുകളും അല്ലാഹുവിന്‍റെ പേരില്‍ ഒരിക്കലും കള്ളം പറയുകയില്ലെന്ന്‌ എന്നും (അവര്‍ പറഞ്ഞു.)

وَأَنَّا ظَنَنَّآ أَن لَّن تَقُولَ ٱلۡإِنسُ وَٱلۡجِنُّ عَلَى ٱللَّهِ كَذِبٗا ۝٥
തഫ്സീർആയത്ത് 5
മനുഷ്യരിലും ജിന്നുകളിലും പെട്ട ബഹുദൈവാരാധകർ അല്ലാഹുവിനൊരു ഇണയും സന്താനവുമുണ്ട് എന്നു പറഞ്ഞു കൊണ്ടിരുന്നപ്പോഴൊക്കെ ഞങ്ങൾ ധരിച്ചത് അവരൊന്നും (അല്ലാഹുവിൻ്റെ മേൽ) കളവ് പറയില്ലയെന്നാണ്. (അതിനാൽ) ഞങ്ങൾ അവരുടെ വാക്കുകൾ അന്ധമായി വിശ്വസിച്ചു.
Source : QUL
6

മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്‌) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു.

وَأَنَّهُۥ كَانَ رِجَالٞ مِّنَ ٱلۡإِنسِ يَعُوذُونَ بِرِجَالٖ مِّنَ ٱلۡجِنِّ فَزَادُوهُمۡ رَهَقٗا ۝٦
തഫ്സീർആയത്ത് 6
(ഇസ്ലാമിന് മുൻപുള്ള) ജാഹിലിയ്യ കാലഘട്ടത്തിൽ മനുഷ്യരിൽ പെട്ട ചിലർ യാത്രമധ്യേ ഏതെങ്കിലും വിജനപ്രദേശത്ത് തമ്പടിക്കുമ്പോൾ ജിന്നുകളോട് അഭയം തേടാറുണ്ടായിരുന്നു. 'ഈ താഴ്വാരത്തിലെ നേതാവായ ജിന്നിനെ കൊണ്ട് അദ്ദേഹത്തിൻ്റെ സമൂഹത്തിലെ ഉപദ്രവകാരികളിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു' എന്നിങ്ങനെ അവർ പറയും. ക്രമേണ മനുഷ്യർക്ക് ജിന്നുകളോട് ഭയവും പേടിയും വർദ്ധിച്ചു വന്നു.
Source : QUL
7

നിങ്ങള്‍ ധരിച്ചത് പോലെ അവരും ധരിച്ചു; അല്ലാഹു ആരെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയില്ലെന്ന് എന്നും (അവര്‍ പറഞ്ഞു.)

وَأَنَّهُمۡ ظَنُّواْ كَمَا ظَنَنتُمۡ أَن لَّن يَبۡعَثَ ٱللَّهُ أَحَدٗا ۝٧
തഫ്സീർആയത്ത് 7
അല്ലയോ ജിന്നുകളേ! നിങ്ങൾ ധരിച്ചത് പോലെ തന്നെ മനുഷ്യരും ധരിച്ചു വെച്ചിരുന്നു. മരണ ശേഷം അല്ലാഹു ഒരാളെയും വിചാരണക്കോ പ്രതിഫലനാളിനോ വേണ്ടി ഉയർത്തെഴുന്നേൽപ്പിക്കില്ലെന്ന ധാരണ (തന്നെയായിരുന്നു രണ്ട് കൂട്ടർക്കും).
Source : QUL
8

ഞങ്ങള്‍ ആകാശത്തെ സ്പര്‍ശിച്ചു നോക്കി.(1) അപ്പോള്‍ അത് ശക്തിമത്തായ പാറാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി എന്നും (അവര്‍ പറഞ്ഞു.)

