സൂറത്ത് നൂഹ് (Nuh)യിലെ 28 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Nuh.
1
തീര്‍ച്ചയായും നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം അയച്ചു. നിന്‍റെ ജനതയ്ക്ക് വേദനയേറിയ ശിക്ഷ വരുന്നതിന്‍റെ മുമ്പ് അവര്‍ക്ക് താക്കീത് നല്‍കുക എന്ന് നിര്‍ദേശിച്ചു കൊണ്ട്.
നൂഹിനെ അദ്ദേഹത്തിൻ്റെ സമൂഹത്തിലേക്ക് പ്രബോധകനായി നാം അയച്ചു. അവർ നിലകൊള്ളുന്ന ബഹുദൈവാരാധന അല്ലാഹുവിൽ നിന്ന് വേദനയേറിയ ശിക്ഷ വന്നെത്താൻ കാരണമാകുമെന്ന് അദ്ദേഹം അവർക്ക് താക്കീത് നൽകുകയുണ്ടായി.
2
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളെ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വ്യക്തമായ താക്കീതുകാരനാകുന്നു.
قَالَ يَٰقَوۡمِ إِنِّي لَكُمۡ نَذِيرٞ مُّبِينٌ ٢
തഫ്സീർആയത്ത് 2
നൂഹ് അദ്ദേഹത്തിൻ്റെ സമൂഹത്തോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങാൻ നിങ്ങൾ തയ്യാറാകുന്നില്ലെങ്കിൽ അവനിൽ നിന്ന് വേദനയേറിയ ഒരു ശിക്ഷ നിങ്ങളെ കാത്തിരിക്കുന്നുണ്ട് എന്ന വ്യക്തമായ മുന്നറിയിപ്പുമായി വന്ന താക്കീതുകാരനാണ് ഞാൻ.
3
നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
എൻ്റെ താക്കീതിൻ്റെ ഭാഗമായി ഞാൻ പറയട്ടെ: നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക! അവനിൽ ഒന്നിനെയും നിങ്ങൾ പങ്കു ചേർക്കരുത്. അവൻ്റെ കൽപ്പനകൾ പാലിച്ചും, വിരോധങ്ങൾ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങളോട് ഞാൻ കൽപ്പിക്കുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
4
എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങളില്‍ ചിലത് പൊറുത്തുതരികയും, നിര്‍ണയിക്കപ്പെട്ട ഒരു അവധി വരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അവധി വന്നാല്‍ അത് നീട്ടി കൊടുക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍.
നിങ്ങൾ അപ്രകാരം ചെയ്താൽ അല്ലാഹു നിങ്ങളുടെ തെറ്റുകൾ പൊറുത്തു നൽകും; മറ്റുള്ളവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടവ ഒഴികെ. നിങ്ങളുടെ ജനതയുടെ ആയുസ്സ് അല്ലാഹു നിശ്ചയിച്ച ഒരവധിയിലേക്ക് അവൻ നീട്ടിനൽകുകയും ചെയ്യും. അത്രയും കാലം നിങ്ങൾക്ക് ഭൂമിയിൽ വസിക്കാം. തീർച്ചയായും മരണം വന്നു കഴിഞ്ഞാൽ പിന്നെ അത് പിന്തിക്കപ്പെടുകയില്ല. ഇതെല്ലാം നിങ്ങൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ അല്ലാഹുവിൽ വിശ്വസിക്കാനും, നിങ്ങളുടെ ബഹുദൈവാരാധനയും വഴികേടുമെല്ലാം ഉപേക്ഷിച്ച് അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങാനും നിങ്ങൾ തിരക്കു കൂട്ടുമായിരുന്നു.
5
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു.
നൂഹ് പറഞ്ഞു: എൻ്റെ രക്ഷിതാവേ! നിന്നെ മാത്രം ആരാധിക്കാനും, നിന്നെ ഏകനാക്കുന്നതിനും എൻ്റെ സമൂഹത്തെ ഞാൻ രാത്രിയും പകലുമെല്ലാം വിളിച്ചു കൊണ്ടേയിരുന്നു.
