സൂറത്ത് അശ്ശംസ് (Ash-Shams)യിലെ 15 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Ash-Shams.
1
സൂര്യനും അതിന്‍റെ പ്രഭയും തന്നെയാണ സത്യം.
وَٱلشَّمۡسِ وَضُحَىٰهَا ١
തഫ്സീർആയത്ത് 1
അല്ലാഹു സൂര്യനെ കൊണ്ടും, കിഴക്ക് നിന്ന് അത് ഉദിച്ച ശേഷം ആകാശത്ത് ഉയർന്നു നിൽക്കുന്ന വേളയെ കൊണ്ടും സത്യം ചെയ്തിരിക്കുന്നു.
2
ചന്ദ്രന്‍ തന്നെയാണ സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍.
وَٱلۡقَمَرِ إِذَا تَلَىٰهَا ٢
തഫ്സീർആയത്ത് 2
സൂര്യൻ അസ്തമിച്ചതിന് ശേഷം അതിനെ പിന്തുടർന്നു വരുന്ന ചന്ദ്രനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
3
പകലിനെ തന്നെയാണ സത്യം; അത് അതിനെ (സൂര്യനെ) പ്രത്യക്ഷപ്പെടുത്തുമ്പേള്‍
وَٱلنَّهَارِ إِذَا جَلَّىٰهَا ٣
തഫ്സീർആയത്ത് 3
പകൽ അതിൻ്റെ പ്രകാശം കൊണ്ട് ഭൂമിയുടെ മുകളിലുള്ളത് വെളിപ്പെടുത്തുന്ന വേളയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
4
രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്‍.
وَٱلَّيۡلِ إِذَا يَغۡشَىٰهَا ٤
തഫ്സീർആയത്ത് 4
രാത്രി ഭൂമിയുടെ മുകളിലുള്ളതിനെ മൂടുകയും, അങ്ങനെ അത് ഇരുട്ടു നിറഞ്ഞതായി മാറുകയും ചെയ്യുമ്പോൾ അതിനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
5
ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.
وَٱلسَّمَآءِ وَمَا بَنَىٰهَا ٥
തഫ്സീർആയത്ത് 5
ആകാശത്തെ കൊണ്ടും, അതിൻ്റെ കൃത്യതയോടെയുള്ള നിർമ്മാണത്തെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
6
ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം.
وَٱلۡأَرۡضِ وَمَا طَحَىٰهَا ٦
തഫ്സീർആയത്ത് 6
ഭൂമിയെ കൊണ്ടും അതിനെ മനുഷ്യർക്ക് താമസിക്കാനായി വിതാനിച്ചതിനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
7
മനുഷ്യ മനസിനെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.
وَنَفۡسٖ وَمَا سَوَّىٰهَا ٧
തഫ്സീർആയത്ത് 7
എല്ലാ മനുഷ്യാത്മാക്കളെ കൊണ്ടും, അവയെ അല്ലാഹു നേരാംവണ്ണം സൃഷ്ടിച്ചത് കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു.
8
എന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.(1)
فَأَلۡهَمَهَا فُجُورَهَا وَتَقۡوَىٰهَا ٨
തഫ്സീർആയത്ത് 8
പ്രത്യേകിച്ചൊരു പഠനമൊന്നുമില്ലാതെ തന്നെ ഉപദ്രവകരമേതെന്നും ഉപകാരപ്രദമേതെന്നും അവക്ക് അവൻ മനസ്സിലാക്കി നൽകുകയും ചെയ്തിരിക്കുന്നു. അങ്ങനെ ഉപദ്രവകമായതിൽ നിന്ന് വിട്ടു നിൽക്കുന്നതിനും, ഉപകാരമുള്ളവ സ്വീകരിക്കുന്നതിനും വേണ്ടി.
9
തീര്‍ച്ചയായും അതിനെ (മനസിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.