وَأَنَّا لَمَسۡنَا ٱلسَّمَآءَ فَوَجَدۡنَٰهَا مُلِئَتۡ حَرَسٗا شَدِيدٗا وَشُهُبٗا ۝٨
തഫ്സീർആയത്ത് 8
ആകാശലോകത്തെ വാർത്തകൾ തേടി ഞങ്ങൾ ആകാശത്തിലേക്ക് കുതിച്ചു. എന്നാൽ മലക്കുകളിലെ ശക്തന്മാരായ പാറാവുകാരെ കൊണ്ട് അത് നിറഞ്ഞിരിക്കുന്നതാണ് ഞങ്ങൾ കണ്ടത്. ഞങ്ങൾ അവിടെ നിന്ന് കട്ടുകേൾക്കുന്നതിൽ നിന്ന് ആകാശത്തെ സംരക്ഷിക്കുകയാണവർ. അവിടേക്ക് അടുക്കാൻ ശ്രമിക്കുന്നവരെ എറിഞ്ഞാട്ടുവാനുള്ള അഗ്നിനാളങ്ങൾ കൊണ്ട് ആകാശം നിറഞ്ഞിരിക്കുന്നു.
Source : QUL
9

(ആകാശത്തിലെ) ചില ഇരിപ്പിടങ്ങളില്‍ ഞങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍(2) ആരെങ്കിലും ശ്രദ്ധിച്ചു കേള്‍ക്കുകയാണെങ്കില്‍ കാത്തിരിക്കുന്ന അഗ്നിജ്വാലയെ അവന്ന് കണ്ടെത്താനാവും എന്നും (അവര്‍ പറഞ്ഞു.)

وَأَنَّا كُنَّا نَقۡعُدُ مِنۡهَا مَقَٰعِدَ لِلسَّمۡعِۖ فَمَن يَسۡتَمِعِ ٱلۡأٓنَ يَجِدۡ لَهُۥ شِهَابٗا رَّصَدٗا ۝٩
തഫ്സീർആയത്ത് 9
മലക്കുകൾ പരസ്പരം കൈമാറുന്ന വാർത്തകൾ കേൾക്കുന്നതിനായി മുൻപ് ആകാശത്തിൽ ചില സ്ഥലങ്ങൾ ഞങ്ങൾ കരുതി വെച്ചിട്ടുണ്ടായിരുന്നു. അവരിൽ നിന്ന് വല്ലതും കേൾക്കാൻ കഴിഞ്ഞാൽ ഭൂമിയിലെ ജോത്സ്യന്മാർക്ക് ഞങ്ങൾ അത് എത്തിച്ചു കൊടുക്കും. എന്നാൽ കാര്യങ്ങളെല്ലാം ആകെ മാറിമറിഞ്ഞിരിക്കുന്നു. ഇപ്പോൾ നമ്മുടെ കൂട്ടത്തിൽ നിന്ന് ആരെങ്കിലും കട്ടുകേൾക്കാൻ ശ്രമിച്ചാൽ കത്തിയെരിയുന്ന അഗ്നിനാളമാണ് അവനെ നേരിടാൻ തയ്യാറായിരിക്കുന്നത്. അവനെങ്ങാനും അടുത്ത് ചെന്നാൽ അതവന് നേരെ എറിയപ്പെടുകയും, അവനെ കരിച്ചു കളയുകയും ചെയ്യും.
Source : QUL
10

ഭൂമിയിലുള്ളവരുടെ കാര്യത്തില്‍ തിന്‍മയാണോ, ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌, അതല്ല അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ എന്ന് ഞങ്ങള്‍ക്ക് അറിഞ്ഞു കൂടാ.

وَأَنَّا لَا نَدۡرِيٓ أَشَرٌّ أُرِيدَ بِمَن فِي ٱلۡأَرۡضِ أَمۡ أَرَادَ بِهِمۡ رَبُّهُمۡ رَشَدٗا ۝١٠
തഫ്സീർആയത്ത് 10
ആകാശലോകത്തിന് എന്തു കൊണ്ടാണ് ഇത്ര കടുത്ത സുരക്ഷയെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഭൂനിവാസികളുടെ മേൽ വല്ല തിന്മയും ഉദ്ദേശിക്കപ്പെട്ടതാണോ; അതല്ല അല്ലാഹു അവർക്ക് വല്ല നന്മയും ഉദ്ദേശിച്ചതാണോ എന്നൊന്നും അറിയില്ല. ആകാശലോകത്തെ വാർത്തകളാകട്ടെ; ഞങ്ങൾക്ക് തടയപ്പെടുകയും ചെയ്തിരിക്കുന്നു.
Source : QUL
11

ഞങ്ങളാകട്ടെ, ഞങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തരുണ്ട്‌. അതില്‍ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഞങ്ങള്‍ വിഭിന്ന മാര്‍ഗങ്ങളായിത്തീര്‍ന്നിരിക്കുന്നു എന്നും (അവര്‍ പറഞ്ഞു.)