6
എന്നിട്ട് എന്‍റെ വിളി അവരുടെ ഓടിപ്പോക്ക് വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.
فَلَمۡ يَزِدۡهُمۡ دُعَآءِيٓ إِلَّا فِرَارٗا ٦
തഫ്സീർആയത്ത് 6
എൻ്റെ ക്ഷണം ഞാനീ ക്ഷണിക്കുന്ന സത്യത്തിൽ നിന്നുള്ള അവരുടെ അകൽച്ചയും ഓടിപ്പോക്കും വർദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.
7
തീര്‍ച്ചയായും, നീ അവര്‍ക്ക് പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും, അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും, അവര്‍ ശഠിച്ചു നില്‍ക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്.
നിനക്ക് മാത്രം ആരാധനകൾ സമർപ്പിക്കണമെന്നും, നിന്നെയും നീ അയച്ച ദൂതനെയും അനുസരിക്കണമെന്നും, അങ്ങനെ അവരുടെ തിന്മകൾ പൊറുത്തു നൽകപ്പെടുമെന്നും ഞാൻ അവരോട് പറഞ്ഞപ്പോഴെല്ലാം എൻ്റെ പ്രബോധനം കേൾക്കാതിരിക്കാൻ അവർ വിരലുകൾ തങ്ങളുടെ ചെവിയിൽ തിരുകി. എന്നെ കാണാതിരിക്കുന്നതിനായി അവർ വസ്ത്രങ്ങൾ കൊണ്ട് മുഖങ്ങൾ മൂടി. അവരുടെ ബഹുദൈവാരാധനയിൽ തന്നെ അവർ ഉറച്ചു നിൽക്കുകയും, ഞാൻ അവരെ ക്ഷണിച്ചത് സ്വീകരിക്കാനും അതിന് കീഴൊതുങ്ങാനും അവർ വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്തു.
8
പിന്നീട് അവരെ ഞാന്‍ ഉറക്കെ വിളിച്ചു.
ثُمَّ إِنِّي دَعَوۡتُهُمۡ جِهَارٗا ٨
തഫ്സീർആയത്ത് 8
എൻ്റെ രക്ഷിതാവേ! പിന്നെ ഞാൻ അവരെ പരസ്യമായി ക്ഷണിച്ചു നോക്കി.
9
പിന്നീട് ഞാന്‍ അവരോട് പരസ്യമായും വളരെ രഹസ്യമായും പ്രബോധനം നടത്തി.
പിന്നെ എൻ്റെ പ്രബോധനം അവർ കേൾക്കുന്നതിനായി ഞാൻ ശബ്ദം ഉയർത്തി അവരെ ക്ഷണിച്ചു. വളരെ പതുക്കെ രഹസ്യമായും ക്ഷണിച്ചു നോക്കി. വ്യത്യസ്തമായ പ്രബോധന ശൈലികൾ ഞാൻ സ്വീകരിച്ചു നോക്കി.
10
അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു.
ഞാൻ അവരോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവിലേക്ക് പശ്ചാത്തപിച്ചു കൊണ്ട് നിങ്ങൾ പാപമോചനം തേടുക. അവൻ തൻ്റെ അടിമകളിൽ പശ്ചാത്തപിക്കുന്നവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കുന്നവനാകുന്നു.
11
അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.
يُرۡسِلِ ٱلسَّمَآءَ عَلَيۡكُم مِّدۡرَارٗا ١١
തഫ്സീർആയത്ത് 11
നിങ്ങൾ ഇപ്പറഞ്ഞത് പോലെ പ്രവർത്തിച്ചാൽ അല്ലാഹു ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങൾക്ക് മേൽ തുടർച്ചയായി മഴ വർഷിപ്പിച്ചു നൽകും; വരൾച്ച നിങ്ങളെ ബാധിക്കുകയില്ല.