قَدۡ أَفۡلَحَ مَن زَكَّىٰهَا ٩
തഫ്സീർആയത്ത് 9
ശ്രേഷ്ഠകരമായ കാര്യങ്ങൾ ചെയ്തു കൊണ്ട് ആത്മാവിനെ അലങ്കരിച്ചും, മ്ലേഛതകളിൽ നിന്ന് അതിനെ ശുദ്ധീകരിച്ചും തൻ്റെ ആത്മാവിനെ പരിശുദ്ധമാക്കിയവൻ അവൻ്റെ ലക്ഷ്യം നേടിയെടുത്തിരിക്കുന്നു.
10
അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.
وَقَدۡ خَابَ مَن دَسَّىٰهَا ١٠
തഫ്സീർആയത്ത് 10
സ്വന്തം ആത്മാവിനെ തിന്മകളിലും വൃത്തികേടുകളിലും മുക്കിയവൻ പരാജിതനാകുകയും ചെയ്തിരിക്കുന്നു.
11
ഥമൂദ് ഗോത്രം അതിന്‍റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി.
كَذَّبَتۡ ثَمُودُ بِطَغۡوَىٰهَآ ١١
തഫ്സീർആയത്ത് 11
അതിരില്ലാതെ തിന്മകൾ ചെയ്തും, അതിക്രമങ്ങൾ പ്രവർത്തിച്ചും ഥമൂദ് ഗോത്രം അവരുടെ നബിയായ സ്വാലിഹിനെ നിഷേധിച്ചിരിക്കുന്നു.
12
അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം.
إِذِ ٱنۢبَعَثَ أَشۡقَىٰهَا ١٢
തഫ്സീർആയത്ത് 12
അവരിലെ ഏറ്റവും ദൗർഭാഗ്യവാനായവൻ തൻ്റെ സമൂഹത്തിൻ്റെ പ്രേരണ കേട്ട് (അല്ലാഹുവിൻ്റെ ദൃഷ്ടാന്തമായ ഒട്ടകത്തെ അറുക്കുന്നതിനായി) എഴുന്നേറ്റു നിന്ന സന്ദർഭം;
13
അപ്പോള്‍ അല്ലാഹുവിന്‍റെ ദൂതന്‍ അവരോട് പറഞ്ഞു. അല്ലാഹുവിന്‍റെ ഒട്ടകത്തെയും അതിന്‍റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക.(2)
അല്ലാഹുവിൻ്റെ ദൂതനായ സ്വാലിഹ് അവരോട് പറഞ്ഞു: അല്ലാഹുവിൻ്റെ ഒട്ടകത്തെ നിങ്ങൾ വെറുതെ വിടുക. അതിന് (നിശ്ചയിക്കപ്പെട്ട) ദിവസത്തിൽ വെള്ളം കുടിക്കുവാൻ അനുവദിക്കുക. അതിനെ നിങ്ങൾ ഉപദ്രവിക്കരുത്.
14
അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു.
അവർ അവരുടെ ദൂതനെ ഒട്ടകത്തിൻ്റെ കാര്യത്തിൽ നിഷേധിച്ചു തള്ളി. അവരുടെ സമ്മതത്തോടെ കൂട്ടത്തിൽ ഏറ്റവും ദൗർഭാഗ്യവനായവൻ അതിനെ കൊലപ്പെടുത്തുകയും ചെയ്തു. അവരെല്ലാം ആ തിന്മയിൽ പങ്കാളികളായിരുന്നു. അതിനാൽ അല്ലാഹു അവരെയെല്ലാം ശിക്ഷ കൊണ്ട് മൂടി. അവരുടെ തിന്മകൾ കാരണത്താൽ ആ അട്ടഹാസശബ്ദം അവരെ നശിപ്പിച്ചു. അവർക്കെല്ലാം തുല്ല്യമായ ശിക്ഷ തന്നെ അല്ലാഹു നൽകുകയും ചെയ്തു.
15
അതിന്‍റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല.
وَلَا يَخَافُ عُقۡبَٰهَا ١٥
തഫ്സീർആയത്ത് 15
അവരെ നശിപ്പിച്ച ആ ശിക്ഷ അവർക്ക് ബാധിപ്പിക്കുമ്പോൾ ഇതിൻ്റെ അനന്തരഫലമെന്തായിരിക്കുമെന്ന് അവൻ (അല്ലാഹു) ഭയന്നിട്ടില്ല.