وَأَنَّا مِنَّا ٱلصَّٰلِحُونَ وَمِنَّا دُونَ ذَٰلِكَۖ كُنَّا طَرَآئِقَ قِدَدٗا ۝١١
തഫ്സീർആയത്ത് 11
ഞങ്ങൾ -ജിന്നുകളുടെ സമൂഹം-; ഞങ്ങളിൽ സൂക്ഷ്മത പാലിച്ച് ജീവിക്കുന്ന സദ് വൃത്തരുണ്ട്. (ഇസ്ലാമിനെ) നിഷേധിക്കുന്നവരും തിന്മകൾ ചെയ്യുന്നവരും ഞങ്ങളിലുണ്ട്. ഞങ്ങൾ പല തരക്കാരും വ്യത്യസ്ത ചിന്താഗതിയുള്ളവരുമാണ്.
Source : QUL
12

ഭൂമിയില്‍ വെച്ച് അല്ലാഹുവെ ഞങ്ങള്‍ക്ക് തോല്‍പിക്കാനാവില്ല എന്നും, ഓടി മാറിക്കളഞ്ഞിട്ട് അവനെ തോല്‍പിക്കാനാവില്ലെന്നും(3) ഞങ്ങള്‍ ധരിച്ചിരിക്കുന്നു.

وَأَنَّا ظَنَنَّآ أَن لَّن نُّعۡجِزَ ٱللَّهَ فِي ٱلۡأَرۡضِ وَلَن نُّعۡجِزَهُۥ هَرَبٗا ۝١٢
തഫ്സീർആയത്ത് 12
അല്ലാഹു ഞങ്ങൾക്ക് ഒരു കാര്യം ഉദ്ദേശിച്ചാൽ അവൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും, അവനിൽ നിന്ന് ഓടി രക്ഷപ്പെടാൻ സാധിക്കില്ലെന്നും ഞങ്ങൾക്ക് ഉറച്ച ബോധ്യമുണ്ട്. കാരണം അവൻ നമ്മെയെല്ലാം വലയം ചെയ്തിരിക്കുന്നു.
Source : QUL
13

സന്മാര്‍ഗം കേട്ടപ്പോള്‍ ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു. അപ്പോള്‍ ഏതൊരുത്തന്‍ തന്‍റെ രക്ഷിതാവില്‍ വിശ്വസിക്കുന്നുവോ അവന്‍ യാതൊരു നഷ്ടത്തെയും അനീതിയെയും പറ്റി ഭയപ്പെടേണ്ടി വരില്ല എന്നും (അവര്‍ പറഞ്ഞു.)

وَأَنَّا لَمَّا سَمِعۡنَا ٱلۡهُدَىٰٓ ءَامَنَّا بِهِۦۖ فَمَن يُؤۡمِنۢ بِرَبِّهِۦ فَلَا يَخَافُ بَخۡسٗا وَلَا رَهَقٗا ۝١٣
തഫ്സീർആയത്ത് 13
ഏറ്റവും നേരായതിലേക്ക് നയിക്കുന്ന ഖുർആൻ കേട്ടതോടെ ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു. ആരെങ്കിലും അവൻ്റെ രക്ഷിതാവിൽ വിശ്വസിച്ചാൽ അവന് തൻ്റെ നന്മയിൽ എന്തെങ്കിലും കുറവ് വരുമെന്നോ, അവൻ്റെ മുൻപ് ചെയ്ത പാപങ്ങളിലേക്ക് പുതിയ പാപങ്ങൾ കൂട്ടിച്ചേർക്കപ്പെടുമെന്നോ ഭയക്കേണ്ടതില്ല.
Source : QUL
14

ഞങ്ങളുടെ കൂട്ടത്തില്‍ മുസ്‌ലിംകളുണ്ട് (അല്ലാഹുവിന് കീഴ്പെട്ടു ജീവിക്കുന്നവരുണ്ട്‌.) അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. എന്നാല്‍ ആര്‍ മുസ്‌ലിംകളായിരിക്കുന്നുവോ അത്തരക്കാര്‍ സന്മാര്‍ഗം അവലംബിച്ചിരിക്കുന്നു.