12
സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും.
നിങ്ങൾക്കവൻ ധാരാളം സമ്പാദ്യവും സന്താനങ്ങളും നൽകി അനുഗ്രഹിക്കും. ഫലവർഗങ്ങൾ ഭക്ഷിക്കാൻ അനേകം പൂന്തോട്ടങ്ങൾ നൽകും. നിങ്ങൾക്ക് കുടിക്കാനും, കൃഷി നനക്കാനും, നിങ്ങളുടെ മൃഗങ്ങൾക്ക് കുടിക്കാനും അരുവികൾ ഒഴിക്കി നൽകും.
13
നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല?
مَّا لَكُمۡ لَا تَرۡجُونَ لِلَّهِ وَقَارٗا ١٣
തഫ്സീർആയത്ത് 13
എൻ്റെ സമൂഹമേ! എന്താണ് നിങ്ങളുടെ സ്ഥിതി? അല്ലാഹുവിൻ്റെ ഗാംഭീര്യത്തെ നിങ്ങൾ ഭയക്കുന്നേയില്ല! ഒന്നും പരിഗണിക്കാതെ നിങ്ങൾ അവനെ ധിക്കരിക്കുകയാണോ ?
14
നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ.
وَقَدۡ خَلَقَكُمۡ أَطۡوَارًا ١٤
തഫ്സീർആയത്ത് 14
ബീജത്തിൽ നിന്ന് രക്തക്കട്ടയായും, പിന്നെ മാംസപിണ്ഡമായും, ഘട്ടംഘട്ടമായി നിങ്ങളെ അവൻ സൃഷ്ടിച്ചു.
15
നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ് അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്?
ഏറ്റവും അടുത്തുള്ള ആകാശത്തിൽ ഭൂമിയിലുള്ളവർക്ക് ഒരു വെളിച്ചമായി ചന്ദ്രനെ അവൻ നിശ്ചയിച്ചിരിക്കുന്നു. സൂര്യനെ അവൻ പ്രകാശിക്കുന്ന വിളക്കുമാക്കിയിരിക്കുന്നു.
17
അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന് ഒരു മുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു.(2)
നിങ്ങളുടെ പിതാവ് ആദമിനെ അവൻ മണ്ണിൽ നിന്ന് പടക്കുക വഴി അല്ലാഹു നിങ്ങളെ ഭൂമിയിൽ നിന്നാകുന്നു സൃഷ്ടിച്ചിരിക്കുന്നത്. ശേഷം നിങ്ങൾ മണ്ണിൽ വളർന്ന സസ്യങ്ങൾ ഭക്ഷണമാക്കുകയും ചെയ്യുന്നു.
18
പിന്നെ അതില്‍ തന്നെ നിങ്ങളെ അവന്‍ മടക്കുകയും നിങ്ങളെ ഒരിക്കല്‍ അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്യുന്നതാണ്.
ശേഷം അതിലേക്ക് തന്നെ മരണശേഷം നിങ്ങളെ അവൻ മടക്കുന്നതാണ്; പിന്നെ പരലോക ജീവിതത്തിനായി അതിൽ നിന്ന് തന്നെ നിങ്ങളെ അവൻ പുറത്തു കൊണ്ടു വരുന്നതുമാണ്.
19
അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു.
وَٱللَّهُ جَعَلَ لَكُمُ ٱلۡأَرۡضَ بِسَاطٗا ١٩
തഫ്സീർആയത്ത് 19
അല്ലാഹു ഭൂമിയെ നിങ്ങൾക്കായി താമസയോഗ്യമായ നിലയിൽ വിതാനിച്ചിരിക്കുന്നു.
20
അതിലെ വിസ്താരമുള്ള പാതകളില്‍ നിങ്ങള്‍ പ്രവേശിക്കുവാന്‍ വേണ്ടി.
لِّتَسۡلُكُواْ مِنۡهَا سُبُلٗا فِجَاجٗا ٢٠
തഫ്സീർആയത്ത് 20
അനുവദനീയമായ സമ്പാദ്യം നേടിയെടുക്കുന്നതിന് വിശാലമായ പാതകളിൽ നിങ്ങൾ പ്രവേശിക്കുന്നതിന് വേണ്ടി
21
നൂഹ് പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും ഇവര്‍ എന്നോട് അനുസരണക്കേട് കാണിക്കുകയും ഒരു വിഭാഗത്തെ പിന്തുടരുകയും ചെയ്തിരിക്കുന്നു; അവര്‍ക്ക് (പിന്തുടരപ്പെട്ട നേതൃവിഭാഗത്തിന്) സ്വത്തും സന്താനവും മൂലം (ആത്മീയവും പാരത്രികവുമായ) നഷ്ടം കൂടുക മാത്രമാണുണ്ടായത്.
നൂഹ് പറഞ്ഞു: എൻ്റെ രക്ഷിതാവേ! എൻ്റെ ജനത നിന്നെ ഏകനാക്കുവാനും നിന്നെ മാത്രം ആരാധിക്കുവാനും അവരോട് ഞാൻ കൽപ്പിച്ചപ്പോഴെല്ലാം എന്നെ ധിക്കരിക്കുകയാണ് ചെയ്തത്. അവരിലെ പാമരന്മാർ സമ്പത്തും സന്താനവും കൊണ്ട് നീ അനുഗ്രഹിച്ച പ്രമാണിമാരെയാണ് പിൻപറ്റിയിരിക്കുന്നത്. നിൻ്റെ ഭൗതികമായ അനുഗ്രഹങ്ങൾ അവരുടെ വഴികേട് അധികരിപ്പിക്കുക മാത്രമാണ് ചെയ്തത്.
22
(പുറമെ) അവര്‍ (നേതാക്കള്‍) വലിയ കുതന്ത്രം പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു.
وَمَكَرُواْ مَكۡرٗا كُبَّارٗا ٢٢
തഫ്സീർആയത്ത് 22
അവരിലെ നേതാക്കന്മാർ പാമരജനങ്ങളെ നൂഹിനെതിരെ ഇളക്കി വിട്ടു കൊണ്ട് കടുത്ത കുതന്ത്രം പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു.
23
അവര്‍ പറഞ്ഞു: (ജനങ്ങളേ,) നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്‌റ് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്.
അവർ തങ്ങളുടെ അനുയായികളോട് പറഞ്ഞു: നിങ്ങൾ നിങ്ങളുടെ ആരാധ്യന്മാരെ ആരാധിക്കുന്നത് ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്ർ എന്നീ വിഗ്രഹങ്ങളെ ആരാധിക്കുന്നതും നിങ്ങൾ വെടിയരുത്.
24
അങ്ങനെ അവര്‍ വളരെയധികം ആളുകളെ വഴിപിഴപ്പിച്ചു. (രക്ഷിതാവേ,) ആ അക്രമകാരികള്‍ക്ക് വഴിപിഴവല്ലാതെ മറ്റൊന്നും നീ വര്‍ദ്ധിപ്പിക്കരുതേ.
ഈ വിഗ്രഹങ്ങളെ കൊണ്ട് വളരെയധികം ജനങ്ങളെ അവർ വഴികേടിലാക്കിയിരിക്കുന്നു. എൻ്റെ രക്ഷിതാവേ! അവിശ്വാസത്തിലും പാപങ്ങളിലും ഉറച്ചുനിന്ന് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർക്ക് നീ വഴികേടല്ലാതെ വർദ്ധിപ്പിക്കരുതേ!