وَأَنَّا مِنَّا ٱلۡمُسۡلِمُونَ وَمِنَّا ٱلۡقَٰسِطُونَۖ فَمَنۡ أَسۡلَمَ فَأُوْلَٰٓئِكَ تَحَرَّوۡاْ رَشَدٗا ۝١٤
തഫ്സീർആയത്ത് 14
ഞങ്ങളിൽ അല്ലാഹുവിനെ അനുസരിച്ച് കൊണ്ട് അവന് കീഴൊതുങ്ങിയ മുസ്ലിംകളുണ്ട്. ശരിയുടെയും കൃത്യതയുടെയും പാതയിൽ നിന്ന് തെറ്റിയവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. എന്നാൽ ആരെങ്കിലും അല്ലാഹുവിനെ അനുസരിച്ച് കൊണ്ട് അവന് കീഴൊതുങ്ങുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ; അക്കൂട്ടർ തന്നെയാകുന്നു സന്മാർഗവും ശരിയും ലക്ഷ്യം വെച്ചിട്ടുള്ളവർ.
Source : QUL
15

അനീതി പ്രവര്‍ത്തിച്ചകരാകട്ടെ നരകത്തിനുള്ള വിറക് ആയിത്തീരുന്നതാണ്‌ (എന്നും അവര്‍ പറഞ്ഞു.)

وَأَمَّا ٱلۡقَٰسِطُونَ فَكَانُواْ لِجَهَنَّمَ حَطَبٗا ۝١٥
തഫ്സീർആയത്ത് 15
എന്നാൽ ശരിയുടെയും കൃത്യതയുടെയും പാതയിൽ നിന്ന് തെറ്റിയവർ; അവർ നരകം ആളിക്കത്തിക്കപ്പെടാൻ വിറകായിത്തീരുന്നതാണ്; സമാനതരക്കാരായ മനുഷ്യരും അപ്രകാരം തന്നെ.
Source : QUL
16

ആ മാര്‍ഗത്തില്‍ (ഇസ്ലാമില്‍) അവര്‍ നേരെ നിലകൊള്ളുകയാണെങ്കില്‍ നാം അവര്‍ക്ക് ധാരാളമായി വെള്ളം കുടിക്കാന്‍ നല്‍കുന്നതാണ്‌.

وَأَلَّوِ ٱسۡتَقَٰمُواْ عَلَى ٱلطَّرِيقَةِ لَأَسۡقَيۡنَٰهُم مَّآءً غَدَقٗا ۝١٦
തഫ്സീർആയത്ത് 16
ജിന്നുകളിലോ മനുഷ്യരിലോ പെട്ട ആരെങ്കിലും ഇസ്ലാമിൻ്റെ മാർഗത്തിൽ ഉറച്ചു നിന്നാൽ, അല്ലാഹു അവർക്ക് ധാരാളമായി കുടിക്കാൻ വെള്ളം നൽകുകയും, അനേകം വ്യത്യസ്തങ്ങളായ അനുഗ്രഹങ്ങൾ അവരുടെ മേൽ ചൊരിയുകയും ചെയ്യും.' ജിന്നുകൾ നബി -ﷺ- യുടെ ഖുർആൻ പാരായണം കേട്ടു എന്ന വിവരം അല്ലാഹു അറിയിച്ചു നൽകിയതു പോലെ അവിടുത്തേക്ക് അറിയിച്ചു നൽകിയ മറ്റൊരു കാര്യമാണ് ഇത്.
Source : QUL
17

അതിലൂടെ നാം അവരെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തന്‍റെ രക്ഷിതാവിന്‍റെ ഉല്‍ബോധനത്തെ വിട്ട് ആര്‍ തിരിഞ്ഞുകളയുന്നുവോ അവനെ അവന്‍ (രക്ഷിതാവ്‌) പ്രയാസകരമായ ശിക്ഷയില്‍ പ്രവേശിപ്പിക്കുന്നതാണ്‌ (എന്നും എനിക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു.)

لِّنَفۡتِنَهُمۡ فِيهِۚ وَمَن يُعۡرِضۡ عَن ذِكۡرِ رَبِّهِۦ يَسۡلُكۡهُ عَذَابٗا صَعَدٗا ۝١٧
തഫ്സീർആയത്ത് 17
അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് അവർ നന്ദി പ്രകടിപ്പിക്കുമോ; അതല്ല അവർ നന്ദികേട് കാണിക്കുകയാണോ ചെയ്യുക?! ഇക്കാര്യം പരീക്ഷിക്കാനാണിതെല്ലാം. ആരെങ്കിലും ഖുർആനിൽ നിന്നും, അതിലെ ഉൽബോധനങ്ങളിൽ നിന്നും തിരിഞ്ഞു കളഞ്ഞാൽ അവൻ്റെ രക്ഷിതാവ് അസഹ്യമായ കഠിന ശിക്ഷയിൽ അവനെ പ്രവേശിപ്പിക്കുന്നതാണ്.
Source : QUL
18

മസ്‌ജിദുകൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത്(4) എന്നും.

وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدٗا ۝١٨
തഫ്സീർആയത്ത് 18
മസ്ജിദുകൾ (ആരാധനാകേന്ദ്രങ്ങൾ) അല്ലാഹുവിന് വേണ്ടി മാത്രമാകുന്നു; മറ്റൊരാൾക്കും അത് പാടില്ല. അവിടെ നിങ്ങൾ അല്ലാഹുവിനെയല്ലാതെ മറ്റാരെയും വിളിച്ച് പ്രാർഥിക്കരുത്. അങ്ങനെ (ബഹുദൈവാരാധനക്കായി നിർമ്മിച്ച) പള്ളികളും ആരാധനാമഠങ്ങളുമുള്ള യഹൂദ-നസ്വാറാക്കളെ പോലെ നിങ്ങൾ ആയിപ്പോകരുത്.
Source : QUL
19

അല്ലാഹുവിന്‍റെ ദാസന്‍ (നബി) അവനോട് പ്രാര്‍ത്ഥിക്കുവാനായി എഴുന്നേറ്റ് നിന്നപ്പോള്‍ അവര്‍(5) അദ്ദേഹത്തിന് ചുറ്റും തിങ്ങിക്കൂടുവാനൊരുങ്ങി എന്നും.

وَأَنَّهُۥ لَمَّا قَامَ عَبۡدُ ٱللَّهِ يَدۡعُوهُ كَادُواْ يَكُونُونَ عَلَيۡهِ لِبَدٗا ۝١٩
തഫ്സീർആയത്ത് 19
അല്ലാഹുവിൻ്റെ അടിമയായ മുഹമ്മദ് -ﷺ- തൻ്റെ രക്ഷിതാവിനെ ആരാധിക്കാനായി 'ബത്വ് നു നഖ് ല 'യിൽ നിന്നപ്പോൾ ജിന്നുകൾ അവിടുത്തെ ഖുർആൻ പാരായണം കേൾക്കുന്നതിനായി തിക്കിത്തിരക്കി നിന്നു.
Source : QUL
20

(നബിയേ,)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.

قُلۡ إِنَّمَآ أَدۡعُواْ رَبِّي وَلَآ أُشۡرِكُ بِهِۦٓ أَحَدٗا ۝٢٠
തഫ്സീർആയത്ത് 20
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഞാൻ എൻ്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കുകയുള്ളൂ. അവനുള്ള ആരാധനയിൽ ഒരാളെയും -അതെത്ര വലിയ ആളാകട്ടെ- ഞാൻ പങ്കു ചേർക്കുകയില്ല.
Source : QUL
21

പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല.

قُلۡ إِنِّي لَآ أَمۡلِكُ لَكُمۡ ضَرّٗا وَلَا رَشَدٗا ۝٢١
തഫ്സീർആയത്ത് 21
അവരോട് പറയുക: അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ച ഒരു പ്രയാസം തടയാനോ, അവൻ നിങ്ങൾക്ക് തടഞ്ഞു വെച്ച എന്തെങ്കിലുമൊരു നന്മ നേടിത്തരാനോ എനിക്ക് സാധിക്കുകയില്ല.
Source : QUL
22

പറയുക: അല്ലാഹുവി(ന്‍റെ ശിക്ഷയി)ല്‍ നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ച. അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയുമില്ല.