25
അവരുടെ പാപങ്ങള്‍ നിമിത്തം അവര്‍ മുക്കി നശിപ്പിക്കപ്പെട്ടു. എന്നിട്ടവര്‍ നരകാഗ്നിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.(3) അപ്പോള്‍ തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ സഹായികളാരെയും അവര്‍ കണ്ടെത്തിയില്ല
ചെയ്തു കൂട്ടിയ പാപങ്ങൾ നിമിത്തം പ്രളയത്തിൽ അവർ മുക്കിനശിപ്പിക്കപ്പെട്ടു. ഭൂമിയിൽ വെച്ചവർക്ക് ലഭിച്ച ശിക്ഷ അതായിരുന്നെങ്കിൽ മരണ ശേഷം അവർ ഉടനടി നരകത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. മുങ്ങിച്ചാവുമ്പോഴോ നരകത്തിൽ കത്തിയെരിയുമ്പോഴോ സഹായിക്കാൻ ഒരാളെയും അവർക്ക് കണ്ടെത്താൻ സാധിച്ചതില്ല.
26
നൂഹ് പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഭൂമുഖത്ത് സത്യനിഷേധികളില്‍ പെട്ട ഒരു പൗരനെയും നീ വിട്ടേക്കരുതേ.
ഇതു വരെ നൂഹിൽ വിശ്വസിച്ചവരൊഴികെ ഇനിയാരും അദ്ദേഹത്തിൽ വിശ്വസിക്കില്ലെന്ന അല്ലാഹുവിൻ്റെ അറിയിപ്പ് ലഭിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! ഭൂമിയിൽ (ഇസ്ലാമിനെ) നിഷേധിക്കുന്ന ഒരാളെയും ജീവനോടെ നീ വിടരുതേ!
27
തീര്‍ച്ചയായും നീ അവരെ വിട്ടേക്കുകയാണെങ്കില്‍ നിന്‍റെ ദാസന്‍മാരെ അവര്‍ പിഴപ്പിച്ചു കളയും. ദുര്‍വൃത്തന്നും സത്യനിഷേധിക്കുമല്ലാതെ അവര്‍ ജന്‍മം നല്‍കുകയുമില്ല.
ഞങ്ങളുടെ രക്ഷിതാവേ! നീ അവരെ വെറുതെ വിടുകയും അവർക്ക് ഇനിയും ആയുസ്സ് നൽകുകയുമാണെങ്കിൽ നിൻ്റെ ദാസന്മാരായ വിശ്വാസികളെയും അവർ വഴിപിഴപ്പിക്കും. നിന്നെ അനുസരിക്കാത്ത മഹാതെമ്മാടിയെയോ, നിൻ്റെ അനുഗ്രഹങ്ങൾക്ക് ഒരു നന്ദിയും പ്രകടിപ്പിക്കാത്ത കടുത്ത നിഷേധിയെയോ അല്ലാതെ അവർ ജനിപ്പിക്കുകയില്ല.
28
എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും എന്‍റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. അക്രമകാരികള്‍ക്ക് നാശമല്ലാതൊന്നും നീ വര്‍ദ്ധിപ്പിക്കരുതേ.
എൻ്റെ രക്ഷിതാവേ! എൻ്റെ പാപങ്ങൾ നീ എനിക്ക് പൊറുത്തു തരേണമേ! എൻ്റെ മാതാപിതാക്കൾക്ക് നീ പൊറുത്തു കൊടുക്കേണമേ! എൻ്റെ വീട്ടിൽ (ഇസ്ലാമിൽ) വിശ്വസിച്ചു കൊണ്ട് പ്രവേശിച്ചവർക്കും നീ പൊറുത്തു കൊടുക്കേണമേ! (ഇസ്ലാമിൽ) വിശ്വസിക്കുന്ന സ്ത്രീ-പുരുഷന്മാർക്കും നീ പൊറുത്തു കൊടുക്കേണമേ! എന്നാൽ (ഇസ്ലാമിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ചവർക്ക് നീ നാശവും നഷ്ടവുമല്ലാതെ വർദ്ധിപ്പിക്കരുതേ!