قُلۡ إِنِّي لَن يُجِيرَنِي مِنَ ٱللَّهِ أَحَدٞ وَلَنۡ أَجِدَ مِن دُونِهِۦ مُلۡتَحَدًا ۝٢٢
തഫ്സീർആയത്ത് 22
അവരോട് പറയുക: ഞാനെങ്ങാനും അല്ലാഹുവിനെ ധിക്കരിച്ചാൽ അവനിൽ നിന്ന് എന്നെ രക്ഷിക്കാൻ ഒരാളുമില്ല. അവനുപുറമെ ചെന്നു ചേരാൻ മറ്റൊരു അഭയസ്ഥാനവും എനിക്കില്ല.
Source : QUL
23

അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രബോധനവും അവന്‍റെ സന്ദേശങ്ങളും ഒഴികെ (മറ്റൊന്നും എന്‍റെ അധീനതയിലില്ല.) വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്നുള്ളതാണ് നരകാഗ്നി. അത്തരക്കാര്‍ അതില്‍ എന്നെന്നും നിത്യവാസികളായിരിക്കും.

إِلَّا بَلَٰغٗا مِّنَ ٱللَّهِ وَرِسَٰلَٰتِهِۦۚ وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ فَإِنَّ لَهُۥ نَارَ جَهَنَّمَ خَٰلِدِينَ فِيهَآ أَبَدًا ۝٢٣
തഫ്സീർആയത്ത് 23
എന്നാൽ ആകെ എനിക്ക് സാധിക്കുന്നത് അല്ലാഹു നിങ്ങൾക്ക് എത്തിച്ചു തരാൻ എന്നോട് കൽപ്പിച്ചിട്ടുള്ള കാര്യങ്ങൾ നിങ്ങൾക്ക് എത്തിച്ചു തരൽ മാത്രമാണ്. ആരെങ്കിലും അല്ലാഹുവിനെയും അവൻ്റെ ദൂതനെയും ധിക്കരിച്ചാൽ അവൻ്റെ മടക്കം ശാശ്വതനായി നരകത്തിലേക്കാണ്. അതിൽ നിന്നൊരിക്കലും അവൻ പുറത്ത് കടക്കുകയില്ല.
Source : QUL
24

അങ്ങനെ അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന കാര്യം അവര്‍ കണ്ടു കഴിഞ്ഞാല്‍ ഏറ്റവും ദുര്‍ബലനായ സഹായി ആരാണെന്നും എണ്ണത്തില്‍ ഏറ്റവും കുറവ് ആരാണെന്നും അവര്‍ മനസ്സിലാക്കികൊള്ളും.(6)

حَتَّىٰٓ إِذَا رَأَوۡاْ مَا يُوعَدُونَ فَسَيَعۡلَمُونَ مَنۡ أَضۡعَفُ نَاصِرٗا وَأَقَلُّ عَدَدٗا ۝٢٤
തഫ്സീർആയത്ത് 24
(ഇസ്ലാമിനെ) നിഷേധിച്ചവർ അവരുടെ നിഷേധത്തിൽ തുടരുക തന്നെ ചെയ്യും; എന്നാൽ ഭൂമിയിൽ അവർക്ക് താക്കീത് നൽകപ്പെട്ടിരുന്ന ശിക്ഷ അന്ത്യനാളിൻ്റെ ദിവസം കണ്മുന്നിൽ കാണുന്നത് വരെ (മാത്രമേ അതുണ്ടാകൂ). അപ്പോൾ ആർക്കാണ് ഏറ്റവും ദുർബലരായ സഹായികൾ ഉള്ളതെന്നും, ഏറ്റവും കുറഞ്ഞ കൂട്ടാളികൾ ഉള്ളതെന്നും അവർക്ക് മനസ്സിലായിക്കൊള്ളും.
Source : QUL
25

(നബിയേ,) പറയുക: നിങ്ങള്‍ക്ക് താക്കീത് നല്‍കപ്പെടുന്ന കാര്യം അടുത്തു തന്നെയാണോ അതല്ല എന്‍റെ രക്ഷിതാവ് അതിന് അവധി വെച്ചേക്കുമോ എന്ന് എനിക്ക് അറിയില്ല.

قُلۡ إِنۡ أَدۡرِيٓ أَقَرِيبٞ مَّا تُوعَدُونَ أَمۡ يَجۡعَلُ لَهُۥ رَبِّيٓ أَمَدًا ۝٢٥
തഫ്സീർആയത്ത് 25
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ശിക്ഷ വളരെ അടുത്താണോ; അതല്ല ഇനിയും ധാരാളം സമയമുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. അത് അല്ലാഹുവിന് മാത്രമാണ് അറിയുക.
Source : QUL
26

അവന്‍ അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല.

عَٰلِمُ ٱلۡغَيۡبِ فَلَا يُظۡهِرُ عَلَىٰ غَيۡبِهِۦٓ أَحَدًا ۝٢٦
തഫ്സീർആയത്ത് 26
അവൻ എല്ലാ അദൃശ്യജ്നാനവും അറിയുന്നവനാകുന്നു. യാതൊരു കാര്യവും അവന് അവ്യക്തമാവുകയില്ല. അവൻ്റെ അദൃശ്യജ്നാനം ഒരാൾക്കും അവൻ കാണിച്ചു കൊടുക്കുകയില്ല. അതിൻ്റെ അറിവ് അവന് മാത്രമുള്ളതാണ്.
Source : QUL
27

അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്‍റെ (ദൂതന്‍റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്‌.

إِلَّا مَنِ ٱرۡتَضَىٰ مِن رَّسُولٖ فَإِنَّهُۥ يَسۡلُكُ مِنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦ رَصَدٗا ۝٢٧
തഫ്സീർആയത്ത് 27
അല്ലാഹു തൃപ്തിപ്പെട്ട വല്ല ദൂതനുമല്ലാതെ. അവൻ ഉദ്ദേശിക്കുന്നത് ആ ദൂതന് അല്ലാഹു കാണിച്ചു കൊടുക്കും. ആ ദൂതനല്ലാതെ മറ്റാരും അത് വീക്ഷിക്കാതിരിക്കുന്നതിനായി അദ്ദേഹത്തിൻ്റെ മുന്നിലും പിന്നിലുമായി മലക്കുകളിലെ കാവൽക്കാരെയും അവൻ നിയോഗിക്കുന്നതാണ്.
Source : QUL
28

അവര്‍ (ദൂതന്‍മാര്‍) തങ്ങളുടെ രക്ഷിതാവിന്‍റെ ദൗത്യങ്ങള്‍ എത്തിച്ചുകൊടുത്തിട്ടുണ്ട് എന്ന് അവന്‍ (അല്ലാഹു) അറിയാന്‍ വേണ്ടി.(7) അവരുടെ പക്കലുള്ളതിനെ അവന്‍ പരിപൂര്‍ണ്ണമായി അറിഞ്ഞിരിക്കുന്നു. എല്ലാ വസ്തുവിന്‍റെയും എണ്ണം അവന്‍ തിട്ടപ്പെടുത്തിയിരിക്കുന്നു.

لِّيَعۡلَمَ أَن قَدۡ أَبۡلَغُواْ رِسَٰلَٰتِ رَبِّهِمۡ وَأَحَاطَ بِمَا لَدَيۡهِمۡ وَأَحۡصَىٰ كُلَّ شَيۡءٍ عَدَدَۢا ۝٢٨
തഫ്സീർആയത്ത് 28
തനിക്ക് മുൻപുള്ള നബിമാരും അവരുടെ രക്ഷിതാവിൻ്റെ സന്ദേശം കൽപ്പിക്കപ്പെട്ടതു പോലെ -അല്ലാഹുവിൻ്റെ പരിപൂർണ്ണ ശ്രദ്ധയിൽ- എത്തിച്ചു നൽകിയിട്ടുണ്ട് എന്ന് മുഹമ്മദ് നബി -ﷺ- അറിയുന്നതിന്. അല്ലാഹു മലക്കുകളുടെയും നബിമാരുടെയും അടുക്കലുള്ളതെല്ലാം പൂർണ്ണമായി ചൂഴ്ന്നറിഞ്ഞിരിക്കുന്നു. അവന് അതിൽ ഒരു കാര്യവും അവ്യക്തമാവുകയില്ല. അവൻ എല്ലാ വസ്തുക്കളുടെയും എണ്ണം തിട്ടപ്പെടുത്തിയിരിക്കുന്നു; അതും അവന് അവ്യക്തമാവുകയില്ല.
Source : QUL